2010, ഫെബ്രുവരി 22

വിങ്ങലുകളുടെ ഒരു ജന്മദിനം


മാറി മറിയുന്ന കലണ്ടറിന്റെ താളുകളില്‍ നിന്നും എന്റെ ജന്മ ദിനം എന്നെ നോക്കി ചിരിച്ചു. ...എനിക്ക് ഒരു വയസ്സ് കൂട്ടിത്തന്നതിന്റെ സന്തോഷത്തില്‍ ....എന്റെ തലയില്‍ വരാന്‍ പോകുന്ന നരകളെ ഓര്‍ത്ത്....

ഇത്തവണത്തെ ജന്മദിനത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു... സമ്മാനമായി പുത്തനുടുപ്പോ..കഴിക്കാന്‍ പല്പ്പായസമോ ഉണ്ടായിട്ടല്ലാ..
ഇത്തവണ മറ്റൊന്നാണ് വെള്ളിത്താലത്തില്‍ വച്ച് എന്റെ മുന്നിലേക്ക്‌ നീട്ടപ്പെട്ടത്‌. ...

ആ താലം നിറയെ വെല്ലുവിളികളും ..നൊമ്പരങ്ങളും ..പിന്നെ അനിശ്ചിത ത്വത്തിന്റെ മൂടല്‍ മഞ്ഞും...

ഞാന്‍ അവയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.. ഞാനിപ്പോള്‍ അവയെ സന്തോഷത്തോടെ സ്വീകരിക്കാന്‍ പഠിച്ചിരിക്കുന്നു. .എന്റെ കണ്ണുകള്‍ അവയുടെ ചലനങ്ങളുടെ മനോഹാരിത കാണുവാന്‍ പഠിച്ചിരിക്കുന്നു ..

ബാംഗലൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ ഡയാലിസിസ് യുണിറ്റിന്റെ പുറത്തിരുന്നു ഞാനിതെഴുതുമ്പോള്‍ , എന്റെ പ്രിയ സഖിയുടെ ദേഹത്തുള്ള അശുദ്ധ രക്തം, ഒരു ഡയാലിസിസ് മഷീനിലൂടെ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . അവളുടെ വൃക്കകള്‍ ആ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നു..

ഇന്നേയ്ക്ക് അഞ്ചു നാള്‍ കഴിഞ്ഞാല്‍ അവളുടെയും ജന്മ ദിനം.. ഞങ്ങള്‍ രണ്ടുപേരും മറക്കാന്‍ ശ്രമിച്ചാല്‍ കൂടി ഇത്തവണത്തെ ജന്മ ദിനം മറക്കാന്‍ പറ്റില്ല ...

ജന്മദിനാ ഘോഷങ്ങളുടെ തിമര്‍പ്പിന് പകരം.. മരുന്നിന്റെ ഗന്ധവും ..പിന്നെ ഡയാലിസിസ് മഷീനിന്റെ മുരളലും.. വിരോധാഭാസം അല്ലേ ? ...

വാര്‍ഡിന്റെ ഡോര്‍ തുറന്നു ഡോക്ടര്‍ അവളുടെ പേര് വിളിച്ചപ്പോള്‍ ..ഞാന്‍ ഓടിച്ചെന്നു..
വൃക്കകള്‍ സമരം ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഞങ്ങള്‍ തുടങ്ങിയ യുദ്ധത്തിനെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചു. കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മൊത്തം ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു..ലാബ് റിപ്പോര്‍ട്ടുകളിലെ ഓരോ അക്കങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാണുമ്പോഴും ഡോക്ടറിന്റെ മുഖത്ത് ഭാവ മാറ്റങ്ങള്‍ കണ്ടു ..അത് നോക്കി നിന്ന എന്റെ രക്ത സമ്മര്‍ദവും അതേ പോലെ ചാഞ്ചക്കം ചാടാന്‍ തുടങ്ങി .....

" തളരില്ല .... " ഞാന്‍ ഏറെ വട്ടം എന്നോടു തന്നെ പറഞ്ഞു. എന്നെ തളര്‍ത്താനായി വരുന്ന ചിന്തകളെ ഞാന്‍ ഓടിപ്പായിച്ചു..

കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വച്ച് ഞാന്‍ അകത്തു കിടക്കുന്ന എന്റെ പ്രിയ സഖിക്കു SMS അയച്ചു.

"വിഷമിക്കണ്ട..ഞാന്‍ പുറത്തു നില്‍പ്പുണ്ട്. ഒക്കെ ശരിയാവും"

തമ്മില്‍ കാണാന്‍ നിര്‍വ്വാഹമില്ലാത്ത കാമുകീ കാമുകന്മാര്‍ ആരും കാണാതെ SMS വഴി പ്രണയിക്കുന്നത്‌ പോലെ ( പുത്തന്‍ തലമുറയുടെ പ്രണയ രീതികള്‍..) ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അതിഷ്ടപ്പെടാഞാവണം മൊബൈല്‍ ഫോണിന്റെ ബാറ്ററി പണി മുടക്കി
...കുറെ നേരത്തേയ്ക്ക് സ്ക്രീന്‍ ശുന്യമായി..

വാര്‍ഡിലെ വാതിലുകള്‍ അടഞ്ഞും തുറന്നും രോഗികള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും പോയ്ക്കൊണ്ടെയിരുന്നു. ..എല്ലാവരും വൃക്കകള്‍ പിണങ്ങി പ്പോയവര്‍ ..

"ദൈവമേ ..പെട്ടന്ന് പിണങ്ങുന്ന വൃക്കകള്‍ അവള്‍ക്കെന്തിനു നല്‍കി" ...ഞാന്‍ മനസ്സില്‍ ചോദിച്ചു..

എന്തെക്കൊയോ ഓര്‍ത്ത് മിഴികള്‍ ഈറനായപ്പോള്‍ വീണ്ടും ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു ..

"തളരരുത്... പോരാടണം . തളര്‍ന്നാല്‍ , അതില്‍ ഊറ്റം കൊള്ളാന്‍ കാത്തിരിക്കുന്ന ചെകുത്താനെ പല്ലും നഖവും ഉപയോഗിച്ച് നേരിടണം "

രണ്ടു ദിവസം മുന്‍പ് ഒരു കൂട്ടുകാരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. .
.
"ജോസേ ... ദൈവത്തിനു ഇഷ്ടമുള്ളവരെ കൂടുതല്‍ കൂടുതല്‍ പരീക്ഷിക്കും "

അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ദൈവത്തിനു പ്രിയപ്പെട്ടവന്‍ തന്നെ .

"ദൈവമേ..പരീക്ഷകള്‍ തന്നാലും...ഒപ്പം അതിനെ ജയിക്കാനുള്ള ചങ്കുറപ്പും.. ഞാന്‍ വിഷമം പറയില്ല.. സിരകളില്‍ ഒഴുകുന്ന രക്തത്തിലൂടെ പ്രതീക്ഷകളുടെയും, ആത്മ വിശ്വാസത്തിന്റെയും ഒരു തേനരുവി കൂടി ഒഴുക്കിയാലും...ഞങ്ങള്‍ നിനക്ക് കടപ്പെട്ടിരിക്കുന്നു..

ജോസ്
20- Feb-2010

2 അഭിപ്രായങ്ങൾ:

John Kunnathu പറഞ്ഞു...

Great story! Please keep on writing.

അജ്ഞാതന്‍ പറഞ്ഞു...

ദൈവത്തിനു ഇഷ്ടമുള്ളവരെയാണൊ ഇങ്ങനെ പരീക്ഷിക്കുന്നെ? അറീയില്ല

നന്നായി എഴുതുന്നുണ്ട് കേട്ടോ, എന്റെ പ്രാര്‍ത്തനകള്‍ കൂടി