2010, ഫെബ്രുവരി 10

മഴത്തുള്ളികള്‍ ......


മഴ ...അത് അന്നും എന്നും ഇന്നും എനിക്ക് ഹരമാണ്.
എത്ര വിഷമിച്ചിരിക്കുംപോഴും മഴ പെയ്യുന്നത് കാണുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു സുഖമാണ് ..ആ സമയത്ത് ചുറ്റും പരക്കുന്ന മണ്ണിന്റെ ഗന്ധം ഒരു പ്രത്യേക അനുഭുതി തന്നെയാണ് .

പണ്ട് മനസ്സൊന്നു വിഷമിച്ചിരുന്ന സമയത്ത്, വീടിന്റെ മുന്നിലെ അഴിയിട്ട ജനാലയ്ക്കരുകില്‍ ഇരുന്ന് മഴപെയ്യുന്നതും നോക്കി ഇരുന്നപ്പോള്‍ എഴുതിയതാണ് ഈ കവിത..
മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി .....


വീടിന്റെ മുന്നിലെ ചില്ല് പതിപ്പിച്ച
പഴയ ജനാല തുറന്നു പുറത്തുള്ള
കാഴ്ചകള്‍ കണ്ടങ്ങിരുന്നു മയങ്ങുവാന്‍
എന്നുമെനിക്കിഷ്ടമായിരുന്നു .

പാതി തുറന്ന ജനാലയിലൂടെ
എന്നെത്തന്നെ മറന്നങ്ങിരിക്കുമ്പോള്‍
സീമകള്‍ താണ്ടിപ്പറക്കുമെന്നോര്‍മ്മകള്‍
യവന കഥയിലെ ചിറകുള്ള കുതിരപോല്‍

മാനം നിറയുന്ന കാര്‍മുകില്‍ കൂട്ടങ്ങള്‍
ആകാശമൊക്കെയും ചിത്രം വരയ്ക്കവേ
മാനത്തൂന്നാരോ താഴേക്ക്‌ തൂവുന്ന
കണ്ണുനീര്‍ പോല്‍ മഴത്തുള്ളികളെത്തവേ

ദുഃഖങ്ങള്‍ ഒക്കെയും പറന്നങ്ങു പോകും
ചെറു ചിരി തെളിയുമെന്‍ ചുണ്ടിന്റെ കോണില്‍
ഈറനണിയുമെന്‍ ഓര്‍മ്മകള്‍ എല്ലാം
മനസ്സില്‍ തെളിയുമെന്‍ ബാല്യ കാലം

പുസ്തക സഞ്ചിയും നെഞ്ചോട്‌ ചേര്‍ത്ത്
കുഞ്ഞിക്കുടയൊന്നു കയ്യിലേന്തി
സ്കൂളിലേക്കോടുന്ന എന്റെ ചിത്രം
മനസ്സിലപ്പോഴെയ്ക്കൊടിയെത്തും .

ഉയരെ മേഘങ്ങള്‍ക്കിടയിലിരുന്നാരോ
തൂകി വിടുന്ന കണ്ണീരു പോലെ
പെയ്തു തിമര്‍ക്കും മഴയില്‍ നിരത്തുകള്‍
കാട്ടാറുപോലെ നിറഞ്ഞിടുമ്പോള്‍

കാലിട്ടടിച്ചു വെള്ളത്തിലോളങ്ങള്‍
തീര്‍ത്തു നടക്കുന്നോരെന്റെ ചിത്രം
ഓര്‍മ്മചെപ്പില്‍ നിന്നൊരു മാത്ര കൊണ്ട്
കണ്ണിന്റെ മുമ്പിലേക്കോടിയെത്തും

മേളില്‍ നിന്നൊരു തുള്ളി താഴേക്ക്‌ വീഴുമ്പോള്‍
താഴെ ജനിക്കുന്ന കുമിളകളെ നോക്കാന്‍
അതിനുള്ളില്‍ വിടരുന്ന സപ്ത വര്‍ണ്ണം കാണാന്‍
അന്നുമെനിക്കിഷ്ടമായിരുന്നു.

അന്നൊരു നാളിലെ മഴവെള്ളപ്പാച്ചിലില്‍
കാലിട്ടടിച്ചു രസിച്ചു ഞാന്‍ നീങ്ങവേ
വിട്ടുപോയെന്നുടെ കാലുകളില്‍ നിന്നും
പാദുകങ്ങള്‍ രണ്ടുമാ ഒഴുക്കില്‍

പക്ഷേ, അവ രണ്ടും തേടിപ്പിടിച്ചിട്ടു
മരചീനിക്കമ്പു കൊണ്ടത്‌ കോര്‍ത്തെടുത്തു
പിറ്റേന്ന് രാവിലെ എന്നടുത്തെത്തിയ
കളിക്കൂട്ടുകാരിയെ ഞാനോര്‍ക്കുമപ്പോള്‍

സഖിയവള്‍ പിന്നെ പറന്നകന്നെങ്ങോ
സുമംഗലി ആയവള്‍ കഴിയുന്നുണ്ടെവിടെയോ
അവളിപ്പോഴെവിടെയെന്നറിയില്ലെനിക്ക്
അവളെന്തു ചെയ്യുന്നെന്നറിയില്ലെനിക്ക്

എന്നാലും മഴയത്ത് നിരത്തുകളെല്ലാം
നിറഞ്ഞു കവിഞ്ഞൊഴുകുന്ന നേരത്ത്
എന്നിലെ ഓര്‍മ്മകള്‍ മേയും തുരുത്തില്‍
ഉണ്ടായിരിക്കും അവളെന്നുമോര്‍മ്മയായ്

ഇന്നും മാനത്ത് കാര്‍മുകില്‍ കൂടുമ്പോള്‍
മാനം നിറഞ്ഞു മഴ തിമിര്‍ത്താടുമ്പോള്‍
വെളിയിലെയ്ക്കോടിയാ മഴ ഒന്ന് നനയുവാന്‍
വെറുതെയൊന്നു കൊതിച്ചിരിക്കും ഞാന്‍

പണ്ട് ഞാന്‍ ചെയ്തപോല്‍ കാലി ട്ടടിച്ചങ്ങു
ഓളങ്ങള്‍ തീര്‍ത്തു രസിച്ചു നടക്കുവാന്‍
മാനത്ത് വിടരുന്ന മഴവില്ല് കാണുവാന്‍
ഉള്ളിന്റെ ഉള്ളില്‍ വെറുതെ കൊതിച്ചിടും

കുട്ടിയല്ലിന്നു ഞാന്‍ എന്നയെന്‍ ബോധം
പക്ഷേ അതില്‍ നിന്നെന്നെ വിലക്കും
എന്നാലും പിന്നെയും നാമ്പിടും മോഹങ്ങള്‍
മഴത്തുള്ളികള്‍ പെയ്തു തൂവുന്ന നേരം

ജോസ്
28- 8- 1995

അഭിപ്രായങ്ങളൊന്നുമില്ല: