2012, ഒക്‌ടോബർ 25

ഒരു ചെറിയ തെറ്റ് ...


മേശപ്പുറത്തു വച്ച പ്രഭാത ഭക്ഷണം തിടുക്കത്തില്‍  കഴിച്ച ശേഷം ബാഗുമെടുത്ത് പ്രകാശ് ഓഫീസിലേക്ക് തിരിച്ചു. ഒരാഴ്ച്ച്ചയായിട്ടു നടക്കുന്ന ഒരു ട്രെയിനിങ്ങിന്റെ അവസാന ദിവസമാണ് അന്ന്. വളരെ കര്‍ക്കശ സ്വഭാവക്കാരന്‍ ആയ ഒരു ഓഫീസര്‍ ആണ് ട്രെയിനിംഗ് നടത്തുന്നത്. കൃത്യ സമയത്ത് തന്നെ എത്തണം എന്ന    ചിന്ത  പ്രകാശിന് ഉണ്ടാവാന്‍ കാരണവും ആ പേടി തന്നെ ആയിരുന്നു.

വീട്ടില്‍ നിന്നും ഒരു പത്തു മിനിട്ട് ഒരു ഇട വഴിയിലൂടെ നടന്നാലേ ബസ് സ്റ്റോപ്പില്‍ എത്തുകയുള്ളൂ. ഓഫീസില്‍ തയ്യാറാക്കാനുള്ള  റിപ്പോര്‍ട്ടുകളെക്കുറിച്ചും  വീട്ടിലെ മാസാവസാനം ഉള്ള ചിലവുകളെക്കുറിച്ചും ഒക്കെ ചിന്തിച്ചു പ്രകാശ് ബസ്  സ്റ്റോപ്പി ലേക്ക് നടന്നു.

വഴിയിലുള്ള സുകുമാരന്‍റെ കടയുടെ അടുത്ത് അന്നും ഭ്രാന്തന്‍ കുമാരന്‍ ഇരിപ്പുണ്ടായിരുന്നു .ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ പതിഞ്ഞ സ്വരത്തില്‍ പിച്ചും പേയും പറയുന്ന ഭ്രാന്തന്‍ കുമാരന്‍ സുകുമാരനും മറ്റു പലരും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. ഇന്നേവരെ കുമാരന്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കിയതായി അറിവില്ല.

പ്രകാശ് നടന്നു കുമാരന്‍റെ  അടുത്തെത്തിയതും, ശാന്തനായി ഇരുന്ന്‍ കാപ്പി കുടിച്ചിരുന്ന കുമാരന്‍ കയ്യിലെ കാപ്പി കപ്പ്‌ വലിച്ചെറിഞ്ഞിട്ട്‌ പ്രകാശിന്‍റെ മുഖത്തേക്ക് നോക്കി അലറി വിളിച്ചു

" കൊന്നു ....നീ അവനെ കൊന്നില്ലേ ...അവന്‍ നിന്നോട് എന്ത് തെറ്റ് ചെയ്തെടാ മഹാ പാപീ "

ഇത്രയും പറഞ്ഞ് തലയില്‍ കൈ വെച്ച് വലിയ വായില്‍ കരഞ്ഞു കൊണ്ട് കുമാരന്‍ അടുത്തുള്ള ഒരു  പറമ്പിലേക്ക് ഓടിപ്പോയി .ഒട്ടും പ്രതീക്ഷിക്കാതെ കുമാരനില്‍ നിന്നും അങ്ങനെ കേട്ടപ്പോള്‍ പ്രകാശ് ഒന്ന് ഞെട്ടിപ്പോയി ..അപ്പോള്‍ കടയ്ക്കകത്ത് നിന്നും സുകുമാരന്‍ വിളിച്ചു പറഞ്ഞു.

"  പിള്ളേ ...നീ ബേജാറാവണ്ടാ ..അവന്‍ ഭ്രാന്തു മൂത്ത് എന്തരോ പറഞ്ഞതാണ് .നീ വെഷമിക്കാതെ ഓഫീസില്‍ പോയീന്‍. "

ബസ്സിലിരുന്നു യാത്ര ചെയ്തപ്പോഴും  ഓഫീസിലേക്ക് നടന്നു കയറിയപ്പോഴും ഇടയ്ക്കിടെ പ്രകാശിന്‍റെ മനസ്സില്‍ കുമാരന്‍റെ അപ്രതീക്ഷിതമായ പെരുമാറ്റം ഒരു അസ്വസ്ഥത സൃഷ്ട്ടിച്ചു .

ട്രെയിനി ങ്ങി ന്‍റെ സമാപന ദിവസം ആയതിനാല്‍ വൈകിട്ട് മൂന്ന്‍ മണിക്ക് ക്ലാസ് തീരും എന്ന് ഇന്‍സ്ട്രക്ടര്‍ പറഞ്ഞു.ഒപ്പം , ക്ലാസ്സിന്‍റെ ഭാഗമായി ഒരു ക്വിസ് മത്സരം ഉണ്ടാവും എന്നും പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവര്‍ക്ക് നല്ല സമ്മാനം ഉണ്ടാവും എന്നും ഇന്‍സ്ട്രക്ടര്‍ അറിയിച്ചു.

മൂന്നു മണിക്ക് ക്ലാസ് കഴിഞ്ഞ ഉടന്‍ തന്നെ ക്വിസ് മത്സരം തുടങ്ങി. ഇരുപതു മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കണം എന്ന നിര്‍ദ്ദേശത്തോടെ ഇന്‍സ്ട്രക്ടര്‍ ഉത്തരം   എഴുതേണ്ട കടലാസ് എല്ലാവര്‍ക്കും വിതരണം ചെയ്തു. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഒഴികെ ബാക്കി എല്ലാം പ്രകാശിന് താരതമ്യേന എളുപ്പമായി തോന്നി.തല പുകഞ്ഞു ആലോചിച്ച ശേഷം ബാക്കി വന്ന രണ്ടു മൂന്ന് ചോദ്യങ്ങളില്‍ നിന്നും ഒന്ന് കൂടി പ്രകാശിന് എഴുതാന്‍  പറ്റി. പതിനഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം  മാത്രം  അയാള്‍ക്ക്‌ കിട്ടിയില്ല . നാല് ഉത്തരങ്ങള്‍ തന്നിട്ടുള്ളതില്‍ നിന്നും ശരിയായ ഉത്തരം എടുതെഴുത്തണം .

അങ്ങനെ ആലോചിച്ചു നിന്നപ്പോള്‍ ഇന്‍സ്ട്രക്ടര്‍ കയ്യില്‍ ഒരു കടലാസ് ചുരുട്ടി വെച്ച് ക്ലാസ്സിന്‍റെ ഉള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് പ്രകാശ് ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്‍സ്ട്രക്ടര്‍ പ്രകാശിന്‍റെ അടുത്തും നടന്നെത്തി. അപ്പോള്‍ പ്രകാശിന്‍റെ അടുത്തിരുന്ന ഒരാള്‍ ഇന്‍സ്ട്രക്റിനോട്‌ എന്തോ സംശയം ചോദിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കവേ ഇന്‍സ്ട്രക്ടര്‍ സംസാര മദ്ധ്യേ കടലാസ്  ചുരുട്ടി വച്ചിരുന്ന കൈ പുറകിലോട്ടു വെച്ചു .അറിയാതെ അങ്ങോട്ട്‌ നോക്കിയ പ്രകാശിന്‍റെ കണ്ണുകള്‍ ആ കടലാസില്‍ തന്നെ ഉടക്കി. അത് ക്വിസ് മത്സരത്തിന്‍റെ ചോദ്യങ്ങളുടെ ഉത്തരം അടങ്ങിയ കടലാസായിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സില്‍ ഒരു അങ്കലാപ്പുണ്ടായി .

" അതിലേക്കു നോക്കണോ? ...നോക്കുന്നത് തെറ്റല്ലേ ..ഒരു ചെറിയ ക്വിസ് മത്സരത്തില്‍ ഒരു ഉത്തരം നോക്കി എഴുതുന്നത്‌ അത്ര വല്യ തെറ്റാണോ ?"

ഇങ്ങനെ പല പല ചിന്തകള്‍ ആ ചുരുക്കം നിമിഷങ്ങളില്‍ അയാളുടെ മനസ്സിലൂടെ കടന്നു പോയി. അവസാനം , നോക്കുന്നതില്‍ തെറ്റില്ല എന്ന്  വാദിച്ച മനസ്സ് വിജയിച്ചപ്പോള്‍ , പ്രകാശ് ഇരുന്ന കസാരയില്‍ പതുക്കെ ഒന്ന് പുറകിലേക്ക് ചാഞ്ഞു. അപ്പോള്‍ ഇന്‍സ്ട്രക്ടറിന്‍റെ കയ്യിലിരുന്ന കടലാസില്‍ നിന്നും പതിനഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു. പെട്ടെന്ന് തന്നെ പഴയത് പോലെ കസേരയില്‍ ഇരുന്നിട്ട് അയാള്‍ പതിനഞ്ചാമത്തെ ഉത്തരവും എഴുതിയ ശേഷം ഒരു ദീര്‍ഘ നിശ്വാസം പുറത്തേക്ക് വിട്ടു. താന്‍ ചെയ്തത് ആരും കണ്ടില്ല എന്ന് ഉറപ്പാക്കാന്‍ അയാള്‍ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. എല്ലാവരും ഉത്തര കടലാസില്‍ കണ്ണും നട്ട് ഇരിപ്പാണ്.

പത്തിരുപതു മിനിട്ടുകള്‍ക്ക് ശേഷം ക്വിസ് മല്‍സരത്തിന്‍റെ ഫലം വന്നു. പ്രകാശിന് രണ്ടാം സ്ഥാനം കിട്ടി. പതിനഞ്ചാമത്തെ ഉത്തരം ശരിയായിരുന്നു എങ്കിലും വേറൊന്നു തെറ്റിയതിനാല്‍ അയാള്‍ ഒന്നാമത് എത്തിയില്ല. ഒന്നാം സമ്മാനം ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു. പ്രകാശിന് കിട്ടിയത് ഒരു  ഡിജിറ്റല്‍ ക്യാമറയും. പ്രകാശിനേക്കാള്‍ ഒരു മാര്‍ക്ക് കുറവ് കിട്ടിയ ആനന്ദിന് കിട്ടിയത് ഒരു ഇലക്ട്രോണിക് കടയുടെ ഗിഫ്റ്റ്‌ വൌച്ചര്‍ ആയിരുന്നു. രണ്ടായിരം രൂപയായിരുന്നു അതിന്‍റെ സമ്മാനത്തുക.

രണ്ടു മാര്‍ക്കിന്‍റെ ഉത്തരം ആയിരുന്നു പതിനഞ്ചാമത്തെ ചോദ്യതിന്റെത് .അതെഴുതില്ലായിരുന്നെങ്കില്‍ പ്രകാശിന്‍റെ  മാര്‍ക്ക് ആനന്ദിന്‍റെ മാര്‍ക്കിനെക്കാള്‍ കുറഞ്ഞേനെ .

"ആനന്ദിന് കിട്ടേണ്ട ഡിജിറ്റല്‍ ക്യാമറ അല്ലെ നിന്‍റെ കയ്യില്‍ ഇരിക്കുന്നത്.നീ തെറ്റായ വഴിയിലൂടെ നേടിയതല്ലേ ഇത്"

 മനസ്സിന്‍റെ ഉള്ളില്‍ നിന്നും ആരോ പ്രകാശിനെ കുറ്റപ്പെടുത്തി.തിരികെ വീട്ടിലേക്കു നടക്കുമ്പോഴും പ്രകാശിന്‍റെ മനസ്സ് അസ്വസ്ഥമായി.മത്സരത്തില്‍ താന്‍ ചെയ്തത് ശരിയായില്ല എന്ന് അയാള്‍ക്ക്‌ തോന്നി. നാളെ ഓഫീസില്‍ ചെല്ലുമ്പോള്‍ ആനന്ദിന് ആ     ഡിജിറ്റല്‍ ക്യാമറ കൊടുത്തു അവനോടു കാര്യം പറയണം എന്ന് പ്രകാശ് കരുതി.

സുകുമാരന്‍റെ കടയുടെ അടുത്ത് ഭ്രാന്തന്‍ കുമാരന്‍ ഇരിപ്പുണ്ടായിരുന്നു.ആരോ വാങ്ങിക്കൊടുത്ത      ഒരു പഴവും തിന്നുകൊണ്ടാണ്‌ അയാളുടെ ഇരുപ്പ് .രാവിലത്തെ പോലെ ഒരു പെരുമാറ്റം പ്രതീക്ഷിച്ച് പ്രകാശ് അയാളുടെ അടുത്തെത്തി. എന്നാല്‍ യാതൊരു ഭാവവും ഇല്ലാതെ കുമാരന്‍ പഴം ആസ്വദിച്ചു തിന്നുകൊണ്ടിരുന്നു. അയാളെയും കടന്നു പ്രകാശ് മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അയാള്‍ വീട്ടില്‍ എത്തി.

കുളിയൊക്കെ കഴിഞ്ഞു ഉന്മേഷവാനായി സ്വീകരണ മുറിയില്‍ എത്തിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ കുറെ ഏറെ കാളുകള്‍ വന്നിരിക്കുന്നത്  അയാള്‍ കണ്ടത്. എല്ലാം ഓഫീസിലെ സുഹൃത്തുക്കളുടെ ആയിരുന്നു. അതില്‍ നിന്നും അയാള്‍ സൂര്യ എന്ന സുഹൃത്തിനെ വിളിച്ചു നോക്കി .

" ഹലോ സൂര്യ. എന്ത് പറ്റി ? എന്‍റെ സെല്‍ സൈലന്റ് മോഡില്‍ ആയിരുന്നു. ഒരു കുളി ഒക്കെ പാസ്സാക്കി ഞാന്‍ ഇപ്പോള്‍ ഇറങ്ങിയതെ ഉള്ളൂ. "

പ്രകാശ് ..ഒരു അശുഭ വാര്‍ത്ത ഉണ്ട്. നമ്മുടെ ആനന്ദ് മരിച്ചു പോയി. റോഡ്‌ അപകടം  ആയിരുന്നു.ഇന്നത്തെ ക്വിസ് മത്സരത്തില്‍ കിട്ടിയ ഗിഫ്റ്റ് വൌച്ചര്‍ ഉപയോഗിച്ച് എന്തോ വാങ്ങാനായി സിറ്റി മാര്‍ക്കറ്റിലേക്ക് പോകവേ ഹൈവേ ക്രോസ്സിങ്ങില്‍ ഒരു ലോറി വന്നു ഇടിക്കുകയായിരുന്നു. അവന്‍ ഹെല്‍മറ്റും ഇട്ടിട്ടില്ലായിരുന്നു.അവിടെ വച്ച് തന്നെ മരണം സംഭവിച്ചു. നീ പെട്ടെന്ന് ലൂര്‍ദ് ഹോസ്പിറ്റലില്‍ വാ. ഞങ്ങള്‍ ഒക്കെ അവിടെ ഉണ്ട്. "

പ്രകാശിന് ഒന്നും സംസാരിക്കാന്‍ ആയില്ല.മേശപ്പുറത്തിരുന്ന ഡിജിറ്റല്‍ ക്യാമറയില്‍ തൊട്ടപ്പോള്‍ അയാള്‍ക്ക്‌ കൈ പൊള്ളുന്ന പോലെ തോന്നി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു കുറ്റ ബോധവും, സങ്കടവും ഒക്കെ അയാളുടെ മനസ്സിനെ അലട്ടി. താന്‍ ചെയ്ത ഒരു തെറ്റ് കാരണം അല്ലെ ആനന്ദിന് അന്ന് വൈകിട്ട് ഹൈവേയില്‍ പോകേണ്ടി വന്നത് എന്നോര്‍ത്തപ്പോള്‍ പ്രകാശിന്‍റെ  മനസ്സ് വീണ്ടും അസ്വസ്ഥമായി. അയാള്‍ എല്ലാ ദൈവങ്ങളെയും വിളിച്ച്  തന്‍റെ തെറ്റിന് മാപ്പ് തരണേ എന്നപേക്ഷിച്ചു.

അപ്പോള്‍ ആ സമയത്ത് സുകുമാരന്‍റെ കടയുടെ അടുത്തിരുന്നു ഭ്രാന്തന്‍ കുമാരന്‍ ഇടയ്ക്കിടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു .  ലോകം ഭാന്തന്‍ എന്ന് മുദ്ര കുത്തിയ കുമാരന് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നുവോ? ആനന്ദിനെ ഓര്‍ത്താണോ അയാള്‍ കരഞ്ഞത്?

ജോസ്
മിറി , മലേഷ്യ
ഒക്ടോബര്‍ 26, 2012


(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )