2011, സെപ്റ്റംബർ 12

തെറ്റും ശരിയും ..



ഞാന്‍ ഇന്ന് എന്റെ ചേച്ചിയെയും, ചേച്ചിയുടെ മകളെയും കൂട്ടി, ചേച്ചിയുടെ ഒരു ബന്ധു വീട്ടില്‍ പോയി. ചേച്ചിയുടെ മകളുടെ കോളേജ് അഡ്മിഷന് കുറെ സഹായിച്ച ഒരു അച്ചായന്റെ വീട്ടിലായിരുന്നു പോയത്. വൈകിട്ട് ഒ
രു മൂന്നു മണി ആയപ്പോഴാണ് അവിടെ ചെന്ന് കയറിയത്. അകത്തു ചെന്നപ്പോള്‍ ആ അച്ചായന്റെ മൂന്നിലോ നാലിലോ പഠിക്കുന്ന മകന്‍ ആഹാരം കഴിച്ചുകൊണ്ട് അവിടിരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴേ എന്റെ അനന്തരവള്‍ എന്നോട് പറഞ്ഞു..

"അമ്മാച്ചാ.. ഈ ഇരിക്കുന്ന കക്ഷി ഭയങ്കര സാധനമാണ് ...കാണുന്ന പോലെ അല്ല "

അവള്‍ അത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും പാവം അച്ചായന്‍ അവിടേക്ക് വന്നിട്ട് മകനോട്‌ ചോദിച്ചു..

"ഡാ. മോനെ.. നിനക്ക് ഈ അങ്കിളിനെ അറിയാമോ? "

"അറിഞ്ഞൂടാ " . കഴിക്കുന്ന പ്ലേറ്റില്‍ നോക്കികൊണ്ട്‌ കൊച്ചു ചെക്കന്‍ പറഞ്ഞു.

"എന്നാ ..നീ അങ്കിളിനോട് പെരെന്താന്നൊക്കെ ചോദിക്ക് ". പാവം അച്ചായന്‍ കൊച്ചനോട് പറഞ്ഞു.

"വട്ടനാന്നാ തോന്നുന്നേ.. "

ചെക്കന്‍ എന്നെ നോക്കി ഒരു കാച്ചു കാച്ചി. കുളിച്ചു കുട്ടപ്പനായി, ടി ഷര്‍ട്ടും ജീന്‍സും ഒക്കെ ധരിച്ചാണ് ഞാന്‍ പോയിരുന്നത്. എന്നെ കണ്ടപ്പോഴേ അവന്‍ പറഞ്ഞത് ഞാന്‍ വട്ടനാണെന്ന്. (കൊച്ചു പയ്യന് ഒറ്റ നോട്ടത്തില്‍ സത്യം എങ്ങനെ പിടികിട്ടി എന്ന് നിങ്ങളില്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ചിലപ്പോള്‍ ചോദിച്ചേക്കാം :-)

സത്യം പറഞ്ഞാല്‍ അവിടെ ഇരുന്ന ആരും, ഞാനടക്കം, അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ഒരു രണ്ടു മൂന്നു സെക്കന്റ്‌ നേരത്തേക്ക് എല്ലാവരുടെയും ഫ്യുസ് പോയി. ഒന്ന് വിളറിയ അച്ചായന്‍, പാവം, വീണ്ടും അവനോടു പറഞ്ഞു.

"എടാ നീ ഇങ്ങനെ ആണോടാ പേര് ചോദിക്കുന്നെ "

"നീ പോടാ കൊരങ്ങാ. " കൊച്ചു കാന്താരിയുടെ മറുപടി ഇതായിരുന്നു.

കൊച്ചു ചെക്കന്, എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വിരു വിരുപ്പ് ആയിരുന്നു അപ്പോള്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കറിക്കരിയാന്‍ ഉപയോഗിക്കുന്ന ഒരു കത്തിയും എടുത്തോണ്ട് അടുക്കളയില്‍ നിന്നും വന്നു. അതും ചുഴറ്റി ഒരു വില്ലനെപ്പോലെ ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ എന്റെ അനന്തരവള്‍ വിരണ്ട്, എന്നോട് പറ്റിചേര്‍ന്നിരുന്നു. അപ്പോഴേക്കും, അച്ചായന്‍ ഓടി വന്നു കത്തി പിടിച്ചു വാങ്ങി.

അപ്പോഴാണ്‌ എന്റെ കാറോടിക്കുന്ന പയ്യന്‍ അവിടെയ്ക്ക് വന്നത്.

"മോനെ..നീ ഈ അങ്കിളിനെ അറിയുമോ? ഈ അങ്കിളിനു കന്നഡ അറിയാം. നീ കന്നടയില്‍ സംസാരിച്ചേ ".

"ഇവനും വട്ടനാ ..." . അത്തവണ അവന്റെ പ്രതികരണം ഇതായിരുന്നു.

ഇതൊക്കെ ‌ തമാശക്ക് പറഞ്ഞതല്ല. വള്ളി പുള്ളി വിടാതെ നടന്ന കാര്യമാണ് പറഞ്ഞത്.

പണ്ടൊരിക്കല്‍ എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് കേരള എക്സ്പ്രെസ്സില്‍ വന്നപ്പോള്‍ നടന്ന ഒരു സംഭവം പറഞ്ഞിരുന്നു. ചേട്ടന്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ അയാളുടെ മോനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. പുള്ളിക്കാരന്‍ അയാളുടെ മോന്റെ പഠനത്തെക്കുറിച്ചും, അവന്റെ ജനറല്‍നോളെട്ജ് നെക്കുറിച്ചും ഒക്കെ അവിടിരുന്ന സഹ യാത്രികരോട് വാതോരാതെ സംസാരിച്ച ശേഷം, മോനോട് ചോദിച്ചു..

"മോനെ..ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്നു പറഞ്ഞെ? "

"നിന്റെ അച്ഛന്‍ " . സ്വന്തം അച്ഛനെ നോക്കി ചെക്കന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. അതിനു ശേഷം അവനോ അവന്റെ പാവം അച്ഛനോ എന്ത് പറ്റി എന്ന് എനിക്കറിയില്ല. പക്ഷെ മേല്‍പ്പറഞ്ഞ സംഭവവും നടന്നതാണ്.

ഇതൊക്കെ പറയാന്‍ കാരണം ഉണ്ട്. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ കുട്ടിത്തവും, അതില്‍ നിറഞ്ഞു നില്‍കുന്ന കുസൃതികളും അതിലേറെ ഇഷ്ടവും. പക്ഷെ ഒന്നും അതിര് വിട്ടു പോകരുത് എന്ന് മാത്രം. ഒരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം ആ വ്യക്തിയുടെ വിദ്യാഭ്യാസത്തിനു സഹായം നല്‍കുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പോലെ ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവ രൂപീകരണം നടക്കുന്ന സമയത്ത്, തെറ്റുകള്‍ പറഞ്ഞു വിലക്കിയില്ലെങ്കില്‍ അത്, ആ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.


മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ , കുഞ്ഞുങ്ങള്‍ക്ക്‌ ആ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് ഒരു അറിവും ഇല്ല എന്നത് തീര്‍ച്ചയാണ് . അത് വേണ്ട രീതിയില്‍ അവരെ മനസ്സിലാക്കേണ്ടത് രക്ഷിതാകളുടെ ചുമതല ആണ്. (കൊച്ചു കുരുത്തക്കേടുകള്‍ക്കു പോലും ചുട്ട അടി പാര്‍സല്‍ ആയി വരുമായിരുന്നു എന്റെ ചേട്ടന്മാര്‍ക്ക്. താരതമ്യേന എനിക്ക് അടി കുറവായിരുന്നു എന്നാണു അമ്മച്ചിയുടെ ഭാഷ്യം ).

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അനുസരണക്കേടിന്റെ പരകോടിയില്‍ നിന്നിരുന്ന ചില കിടാങ്ങള്‍ ഇന്ന് മര്യാദക്കാരായി , കുടുംബമായി ജീവിക്കുന്നുണ്ട്. അവര്‍ അനുസരണക്കേട്‌ കാണിച്ച സമയത്ത് അവരുടെ രക്ഷിതാക്കള്‍ അവരെ വിലക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ , ദൈവാനുഗ്രഹം കാരണം, അവര്‍ ചിലപ്പോള്‍ തെറ്റുകള്‍ ഒക്കെ സ്വയം മനസ്സിലാക്കിയതാവാം അവര്‍ നന്നായി വരാന്‍ കാരണം . എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ.

പല സഹ പ്രവര്‍ത്തകരുടെയും വീടുകളില്‍ പോകുമ്പോള്‍ അവിടുത്തെ കുഞ്ഞുങ്ങളുടെ 'കുസൃതിയുടെ സീമ കടന്നുള്ള ' പെരുമാറ്റം കാണാറുണ്ട്‌. അവരെ ആരും വിലക്കാത്തപ്പോള്‍ വിഷമവും വരാറുണ്ട്. എനിക്ക് പറയാന്‍ അധികാരമോ സ്വാതന്ത്ര്യമോ ഉള്ള സ്ഥലം ആണെങ്കില്‍ ഞാന്‍ ചെയ്യാറും ഉണ്ട്. നാളത്തെ പൌരനു അത്രയെങ്കിലും ഞാന്‍ ഒരു സഹായം ചെയ്യേണ്ടേ?

'പറയാന്‍ എളുപ്പമാണ് . ഒന്നിനെ വളര്‍ത്തി നോക്ക് അപ്പോള്‍ അറിയാം ' ..എന്നാരെങ്കിലും എന്റെ മുഖമടച്ചു പറഞ്ഞാല്‍ ..ഞാന്‍ പറയും.

" ക്ഷമിക്കണം സുഹൃത്തേ .. അറിയാതെ പറഞ്ഞു പോയതാ... വളര്‍ത്താന്‍ ഉണ്ടെങ്കിലല്ലേ അറിയാന്‍ പറ്റു. ശരിയെന്നു മനസ്സില്‍ തോന്നിയത് പറഞ്ഞു പോയതാണേ ..എന്നോട് ക്ഷമി "


ജോസ്
ബാംഗ്ലൂര്‍
12- Sept- 2011

( ചിത്രങ്ങള്‍ക്ക് കടപ്പാട്.: ഗൂഗിള്‍ )

2011, സെപ്റ്റംബർ 6

ശാപം ..



എന്‍റെ ആത്മ മിത്രങ്ങളില്‍ ഒരാള്‍ , കുടുംബ സമേതം, ബാംഗ്ലൂരിലെ എന്‍റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനായി കഴിഞ്ഞ ആഴ്ച വന്നിരുന്നു. അവരെ ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞായറാഴ്ച 'നന്ദി ഹില്ല്സ് ' എന്ന ഒരു കൊച്ചു മലയുടെ മുകളിലേക്ക് അവരുമായി യാത്ര തുടങ്ങി. ഒരു ഫ്ലൈ ഓവറിന്റെ അടുത്തുള്ള ട്രാഫിക് ജങ്ക്ഷനില്‍ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ , സിഗ്നല്‍ കിട്ടാന്‍ വേണ്ടി നിന്ന സമയം. ഞാന്‍ ഡ്രൈവറിന്റെ അടുത്തുള്ള സീറ്റില്‍ ആണ് ഇരുന്നത്. സിഗ്നലില്‍ കാര്‍ നിന്ന സമയം, റോഡിലൂടെ രണ്ടു മൂന്ന് ഹിജഡകള്‍ കടന്നു വന്നു. ഞാനിരുന്ന വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റും മുന്‍പേ, അതില്‍ ഒരു ഹിജഡ, എന്‍റെ അടുത്തേക്ക് വന്നിട്ട്, പൈസ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നപ്പോള്‍ , അവര്‍ എന്‍റെ കവിളില്‍ ഒന്ന് നുള്ളികൊണ്ട്‌ ചോദിച്ചു.

"യാരിതു ...അമുല്‍ ബേബിയാ ? നീങ്ക പൈസ തരമാട്ടെ? "

അത് കേട്ട് പുറകില്‍ ഇരുന്ന കൂട്ടുകാരനും പിള്ളേര്‍ക്കും ഒക്കെ ചിരി വന്നു. എങ്ങനെയെങ്കിലും വണ്ടി ഒന്ന് നീങ്ങിയാല്‍ മതി എന്നോര്‍ത്തു ഞാനും ഇരുന്നു. ഡ്രൈവര്‍ അവര്‍ക്ക് പത്തു രൂപ കൊടുത്തതും, സിഗ്നല്‍ ക്ലിയര്‍ ആയതും ഒരുമിച്ചായിരുന്നു. അപ്പോഴേക്കും കിട്ടിയ പൈസയും വാങ്ങി അവര്‍ എങ്ങോ പോയി മറഞ്ഞു. ഞങ്ങള്‍ യാത്രയും തുടര്‍ന്നു. യാത്രയ്ക്കിടയില്‍ ഞാന്‍ ഇതുപോലെ ഹിജഡകളുമായി ട്രാഫിക് ജങ്ക്ഷനില്‍ കണ്ടുമുട്ടിയ മറ്റൊരു കഥ ഓര്‍ത്തു. വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കഥ .

ജോലി കിട്ടിയ ശേഷം ട്രെയിനിങ്ങിനു വേണ്ടി ബോംബെ മഹാനഗരത്തില്‍ ചേക്കേറിയ കാലം. അവിടത്തെ ഒറ്റ മുറി അപ്പാര്ട്ട്മെന്റില്‍ ആയിരുന്നു ഞാനും എന്‍റെ ഒരു സഹ പ്രവര്‍ത്തകനും താമസിച്ചിരുന്നത്. ശമ്പളം ഒക്കെ കിട്ടി വരുന്നതേ ഉള്ളൂ . ATM കാര്‍ഡ് കയ്യില്‍ കിട്ടിയിട്ടില്ലായിരുന്നതിനാല്‍ , ആവശ്യത്തിനുള്ള രൂപ ബാങ്കില്‍ നിന്നും എടുത്തു കയ്യില്‍ വയ്ക്കുക ആയിരുന്നു പതിവ് . പൈസ എടുക്കാന്‍ വേണ്ടി ബാങ്കില്‍ പോകുന്നതു തന്നെ ഒരു ചടങ്ങാണ്. ഓഫിസില്‍ നിന്നും അവധി പറഞ്ഞ്, കുറച്ചു ദൂരെ ഉള്ള ബ്രാഞ്ചില്‍ പോയി വേണം പൈസ എടുക്കാന്‍.

വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഓഫിസ് വാഹനം ഉള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും കൂടാതെ യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ബസ്സില്‍ അള്ളിപ്പിടിച്ചു നിന്ന് യാത്ര ചെയ്യും. ചില ദിവസം എണീക്കാന്‍ താമസിച്ചു പോയാല്‍ , താമസിച്ചു ബസ് സ്റ്റോപ്പില്‍ വരുമ്പോള്‍ അവിടത്തെ ജന സമുദ്രം കാണുമ്പോഴേ മനസ്സൊന്നു കിടുങ്ങും . പിന്നെ വരുന്ന ബസ്സില്‍ ഇടിച്ചു കയറി ഓഫീസില്‍ ചെല്ലുമ്പോള്‍ തേച്ചു വടിപോലെ ആക്കി ഇട്ട ഷര്‍ട്ടൊക്കെ ചുരുട്ടിക്കൂട്ടിയപോലെ ആവും. അങ്ങനെയുള്ള അവസരങ്ങളില്‍ ചിലപ്പോള്‍ ആട്ടോ റിക്ഷാ പിടിച്ചെന്നിരിക്കും. കാന്തിവ്ളിയില്‍ നിന്നും ഗോരേഗാവ് വരെയുള്ള യാത്രയില്‍ ഏതെങ്കിലും ട്രാഫിക് ജങ്ക്ഷനില്‍ ആട്ടോ നിര്‍ത്തുമ്പോഴാണ് പ്രശ്നം

ഹിജഡകള്‍ കൂടുതല്‍ ഉള്ള സ്ഥലം ആണല്ലോ ബോംബെ നഗരം. ടാഫിക് ജങ്ക്ഷനില്‍ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും അവര്‍ ഉണ്ടാവും. മിക്കവാറും ഒരു കൂട്ടമായാവും അവരുടെ യാത്ര. പ്രത്യേക രീതിയില്‍ കൈകള്‍ തമ്മില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവര്‍ ആളുകളോട് പൈസ ചോദിക്കും. കൊടുത്തില്ലെങ്കില്‍ ചിലര്‍ ഒന്നും പറയാതെ പൊയ്ക്കോളും. പക്ഷെ ചിലരോ, അസഭ്യം പറയുകയോ, പൈസ കൊടുക്കാത്ത ആളിനെ മാനം കെടുത്തുന്ന എന്തെങ്കിലും പരിപാടികള്‍ ഒപ്പിക്കുകയോ ചെയ്യും.

ആട്ടോയിലും, സ്കൂട്ടറിലും ബൈക്കിലും ഒക്കെ പോകുന്ന ആളുകള്‍ക്കാണ് പ്രശ്നം. ഹിജഡകള്‍ അടുത്ത് വന്നു പൈസ ചോദിക്കുമ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.പൈസ കൊടുത്തില്ലെങ്കില്‍ തലോടലും മറ്റും തുടങ്ങും. കാറില്‍ പോകുന്നവര്‍ക്ക് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഇരിക്കാം. പെണ്ണുങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരാളെയാണ് ഹിജഡകള്‍ ലക്ഷ്യമിടുന്നത് എങ്കില്‍, പാവം ചെക്കന്റെ കാര്യം പോക്കാണ്. പൈസ കൊടുത്താല്‍ ‍, പെണ്ണിന്റെ മുന്‍പില്‍ മാനം പോകാതെ അവനു പോകാന്‍ പറ്റും. ഇല്ലെങ്കിലോ, പെങ്കൊച്ചിന്റെ മുന്‍പില്‍ വെച്ച് തന്നെ അവനെ ഹിജഡകള്‍ കൈകാര്യം ചെയ്യും. മുഖത്ത് തലോടലും, ശൃംഗരിക്കലും ഒക്കെ കഴിഞ്ഞു പിന്നെ അതിലും വലിയ മാനം കെടുത്തല്‍ പരിപാടിയിലേക്ക് അവര്‍ കടക്കും മുന്‍പേ മിക്കവാറും ആണ്‍ കൊച്ചന്‍ പൈസ കൊടുത്തിരിക്കും.

ഒന്ന് രണ്ടു തവണ ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഹിജഡകള്‍ വന്നു പൈസ ചോദിച്ചിട്ടുണ്ട്. പഴ്സ് തുറക്കാന്‍ താമസിക്കുന്നത് കണ്ടു മുഖത്തു തലോടിയിട്ടുമുണ്ട്. ചിലരോ, ഒന്നും പറയാതെ പോയിട്ടുമുണ്ട്. എന്തോ...ജോലി ഒന്നും ചെയ്യാന്‍ വയ്യാത്ത, വയസായവര്‍ക്കോ , അംഗ വൈകല്യം വന്ന ഭിക്ഷക്കാര്‍ക്കോ പൈസ കൊടുത്താലും, ഒരു ജോലിയും ചെയ്യാതെ ആളുകളെ ശല്യപ്പെടുത്തി നടക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എനിക്ക് താല്പര്യം ഇല്ല .

ഒരിക്കല്‍ വാഷി എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ ഒരു സഹ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ക്രിസ്തുമസിനു ഊണ് കഴിക്കാന്‍ ക്ഷണിച്ചു. അത്തവണ ഞാന്‍ ക്രിതുമസിനു നാട്ടില്‍ പോയില്ലായിരുന്നു. ഞാനും എന്റെ സഹ മുറിയന്‍ സുഹൃത്തും കൂടി, വാഷിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ പോയിട്ട്, അവിടുന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചു വേണം വാഷിയില്‍ പോകാന്‍. ഓട്ടോയില്‍ ഇരുന്നു സ്റ്റെഷനിലേക്ക് പോകവേ ഒരു ട്രാഫിക് സിഗ്നില്‍ വെച്ച് ഞങ്ങള്‍ കുരുക്കില്‍ പെട്ടു. രണ്ടു മൂന്ന് ഹിജഡകള്‍ ഞങ്ങള്‍ ഇരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു. പിന്നെ താളത്തിലുള്ള കൈ കൊട്ടലും, കലാ പരിപാടികളും തുടങ്ങി. എന്റെ കൂട്ടുകാരന്‍ ഒന്ന് പരുങ്ങി. അവന്‍ എന്നോട് ചോദിച്ചു..

" ജോസേ .. പൈസ കൊടുക്കണോടാ? "

"നിനക്ക് വേണേല്‍ കൊടുക്ക്‌. ഞാന്‍ കൊടുക്കാന്‍ പോകുന്നില്ല "

ഞാന്‍ അങ്ങനെ പറഞ്ഞതും, അവന്‍ പറഞ്ഞു. ..

"എന്നാ വേണ്ട ഞാനും കൊടുക്കുന്നില്ല "

ഞങ്ങള്‍ പൈസ കൊടുക്കുന്നില്ല എന്ന് കണ്ടതും, അവര്‍ ഹിന്ദിയിലും മറാത്തിയിലും എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞ്, ദേഷ്യത്തോടെ കടന്നു പോയി. അപ്പോഴേക്കും സിഗ്നല്‍ ആയത് കാരണം അധിക നേരം ഞങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വന്നില്ല. ഓട്ടോ മുന്‍പോട്ടു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു.

"ജോസേ ..പൈസ കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെഡേയ് . ഹിജഡകള്‍ ദേഷ്യപ്പെട്ടു ശപിച്ചാല്‍ ദോഷം ഉണ്ടാവും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് "

"നീ ചുമ്മാ അതും ഇതും പറയാതെ . അവര് ദേഷ്യപ്പെട്ടു എന്നത് ശരി...ശപിച്ചു എന്നൊക്കെ പറഞ്ഞു നീ വെറുതെ മനസ്സ് വിഷമിപ്പിക്കാതെ " . ഞാന്‍ അവനെ സമാധാനിപ്പിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി. അവിടുന്ന് വാഷി വരെ പോകുന്ന ലോക്കല്‍ ട്രെയിന്‍ എവിടെയാണ് വരുന്നത് എന്ന് കണ്ടുപിടിക്കാനും , ടിക്കറ്റ് എവിടുന്നാണ് കിട്ടുന്നത് എന്നറിയാനും ആയി, ഞങ്ങള്‍ സ്റ്റേഷന്റെ പരിസരത്ത് കറങ്ങി. ടിക്കറ്റ് കൌണ്ടര്‍ കാണാത്തതിനാല്‍ ഞങ്ങള്‍ പ്ലാട്ഫോമിന്റെ അകത്തു കയറി. ടിക്കറ്റ് കൌണ്ടര്‍ അകത്തു കാണും എന്ന ധാരണയില്‍ ആണ് കയറിയത്. കയറി കുറച്ചു സമയം കഴിഞില്ല, ഒരാള്‍ വന്നു ഞങ്ങളോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു.അത് റെയില്‍വേ പോലിസ് ആയിരുന്നു എന്ന് താമസിയാതെ മനസ്സിലായി. ഞങ്ങള്‍ ടിക്കറ്റ് എടുക്കാനാണ് അകത്തു കയറിയത് എന്നൊന്നും പറഞ്ഞിട്ട് അയാള്‍ കേട്ടില്ല. ഞങ്ങളെ റെയില്‍വേ സ്റ്റേഷന്റെ അകത്തുള്ള പോലിസ് റൂമില്‍ കൊണ്ട് പോയി.

അകത്തു കുറേപ്പേര്‍ അപ്പോഴേ വരി വരിയായി ഇന്‍സ്പെക്ടറുടെ മേശയുടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ആളുകള്‍ ആയിരുന്നു എല്ലാവരും. ഞങ്ങളെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ആണെന്ന് തോന്നിയപ്പോള്‍, ഇന്‍സ്പെക്ടര്‍ കുറെ സന്മാര്‍ഗ പ്രസംഗം നടത്തി. ഞങ്ങളെപ്പോലെ പഠിപ്പുള്ളവര്‍ ഈ നില്‍ക്കുന്നവരെപ്പോലെ കള്ള വണ്ടി കേറാന്‍ തുടങ്ങിയാല്‍ എന്താവും എന്നൊക്കെ പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ ഒക്കെ ഞങ്ങള്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവസാനം ശിക്ഷ നടപ്പാക്കുന്ന സമയം ആയി. അപ്പോഴല്ലേ ‍, അസല്‍ പോലിസ് വിദ്യ പുറത്തു വരുന്നത് ഞങ്ങള്‍ കണ്ടത്. ആയിരം രൂപയാണ് അവിടുന്ന് ഞങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഞങ്ങളോട് ഇന്സ്പെകര്‍ ചോദിച്ചത്. ആയിരം പോയിട്ട് അഞ്ഞൂറ് പോലും കയ്യില്‍ ഇല്ലാ എന്നും, ഞങ്ങള്‍ പാവം വിദ്യാര്‍ഥികള്‍ ആണെന്നും ഒക്കെ എന്റെ സുഹൃത്ത്‌ കുറെ അഭിനയിച്ചു പറഞ്ഞപ്പോള്‍, ഇനി കുറയില്ലാ എന്ന അവസാന വാക്കോടു കൂടി, ഇന്‍സ്പെക്ടര്‍ അവസാനം മോചന ദ്രവ്യം ഇരുന്നൂറു രൂപയില്‍ എത്തിച്ചു. പിന്നെ അര മുക്കാല്‍ മണിക്കൂര്‍ നേരത്തെ മാനസിക വ്യഥ യ്ക്ക് ശേഷം, ഞങ്ങള്‍ പുറത്തു വന്നു ടിക്കറ്റ് എടുത്തു. അത് കഴിഞ്ഞ് അടുത്ത ലോക്കല്‍ ട്രെയിന്‍ പിടിച്ചു വാഷിയിലേക്ക് പോയി.

വാഷിയില്‍ ചെന്ന് സഹ പ്രവര്‍ത്തകരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചെങ്കിലും, റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടെണ്ടി വന്നതിന്റെ വിഷമവും, മാനഹാനിയുടെയും, ധന നഷ്ടത്തിന്റെയും ഓര്‍മ്മകളും , ക്രിസ്തുമസിന്റെ സന്തോഷത്തെ കുറച്ചു ബാധിച്ചു .തിരികെ ഒരു സഹ പ്രവര്‍ത്തകന്റെ കാറിലാണ് വീട്ടിലേക്കു വന്നത്. വീട്ടില്‍ വന്നും കയറും മുന്‍പ് , വിഷമത്തോടെ കൂട്ടുകാരന്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ,..ഹിജഡകള്‍ ശപിച്ചാല്‍ അത് ഏല്‍ക്കും എന്ന്. ഇപ്പൊ കണ്ടില്ലേ മാനവും പോയി, സമയവും പോയി, പൈസയും പോയി ".

ഞാന്‍ ഒന്നും പറയാന്‍ ആവാതെ നിന്നു. ശാപങ്ങളിലും മറ്റും വലിയ വിശ്വാസം ഇല്ലാത്ത ആളാണ്‌ ഞാന്‍. എന്നാലും ചിലപ്പോള്‍ ഓര്‍ക്കും...

'അവന്‍ ആ പറഞ്ഞത് നേരാണോ? അന്ന് ഹിജഡകള്‍ക്ക് പൈസ കൊടുക്കാഞ്ഞിട്ടാണോ..അന്ന് തന്നെ റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെട്ടത്? അവര്‍ ശപിച്ചാല്‍ ശാപം എല്‍ക്കുമോ? '


Jose
bangalore
8 sept 2011