2010, ഫെബ്രുവരി 16

ആദ്യത്തെ രക്ത ദാനം .....



ഇന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് (റോയല്‍ ഡച്ച് ഷെല്‍ ) ഒരു രക്ത ദാന ക്യാമ്പ് ഉണ്ടായിരുന്നു. രാവിലെ 10.30 ന്‌ ഞാന്‍ രക്തം കൊടുക്കാനായി അവിടെ എത്തി. എന്റെ ഒട്ടേറെ സഹ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. ചിലര്‍ രജിസ്ട്രെഷന്‍ കൌണ്ടറിലും , ചിലര്‍ ബ്ലഡ് ഗ്രുപ്പ് നിര്‍ണയിക്കുന്നിടത്തും , ബാക്കി ഉള്ളവര്‍ രക്തം എടുക്കാനായി തയ്യാറാക്കി വച്ചിരുന്ന ചാരു കസേരകളിലും ഇരിക്കുകയായിരുന്നു.

എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ ആദ്യം രജിസ്ട്രെഷന്‍ കൌണ്ടറില്‍ പോയി. പിന്നെ ഗ്രുപ്പ് നിര്‍ണ്ണയിക്കുന്ന ആളിന്റെ അടുത്ത് ചെന്നു. പയ്യന്‍സ് ഒരു ചെറിയ സൂചി കൊണ്ട് വിരലിന്റെ തുമ്പില്‍ നിന്നും രക്തം കുത്തി എടുത്തു. എന്നിട്ട് എന്നോട് ചോദിച്ചു.

"എത്ര തവണ രക്തം കൊടുത്തിട്ടുണ്ട് ?"

"അഞ്ചു തവണ" ഞാന്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

"അവസാനം കൊടുത്തത് എന്നാണ്?"

"കഴിഞ്ഞ വര്‍ഷം"

പിന്നെ കുത്തി എടുത്ത രക്തം ഒരു ചെറിയ കണ്ണാടി ഗ്ലാസ്സില്‍ ഇട്ട്, അയാള്‍ എന്തൊക്കെയോ ചെയ്തു . എന്നിട്ട് എന്നോട് ചോദിച്ചു .

ഓ നെഗറ്റീവ് അല്ലേ ?

ഞാന്‍ അതെ എന്ന് സമ്മതിച്ചു.. എന്നിട്ട് അപ്പോള്‍ ഒഴിഞ്ഞ ഒരു ചാരു കസേരയില്‍ ചെന്നിരുന്നു.
അവിടെ ഒരു എല്ലുപോലെ മെലിഞ്ഞ ഒരു പെണ്‍കൊടി വന്ന് എന്റെ കയ്യിലെ പേപ്പര്‍ വാങ്ങി. എന്നിട്ട് പറഞ്ഞു ..

"സര്‍ ഓ നെഗറ്റീവ് ആണല്ലേ...വളരെ റെയര്‍ ഗ്രുപ്പ് ആണ് "

പിന്നെ ചിരിച്ചുകൊണ്ട് എന്റെ ഇടത്തെ കയ്യില്‍ സ്പിരിറ്റ്‌ പുരട്ടിയിട്ട്‌ ഒരു സൂചി കുത്തി കയറ്റി. കയ്യില്‍ പ്രെഷര്‍ കൊടുക്കാനായി ഒരു റബര്‍ പന്തും തന്നു. ആ പന്തും വച്ച് അമര്‍ത്തി കളിച്ച്, ഞാന്‍ എന്റെ രക്തം പതിയെ ഊറി ഒരു പ്ലാസ്റ്റിക്‌ ബാഗിലേക്കു പോകുന്നത് നോക്കി നിന്നു. അപ്പോള്‍ എന്റെ ആദ്യ രക്ത ദാനത്തെക്കുറിച്ച് ഓര്‍മ്മ വന്നു.

രക്ത ദാനം മഹത്തായ ഒരു പ്രവര്‍ത്തിയാണെന്ന് പണ്ട് മുതല്‍ക്കേ അറിയാമായിരുന്നു. പക്ഷെ ദാനം ചെയ്യാന്‍ എനിക്ക് ഒരു അവസരം കിട്ടിയില്ലായിരുന്നു. അങ്ങനെയിരിക്കെ, B.Sc Geology യ്ക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ദിവസം, ഡിപ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ വന്നു പറഞ്ഞു.. ഞങ്ങളുടെ സാറിന്റെ ഒരു ബന്ധുവിന് അത്യാവശ്യമായി രക്തം വേണം.. ഓ നെഗറ്റീവ് ഗ്രൂപ്പാണ് വേണ്ടത് ....സന്മനസ്സുള്ളവര്‍ ഉടനെ തന്നെ പോകണം...

ഞാന്‍ ഉടനെ സമ്മതിച്ചു. മഹത്തായ ഒരു കാര്യം ചെയ്യാന്‍ പോകുന്നതിന്റെ ആവേശത്തോടെ ഞാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.

യാത്രയ്ക്കിടെ പെട്ടന്ന് വേറെ ചിന്തകള്‍ വരാന്‍ തുടങ്ങി. .. അവറ്റകള്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെ പെട്ടന്നൊന്നും പോകില്ല ..

"എങ്ങാനും നേരത്തെ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിച്ച് എനിക്കിട്ടു കുത്തിയാലോ? എങ്കില്‍ എന്റെ ആപ്പിസ് പൂട്ടിയത് തന്നെ "

ഓര്‍ത്തപ്പോള്‍ തന്നെ ചെറുതായി പേടി തുടങ്ങി . രക്തം നല്‍കാം എന്ന് സമ്മതിച്ചും പോയി. ഇനി എങ്ങനാ പറ്റില്ല എന്ന് പറയുക?

AIDS നെക്കുറിച്ചുള്ള ഒരു പോസ്റ്റര്‍ കൂടി വഴിയില്‍ കണ്ടതോടെ എന്റെ ചങ്കിടിപ്പ് ഇരട്ടിയായി.

എന്നാലും ധൈര്യം കളയാതെ ഞാന്‍ ആശുപത്രിയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ രോഗിയുടെ കുറെ ആളുകള്‍ അവിടെ ഉണ്ടായിരുന്നു. അതിലൊരാള്‍ എനിക്ക് വന്ന് നന്ദിയൊക്കെ പറഞ്ഞു. എന്നിട്ട് രക്തം എടുക്കുന്ന മുറിയിലേയ്ക്ക് കൊണ്ട് പോയി.

പേടിയോടെ ആണെങ്കിലും ഒരു ചിരി ഒക്കെ ചിരിച്ചു ഞാന്‍ കട്ടിലില്‍ കിടന്നു. രക്ത ദാനം എനിക്ക് പുത്തരിയല്ല എന്ന മട്ടില്‍. .. പിന്നെ വാര്‍ഡിലെ സിസ്റ്റര്‍ വന്നു ഒരു
ഡിസ്പോസബില്‍ സിറിഞ്ച് എടുക്കുന്നത് കണ്ടപ്പോള്‍ മനസ്സിന് സമാധാനം ആയി.

ഏതാണ്ട് അര മണിക്കൂര്‍ കൊണ്ട് എല്ലാം കഴിഞ്ഞു, രക്തം എടുത്ത ശേഷം എന്നെ അടുത്ത മുറിയില്‍ കയറ്റി ഇരുത്തി ഒരു ഫ്രുട്ടിയും കുറച്ചു ബിസ്കറ്റും കഴിക്കാന്‍ തന്നു. എന്നിട്ട് പോകാന്‍ നേരത്ത്, രോഗിയുടെ ബന്ധു വന്നു വീണ്ടും നന്ദി പറഞ്ഞു. പിന്നെ ഒരു നൂറു രൂപ എടുത്തു എന്റെ പോക്കറ്റില്‍ വച്ചു. ആദ്യം ഞാന്‍ വേണ്ടെന്നു പറഞ്ഞെകിലും വീണ്ടും അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ഞാന്‍ വാങ്ങി.

അന്ന് വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഈ കാര്യം വലിയ ഗര്‍വ്വോടെ അവതരിപ്പിച്ചു. കേട്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി. പക്ഷെ കഥയുടെ അവസാനം അറിഞ്ഞപ്പോള്‍ ഇളയ ചേട്ടന്‍ ദേഷ്യത്തോടെ ചോദിച്ചു ..

" നീ നിന്റെ രക്തം വിറ്റു അല്ലേടാ. .. നാണമില്ലേ നിനക്ക് . ചെയ്ത പ്രവര്‍ത്തിയുടെ പുണ്യം കളഞ്ഞു കുളിച്ചില്ലേ ?

അപ്പോഴാണ്‌ ഞാന്‍ വീണ്ടും ബോധവാനായത്. പ്രതിഫലമായി ഞാന്‍ നൂറു രൂപ വാങ്ങിയപ്പോള്‍ ത്തന്നെ ചെയ്ത കര്‍മ്മത്തിന്റെ മഹത്വം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു എന്ന കാര്യം ഞാന്‍ മനസ്സിലാക്കി.

" മര്യാദയ്ക്ക് ആ പൈസ അയാള്‍ക്ക്‌ തിരികെ കൊടുക്കണം. " ചേട്ടന്‍ പറഞ്ഞു.

എനിക്ക് ഉടനെ തിരികെ ആശുപത്രിയില്‍ പോകാന്‍ പറ്റിയില്ല. പിന്നീട് കോളേജില്‍ പോയപ്പോള്‍ സാറിന്റെ ബന്ധുവിന്റെ അഡ്രസ്‌ തേടിപ്പിടിച്ചു. എന്നിട്ട് ആ നൂറു രൂപ മണി ഓര്‍ഡറായി അയാളുടെ പേരില്‍ അയച്ചു. അതോടൊപ്പം ഉള്ള കുറിപ്പില്‍ ഇപ്രകാരം എഴുതി.

" രക്തം തന്നതിന് പകരം പൈസ വാങ്ങിയത് തെറ്റായി എന്ന് തോന്നി. അതിനാല്‍ അന്ന് വാങ്ങിയ നൂറു രൂപ ഇതോടൊപ്പം മണി ഓര്‍ഡറായി അയയ്ക്കുന്നു. "

അതായിരുന്നു എന്റെ ആദ്യ രക്ത ദാനം.

ഓര്‍മ്മകളില്‍ നിന്നും മുങ്ങിത്തപ്പി എണീറ്റപ്പോള്‍ ക്യാമ്പിലെ പെണ്‍ കിടാവ് വന്നു സൂചി ഇളക്കി മാറ്റി അവിടെ പഞ്ഞി വച്ചിട്ട് എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞു.

എന്റെ രക്തം ഏതോ ഒരു അത്യാവശ്യക്കാരന്റെ സിരകളില്‍ ഓടുമല്ലോ എന്നോര്‍ത്ത് കൃതാര്‍ ത്ഥ തയോടെ ഞാന്‍ അവിടെ നിന്നും എന്റെ സീറ്റിലേക്ക് നടന്നു.

രക്തം ദാനം ചെയൂ ...കുറെ ജീവിതങ്ങള്‍ രക്ഷിക്കൂ.

ജോസ്, ബാം ഗ്ലൂര്‍
16 - Feb- 2010

അഭിപ്രായങ്ങളൊന്നുമില്ല: