2010, ഫെബ്രുവരി 10

എന്റെ മണ്‍് കൂരയില്‍....


എനിക്കൊരു മണ്കൂര ഉണ്ട്. ...മണ്ണ് കുഴച്ചു മതിലുണ്ടാക്കി ..ഓല മേഞ്ഞ ..എന്റെ വീട് . ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ സ്വപ്നങ്ങളെ തണലേകി വളര്‍ത്തിയ വീട്. ഈ കുറിപ്പ് അതിന്റെ ഓര്‍മയില്‍ നിന്നാവട്ടെ....

മുടവന്മുഗളിലെ ഡീസന്റ് ജങ്ക്ഷനില്‍ ആയിരുന്നു എന്റെ വീട്.("ഡീസന്റ് ജങ്ക്ഷന്‍ " എന്ന പേര് വരാന്‍ കാര്യം എന്തെന്നറിയാമോ? ... വളരെ ഡീസന്റ് ആയ ആളുകള്‍ താമസിക്കുന്നതുകൊണ്ട് ..അല്ലാതെ പിന്നെ !! ). ഉദ്ദേശം അന്‍പതോളം വര്‍ഷത്തെ പഴക്കം കാണും വീടിന്. പണ്ടാരോ വച്ച വീട് എന്റെ അപ്പച്ചന്‍ വാങ്ങി താമസിക്കുകയായിരുന്നു.
" ലില്ലി കോട്ടേജ് " ..അതായിരുന്നു വീട്ടു പേര്.

'എന്റെ പേര് ഇട്ടതിനാലാണ് വീടിന് ഐശ്വര്യം ഒന്നും ഇല്ലാത്തത് എന്ന്‍ എന്റെ പ്രിയപ്പെട്ട ചേച്ചി ലില്ലി ഇപ്പോഴും പറയുമായിരുന്നു. (ഞാന്‍ അത് ഒരിക്കലും വിശ്വസിക്കുന്നില്ല ).

കുട്ടിക്കാലത്ത് ആ വീടിന്റെ മുറികളും മൂലകളും വെളിയിലെ കുറച്ചു മുറ്റവും ഒക്കെ എന്റെ കളി സ്ഥലങ്ങള്‍ ആയിരുന്നു. ഓല മേഞ്ഞ ആ വീടിനകത്തും പുറത്തും എന്റെ ഭാവനാ വിലാസങ്ങളുമായി ഞാന്‍ കഴിഞ്ഞു കൂടി.
പറമ്പില്‍ കുറച്ചു മരങ്ങളും ഉണ്ടായിരുന്നു.. ചക്കയും, ആത്തച്ചക്കയും ..പിന്നെ മുരിങ്ങക്കായും ഒക്കെ കായ്ക്കുന്നവ ...

അയല്‍വാസി ഒരു ദരിദ്രവാസി എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ഒരു അയല്‍ക്കാരനെ ഒഴിച്ചാല്‍ (" മാക്രി " എന്നറിയപ്പെടുന്ന അയാളെ ക്കുറിച്ച് പിന്നെ എഴുതാം) വീട് എനിക്കൊരു സ്വര്‍ഗം ആയിരുന്നു.
മുന്‍ വശത്തെ സിമന്റിട്ട തറയില്‍ ഗോലി ഉരുട്ടി കളിക്കുമ്പോള്‍ ചിലടത്തൊക്കെ ശബ്ദത്തിന് വ്യത്യാസം വരും. അതിനു കാരണം അതിന്റെ താഴെ എവിടെയോ കിടക്കുന്ന നിധി ആണ് എന്ന് ഞാന്‍ കരുതി. ( സിമന്റ് നേരെ ചൊവ്വേ കേറാത്ത പൊള്ളയായ ഭാഗത്താണ് ശബ്ദം മാറുന്നത് എന്ന ശാസ്ത്ര സത്യം പിന്നെയാണ് എനിക്ക് പിടി കിട്ടിയത്). ആ പറമ്പില്‍ എവിടെയോ ഒരു നിധി ഉണ്ടെന്നു ഏതോ ജ്യോത്സ്യന്‍ പറഞ്ഞുവെന്ന കെട്ടു കഥ കേടു വളര്‍ന്ന എനിക്ക് അങ്ങനെ കരുതാനേ തോന്നിയുള്ളൂ.

മുന്‍ വശത്തെ ഹാള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാന മുറി അടുക്കള ആണ്. കാരണം..ബന്ധുക്കളും മിത്രങ്ങളും ആര് വന്നാലും എല്ലാവരും സഭ കൂടുന്നതും മറ്റും അടുക്കളയ്ക്കകത്തായിരുന്നു. ഒത്തിരി പൊട്ടിച്ചിരികളും കരച്ചിലുകളും കുറ്റം പറച്ചിലുകളും ആ അടുക്കള മതിലുകള്‍ കേട്ടിട്ടുണ്ട്. .

അപ്പച്ചനും അമ്മച്ചിയും വല്യമ്മച്ചിയും ചേട്ടന്മാരും ചേച്ചിമാരും കൂടാതെ മിക്ക സമയത്തും ബന്ധുക്കള്‍ ആരെങ്കിലും വീട്ടില്‍ കാണുമായിരുന്നു. നിശബ്ദത എന്ന വാക്കിന്റെ അര്‍ഥം അന്നെനിക്ക് അറിയില്ലായിരുന്നു. കാരണം..എന്റെ വീട് ഒരിക്കലും നിശബ്ദമായിരുന്നില്ല ..ഞാന്‍ ഉറങ്ങുമ്പോള്‍ പോലും.ചിലപ്പോള്‍ സഭ കൂടുന്നത് പുലര്‍ച്ച വരെ തുടരും.

വര്‍ഷാവര്‍ഷം നടന്നു വന്നിരുന്ന ഒരു ആഘോഷമായിരുന്നു " ഓലകെട്ട്" . കുഞ്ഞിലെ എനിക്ക് അത് കാണാന്‍ വലിയ ഉത്സാഹമായിരുന്നു. ഓല കെട്ടിന് മൂന്നാല് ദിവസം മുന്പ് തന്നെ അതിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങും. ഓരോ മുറിയിലും ഉള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് ഒരുമിച്ചു വച്ചിട്ട് വലിയ തുണി കൊണ്ട് മൂടും ...പഴയോലപ്പൊടി വീഴാതിരിക്കാന്‍. അലമാരിയുടെ മുകളില്‍ വച്ചിരിക്കുന്ന എന്റെ മുച്ചക്ര സൈക്കിള്‍ അന്നാണ് താഴെ ഇറക്കുക. ബാക്കി എല്ലാവരും ഓലമേയലില്‍ ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ സൈക്കിളുമുരുട്ടി നടക്കും..അന്ന് ഞാന്‍ പിന്നെ വേറെ എന്തോര്‍ക്കാന്‍?

ഓല മേയുമ്പോള്‍ കെട്ടാനുള്ള വള്ളിയായി ഉപയോഗിക്കുന്നത് ഉണങ്ങിയ ഓലയാണ്. അതുണ്ടാക്കാനായി മേശിരിമാര്‍ പച്ചോല വെട്ടി തിയിലിട്ടുണക്കും . ആളിക്കത്തുന്ന തീ നാളങ്ങളെ നോക്കി ഞാന്‍ അമ്പരന്നു നില്‍ക്കാറുണ്ടായിരുന്നു. ഓല കെട്ട് കഴിയുമ്പോള്‍ പറമ്പ് നിറയെ കരിഞ്ഞ പഴയോല കാണും. അമ്മച്ചിയും ചേച്ചിമാരും ഒക്കെ ചേര്‍ന്ന്‍ അതൊക്കെ തൂത്ത് വാരും. പിന്നെ വീടിനാകെ ഒരു പുത്തന്‍ രൂപം വരും. അന്നും വലിയ സന്തോഷത്തിലാവും ഞാന്‍.

വര്‍ഷങ്ങള്‍ കടന്നു പോയി. ഞാന്‍ L.P സ്കൂളില്‍ നിന്നും ഹൈ സ്ചൂളിലെക്കും പിന്നെ അവിടുന്ന് കോളേജിലേക്കും പടികള്‍ ചവുട്ടി കയറി. ഞാന്‍ വളര്‍ന്നതിനോടൊപ്പം എന്റെ മനസ്സിലെ മോഹങ്ങളും ചിന്തകളും മനസ്സിനെ അലട്ടുന്ന വിഷയങ്ങളുടെ കൂമ്പാരവും വളര്‍ന്നു തുടങ്ങി. പതിയെ പതിയെ എന്റെ വീടിനെക്കുറിച്ചും , ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന തത്രപ്പാടുകളെ
ക്കുറിച്ചും ഞാന്‍ മനസ്സിലാകാന്‍ തുടങ്ങി.

എന്റെ വീടിന്റെ ചുറ്റും വികസനങ്ങള്‍ കാലെടുത്തു വച്ചു. തുറസ്സായ സ്ഥലങ്ങളില്‍ ടെറസ്സിട്ട വീടുകള്‍ പൊങ്ങി. ഓലപ്പുരകള്‍ ഓടിട്ടവയായി... ഓടിട്ടവ കൊണ്ക്രിറ്റ്‌ കെട്ടിടങ്ങളും. എന്നാലും എന്റെ ഓലപ്പുരയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. വെളുത്ത പേപ്പറിലെ ഒരു കറുത്ത പൊട്ടുപോലെ ഡീസന്റ് മുക്കില്‍ എന്റെ ഓലപ്പുര അങ്ങനെ നില കൊണ്ടു.

കലണ്ടറോ ഫ്രെയിം ചെയ്ത ഫോട്ടോകളോ മതിലില്‍ തൂക്കാന്‍ മതിലില്‍ ആണി അടിക്കാന്‍ നോക്കുമ്പോഴാണ് മതിലിന്റെ ബലം അറിയുന്നത്.. ചുറ്റിക ഒന്നും വേണ്ട...വെറുതെ കൈ കൊണ്ട് ആണി അടിച്ച് കേറ്റാം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരില്‍ ആണി തറയ്ക്കാന്‍ എന്തിനാ ചുറ്റിക?

മതിലുകളില്‍ നോക്കിയാലോ.. ഉല്‍ക്കകളുടെ പ്രഹരമേറ്റ ചന്ദ്രന്റെ മുഖം പോലെ കുഴികളാണ് അതില്‍ മൊത്തം . അവിടവിടായി പെയിന്റും പൊട്ടി ഇളകിയിരിക്കും .

മഴക്കാലത്ത് അതിലേറെ രസം.. മേല്‍ക്കൂരയിലെ ഓലകളുടെ അടുക്കിനെ അവഗണിച്ച് മഴത്തുള്ളികള്‍ വിളിക്കാത്ത വിരുന്നുകാരനെപ്പോലെ അകത്തേയ്ക്കെത്തും . പിന്നെ അമ്മച്ചിയും ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ഏതെങ്കിലും പാത്രങ്ങള്‍ കൊണ്ട് ചോരുന്ന മേല്കൂരയുടെ താഴെ വയ്ക്കും. ഇടവപ്പാതി സമയത്ത് പുറത്തു മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ എന്നെ വിഷമിപ്പിക്കാനായി മേല്‍കൂരയില്‍ നിന്നും ഒന്നിലേറെ ജലധാരകള്‍ പൊട്ടി മുളയ്ക്കും.

മഴയ്ക്കൊപ്പം നല്ല കാറ്റും ഉണ്ടെങ്കില്‍ പിന്നെ വേറെന്തു വേണം ? കാറ്റ് ശക്തിയായി അടിക്കുമ്പോള്‍, ചിലപ്പോള്‍ മേല്‍കൂര തന്നെ ഇളകി പറന്നു പോകുമോ എന്ന് തോന്നും. വീടിന്റെ മുറ്റത്തുള്ള വലിയ തെങ്ങുകള്‍ ശിവ താണ്ഡവം പോലെ കാറ്റത്ത് ആദി ഉലയും. അതെങ്ങാനും മറിഞ്ഞു വീടിന്റെ മുകളിലൂടെ വീഴുമോ എന്നോര്‍ത്ത് എല്ലാവര്ക്കും ആധി കയറും..എനിക്കും.

ഓരോ നാള്‍ കഴിയുമ്പോഴും എന്റെ മനസ്സിലെ വിഷമ കൂടിത്തുടങ്ങി .കൂടുകാരുടെയും മറ്റും വീടുകള്‍ കാണുമ്പോള്‍ വല്ലാത്ത അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി . ഓരോ പ്രാവശ്യത്തെയും ഓല മേയല്‍ കഴിയുമ്പോള്‍ അമ്മച്ചി രണ്ടു മൂന്ന് ദിവസത്തേയ്ക്ക് കിടപ്പിലാവും. . നടുവ് കൂനിയുള്ള തൂപ്പും തുടപ്പും കാരണം. വിഷമം ഏറുമ്പോള്‍ അടുക്കളയില്‍ ഇരുന്നു അമ്മച്ചി ആത്മഗതം പറയും.
" കര്‍ത്താവേ ...ഈ ഓല മാറ്റി ഒരു ഷീറ്റെങ്കിലും ഇടാന്‍ സഹായിക്കണേ "
പിന്നെ അമ്മച്ചി എന്റെ മുഖത്ത് നോക്കുമ്പോള്‍ ഒന്നും പറയാതെ തന്നെ എനിക്ക് മനസ്സിലാവും ..എന്നിലാണ് എല്ലാവരും പ്രതിക്ഷകള്‍ അര്‍പിച്ചിരിക്കുന്നത് എന്ന്.

കോളേജില്‍ പഠിക്കുമ്പോള്‍ കൂടുകാരെ ആരെയും ഞാന്‍ വീടിലേക്ക്‌ ക്ഷണിച്ചിരുന്നില്ല. എന്നാലും, ഒരു ക്രിസ്മസിന് കൂട്ടുകാര്‍ എന്നെ നിര്‍ബന്ധിച്ചിട്ട് ക്രിസ്മസ് സല്‍ക്കാരം വേണം എന്ന് പറഞ്ഞു. അന്നത്തെ ക്രിസ്മസ് ഇന്നും മനസ്സില്‍ ഉണ്ട്. വീടിനു മുന്‍പിലുള്ള വഴി ഇറങ്ങി വരുമ്പോള്‍ , ആണ്‍ കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ആ സംഘം അന്തംവിട്ടുകാണണം .

"ഇതാണോ ജോസിന്റെ വീട് "

അവരുടെ മുഖത്തേക്ക് നോക്കിയാ എനിക്ക് വീണ്ടും വല്ലാത്ത അപകര്‍ഷതാ ബോധം തോന്നി. എന്നാലും നിമിഷങ്ങള്‍ക്കകം ഞാനും വീട്ടുകാരും നല്ല ആതിഥേയരുടെ കുപ്പായം അണിഞ്ഞു..എല്ലാവരെയും സല്‍ക്കരിച്ചു...ഓര്‍മ്മയിലെ ഒരു നല്ല ക്രിസ്മസ്...

അതിനിടെ രണ്ടു മൂന്നു പ്രാവശ്യം അപ്പച്ചന്റെ ഏതോ കൂട്ടുകാര്‍ വന്ന് വീടിന്റെയും പറമ്പിന്റെയും ഒക്കെ അളവെടുത്തു. അന്ന് ഞാന്‍ കരുതി അത് പുതിയ വീട് വയ്ക്കാനുള്ള ഒരുക്കമാണ് എന്ന്. പക്ഷെ പിന്നിട് അപ്പച്ചന്റെയും അമ്മച്ചിയുടെയും സമ്പാദ്യം എത്രയുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ വേദനയോടെ ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു..കുറഞ്ഞത്‌ ഒരു പത്തു വര്‍ഷത്തേക്ക് വീടൊന്നും കെട്ടാന്‍ പോകുന്നില്ല. ദിവസങ്ങള്‍ തള്ളി നീക്കാനുള്ള കാശിനെക്കുരിച്ചു വിഷമിക്കുമ്പോള്‍ വീട് വയ്ക്കാനുള്ള കാശിനെക്കുറിച്ചാരാലോചിക്കാന്‍? എനിക്കൊരു നല്ല ജോലി കിട്ടിയാലേ അതിനെക്കുറിച്ച് ആലോചിക്കാനാവു എന്ന് എനിക്ക് മനസ്സിലായി.

അന്ന് മനസ്സിലാകിയ ആ യാഥാര്‍ത്ഥ്യം ആണ് പിന്നെ മുന്‍പോട്ടുള്ള യാത്രയില്‍ എനിക്ക് പ്രചോദനമായത്. അത് പിന്നെ ഒരു വാശിയായി. ആദ്യം വീട്. ..പിന്നെ മതി കല്യാണം ..അതായിരുന്നു എന്റെ തീരുമാനം.

റൂര്‍ക്കിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും വീട്ടില്‍ വരുമ്പോള്‍ അടുക്കളയില്‍ ഇരുന്ന്‍ അമ്മച്ചി പറയും
"കുട്ടാ ...നിനക്കേ എന്തെങ്കിലും ചെയ്യാന്‍ പറ്റു. ഈ ഓല മാറ്റി നീ എനിക്ക് ഒന്ന് ഷീറ്റിട്ടു തന്നാല്‍ മതി . അതില്‍ കൂടുതല്‍ ഒന്നും വേണ്ട. "

കാശില്ലാത്തവന് സ്വപ്നം കാണാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ. അതുകൊണ്ട് അന്നൊക്കെ ഞാന്‍ ഭാവിയില്‍ പണിയാന്‍ പോകുന്ന വീടിനെക്കുറിച്ചു സ്വപ്നം കാണുമായിരുന്നു.. ഒത്തിരി മരങ്ങളുടെ നടുവില്‍ ഒരു കൊച്ചു ടെറസ്സ് വീട്. ഓല മേയലും പഴയോലപ്പൊടി വൃത്തിയാക്കലും, ചോരുന്ന കൂരയ്ക്ക് താഴെ പത്രം വയ്ക്കുന്നതും ഒന്നും വേണ്ടാത്ത ഒരു കൊച്ചു വീട്.

ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു. എന്നാലും ദൈവം സഹായിച്ച് 2006 ല്‍ അത് നടന്നു. ഓലയിട്ട വീടിരിക്കുന്ന സ്ഥലത്തുനിന്നും കുറച്ചു മാറി, ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഞാന്‍ സ്ഥലം വാങ്ങി വീട് വച്ചു. അതിന് അമ്മച്ചി പറഞ്ഞ പേരുമിട്ടു ... ജ്യോതിസ് .

ആ പഴയ മണ്‍് കൂര ഇപ്പോഴും അവിടെ ഉണ്ട്. ചേട്ടന്‍ എല്ലാ ദിവസവും അവിടെ പോകും. ഞാന്‍ അവധിക്കു വരുമ്പോഴും..

വളരെ ഏറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച , ഒത്തിരി ഓര്‍മ്മകള്‍ പേറുന്ന , അതിന്റെ മതിലുകളും , അതിലെ മണ്‍് തരികളും ഒരു മോചനം കാത്ത് കിടക്കുകയാണ് . അതിന് എന്ന് കഴിയുമോ ആവോ? ..

ആ.. അറിയില്ല... കാലം പറയട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല: