2010, ഫെബ്രുവരി 12

വളപ്പൊട്ടുകള്‍ ....


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ...

അപ്പച്ചന്റെ മരണ ശേഷം ഉള്ള കാലഘട്ടം ....

വരുമാന മാര്‍ഗ്ഗമായിരുന്ന വാച്ച് നന്നാക്കുന്ന കട നഷ്ട്ടപ്പെട്ട സമയം....

വരുമാനം കുറഞ്ഞ്, വീട്ടിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന കാലം ...

ആഗ്രഹിക്കുന്നതൊക്കെ കിട്ടാനായി കാലതാമസം എടുക്കാം എന്ന സത്യം മനസ്സിലാക്കി വരുന്ന സമയം...

അന്നൊരു സായം സന്ധ്യയില്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി സ്വപ്നം കണ്ടിരുന്നപ്പോള്‍ എഴുതിയതാണ് ഇത് .....

ഇതിനു താളമുണ്ടോ എന്നറിയില്ല ... പക്ഷെ അന്നെനിക്ക് മനസ്സില്‍ തോന്നിയ ഒരു വിങ്ങലാണ് ഇതിന്റെ പുറകിലെ പ്രചോദനം എന്ന് മാത്രം ഉറപ്പിച്ചു പറയാനാവും ...

ഉത്സവപ്പറമ്പിലെ ദീപങ്ങള്‍ക്കരികിലായ്
ചായം പുരട്ടിയ കോലങ്ങ ളാടവേ
ദുരെ വഴികളി ലിരുട്ടു പരന്നതും
പക്ഷികള്‍ കൂട്ടില്‍ ചേക്കേറി കഴിഞ്ഞതും
കണ്ണും മിഴിച്ചങ്ങു നൃത്തവും കണ്ടു
ലയിച്ചങ്ങുറങ്ങിയ ഞാനറിഞ്ഞില്ല

വാദ്യഘോഷങ്ങള്‍ നിലച്ചപ്പോഴെപ്പോഴോ
പാതിയുറക്കത്തില്‍ നിന്നെഴുന്നേറ്റു ഞാന്‍
അപ്പോഴാണോര്‍ത്തതെന്‍ പെങ്ങളിന്നെന്നോടായ്
കരിവള വാങ്ങുവാന്‍ പറഞ്ഞ കാര്യം.
മയില്‍പ്പീലി കൊണ്ടുത്തരാമെന്നോതി ഞാന്‍
പറ്റിയ്ക്കുമായിരു ന്നെന്‍ കുഞ്ഞു പെങ്ങളെ

ഇന്നുമതുപോലെ പറ്റിയ്ക്കല്ലെയെന്നെ
എന്ന് പറഞ്ഞവളെന്നോട് പല വട്ടം
ഇന്നെങ്കിലുമവള്‍ക്കാശിച്ച സമ്മാനം
വാങ്ങിയെ പോകാവു എന്ന് നിനച്ചു ഞാന്‍
പാത വക്കത്തുള്ള പീടികയില്‍ നിന്നും
അവള്‍ക്കായ്‌ ഞാന്‍ കുറെ കരിവളകള്‍ വാങ്ങി.

വീടിലേയ്ക്കായൊരു വണ്ടിയില്‍ കയറുവാന്‍
കരിവള പ്പൊതിയെ ഞാന്‍ മടിയില്‍ വച്ചോടി
പാതയോരത്തുള്ള വൈദ്യുത ദീപങ്ങള്‍
ചൊരിഞ്ഞ നിലാവില്‍ തെളിഞ്ഞ വഴിയില്‍
ഒരാമയെപ്പോലെയാ വണ്ടി കിതച്ചോടി
വീടിന്റെ പടിയിലിന്നെന്നെയും കാത്ത്
കുഞ്ഞിക്കൈകളില്‍ മുഖം വച്ചിരിക്കും
കുഞ്ഞിപ്പെങ്ങളെയോര്‍ത്തു ഞാനപ്പോള്‍
വിടര്ന്നെന്‍ ചുണ്ടിലൊരു മന്ദഹാസം

വണ്ടിയിറങ്ങിയിട്ടേറെ നടന്നു ഞാന്‍
വീടിന്റെ മുറ്റത്തെ പടി വാതില്‍ക്കലെത്തി
വള വാങ്ങിയോയെന്നു ചോദിച്ചു കൊണ്ടെന്റെ
പെങ്ങളെന്‍ മുന്നിലെയ്ക്കൊടി വന്നപ്പോള്‍
കുരുന്നു മനസ്സിന്റെ കുറുമ്പൊന്നു കാണുവാന്‍
ഞാന്‍ പറഞ്ഞയ്യോ ! മറന്നെന്റെ മോളെ

അതുകെട്ടവളൊന്നുമുരിയാടിയില്ല
എന്‍ മുഖം നോക്കി കുറച്ചൊന്നു നിന്നവള്‍
തുളുമ്പുവാന്‍ വെമ്പുന്ന കുടങ്ങളായ് കണ്ണുകള്‍
വിറയ്ക്കുമധരങ്ങളാല്‍ അവളോതിയെന്നോടായ്
എന്തേ എനിക്കിന്നും വള വാങ്ങിയില്ല ?
എന്തിനാണെന്നെ പറ്റിച്ചതേട്ടന്‍ ?

നിറഞ്ഞോരാ കണ്ണുകള്‍ തുളു മ്പുന്നതിന്‍ മുന്നേ
പുറകില്‍ ഒളിപ്പിച്ച വളപ്പോതി നീട്ടി ഞാന്‍
പിന്നെ ചിരിച്ചു കൊണ്ടാപ്പൊതി വാങ്ങി
സന്തോഷത്തോടവള്‍ മെല്ലെത്തുറക്കവേ
കണ്ടു ഞാനതില്‍ ക്കുറെ വളപ്പൊട്ടുകള്‍ മാത്രം
വള പ്പൊതി മടിയില്‍ തിരുകി ഞാനോടിയ
നേരത്തതെങ്ങാനും പൊട്ടിയിരിക്കണം

ചെയ്യേണ്ടതെന്തെ ന്നറിയാതെ വള
പ്പൊട്ടുകള്‍ നോക്കി ഞാന്‍ സ്തബ്ധനായ്‌ നില്‍ക്കവേ
എന്നെ വിളിച്ചിട്ട് ചൊല്ലിയെന്‍ പെങ്ങള്‍
ഇന്നെങ്കിലു മേട്ടന്‍ പറഞ്ഞു പറ്റിക്കാതെ
കൊണ്ട് വന്നില്ലേയീ വളപ്പൊട്ടെങ്കിലും
താഴേക്കു വീണൊരാ വളപ്പൊട്ടുകളെല്ലാം
തിരികെപ്പെറുക്കിയാ പൊതിയിലിട്ടപ്പോഴെന്‍
കണ്ണില്‍ നിന്നൊരു തുള്ളി കണ്ണു നീരൊഴുകി
താഴേയ്ക്ക് വീണൊരു വളപ്പൊട്ട്‌ പോലെ

ജോസ്
31-8-95

അഭിപ്രായങ്ങളൊന്നുമില്ല: