2010, ഡിസംബർ 31
കണക്കെടുപ്പ് ...
ഒരു വെള്ളക്കടലാസും ഒരു പേനയുമായി ഞാന്‍ എന്‍റെ പഠന മുറിയില്‍ പോയി ഇരുന്നു. 2010 വിട വാങ്ങാന്‍ നിമിഷങ്ങള്‍ മാത്രം.
കോച്ചിപ്പിടിക്കുന്ന തണുപ്പത്തും ആവേശം കൈവിടാതെ പുറത്തെവിടെയൊക്കെയോ ആളുകള്‍ 2011 നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.
മുറിയിലെ C. F. L ബള്‍ബിന്‍റെ വെളിച്ചത്തില്‍ ഞാന്‍ എന്‍റെതായ ലോകത്ത് മുഴുകി . 2010 വിട പറയും മുന്‍പേ ഒരു വാര്‍ഷിക കണക്കെടുപ്പ് നടത്താന്‍.. ലാഭ നഷ്ടങ്ങളുടെയും, സുഖ ദുഃഖങ്ങളുടെയും കണക്കെടുക്കാന്‍. ..ഒന്നിനും വേണ്ടിയിട്ടല്ല..വര്‍ഷം മുഴുവന്‍ തന്ന സൌഭാഗ്യങ്ങള്‍ക്കു ദൈവത്തോട് നന്ദി പറയാന്‍, പ്രതി സന്ധികളില്‍ തളരരുത് എന്ന് മനസ്സിനോട് വീണ്ടും വീണ്ടും പറയാന്‍...
ഒടുവില്‍ കണക്കെടുത്തു....സുഖങ്ങളോ ദുഃഖങ്ങളോ കൂടുതല്‍? അറിയില്ല. എല്ലാം ആപേക്ഷികം അല്ലെ?
2010 ജീവിതത്തിലേക്ക് ഏറെ അനിശ്ചിതത്വം കൊണ്ട് വന്നു. ഫെബ്രുവരിയില്‍ ലീനയ്ക്ക് ഡയാലിസിസ് തുടങ്ങി. .ജീവിതം ഒരു യന്ത്രത്തിന്‍റെ ദയയില്‍. ..നേരത്തെ തന്നെ ഡോക്ടര്‍ ഡയാലിസിസ് വേണ്ടി വരും എന്ന് പറഞ്ഞിരുന്നു എങ്കിലും, അത് യാഥാര്‍ത്ഥ്യം ആയപ്പോള്‍, അതുമായി മാനസികമായി പൊരുത്തപ്പെടാന്‍ കുറച്ചു നാള്‍ വേണ്ടി വന്നു.
ഹിമോഗ്ലോബിന്‍ കുറഞ്ഞും, നിമോണിയ വന്നും നാലഞ്ചു തവണ ആശുപത്രി വാസം വേണ്ടി വന്നപ്പോള്‍ ലീനയുടെ ശാരീരിക സ്ഥിതി നന്നേ മോശമായി. ഞങ്ങള്‍ രണ്ടും നന്നേ വലഞ്ഞു.
കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ എന്‍റെ കിഡ്നി എടുക്കാം എന്ന് കരുതി കുറെ ടെസ്റ്റുകള്‍ ചെയ്തതാണ്. പിന്നെ അറിഞ്ഞു എനിക്കും രക്ത സമ്മര്‍ദ്ദം കൂടുതലാണ് എന്ന്. അതിനാല്‍ എന്നെ ഡോണര്‍ ആയി പരിഗണിച്ചില്ല .
ഇതിനൊക്കെ പുറമേ, കുടുംബത്തില്‍ കാന്‍സറും അതിഥി ആയി എത്തി. എന്‍റെ ഇളയ ചേച്ചിക്ക്.. ആദ്യം എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നു. പിന്നെ, ആദ്യത്തെ ഞെട്ടലും പേടിയും പൊട്ടിക്കരച്ചിലുകളും , അടക്കാനാവാത്ത നൊമ്പരങ്ങളും ഒക്കെ പതിയെ മാറാന്‍ തുടങ്ങി. കീമോ തെറാപ്പിയും, റേഡിയേഷനും ഒക്കെ മറ്റെന്തിനെപ്പോലെയും ഒരു പതിവ് സംഭവം ആയി. കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഒന്നുമില്ല എന്ന് പറയുന്നത് ശരി തന്നെ..
വിട വാങ്ങും മുന്‍പ് 2010 ഒന്നുകൂടി പ്രഹരം ഏല്‍പ്പിച്ചിട്ടാണ് പോയത്. നിമോണിയ വന്നു ലീന നല്ല ക്രിട്ടിക്കല്‍ ആയി രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നു. ഡോക്ടര്‍മാര്‍ പോലും ഉറപ്പിച്ചൊന്നും പറയാന്‍ ആവാതെ വിഷമിച്ചു. ..എന്‍റെ ശുഭ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കും പോലെ . അതെ സമയത്ത് നാട്ടില്‍, എന്‍റെ മൂത്ത ചേട്ടന്‍, തോളെല്ല് പൊട്ടി കിടപ്പായി. റോഡിലെ ഗട്ടറില്‍ വണ്ടി മറിഞ്ഞാണ് അത് പറ്റിയത്. ഇപ്പോള്‍ തോളില്‍ ലോഹം കൊണ്ടുള്ള ബോള്‍ട്ട് ഇട്ട്, ഫിസിയോ തെറാപ്പിയും ആയി കഴിയുന്നു.
അങ്ങനെ, ക്രിസ്മസിന്‍റെ ആഹ്ലാദത്തെ തണുപ്പിച്ചു കളഞ്ഞ ഒരു ഡിസംബര്‍ ആയിരുന്നു ഇത്തവണത്തേത്.
2010 തന്ന ദുഖങ്ങളെ മേല്‍പ്പറഞ്ഞ രീതിയില്‍ ചുരുക്കി എഴുതിയതാണ്. അവയൊക്കെ ഏല്‍പ്പിച്ച ആഘാതം ഇതില്‍ പറഞ്ഞതിന്റെ ഒക്കെ എത്രയോ മടങ്ങ് വലുതാണ്. വാക്കുകള്‍ക്കൊക്കെ എത്രയോ അപ്പുറം.
കണക്കു പറയുമ്പോള്‍ സുഖങ്ങളുടെയും സന്തോഷത്തിന്‍റെയും കണക്കുകള്‍ അവസാനം പറയുന്നതാണ് നല്ലത്. പുതു വര്‍ഷാരംഭം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാവട്ടെ.
2010 ലെ ഏറ്റവും നല്ല കാര്യം, ഞങ്ങളുടെ പുതിയ വീടാണ്. ബാംഗ്ലൂരില്‍ നഗര മദ്ധ്യത്തില്‍ തന്നെ, ജോലി സ്ഥലത്തിന്‍റെ അടുത്തായി ,ഒരു ഒഴിഞ്ഞ കോണില്‍ ഒരു കൊച്ചു വീട്. വാടക കൊടുക്കാതെ സ്വന്തമായ വീട്ടില്‍ താമസിക്കാന്‍ പറ്റുക എന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹം തന്നെ ആണ്.
നിമോണിയ കഠിനമായി തളര്‍ത്തിയിട്ടും, നല്ല രീതിയില്‍ ലീനയ്ക്ക് തിരിച്ചു വരാന്‍ സാധിച്ചത് തീര്‍ച്ചയായും മറ്റൊരു ദൈവ അനുഗ്രഹം ആണ്. ഡോക്ടര്‍മാര്‍ ആ രീതിയില്‍ ഒക്കെ ആയിരുന്നല്ലോ സംശയം പ്രകടിപ്പിച്ചിരുന്നത്.
ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ( റോയല്‍ ഡച്ച് ഷെല്‍ ) എന്നെ സാമ്പത്തികമായും മാനസികമായും എന്തുമാത്രം സഹായിച്ചു എന്നത് എടുത്തു പറയേണ്ട കാര്യം ആണ്. ഒരു നേരം ഡയാലിസിസ് ചെയ്യാന്‍ കാശില്ലാത്ത എത്രയോ പേര്‍ ഉണ്ട്. മെഡിക്കല്‍ ചെലവുകള്‍ ഭീമമായി വര്‍ദ്ധിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ സഹായിച്ചത്, കമ്പനിയുടെ നല്ല പോളിസികളും, എന്‍റെ മാനേജര്‍മാരുടെ നല്ല മനസ്സും.
" ദൈവം എടുക്കാന്‍ പറ്റുന്ന ഭാരങ്ങളും, സഹിക്കാന്‍ പറ്റുന്ന ദുഃഖങ്ങളും, പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന പ്രതിസന്ധികളും ഒക്കെയേ തരൂ എന്ന് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കും.
നാട്ടില്‍ നിന്നും എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അവരുടെ കുടുംബവുമായി ഞങ്ങളെ സന്ദര്‍ശിച്ചതും, അവരോടൊപ്പം ഒരു ഏര്‍ക്കാട് സന്ദര്‍ശനം നടത്തിയതും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. നല്ല രീതിയില്‍ സന്തോഷിച്ച രണ്ടു ദിവസങ്ങള്‍ ആയിരുന്നു അത്. അതുപോലെ ഒരു യാത്ര ഇനി എപ്പോള്‍? അറിയില്ല. അതിനു വേണ്ടി നേരത്തെ ഒന്നും പദ്ധതി ഇടുന്നില്ല...
ഇതൊന്നും അല്ലാതെ അല്ലറ ചില്ലറ സുഖങ്ങളും ദുഃഖങ്ങളും ഒക്കെ വേറെയും ഉണ്ടായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന പോലെ.
അടുത്ത വര്‍ഷം എങ്ങനെ ആവും? മറ്റുള്ളവരെപ്പോലെ തന്നെ ഏറെ ശുഭ പ്രതീക്ഷകളുമായി ഞാനും 2011 നെ വരവേല്‍ക്കുന്നു.
വര്‍ഷാരംഭത്തില്‍ ഉള്ള പോലെ പ്രതിജ്ഞകള്‍ ഒന്നും ഇല്ല . എടുത്തിട്ടു പാതി വഴി വച്ച് മുടക്കുന്നതല്ലേ പതിവ്. പ്രതിജ്ഞ ഒന്നും എടുക്കില്ല എന്ന പ്രതിജ്ഞയാണ് ഇത്തവണത്തേത്.
സുഖ ദുഖങ്ങളുടെ ഇഴുകിച്ചേര്‍ന്നുള്ള ഒരു യാത്രയാണ് ജീവിതം എന്ന തത്വം വീണ്ടും വീണ്ടും മനസ്സിലാക്കിപ്പിച്ച വര്‍ഷമാണ് കടന്നു പോയത്. അത് പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടു എങ്കിലും, ദുഃഖ ഭാരങ്ങള്‍ കുറച്ചൊന്നു കുറയ്ക്കണേ ദൈവമേ എന്ന് ഒരു അപേക്ഷ മനസ്സില്‍ നിന്നും അറിയാതെ ഉയരുന്നു.
ശുഭ പ്രതീക്ഷകളോടെ
ജോസ്
ബാംഗ്ലൂര്‍
31- ഡിസംബര്‍ - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ഡിസംബർ 16
കൈക്കൂലി.. ആദ്യത്തെയും..അവസാനത്തെയും....
"ആറ്റുകാലമ്മച്ചിയാണെ സത്യം എന്‍റെ പൊന്നു മക്കളെ ..ആ വില്ലേജാപ്പീസറില്ലേ ..അവന്‍ ..അറത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത മഹാ കൈക്കൂലിപ്പാവി ആണ് മോനെ "
മേല്‍പ്പറഞ്ഞ മാതിരി ഉള്ള രോദനങ്ങള്‍ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. പല പല കാര്യങ്ങളില്‍ നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ പിന്നിലാക്കിയേക്കാമെങ്കിലും , കൈക്കൂലിയുടെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴേ ബഹുദൂരം മുന്‍പില്‍ തന്നെ ആണ്. .
'കേസില്‍ നിന്നും തടി തപ്പാന്‍ പോലീസിനു കൈമടക്ക്. ..'
ഗവര്‍ന്മെന്റ് ഓഫീസില്‍ ഫയലുകള്‍ നീങ്ങാന്‍ ഒഫിസര്‍ക്കും ശിങ്കിടികള്‍ക്കും കിമ്പളം ...'
പോസ്റ്റ് മോര്‍ട്ടം റിസള്‍ട്ട് തിരുത്താന്‍ ഡോക്ടര്‍ക്ക് കൈക്കൂലി ..'
അങ്ങനെ , വേണമെങ്കില്‍ കൈക്കൂലിയെപ്പറ്റി ഒരു പ്രബന്ധം തന്നെ എനിക്ക് തയ്യാറാക്കാം. കൈക്കൂലിയെപ്പറ്റി പറയാന്‍ ഇവനാരെടാ? അഭിനവ മഹാത്മാ ഗാന്ധിയോ? അങ്ങനെ നിങ്ങളില്‍ ആരെങ്കിലും ചോദിച്ചേക്കാം ..
അയ്യോ ... ഞാന്‍ ഒരു പാവം സാധാരണക്കാരന്‍. ജീവിത വൃത്തിയ്ക്കായി ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്‍. ജീവിച്ചു പോകാനായി ഞാനും പല തവണ കൈക്കൂലി കൊടുത്തിട്ടുണ്ട്...കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നതാവും ശരി.
'സ്കോളര്‍ഷിപ്പ് കിട്ടാനായി, വില്ലേജ് ആഫീസില്‍ നിന്നും കിട്ടണ്ട സര്‍ട്ടിഫിക്കറ്റിനായി അവിടത്തെ സാറിനു കൈമടക്ക് കൊടുത്തിട്ടുണ്ട് (കൈമടക്ക് പ്രതീക്ഷിച്ചു വീട്ടില്‍ വന്ന അദ്ദേഹത്തോട് ആദ്യം തന്നെ സര്‍ട്ടിഫിക്കറ്റു ചോദിച്ചപ്പോള്‍ എന്തൊക്കെയോ നിയമ തടസ്സങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. പിന്നെ കൈമടക്ക് കൊടുത്തപ്പോള്‍ തടസ്സങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തി ഉളുപ്പൊന്നും ഇല്ലാതെ അദ്ദേഹം ബാഗില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് എടുത്തു തന്നു )
പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന് വരുന്ന പോലിസ് അണ്ണന് , 'അംഗീകൃത റേറ്റില്‍' ഉള്ള കിമ്പളം കൊടുത്തിട്ടുണ്ട് .. (ഞാന്‍ മറന്നപ്പോഴും..പാവം അണ്ണന്‍ മറക്കാതെ കൊടും തണുപ്പിനെ പോലും അവഗണിച്ചു എന്‍റെ ഹോസ്റ്റല്‍ മുറിയില്‍ വന്നു സന്തോഷത്തോടെ എല്ലാം വെരിഫൈ ചെയ്തു പോയി )
ഇയിടെ ബാംഗ്ലൂരിലെ ട്രാഫിക് പോലിസ് എന്‍റെ വണ്ടി പിടിച്ചു. കുറ്റം.. പൊള്യൂഷന്‍ സര്ട്ടിഫിക്കട്ടിന്‍റെ കാലാവധി കഴിഞ്ഞു ഒരു ദിവസം ആയിട്ടും ഞാന്‍ പുതുക്കിയില്ല.. പിന്നെ ഇന്നലെ വരെ വണ്‍്വേഅല്ലായിരുന്ന റോഡ് അന്ന് വൈകിട്ട് വണ്‍് വേ ആയതു കാരണം. ..എന്‍റെ വണ്ടി അറിയാതെ തെറ്റായ സൈഡില്‍ കയറി..നമ്മടെ പോലീസണ്ണന്‍ ആയിരം രൂപ ചോദിച്ചു.. പിന്നെ മുന്നൂറു രൂപയില്‍ 'ഒതുക്കി' . എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട സമയവും ആയിപ്പോയിരുന്നു. ( ആദര്‍ശവാനായ അണ്ണന്‍ അന്ന് എന്‍റെ പൈസയില്‍ വീട്ടില്‍ ചിക്കന്‍ വാങ്ങിക്കാണും. പാവം ...കഴിക്കട്ടെ. വയറു നിറയെ കഴിക്കട്ടെ )
ഡ്രൈവിംഗ് പഠിക്കാന്‍ ചെന്നപ്പോള്‍ ലൈസന്‍സ് എടുക്കാനും കൂടി ചേര്‍ത്തു സ്കൂളില്‍ പൈസ കൊടുത്തു. ആ പൈസ ആര്‍ . ടീ ഓഫിസിലെ ഓഫിസര്‍ മാമനും കൂടി പോയതിനാല്‍, ഡ്രൈവിംഗ് ടെസ്റ്റ് പോലും എടുക്കാതെ ലൈസന്‍സും കിട്ടി.
'കൈക്കൂലിയെക്കുറിച്ച് പ്രസംഗിക്കാന്‍ , അത് പ്രോത്സാഹിപ്പിക്കുന്ന നിനക്ക് എന്തവകാശമെന്ന് നിങ്ങളില്‍ പലരും ചോദിക്കാം.. ചോദിക്കണം.. '
ശരിയാണ് സുഹൃത്തേ.. കൈക്കൂലി കൊടുക്കുന്നത് സ്വയം നിര്‍ത്തുന്നത് വരെ .അതെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ എനിക്കവകാശം ഇല്ല . ( എന്നാലും എന്‍റെ കയ്യില്‍ നിന്നും.. കൈക്കൂലിപ്പാവികളായ അണ്ണന്മാര്‍ക്ക് കൊടുക്കാന്‍ തുട്ടുകള്‍ ഇറങ്ങുമ്പോള്‍ നെഞ്ച് വിങ്ങും.. കഴിഞ്ഞ ആഴ്ചയും അങ്ങനെ പൈസ പോയ വേദനയില്‍ എഴുതുന്നതാണിത്. )
പക്ഷെ ..മനസ്സില്‍ തികട്ടി വരുന്ന വേറൊരു അനുഭവം ഉണ്ട്....എനിക്ക് കൈക്കൂലി വാങ്ങേണ്ടി വന്ന അവസരം. ..വാങ്ങിയത് കൈക്കൂലി ആണ് എന്ന് തിരിച്ചറിവ് ആവും മുന്‍പ് നടന്നത്..
'സര്‍ക്കാര്‍ ആപ്പീസില്‍ ജോലി ഇല്ലാത്ത ഇവനും കിമ്പളം വാങ്ങിയോ? '
നിങ്ങള്‍ ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കണ്ട. ഞാന്‍ പറയാം.
ഏകദേശം 23 വര്ഷം മുന്‍പ്.. ഹൈ സ്കൂളില്‍ പഠിക്കുന്ന കാലം. സ്റ്റാമ്പ് ശേഖരണം എന്ന വിനോദം തലയില്‍ പിടിച്ചിരിക്കുന്ന സമയം. കൂട്ടുകാരോടും, പരിചയക്കാരോടും ഒക്കെ ഇരന്നും. ..പിന്നെ കുറച്ചു തുട്ട് ഇറക്കിയും..സ്റ്റാമ്പുകള്‍
ഞാന്‍ ശേഖരിക്കുമായിരുന്നു. വഴിയില്‍ വല്ല സായിപ്പിനെയോ മദാമ്മയെയോ കണ്ടാലും, ഫോറിന്‍ സ്റാമ്പ് കിട്ടും എന്ന പ്രതീക്ഷയില്‍ അവരുടെ അടുത്തും പോയി ചോദിക്കുമായിരുന്നു..മുറി ഇംഗ്ലിഷില്‍. .( കിലുക്കത്തില്‍ ജഗതി പറയുന്ന പോലെ ..കാണാപാഠം പഠിച്ച രണ്ടു മൂന്നു വരികള്‍.. ഹല്ലോ മാഡം..ഹൌ ആര്‍ യൂ ..കാന്‍ ഐ ഹാവ് സം സ്റ്റാമ്പ്സ് ..എന്നൊക്കെ . ചിലര്‍ ചിരിച്ചു കൊണ്ട് പോകും. ചിലര്‍ എന്തെങ്കിലും ദേഷ്യത്തില്‍ പറയും. ..തെറി ആണോ എന്ന് മനസ്സിലാക്കാനുള്ള ഇംഗ്ലിഷ് പരിജ്ഞാനം അന്നില്ലായിരുന്നു ) .അതൊക്കെ അന്നത്തെ ഒരു ഹരം.
അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ശേഖരത്തില്‍ ഉണ്ടാവുന്നത് ഒരു ഗമയാണ്. ത്രികോണ സ്റ്റാമ്പ് , വട്ടത്തിലെ സ്റ്റാമ്പ് , തിരുവിതാം കൂറിന്‍റെ സ്റ്റാമ്പ് , ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് അങ്ങനെ പലതും അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ആണ്. ഇതില്‍ കുറച്ചൊക്കെ എന്‍റെ കയ്യിലും ഉണ്ട്.
ഗാന്ധിജിയും നെഹ്രുവും കൂടി ഒരുമിച്ചിരിക്കുന്ന ഒരു സ്റ്റാമ്പ് ഉണ്ട്. അത് എന്‍റെ കയ്യില്‍ ഇല്ലായിരുന്നു. ഞാന്‍ അത് കുറെ ഏറെ നോക്കി നടന്ന ഒന്നായിരുന്നു. എന്‍റെ ക്ലാസിലെ പോപ്പിന്‍ വിന്‍സന്റ്റ് എന്ന പയ്യ ന്‍റെ കയ്യില്‍ അത് ഒരിക്കല്‍ ഞാന്‍ കണ്ടു. ഞാന്‍ അവനോടു കെഞ്ചിപ്പറഞ്ഞു....അതെനിക്ക് തരാന്‍. ...അവനാരാ മോന്‍....അവന്‍ വലിയ ഗമയില്‍ പറഞ്ഞു...തരത്തില്ല എന്ന്. എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ ഞാനും ഇരുന്നു.
ക്ലാസ്സിലെ ലീഡര്‍ ഞാന്‍ ആയിരുന്നു. ഒരു ദിവസം, പോപ്പിന്‍ , അവന്റെ സ്റ്റാമ്പ് ശേഖരം ക്ലാസില്‍ കൊണ്ട് വന്ന ദിവസം..എനിക്കൊരു അവസരം കിട്ടി.
ഗബ്രിയേല്‍ സാറിന്റെ ക്ലാസ്സിന്റെ സമയത്ത്..സാറിനു വെളിയില്‍ എവിടെയോ പോവേണ്ടി വന്നപ്പോള്‍, സാര്‍ എന്നോട് പറഞ്ഞു...
"ജോസ്..ഞാന്‍ വരുന്ന വരെ ആരും ബഹളം ഒന്നും ഉണ്ടാക്കാതെ നോക്കണം. സംസാരിക്കുന്നവരുടെ പേരുകള്‍ എഴുതി ഞാന്‍ വരുമ്പോള്‍ തരണം. അവന്മാരെ ഒക്കെ ഞാന്‍ ശരിയാക്കിക്കോളാം "
ഗബ്രിയേല്‍ സാറിന്റെ ചൂരല്‍ കാണുമ്പോഴേ ചിലരുടെ മുട്ട് വിറയ്ക്കും. അങ്ങനത്തെ അടിയാണ് സാര്‍ തരാരുള്ളത്. ( എനിക്ക് ഒരിക്കല്‍ കയ്യില്‍ കിട്ടിയിട്ടുണ്ട് ..എന്തോ കുരുത്തക്കേട് കാട്ടിയതിനു) . ക്ലാസില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാത്തവന്മാര്‍ക്കും, ബഹളം കാട്ടുന്നവര്‍ക്കും ഒക്കെ ചന്തിയില്‍ ആണ് പെട.
സാര്‍ ക്ലാസിന്‍റെ സമാധാന പാലനം എന്നെ ഏല്‍പ്പിച്ചു പോയപ്പോള്‍ എന്താ ഗമയായിരുന്നു എനിക്ക്. അധികാരം എന്ന സംഭവത്തിന്റെ രുചി അന്ന് എനിക്ക് മനസ്സിലായി. പാവപ്പെട്ടവനെ കുരുക്കാനും അത് ഉപയോഗിക്കാം എന്ന് മനസ്സറിയാതെ അന്ന് ഞാന്‍ അറിഞ്ഞു.
ഞാന്‍ ആരുടെ വാ അനങ്ങുന്നു എന്നൊക്കെ നോക്കി ഇരുന്ന സമയം..നമ്മുടെ പാവം പോപ്പിന്‍ വാ അനക്കി. ഞാന്‍ അവന്‍റെ പേര് നോട്ടു ചെയ്തു. എന്നിട്ട് കണ്ണ് കൊണ്ട് മറ്റാരും കാണാതെ അവനോടു ആംഗ്യ ഭാഷയില്‍ പറഞ്ഞു..നിന്റെ പേര് എഴുതിയിട്ടുണ്ട് മോനെ.. നിന്‍റെ കട്ടപ്പൊക.. ഇനി ഗബ്രിയേല്‍ സാര്‍ വരുമ്പോള്‍ നിനക്ക് പൂരം.
പാവം പോപ്പിന്‍റെ ഗ്യാസ് പോയി. സാറിന്‍റെ ചൂരല്‍ കൊണ്ടുള്ള അടി ഓര്‍ത്തപ്പോള്‍ തന്നെ അവന്‍റെ മുട്ടില്‍ വിറയല്‍ തുടങ്ങി കാണണം. അവന്‍ പതുക്കെ ഞാന്‍ നില്‍കുന്ന സ്ഥലത്തേക്ക് വന്നു..
' ജോസേ ..ഡാ.. എന്‍റെ പേര് കൊടുക്കല്ലെട.. പ്ലീസ് ..ഡാ .. "
അവന്‍ പേടിച്ചു കെഞ്ചാന്‍ തുടങ്ങി.
ഞാന്‍ ഒട്ടും താമസിച്ചില്ല...കാത്തിരുന്ന അവസരം കൈവന്ന പോലെ..ഞാന്‍ പതിയെ പറഞ്ഞു..
" മറ്റേ സ്റ്റാമ്പ് തന്നാല്‍ പേര് പറയൂല്ല.. "
അവന്‍ ഒന്ന് വിഷമിച്ചു. ഒരു അപൂര്‍വ സ്റ്റാമ്പല്ലേ ഈ ക്ലാസ് ലീഡര്‍ ദ്രോഹി ചോദിക്കുന്നത്. അവനു വിഷമം വരാതിരിക്കുമോ?
എല്ലാം പിന്നെ പെട്ടന്നായിരുന്നു. സ്റ്റാമ്പ് എന്‍റെ കയ്യില്‍. ഗബ്രിയേല്‍ സാര്‍ വന്നപ്പോള്‍ സാറിനും സന്തോഷം...ആരും സംസാരിച്ചില്ലല്ലോ ( കാരണം എന്‍റെ ലിസ്റ്റില്‍ പോപ്പിന്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ) ...അടിയില്‍ നിന്നും രക്ഷ പെട്ട പോപ്പിനും സന്തോഷം.. എനിക്കോ.. കാത്തിരുന്ന സ്റ്റാമ്പ് കിട്ടിയ സന്തോഷം.
വര്‍ഷങ്ങള്‍ക്കു ശേഷം.. തിരിച്ചറിവ് നന്നായി വച്ചപ്പോള്‍, എനിക്ക് തോന്നി.. പാവം..പോപ്പിനെ കബളിപ്പിച്ച്..ഞാന്‍ ആ സ്റ്റാമ്പ് തട്ടിയെടുത്തതല്ലേ.. ഞാന്‍ വാങ്ങിയത്..ഒരര്‍ഥത്തില്‍ കൈക്കൂലി തന്നെ അല്ലെ? സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഞാന്‍ തകര്‍ത്തില്ലേ സത്യത്തില്‍? എനിക്ക് തോന്നിയ അതെ അത്യാഗ്രഹം അല്ലേ എല്ലാ കൈക്കൂലി പ്പാവികള്‍ക്കും തോന്നുന്നത് ?
സാറോ, പോപ്പിനോ ഒന്നും എവിടെ ആണെന്നൊന്നും എനിക്കറിയില്ല. അവര്‍ ആരെങ്കിലും എപ്പോഴെങ്കിലും ഇത് വായിക്കാനിടയായാല്‍..ഇതെന്‍റെ മാപ്പപേക്ഷ ആയിക്കൂടെ കരുതണം. അന്നോ തിരുത്താന്‍ പറ്റിയില്ല. ഇന്നെങ്കിലും ഇതിലൂടെ അത് തിരുത്തട്ടെ .
കല്‍മാടിയും, 2G രാജയും, ലാലൂ യാദവും, മറ്റു രാഷ്ട്രീയ നേതാക്കളും ഒക്കെക്കൂടി മത്സരിച്ചു, നികുതി കൊടുക്കുന്ന ജനങ്ങളുടെ പൈസ കട്ട് മുടിക്കുമ്പോള്‍ , ജനങ്ങള്‍ക്ക് തോന്നുന്ന വിഷമവും , പോപ്പിയുടെ മനസ്സില്‍ തോന്നിയ പോലെ ആവില്ലേ?
ദൈവമേ.. പൊറുക്കണേ..എന്‍റെ ആദ്യത്തെയും ..അവസാനത്തെയും ആയ കൈക്കൂലി ആണേ അത്. ..
ജോസ്
ബാംഗ്ലൂര്‍
16- dec- 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ഡിസംബർ 12
ഇഷ്ടം ...
എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു. കൃത്യമായി നിര്‍വചിക്കാനാവാത്ത ഒരു ഇഷ്ടം. അതിനെ ഒരു crush എന്നോ infatuation എന്നോ പ്രണയം എന്നോ ഒന്നും വിശേഷിപ്പിക്കാന്‍ ആവില്ല. അതൊന്നുമല്ല...എല്ലാത്തിനും ഇടയില്‍ ഉള്ള എന്തോ ഒന്ന്.
സൌഹൃദത്തിന്‍റെ അതിര്‍ത്തി വരമ്പില്‍ തൊട്ടൂ തൊട്ടില്ല എന്ന മാതിരി ഉള്ള ഒന്ന്.. ഒരിഷ്ടം...
സ്കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി കൂടികൂടിയിട്ടില്ലാത്ത ഒരു കൊച്ചു പയ്യന് , കോളേജില്‍ കിട്ടിയ ആദ്യ കൂട്ടുകാരിയോട് തോന്നിയ ഒരു ഇത്..ഒരിഷ്ടം...
വാതോരാതെ സംസാരിക്കുന്ന ഒരു ബ്രാഹ്മണ പെണ്‍ കൊടിയോട് എനിക്ക് തോന്നിയ ഒരിഷ്ടം...
അവളുടെ കൂടെ ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ സമയം പോകുന്നത് അറിയില്ലായിരുന്നു. അന്നൊക്കെ ഞാന്‍ ശനിയും ഞായറും ഇഷ്ടപ്പെട്ടിരുന്നില്ല. ആ ദിവസങ്ങളില്‍ അവളെ കാണാന്‍ പറ്റില്ലല്ലോ. പിന്നെ തിങ്കളാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുമായിരുന്നു.
അവള്‍ക്കും ഞാന്‍ പ്രിയപ്പെട്ട കൂട്ടുകാരന്‍ ആയിരുന്നു. ഞങ്ങളുടെ ഇടയില്‍ ചെറിയ ചെറിയ പരിഭവങ്ങളും സൌന്ദര്യ പിണക്കങ്ങളും ഉണ്ടായിരുന്നു. പക്ഷെ അവയ്ക്കൊക്കെ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം പിണങ്ങി ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ പിണങ്ങി. .. അല്ല അവള്‍ പിണങ്ങി. ..ഇഷ്ടം സൗഹൃദത്തിന്റെ സീമകള്‍ താണ്ടിയതിനെ ചൊല്ലി ...വളരെ വളരെ നീണ്ട ഒരു പിണക്കം.. ശരിക്കും മനോ വിഷമത്തോടെ ആണെങ്കിലും അവളുമായി ഞാന്‍ ഏറെ അകന്നു.. ..അതോ അവള്‍ എന്നില്‍ നിന്നും അകല്‍ച്ച കാണിച്ചതോ...
ആ സമയത്തൊക്കെ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനായി ഞാന്‍ നഗര ഹൃദയത്തിലൂടെ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍, അവള്‍ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വഴിയും , അതിനു ചുറ്റുമുള്ള അഗ്രഹാര തെരുവും ഒക്കെ കാണും. അപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത തരത്തിലുള്ള ഒരു വിഷമം പടരും.. നെഞ്ചില്‍ പത്തു അമ്മിക്കല്ലുകള്‍ എടുത്തു വച്ച പോലുള്ള ഭാരം അപ്പോള്‍ തോന്നും.
അങ്ങനെ ഒരു ദിവസം വിഷമത്തില്‍ എഴുതിയ കവിതയാണിത്.. ഉണര്‍ത്തു പാട്ട് എന്ന് പേരിട്ട കവിത.... ആരെയും ഇതേവരെ കാണിക്കാത്ത , എന്‍റെ സ്വകാര്യതയില്‍ ഞാന്‍ മാത്രം വായിച്ചിരുന്ന ഒരു കവിത. അവള്‍ പണ്ട് ഒരു കോളേജ് ഫങ്ങ്ഷന് പാടിയ ഒരു പാട്ടിന്‍റെ ധ്വനി ഓര്‍ത്തുകൊണ്ട് എഴുതിയ കവിത..
'സരയൂ നദി ' എന്ന് തുടങ്ങുന്ന ആ പാട്ടിന്‍റെ ധ്വനി അവ്യക്തമായിട്ടാണെങ്കിലും ഇപ്പോഴും ഓര്‍മ്മകളില്‍ എവിടെയോ ഉണ്ട്. വാക്കുകള്‍ ഏറെയും മറന്നിരിക്കുന്നു. ...പുതിയ ഓര്‍മ്മകളുടെ തള്ളിക്കയറ്റത്തില്‍..
ഈ കവിത എഴുതിയ സമയത്ത്, ആ പാട്ട് വ്യക്തമായി മനസ്സില്‍ ഉണ്ടായിരുന്നു. ഒപ്പം , ഗാഢമായ പിണക്കം കാരണം ഒരു നല്ല സൌഹൃദം പൊലിഞ്ഞതിന്‍റെ വേദനയും. ...
വളരെ ഇഷ്ടം ഉള്ള ഒരാളെ ഏതെങ്കിലും കാരണത്താല്‍ നഷ്ടപെട്ടാല്‍ ഉണ്ടാകാവുന്ന മനോ വേദന ഞാന്‍ ആദ്യമായി അറിഞ്ഞത് ആ സമയത്താണ്..
ജിവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍, ഉണ്ടായ പൊടി പടലങ്ങളില്‍ എങ്ങോ ഒളിച്ചിരുന്ന ഈ കവിത കുറച്ചു നാള്‍ മുന്‍പ് എങ്ങനോ ഞാന്‍ വീണ്ടും കണ്ടു.. ഇന്ന് അതിനെ വീണ്ടും പൊടി തട്ടി ഞാന്‍ വായിക്കുന്നു... ഈ ബ്ലോഗിലൂടെ..
"അവള്‍ ഈ കവിത ബ്ലോഗിലൂടെ വായിച്ചാലോ? " മനസ്സ് ചോദിച്ചു. ഞാന്‍ പറഞ്ഞു
"അതിനെന്താ ..വായിക്കട്ടെ . നടന്നത് സത്യം...തോന്നിയത് സത്യം..എഴുതിയത് സത്യം. സത്യം ചിലര്‍ക്ക് ചിലപ്പോള്‍ പ്രിയമോ അപ്രിയമോ ആവും ( ആ പറഞ്ഞതും ഒരു സത്യം).
പ്രിയ കൂട്ടുകാരി... നീ ഇത് വായിച്ചാല്‍. ഇതിനെ എന്‍റെ ഗതകാല സ്മരണകളില്‍ മറഞ്ഞിരിക്കുന്ന ഒരു കുസൃതി കഥ ആയി മാത്രം കരുതുക..പ്രായം കാര്‍ന്നു തിന്നു തുടങ്ങിയ എന്‍റെ ഓര്‍മ്മകളില്‍ , മറവിയെ അതിജീവിച്ചു തങ്ങി നില്‍ക്കുന്ന ഒരു കുസൃതി കഥ .. ഒരിഷ്ടത്തിന്റെ കഥ...
ഉണര്‍ത്തു പാട്ട് ...
എന്നുമീ നേരത്ത് വെയില്‍ താഴും സമയത്ത്
ചല്ലികള്‍ പാകിയ നടപ്പാതയില്‍ കൂടി
ബ്രാഹ്മണ തെരുവുകള്‍ പലതും താണ്ടി
മെല്ലെ നടന്നു ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍
ഞാനറിയാതെയെന്‍ മനസ്സിലെ യോര്‍മ്മ
ച്ചെപ്പുകള്‍ ഒക്കെയും താനേ തുറക്കും
കൃഷ്ണനും ശിവനും നാമങ്ങളായിടും
തെരുവുകളിവയൊക്കെ എന്‍റെ മനസ്സില്‍
പല പല വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്ത്
ചിത്രങ്ങള്‍ ഏറെ വരച്ചു വയ്ക്കും
പാതയരുകിലെ എല്ലാ തെരുവിലും
അവിടത്തെ ഓരോരോ വീടിന്റെ മുറ്റത്തും
അപ്പോഴും കാണാം രാവിലെ ആരോ
പൊടിയാല്‍ വരച്ചിട്ട പല തരം കോലങ്ങള്‍
അന്നേരം വീടിന്റെ ഉമ്മറത്തിരുന്നിട്ടു
കടും നിറം ചാലിച്ച ചേലകള്‍ ചുറ്റിയ,
നെറ്റിയില്‍ ഒക്കെയും ഭസ്മം പൂശിയ
പാട്ടികള്‍ ഓരോരോ കഥകള്‍ ചൊല്ലും
നീളത്തില്‍ കെട്ടിയ വീടിന്‍റെ മുന്നിലെ
അഴികള്‍ക്കടുത്തിട്ട ചാരു കസേരയില്‍
വെറ്റില തിന്നു വിശറിയും വീശി
കാരണവന്മാര്‍ ചാഞ്ഞിരിക്കും
അന്നേരമവിടെ എവിടുന്നോ നിന്നായ്
ഗ്രാമഫോണ്‍ സംഗീതം അലയടിക്കും
'സരയൂ നദി' എന്നയാ ഗാനം കേള്‍ക്കുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ സ്നേഹ ഭംഗം
പട്ടു പാവാടയും കടും നിറ ചേലയും
അണിഞ്ഞിട്ടതിനൊപ്പം പൂമാലയും ചൂടി
പെണ്‍കൊടിമാരൊക്കെ മുന്‍പേ നടക്കുമ്പോള്‍
ഓര്‍ക്കുമേ നിന്നെ ഞാന്‍ കൂട്ടുകാരി
നടന്നു നടന്നാ തെരുവിന്റെ അറ്റത്തു
ചെല്ലുമ്പോള്‍ മാനം ചുവന്നിരിക്കും
പിന്നെയെന്‍ പാദങ്ങള്‍ക്കൊക്കെയും പിന്നിലായ്
അഗ്രഹാരങ്ങള്‍ മറഞ്ഞു തുടങ്ങുമ്പോള്‍
ഞാനറിയാതെ യെന്‍ മനസ്സില്‍ തുറന്നിട്ട
ഓര്‍മ്മച്ചെപ്പുകള്‍ താനേ അടയും
എന്നാലും കണ്ണിന്റെ കോണില്‍ എവിടെയോ
കണ്ണുനീര്‍ കൊണ്ട് നനഞ്ഞൊരു ചിത്രമായ്
സരയൂ നദിയിലെ ഓളങ്ങള്‍ പോലെ
അപ്പോഴും നീ കാണും കൂട്ടുകാരി ...
ജോസ്
25- 01- 1996
എന്നുമീ നേരത്ത് വെയില്‍ താഴും സമയത്ത്
ചല്ലികള്‍ പാകിയ നടപ്പാതയില്‍ കൂടി
ബ്രാഹ്മണ തെരുവുകള്‍ പലതും താണ്ടി
മെല്ലെ നടന്നു ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍
ഞാനറിയാതെയെന്‍ മനസ്സിലെ യോര്‍മ്മ
ച്ചെപ്പുകള്‍ ഒക്കെയും താനേ തുറക്കും
കൃഷ്ണനും ശിവനും നാമങ്ങളായിടും
തെരുവുകളിവയൊക്കെ എന്‍റെ മനസ്സില്‍
പല പല വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്ത്
ചിത്രങ്ങള്‍ ഏറെ വരച്ചു വയ്ക്കും
പാതയരുകിലെ എല്ലാ തെരുവിലും
അവിടത്തെ ഓരോരോ വീടിന്റെ മുറ്റത്തും
അപ്പോഴും കാണാം രാവിലെ ആരോ
പൊടിയാല്‍ വരച്ചിട്ട പല തരം കോലങ്ങള്‍
അന്നേരം വീടിന്റെ ഉമ്മറത്തിരുന്നിട്ടു
കടും നിറം ചാലിച്ച ചേലകള്‍ ചുറ്റിയ,
നെറ്റിയില്‍ ഒക്കെയും ഭസ്മം പൂശിയ
പാട്ടികള്‍ ഓരോരോ കഥകള്‍ ചൊല്ലും
നീളത്തില്‍ കെട്ടിയ വീടിന്‍റെ മുന്നിലെ
അഴികള്‍ക്കടുത്തിട്ട ചാരു കസേരയില്‍
വെറ്റില തിന്നു വിശറിയും വീശി
കാരണവന്മാര്‍ ചാഞ്ഞിരിക്കും
അന്നേരമവിടെ എവിടുന്നോ നിന്നായ്
ഗ്രാമഫോണ്‍ സംഗീതം അലയടിക്കും
'സരയൂ നദി' എന്നയാ ഗാനം കേള്‍ക്കുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ സ്നേഹ ഭംഗം
പട്ടു പാവാടയും കടും നിറ ചേലയും
അണിഞ്ഞിട്ടതിനൊപ്പം പൂമാലയും ചൂടി
പെണ്‍കൊടിമാരൊക്കെ മുന്‍പേ നടക്കുമ്പോള്‍
ഓര്‍ക്കുമേ നിന്നെ ഞാന്‍ കൂട്ടുകാരി
നടന്നു നടന്നാ തെരുവിന്റെ അറ്റത്തു
ചെല്ലുമ്പോള്‍ മാനം ചുവന്നിരിക്കും
പിന്നെയെന്‍ പാദങ്ങള്‍ക്കൊക്കെയും പിന്നിലായ്
അഗ്രഹാരങ്ങള്‍ മറഞ്ഞു തുടങ്ങുമ്പോള്‍
ഞാനറിയാതെ യെന്‍ മനസ്സില്‍ തുറന്നിട്ട
ഓര്‍മ്മച്ചെപ്പുകള്‍ താനേ അടയും
എന്നാലും കണ്ണിന്റെ കോണില്‍ എവിടെയോ
കണ്ണുനീര്‍ കൊണ്ട് നനഞ്ഞൊരു ചിത്രമായ്
സരയൂ നദിയിലെ ഓളങ്ങള്‍ പോലെ
അപ്പോഴും നീ കാണും കൂട്ടുകാരി ...
ജോസ്
25- 01- 1996
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ഡിസംബർ 9
സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍...
വീര്‍പ്പുമുട്ടല്‍ എന്ന അവസ്ഥയെ എങ്ങനെ വിശദീകരിക്കാനാണ്? ബുദ്ധി മുട്ടല്‍ എന്നോ ..വിഷമാവസ്ഥ എന്നോ... അസ്വസ്ഥത എന്നോ ഒക്കെ പറയാം. പല കാരണങ്ങള്‍ കൊണ്ട് അത് വരാം. സങ്കടം കൊണ്ട് വീര്‍പ്പുമുട്ടാം. ..ദേഷ്യം വന്നാലും അങ്ങനെ വരാം.. സന്തോഷം കൊണ്ടും ചിലപ്പോള്‍ വീര്‍പ്പുമുട്ടാം. പക്ഷെ നമുക്ക് വീര്‍പ്പുമുട്ടല്‍ വരുന്നത്..മറ്റൊരാള്‍ നമ്മോടു കാണിക്കുന്ന സ്നേഹം കൊണ്ടായാലോ? മനസ്സില്‍ ഓര്‍മ്മയുള്ള അങ്ങനത്തെ ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ .
എന്നെ ഭക്ഷണം കഴിക്കാന്‍ പുറകെ നടന്നു ആരെങ്കിലും നിര്‍ബന്ധിക്കുന്നത് , എനിക്ക് വളരെ അരോചകരമായി തോന്നുന്ന ഒന്നാണ്. എന്ത് എപ്പോള്‍ എങ്ങനെ കഴിക്കണം എന്ന് എനിക്കറിഞ്ഞുകൂടെ? എന്‍റെ ചില നല്ല സുഹൃത്തുക്കളും, ചില ആന്‍റി മാരും സ്നേഹം കൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറില്ല. (പാവം അവരെ കുറ്റം പറയുക അല്ല കേട്ടോ)
അടുത്ത ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരിക്കല്‍ എന്നെയും ലീനയെയും അത്താഴത്തിനു ക്ഷണിച്ചു. അത്താഴം കഴിക്കാന്‍ മേശയ്ക്കടുത്തു വന്നു ഇരുന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അവിടത്തെ ഏറ്റവും വലിയ പാത്രത്തില്‍ , ഒരു സ്ഥലവും ബാക്കി വയ്ക്കാതെ , ഒരു കൂന ചോറും, മലക്കറി കറികളും, മീനും ഇറച്ചിയും മുട്ടയും, അച്ചാറും, പപ്പടവും വച്ചിട്ടുണ്ടായിരുന്നു. എനിക്ക് മൂന്നു നേരം കഴിക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍.
" എടേ... ഇതെന്തോന്ന്? എനിക്ക് ഒരു വയറേ ഉള്ളൂ " ഞാന്‍ പറഞ്ഞു.
" നീ ഒന്നും പറയണ്ട.. കഴിച്ചേ പറ്റൂ. . ഇത് കുറച്ചല്ലേ ഉള്ളൂ. ഇനി രസവും, സാമ്പാറും കൂട്ടി കുറച്ചു കൂടി ഉണ്ണണം . പായസം പുറകെ വരും ". കൂട്ടുകാരന്‍ സമ്മതിച്ചില്ല.
പണ്ടൊക്കെ വീട്ടില്‍ അയല മീനോ, നെമ്മീനോ വാങ്ങി പൊരിച്ചാല്‍, ഒരു ചെറിയ കഷണം ഓരോരുത്തരുടെയും ഷെയര്‍ ആയി കിട്ടും . ( കൂട്ട് കുടുംബം ഡെമോക്രസി) . പക്ഷെ ഈ കൂട്ടുകാരന്‍ , മൂന്നു മുഴുത്ത നെമ്മീന്‍ കഷണം പാത്രത്തില്‍ വച്ചിട്ട്, നാലാമത് ഒന്ന് കൂടി വയ്ക്കാന്‍ തുടങ്ങി.
" എടേ .. നീ ഇതെന്തോന്ന് കാണിക്കുന്നത്... ഞാന്‍ റപ്പായി ഒന്നും അല്ലെടേ. . എനിക്ക് വേണ്ടത് ഞാന്‍ എടുത്തു കഴിച്ചോളാം .. "
അപ്പോള്‍ അവന്‍റെ ഭാര്യ സങ്കടത്തോടെ അടുത്ത് വന്നു ചോദിച്ചു..
" അയ്യോ ജോസെ .. മീന്‍ വച്ചത് ശരി ആയില്ലേ...രുചി ഇല്ലേ? അതാണോ കഴിക്കാത്തത് ? "
"പെങ്ങളെ ...രുചിക്കുറവൊന്നും ഇല്ല ..വയറില്‍ സ്ഥലം ഇല്ല ..അതേയുള്ളൂ പ്രശ്നം ".
അങ്ങനെ കുറെ വാദിച്ച ശേഷം, ഞങ്ങളെ സല്‍ക്കരിക്കാന്‍ വെമ്പിയ ആ മനസ്സുകളെ വേദനിപ്പിക്കാന്‍ മടിച്ചു കൊണ്ട് വച്ചതൊക്കെ തിന്നു..അല്ല...തിന്നേണ്ടി വന്നു. ..അല്ല.. തീറ്റിപ്പിച്ചു. . ( പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, ഒഴിയാതെ ഉള്ള ടോയ്ലെറ്റില്‍ പോക്ക് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. അന്ന് വെള്ളം മുടങ്ങും എന്ന് വാര്‍ത്ത ഉണ്ടായിട്ടും, മുടങ്ങിയില്ല..അതും ഭാഗ്യം)
പിന്നെ ഒരു ആന്‍റി ഉണ്ടായിരുന്നു. പാവം മരിച്ചു പോയി. ഞാന്‍ റൂര്‍ക്കിയില്‍ പഠിക്കുന്ന കാലത്ത്, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഉള്ള അവധിക്കാലം , ഞാന്‍ എല്ലാ ബന്ധു വീടുകളും സന്ദര്‍ശിക്കുന്ന സമയത്ത്, ആന്‍റിയെയും കാണാന്‍ പോകും. ഞാന്‍ അവിടുന്ന് ഊണ് കഴിക്കാന്‍ നിന്നാല്‍, ആന്‍റിക്ക് എന്തെന്നില്ലാത്ത സന്തോഷം വരും. അങ്ങനെ ഒരു ദിവസം അവിടെ ഞാന്‍ ഊണ് കഴിക്കാന്‍ ചെന്നു. ഊണ് മേശയില്‍, എന്‍റെ അരികില്‍ വന്നിരുന്നു ആന്‍റി പറഞ്ഞു.
"മക്കളെ ..അധികം കൂട്ടാനൊന്നും ഇല്ല. എനിക്ക് ഒട്ടും വയ്യ മക്കളെ. ഇതൊക്കെ ത്തന്നെ വല്ല വിധേനയും ഉണ്ടാക്കിയതാണ്. എന്നാലും അതിന്‍റെ ഒരു പങ്ക് നിനക്ക് തരാന്‍ പറ്റിയല്ലോ. എനിക്ക് സന്തോഷമായി "
അത് പറയുമ്പോള്‍ ആന്‍റിയുടെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.
അന്ന് കഴിക്കാന്‍ തന്ന മലക്കറി കൂട്ടാന്‍ വെണ്ടയ്ക്ക തോരന്‍ ആയിരുന്നു. എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാത്ത സാധനം ആയിരുന്നു വെണ്ടയ്ക്ക . വീട്ടില്‍ വെണ്ടയ്ക്ക തോരന്‍ വെയ്ക്കുമ്പോള്‍ ഞാന്‍ കൂട്ടാതിരുന്നാല്‍ അമ്മച്ചി എന്നെ വഴക്ക് പറയും.
"ഒള്ള മലക്കറി ഒന്നും അവനു കൂട്ടാന്‍ വയ്യ. ഇനി ഞാന്‍ നിനക്ക് അമ്പിളി അമ്മാച്ചനെ പിടിച്ചു കറി വച്ച് തരാം "
പക്ഷെ അത് പറഞ്ഞു പാവം ആന്‍റിയെ എന്തിനാ സങ്കടപ്പെടുത്തുന്നെ? . ആന്‍റി വയ്യാതെ വച്ചുണ്ടാക്കിയതല്ലേ. ഞാന്‍ കുറച്ചു കഴിച്ചു. പാത്രത്തില്‍ കുറച്ചു തോരന്‍ മിച്ചം ഇരുന്നത് കണ്ടപ്പോള്‍ ആന്‍റി ചോദിച്ചു.
"മക്കളെ വെണ്ടയ്ക്ക തോരന്‍ ഇഷ്ടമല്ലേ? എന്ത് മുഴുവന്‍ കഴിക്കാത്തെ? "
ആന്‍റിയെ എന്തിനാ വിഷമിപ്പിക്കുന്നെ? . ഉടനെ ഞാന്‍ പറഞ്ഞു.
" ഏയ് ..അങ്ങനെയല്ല ആന്‍റി.. എനിക്കിഷ്ടമാ. " അതും പറഞ്ഞു, ഞാന്‍ ബാക്കി ഇരുന്ന തോരന്‍ മൊത്തം കണ്ണുമടച്ചു ഒറ്റയടിക്ക് വിഴുങ്ങി. അപ്പോഴാണ് ആന്‍റി ഉറക്കെ അടുക്കളയില്‍ നിന്ന വേലക്കാരിയോട് പറഞത്..
" സരസ്വതീ... അടുപ്പത്തിരിക്കുന്ന ആ വെണ്ടയ്ക്ക തോരന്‍ പാത്രം ഇങ്ങെടുത്തെ. എന്‍റെ മക്കള്‍ക്ക് അത് നന്നേ ഇഷ്ടപ്പെട്ടു. "
സരസ്വതി അമ്മ ഒട്ടും സമയം പാഴാക്കാതെ പാത്രം എടുത്തോണ്ട് വന്നു. ആന്‍റി വെമ്പുന്ന സ്നേഹത്തോടെ നേരത്തെ വച്ചതിന്‍റെ ഇരട്ടി വെണ്ടയ്ക്ക തോരന്‍ എന്‍റെ പാത്രത്തില്‍ ഇട്ടു.
" കഴിക്ക് മക്കളെ..കഴിക്ക്. വയറു നിറച്ചു കഴിക്കു. ഇനി അടുത്ത വര്‍ഷം അല്ലെ എന്‍റെ മക്കള് വരൂ "
പാവം ആന്‍റി യുടെ കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ട്.. എന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ?
പിന്നെ ഒരു ആന്‍റി ഉണ്ട്. എത്ര വയ്യാതിരുന്നാലും, ഏതു പാതിരായ്ക്കും, എല്ലാവരെയും സഹായിക്കാന്‍ ഓടി എത്തുന്ന ഒരു ആന്‍റി. കുണ്ടണി കാണിച്ചാലും, സ്നേഹം കൂടുമ്പോഴും വിരട്ടുന്ന ഒരു ആന്‍റി.. കുഞ്ഞിലെ ആ ആന്‍റി യുടെ വീട്ടില്‍ ഞാന്‍ അവധി സമയത്തൊക്കെ പോയി നില്‍ക്കുമായിരുന്നു. അവിടെ എനിക്ക് രണ്ടു കുഞ്ഞി പെങ്ങന്മാര്‍ ഉണ്ടായിരുന്നു. അവരുടെ കൂടെ കളിക്കാനും, വഴക്കിടാനും മറ്റുമാണ് ഞാന്‍ അവിടെ പോകുന്നത്. ആന്‍റി ഉണക്ക മീന്‍ കൊണ്ട് നല്ല രുചിയുള്ള തോരന്‍ ഉണ്ടാക്കും. എനിക്ക് അത് നല്ല ഇഷ്ടമാണ്. ആന്‍റി പിന്നെ ആവശ്യമില്ലാതെ കഴിക്കാന്‍ നിര്‍ബന്ധിക്കില്ല. അതിന് പകരം പറയും..
" എല്ലാം മേശപ്പുറത്തു വച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ എന്തൊക്കെ വേണം എന്ന് വച്ചാല്‍ എടുത്തു കഴിച്ചോണം. "
ആ പറച്ചില്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ പ്രശ്നം അതല്ല. കഴിക്കുന്നതിനിടെ ആന്‍റി കുടിക്കാന്‍ വെള്ളം തരില്ല. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ദഹനത്തിന് നന്നല്ല അത്രേ. എരിവുള്ള കൂട്ടാനൊക്കെ കൂടി കൂമ്പു കരിഞ്ഞാലും, ആന്‍റി പറയും
" ഒന്നുകില്‍ കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ്.. അല്ലെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞു. ഇടയ്ക്ക് വെള്ളം തരുന്ന പ്രശനമേ ഇല്ലേ. ..ചത്തു പോവുമോ എന്ന് ഞാന്‍ നോക്കട്ടെ. "
ആ വിരട്ടലില്‍ പേടിച്ചു, ഞങ്ങള്‍ എരിച്ചാലും വെള്ളം ചോദിക്കാതെ കഴിക്കും. അര മണിക്കൂര്‍ കാത്തിരിക്കുകയെ പിന്നെ നിവര്‍ത്തിയുള്ളൂ.
എന്നെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊരു കാര്യം ഉണ്ട്.. എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു കാര്യം. ..കല്യാണ ആല്‍ബം കാണുന്നതും ..അതിന്‍റെ സീ ഡി കാണുന്നതും . ( എന്‍റെ തന്നെ കല്യാണ ആല്‍ബം ഞാന്‍ പിന്നെ അധികം തുറന്നു നോക്കിയിട്ടില്ല) . പക്ഷെ ഇതില്‍ ഞാന്‍ പലപ്പോഴും പെട്ടിട്ടുണ്ട് ..കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ വീട്ടില്‍.
എന്തൊക്കെ പടങ്ങളാ ആല്‍ബത്തില്‍ കാണണ്ടത്. .. വരനും വധുവും തമ്മില്‍ നോക്കുന്ന ഒരു പത്തു ഫോട്ടോകള്‍ , വരന്‍ വധുവിന്‍റെ വായില്‍ മധുരം വയ്ക്കുന്ന അഞ്ചാറു പടങ്ങള്‍, അതും പല പല പോസില്‍...പിന്നെ അറിഞ്ഞുകൂടാത്ത ഒരു പത്തഞ്ഞൂറു പേര്‍ ഊണ് കഴിക്കുന്ന പടങ്ങള്‍...ഓരോരോ മേശയില്‍ നിന്നും ഉള്ള ക്ലോസ് അപ്പ് ..പിന്നെ അതിന്‍റെ ഒക്കെ വിവരണം. ആല്‍ബം കാണുമ്പോള്‍ ഇതൊക്കെ പതിവാണ്.
" ഇത് പയ്യന്‍റെ അച്ഛന്‍.. അത് അവന്‍റെ കുഞ്ഞമ്മേടെ മകന്‍റെ മോളും മരുമോനും. ..പിന്നെ ഇത് പെണ്ണിന്റെ അപ്പച്ചീടെ നാത്തൂന്‍റെ മരുമോനും... ഇത് ലവന്‍റെ ചേട്ടത്തീടെ അമ്മേടെ കുഞ്ഞമ്മേടെ ... " അങ്ങനെ പോവും വിവരണം.
പിന്നെ പെണ്ണും ചെറുക്കനും പൂന്തോട്ടത്തില്‍ മുഖാമുഖം ഇരിക്കുന്നതും, മരം ചുറ്റി നില്‍ക്കുന്നതും..അങ്ങനെ എന്തെല്ലാം പടങ്ങള്‍ മറിച്ചു നോക്കണം.
ഒരിക്കല്‍ ഒരു അങ്കിളിന്‍റെ വീട്ടില്‍ ഞാന്‍ പെട്ടു. ഒരു അടുത്ത കൂട്ടുകാരന്‍റെ അച്ഛന്‍. എനിക്ക് ആ കൂട്ടുകാരന്‍റെ കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ അവധിക്കു വന്നപ്പോള്‍ ഞാന്‍ അവന്‍റെ വീട്ടില്‍ പോയി. അവന്‍റെ അച്ഛനും അമ്മയ്ക്കും നല്ല സന്തോഷം ആയി.
" അയ്യോ ചെല്ലാ.. എത്തറ നാളായി മോനെ നിന്നെ കണ്ടിട്ട് . മോന്‍റെ കല്യാണത്തിന് നീ വരൂന്നു നിരീച്ച് . വരാന്‍ പറ്റീല്ല അല്ലെ? "
" ജോലിത്തിരക്കായിരുന്നു അമ്മെ. പറ്റീല്ല "
കാപ്പിയും പലഹാരങ്ങളും ഒക്കെ കൊണ്ട് വന്നു തന്നിട്ട് ആ അമ്മ പറഞ്ഞു..
" എത്ര നാളായി ചെല്ലാ നിനക്ക് ഒരു കാപ്പി തന്നിട്ട് "
അപ്പോഴാണ് അങ്കിള്‍ ഒരു വലിയ ആല്‍ബം എടുത്തോണ്ട് വന്നത്. കര്‍ത്താവേ പെട്ടല്ലോ.. ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.
" ഇത് ലവന്‍റെ കല്യാണ ആല്‍ബം. നീ കണ്ടില്ലല്ലോ മോനെ? "
ആല്‍ബത്തിന്റെ കട്ടി കൂടി കണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. പക്ഷെ അത് കാണിക്കാന്‍ പറ്റുമോ. കാത്തിരുന്ന എന്തോ ഒന്ന് കിട്ടിയ സന്തോഷം കാണിച്ചു ഞാന്‍ പറഞ്ഞു
" അയ്യോ ..കണ്ടില്ല അങ്കിളേ...ഇങ്ങെടുത്തെ.. "
അതിന് മുന്‍പേ എനിക്ക് അറിയാമായിരുന്നത് കൂടുകാരനെയും, അവന്‍റെ വീട്ടുകാരെയും മാത്രമായിരുന്നു. പക്ഷെ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഏകദേശം കുടുംബ ചരിത്രം എനിക്ക് പഠിക്കാന്‍ പറ്റി. ( പഠിപ്പിച്ചു എന്ന് പറയുന്നതാവും ശരി ) . ഒരു ആശ്വാസത്തോടെ അവസാനത്തെ താള്‍ മറിച്ചപ്പോള്‍ അമ്മ ചോദിച്ചു.
" മോനെ നിനക്ക് ബോറടിച്ചില്ലലോ അല്ലെ ? "
പാവം ആ നല്ല മനുഷ്യരെ സത്യം പറഞ്ഞു എന്തിനാ വിഷമിപ്പിക്കുന്നെ? അതിനാല്‍ എന്‍റെ ഉടനുള്ള മറുപടി ഇങ്ങനെ ആയിരുന്നു. ..ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ
" അയ്യോ അമ്മെ ..ഒട്ടും അല്ല. എനിക്ക് കല്യാണത്തിനോ വരാന്‍ പറ്റിയില്ല. ഇതൊക്കെ കാണുമ്പോള്‍ അല്ലേ കല്യാണത്തിനു വരാന്‍ പറ്റാത്തതിന്‍റെ കുറവ് തീരൂ. "
" ഓ.. തന്നെ ചെല്ലാ..തന്നെ " അമ്മ പറഞ്ഞു
അത് കേട്ടു സന്തോഷിച്ച അങ്കിള്‍ പറഞ്ഞു
" എടീ ..എന്നാ പിന്നെ മോളുടെ വീട്ടുകാര്‍ എടുത്ത ആല്‍ബവും ആ സീ ടിയും ഒക്കെ എടുത്തോണ്ട് വാ. മോന്‍ ഇരുന്നു കാണട്ട്. "
സത്യത്തില്‍ വളിച്ച ചിരി എന്ന് പറയുന്നത് എപ്പോഴത്തെ ചിരിക്കാണ് എന്ന് എനിക്ക് അന്ന് മനസ്സിലായി. അങ്ങനെ ഒരു വളിച്ച ചിരി ഞാന്‍ മുഖത്ത് വരുത്തി. അപ്പോള്‍ അമ്മ രണ്ടു വലിയ ആല്‍ബങ്ങളും, ഒരു സീ ടിയും എടുത്തോണ്ട് വന്നു.
" ചെല്ലാ.. നീ ഇതൊക്കെ കണ്ട്, ചോറും കഴിച്ചിട്ട് പെയ്യാ മതി "
'സന്തോഷം' കൊണ്ടെന്‍റെ കണ്ണ് നിറഞ്ഞു. അമ്മയുടെയും .
" ദൈവമേ ..ഇന്ന് രാവിലെ പ്രാര്‍ഥിക്കാന്‍ മറന്നതിനാണോ എനിക്കിട്ടു ഈ പണി?" അങ്ങനെ ചോദിക്കാനേ എനിക്കപ്പോള്‍ തോന്നിയുള്ളൂ.
ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരും. എന്നോടുള്ള വാത്സല്യം കാരണം അല്ലേ അവരൊക്കെ ഇങ്ങനെ വീര്‍പ്പുമുട്ടിച്ചത്.. എന്‍റെ മനസ് പറയും
'സഹിച്ചു കള മാഷേ...സ്നേഹം കൊണ്ടല്ലേ '
ജോസ്
ബാംഗ്ലൂര്‍
9- 12- 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, നവംബർ 22
ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ...
ആശുപത്രികളുടെ കാഷ്വാലിറ്റി വിഭാഗത്തിന്‍റെ ബോര്‍ഡ് കാണുമ്പോള്‍ എനിക്ക് പല പല സംഭവങ്ങളും ഓര്‍മ്മ വരും. ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന സംഭവങ്ങളും ഒപ്പം ചിരി ഉണര്‍ത്തുന്ന ഒരു സംഭവവും. ഓര്‍ക്കാന്‍ രസമുള്ള ആ സംഭവം ആകട്ടെ ഇന്നത്തെ ബ്ലോഗില്‍. ...
B.sc ജിയോളജി കഴിഞ്ഞു ഉപരി പഠനത്തിനായി റൂര്‍ക്കി യൂണിവേഴ്സിറ്റിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന സമയം. പഠനത്തിന്‍റെ ഭാഗമായി, ദിവസങ്ങള്‍ നീളുന്ന ഫീല്‍ഡ് ട്രിപ്പുകളും (മിക്കവാറും ആള്‍പ്പാര്‍പ്പ് കുറഞ്ഞ മലകളും താഴ്വരകളും, മൊട്ട ക്കുന്നുകളും ഒക്കെ ആയിരിക്കും ഞങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍), ഖനി സന്ദര്‍ശനങ്ങളും മറ്റും ചെയ്യേണ്ടി ഇരുന്നതിനാല്‍ പഠനത്തിനു പോകുന്നവര്‍ അതിനു വേണ്ട ആരോഗ്യം ഉണ്ടെന്നു തെളിയിക്കുന്ന ഒരു മെഡിക്കല്‍ ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു.
എന്‍റെ അയല്‍ക്കാരനും, എന്‍റെ പഠന കാര്യങ്ങളില്‍ പലപ്പോഴും എനിക്ക് സഹായവും പ്രോത്സാഹനങ്ങളും തന്നിട്ടുള്ള സലില്‍ ചേട്ടനോട് ഞാന്‍ കാര്യം പറഞ്ഞു. ചേട്ടന്‍ തിരുവനന്ത പുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലം ആയിരുന്നു അപ്പോള്‍ . ചേട്ടന്‍ എന്നോട് പറഞ്ഞു..
" ജോസേ , നീ നാളെ രാവിലെ തന്നെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ചെല്ലണം. ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് മാത്രം അവിടുള്ള ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ അവിടുള്ള ഏതെങ്കിലും നെഴ്സിനോട് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര്‍ ചെയ്തോളും."
അങ്ങനെ ഞാന്‍ പിറ്റേന്ന് അതിരാവിലെ ഒന്നും കഴിക്കാന്‍ പോലും നില്‍ക്കാതെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി വിഭാഗത്തിന്‍റെ മുന്‍പില്‍ എത്തി. അവിടത്തെ ഒരു നഴ്സിനോട് ഞാന്‍ ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു. അവര്‍ അകത്തേയ്ക്ക് പോയിട്ട് കുറച്ചു നേരം കഴിഞ്ഞു വന്നു പറഞ്ഞു..
"ഡോക്ടര്‍ വരുമ്പോള്‍ കുറച്ചു നേരം ആകും. കുറച്ചു കാത്തിരിക്കേണ്ടി വരും. "
ഞാന്‍ അങ്ങനെ ഡോക്ടറെ കാത്തു കാഷ്വാലിറ്റിയുടെ വെളിയില്‍ , മതിലും ചാരി നില്‍ക്കാന്‍ തുടങ്ങി.
പണ്ട് തൊട്ടേ എനിക്ക് മരുന്നിന്‍റെയും , സ്പിരിറ്റിന്‍റെയും ഒക്കെ ഗന്ധം മൂക്കിനകത്തെയ്ക്ക് കയറുമ്പോള്‍ വല്ലാതെ വരും. അതുപോലെ തന്നെ ചോര കണ്ടാലും വല്ലാതെ വരും. അങ്ങനെയുള്ളപ്പോള്‍ കാഷ്വാലിറ്റിയുടെ മുന്‍പില്‍ നിന്നാലുള്ള സ്ഥിതി എന്താവും?
കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു സ്ട്രെച്ചറില്‍ ഒരാളെ അവിടെയ്ക്ക് കൊണ്ട് വരുന്നത് കണ്ടു. ദേഹത്ത് നിന്ന് നന്നായി ചോര പൊടിഞ്ഞിരുന്നു.. വല്ല വാഹനാപകട കേസും ആവും. കൂടെയുള്ളവര്‍ പരിഭ്രാന്തിയോടെ അയാളെ കാഷ്വാലിറ്റി യുടെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ തിടുക്കം കാണിച്ചു..
അയാളെ ഒന്ന് നോക്കിയതെ ഉള്ളൂ. കണ്ണില്‍ ഇരുട്ട് മൂടുന്നതും, ഞാന്‍ ഒരു വശത്തേയ്ക്ക് ചരിയുന്നതും മാത്രം ആണ് ഓര്‍മ്മ ഉള്ളത്. പിന്നെ ഓര്‍മ്മ വരുമ്പോള്‍ ഞാനും കാഷ്വാലിറ്റിയിലെ ഒരു ബെഡ്ഡില്‍ കിടക്കുന്നതാണ് കാണുന്നത്. ഒരു നഴ്സ് മുഖത്തു കുറച്ചു വെള്ളം തളിച്ചതും , വായില്‍ എന്തോ തിരുകി വച്ചതും ഓര്‍മ്മയുണ്ട്. പിന്നെ കണ്ടത് എന്നെ പരിശോധിക്കുന്ന ഡോക്ടറെ ആണ്.
"എന്താ ..എന്ത് പറ്റി...ചോര കണ്ടു പേടിച്ചോ?". ഡോക്ടര്‍ ചോദിച്ചു.
"അറിയില്ല ഡോക്ടര്‍...ചെറിയ തല കറക്കം വന്നതാണ് "
"രാവിലെ ഒന്നും കഴിച്ചില്ലായിരുന്നോ ?" നഴ്സ് ചോദിച്ചു.
"ഇല്ല. എട്ടു മണിക്ക് മുന്‍പേ വരാന്‍ പറഞ്ഞിരുന്നതിനാല്‍ ഒന്നും കഴിച്ചില്ല. "
അപ്പോള്‍ അടുത്ത് നിന്ന വേറൊരു നഴ്സ് ഡോക്ടറോട് അടക്കത്തില്‍ പറഞ്ഞു.
"ഡോക്ടര്‍ ഇതാണ് സലില്‍ ഡോക്ടര്‍ പറഞ്ഞ ആള്‍. "
" ഓ ..ഓ ..സലില്‍ പറഞ്ഞിരുന്നു. . എന്തിനാ വന്നത് ?" ഡോക്ടര്‍ ചോദിച്ചു.
അല്‍പ്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു..
" ഡോക്ടര്‍ ഒരു ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നതാണ് ഞാന്‍"
അതും പറഞ്ഞ് സര്ട്ടിഫിക്കട്ടിന്‍റെ മാതൃക ഞാന്‍ പോക്കറ്റില്‍ നിന്നും എടുത്തു ഡോക്ടറുടെ കയ്യില്‍ കൊടുത്തു.
ഡോക്ടര്‍ ഒരു ചിരിയോടെ എന്നെയും നഴ്സിനെയും ഒക്കെ നോക്കി. ഉള്ളില്‍ എന്തെങ്കിലും വിചാരിച്ചു കാണും എന്നത് തീര്‍ച്ച.
"ചോര കണ്ടാല്‍ തല കരഗി വീഴുന്ന ഇവനൊക്കെ ഫിറ്റ് ആണെന്ന് പറയേണ്ട എന്‍റെ ഗതികേടേ ..." അങ്ങനെ പുള്ളി വിചാരിച്ചിട്ടുണ്ടാവുമോ?
എങ്കിലും അദ്ദേഹം എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നു.. നല്ല ആരോഗ്യവാന്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ...
വര്‍ഷങ്ങള്‍ പതിനഞ്ചിലേറെ കഴിഞ്ഞെങ്കിലും ആ സംഭവം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
(ചോര കണ്ടു പിന്നെയും രണ്ട് മൂന്നു പ്രാവശ്യം തല കറങ്ങി വീണു എന്നത് വേറൊരു സത്യം . )
ജോസ്
ബാംഗ്ലൂര്‍
22- Nov - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, നവംബർ 18
ഫോറിന്‍ മിഠായി..
ഒരു ജ്യൂസ് കുടിക്കാനായി അടുത്തുള്ള ബേക്കറിയില്‍ കയറിയപ്പോള്‍ ഒരു കൊച്ചു ചെക്കന്‍ അവന്‍റെ അമ്മയോട് വഴക്കിടുന്നത് കണ്ടു ...
"അമ്മേ അമ്മേ ... എനിക്ക് ആ ഉണ്ട മുട്ടായി വേണം ". അവിടെ വച്ചിരുന്ന ഫെരരോ റോഷര്‍ മിഠായി ചൂണ്ടി ക്കാണിച്ചു അവന്‍ പറഞ്ഞു.
"മിണ്ടാതെ നടക്കണം. നിര്‍ബന്ധം കാണിച്ചാല്‍ ഞാന്‍ നല്ല പെട വച്ച് തരും. വീട്ടിലുള്ള മുട്ടായി ഒക്കെ തിന്നാല്‍ മതി ". അമ്മ ചെക്കനോട് ദേഷ്യത്തില്‍ പറഞ്ഞു.
കടയില്‍ നിന്ന് ഇറങ്ങിയ ശേഷവും എന്‍റെ മനസ്സില്‍ ആ രംഗം ഉണ്ടായിരുന്നു. അത് എന്‍റെ മനസ്സിനെ വളരെ വര്‍ഷങ്ങള്‍ പുറകോട്ടു വലിച്ചു.
പണ്ട്... ഏക ദേശം 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ... ഞാന്‍ L. P സ്കൂളില്‍ പഠിക്കുന്ന കാലം. ഫോറിന്‍ മിഠായികള്‍ ഒന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത സമയം.
ഗ്യാസ് മിഠായി, ജീരക മിഠായി, നാരങ്ങാ മിഠായി, എക്ലയെഴ്സ് , കാട്ബറി മിഠായി എന്നീ ഇനങ്ങളില്‍ ഒതുങ്ങുമായിരുന്നു എനിക്ക് കിട്ടുമായിരുന്ന മിഠായികള്‍. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ഫോറിന്‍ മിഠായി കിട്ടി..അയല്‍ പക്കത്ത് നിന്ന്.
ഞങ്ങളുടെ അയല്‍ വാസി, ഒരു പരോപകാരിയും , സദ്ഗുണ സമ്പന്നനും , വളരെ ഏറെ ജനസമ്മതി ഉള്ളവനുമായ ഒരാളുടെ (വിശേഷണങ്ങളുടെ വിപരീതം മാത്രം എടുക്കുക ) മരുമകന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ , അയാള്‍ കൊണ്ട് വന്നതിന്‍റെ പങ്ക് അയല്‍ പക്കത്തുള്ളവര്‍ക്ക് വീതം വച്ച് തന്നതായിരുന്നു. ( മരുമകന്‍ മനുഷ്യരോട് ഇടപെടാന്‍ പഠിച്ച ആള്‍ ആയിരുന്നു. അയല്‍ വാസിയോ.. വേണ്ട എഴുതുന്നില്ല.. അയാളെക്കുറിച്ച് എഴുതാന്‍ ഒരു ബ്ലോഗ് സൈറ്റ് മൊത്തം വേണ്ടി വരും .. )
ഒരു കൊച്ചു പൊതിയില്‍ ....വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മുഴുത്ത രണ്ടു മൂന്നു മിഠായികള്‍..പിന്നെ ഒരു ഫാ സോപ്പും. ഇത് രണ്ടുമേ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ.
"ഉം.. എന്താ രുചി...ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ "..മിഠായി വായിലിട്ടു നുണഞ്ഞിട്ടു അപ്പോള്‍ അങ്ങനെ ആലോചിക്കുമായിരുന്നു.
പലപ്പോഴും ആ ചേട്ടന്‍ അവധിക്കു വരുമ്പോള്‍ ഗള്‍ഫിലെ മിഠായി കളുടെ പങ്ക് ഞങ്ങളുടെ വീട്ടില്‍ തരുമായിരുന്നു. അന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതും..
"ഞാനും വലുതായി ജോലി കിട്ടിക്കഴിഞ്ഞു ഗള്‍ഫീന്ന് മുട്ടായി വാങ്ങും"
അന്നത്തെ ആ ആഗ്രഹം ദൈവം കനിവോടെ സാധിച്ചു തന്നു. ആദ്യം ജോലി കിട്ടിയ കമ്പനിയില്‍ നിന്ന് ആദ്യം ചെയ്ത വിദേശ യാത്ര, സ്വപ്നങ്ങളുടെ പറുദീസയായ ദുബായിലേക്കായിരുന്നു.
പാവം ദാസനെയും വിജയനെയും, ഗഫൂര്‍ക്ക കൊണ്ട് പോകാം എന്ന് പറഞ്ഞ സ്വപ്ന ലോകം...."ദുഫായ് "
(പണ്ട് പേര്‍ഷ്യയില്‍ നിന്നോ ഗള്‍ഫില്‍ നിന്നോ വന്നുഎന്ന് പറഞ്ഞാല്‍ എന്താ ഗമയായിരുന്നു. അതോര്‍ത്തപ്പോള്‍ അന്ന് ഞാനും ഗമയുള്ളവനായി. )
ദുബായില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ കുറെ സോപ്പുകളും പെര്‍ഫ്യൂമുകളും, പല തരം മിഠായികളും വാങ്ങി. വാങ്ങിയപ്പോള്‍ വാശിയോടെ കുറെ ഏറെ വാങ്ങി.. അടുത്തുള്ളവര്‍ക്കും , കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ കൊടുക്കാന്‍. ആര്‍ക്കും കൊടുക്കുമ്പോള്‍ കുറവ് വരരുതല്ലോ..
അന്ന് വാങ്ങിയതില്‍ ഫെരരോ രോഷറിന്‍റെ മിഠായിയും ഉണ്ടായിരുന്നു.
"തമ്പുരാനെ ..ഇതിനൊക്കെ നല്ല വിലയല്ലേ.. നിനക്ക് സാധാരണ വല്ല മുട്ടായിയും വാങ്ങിച്ചാല്‍ പോരായിരുന്നോടാ ? " അത് കണ്ട് അമ്മച്ചി ചോദിച്ചു.
"എപ്പോഴും ഇല്ലല്ലോ അമ്മാ.. പണ്ടത്തെ ആഗ്രഹം സാധിക്കാന്‍ വേണ്ടി വാങ്ങിച്ചതാ " . ഞാന്‍ അമ്മച്ചിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
പിന്നെപ്പിന്നെ അതൊരു പതിവായി. ദൈവം തമ്പുരാന്‍ കനിഞ്ഞ്..പല വിദേശ രാജ്യങ്ങളിലും എനിക്ക് പോകാനായി. ദുബായ്, അബു ദാബി, ഖത്തര്‍, ഈജിപ്റ്റ് , മൊറോക്കോ, സ്പെയിന്‍, നെതര്‍ലാന്‍ഡ് , ബല്‍ജിയം, അമേരിക്ക, മലേഷ്യ, തായ് ലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലിക്കാര്യത്തിനായി ഞാന്‍ കറങ്ങി. അവിടുന്നൊക്കെ പോരാന്‍ നേരം വേണ്ടുവോളം മിഠായികളും വാങ്ങി.
അവിടെയൊക്കെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മിഠായികള്‍ക്കായി തിരയുമ്പോള്‍, ആദ്യം ഉണ്ടായിരുന്ന ആവേശം ഇല്ലായിരുന്നു. ..ഫോറിന്‍ മിഠായി കളുടെ മഞ്ഞളിപ്പ് കണ്ണുകളെ ബാധിക്കുന്നേ ഇല്ലായിരുന്നു. .
(എന്നാലും പണ്ട് മുതലേ ഉള്ള ഗ്യാസ് മിഠായി കമ്പം ഇപ്പോഴും ഉണ്ട്. നാട്ടില്‍ നിന്ന് തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ ഇപ്പോഴും എന്‍റെ ബാഗില്‍ കുറേ ഗ്യാസ് മിഠായി പൊതികള്‍ കാണും. എന്നും ആഹാരം കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ഗ്യാസ് മിഠായി നുണയുന്നത് എന്‍റെ ശീലമാണ്. )
പിന്നെപ്പിന്നെ അമ്മച്ചി പറയും..
"ഡാ ജോസേ.. നീ വെറുതെ എന്തിനാ ആവശ്യമില്ലാതെ ചോക്കലേറ്റൊക്കെ വാങ്ങി പൈസ കളയുന്നത്. പിള്ളേര്‍ അതൊക്കെ തിന്നു പല്ലുംവയറും കേടാക്കും. ആ പൈസ കൊണ്ട് നീ അവര്‍ക്ക് വല്ല ആപ്പിളോ മുന്തിരിയോ വാങ്ങിച്ചു കൊടുക്ക്"
ഞാന്‍ അത് കേട്ടു ചിരിക്കും.
"കുഞ്ഞായിരുന്നപ്പോള്‍ അയല്പക്കത്തുനിന്നു കിട്ടിയ മിഠായികള്‍ കണ്ടു എന്‍റെ മനസ്സില്‍ ആഗ്രഹം തോന്നിയ പോലെ, ഇവിടത്തെ പിള്ളേര്‍ക്കും കാണില്ലേ അമ്മച്ചീ ആഗ്രഹം" ...ഞാന്‍ മനസ്സില്‍ ചോദിച്ചു.
ഒരിക്കല്‍ വിദേശ യാത്ര കഴിഞ്ഞ്, മിഠായികള്‍ ഒക്കെ വീട്ടില്‍ കൊടുത്ത ശേഷം ഞാന്‍ തിരികെ ജോലി സ്ഥലത്തേയ്ക്ക് വന്നു. പിന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ചേച്ചി പറഞ്ഞു..
" കുട്ടാ.. നീ കൊണ്ട് വന്ന ഫോറിന്‍ മുട്ടായി ഇല്ലേ.. അതീന് പത്തു പതിനഞ്ചു മുട്ടായികള്‍ അമ്മച്ചി നമ്മുടെ ശ്രീധരന്‍ അണ്ണന് കൊടുത്തു. .. അവിടത്തെ പിള്ളേര്‍ക്ക് കൊടുക്കാന്‍ എന്നും പറഞ്ഞു.. അവര്‍ക്ക് എന്ത് സന്തോഷമായെന്നറിയാമോ?
അതൊന്നും സ്വപ്നം പോലും കാണാന്‍ പറ്റാത്ത സമയത്താണ് അമ്മച്ചി അവര്‍ക്ക് നീ കൊണ്ട് വന്നതിന്‍റെ പങ്ക് കൊടുത്തത് എന്ന് ശ്രീധരന്‍ അണ്ണന്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു "
(അപ്പച്ചന്‍റെ കൂട്ടുകാരനും, നമ്മുടെ ഒരു കുടുംബത്തോട് വളരെ അടുപ്പം ഉള്ള ആളും ആണ് ശ്രീധരന്‍ അണ്ണന്‍ ..നല്ല ഒരു മനുഷ്യന്‍. വലിയ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്ത ആള്‍ ആണ്)
ഞാന്‍ അത് കേട്ടപ്പോള്‍ വിചാരിച്ചു. ..പണ്ട് അയല്‍ വാസിയുടെ മരു മകന്‍ കൊണ്ട് വന്നതിന്‍റെ പങ്ക് കിട്ടിയപ്പോള്‍ എനിക്ക് തോന്നിയതും ...ഇത് പോലത്തെ സന്തോഷം അല്ലെ? ..എന്നോട് ദൈവം കനിഞ്ഞ പോലെ അണ്ണന്‍റെ മക്കളും പഠിച്ചു നല്ല നിലയില്‍ എത്തട്ടെ .. മിഠായികള്‍ ഒക്കെ ആവശ്യം പോലെ വാങ്ങട്ടെ ...
ജോസ്
ബാംഗ്ലൂര്‍
18 - nov - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, നവംബർ 10
അമ്മുവിന്‍റെ പാവക്കുട്ടി...
മനസ്സില്‍ എന്തോ പറയാന്‍ പറ്റാത്ത വിഷമം...വിഷമം വരുമ്പോഴാണല്ലോ പലര്‍ക്കും കഥയും കവിതയും ഒക്കെ വരുന്നത്...ഞാനും അത് കരുതി ഒരു പേപ്പറും പേനയും എടുത്തു...പക്ഷെ പേപ്പറിനായി തപ്പിയപ്പോള്‍ കിട്ടിയത്...പതിമൂന്നു വര്ഷം മുമ്പേ എഴുതിയ ഒരു കവിത...മനം നൊന്ത് എഴുതിയ ഒരു കവിത..ഇപ്പോള്‍ വായിക്കുമ്പോള്‍ ഒരു രസം...
റൂര്‍ക്കിയില്‍ പഠിക്കുന്ന കാലം... വീട്ടില്‍ പണത്തിനു നന്നേ ഞെരുക്കം. അത് കാരണം ഞാന്‍ ട്യുഷന്‍ കിട്ടിയാല്‍ എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. രണ്ടു മൂന്നു ഹിന്ദി പിള്ളേരെ കിട്ടി. അങ്ങനെ ഇരിക്കെ എന്നെ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ ഒരു ദിവസം ക്ലാസില്‍ വന്നു പറഞ്ഞു...
"എനിക്കൊരു മിടുക്കിയായ മകള്‍ ഉണ്ട്. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ക്കു കണക്കിന് ഒരു ട്യുഷന്‍ മാസ്ടരെ ആവശ്യമുണ്ട്. പഠിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ എന്നെ വന്നു കാണണം. ക്ലാസില്‍ നല്ല മാര്‍ക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്. മാസ്ടര്‍ക്ക് ഞാന്‍ മണിക്കൂറിനു മുന്നൂറു രൂപ തരും "
കേട്ടപ്പോള്‍ കാതുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മണിക്കൂറിനു മുന്നൂറു രൂപയോ? ഞാന്‍ എടുക്കുന്ന രണ്ടു ട്യുഷന്‍ ചേര്‍ത്താല്‍ തന്നെ എനിക്ക് മാസം കഷ്ടിച്ച് അഞ്ഞൂറ് രൂപ കിട്ടും.
ഞാന്‍ ഉടന്‍ തന്നെ സാറിനെ വീട്ടില്‍ പോയി കണ്ടു. അവിടെ വച്ചും അദ്ദേഹം പറഞ്ഞു.. മണിക്കൂറിനു മുന്നൂറു രൂപ ആണ് ഫീസ് എന്ന്. വേറെ ആരും അതേവരെ വന്നിരുന്നില്ല. അതിനാല്‍ സാര്‍ എന്നെത്തന്നെ മകളെ പഠിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചു.
ഞാന്‍ ആദ്യം തന്നെ പോയി ഏകദേശം നാന്നൂറ് രൂപ മുടക്കി പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഗൈഡ് വാങ്ങിവച്ചു. പിന്നെ രാത്രി എനിക്ക് പടിക്കാനുള്ളവ പഠിച്ച ശേഷം ആ ഗൈഡ് നോക്കി കുട്ടിയെ പഠിപ്പിക്കേണ്ടത് പഠിച്ചു. ഒപ്പം സ്വപ്നവും കാന്നാന്‍ തുടങ്ങി...മണിക്കൂറിനു മുന്നൂറു വച്ച് , ആഴ്ചയില്‍ ഒരു നാല് മണിക്കൂറും, അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു മണിക്കൂറും... അങ്ങനെ സ്വപ്നത്തിലെ ഞാന്‍ പണക്കാരനായി .
എന്റെ ചേച്ചിയുടെ മകന്‍ കുറെ നാളായി ഒരു കളിപ്പാട്ടം വാങ്ങണം എന്ന് പറഞ്ഞിരുന്നു. ജോലി ഇല്ലാത്ത എന്റെ കയ്യില്‍ എവിടുന്നാണ് അതിനു കാശ്. പക്ഷെ സാറിന്‍റെ കയ്യില്‍ നിന്നും ഫീസ് കിട്ടിയാല്‍ പിന്നെ നല്ല ഒരു കളിപ്പാട്ടം വാങ്ങാനുള്ള പൈസ കിട്ടുമല്ലോ..ഞാന്‍ അങ്ങനെ കരുതി.
ഉടനെ തന്നെ കുട്ടിയെ പഠിപ്പിച്ചു തുടങ്ങി. വളരെ മിടുക്കിയായ ഒരു കുട്ടി. കണക്കൊക്കെ വളരെ പെട്ടന്ന് ചെയ്യും. അത് കാരണം രാത്രി കാലങ്ങളില്‍ ഞാന്‍ കൂടുതല്‍ നേരം ഉറക്കം കളഞ്ഞിരുന്നു പതിനൊന്നാം ക്ലാസ്സിലെ കണക്കും പഠിച്ചു തുടങ്ങി.
മാസം ഒന്ന് കഴിഞ്ഞു. പൈസ കിട്ടിയില്ല. ഞാന്‍ കരുതി സാര്‍ ഉടനെ തരും എന്ന്. രണ്ടാം മാസം തീരാറായപ്പോള്‍ ഞാന്‍ കരുതി രണ്ടു മാസത്തെ ഫീസ് സാര്‍ ഒരുമിച്ചു തരും എന്ന്. അങ്ങനെ മനക്കോട്ട കെട്ടി ഇരിക്കവേ, ഒരു ദിവസം സാര്‍ വിളിച്ചിട്ട് കുറച്ചു പൈസ കയ്യില്‍ തന്നു. പ്രതീക്ഷയോടെ വാങ്ങി നോക്കിയപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ..ഇരുന്നൂറ്റി അമ്പതു രൂപ ഉണ്ടായിരുന്നു. ഞാന്‍ വാങ്ങിയ ഗൈഡ് ബുക്ക് അതിലും വില ഉള്ളതായിരുന്നു.
സാറല്ലേ...എനിക്കെതെങ്കിലും പറയാന്‍ പറ്റുമോ? ഞാന്‍ വിഷമം മനസ്സിലടക്കി.
"ഇത് കുറഞ്ഞു പോയെങ്കില്‍ പറയണം" സാര്‍ കണ്ണാടി വച്ച മുഖം എന്‍റെ നേരെ തിരിച്ചു ചോദിച്ചു.
വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാന്‍ പറഞ്ഞു..."ഇല്ല സാര്‍..ഇത് ധാരാളം"
എനിക്ക് പൈസ കിട്ടുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും ഒരു ട്രീറ്റ് പ്രതീക്ഷിച്ച എന്‍റെ കുറെ മലയാളി കൂടുകാരും വിഷണ്ണരായി. ചേച്ചിയുടെ മകന് കളിപ്പാഠം വാങ്ങിക്കൊടുക്കാം എന്നെ പ്രതീക്ഷയും പാളി.
അന്ന് രാത്രി..സഹിക്കാന്‍ പറ്റാത്ത വിഷമം വന്നപ്പോള്‍ എഴുതിയതാണ് ഈ കവിത... സാര്‍ പറ്റിച്ചതിലുള്ള അമര്‍ഷവും, കണ്ട പല സ്വപ്നങ്ങളും പൊലിഞ്ഞതിലുള്ള സങ്കടവും പ്രതിഫലിപ്പിക്കാന്‍ അന്ന് ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം..
ഇന്നത്തെ എന്‍റെ വിഷമത്തിനെ ഒഴുക്കിക്കളയാന്‍, ആ കവിതയിലൂടെ ഞാന്‍ ഒന്ന് സഞ്ചരിക്കട്ടെ ....
"തെക്കേപ്പറമ്പൊന്നു വെട്ടിക്കിളയ്ക്കണം
കാടൊക്കെ മാറ്റി കുറെ കപ്പ നട്ടേക്കണം
നാലഞ്ചു നാളത്തെ പണിയുണ്ടത് കഴി-
ഞെല്ലാത്തിനും ചേര്‍ത്തൊരഞ്ഞൂറു രൂപയും
ദിവസവും കഴിക്കുവാന്‍ കഞ്ഞിയും തന്നെയ്ക്കാം
ചാര് കസേരയില്‍ മലര്‍ന്നു കിടന്നിട്ടു
വെറ്റില മുറുക്കിയതൊന്നാഞ്ഞു തുപ്പി
എന്നോട് മുതലാളി അന്ന് ചൊല്ലി.
അഞ്ഞൂറ് രൂപയും കഴിക്കുവാന്‍ കഞ്ഞിയും
ഓര്‍ത്തു ഞാനൊക്കയും സമ്മതിച്ചു.
മുതലാളിയൊന്നു ചിരിച്ചപ്പോള്‍ ഞാനതില്‍
പ്രത്യാശാ നാളങ്ങള്‍ വിടര്‍ന്നു കണ്ടു
വീട്ടിലടുപ്പത്തു പുക കാണുമെന്നോര്‍ത്തു
പിറ്റേന്ന് സൂര്യനുദിക്കുന്നതിനും മുന്നേ
തെക്കേപ്പറമ്പില്‍ ഞാന്‍ പണി തുടങ്ങി
അവിടെന്‍റെ വിയര്‍പ്പിന്‍റെ തുള്ളികള്‍ വീണു..
വൈകിട്ട് സൂര്യന്‍ മറയുന്നതും വരെ
പോത്തിനെപ്പോലെ ഞാന്‍ പണിയെടുത്തു.
വക്കുകള്‍ പൊട്ടിയ പിച്ചളപ്പാത്രത്തില്‍
കുടിക്കുവാന്‍ എനിക്കന്നു കഞ്ഞി കിട്ടി.
ക്ഷീണിച്ചവശനായ് പാതിരാ നേരത്ത്
പുല്ലിട്ടു മേഞ്ഞയെന്‍ കൂരയിന്‍ മുറ്റത്ത്
പൊട്ടിപ്പൊളിഞ്ഞൊരു കട്ടിലിന്‍ മേലെ
മാനത്തുനോക്കി കിടന്നപ്പോഴെന്‍റെ
പുന്നാരമോളമ്മു, എന്നോട് ചൊല്ലി
നാലുനാള്‍ കഴിഞാലെന്‍ പിറന്നാളാണച്ഛാ
അച്ഛന്‍റെയമ്മൂനു വാങ്ങിത്തരാമോ
അമ്മൂനെപ്പോലൊരു പാവക്കുട്ടിയെ?
കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തിട്ട്
അമ്മുവോടോതി ഞാന്‍, പുന്നാര മോളെ
തെക്കേപ്പറമ്പിലെ പണി കഴിഞ്ഞാലെനി -
ക്കഞ്ഞൂറു രൂപ തരുമെന്‍റെ തമ്പുരാന്‍.
അന്നേരം അമ്മൂന് പാവയും , പോരാഞ്ഞു
പളപളാ മിന്നുന്ന മുത്തണി മാലയും
പുത്തനുടുപ്പും ഞാന്‍ വാങ്ങിടാം നിശ്ചയം.
അവളുടെ വദനത്തില്‍ പൊട്ടി വിടര്‍ന്നൊരാ
പുഞ്ചിരിയില്‍ ഞാന്‍ എന്‍ ക്ഷീണം മറന്നു.
അഞ്ചു നാള്‍ ഞാന്‍ എന്‍റെ രക്തം വിയര്‍പ്പാക്കി
രാപ്പകലില്ലാതെ തൂമ്പയിളക്കി
തെക്കേപ്പറമ്പിനെ മോടിയാക്കി.
അഞ്ഞൂറ് രൂപയും പ്രതീക്ഷിച്ചു ഞാനന്ന്
ബംഗ്ലാവിലെത്തി കാത്തിരുന്നു.
കുറെയേറെ നേരം കഴിഞ്ഞിട്ടൊടുവില്‍
കതകുകള്‍ മലര്‍ക്കെ തുറന്ന് മുതലാളി
സുസ്മേര വദനനായ് പുറത്തു വന്നു.
മോശമായിരുന്നില്ലേ ഈ വര്‍ഷത്തെ കൊയ്ത്തു
മഴപോലും ചതിച്ചില്ലേ കുറെ ഏറെ നാളുകള്‍
പൈസക്കിത്തിരി പ്രയാസമാണിപ്പോള്‍ ....
വെറ്റക്കറയുള്ള പല്ലുകള്‍ കാട്ടി
മുതലാളി വീണ്ടും പുഞ്ചിരിച്ചു
മടിക്കുത്ത് തുറന്നിട്ട് പത്തിന്‍റെയഞ്ചു
നോട്ടുകള്‍ എന്‍റെ കയ്യില്‍ തിരുകി
പട്ടിന്‍റെ മുണ്ടൊന്നു മുറുക്കിക്കെട്ടി
വെറ്റില ത്തുപ്പലൊന്നാഞ്ഞു തുപ്പി
മുതലാളി തിരിഞ്ഞങ്ങകത്ത് കേറി
അഞ്ഞൂറ് രൂപ കിനാവില്‍ കണ്ട ഞാന്‍
അനങ്ങുവാന്‍ ആവാതെ നിന്നുപോയി
ചേതനയറ്റൊരു പ്രതിമ പോലെ.
മണ്‍വെട്ടി ഏന്തിയ കൈകളായിട്ടും അന്ന്
നോട്ടുകളിരുന്ന എന്‍ കൈ വിറച്ചു
ഉള്ളിലെ ദുഃഖം ഞാന്‍ ആരോട് ചൊല്ലും?
സാന്ത്വനമേകുവാനാരുണ്ടെനിക്ക് ?
ചോദിച്ചു ഞാനപ്പോളെന്നോട്തന്നായ്
വയറിലെ കത്തുന്ന വിശപ്പിനും മീതെയെന്‍
നെഞ്ചില്‍ വിഷാദം പടര്‍ന്നു പൊങ്ങി.
എന്തുവന്നാലുമെന്‍ പുന്നാര മോള്‍ക്ക്
പാവയെ വാങ്ങണം എന്ന് നിനച്ചു ഞാന്‍
എന്നാലും പക്ഷെ ദൈവം കനിഞ്ഞില്ല ..
വഴിയില്‍ വച്ചടുത്തുള്ള പീടികക്കാരന്‍
കടം തന്ന പൈസ മടക്കുവാന്‍ ചൊല്ലി.
ഒന്നും പറയാതെ കടം വച്ച നാല്‍പ്പതു
രൂപ ഞാനവിടെവച്ചെണ്ണിക്കൊടുത്തു.
ബാക്കി വന്നൊരു പത്തിന്‍റെ നോട്ടിനാല്‍
വെള്ളിക്കടലാസില്‍ പൊതിഞ്ഞ മിഠായികള്‍
മടിക്കുത്ത് നിറയെ ഞാന്‍ വാങ്ങി വച്ചു.
വീടിന്‍റെ മുറ്റത്ത് വെള്ളാരം കല്ലുകള്‍
കൂനകൂട്ടിക്കളിച്ചു രസിച്ചയെന്‍
പുന്നാരമോളമ്മു ഓടിവന്നെന്നെ
കെട്ടിപ്പിടിച്ചിട്ടു ചോദിച്ചു, അച്ഛാ..
എവിടെ അമ്മൂന്‍റെ പാവക്കുട്ടി?
മടിക്കുത്ത് തുറന്നിട്ട് മിഠായികള്‍ വാരി
കുഞ്ഞിക്കൈകളില്‍ വച്ചു ഞാന്‍ ചൊല്ലി
മറന്നതല്ലച്ഛന്‍ പറ്റാഞ്ഞിട്ടല്ലേ മുത്തേ
അടുത്ത പിറന്നാളിന് നിശ്ചയം വാങ്ങിടാം
തമ്പുരാന്‍ കനിഞ്ഞാലെന്‍ പൊന്നു മോളെ
കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞതും പിന്നെ
ചുണ്ടിലെ പുഞ്ചിരി മാഞ്ഞതും എന്‍റെ
നെഞ്ചിനെ വല്ലാതെ പിടിച്ചുലച്ചു.
വഞ്ചിതനായതിന്‍ ദുഃഖത്തിന്‍ മീതെ
നിസ്സഹായതന്‍ കൊടുങ്കാറ്റ് വീശി.
താഴെ വിരിച്ചിട്ട പുല്‍പ്പായയില്‍ കിട -
ന്നാകാശത്തേക്ക് ഞാന്‍ കണ്ണയച്ചു.
അവിടെ തെളിഞ്ഞൊരു ചന്ദ്ര ബിംബത്തിലും
വെറ്റിലക്കറയുള്ള പല്ലും വിടര്‍ത്തിയ
മുതലാളിപ്പുഞ്ചിരി ഞാനന്ന് കണ്ടു
അന്ന് ഞാന്‍ പക്ഷെ, സ്വപ്നത്തില്‍ കണ്ടുവെന്‍
അമ്മൂനെ, പുത്തന്‍ ഉടുപ്പുമായി.
സ്വപ്നത്തില്‍, ഓടിക്കളിച്ച ആ കൈകളില്‍
ഉണ്ടായിരുന്നൊരു പാവക്കുട്ടി ...
എന്‍റെ അമ്മൂനെ പ്പോലൊരു പാവക്കുട്ടി.
ജോസ്
( റൂര്‍ക്കി , 07- dec- 1997)
ലേബലുകള്‍:
അനുഭവങ്ങള്‍,
kavitha
2010, നവംബർ 5
അനാര്‍ക്കലിക്കായി..
സുബേന്തു മുഖര്‍ജി ...... രബീന്ദ്ര സംഗീതത്തെയും കാര്‍ലോസ് സന്താനയെയും ഒരേപോലെ സ്നേഹിച്ച ബംഗാളി ബാബു. ..നാലഞ്ചു വര്‍ഷത്തെ എന്‍റെ തൂലികാ സുഹൃത്ത് ....പ്രണയം എന്ന വികാരത്തെ ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ച അവനു വേണ്ടി ആകട്ടെ ഇന്നത്തെ കുറിപ്പ്...
തൂലികാ സൗഹൃദം എന്നത് ഒരു ഭ്രാന്തു പോലെ തലയില്‍ കയറിക്കൂടിയ ഒരു സമയത്ത്, കുറെ ഏറെ ആളുകള്‍ക്ക് ഞാന്‍ കത്തുകള്‍ അയച്ചു. ഏറെയും പെണ്‍ കുട്ടികള്‍ക്ക് ആയിരുന്നു . (പ്രായം അതല്ലായിരുന്നോ) . കുറെ പേര്‍ മറുപടി അയച്ചു. കുറെ സൌഹൃദങ്ങള്‍ രണ്ടു മൂന്ന് കത്തുകള്‍ക്ക് ശേഷം, വിടരും മുന്‍പേ കൊഴിഞ്ഞ പൂവുകള്‍ പോലെ ആയി. ഇവന്‍ മാത്രം കത്തെഴുത്ത് തുടര്‍ന്നു.
സുബേന്തു മുഖര്‍ജി... കൊല്‍ക്കത്തയോടുള്ള സ്നേഹം മനസ്സിന്‍റെ കോണില്‍ നിറച്ച്...ബോംബെയില്‍ ചേക്കേറിയ ഒരു ബംഗാളി ബാബു.
സംഗീതം അവന്‍റെ പ്രിയങ്ങളില്‍ ഒന്നായിരുന്നു. കത്തുകളിലൂടെ അറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, എന്നെപ്പോലെതന്നെ അവനും കിഷോര്‍ കുമാറിനെയും, റാഫിയും, മുകേഷിനെയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഗസലുകളും, ഗസല്‍ ഗായകരോടുള്ള ആരാധനയും മനസ്സിലേറ്റി നടക്കുന്നവനാണ് എന്നും കൂടി അറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അവന്‍ എഴുതി, സംഗീതം ചിട്ടപ്പെടുത്തിയ ഒരു കവിത അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയോടെ ഒരിക്കല്‍ എനിക്ക് അയച്ചു തന്നു. അവന്‍റെ ചിന്തകളുടെ ആഴവും, മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയവും ഒക്കെ എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.
ഒരിക്കല്‍ അവന്‍റെ ഫോട്ടോ എനിക്ക് അയച്ചു തന്നു. ഞാന്‍ കരുതിയതിനു വിപരീതമായ ഒരു മുഖം ആയിരുന്നു ഞാന്‍ അതില്‍ കണ്ടത്.വെളുത്ത്, സുന്ദരനായ ഒരു പൊടി മീശക്കാരന്‍.. നേര്‍ത്ത കറുത്ത ഫ്രെയിം ഇട്ട ഒരു കണ്ണാടിയും വച്ച് , മൊണാ ലിസയുടെ ചിരി പോലെ, വിഷാദമാണോ സന്തോഷമാണോ എന്ന് പറയാന്‍ പറ്റാത്ത പോലെയുള്ള ഒരു ചിരിയും നല്‍കി നില്‍ക്കുന്ന സുബേന്തു,..അവനെക്കുറിച്ചു മനസ്സില്‍ ഉള്ള ചിത്രം അത് മാത്രം ആണ്.
നാലഞ്ചു വര്‍ഷത്തെ കത്തിടപാടുകളില്‍ നിന്നും ഒരു കാര്യം മനസ്സിലായി. പ്രണയത്തെ പ്രണയിച്ചവനാണ് അവന്‍ എന്ന് .. ആര്‍ക്കൊക്കെയോ കൊടുക്കാനായി അടക്കി വച്ച പ്രണയം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. കത്തുകളില്‍ ഒരു റിതുപര്‍ണയെക്കുറിച്ചും , ഒരു മൌമിതാ സെന്നിനെക്കുറിച്ചും പിന്നെ ഒരു സോഹിനിയെ ക്കുറിച്ചും ഒക്കെ അവന്‍ എഴുതിയിട്ടുണ്ടായിരുന്നു. ..എല്ലാവരെയും അവന്‍ സ്നേഹിച്ചിരുന്നു എന്നും.
എന്നാലും അവന്‍റെ കത്തുകളില്‍ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഒരു ദുഃഖച്ഛായ ഉണ്ടായിരുന്നു. അതെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരിക്കലും പറ്റിയില്ല. ഞാന്‍ ചോദിച്ചുമില്ല. സൌഹൃദമായാലും, വ്യക്തി പരമായ കാര്യങ്ങളില്‍ ചില അതിര്‍ത്തി വരമ്പുകള്‍ ലംഘിക്കരുതല്ലോ.
അങ്ങനെയിരിക്കെ ഒരിക്കല്‍ അവന്‍റെ ഒരു കത്ത് വന്നു. അവന്‍ അയച്ച അവസാനത്തെ കത്ത്. അതിപ്രകാരമായിരുന്നു.
പ്രിയ സുഹൃത്തേ ...
ഒരു പക്ഷെ ഇനി നമ്മള്‍ തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടാവില്ല. ഇതെന്‍റെ അവസാന കത്താണ്. പേടിക്കേണ്ട..ജീവനൊടുക്കാന്‍ പോവും മുന്‍പേ ഉള്ള അവസാന കത്തല്ല ഇത്. ജീവിച്ചു മതിയായിട്ടില്ല എനിക്ക്
നിനക്ക് മാത്രമല്ല... എന്നെ ഓര്‍ക്കാനായി ഈ ഭൂമിയില്‍ ഉള്ള ചുരുക്കം ചിലര്‍ക്കും കൂടി ഞാന്‍ കത്തയക്കുന്നുണ്ട്.
ഞാന്‍ ഒരു യാത്രയിലാണ്. എവിടെക്കെന്നറിയില്ല. ചിലപ്പോള്‍ ഗോവയിലെ ബീച്ചുകളില്‍ ഭാംഗും അടിച്ച്, സിഗരറ്റും വലിച്ച്, വെള്ളക്കാരികളുടെ കുടെ പാടി നടക്കും, ഇല്ലെങ്കില്‍ കുറച്ചു നാള്‍ ലദ്ദാക്കിലെ മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നടക്കും, പിന്നെ ഹരിദ്വാരിലെയോ രിഷികേഷിലെയോ ഗംഗയില്‍ കുളിച്ചും, സ്വാമിമാരുടെ കൂടെ കുറച്ചു ഭജനകള്‍ പാടിയും സമയം കളയും.. എന്നെങ്കിലും നീ അഭിമാനത്തോടെ പറയാറുള്ള നിന്‍റെ കേരളത്തിലും വരും ... അങ്ങനെ ഭാരതം മുഴുവനും കിടക്കുകയല്ലേ എന്‍റെ പര്യടനത്തിനായി.
കയ്യിലെ കാശ് തീരും വരെ യാത്ര തുടരണം. അതിനപ്പുറം ചിന്തിച്ചിട്ടില്ല...ചിന്തിക്കുന്നുമില്ല. യാത്രയ്ക്ക് തടസ്സം കുറച്ചു കടമകളും ബന്ധങ്ങളും മാത്രം.. പക്ഷെ അവയ്ക്കും എന്നെ പുറകെയ്ക്ക് വലിക്കാനാവുന്നില്ല.
മനസ്സില്‍ ഒളിപ്പിച്ച പ്രണയം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു. ആരെയൊക്കെയോ ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചു. പ്രണയ കാവ്യങ്ങളിലെ പോലെ പ്രണയിക്കാന്‍ കൊതിച്ചു.. ഒന്നും നടന്നില്ല.
കോളേജില്‍ പഠിക്കുന്ന കാലത്ത് ഋതുവിനെ ഞാന്‍ സ്നേഹിച്ചു. അവള്‍ തിരികെ എന്നെ സ്നേഹിച്ചോ എന്ന് അറിയില്ല.. ഇല്ലായിരിക്കാം. അതല്ലേ വളരെ ലാഘവത്തോടെ അവളുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് തന്നിട്ട് പറഞ്ഞത്... സുബേന്തു ..നീ തീര്‍ച്ചയായും വരണം എന്ന്.
വളരെ പ്രതീക്ഷകളോടെ ആയിരുന്നു പിന്നെ എന്‍റെ വിവാഹം നടന്നത്.
പ്രണയിക്കാന്‍ എനിക്കായി മാത്രം ഒരു പെണ്ണ്.. ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു..പക്ഷെ അവിടെയും കണക്കുകള്‍ തെറ്റി.
വിവാഹ മോചനക്കരാറില്‍ ഒപ്പ് വയ്ക്കും വരെയും അവള്‍ മുനയുള്ള ചോദ്യങ്ങലോടെ എന്നെ നേരിട്ടു... നിങ്ങള്‍ ഒരാണാണോ എന്ന് ചോദിച്ചുകൊണ്ട് ..
ഒരു പക്ഷെ എന്‍റെ മനസ്സിലെ പ്രണയത്തിലും നന്മകളിലും കാണാന്‍ കഴിയാത്ത ആണത്തം അവള്‍ മറ്റെന്തിലോ കാണാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാവാം കാരണം. കോടതി മുറിയില്‍ അവസാനം കണ്ടപ്പോഴും, ഞാന്‍ അവളോടുള്ള എന്‍റെ പ്രണയം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ..ഒരു അവസാന ശ്രമം. പക്ഷെ വക്കീലന്മാരുടെയും, സുഹൃത്തുക്കളുടെയും ഒക്കെ മുന്‍പില്‍ വച്ച് അവള്‍ വീണ്ടും ചോദിച്ചു... നിങ്ങള്‍ ഒരാണാണോ എന്ന്...ഞാന്‍ ആകെ ചൂളിപ്പോയി സുഹൃത്തേ..താഴെ വീണ പളുങ്ക് പാത്രം പോലെ ചിതറിപ്പോയി ...
മനസ്സിലെ പ്രണയത്തെ അന്ന് കുഴിച്ചു മൂടാം എന്ന് കരുതി. പക്ഷെ ബന്ധുക്കളും നല്ല കുറച്ചു സുഹൃത്തുക്കളും സമ്മതിച്ചില്ല . അവര്‍ എനിക്കായി ഒരു മംഗല്യം കൂടെ ഒരുക്കി. ...സോഹിനി ..അതായിരുന്നു എന്‍റെ പുതിയ സഖി.
ആദ്യമൊക്കെ ഞാന്‍ കരുതി...ഇവള്‍ ആണ് ഞാന്‍ കാത്തിരുന്ന എന്‍റെ അനാര്‍ക്കലി എന്ന് . പക്ഷെ അവളുടെ സ്നേഹ പ്രകടനങ്ങള്‍ പൊള്ള ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും, എന്‍റെ കുറെ ഏറെ സമ്പാദ്യങ്ങള്‍ എനിക്ക് നഷപ്പെട്ടു കഴിഞ്ഞിരുന്നു.. ഞാന്‍ വിയര്‍പ്പൊഴുക്കി പണിയിച്ച വീടും അതില്‍ പെടും.
അവള്‍ ഒരു മദാലസയെപ്പോലെ ചിരിച്ച് എന്‍റെ കവിളില്‍ തന്ന അനേകം ചുംബനങ്ങള്‍ പൊള്ള ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു സുഹൃത്തേ.
അവള്‍ ചരട് വലിച്ച ഒരു പാവക്കൂത്തിലെ ഒരു പാവം പാവയായിരുന്നു ഞാന്‍. അഗ്നി പോലെ പരിശുദ്ധമായ എന്‍റെ പ്രണയത്തെ അവള്‍ കാമാട്ടിപുരത്തെ ഗണികകളുടെത് പോലുള്ള പ്രണയം കൊണ്ടല്ലേ സ്വീകരിച്ചത്..
പ്രണയം...അതിന്നും എനിക്കൊരു കിട്ടാക്കനിയാണ്... മരു യാത്രികനെ കൊതിപ്പിക്കുന്ന ഒരു മരുപ്പച്ചയാണ്.
ഇനി നാലാമതൊരാള്‍... പറ്റുമോ എന്നറിയില്ല ..മുഷിഞ്ഞ തുണി മാറും പോലെ മാറിപ്പകുത്തു നല്‍കാന്‍ ഉള്ളതല്ല എന്‍റെ പ്രണയം.. എന്നാലും മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു.. ഞാന്‍ എന്‍റെ അനാര്‍ക്കലിയെ മറ്റെവിടെയെങ്കിലും കണ്ടാലോ ? ഇതുവരെ നോക്കിയതോക്കെയും എന്‍റെ കയ്യെത്തും ദൂരെ മാത്രം അല്ലായിരുന്നോ? ചിലപ്പോള്‍ അവള്‍ ദൂരെ എവിടെയോ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ..ലദ്ദാക്കിലോ ..രിഷികേഷിലോ ..ഗോവയിലോ?
വിഡ്ഢിത്തം ആണോ എന്നറിയില്ല. പക്ഷെ ഞാന്‍ എന്നും എന്‍റെ മനസ്സിന്‍റെ വിളി കേട്ടാണ് പോയിട്ടുള്ളത്.. ഇപ്പോഴും.. ഇനിയും..
നിന്‍റെ മേല്‍വിലാസം മാറിയില്ല എങ്കില്‍ ഞാന്‍ ഒരു കത്ത് കൂടി അയക്കും. എന്‍റെ അനാര്‍ക്കലിയെ കണ്ടുമുട്ടിയ ശേഷം.
എന്‍റെ കയ്യിലുണ്ടായിരുന്ന രബീന്ദ്ര സംഗീതത്തിന്റെയും, കുറെ നല്ല ഗസലുകളുടെയും കാസറ്റുകള്‍ നിന്‍റെ പേര്‍ക്ക് അയച്ചിട്ടുണ്ട്. നീ അവ നന്നായി സൂക്ഷിക്കും എന്നറിയാം.
കഴിഞ്ഞ നാലഞ്ചു വര്‍ഷം, എന്‍റെ മനസ്സ് തുറന്ന്, പറയാനുള്ളതൊക്കെ പറയാന്‍ എനിക്ക് കഴിഞ്ഞു... നിനക്കെഴുതിയ കത്തുകളിലൂടെ . നിന്നെ ഒരിക്കലും നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഉണ്ട്. പക്ഷെ ഒരു നാള്‍ നമ്മള്‍ നേരില്‍ കാണില്ല എന്ന് എന്താണുറപ്പ് .. ..കാണുമായിരിക്കാം. നിന്‍റെ സൌഹൃദത്തിനു അളവില്ലാത്ത നന്ദി അറിയിച്ചുകൊണ്ട് ...
സ്നേഹപൂര്‍വ്വം
സുബേന്തു
മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ വരാന്‍ ഇടയായപ്പോള്‍ ഞാന്‍ അവന്‍റെ മേല്‍വിലാസത്തില്‍ ഒരു അന്വേഷണം നടത്തി. കൊളാബയ്ക്കടുത്തുള്ള ഒരു പഴയ ഫ്ലാറ്റില്‍ അവന്‍റെ അച്ഛന്‍ സ്വരൂപ് മുഖര്‍ജിയെ ഞാന്‍ കണ്ടു...ഒരു റിട്ടയേഡ് അദ്ധ്യാപകന്‍.
വീട് വിട്ടു പോയ മകനെ ഓര്‍ത്ത് വിഷമിച്ച അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. വെറുതെ ആണെങ്കിലും, സുബെന്തുവിന്‍റെ മനസ്സ് അടുത്തറിഞ്ഞ ഒരാള്‍ എന്ന വിശ്വാസം നല്‍കിയ പ്രേരണയാല്‍ ഞാന്‍ പറഞ്ഞു...
"സര്‍ ..താങ്കള്‍ വിഷമിക്കരുത്.. അവന്‍ തിരികെ വരും. മനസ്സില്‍ നന്മകളും, സംഗീതവും സൂക്ഷിക്കുന്ന അവനു നിങ്ങളെ പിരിയാന്‍ ആവുമോ ദീര്‍ഘ കാലം...അവന്‍ വരും"
വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. അവന്‍ പറഞ്ഞ പോലെ ഒരു കത്ത് കൂടി ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല. അവന്‍റെ അനാര്‍ക്കലി ഇനിയും വന്നില്ലായിരിക്കുമോ? ഇന്നല്ലെങ്കില്‍ നാളെ അവള്‍ തീര്‍ച്ചയായും വരട്ടെ ..നിന്‍റെ കത്ത് ഞാന്‍ പ്രതീക്ഷിക്കുന്നു സുബേന്തു..
ലേബലുകള്‍:
katha
2010, ഒക്‌ടോബർ 31
നള പാചകം @ അമേരിക്ക
കുറെ ഏറെ നാളുകള്‍ക്കു ശേഷം ഞാന്‍ അടുക്കളയില്‍ കയറി ഒന്ന് പയറ്റി നോക്കി.. ഒരു ചേഞ്ച് ....ലീനയ്ക്ക് രണ്ടു ദിവസം അവധി കൊടുത്തു..നമ്മള്‍ പണ്ട് ചെയ്തിരുന്ന കാര്യം മറന്നു പോകരുതല്ലോ ....
ചിക്കന്‍ ഉണ്ടാക്കി..ഒരു വിധം ശരിയായി... മെഴുക്കു പിരട്ടി ഉണ്ടാക്കി...ശരി ആയോ എന്നൊരു സംശയം.. (പിന്നെ വേറെ ആരും കഴിക്കാന്‍ ഇല്ലായിരുന്നതിനാല്‍ കുഴപ്പമില്ല) .
അങ്ങനെ അടുക്കളയില്‍ മലക്കറി അരിഞ്ഞു വച്ചതിനോടും, പിന്നെ പാത്രങ്ങളോടും ഗുസ്തി പിടിച്ചു നിന്ന സമയത്ത് പണ്ടത്തെ നള പാചക രംഗങ്ങള്‍ ഓരോന്നോരോന്നായി ഓര്‍മ്മ വന്നു.
ബോംബെ മഹാ നഗരത്തില്‍ ബാച്ചിലര്‍ ആയി താമസം തുടങ്ങിയപ്പോള്‍ ആണ് ആദ്യമായി പാചകം ചെയ്യാന്‍ തുടങ്ങിയത്. നാട്ടില്‍ നിന്നും എന്‍റെ മൂത്ത ചേച്ചി ( വല്യേച്ചി) എനിക്ക് ഇഷ്ടപ്പെട്ട കുറെ സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കണം എന്നതിന്‍റെ ഒരു വിശദമായ കുറിപ്പ് എനിക്ക് അയച്ചു തന്നിരുന്നു. അതായിരുന്നു എന്‍റെ പാചക ബൈബിള്‍.
കടല കറി, പയറു തോരന്‍, വെള്ളരിക്ക കിച്ചടി, ചിക്കന്‍ കറി, പുളിശേരി , ഉരുളക്കിഴങ്ങ് തോരന്‍, കാരറ്റ് തോരന്‍ ഇങ്ങനെയൊക്കെ ഉള്ള കുറെ വിഭവങ്ങളുടെ കുറിപ്പാണ് ചേച്ചി തന്നത്. ( പയറു തോരന്‍ ഉണ്ടാക്കാന്‍ ഇന്നലെയും ഞാന്‍ ആ കുറിപ്പ് നോക്കി ).
ആ കുറിപ്പുകള്‍ സാധാരണ പാചക കുറിപ്പല്ല. ..വളരെ പ്രത്യേകതകള്‍ ഉള്ള കുറിപ്പാണ്. അനിയന് പാചകം ചെയ്തു പരിചയം ഇല്ല എന്ന് നന്നായി അറിയാവുന്ന ചേച്ചി, വളരെ ആലോചിച്ചു എഴുതുന്നതാണ് ആ കുറിപ്പുകള്‍ ..
പൈപ്പിലെ വെള്ളത്തില്‍ നല്ലപോലെ എങ്ങനെ മലക്കറികള്‍ കഴുകണം എന്നതില്‍ തുടങ്ങി, എങ്ങനെ അതിനെ ചെറിയ കഷണങ്ങള്‍ ആയി മുറിക്കണം എന്നും ( കഷണത്തിന്റെ ഒരു പടം കാണും ...സൈസ് അറിയാന്‍ വേണ്ടി ) , പിന്നെ എന്തൊക്കെ ചേരുവകള്‍ ചേര്‍ക്കണം എന്നും , കുക്കറില്‍ ആണ് വെയ്ക്കുന്നതെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും, ഒക്കെ കാണും ആ കുറിപ്പില്‍.
ചിലപ്പോള്‍ രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ നല്ല വിശപ്പ് കാണും. ഉടനെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ എന്തെങ്കിലും സംശയം വന്നാല്‍ ഉടനെ നാട്ടിലേക്ക് ഫോണ്‍ ചെയ്യും. അക്ഷമനായി ഫോണ്‍ ചെയ്യുന്ന എന്നോട് ചേച്ചി വീണ്ടും വിശദമായി പാചക കുറിപ്പ് പറയും ...
" കുട്ടാ ..എല്ലാം ശ്രദ്ധിച്ചു ചെയ്യണേടാ . .. പത്രമൊക്കെ നല്ല തുണി കൊണ്ട് തുടച്ചു വേണം ഉപയോഗിക്കാന്‍ ..മലക്കറി ഒക്കെ നല്ലതാണോ എന്ന് നോക്കി വേണം ഉപയോഗിക്കാന്‍ .." അങ്ങനെ ആവും ചേച്ചിയുടെ തുടക്കം. ക്ഷമ കെടുമ്പോള്‍ ഞാന്‍ പറയും ..
"അയ്യോ ..ചേച്ചി അത്രയ്ക്ക് വിശദമായി പറയാന്‍ സമയമില്ല ..മലക്കറി ഒക്കെ എണ്ണയില്‍ കിടന്നു വേവുകയാണ്... എരിവു കൂടിപ്പോയി... അതിനു എന്ത് ചെയ്യണം അന്ന് മാത്രം പറഞ്ഞാല്‍ മതി..." അങ്ങനെ പോകും ചിലപ്പോള്‍ സംസാരം.
പക്ഷെ ആ കുറിപ്പുകള്‍ ഞാന്‍ വളരെ അധികം ഉപയോഗിച്ചു. ബാംഗ്ലൂരില്‍ വന്ന ശേഷവും അത് തന്നെ ആയിരുന്നു ശരണം . കുറെ പ്രാവശ്യം ഇന്റര്‍ നെറ്റില്‍ നോക്കി പാചക കുറിപ്പുകള്‍ പയറ്റി നോക്കി. പിന്നെ ലീന വന്ന ശേഷം അടുകളയില്‍ അങ്ങനെ പയറ്റാന്‍ കയറാതായി.
എന്‍റെ പാചക ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു എടുണ്ട്. അത് ഇവിടെങ്ങും നടന്ന സംഭവമല്ല...അങ്ങ് അമേരിക്കയില്‍ ആണ് അത് നടന്നത്.. (അമ്പട ഞാന്‍ ആരാ മോന്‍ ..)
2005 ല്‍ ബോംബെയില്‍ നിന്നാണ് ഒരു ഹ്യൂസ്ടന്‍ ട്രിപ്പ് നടന്നത്. നേരത്തെ ജോലി നോക്കിയ കമ്പനിയില്‍ നിന്നും ഒരു മാസത്തേയ്ക്കാണ് അവിടെ പോകേണ്ടി വന്നത്. അവിടെ എനിക്ക് താമസിക്കാന്‍ കിട്ടിയത് ഒരു സ്യൂട്ട് ആണ്. രണ്ടു മുറികളും, പാചകം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള ഒരു സ്യൂട്ട്.
ആദ്യം തന്നെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടു പിടിച്ചു അവിടുന്ന് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങി. പിന്നെ തകര്‍ത്തു പിടിച്ചു പാചകം തുടങ്ങി. വല്യേച്ചി എഴുതി തന്ന പാചക കുറിപ്പായിരുന്നു അന്നത്തെയും ശരണം എന്ന് പറയേണ്ടതില്ലല്ലോ ...
ഏകദേശം അവിടെ താമസിച്ച മുഴുവന്‍ സമയവും ഞാന്‍ തന്നെ പാചകം ചെയ്തു...വയറിനു കുഴപ്പം ഒന്നും വന്നില്ല...എന്ന് വച്ചാല്‍ പാചകം തരക്കേടില്ലായിരുന്നു എന്നര്‍ത്ഥം..
അമേരിക്കന്‍ താമസം തീരാറായ സമയം. ഒരു ദിവസം ഓഫീസില്‍ നിന്നും വന്നപ്പോള്‍ വളരെ താമസിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും പാചകം ചെയ്യാം എന്ന് കരുതി.
ഉള്ളി അരിഞ്ഞിട്ട്, വഴറ്റാനായി ചീനച്ചട്ടിയില്‍ ഇട്ടു. തീയ് കുറച്ചു വച്ചിട്ട്, ഞാന്‍ ഒന്ന് മയങ്ങാം എന്ന് കരുതി കസേരയില്‍ വന്നിരുന്നു. T. V ഓണ്‍ ചെയ്തു വച്ചു. ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍, എന്തോ ശൂളമടിക്കുന്ന പോലുള്ള ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. . കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. അത്രയ്ക്ക് ക്ഷീണത്തിലാണ് ഉറങ്ങിയത്. ഒരു വിധം കണ്ണ് തുറന്നു നോക്കിയപ്പോള്‍.. എന്തോ പന്തികേട് തോന്നി. .മുറിയില്‍ ആകെ ഒരു പുക മയം .
അപ്പോഴാണ് ബോധം നന്നായി വീണത്...സംഭവം പിന്നെയാണ് പിടി കിട്ടിയത്. മുറിയില്‍ വച്ചിരുന്ന സ്മോക്ക് ഡിട്ടക്ട്ടര്‍ ഓണ്‍ ആയതായിരുന്നു പ്രശ്നം. ഞാന്‍ ഉറങ്ങിപ്പോയ സമയത്ത്, ചട്ടിയിലിരുന്നു ഉള്ളിയും മറ്റും കരിഞ്ഞു പുക വന്നു. പുക കൂടിയപ്പോള്‍ ഡിട്ടക്ടര്‍ ശൂളം അടി തുടങ്ങി.
ഉടനെ തന്നെ താഴത്തെ നിലയില്‍ നിന്നും റിസപ്ഷനിസ്റ്റ് ചെക്കന്‍ ഓടി വന്നു. എന്നോട് ഉടന്‍ തന്നെ താഴെ പോകാന്‍ പറഞ്ഞു. അവന്‍ വന്നു ജനലും വാതിലും ഒക്കെ തുറന്നിട്ടു. ഞാന്‍ നല്ല പരിഭ്രാന്തിയോടെ താഴേക്ക് ഓടി. താഴെ ചെന്ന് നോക്കിയപ്പോളല്ലേ രസം...ആ ബില്‍ടിങ്ങിലെ മിക്ക ആളുകളും അവിടെ കൂടിയിട്ടുണ്ട്. അവര്‍ തമ്മില്‍ പറയുന്നതും ഞാന്‍ കേട്ടു...
' ഏതോ ഒരു ചെക്കന്‍ പാചകം ചെയ്തപ്പോള്‍ വന്ന പുക ആണ് ഈ അലാറം മുഴങ്ങാന്‍ കാരണം "
അത് കേട്ടപ്പോഴേ ഞാന്‍ പതുക്കെ ആരുമറിയാതെ പോയി ജനക്കൂട്ടത്തിന്‍റെ ഏറ്റവും പുറകില്‍ നിന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍. ഫയര്‍ എഞ്ചിന്‍ കൂടി വരുന്നത് കണ്ടപ്പോള്‍ എനിക്ക് പിടികിട്ടി .. സംഭവം അത്ര പന്തിയല്ല എന്ന്.
പക്ഷെ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. അലാറം മുഴങ്ങിയപ്പോള്‍ അവര്‍ ഒരു സുരക്ഷയ്ക്കായി ഫയര്‍ എഞ്ചിന്‍ വിളിച്ചു വരുത്തിയതായിരുന്നു. നല്ല മനുഷ്യര്‍ ആയതിനാല്‍ അവര്‍ വേറെ ഒന്നും പറഞ്ഞില്ല...പാചകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.
നാളുകള്‍ ഏറെ കഴിഞ്ഞു എങ്കിലും ഞാന്‍ അടുക്കളയില്‍ കയറുന്ന അവസരങ്ങളില്‍ എല്ലാം ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.
ജോസ്
ബാംഗ്ലൂര്‍
31 - Oct - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, സെപ്റ്റംബർ 24
ജോമോന് വേണ്ടി ..
ബാംഗ്ലൂരിലെ ആയിരക്കണക്കിന് മലയാളികളിലെ ഒരാളാണ് ജോമോന്‍. എനിക്കയാളെ അറിയില്ല. കണ്ടിട്ടും കൂടി ഇല്ല. എന്നിട്ടും ജോമോനെക്കുറിച്ചു അറിഞ്ഞ കാര്യം എന്നെ വിഷമിപ്പിച്ചു.
ലീനയ്ക്ക് ഡയാലിസിസ് ഉള്ള ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നും തിരികെ വരുമ്പോള്‍, ലീന ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ ഒക്കെ എന്നോട് പറയാറുണ്ട്.
"ഇന്ന് അടുത്ത ബെഡ്ഡില്‍ കിടന്ന ഒരു അപ്പച്ചന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോള്‍ വല്ലാതെ കിടന്നു നില വിളിച്ചു"
"ഇന്ന് നേഴ്സ് വന്നിട്ട് പറഞ്ഞു ഞാന്‍ പഴയതിലും സ്മാര്‍ട്ട് ആയിട്ടുണ്ടെന്ന്'
"മണിപ്പാളിലെ നെഴ്സുമാര്‍ക്കൊന്നും അധികം ശമ്പളം ഇല്ലത്രെ. നമ്മുടെ ഡ്രൈവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ അത്ര പോലും ഇല്ല അവര്‍ക്ക്"
അങ്ങനെ പല പല കാര്യങ്ങള്‍ പറയും. സ്കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ അമ്മമാരോട് കഥകള്‍ പറയുന്ന പോലെ. ഞാനും അതൊക്കെ കേട്ടിരിക്കും.
ചിലപ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ വന്ന ആരുടെയെങ്കിലും വിഷമ സ്ഥിതിയെക്കുറിച്ച്ലീന പറഞ്ഞു അറിയുമ്പോള്‍ , പെട്ടന്ന് വിഷമം തോന്നും.. എന്നാല്‍ നിമിഷങ്ങള്‍ക്കകം അതെക്കുറിച്ച് മറക്കും..
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ആഴ്ച ലീന ജോമോന്റെ കാര്യം പറയുന്നത്.
ജോമോന്‍ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പയ്യനാണ്. ഒരു 26 വയസ്സുകാരന്‍. അപ്പോള്‍ തീര്‍ച്ചയായും അവിടെ വരുന്ന രോഗികളുടെ മനോ വ്യഥ അവനു നന്നായി അറിയാമായിരിക്കും.
പെട്ടന്ന് ഒരു ദിവസം അവന്റെ ആരോഗ്യവും മോശമായി. ഡോക്ടറെ കാണിച്ചു നോക്കിയപ്പോള്‍, പാവം അവന്റെ വൃക്കകളും തകരാറിലായി എന്ന് പറഞ്ഞു.
ഇപ്പോള്‍ അവനും ഡയാലിസിസ് ചെയ്യേണ്ടി വരുന്നു. രാവിലെ അവന്‍ ഡയാലിസിസ് കഴിഞ്ഞ ശേഷം വൈകിട്ട് അവിടെത്തന്നെ ജോലിക്കും വരും അത്രേ.
ഡയാലിസിസ് ചെയ്യാനുള്ള കാശ് ഹോസ്പിടല്‍ അവനില്‍ നിന്നും വാങ്ങില്ല. അതെന്തായാലും അവര്‍ സന്മനസ്സു കാട്ടിയത് നന്ന്. പക്ഷെ വൃക്ക മാറ്റി വയ്ക്കല്‍ ഒക്കെ നടത്താനുള്ള പാങ്ങില്ല അവന്റെ വീടുകാര്‍ക്ക്. .
അവിടെയുള്ള നേഴ്സുമാര്‍ പറഞ്ഞത്രേ...ജോമോന്‍ ഭയങ്കര ഡിപ്പ്രഷനില്‍ ആണെന്ന്.
ഒക്കെ കേട്ടപ്പോള്‍ നല്ല വിഷമം തോന്നി. ഒരു പക്ഷെ ലീന അതെ വിഷമ സ്ഥിതിയില്‍ കൂടെ പോകുന്നത് കണ്ടുള്ള വിഷമം എനിക്കറിയാവുന്നത് കൊണ്ടാവും...
കുറച്ചു നേരം ഞാന്‍ ആലോചിച്ചു നോക്കി.. വിധി എന്തൊക്കെ വിചിത്രങ്ങളായ വഴിത്തിരിവുകള്‍ ആണ് ചിലപ്പോള്‍ തയ്യാറാക്കുക.
സ്വപ്നങ്ങളും നെയ്തു, പല പല പ്രതീക്ഷകളും പേറി ജീവിതത്തിലേക്ക് കുതുച്ചു പാഞ്ഞ ഒരു പാവം പയ്യന്റെ കുതിപ്പിന് എത്ര പെട്ടന്നാണ് വിധി കടിഞ്ഞാന്‍ ഇട്ടതു. അതും അവന്‍ കണ്‍ മുന്‍പില്‍ കണ്ടു കൊണ്ടിരിക്കുന്ന രോഗികളുല്ടെ അതെ വിഷമ സ്ഥിതി അവനും നല്‍കിക്കൊണ്ട്..
ഒരു പക്ഷെ ജോമോന്‍ എന്ന ആ മെയില്‍ നേഴ്സിനെ എപ്പോഴെങ്ങിലും കാണാനോ പരിചയപ്പെടാനോ ആയാല്‍ ഞാന്‍ പറയും..
" വിഷമിക്കരുത്. പ്രതീക്ഷ കൈ വെടിയരുത്. ജീവിതത്തില്‍ പൊടുന്നനെ ഒരു കാര്‍ മേഘം വന്നിറങ്ങിയ പോലെ തന്നെ, ഇരുളിമയെ തുടച്ചു നീക്കാന്‍ വെളിച്ചവും എത്തും. കാത്തിരിക്കുക.. ക്ഷമയോടെ. this too shall pass
ജോസ്
ബാംഗ്ലൂര്‍
25- സെപ്റ്- 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, സെപ്റ്റംബർ 15
ഗൃഹ പ്രവേശം ....
സ്വന്തമായി ഒരു വീടുണ്ടാവുക എല്ലാവരുടെയും സ്വപ്നം അല്ലെ.. എനിക്കും ഉണ്ട് അങ്ങനെ കുറെ സ്വപ്നങ്ങള്‍ . അതെക്കുറിച്ചൊക്കെ മുന്‍പ് ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്നു.
ദൈവം സഹായിച്ച് നാട്ടില്‍ കുറച്ചു ഭൂമി വാങ്ങി അതില്‍ ഒരു നല്ല വീട് വയ്ക്കാന്‍ എനിക്ക് കഴിഞ്ഞു. നാല് വര്‍ഷം മുന്‍പ്. പക്ഷെ ഒരു ചെറിയ പ്രശ്നം...സ്വപ്നം കണ്ട് ഉണ്ടാക്കിയ വീട്ടില്‍ അധികം നാള്‍ തുടരെ താമസിക്കാന്‍ എനിക്ക് പറ്റാറില്ല . ഞാന്‍ ജോലി ചെയ്യുന്നത് നാട്ടിലല്ലല്ലോ.. ആണ്ടില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവധി എടുത്തു വരുമ്പോള്‍ അമ്മയോടും സഹോദരങ്ങളോടും ഒപ്പം അവിടെ താമസിക്കാന്‍ പറ്റും. എന്നാലും വര്‍ഷത്തില്‍ ഭൂരി ഭാഗവും, ഒരു നാടോടിയെപ്പോലെ ദൂരെ ഒരു വാടക വീട്ടില്‍ ആവും ഞാന്‍ കഴിയുക. ഇത് എന്റെ മാത്രം അല്ല... പ്രവാസികള്‍ ആയ പലരുടെയും പ്രശ്നം ആണ്.
അങ്ങനെ ഇരിക്കെ ആണ് ഭൂലോകം മൊത്തം വിഷമം കൊണ്ട് വന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വരവ്. ബാംഗ്ലൂരിലും അതിന്റെ വിളയാട്ടം പ്രകടമായി. ആ സമയത്ത് ഞാന്‍ ബാംഗ്ലൂരില്‍ എന്ത് വന്നാലും വീടൊന്നും വാങ്ങുന്നില്ല എന്ന മട്ടില്‍ ഇരിക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് വന്നു പറയുന്നത്..
"ജോസ് .. സിറ്റിയുടെ നടുക്ക് തന്നെ നല്ല വിലയ്ക്ക് ഒരു മൂന്നു മുറി ഫ്ലാറ്റ് ശരിയാക്കാം . ഇഷ്ടമുണ്ടെങ്കില്‍ നമുക്ക് പോയി നോക്കാം "
വെറുതെ ഒന്ന് പോയി നോക്കി. മനസ്സില്‍ ഒരു ചെറു മോഹം നാമ്പിട്ടു. തിരികെ വീട്ടില്‍ വന്ന ശേഷം excel sheet എടുത്തു കുറെ ഏറെ കണക്കു കൂട്ടലുകള്‍ നടത്തി.
ആദ്യം തോന്നി എടുക്കാന്‍ പറ്റുന്ന ഭാരം അല്ലല്ലോ മോനെ ദിനേശാ എന്ന്... പിന്നെ ഒന്നുകൂടി കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കിയപ്പോള്‍ തോന്നി ബാംഗ്ലൂരില്‍ ഒരു investement എന്ന നിലയില്‍ അത് വാങ്ങുന്നത് ബുദ്ധി ആണ് എന്ന്. പിന്നെ ഉടന്‍ തന്നെ ബില്‍ഡറിനെ കണ്ട് സംസാരിച്ചു. അയാളെ ചാക്കിട്ടു പിടിച്ചു, ഒരു നല്ല ഡീല്‍ ഉറപ്പിച്ചു.
ഫ്ലാറ്റിന്റെ പ്ലാന്‍ നോക്കി, എനിക്കും ലീനയ്ക്കും ഇഷ്ടപ്പെട്ട ഒരു മൂന്ന് മുറി ഫ്ലാറ്റ് ഞാന്‍ വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴും ഫ്ലാറ്റിന്റെ സ്ഥലത്ത് വെറും തറയും കുറച്ചു മരങ്ങളും മാത്രം.പണി ഒന്നും തുടങ്ങിയിട്ടില്ല . ബാക്കി ഒക്കെ പേപ്പറില്‍ ആണ്. പണിയാന്‍ പോകുന്ന ഫ്ലാറ്റിന്റെ ഒരു രൂപം മാത്രം മനസ്സില്‍ ഉണ്ട്. കുറെ പ്പേര്‍ ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
നല്ല ബില്‍ഡര്‍ ആണോ? പണി ഒക്കെ സമയത്ത് തീരുമോ? പേപ്പറുകള്‍ ഒക്കെ കൃത്യം ആണോ?
ഇങ്ങനെ കുറെ ഏറെ ചോദ്യങ്ങള്‍ ആളുകള്‍ ചോദിച്ചു.
എന്തായാലും അതില്‍ ഒന്നും വിഷമിക്കാതെ ഞങ്ങള്‍ മുന്‍പോട്ടു തന്നെ പോയി.
പിന്നെ ലോണിനു വേണ്ടിയുള്ള ഓട്ടം ആയി. രണ്ടു ബാങ്കുകള്‍ കൈ ഒഴിഞ്ഞ ശേഷം ഒരു പ്രൈവറ്റ് ബാങ്ക് ലോണ്‍ തന്നു. വീണ്ടും Excel sheet എടുത്തു ഞാന്‍ കണക്കുകള്‍ കൂടി. വരവുകളും ചെലവുകളും തമ്മിലുള്ള വ്യത്യാസം കുറയുന്നത് കുറച്ചു പേടിയോടെ തന്നെ നോക്കി. എന്നാലും ഞാന്‍ ഓര്‍ത്തു.. ഒരു നിക്ഷേപം അല്ലെ ഞാന്‍ ചെയ്യാന്‍ പോവുന്നത്..മാത്രവും അല്ല ..വര്‍ഷം മുഴുവന്‍ സ്വന്തം എന്ന് പറയാവുന്ന ഒരു വീട്ടില്‍ കഴിയാമല്ലോ.
കഴിഞ്ഞ വര്‍ഷം അവസാനം വീടിന്റെ പണികള്‍ തുടങ്ങി. ഒരു കൊച്ചു കുഞ്ഞിന്റെ വളര്‍ച്ച നേരില്‍ കാണുന്ന പോലെ, ഞാന്‍ വീടിന്റെ പണി നിരീക്ഷിക്കാന്‍ തുടങ്ങി. വാനം തോണ്ടുന്നതും , തറക്കല്ല് ഇടുന്നതും, പില്ലര്‍ അടിക്കുന്നതും, മതില്‍ കെട്ടുന്നതും അങ്ങനെ ഓരോന്നോരോന്നായി ഞാന്‍ കണ്ടു. എന്റെ വീട് പതിയെ രൂപം കൊള്ളുക ആയിരുന്നു.
ഈ വര്‍ഷം തുടക്കം ആയപ്പോള്‍ ഏകദേശം വീടിന്റെ പ്രധാന പണികള്‍ തീരാറായി. പിന്നെ ഫിനിഷിംഗ് പണികള്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം. പറയുന്ന സമയത്തൊന്നും ഒന്നും തീരുന്നില്ല. തടിപ്പണികാരനെ വീടിന്റെ ഉള്ളിലെ പണികള്‍ ഏല്‍പ്പിച്ചപ്പോള്‍ പണി ഒച്ചിനെ പ്പോലെ ഇഴഞ്ഞാണ് നടന്നത്. രണ്ടാഴ്ച കൊണ്ട് പണി തീര്‍ക്കാം എന്ന് പറഞ്ഞ ആളിനോട് , മൂന്നാഴ്ച കഴിഞ്ഞു ചോദിച്ചാലും പറയും..
' അയ്യോ സാറേ..എല്ലാം തീര്‍ന്നു. ..ഇനി ഫിനിഷ് മാത്രം കൊടുത്താല്‍ മതി. "
എന്നാല്‍ വീടിന്നുള്ളില്‍ കയറി നോക്കുമ്പോള്‍ കുറെ ദിവസത്തേയ്ക്കുള്ള പണി വീണ്ടും കാണും.
ഓട്ടയുള്ള പാത്രത്തിലൂടെ വെള്ളം പോകുന്ന പോലെ , കയ്യില്‍ നിന്നും പൈസയും ഇറങ്ങാന്‍ തുടങ്ങി. ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍, interior decoration ചെയ്യാന്‍, അങ്ങനെ അല്ലറ ചില്ലറ പണികള്‍ക്കായി ചെലവുകള്‍ കൂടാന്‍ തുടങ്ങി.
" ആ ..കുഴപ്പമില്ല.. സ്വന്തം വീടിനായുള്ള ചെലവല്ലേ" .. ഞാന്‍ സ്വയം ആശ്വസിപ്പിക്കും.
പണിക്കാര്‍ ഒക്കെ കൂടി എന്റെ ക്ഷമയുടെ പരിധി എവിടെ ആണ് എന്ന് പരീക്ഷിച്ചു തുടങ്ങി. ഒരാളും പറഞ്ഞ സമയത്ത് പണികള്‍ തീര്‍ക്കില്ല. ഓഫീസിലെ ജോലി ചെയ്തു കഴിഞ്ഞു, പിന്നെ വേണം ഇവരുടെ ഒക്കെ പുറകെ പോകാന്‍.
അങ്ങനെ പണിക്കാരോട് കയര്‍ത്തും , അവരുടെ കൂടെ നിന്ന് പണി ചെയ്യുന്നത് നോക്കിയും മറ്റും ഒരു വിധം പണിയൊക്കെ തീര്‍ത്തു. (കുറച്ചൊക്കെ ഇനിയും ബാക്കി).
എങ്ങനെയെങ്കിലും വാടക വീട്ടില്‍ നിന്നും പുതിയ വീടിലേക്ക് താമസം മാറിയാല്‍ മതി എന്നായി. ആദ്യം, ഞാനും ലീനയും തന്നെ നേരെ കേറി താമസിക്കാം എന്ന് കരുതി. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ , അമ്മച്ചിക്കും ചേച്ചിമാര്‍ക്കും ഒക്കെ ഒരു വിഷമം. ഒരു പാല് കാച്ചു ചടങ്ങ് ഇല്ലാതെ, അച്ചന്മാരെ ഒന്നും വിളിച്ചു പ്രാര്‍ത്ഥന നടത്താതെ വീട് മാറുന്നത് ശരിയല്ല .
പിന്നെ അവരുടെ ഒക്കെ അഭിപ്രായം മാനിച്ചു, ഒരു ചെറിയ പ്രാര്‍ത്ഥന ചടങ്ങ് നടത്തി. അച്ചന്മാര്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കുടുംബക്കാര്‍ തന്നെ പ്രാര്‍ഥിച്ചു കയറി..ഒരു കുടം പാല്‍ തിളപ്പിച്ച്. പാല്‍ തിളച്ചു തൂകിയപ്പോള്‍ എല്ലാവര്ക്കും സന്തോഷം ആയി.
ദൈവം സഹായിച്ച് എനിക്ക് നടത്താന്‍ പറ്റിയ രണ്ടാമത്തെ വീട് പാല് കാച്ച്.
വിഷമങ്ങളുടെ നടുവിലും തളര്ത്താതെ കൈ പിടിച്ചു നടത്തു, കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കൂടി നല്‍കുന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാനും ലീനയും septembar 12 നു ഗൃഹ പ്രവേശം നടത്തി.
ഒത്തിരി പ്രതീക്ഷകള്‍ ഉണ്ട് ..സ്വന്തം വീടിനെക്കുറിച്ച്. പുതിയ അന്തരീക്ഷം, പുതിയ ചുറ്റുപാടുകള്‍, പുതിയ അയല്‍ക്കാര്‍ . ചിലപ്പോഴൊക്കെ മാറ്റങ്ങള്‍ നല്ലതല്ലേ.. ജീവിതത്തില്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങള്‍ ഒക്കെ മാറ്റാന്‍ ഈ പുതിയ വീട് സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. ..ഞാനും ലീനയും.
ജോസ്
ബാംഗ്ലൂര്‍
16 sept - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ജൂലൈ 18
ഒരു വാഴക്കൃഷിയുടെ കഥ ...
മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇത്തവണ ഞാന്‍ പ്രേമന്റെ കുടുംബ വീട്ടില്‍ പോയത്.ഒപ്പം മനോജും, കൃഷ്ണനും ഉണ്ടായിരുന്നു. അവന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് കുറെ ഏറെ നാള്‍ ആയിരുന്നു. അവരോടു സംസാരിച്ചിരിക്കവേ, അമ്മ കുടിക്കാന്‍ കാപ്പി കൊണ്ട് തന്നിട്ട് പറഞ്ഞു..
"എത്ര നാള്‍ ആയി മോനെ ഒരു ഗ്ലാസ് വെള്ളം നിനക്ക് എന്റെ കൈ കൊണ്ട് തന്നിട്ട്.. "
ഒരു ചിരിയോടെ ഞാന്‍ അത് വാങ്ങി കുടിച്ചു. പിന്നെ ഓര്‍ത്തു.. ശരിയല്ലേ...എത്ര തവണ ആണ് അവിടുന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ചിരിക്കുന്നത്..
ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഞങ്ങളുടെ നാല്‍വര്‍ സംഘത്തില്‍ ദൂരെ ജോലി ചെയ്യുന്ന ആള്‍. വല്ലപ്പോഴും, ഒരു അതിഥിയെപ്പോലെ ഞാന്‍ നാട്ടില്‍ വരും. അപ്പോഴല്ലേ ഒന്നോടിപ്പോയി എല്ലാവരെയും കാണുന്നത്.
കാപ്പി കുടിച്ച ശേഷം, പ്രേമന്റെ അനിയന്‍ വച്ച പുതിയ വീട് കാണാന്‍ ഞങ്ങള്‍ എല്ലാവരും പുറത്തേക്കിറങ്ങി. കുടുംബ വീടിന്റെ തൊട്ടടുത്താണ് പുതിയ വീട്. ആ വീടിരിക്കുന്ന സ്ഥലം ഒന്ന് നോക്കിയതെ ഉള്ളൂ ...കുറെ ഏറെ ഓര്‍മ്മകള്‍ ഓടി വന്നു മനസ്സിലേക്ക്...
ആദ്യത്തെ ബിസിനസ്സിന്റെ കഥ... പ്രി ഡിഗ്രി പഠിക്കുന്ന ഞങ്ങള്‍ കൃഷിക്കാരായ കഥ ...
കാരണം ആ വാഴ കൃഷി ചെയ്ത സ്ഥലത്തല്ലേ ഇപ്പോള്‍ ഒരു പടു കൂറ്റന്‍ വീട് ഉയര്‍ന്നിരിക്കുന്നത്.
പ്രി ഡിഗ്രി കഴിഞ്ഞു, ഞങ്ങള്‍ നാല് പേരും നാലു സ്ഥലങ്ങളില്‍ ആയി പഠനം തുടര്‍ന്നു. പ്രേമന്‍ മെഡിസിനു ചേര്‍ന്നു..കൃഷ്ണന്‍ എന്ജിനീയരിങ്ങിനു, ചേര്‍ന്നു , മനോജ് അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍..ഞാന്‍ മാത്രം പ്രൊഫഷനല്‍ കോളേജില്‍ കിട്ടാതെ ഡിഗ്രിക്ക് ജിയോളജി പഠിക്കാന്‍ ചേര്‍ന്നു.
അങ്ങനെയിരിക്കെ, ഞങ്ങള്‍ നാല് പേരും കൂടി കൂടിയ ഒരു ദിവസം മനോജ് ഒരു ബിസിനസ് ആശയം മുന്നോട്ടു വച്ചു..
വലുതായി പോക്കറ്റ് മണി ഒന്നും കിട്ടാത്ത ഞങ്ങള്‍ക്ക് കുറച്ചു പൈസ നമ്പാദിക്കാനുള്ള നല്ല ഒരു ആശയം ആയി അത് തോന്നി.
അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന കുട്ടികള്‍ക്ക് "ഹെര്‍ബേറിയം " എന്ന ഒരു സാധനം ചെയ്തു കൊടുക്കണം ആയിരുന്നു. പല പല ചെടികളുടെ ഇലകളും മറ്റും എടുത്തു ഉണക്കി നല്ല കട്ടിയുള്ള പേപ്പറില്‍ ഒട്ടിച്ചു വയ്ക്കുന്ന സംഭവം ആണ് ഈ ഹെര്‍ബേറിയം . കുറച്ചു മെനക്കെട്ട് ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന മടിയന്മാരും മടിച്ചികളും , നേരേ മനോജിന്റെ അടുത്ത് വന്നു. ആശാന്‍ നൂറു രൂപയ്ക്ക് ഒരു ഹെര്‍ബേറിയം ഉണ്ടാക്കി കൊടുക്കുന്ന ജോലി കുറച്ചു പിള്ളേരുടെ കയ്യില്‍ നിന്നും അടങ്കല്‍ വാങ്ങി.
പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റും ഞങ്ങള്‍ നാലും മനോജിന്റെ വീട്ടില്‍ കൂടി പേപ്പറില്‍ ഇലകള്‍ ഒട്ടിച്ച് വല്ലവന്മാര്‍ക്കും വേണ്ടി ഹെര്‍ബേറിയം ഉണ്ടാക്കാന്‍ തുടങ്ങി. അവസാനം ഒക്കെ വേണ്ടവര്‍ക്ക് കൊടുത്തു കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ചു കാശ് വന്നു. ഏകദേശം ആയിരം രൂപ. എല്ലാവര്ക്കും പെരുത്തു സന്തോഷം ആയി.. ആദ്യത്തെ ബിസിനസ്സിന്റെ പ്രതിഫലം..
കിട്ടിയ കാശ് കൊണ്ട് എന്ത് ചെയ്യാന്‍? പുട്ടടിച്ചു തീര്‍ക്കണോ? അതോ വേറെ എന്തെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കണോ? തല പുകഞ്ഞു ആലോചിച്ചപ്പോള്‍ മനോജ് തന്നെ വേറൊരു ഉപായം പറഞ്ഞു..
കൃഷി ചെയ്യാന്‍ കുറെ സ്ഥലം ഉണ്ടെങ്കില്‍, വാഴ കൃഷി തുടങ്ങാം. നല്ല ലാഭം ഉള്ള പരിപാടി ആണ്. കാര്‍ഷിക കോളേജില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴ തൈകള്‍ കിട്ടും...ആദ്യ ബിസ്നിനസ്സിലെ പണവും പിന്നെ കുറച്ചു കാശും കൂടി ഇട്ടാല്‍ തുടങ്ങാം..
ഞങ്ങളുടെ ബിസിനസ്സിലെ ലാഭ വിഹിതം വേണ്ടാത്ത പങ്കാളി ആവാന്‍ വിധിക്കപ്പെട്ടത് പ്രേമന്റെ അച്ഛനാണ്. അദ്ദേഹം , അദ്ദേഹത്തിന്റെ പുരയിടത്തിലെ കാട് പിടിച്ചു കിടക്കുന്ന കുറെ സ്ഥലം ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ തരാം എന്ന് പറഞ്ഞു.
..പിന്നെന്തു വേണം...ഞങ്ങള്‍ റെഡി ..പിന്നെ വളരെ പെട്ടന്നാണ് കണക്കു കൂട്ടലുകള്‍ ഒക്കെ നടത്തിയത്...
ആര് മണ്ണ് കിളച്ചു , വാഴയ്ക്ക് കുഴി എടുക്കും? എവിടുന്നു വെള്ളം നനയ്ക്കും.. വളം വാങ്ങണ്ടേ...എല്ലാത്തിനും കൂടെ കാശ് തികയുമോ? ഇങ്ങനെയുള്ള പുതിയ കുറെ ചോദ്യങ്ങള്‍ പിന്നെ മുന്നില്‍ എത്തി.
അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ രംഗത്തെത്തി. അധ്വാനികളായ നാല് പിള്ളേരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും അദ്ദേഹം വളരെ ഉത്സാഹം കാണിച്ചു.
'പിള്ളേരെ ..നിങ്ങള്‍ എന്റെ കിണറ്റില്‍ നിന്നും വെള്ളം നനച്ചോ..ആ കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. വേണമെങ്കില്‍ ഓരോരുത്തരായി വന്നു ഹോസിട്ടു കിണറ്റില്‍ നിന്നും വെള്ളം എടുത്തു വാഴ നനച്ചോളണം .
അഗ്രിയില്‍ പഠിക്കുന്ന മനോജിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നൂറു എത്ത വാഴ തൈകള്‍ വാങ്ങി.. പിന്നെ കുറച്ചു വളവും വാങ്ങി,...വളം വീട്ടില്‍ കൊണ്ട് വന്ന ശേഷം പൈസ തരാം എന്ന കരാറിലാണ് വാങ്ങിയത്.. വളം വീട്ടില്‍ കൊണ്ട് വന്നപ്പോഴാകട്ടെ ഞങ്ങള്‍ ആരും ഇല്ലായിരുന്നു.. പാവം പ്രേമന്റെ അച്ഛന്‍ അവിടെയും പൈസ കൊടുത്തു ഞങ്ങളെ സഹായിച്ചു. ( ഞങ്ങള്‍ മനഃ പൂര്‍വ്വം മുങ്ങിയതല്ലായിരുന്നു കേട്ടോ. )
പിന്നെ താമസിയാതെ കുഴിയെടുക്കാന്‍ ഒരാളെ വിളിച്ചു. ഒരാള്‍ മാത്രം പോരല്ലോ? പക്ഷെ കൂടുതല്‍ ആളുകള്‍ക്ക് കൊടുക്കാന്‍ കാശില്ല . അപ്പോള്‍ ഞങ്ങള്‍ നാല് പേരും തന്നെ കുഴി വെട്ടാന്‍ ഇറങ്ങി. അപ്പോഴല്ലേ ആ പണിയുടെ കാഠിന്യം മനസ്സിലാവുന്നത്. ഒരു കുഴി വെട്ടിയപ്പോഴേ ഞങ്ങളുടെ നടുവിന്റെ ആപ്പീസ് പൂട്ടി.
ഒരു വിധം നൂറു വാഴകളും നട്ടു പിടിപ്പിച്ചു. അത് കഴിഞ്ഞു ദൂരെ നിന്ന് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി..ഒരു വാഴത്തോട്ടത്തിന്റെ ഉടമ ആയ പോലെ ...
എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളില്‍ ആരെങ്കിലും രണ്ടു പേര്‍ അവിടെ പോയി വാഴയ്ക്ക് വെള്ളം നനയ്ക്കും. (ചിലപ്പോഴൊക്കെ എന്തെകിലും കാരണം പറഞ്ഞും മുങ്ങും. അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ ഞങ്ങളുടെ പണി ചെയ്യും...പിള്ളേരുടെ വാഴ അല്ലെ...വെള്ളം കിട്ടാതെ നില്കുന്നത് കാണുമ്പോള്‍ അദേഹത്തിന് സങ്കടം തോന്നും. ഞങ്ങള്‍ അതൊന്നു മുതലാക്കിയില്ലേ എന്നൊരു സംശയം )
സമയം കടന്നു പോയി.. വാഴകള്‍ വലുതാവാന്‍ തുടങ്ങി.. ഓരോ ആഴ്ച ഞങ്ങള്‍ നാല് പേരും കൂടുമ്പോഴും, വാഴ തോട്ടത്തില്‍ ഇരുന്നു ഓരോരോ പദ്ധതികള്‍ പ്ലാന്‍ ചെയ്യും.. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ...
"ഒരു വാഴയില്‍ നിന്നും കുറഞ്ഞത് ഒരു 300 പഴങ്ങള്‍ കിട്ടും. കുറഞ്ഞത് ഒരു വാഴക്കുലയ്ക്ക് 300 രൂപ കിട്ടില്ലേ ...അങ്ങനെയെങ്കില്‍ നൂറു വാഴയില്‍ നിന്നും കുറെ ഏറെ കാശ് കിട്ടില്ലേ...അതൊക്കെ വേറെ അടുത്ത ബിസിനസ്സില്‍ ഇട്ടു വീണ്ടും കാശ് കുറെ ഉണ്ടാക്കണം.."
കാശിട്ടു കാശെടുക്കുന്ന സ്വപ്നങ്ങള്‍ ഞങ്ങള്‍ കുറെ കാണാന്‍ തുടങ്ങി.
വാഴയില്‍ കുല വന്നു . കുലകള്‍ താമസിയാതെ പഴുക്കാനും തുടങ്ങി. വാഴക്കുലകള്‍ നല്ല വലുപ്പം ഉള്ളവ ആയിരുന്നു. അതിന്റെ ഭാരം കാരണം വാഴയുടെ മണ്ട താഴേയ്ക്ക് വളയാനും തുടങ്ങി.
ആ ഹാ ..എന്തൊരു അഭിമാനത്തോടെ ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി നിന്നത്.. ഞങ്ങളുടെ കൂട്ടായ്മയുടെ ഫലം..വീട്ടിലൊക്കെ എല്ലാവര്ക്കും നല്ല സന്തോഷം ആയി.. പൈസ കയ്യില്‍ കിട്ടിയാല്‍ പുട്ടടിച്ചു കളയുന്ന പിള്ളേരുടെ കാലത്ത്, നാല് പയ്യന്മാര്‍, അത് നല്ല കാര്യത്തിനു ചെലവഴിച്ചതിന്റെ സന്തോഷം ..കൂടാതെ ..വാഴക്കൃഷിയുടെ നല്ല ഫലം aഎ സന്തോഷത്തിന്റെ മാറ്റ് കൂട്ടി.
അങ്ങനെ ഞങ്ങള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കെ...ഒരു വാഴയുടെ മണ്ടയില്‍ ഞങ്ങള്‍ ഒരു ചെറിയ കറുപ്പ് കണ്ടു... കുറെ ഇലകള്‍ ഒക്കെ വാടി മഞ്ഞ നിറത്തില്‍ നില്‍ക്കുന്നു..എന്തോ ഒരു പന്തികേട് തോന്നി..
"ഏതോ കീടം കയറി വാഴയുടെ കൂമ്പടച്ചു എന്നാ തോന്നുന്നേ..."
നെഞ്ച് പിളര്‍ക്കുന്ന ഒരു വര്‍ത്തമാനം ആണ് മനോജ് പറഞ്ഞത്.. കേട്ടപ്പോള്‍ വല്ലാതെ തോന്നി..
കുറെ നേരത്തെ പരിശോധനയ്ക്ക് ശേഷം അത് സ്ഥിരീകരിച്ചു...വാഴയില്‍ രോഗ ബാധ പിടിച്ചിരിക്കുന്നു..
പോട്ടെ ..ഒരു വാഴയല്ലേ..ഇനിയും തൊണ്ണൂറ്റി ഒന്‍പതെണ്ണം ഇല്ലേ ..അങ്ങനെ ആശ്വസിച്ചു..
പക്ഷെ പിന്നീടുള്ള ഓരോ ആഴ്ചയിലും ഒന്നും രണ്ടും ആയി വാഴകള്‍ ഓരോന്നായി താഴെ വീഴാന്‍ തുടങ്ങി. ഒരു വാഴയെ ബാധിച്ച അസുഖം പതിയെ മറ്റുള്ളവയേയും ബാധിക്കാന്‍ തുടങ്ങി. വേറെ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അത് മിക്ക വാഴകളെയും ബാധിച്ചു.
ഞെട്ടലോടെയും സങ്കടത്തോടെയും ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി കണ്ടത്. ഞങ്ങളുടെ സ്വപ്നത്തെ വളര്‍ത്തിയ ആ വാഴ തോട്ടത്തില്‍ , സ്വപ്നങ്ങള്‍ ഒക്കെ തകര്‍ന്നു, ഞങ്ങള്‍ നിന്നു .
അവസാനം...ഒന്നോ രണ്ടോ വാഴകള്‍ മാത്രം അവശേഷിച്ചു. നഷ്ടത്തിനിടെ ഒരു ചെറിയ ആശ്വാസം പകരാന്‍ എന്ന പോലെ..
അവസാനം അതിന്റെ കുലകള്‍ നന്നായി പഴുത്തപ്പോള്‍, അതൊക്കെ പറിച്ചു ഞങ്ങളുടെ ഒക്കെ വീട്ടില്‍ തന്നെ കൊണ്ട് പോയി..
കാലം കുറെ കഴിഞ്ഞില്ലേ അതിനു ശേഷം... ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കിയാല്‍, വിഷമം തോന്നും. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒപ്പം കാണും. പൈസ വെറുതെ കളഞ്ഞു കുളിക്കാതെ ഒരു നല്ല സംരംഭത്തിനല്ലേ തുനിഞ്ഞത്..
സാമ്പത്തികമായി അത് നഷ്ടത്തില്‍ ആയെങ്കിലും..അത് കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു... ബിസിനസ് ബാല പാഠങ്ങള്‍ കുറച്ചു പഠിച്ചില്ലേ .. അതിനെക്കാളൊക്കെ ..ഞങ്ങളുടെ സുഹൃത്ത് ബന്ധം നന്നായി ഊട്ടി ഉറപ്പിക്കാനും അത് സഹായിച്ചു..
അതിനൊക്കെ ശേഷം വര്‍ഷം പതിനഞ്ചു കഴിഞ്ഞു. എപ്പോള്‍ ഞങ്ങള്‍ കൂടിയാലും അടുത്ത ഒരു ബിസിനസ്സിനെ കുറിച്ച് ആലോചിക്കും. പക്ഷെ ഒന്നും ഇതേവരെ തുടങ്ങിയിട്ടില്ല. എല്ലാവരും ഓരോരോ പ്രാരാബ്ധക്കാര്‍ ആയില്ലേ.
ഒരു പക്ഷെ അതിനൊക്കെയുള്ള സമയം ആയില്ലായിരിക്കും.
രാത്രി ഏറെ ആയപ്പോള്‍, ഒരു വട്ടം കൂടി ആ വാഴകള്‍ ഇരുന്ന സ്ഥലം നോക്കി , പഴയ ഓര്‍മ്മകള്‍ അയവിറക്കി ,ഞങ്ങള്‍ തിരികെ നടന്നു...
ജോസ്
ബാംഗ്ലൂര്‍
23- ജൂലൈ - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ജൂലൈ 17
ഒരു എന്ജിനീയറിംഗ് സ്വപ്നം ..
കഴിഞ്ഞ ആഴ്ച ഒരു അത്യാവശ്യ കാര്യത്തിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ആദ്യമായാണ് കുറച്ചു ദിവസത്തേയ്ക്ക് അവധി എടുത്തു വരുന്നത്. അല്ലെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച എങ്കിലും അവധി കാണും.
ഇത്തവണ ദിവസങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അതിലൊരു നാള്‍ എന്റെ ആത്മ സുഹൃത്തുക്കളുടെ കൂടെ ചിലവഴിക്കാന്‍ ഞാന്‍ നീക്കി വച്ചു. മറകള്‍ ഇല്ലാതെ എനിക്ക് എന്നെത്തന്നെ തുറന്നു കാട്ടാന്‍ പറ്റുന്ന എന്റെ മൂന്നു സുഹൃത്തുക്കള്‍..എന്റെ ഹൃദയ സ്പന്ദനം നന്നായി അറിയാവുന്നവര്‍..മനോജും, കൃഷ്ണനും, പ്രേമനും.
അവരുടെ കൂടെ വൈകിട്ട് മ്യൂസിയം വളപ്പിലെ പുല്‍ത്തകിടിയില്‍ ഇരുന്നു കുറെ വിശേഷങ്ങള്‍ പങ്കുവച്ചു...സുഖങ്ങളും, ദുഃഖങ്ങളും, രാഷ്ട്രീയവും ഒക്കെ വിഷയങ്ങള്‍ ആയി. രാത്രി ഒന്‍പതു മണി ആയപ്പോള്‍ ഒക്കെ മതിയാക്കി ഞങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങി.
മ്യൂസിയം വളപ്പില്‍ നിന്നും, രാജ വീഥിയുടെ അരികിലൂടെ ഞങ്ങള്‍ ജല ഭവന്‍ ലക്ഷ്യമാകി നടന്നു. കൃഷ്ണന്റെ ഓഫീസ് അതിനുള്ളില്‍ ആണ്. അവിടെയാണ് എല്ലാവരും ബൈക്കും, കാറും ഒക്കെ പാര്‍ക്ക് ചെയ്തിരുന്നത്. ജല ഭവന്‍ ആവും മുന്‍പേ 'കേരള എന്ജിനീയെഴ്സ് ഹാള്‍ ' എന്ന സ്ഥാപനം കണ്ടു. അതിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ മനസ്സില്‍ കുറെ ഏറെ ഓര്‍മ്മകള്‍ ഉണര്‍ന്നു..ഒരു എന്ജിനീയറിംഗ് സ്വപ്നത്തിന്റെ കയ്പുള്ള ഓര്‍മ്മകള്‍ ...
സ്കൂളില്‍ പഠിക്കുമ്പോള്‍, വലുതായാല്‍ ഒരു അദ്ധ്യാപകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാകട്ടെ എന്‍ജിനീയര്‍ ആകണം എന്നായി ആഗ്രഹം ( ഇലക്ട്രോണിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് ..അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. സിവിളിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു) . എന്റെ അമ്മച്ചിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം. എന്ട്രന്‍സ് പരീക്ഷ ഒക്കെ അടുക്കാറായ സമയത്ത്, ഞാന്‍ മെഡിക്കല്‍ എന്ട്രന്സിനും എന്ജിനീയറിംഗ് എന്ട്രന്സിനും അപേക്ഷകള്‍ കൊടുത്തു. മെഡിക്കല്‍ പഠനം എനിക്ക് താല്പര്യം ഇല്ലാത്ത സംഗതി ആണ് പണ്ടേ ( കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതല്ല കേട്ടോ. രക്തം കണ്ടാല്‍ ബോധം കെടുന്നവന്‍ എങ്ങനെ ഡോക്ടര്‍ ആവാന്‍. അത് കൊണ്ടാണ് താല്പര്യം ഇല്ലായിരുന്നത് എന്നത് ഒരു സത്യം. പിന്നെ റിസള്‍ട്ട് വന്നപ്പോള്‍ മെഡിക്കല്‍ സീറ്റുകള്‍ മിടുക്കന്മാര്‍ കൊണ്ടുപോയി എന്നത് മറ്റൊരു സത്യവും ) .
ഞാനും, മനോജും, കൃഷ്ണനും, പ്രേമനും ഒരുമിച്ചു പഠനം തുടങ്ങി. മിക്ക ദിവസവും ആരുടെ എങ്കിലും വീട്ടില്‍ കൂടും. പഠന ശേഷം ആഹാരവും ആ വീട്ടില്‍ നിന്നും കഴിക്കും. ഫിസിക്സിനെയും കെമിസ്ത്രിയെയും അപേക്ഷിച്ച് എനിക്ക് കണക്കു കുറച്ചു എളുപ്പമായിരുന്നു. ചിലപ്പോള്‍ കണക്കിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഞാന്‍ കൂട്ടുകാരെ സഹായിച്ചിട്ടും ഉണ്ട്.
എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍, വളരെ പ്രതീക്ഷയോടെ പത്രത്തില്‍ നോക്കി. ബാക്കി മൂന്നു പേരുടെയും പേരുണ്ട്. എന്റെ പേരില്ല. നോക്കിയതിന്റെ കുഴപ്പം ആണോ എന്നറിയാന്‍, പേപ്പര്‍ എടുത്തു വച്ച് വീണ്ടും വീണ്ടും നോക്കി. പിന്നീട് നോക്കിയപ്പോള്‍, കണ്ണിലെ നനവ് കാരണം നമ്പരുകള്‍ ഒന്നും വ്യക്തമായില്ല. കടമ്പ കടന്നില്ല എന്ന് മാത്രം മനസ്സിലായി.
ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി. അന്ന് എന്‍ട്രന്‍സ് ആയിരുന്നല്ലോ എല്ലാം. ഒപ്പം, ബുദ്ധിയുടെ ഒരു അളവുകോലും ആയിരുന്നല്ലോ എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍. എന്ട്രന്സ് കിട്ടാത്തവന്‍ മിടുക്കന്‍ അല്ലാത്തതിനാല്‍ ഡിഗ്രി പഠിക്കാന്‍ പോവും. അതായിരുന്നു നാട്ടിലെ ചൊല്ല്.
റിസള്‍ട്ട് അറിഞ്ഞ ശേഷം എന്നെ ആശ്വസിപ്പിക്കാന്‍ കൃഷ്ണന്‍ വീട്ടില്‍ വന്നു. അവനോടു എന്ത് പറഞ്ഞു എന്റെ വിഷമം ഒന്ന് കുറയ്ക്കും എന്നറിയാതെ ഞാനും, എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവനും വിഷമിച്ചു.
ആഗ്രഹം സഫലീകരിക്കാത്തതിന്റെ വിഷമം പേറി ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ജിയോളജി പഠിക്കാന്‍ ചേര്‍ന്നു. എന്നാലും എന്ജിനീയറിംഗ് സ്വപ്നം മനസ്സില്‍ മങ്ങാതെ നില്‍പ്പുണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ട്രന്‍സ് എഴുതണം എന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. അടുത്ത വര്‍ഷം എന്ട്രന്‍സ് പരീക്ഷ അടുക്കാറാവുമ്പോള്‍ രാവും പകലും ഇരുന്നു പഠിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തെ എന്ജിനീയറിംഗ് കോളേജിന്റെ അടുത്തായിരുന്നു എന്റെ ചേച്ചിയുടെ വീട്. ചേച്ചിയെ കാണാനായി അവിടെ പോകുമ്പോള്‍ ഒക്കെ , ആ കോളേജ് കാണുമ്പോള്‍, മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെടും. എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്.
അതിനിടെ ജിയോളജി പഠനവും ആയി ഞാന്‍ പൊരുത്തപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റില്‍ എനിക്കൊരു കൂടുകാരിയെയും കിട്ടി. കിലുകിലെ വര്‍ത്തമാനം പറയാന്‍ അറിയാവുന്ന ഒരു ബ്രാഹ്മണ പെണ്‍കൊടി. ആണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളിലും കോളേജിലും പഠിച്ച എനിക്ക് കിട്ടിയ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു അവള്‍. ഒരു പക്ഷെ അതുപോലെ ഒരു കൂട്ടുകാരിയെ പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടും ഇല്ല.
എന്ജിനീയരിങ്ങിനെക്കുറിച്ചു പറഞ്ഞിട്ട് പെട്ടന്ന് ഒരു കൂടുകാരിയിലേക്ക് ഇവന്‍ പോയതെന്തേ എന്ന് ആലോചിച്ചു തല പുണ്ണാക്കണ്ട . ഞാന്‍ പറയാം..കുറച്ചൊന്നു കാത്തിരിക്കണം..
ഞാന്‍ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു അന്തരീക്ഷം ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമ പരമ്പരകള്‍ ഇല്ലാത്ത മാസങ്ങള്‍ ചുരുക്കം ആയിരുന്നു. പേടിയോടെ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. അതിനിടെ കിട്ടിയ, ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലതില്‍ ഒന്നായിരുന്നു, ചുരുക്കം ചില സൗഹൃദങ്ങള്‍..അതില്‍ ഏറ്റവും പ്രിയങ്കരം..ആ കിലുക്കാംപെട്ടി പെണ്‍കുട്ടിയുടെ സൗഹൃദം തന്നെ .
അത് പ്രേമം ആണോ? എന്ന് ചോദിച്ചാല്‍ അല്ല ..
പ്രേമവും കല്യാണവും ഒക്കെ ആലോചിക്കാന്‍ പറ്റുന്ന ഒരു പരുവം അന്ന് മനസ്സിനില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി വാങ്ങണം. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരുത്തണം ഇതൊക്കെയായിരുന്നല്ലോ അന്നത്തെ ചിന്തകളില്‍ പ്രധാനം.
പിന്നെ എന്താണ് ആ സൗഹൃദത്തിനു മാത്രം ഒരു പ്രത്യേകത? അവള്‍ വെറും സുഹൃത്ത് ആയിരുന്നോ? എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടിപ്പോവും. എനിക്കറിയില്ല. പക്ഷെ , ആ കിലുക്കാം പെട്ടിയുമായുള്ള കൂട്ട് അത്രയ്ക്ക് എനിക്കിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം. അവള്‍ കൂടെ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ക്ലാസില്‍ പോകാന്‍ നല്ല ഇഷ്ടം ആയിരുന്നു. .അതും എനിക്കറിയാം.
കോളേജിലെ ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍ , വീണ്ടും എന്ട്രന്‍സ് ജ്വരം തുടങ്ങി. കോളേജിലെ പരീക്ഷകള്‍ ഞാന്‍ അത്ര കാര്യമായി എടുത്തില്ല. മുഴുവന്‍ സമയവും എന്ട്രന്സിനായി പഠിച്ചു തുടങ്ങി. സത്യം പറഞ്ഞാല്‍, രാവും പകലും ഒക്കെ, വീടിനകത്തെ ഒരു കൊച്ചു മുറിയില്‍, ഒരു 60 വാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്ജിനീയറിംഗ് സ്വപ്നം സാക്ഷല്‍ക്കരിക്കാനായി ഒരു ശ്രമം കൂടെ തുടങ്ങി. മനസ്സില്‍ നിറയെ എന്‍ട്രന്‍സ് മാത്രം.
അവസാനം വീണ്ടും പരീക്ഷ എഴുതി. കുറെ കാത്തിരിപ്പിന് ശേഷം റിസള്‍ട്ട് വന്നു. ലിസ്റ്റില്‍ പേരുണ്ടായിരുന്നു . പക്ഷെ റാങ്ക് കുറച്ചു പിന്നിലും. ആദ്യ ലിസ്റ്റില്‍ അഡ്മിഷന്‍ കിട്ടില്ല എന്ന് മനസ്സിലായി. വെയിറ്റിംഗ് ലിസ്റ്റ് വരാന്‍ കുറെ സമയം എടുക്കും എന്നും പിടി കിട്ടി.
അതിനിടെ കോളേജില്‍ ചെന്നപ്പോള്‍ എന്റെ കിലുക്കം പെട്ടി കൂടുകാരി ചോദിച്ചു..
"എന്ജിനീയരിങ്ങിനു കിട്ടിയാല്‍ താന്‍ പോകുമോ? താന്‍ പോയാല്‍ എന്റെ ഒരു നല്ല കൂട്ട് പോകും. "
ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു. ഞാന്‍ അതെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നില്ല. . എന്ജിനീയറിംഗ് എന്ന ഒറ്റ സ്വപ്നത്തിന്റെ മുന്‍പില്‍ വേറെ ഒരു ചിന്തകളും വന്നില്ലായിരുന്നു.. വരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടപ്പോള്‍ ഒന്നെനിക്ക് ഉറപ്പായി..
ഒരു നേട്ടം വന്നാല്‍ അതിനൊപ്പം ഒരു നഷ്ടവും ഉണ്ടാവും. അഡ്മിഷന്‍ ശരി ആയാല്‍ പിന്നെ എന്നും കിലുക്കാം പെട്ടിയെ കാണാന്‍ പറ്റില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ? പിന്നെ പഠനം ജിയോളജി തന്നെ ആവുമല്ലോ ..കിലുക്കാം പെട്ടിയുമായുള്ള കൂട്ടുകെട്ട് നഷ്ടപ്പെടുകയും ഇല്ല.
ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ ആക്രമിക്കവേ, രണ്ടു മാസങ്ങള്‍ക്ക് ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ വിളിച്ചു. മ്യൂസിയം വളപ്പിനരികെയുള്ള എന്ജിനീയെഴ്സ് ഹാളില്‍ വച്ചാണ് ഇന്റര്‍വ്യൂ. വൈകിട്ട് നാല് മണി മുതല്‍ ഞാനും എന്റെ മൂത്ത ചേട്ടനും ആ കെട്ടിടത്തിന്റെ വളപ്പില്‍ കുറ്റിയടിച്ച് ഇരിക്കാന്‍ തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ ആണ് അന്നവിടെ ഇരുന്നത്. സ്വപ്ന സാക്ഷാല്കാരത്തിനു കുറച്ചു സമയം മാത്രം ബാക്കി. അഡ്മിഷന്‍ കിട്ടുമോ? ഇല്ലയോ? ആര്‍ക്കറിയാം?
അവസാനം രാത്രി ഏഴര ആയപ്പോള്‍ എന്നെ ഇന്റെര്‍വ്യൂവിന് വിളിച്ചു. നിര നിരയായി എന്റെ മുന്‍പില്‍ നിന്നവരോടും കൂടി ആയി ഇന്റര്‍വ്യൂ ചെയ്യുന്ന ഒരാള്‍ പറഞ്ഞു...
'സിവില്‍ മാത്രമേ ഉള്ളൂ .മറ്റെല്ലാ സീറ്റും തീര്‍ന്നു ' .
അത് കേട്ടപ്പോഴേ എന്റെ മനസ്സ് തകര്‍ന്നു. എന്നാലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല .
എന്റെ ഊഴം വന്നപ്പോള്‍ അയാള്‍ പറഞ്ഞു... കോത മംഗലത്ത് സിവില്‍ ഉണ്ട് ..വേണമെങ്കില്‍ എടുക്കാം.
"സാര്‍.. ഇപ്പോള്‍ ഇത് എടുത്താല്‍ പിന്നെ എപ്പോഴെങ്കിലും എനിക്ക് ഇലക്ട്രോണിക്സോ കമ്പ്യൂട്ടറോ എടുക്കാന്‍ പറ്റുമോ? " വളരെ പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു.
"ഇല്ല. അതൊക്കെ ഇപ്പോഴേ ഫില്‍ ആയിക്കഴിഞ്ഞു. "
അത് കേട്ട് കഴിഞ്ഞപ്പോള്‍ , എനിക്ക് ആ നിമിഷം ഒരു തീരുമാനം എടുക്കേണ്ടതായി വന്നു. കോത മംഗലത്ത് സിവില്‍ മതിയെങ്കില്‍ ഉടനെ പൈസ അടച്ചു അഡ്മിഷന്‍ ശരിയാക്കണം. വേണ്ടെങ്കില്‍ അത് പറയണം...പുറകില്‍ നില്‍ക്കുന്ന ആളിന് ചാന്‍സ് കിട്ടുമല്ലോ..
കുറെ ഏറെ കാര്യങ്ങള്‍ മനസ്സിലൂടെ ഓടിപ്പോയി. എന്ജിനീയറിംഗ് സ്വപ്നങ്ങളും, അതിനായി ഞാന്‍ ചിലവഴിച്ച രാപ്പകലുകളും... പിന്നെ...ആ കിലുക്കാം പെട്ടി കൂട്ടുകാരിയുടെ മുഖവും.
വേറൊന്നും പിന്നെ ചിന്തിച്ചില്ല. ധൈര്യത്തോടെ ഞാന്‍ പറഞ്ഞു.
"വേണ്ട സാര്‍..ഞാന്‍ ചേരുന്നില്ല. നന്ദി "
ജിയോളജി തന്നെ ഞാന്‍ പഠിച്ചോളാം എന്ന തീരുമാനം വീട്ടിലെ എല്ലാവരെയും അറിയിച്ചു. അവര്‍ എന്റെ തീരുമാനത്തിനൊപ്പം നിന്നു.
തീരുമാനം തെറ്റോ ശരിയോ എന്നോര്‍ത്തു സമയം കളയാന്‍ ഞാനില്ല. സംഭവിക്കുന്നതൊക്കെ നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം .
മുന്‍പത്തെപോലെ കാലം പിന്നെയും കുതിച്ചു പാഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞാന്‍ കിലുക്കാം പെട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ( അതെക്കുറിച്ച് പിന്നൊരിക്കല്‍ എഴുതാം. അവള്‍ ഇപ്പോള്‍ ഒബാമയുടെ നാട്ടിലാണ്...ഒരു വീട്ടമ്മ ആയി. ഈ ബ്ലോഗ് വായിക്കാനിടയായാല്‍ ...എന്റെ കിലുക്കാംപെട്ടി കൂട്ടുകാരീ ..നീ ചിരിക്കുമോ? അതോ പരിഭവിക്കുമോ? )
ജിയോളജിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ എനിക്ക് ഒരു ഫ്രെഞ്ച് കമ്പനിയില്‍ ജോലി കിട്ടി. കസ്റ്റമര്‍ സര്‍വീസ് ജിയോസയന്റിസ്റ്റ് എന്ന പൊസിഷന്‍ ആയിരുന്നു എനിക്ക്. എന്നാലും ഇടയ്ക്കിടെ ഓഫീസിലെ എഴുത്ത് കുത്തുകളില്‍ ഒക്കെ എന്നെ കമ്പനിയുടെ എന്‍ജിനീയര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കേട്ടപ്പോള്‍ കുറച്ചു സന്തോഷം ആയി..എന്‍ജിനീയര്‍ ആവാന്‍ പറ്റിയില്ലെങ്കിലും,
സ്ഥാനം കൊണ്ട് എന്‍ജിനീയര്‍ ആയല്ലോ.
ഇപ്പോള്‍ ഞാനിരിക്കുന്ന റോയല്‍ ഷെല്‍ എന്ന കമ്പനിയില്‍ എനിക്കുള്ള സ്ഥാനം റിസര്‍വോയര്‍ ജിയോളജിസ്റ്റ് എന്നോ പെട്രോളിയം എന്‍ജിനീയര്‍ എന്നോ ആണ്. രണ്ടും ഒരു പോലെ തന്നെ . അങ്ങനെ എന്ജിനീയറിംഗ് പഠിക്കാന്‍ ആയില്ലെങ്കിലും ഞാന്‍ ഒരു എന്‍ജിനീയര്‍ ആയി .. എണ്ണ പ്പാടങ്ങളുടെ എന്‍ജിനീയര്‍ .. അതാണ് ഇപ്പോള്‍ ഞാന്‍ .
ജല ഭവനില്‍ ഇട്ടിരുന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നപ്പോഴും, അവിടുന്ന്, തിരികെ വീട്ടിലേക്കു പോയപ്പോഴും , മനസ്സില്‍ അന്നത്തെ ഇന്റര്‍വ്യൂവും, ആ കിലുക്കാം പെട്ടി കൂടുകാരിയുടെ മുഖവും ഒക്കെ ആയിരുന്നു.
ഓര്‍മ്മകള്‍ മായുന്നില്ല... ഒരിക്കലും മായാതിരിക്കാനല്ലേ ഞാന്‍ അതൊക്കെ ഇവിടെ കുറിക്കുന്നത്..
ജോസ്
ബാംഗ്ലൂര്‍
17-ജൂലൈ - 2010
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ജൂലൈ 4
പ്രത്യാശപ്പൂക്കളേ വാടരുതേ ...
കഴിഞ്ഞ ആഴ്ചയാണ് എനിക്ക് ഒരു ബന്ധു വഴി, കിഡ്നി മാറ്റി വയ്ക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഒരു ആളിനെ ആദ്യമായി പരിചയപ്പെടാന്‍ കഴിഞ്ഞത്. ഏറണാകുളത്തുള്ള ഒരു കോശി അങ്കിള്‍ .
അദ്ദേഹത്തെ വിളിച്ചു ഫോണില്‍ സംസാരിച്ചപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം തോന്നി. ലീനയും ഞാനും കടന്നു പോകുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോയ ആള്‍ എന്ന നിലയ്ക്ക്, എന്റെ വിഷമം മനസ്സിലാക്കി തന്നെ ആണ് അദ്ദേഹം സംസാരിച്ചത്.
കോശി അങ്കിള്‍ തന്നെയാണ് ആദ്യം നല്ല ധൈര്യം തന്നത്. ഒട്ടും മടിക്കാതെയും പേടിക്കാതെയും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പോകണം എന്ന് അദ്ദേഹം ഉപദേശിച്ചു.
ഒക്കെ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊക്കെ അറിയാതെ ഞാന്‍ പകച്ചു നില്‍ക്കുക ആയിരുന്നു. രക്ത സമ്മര്‍ദ്ദം കൂടുതല്‍ ആണ് എന്ന പേരില്‍ എന്നെ കിഡ്നി ഡോണരിന്റെ ലിസ്റ്റില്‍ നിന്നും നേരത്തെ വെട്ടിക്കളഞ്ഞായിരുന്നു. പിന്നെ, ലീനയുടെ കുടുംബത്തില്‍ നിന്നും ഒരു ഡോണര്‍ ലഭിച്ചതുമില്ല . അപ്പോള്‍ പിന്നെ ആകെ മുന്നില്‍ കണ്ട വഴി 'കഡാവര്‍ ട്രാന്‍സ്പ്ലാന്റ്' ആണ്. അതിനായി ഞങ്ങള്‍ ഇവിടെ രജിസ്ടര്‍ ചെയ്തെങ്കിലും അതില്‍ ലീനയുടെ നമ്പര്‍ വളരെ പിന്നിലാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിലേറെ എടുക്കുമായിരിക്കും അതിന്.
പിന്നെ ഉള്ള വഴി വളഞ്ഞ വഴി മാത്രം. നിയമത്തിന്റെ നൂലാമാലകള്‍ ഒക്കെ താണ്ടി, ലീനയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെ കിഡ്നി മാറ്റി വയ്ക്കുക.. ചുരുക്കി പറഞ്ഞാല്‍ ഒരു കിഡ്നി വാങ്ങി വയ്ക്കുക..അതിനുള്ള നിയമ തടസ്സങ്ങള്‍ വളരെ ഏറെ ആണത്രേ.
ഇതൊക്കെ ചുറ്റും നടക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ അതിനായി ആരെ കാണണം എവിടെ പോകണം എന്നൊക്കെ അറിയാന്‍ കഴിയാതെ ഞാന്‍ ആകെ വിഷമിച്ച സമയം ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ചകള്‍. ആ സമയത്താണല്ലോ തുടരെ തുടരെ ലീനയ്ക്ക് ആശുപത്രിയില്‍ അട്മിട്റ്റ് ആകേണ്ടി വന്നത്. അങ്ങനെ ഇരിക്കെ ആണ് കോശി അങ്കിളിന്റെ വിവരം കിട്ടിയത്. ശരിക്കും ഒരു പ്രത്യാശയുടെ കിരണം പോലെയാണ് അങ്കിളിന്റെ ആ ഫോണ്‍ കാള്‍ എനിക്ക് തോന്നിയത്.
കോശി അങ്കിളിന്റെ കൂടെ അതെ സമയത്ത് കിഡ്നി ട്രാന്‍സ്പ്ലാന്റ് നടന്ന അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ പെണ്‍കുട്ടി, ബാംഗ്ലൂരില്‍ താമസിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ സില്‍വി എന്ന ചേച്ചിയെ പരിചയപ്പെട്ടു. ഇന്ന് ലീനയോടൊപ്പം ഞാന്‍ അവരുടെ വീട്ടില്‍ പോയി അവരെ പരിചയപ്പെട്ടു.
രണ്ടു പ്രാവശ്യം ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ ഒരു സ്ത്രീ ആണ് അവര്‍. വളരെ ചുറുചുറുക്കോടെ സംസാരിച്ച ആ ചേച്ചിയെ കണ്ടാല്‍ ഒരു കിഡ്നി പേഷ്യന്റ് ആയിരുന്നു എന്നൊന്നും പറയില്ല.
ട്രാന്‍സ്പ്ലാന്റിനെക്കുരിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചും ഒക്കെ അവര്‍ കുറെ ഏറെ സംസാരിച്ചു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകണം എന്നാണു ചേച്ചിയും അവരുടെ ഭര്‍ത്താവും പറഞ്ഞത്.
ഒരു സാധാരണ സര്‍ജറി പോലെ അല്ല ഇതെന്ന് വ്യക്തമായി എനിക്ക് അറിയാം. അത് കഴിഞ്ഞാല്‍ കുറെ ഏറെ നാള്‍ കൊച്ചു കുട്ടികളെ നോക്കുന്നപോലെ ലീനയെ പരിചരിക്കണം എന്നും, ജീവിത കാലം മൊത്തം മരുന്നുകള്‍ കഴിക്കണം എന്നും സില്‍വി ചേച്ചി ഞങ്ങളെ ഉപദേശിച്ചു.
ഡയാലിസിസും, പിന്നെ തുടരെ തുടരെ ഉള്ള ആശുപത്രി വാസവും മനസ്സിനെ നീറിക്കുന്ന ഈ സമയത്ത്..തീര്‍ച്ചയായും ഇന്നത്തെ കണ്ടു മുട്ടല്‍ വീണ്ടും മനസ്സില്‍ പ്രത്യാശയുടെ പൂക്കളെ വിടരാന്‍ സഹായിച്ചു.
അടുത്ത ആഴ്ച മുതല്‍ ഞാന്‍ എന്റെ യാത്ര തുടങ്ങുകയാണ്.. ആശുപത്രിയും ഡോക്ടറിനെയും, കിഡ്നി ഡോണറിനെയും ഒക്കെ തേടി. എത്രയും വേഗം ട്രാന്‍സ്പ്ലാന്റ് ചെയ്യാനായി. എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ..
പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പൂക്കളേ ..വാടരുതേ..
4- ജൂലൈ - 2010
ബാംഗ്ലൂര്‍
ലേബലുകള്‍:
അനുഭവങ്ങള്‍
2010, ജൂൺ 29
മണിപ്പാല്‍ ചരിതം.. രണ്ടാം ഘട്ടം ..
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി ഒരാഴ്ച കഴിഞ്ഞില്ല ..അതിനുമുന്‍പെ വീണ്ടും, ലീന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. ശ്വാസം മുട്ടലും, തുടരെ ഉള്ള ഓക്കാനം വരലും, നെഞ്ചു വേദനയും ഒക്കെ ഒരു തുടര്‍ കഥ പോലെ ആയി ഇപ്പോള്‍. ..
കഴിഞ്ഞ ആഴ്ച ഇതുപോലെ വയ്യാതായപ്പോള്‍, ഡോക്ടര്‍ X.Ray എടുക്കാന്‍ പറഞ്ഞു. അതെടുത്തു നോക്കിയപ്പോള്‍ നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ ആയതായി അവര്‍ കണ്ടു. ..കുറെ മരുന്നുകള്‍ കഴിക്കാന്‍ പറഞ്ഞു. അത് കഴിച്ചു ഒന്ന് കുറഞ്ഞു എന്ന് ആശ്വസിചിരുന്നപ്പോള്‍ പിന്നെ ഇതാ വീണ്ടും..
മണിപ്പാല്‍ ഹോസ്പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ ആണ് ഇത്തവണ അഡ്മിഷന്‍ കിട്ടിയത്. അതിനു മുകളില്‍ ഉള്ളതൊക്കെ ഒഴിവില്ലത്രേ. ഒരു ജനറല്‍ വാര്‍ഡില്‍ അഞ്ചു പേര്‍ ആണ്. ആദ്യം കേട്ടപ്പോള്‍ നാട്ടിലെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളുടെ ഓര്‍മ്മ ആണ് വന്നത്. പക്ഷെ ചെന്ന് കണ്ടപ്പോള്‍ കുറച്ചു സമാധാനം ആയി. വളരെ വൃത്തിയോടെ തന്നെയാണ് ജനറല്‍ വാര്‍ഡും സൂക്ഷിക്കുന്നത് എന്ന് എനിക്ക് ബോധ്യമായി.
ലീന കിടന്ന കട്ടിലിന്റെ എതിര്‍ വശത്ത് ഡെങ്കി പനി ബാധിച്ച ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു. വാതോരാതെ സംസാരിക്കുകയും, ചിരിക്കുകയും, ഇന്‍ജക്ഷന്‍ കൊടുക്കുമ്പോള്‍ അലറി കരയുകയും ചെയ്യും ആ കുട്ടി. ഇന്ന് അതിനെ ഡിസ് ചാര്‍ജ് ചെയ്തു. അതിനു മുന്‍പായി അതിന്റെ അപ്പൂപ്പന്‍ കുറെ ജിലേബി വാങ്ങി വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികള്‍ക്കും, കൂടെ നിന്നവര്‍ക്കും, നഴ്സുമാര്‍ക്കും ഒക്കെ കൊടുത്തു. അയാളുടെ കൊച്ചു മകള്‍ വളരെ ക്രിട്ടിക്കല്‍ ആയ അവസ്ഥയില്‍ നിന്നും തിരികെ വന്ന്, ഇന്ന് ഡിസ് ചാര്‍ജ് ആയി പോകുന്നതിന്റെ സന്തോഷം...
ലീനയുടെ E.C.G യും പ്രഷറും ഒക്കെ എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു, ഹാര്‍ട്ടിനും ചെറുതായി പ്രശനം ഉണ്ട് എന്ന് . അതിന്റെ പ്രവര്‍ത്തനം 40 ശതമാനം മാത്രമേ ഉള്ളൂ . അതെന്നോട് പറഞ്ഞപ്പോള്‍ ഒരു തമാശ എന്ന പോലെ ലീന അന്നോട് പറഞ്ഞു..
'"ഈ വണ്ടി അധികം ഓടും എന്ന് തോന്നുന്നില്ല. "
ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ ഞാന്‍ അവളെ ശാസിച്ചു..."ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ചിന്തിക്കുന്നെ? "
കുറച്ചു കഴിഞ്ഞു ലീന ഉറങ്ങി. ഞാന്‍ എന്റെ ബാഗ് തുറന്നു ഓഫീസിലെ ജോലി സംബധിച്ച കുറെ കാര്യങ്ങള്‍ ഒരു ബുക്കില്‍ എഴുതാന്‍ തുടങ്ങി. കുറെ നാളായി ഓഫീസ് കാര്യങ്ങളിലും ഒന്നും അധികം ശ്രദ്ധ ചെലുത്താന്‍ പറ്റുന്നില്ല. അടുത്ത ആഴ്ച കൊടുക്കേണ്ട പ്രോജക്റ്റ് പ്രെസന്റെഷന്‍ ഒന്നും ആയിട്ടില്ല.
തലയ്ക്കകത്ത് ആയിരക്കണക്കിന് തേനീച്ചകള്‍ കിടന്നു മൂളുന്ന പോലെ തോന്നി. മനസിന്റെ നട്ടും ബോള്‍ട്ടും ഇളകിപ്പോയപോലെ ഉള്ള ഒരു പ്രതീതി .. എന്തെല്ലാം പരീക്ഷകള്‍ ആണ് നേരിടേണ്ടി വരുന്നത്. .വരുമ്പോള്‍ എല്ലാം ഒരിമിച്ച്, കടുത്ത ഡോസിലാണല്ലോ വരുന്നത് എന്ന് ഓര്‍ത്തു.
ഒരു നാല് മണി ആയപ്പോള്‍ ആ കൊച്ചു കുട്ടിയെ ഡിസ് ചാര്‍ജ് ചെയ്തു. വളരെ പ്രകടമായ സന്തോഷത്തോടെ ആ കുഞ്ഞിന്റെ കുടുംബം ആ വാര്‍ഡില്‍ നിന്നും പോയി. ബാക്കിയുള്ളവര്‍ അവരുടെ ഊഴം എന്ന് വരും എന്നോത്തു ദീര്‍ഘ നിശ്വാസം വിട്ടു കിടന്നു.
ഞാന്‍ ആലോചിച്ചു.. ..ഒരേ മുറിയുടെ നാല് ചുവരുകളുടെ ഇടയില്‍ ..എന്തെല്ലാം വികാര വിചാരങ്ങളുടെ തിരയിളക്കമാണ് ...
കഴിഞ്ഞ രണ്ടാഴ്ച ആയി ഞാനും എന്റെ സഹോദരന്മാരും, ചില സുഹൃത്തുക്കളും ഒക്കെ ചേര്‍ന്ന്, എത്രയും പെട്ടന്ന് , എവിടുന്നെങ്കിലും ഒരു കിഡ്നി സംഘടിപ്പിക്കാനുള്ള ഓട്ടം ആയിരുന്നു. ഒരു കോണ്ടാക്റ്റ് കിട്ടാനായി വളരെയധികം ബുദ്ധിമുട്ടി, ഞങ്ങള്‍ ഈ ഓട്ടം ഓടുമ്പോള്‍ എന്നെയും ലീനയെയും സഹായിക്കാന്‍ ബന്ധം കൊണ്ട് ബാധ്യത ഉള്ള പലരും അതിനൊന്നും മെനക്കെടാത്തപ്പോള്‍ വല്ലാത്ത അമര്‍ഷവും, മനോ വേദനയും തോന്നി. ചായം തേച്ച മുഖങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ രൂപങ്ങളെ ഞാന്‍ കുറെ ഏറെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബന്ധങ്ങളുടെ വില ഇത്രയേ ഉള്ളോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
ഇന്നലെ ലീനയെ അട്മിട്റ്റ് ചെയ്യുന്നതിന് മുന്‍പേ നഴ്സിംഗ് റൂമില്‍ കുറച്ചു നേരം കിടത്തിയിരുന്നു. അവിടെ വച്ച്, ലീന ഒരു പഴയ കൂട്ടുകാരിയെ കണ്ടു..ഹോസ്പിറ്റലില്‍ വച്ച് തന്നെ നേരത്തെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടി. അതിന്റെ ഭര്‍ത്താവിനു കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തു കിടന്നപ്പോഴാണ് ആ കുട്ടിയെ ലീന പരിചയപ്പെട്ടത്. എല്ലാം ശരി ആയി എന്ന് ആശ്വസിച്ചു തിരികെ പോയ ആ കുട്ടിയെ വിഷമിക്കുന്ന വാര്‍ത്തയാണ് പിന്നെ മൂന്ന് മാസങ്ങള്‍ കഴിഞ്ഞുള്ള ചെക്കപ്പിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്...മാറ്റി വച്ച കിഡ്നി റിജക്ഷന്‍ ആയി അത്രേ..
എത്രയും വേഗം കിഡ്നി മാറ്റി വച്ച്, പാളം തെറ്റി പായുന്ന ജീവിതം നേരെ ആക്കാം എന്ന മോഹത്തോടെ ഇരിക്കുന്ന ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും, ആ വാര്‍ത്ത ഒരു വല്ലാത്ത പേടി സമ്മാനിച്ചു.
പിന്നെ ഓര്‍ത്തു.. എല്ലാവര്‍ക്കും റിജക്ഷന്‍ ആവണം എന്നില്ലല്ലോ. ഒക്കെ ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകാം. വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട ...
വിഷമങ്ങളും, ഭയപ്പാടുകളും , ഒപ്പം ശുഭാപ്തി വിശ്വാസങ്ങളും ആയി ഞാന്‍ മെല്ലെ വാര്‍ഡിന്റെ വെളിയിലേക്കിറങ്ങി.
ജോസ്
ബാംഗലൂര്‍
28-ജൂണ്‍- 2010
ലേബലുകള്‍:
അനുഭവങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)