2010, ഫെബ്രുവരി 10

കിളിക്കൂട് ....


പണ്ടൊരിക്കല്‍ ഒരു നല്ല മഴ സമയത്ത് വീട്ടിനടുത്ത് ഒരു കിളിക്കൂട് തകര്‍ന്നു കിടക്കുന്നത് കണ്ടു. അന്ന് മനസ്സില്‍ വിഷമം തോന്നിയപ്പോള്‍ എഴുതിയതാണ് ഈ കവിത ...

എന്റെ വീട്ടിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരുനാളിലൊരു കിളി കൂടുകെട്ടി
അവിടെയുമിവിടെയും പറന്നു നടന്നത്
കമ്പുകള്‍ കൊണ്ടൊരു കൂട് തീര്‍ത്തു.

നേര്‍ത്ത പലതരം നാരുകള്‍ കൊണ്ടൊരു
മെത്തയും കൂടിനകത്ത്‌ തീര്‍ത്തു.
രണ്ടുനാള്‍ കഴിഞ്ഞതില്‍ ചന്ദമെഴുന്നൊരു
മുട്ടയുമിട്ടത് കാത്തിരുന്നു.

ഞാനെന്റെ വീടിന്റെ വാതില്‍ക്കല്‍ നിന്ന്കൊ -
ണ്ടാക്കൂട് നോക്കിയിരിക്കുമെന്നും
കുഞ്ഞി ക്കിളികളെ കാണുവാനായി
ദിവസങ്ങളെണ്ണി ഞാന്‍ കാത്തിരുന്നു.

ചോര നിറമാര്‍ന്ന ചുണ്ടുമായി
നേര്‍ത്ത സ്വരത്തില്‍ കരയും തന്റെ
കുഞ്ഞിക്കിളിയേ കിനാവ്‌ കണ്ട്
കൂടിനുള്ളില്‍ തള്ളക്കിളിയിരുന്നു.

എന്നത്തെപ്പോലെ ഞാനന്നും വീടിന്റെ
വാതില്‍ക്കല്‍ വന്നിട്ടാകൂട് നോക്കി.
അന്ന് ഞാന്‍ പക്ഷേ കൂടിന്റെ പുറകിലായ്
ചക്രവാളത്തിലാ ചുവപ്പ് കണ്ടു

ദൂരെ മലനിരകള്ക്കൊക്കെയും മീതെ
കാര്‍ മേഘക്കൂട്ടങ്ങള്‍ ഇരുണ്ടു കൂടി.
തെന്നലായ് വീശിയ ഇളം കാറ്റുപോലും
മട്ടാകെ മാറി ഒന്നാഞ്ഞുവീശി.

മാനം കറുത്തപ്പോള്‍ സുര്യന്‍ മറഞ്ഞു
വീശിയ കാറ്റത്ത്‌ മരമൊന്നുലഞ്ഞു.
കാറ്റില്‍ കുലുങ്ങിയ കൊച്ചു കൂട്ടില്‍
പേടിച്ചിരുന്നാ തള്ളക്കിളി .

ഇലകളില്‍ തട്ടി താഴേയ്ക്ക് വീഴുന്ന
മഴത്തുള്ളികള്‍ കണ്ടു വിറച്ചു തള്ളക്കിളി
ഇത്രനാള്‍ സൂക്ഷിച്ച മുട്ടകള്‍ പൊട്ടാതെ
കൂടിലാ പാവം ഭയന്നിരുന്നു.

മഴപെയ്തു തീര്‍ന്നപ്പോള്‍ കാറ്റൊന്നടങ്ങി
സുര്യന്‍ തെളിഞ്ഞപ്പോള്‍ മാനം വെളുത്തു.
പക്ഷേ മരക്കൊമ്പിനിടയിലിരുന്നോരാ
കൂടോ കൊമ്പത്ത് കണ്ടില്ല

മഴയത്ത് വീശിയ കാറ്റില്‍ ഉലഞ്ഞോര -
ക്കൂടോ താഴെ തകര്‍ന്നു വീണു.
നഷ്ട സ്വപ്നങ്ങള്‍ തന്‍ ബാക്കിപത്രം പോലെ
കിളിക്കൂട്‌ ചിതറിക്കിടന്നു താഴെ

പൊട്ടിച്ചിതറിയ മുട്ടയ്ക്കടുത്തിരു -
ന്നൊരുപാട് തേങ്ങിക്കരഞ്ഞു തള്ളക്കിളി
ആശാഭംഗത്തില്‍ നിന്നുതിര്‍ന്നൊരു കണ്ണുനീര്‍
അയ്യോ, മഴയത്തൊലിച്ചു പോയി.

കൊക്കിനിടയില്‍നിന്നുതിര്‍ന്ന രോദനം
വീശിയ കാറ്റത്തലിഞ്ഞു പോയി.
അപ്പോഴും പെയ്തൊരാ ചാറ്റല്‍ മഴയില്‍
പാടേ നനഞ്ഞു വിറച്ചിരുന്നാക്കിളി

സുര്യന്‍ തെളിഞ്ഞിട്ടും മാനം വെളുത്തിട്ടും
സാന്ത്വനം പോലൊരു കുളിര്‍ കാറ്റ് വന്നിട്ടും
നെഞ്ചകം തെളിയാത്ത പാവം തള്ളക്കിളി
കൂട്ടിനടുത്തു നിന്നൊന്നു തേങ്ങി .

എല്ലാം തകരുവാന്‍ നിമിഷങ്ങളെ വേണ്ടു
പിന്നൊന്ന് തീര്‍ക്കാനോ ദിവസങ്ങളും
പഴമക്കാരെന്നും പറയുമെല്ലാ
വാക്യങ്ങള്‍ ഒക്കെയും എത്ര സത്യം

ജോസ്
25- 8- 1995

അഭിപ്രായങ്ങളൊന്നുമില്ല: