2012, മാർച്ച് 25

രണ്ടാം ജന്മം ..





ചന്ദനത്തിരിയുടെ സുഗന്ധം നിറഞ്ഞ ആശ്രമത്തിലെ ആ മുറിയില്‍, വെള്ളത്തുണി വിരിച്ച ഒരു തടിക്കട്ടിലില്‍ സുദേവന്‍ കിടന്നു. ജീവിതം മടുത്തു എന്ന് തോന്നിയ വേളയില്‍ മഞ്ഞണിപ്പുഴയിലേക്ക് എടുത്തു ചാടിയതായിരുന്നു സുദേവന്‍. പക്ഷെ കാലന്‍റെ പുസ്തകത്തില്‍ സുദേവന് പോകാനുള്ള സമയം ആവാത്തതിനാല്‍ ആവും ശാരദാമ്മയുടെ ആശ്രമത്തിലെ അന്തേവാസികള്‍ അയാളെ രക്ഷിച്ചതും ആശ്രമത്തില്‍ അമ്മയുടെ അടുത്തേക്ക് കൊണ്ട് വന്നതും. ആര്‍ക്കും വേണ്ടാത്ത എത്ര ജീവിതങ്ങള്‍ ശാരദാമ്മ ഏറ്റെടുത്തിട്ടുണ്ട്.

സന്ധ്യാദീപം കൊളുത്തി നാമജപവും കഴിഞ്ഞ ശേഷം ശാരദാമ്മ സുദേവന്‍ കിടക്കുന്ന മുറിയിലേക്ക് വന്നു. കട്ടിലില്‍ വന്ന് അടുത്തിരിന്ന് അയാളുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ശാരദാമ്മ പറഞ്ഞു.

"ആരാണ് എവിടുന്നാണ് എന്നൊന്നും അറിയില്ല. ചോദിച്ചു വിഷമിപ്പിക്കുന്നുമില്ല. മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതാണ് എങ്കില്‍ എന്നും എനിക്ക് തടയാന്‍ കഴിയില്ല എന്നും അറിയാം. ജീവിക്കാന്‍ ആണെങ്കില്‍ ഇവിടെ കൂടാം. സങ്കടങ്ങള്‍ ഒരുപാടുള്ള കുറെ ഏറെ ആളുകള്‍ ഇവിടെയും ഉണ്ട്. "

ഒരു ഉള്‍വിളി ഉണ്ടായപോലെ സുദേവന്‍ ശാരദാമ്മയുടെ കൈ അയാളുടെ കൈകളില്‍ എടുത്തു വെച്ച് പൊട്ടിക്കരഞ്ഞു. നെഞ്ചില്‍ തട കെട്ടി തടഞ്ഞു വെച്ചിരുന്ന ഒരു വിഷമക്കടല്‍ അണ പൊട്ടി ഒഴുകിയപോലെ അയാള്‍ക്ക്‌ തോന്നി..

അന്തെവാസികള്‍ക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ച ശേഷം സുദേവന്‍ അമ്മ ഇരിക്കുന്നിടത്തേക്ക്‌ പോയി. അമ്മയുടെ പ്രാര്‍ത്ഥന തീരുന്ന വരെ അയാള്‍ കാത്തിരുന്നു. അമ്മ പ്രാര്‍ത്ഥന കഴിഞ്ഞ് എണീറ്റപ്പോള്‍ അയാള്‍ അമ്മയുടെ അടുത്ത് ചെന്നിരുന്നു. കുറച്ചു നേരം മൌനത്താല്‍ സംവാദിച്ച ശേഷം അയാള്‍ തന്‍റെ ജീവിത പുസ്തകം തുറന്നു. അതൊരു കുമ്പസാരം ആയിരുന്നു. ഞാനെന്ന ഭാവത്തില്‍ അഹങ്കരിച്ച്‌, ജീവിതം തുലച്ച ഒരു മനുഷ്യന്‍റെ കുമ്പസാരം. അഹങ്കാരങ്ങളെ കത്തിക്കരിക്കുന്ന ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു കരഞ്ഞ ഒരു സാധാരണ മനുഷ്യന്‍റെ കുമ്പസാരം.

************

നാലഞ്ചു മണിക്കൂര്‍ മുന്‍പ്..

ഞായറാഴ്ച ആയതിനാല്‍ രാമപുരത്തെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുക ആയിരുന്നു. അവിടത്തെ റേഷന്‍ കടയുടെ ഒഴിഞ്ഞ വരാന്തയില്‍ അസ്ഥിപന്ജരം പോലെ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. താടിയും മുടിയും വളര്‍ന്ന്, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളില്‍ പൊതിഞ്ഞ ആ ഭീകര രൂപത്തിന് മുപ്പതു വര്‍ഷം മുന്‍പത്തെ സുദേവന്റെ യാതൊരു ഛായയും ഇല്ലായിരുന്നു. കാലവും ജീവിത സാഹചര്യങ്ങളും ചേര്‍ത്ത് വരുത്തിയ മാറ്റങ്ങള്‍ അത്രയ്ക്കല്ലേ.

ഏകദേശംആറു മണി ആയിക്കാണും. വിട പറയുന്ന പകലും, ആഗമിക്കുന്ന സന്ധ്യയും കണ്ടു മുട്ടുന്ന സമയം. വെളിച്ചം മങ്ങിത്തുടങ്ങി. നഗരത്തില്‍ റോന്തു ചുറ്റുന്ന പോലിസ് ജീപ്പ് പെട്ടന്നാണ് റേഷന്‍ കടയുടെ മുന്‍പില്‍ വന്ന് നിന്നത്. അതില്‍ നിന്നും രണ്ടു പോലീസുകാര്‍ ഇറങ്ങി സുദേവന്‍ കിടക്കുന്ന കോണിലേക്ക് വന്ന് ലാത്തി കൊണ്ട് സുദേവനെ ഒന്ന് തള്ളിയ ശേഷം അവര്‍ ആക്രോശിച്ചു.

"എണീക്കെടാ. എന്തിനാ നീ ഇവിടെ കിടക്കുന്നേ ?വീടും കുടിയും ഒന്നും ഇല്ലേ."

ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ഈര്‍ഷ്യയും ലാത്തികൊണ്ട് കിട്ടിയ അടിയുടെ വേദനയും സുദേവനെ പെട്ടെന്ന് ക്ഷുഭിതനാക്കി.

"ഞാനിവിടെ മര്യാദയ്ക്ക് കിടക്കുക അല്ലേ. അതിനു നിങ്ങള്‍ക്കെന്താ ചേതം"

"പോലീസുകാരോട് തര്‍ക്കുത്തരം പറയുന്നോടാ ". അതും പറഞ്ഞ് ഒരു പോലീസുകാരന്‍ സുദേവന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു. അപ്പോഴേക്കും ജീപ്പില്‍ നിന്നും മുന്‍പിലിരുന്ന ഇന്‍സ്പെക്ടര്‍ അവിടേക്ക് വന്നു. മറ്റു പോലീസുകാര്‍ അയാളോട് എന്തോ പറഞ്ഞു. ഇന്‍സ്പെക്ടറും ആദ്യം സുദേവന്റെ കവിളില്‍ ഒന്ന് പൊട്ടിച്ചു. എന്നിട്ടേ ചോദ്യങ്ങള്‍ ചോദിച്ചുള്ളൂ. അതിനൊന്നും സുദേവന്‍ ഉത്തരം പറഞ്ഞില്ല. കുറച്ചു മുന്‍പേ ക്ഷോഭിച്ച അയാള്‍ പൊട്ടിക്കരഞ്ഞതെ ഉള്ളൂ.

"സാറേ ..ഇയാള്‍ക്ക് തലയ്ക്കു സുഖം ഇല്ലെന്നാ തോന്നുന്നേ. വിട്ടേക്കാം. "

കൈയ്യുടെ പെരുപ്പ്‌ മാറ്റിയ ശേഷം ഇന്‍സ്പെക്ടറും പോലീസുകാരും ജീപ്പില്‍ കയറി റോന്തു ചുറ്റല്‍ തുടങ്ങി. സുദേവന്‍ മഞ്ഞണി പ്പുഴയുടെ അടുത്തെയ്ക്കും പോയി. എന്തോ തീരുമാനിച്ചു ഉറച്ച പോലെ ..

***************

"പോലീസുകാരുടെ അടി കൊണ്ടപ്പോഴേക്കും ജീവിതം മടുത്തോ സുദേവാ? അങ്ങനെ ആണെങ്കില്‍ ഞാനുള്‍പ്പെടെ ഇവിടത്തെ അന്തേവാസികള്‍ എത്ര തവണ മരിക്കണം. എത്രയോ വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്. "

നനവ്‌ വീണ സുദേവന്റെ കണ്ണുകളില്‍ നോക്കി ശാരദാമ്മ പറഞ്ഞു. അതിനും സുദേവന്‍ ഒന്നും മറുപടി പറഞ്ഞില്ല. പകരം, കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ അയാളുടെ കഥ തുടര്‍ന്നു. ഏകദേശം ഒരു നാല്‍പ്പതു വര്‍ഷം മുന്‍പ് തൊട്ടുള്ള കഥ. രാമപുരത്തു നിന്നും ഒരു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരത്തുള്ള തായിക്കാട് എന്ന സ്ഥലത്തേക്ക് ആ കഥയുമായി അയാള്‍ പോയി.

സമ്പന്നതയുടെ നടുവില്‍ ആയിരുന്നു സുദേവന്റെ ജനനം.റബര്‍ തോട്ടവും പിന്നെ പല പല ബിസിനസുകളും നടത്തുന്ന സുദേവന്റെ അച്ഛനും, താഴെക്കിടയിലുള്ള ആശ്രിതരെ ഭരിച്ചു ജീവിച്ച അമ്മയ്ക്കും സുദേവന്റെയോ അയാളുടെ മറ്റു സഹോദരങ്ങളുടെയോ സ്വഭാവ രൂപീകരണത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. അത് കൊണ്ടാവാം അവര്‍ അറിയാതെ തന്നെ പല സ്വഭാവ വൈകല്യങ്ങളും സുദേവന്റെ വ്യക്തിത്വത്തില്‍ അലിയാന്‍ തുടങ്ങിയത്. പഠനത്തില്‍ എല്ലാരെക്കാളും മുന്‍പില്‍. ഒരിക്കല്‍ കേട്ടാല്‍ എന്തും ഓര്‍ത്തു വെയ്ക്കാന്‍ പറ്റുന്ന ഓര്‍മ്മ ശക്തി. നല്ല ഭാഷ നൈപുണ്യം. (അത് പോലെ തന്നെ ചന്തയില്‍ പറയുന്ന മാതിരി തെറി വിളിക്കാനും ഉള്ള നൈപുണ്യം ). ആരെയും വക വെയ്ക്കാത്ത പ്രകൃതം. ഇതൊക്കെ സുദേവന്റെ സ്വഭാവ വിശേഷങ്ങളില്‍ ചിലത് മാത്രം. തല തിരിഞ്ഞ സമ്പന്ന പുത്രന്‍ എന്ന് പറയുന്ന പോലെ തന്നെയായിരുന്നു സുദേവന്‍ ജീവിച്ചത്. തൊലിക്ക് മീതെ ഉള്ള സ്നേഹം മാത്രമേ സുദേവന് അറിയാമായിരുന്നുള്ളൂ. അതയാളുടെ കുറ്റം ആയിരിക്കില്ല. അയാള്‍ കണ്ടു വളര്‍ന്നതൊക്കെ അതല്ലേ.

സുദേവന്റെ ഇരുപതാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അപ്പോഴേക്കും അയാളുടെ ബിസിനസുകള്‍ ഒക്കെ ചെറുതായി തകരാന്‍ തുടങ്ങിയിരുന്നു. അത് ഏറ്റെടുത്തു നടത്താനുള്ള വിവേകവും പക്വതയും മക്കളില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പകരം അച്ഛന്‍റെ സ്വത്ത് എല്ലാവര്‍ക്കും വീതിച്ചു നല്‍കാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടു. അങ്ങനെ താമസിയാതെ തന്നെ സ്വത്തുക്കള്‍ ഒക്കെ ഭാഗം വെച്ചു. സുദേവനും കിട്ടി ഒരു വീടും കുറെ കാശും. കാലിന്‍റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അപ്പോഴും സുദേവന്‍ അറിഞ്ഞില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ തോന്നിയ മുതലാളി മനോഭാവവും അഹങ്കാരവും ഒന്നുകൂടി കൂടിയതേ ഉള്ളൂ.

ഒരു ജോലി നോക്കണം എന്നോ, ജീവിതം നന്നായി മുന്‍പോട്ടു കൊണ്ട് പോകണം എന്നോ അയാള്‍ക്ക് തോന്നിയില്ല. കയ്യിലുള്ള പൈസ നന്നായി ചെലവാക്കി സുഖിച്ചു ജീവിക്കാനാണ് അയാള്‍ക്ക് തോന്നിയത്. ഉപദേശിക്കാനും ആരും ഇല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ ചെവി കൊടുക്കാറും ഇല്ലായിരുന്നല്ലോ . അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയ്ക്ക് മകനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നിയത്. കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ചുമതലാ ബോധം വരുമെന്നും മകന്‍ നന്നാവും എന്നും ഒക്കെ പാവം അമ്മയ്ക്ക് അപ്പോള്‍ തോന്നി. അങ്ങനെയാണ് സുദേവന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പ്രതീക്ഷകളോടെ ആതിര കടന്നു വന്നത്. സുദേവന്റെ സ്വഭാവത്തെപ്പറ്റി യാതൊരു സൂചനയും ഇല്ലാതെയാണ് ആതിര പുതിയ ജീവിതം തുടങ്ങിയത്.

എല്ലാവര്‍ക്കും ശുഭ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. സുദേവന്റെ അമ്മയ്ക്കും ആതിരക്കും ഒക്കെ. പക്ഷെ പ്രതീക്ഷകള്‍ തകരാന്‍ സമയം അധികം ഒന്നും വേണ്ടി വന്നില്ല. ജീവിതം പങ്കിടാന്‍ എത്തിയ സഖിയും ഒരു മനുഷ്യ ജീവി ആണെന്ന് കരുതാനുള്ള പക്വത ഇല്ലാതെ, ആശ്രിതരോട് ഭരിച്ചു സംസാരിക്കുന്ന പോലെ അയാള്‍ ഭാര്യയോടും പെരുമാറാന്‍ തുടങ്ങി. സ്നേഹം എന്താണ് എന്നറിഞ്ഞാല്‍ അല്ലേ അയാള്‍ക്ക്‌ അതൊക്കെ തിരുത്താന്‍ പറ്റൂ. കിടപ്പറയിലും തെറിപ്പാട്ടും മദ്യവും, പോരാത്തതിന് ദേഹോപദ്രവവും പതിവുകള്‍ ആവാന്‍ തുടങ്ങി. ദാമ്പത്യത്തിന്റെ താളം തെറ്റിത്തുടങ്ങി . അതിനിടെ അവര്‍ക്കൊരു കുഞ്ഞും പിറന്നു..... ഇരുട്ടിലേക്ക് വീശിയ ഒരു സുര്യ കിരണം പോലെ .വീട്ടുകാര്‍ അവന് വിജയ്‌ എന്ന് പേരിട്ടു. എല്ലാവരും കരുതി..ഇനിയെങ്കിലും സുദേവന്‍ നന്നാവും എന്ന്.

വീണ്ടും കാര്യങ്ങള്‍ മോശമായാതെ ഉള്ളൂ. ആദ്യമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ വീട്ടില്‍ കയറാതെ സുദേവന്‍ അലഞ്ഞു തിരിയുമായിരുന്നു. പിന്നെ അത് ആഴ്ചകള്‍ കൂടുന്ന അലച്ചില്‍ ആയി. വീട്ടില്‍ വരുന്ന സമയം മാത്രം അയാള്‍ കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറും. ഭാര്യയോടുള്ള പെരുമാറ്റത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. മറിച്ച്, വീട്ടില്‍ വരുമ്പോള്‍ ഒക്കെ വാക്ക് തര്‍ക്കവും അടിപിടിയും പതിവായി.

ഇതൊരു തുടര്‍ക്കഥ ആയപ്പോള്‍ ആതിരയുടെ വീട്ടുകാര്‍ ഒരു തീരുമാനം എടുത്തു. ആര്‍ക്കും വേണ്ടാതെ ഒരു ജീവിതം കൊണ്ടുപോകുന്നതിലും നല്ലത് ബന്ധം വേര്‍പെടുത്തുന്നതാണ് നല്ലത് എന്ന് അവര്‍ക്ക് തോന്നി. ദേഷ്യവും അഹങ്കാരവും മൂത്ത് നിന്ന സമയത്ത് സുദേവനും അതിനു സമ്മതം മൂളി. അങ്ങനെ കല്യാണം കഴിഞ്ഞ് നാലാം വര്‍ഷം അവര്‍ രണ്ടായി. അതായിരുന്നു സുദേവന്റെ ജീവിതത്തിനെ മാറ്റി മറിച്ച സംഭവം. പഴയ സുദേവനില്‍ നിന്നും മഞ്ഞണിപ്പുഴയില്‍ ഇന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സുദേവനിലേക്കുള്ള പ്രയാണം അന്ന് തുടങ്ങി.

വിവാഹ ബന്ധം വേര്‍പെട്ട ശേഷം അയാള്‍ക്ക് എന്തോ നഷ്ടപെട്ട പോലെ തോന്നി. അയാളുടെ ആട്ടും തുപ്പും സഹിച്ചു കഴിഞ്ഞ ആ പെണ്‍കുട്ടിയെയും അയാള്‍ ഉള്ളില്‍ ഇഷ്ടപ്പെടിരുന്നതായി അയാള്‍ക്ക് തോന്നി. പിന്നെ അയാളുടെ മകന്‍..വീട്ടില്‍ വിരളമായി വരാറുള്ള സമയത്ത് അതിന്‍റെ കൊഞ്ചലും കളിചിരിയും ഒക്കെ അയാളുടെ വികലമായ വ്യക്തിത്വത്തിന്റെ ഏതോ ഒരു കോണില്‍ കുറെ മധുര വികാരങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. അതിപ്പോള്‍ ഒരു നൊമ്പരമായി അയാളെ വേദനിപ്പിക്കാന്‍ തുടങ്ങി.

താമസിയാതെ തന്നെ ആതിര മറ്റൊരു വിവാഹം കഴിച്ചു. അതറിഞ്ഞ നിമിഷം സുദേവന് മനസ്സിലായി അയാളുടെ ജീവിതത്തില്‍ ആദ്യമായി കടന്നു വന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌. കോടതി വിധി പ്രകാരം ഇടയ്ക്കിടെ മകനെ കാണുവാനുള്ള അധികാരം സുദേവനും ഉണ്ടായിരുന്നു. അങ്ങിനെ ഇടയ്ക്കിടെ അയാള്‍ സ്കൂളില്‍ പോയി മകനെ കാണുമായിരുന്നു. ഓരോ കണ്ടുമുട്ടലിലും അയാളുടെ നഷ്ടബോധം ശക്തമാകാന്‍ തുടങ്ങി. മനസ്സില്‍ രൂപപെട്ട വ്രണങ്ങള്‍ അയാളെ വല്ലാതെ നോവിക്കാന്‍ തുടങ്ങി. ഉപദേശിക്കാനോ, നേര്‍ വഴി നടത്താനോ അയാള്‍ക്ക് നല്ല സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. നേര്‍വഴി തിരഞ്ഞെടുക്കാത്ത പലരെയും പോലെ സുദേവനും മദ്യത്തിന്റെയും ലഹരിയുടെയും പുറകെ പോയി. വിഷമങ്ങള്‍ മറക്കാന്‍ എന്ന പേരും പറഞ്ഞ്.

ബാങ്കില്‍ ഉണ്ടായിരുന്ന കാശിന്‍റെ ബലത്തില്‍ ജീവിച്ച ജീവിതം പതിയെ ദിശ മാറാന്‍ തുടങ്ങി. ബാങ്കിലെ കാശിന്‍റെ അക്കങ്ങള്‍ കുറഞ്ഞു തുടങ്ങി. ജീവിതം കൈവിട്ടു പോകുന്നത് മനസ്സിലാക്കാന്‍ ലഹരിയില്‍ ആണ്ട മനസ്സ് അയാളെ അനുവദിച്ചും ഇല്ല. അയാളുടെ അലച്ചില്‍ മാസങ്ങള്‍ നീളുന്നവ ആയി. ഒരു ലക്ഷ്യവും ഇല്ലാതെ എവിടെയെങ്കിലും ഒക്കെ അലയുക ഒരു പതിവാക്കി. അതിനിടെ എപ്പോഴെങ്കിലും നാട്ടില്‍ വരുമ്പോള്‍, കുറച്ചു മിട്ടായിയും വാങ്ങി അയാള്‍ മകനെ കാണാന്‍ ചെല്ലും. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ മകനെ കാണാന്‍ സ്കൂളില്‍ ചെന്നപ്പോഴാണ് അയാളുടെ നേരെ മകന്‍ മൂര്‍ച്ച ഏറിയ ഒരു ചോദ്യം ചോദിച്ചത്.

"നിങ്ങള്‍ എന്തിനാ എന്നെ കാണാന്‍ ഇടയ്ക്കിടെ വരുന്നത്. എന്‍റെ അമ്മയ്ക്ക് അതു ഇഷ്ടമല്ല . എനിക്കും . പഴയ കഥകള്‍ ഒക്കെ എനിക്കറിയാം. പണ്ടില്ലാത്ത സ്നേഹം ഇനി എന്തിനാ? "

അന്ന് അയാളുടെ നഷ്ട ബോധം നൂറിരട്ടിയായി. പകുതി ജീവന്‍ നല്‍കി ജനിപ്പിച്ച മകന്‍ ചോദിച്ച ചോദ്യം ശരിയാണെന്ന് അയാള്‍ക്ക്‌ തന്നെ തോന്നി. പിന്നീടുള്ള വരവുകളില്‍ അയാള്‍ മകനെ അടുത്ത് കാണാന്‍ പോയില്ല. അവന്‍റെ സ്കൂളിന്‍റെ അടുത്തുള്ള കടയില്‍ ഇരുന്ന് അവനെ ദൂരെ നിന്നും കണ്ട് സംതൃപ്തി അടയുമായിരുന്നു അയാള്‍. ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ എല്ലാം ചിരിച്ചും കരഞ്ഞും സ്വീകരിക്കാന്‍ അയാള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പിന്നീടുള്ള ജീവിതം തികച്ചും ചരട് പൊട്ടിയ പട്ടം പോലെ ആയിരുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് അയാള്‍ ചുറ്റിത്തിരിഞ്ഞു . കയ്യിലെ കാശ് തീരാരാവുമ്പോള്‍ പല തരം ജോലികളും ചെയ്തു. ഭാഷ നൈപുണ്യവും പല കാര്യങ്ങളിലും നല്ല അറിവും ഉണ്ടായിരുന്നതിനാല്‍ ജോലി കിട്ടാനൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ ഒരിടത്തും സ്ഥിരമായി നിന്നില്ല. സ്ഥിരമായി ഒന്നും ഭൂമിയില്‍ ഇല്ല എന്ന്‌ വാദിക്കുന്ന ഒരു പ്രവാചകനെപ്പോലെ അയാള്‍ അലഞ്ഞു നടന്നു.

ആ അലച്ചില്‍ ആണ് അയാളെ പാടെ മാറ്റിയത്. സ്വഭാവത്തിലും രൂപത്തിലും. മനസ്സില്‍ രൂപം കൊണ്ട നഷ്ടബോധത്തിന്റെ വ്രണങ്ങള്‍ വലുതായിക്കൊണ്ടേ യിരുന്നു. അതയാളുടെ സ്വഭാവത്തെ ഒന്ന് പതം വരുത്തി. അയാളുടെ രൂപവും തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറി. തുടുത്ത് നിന്ന കവിളുകള്‍ അകത്തേയ്ക്ക് വലിഞ്ഞു. കവിളെല്ലുകള്‍ പുറത്തേയ്ക്ക് തള്ളി നിന്നു. വെളിച്ചം നഷ്ടപ്പെട്ടപോലെ കണ്ണുകളും ഉള്ളിലേക്ക് വലിഞ്ഞു. തടിയും മുടിയും നീണ്ടു. അതൊക്കെ നന്നേ നരയ്ക്കുകയും ചെയ്തു. നല്ല ആരോഗ്യവാനായിരുന്ന അയാളുടെ ശരീരവും ഉടഞ്ഞു താറുമാറായി. അങ്ങനെ ഒരു അസ്ഥിപന്ജരം ആയിതീര്‍ന്ന സമയത്താണ് അയാള്‍ ഒരു ഭിക്ഷാം ദേഹിയെപ്പോലെ രാമപുരത്ത് എത്തുന്നത്‌ . അവിടെ ക്ഷീണിച്ചു ഒരു കടത്തിണ്ണയില്‍ കിടന്നുറങ്ങിയ നേരത്താണ് പോലീസുകാരുമായി വാക്ക് തര്‍ക്കം ഉണ്ടാവുന്നതും സുദേവന്‍ മരിക്കാനായി പുറപ്പെടുന്നതും.

"കഥ കേട്ടു. മരണം ഒന്നിനും ഒരു പോം വഴി അല്ല കുഞ്ഞേ. മനസ്സിലുള്ള ആ പശ്ചാത്താപം ഇല്ലേ...മനസ്സിലെ ആ വ്രണങ്ങള്‍ ഇല്ലേ.. അതാണ്‌ നിനക്ക് ജീവിക്കാന്‍ ഉള്ള ശക്തി നല്‍കാന്‍ കെല്‍പ്പുള്ള വിചാരങ്ങള്‍.. ഇനിയുള്ള ജീവിതം സ്വയം നശിക്കാതെ, മറ്റുള്ളവരെ സഹായിച്ചു ജീവിച്ചുകൂടെ ? "

സുദേവന്റെ നെറ്റിയില്‍ പതിയെ തലോടിക്കൊണ്ട് അമ്മ ചോദിച്ചു. അതിനു മറുപടി ആയി അയാള്‍ പതിയെ തല ആട്ടി. അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നു.

"ഇത്ര ഏറെ വിഷമങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്നിട്ടും ജീവിച്ച നിനക്ക് പോലീസുകാരുടെ അടി കൊണ്ടപ്പോള്‍ എന്തേ മരിക്കാന്‍ തോന്നി? പറയണം എന്നില്ല. ഒരു കൌതുകത്തിന് ചോദിച്ചതാണ്" .

അമ്മ ശാന്തമായി ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി. അമ്മയുടെ കൈകള്‍ വീണ്ടും നെറ്റിയില്‍ പിടിച്ചു വെച്ചു അയാള്‍ കരഞ്ഞു.

" അമ്മെ..അതൊരു വെറും പോലീസുകാരന്‍ അല്ലായിരുന്നു. ആ ഇന്‍സ്പെക്ടര്‍ എന്‍റെ മകന്‍ ആണ്. അവന്‍റെ മുഖം ഞാന്‍ എങ്ങനെ മറക്കാന്‍ ആണ്. എന്‍റെ പകുതി ജീവനല്ലേ അവന്‍? എന്‍റെ രൂപവും ഭാവവും ഒക്കെ മാറിക്കാണും. അവന്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ എന്നറിയില്ല.. എന്നാലും അവന്‍ എന്‍റെ അടുത്ത് വന്ന് എന്നെ അടിച്ചപ്പോള്‍ ആ കണ്ണുകളില്‍ ഒരു തീജ്വാല ഞാന്‍ കണ്ടു. പകയുടെയും വെറുപ്പിന്റെയും ഒരു തീജ്വാല പോലെ തോന്നി. എന്നെ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചു അവന്‍ പെരുമാറിയ പോലെ തോന്നി. അതെനിക്ക് താങ്ങാന്‍ ആയില്ല. പിന്നെ എന്തിനു ജീവിക്കണം എന്ന്‌ തോന്നി.. "

"മതി...ഇനി ഉറങ്ങിക്കോളൂ. ജിവിതം തീര്‍ന്നിട്ടില്ല. ഒരു പക്ഷെ ഒരു തുടക്കം ആവാം ഇത്. ഞാനും ഈ ആശ്രമവും ഒക്കെ അതിനുള്ള ഒരു നിമിത്തം മാത്രം ആയിരിക്കും. കഴിഞ്ഞതിനെക്കുറിച്ചു ഓര്‍ത്തു വിഷമിക്കാതെ നാളെകള്‍ മറ്റുള്ളവര്‍ക്ക് ഇത്തിരി ആശ്വാസം പകരുന്ന തരത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന്‌ ചിന്തിച്ചു കൂടെ? ഈശ്വരനെ ധ്യാനിച്ച്‌ കിടന്നോളൂ. "

അയാളുടെ നെറ്റിയില്‍ കൈ വെച്ചു ധ്യാനിച്ച ശേഷം അമ്മ ഉറങ്ങാന്‍ പോയി. നാളുകള്‍ക്കു ശേഷം അയാളുടെ മനസ്സ് ശാന്തമായി. ആരോ അടുത്തിരുന്നു തലോടുന്നപോലെ അയാള്‍ക്ക് തോന്നി. കുട്ടിക്കാലത്ത് പോലും കിട്ടാത്ത അമ്മയുടെ തലോടല്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. നീറുന്ന വ്രണങ്ങളെ ഉണക്കാന്‍ ശക്തിയുള്ള ആ തലോടല്‍ ഏറ്റു വാങ്ങി അയാള്‍ ഉറങ്ങി. നാളെ ഒരു പുതിയ ജീവിതത്തിലേക്ക് ഉണരാനായി.

ജോസ്
ബാംഗ്ലൂര്‍
25 - മാര്‍ച്ച്‌ - 2012

(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, മാർച്ച് 19

ഒരു മര പ്രേമ കഥ .....






കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോയ സമയത്ത്, വീട്ടിലെ ടെറസ്സില്‍ നിന്നും പുറത്തേയ്ക്ക് കണ്ണോടിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്‍റെ വീടിന്‍റെ ചുറ്റും ഹരിത മനോഹരമായ കാഴ്ചകള്‍ ആണ് മാങ്ങാത്തൊലി ആണ് എന്നൊക്കെ കരുതിയിരുന്ന എന്നെ, ഒന്ന് ഇരുത്തിയ കാഴ്ച. വീടിന്‍റെ അടുത്ത്, നിറച്ചും മരങ്ങള്‍ ഉണ്ടായിരുന്ന പറമ്പിലൊക്കെ തലങ്ങും വിലങ്ങും കുറെ ജെ സീ ബീ പാഞ്ഞു നടന്ന്, മരങ്ങളുംപിഴുത് , പറമ്പൊക്കെ വെട്ടിയിളക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, കാടു പോലെ കിടന്ന സ്ഥലം റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് പറ്റിയ മാതിരി വൃത്തിയായി നിരപ്പായി കിടന്നു . അതൊക്കെ കണ്ടപ്പോള്‍ എനിക്ക് എന്‍റെ കഥ ഓര്‍മ്മ വന്നു. ഒരു അഞ്ചാറു വര്‍ഷം പഴക്കം ഉള്ള കഥ.

എനിക്ക് മരങ്ങളോട് വല്ലാത്ത പ്രേമം ആണ്.പണ്ടും ഇപ്പോഴും. (അത് ഞാന്‍ ഒരു മരത്തലയന്‍ ആയതു കൊണ്ടാണ് എന്ന് എന്ന് ചില ദുഷ്ടര്‍ പറയും. അവര്‍ പറയട്ടെ . ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു). പടര്‍ന്നു പന്തലിച്ച്, വലിയ ശിഖരങ്ങളുമായി , നിറയെ പച്ച ഇലകളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്ത ഒരു കുളിര്‍മ തോന്നും (മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്നൊക്കെ ഒരു പരസ്യത്തില്‍ പറയാറില്ലേ ..അത് പോലെ ).

പണ്ട് ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ അവരുടെ വീടിന്‍റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവുണ്ടായിരുന്നു. അതിന്‍റെ താഴത്തെ കൊമ്പിലൊക്കെ കയറി ഞാന്‍ കുറെ തൂങ്ങിക്കളിച്ചിട്ടുണ്ട് . അത് കണ്ടപ്പോള്‍ മുതല്‍ എന്‍റെയും മനസ്സില്‍ ഒരു ആഗ്രഹം വന്നു. വലുതായി വീട് വയ്ക്കുമ്പോള്‍ അത് പോലെ വലിയ മരങ്ങള്‍ ഉള്ള പറമ്പില്‍ തന്നെ വേണം എന്ന്.

മരങ്ങള്‍ നിറഞ്ഞ പറമ്പും, അതിന്‍റെ നടുക്കൊരു കൊച്ചു വീടും. അതായിരുന്നു എന്‍റെ സ്വപ്നം. അവിടെ എന്നും രാവിലെയും വൈകിട്ടും ഒരു കസേര എടുത്തു പുറത്തിട്ടിട്ട് , മരങ്ങളെയും നോക്കി കുറച്ചു നേരം ഇരിക്കാനും, അതിന്‍റെ ചില്ലകളിലൂടെ വരുന്ന കാറ്റ് കൊള്ളാനും, അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദം കേള്‍ക്കാനും ഒക്കെ എന്ത് രസമായിരിക്കും. ഇങ്ങനെയൊക്കെ ആണ് ഞാന്‍ സ്വപ്നം കണ്ടത്.

'ഇതൊക്കെ നടക്കുന്ന കാര്യം ആണോടേ ജോസേ? വലിയ വീട് വേണമെന്നോ , പുതിയ കാറ് വേണമെന്നോ ഒക്കെ പറഞ്ഞാല്‍ നടക്കും. നിനക്കിപ്പോള്‍ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ ഉള്ള പറമ്പ് തന്നെ വേണം എന്ന് വെച്ചാല്‍ ..സംഗതി ലേശം പ്രയാസമാണ് മോനെ ദിനേശാ ..." എന്‍റെ ആഗ്രഹം കേട്ട ഒരു സുഹൃത്ത്‌ പറഞ്ഞു.

ഒരു കണക്കിന് അവന്‍ പറഞ്ഞത് നേരാണ്. ഒള്ള പറമ്പൊക്കെ നിരപ്പാക്കി വീടുകളും മറ്റു വലിയ കെട്ടിടങ്ങളും കെട്ടുന്ന ഇ സമയത്ത്, എന്‍റെ സ്വപ്നത്തിലെ പോലൊരു സ്ഥലം എവിടുന്നു കിട്ടാന്‍?

ജോലി കിട്ടിക്കഴിഞ്ഞ് സാമ്പത്തിക സ്ഥിതി ഒന്ന് പച്ചപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ 'വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമം തുടങ്ങി. ഞാന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ എന്‍റെ ചേട്ടനാണ് എനിക്ക് വേണ്ടി സ്ഥലം നോക്കാന്‍ പോയിരുന്നത്. ഏകദേശം എണ്‍പതോളം സ്ഥലങ്ങള്‍ അങ്ങനെ നോക്കി. എന്തെങ്കിലും പ്രശ്നം കാരണം അതൊന്നും നടന്നില്ല. ഒന്നുകില്‍ പ്രമാണത്തില്‍ എന്തെങ്കിലും കുരുക്ക്, അല്ലെങ്കില്‍ അടുക്കാന്‍ പറ്റാത്ത വില, ഇതൊന്നും പോരെങ്കില്‍ ചുറ്റു വട്ടം പന്തികേടുള്ളിടം. അങ്ങനെ കുറെ സ്ഥലങ്ങള്‍ നോക്കി നോക്കി സമയം പോയിക്കിട്ടി. അവസാനം കുടുംബ വീടിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അടുത്തുള്ള ഒരു സ്ഥലം വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നറിഞ്ഞു. ഞാനും കൂടെ അവധിക്കു വന്ന ഒരു സമയത്ത്, ചേട്ടന്‍റെ കൂടെ ഞാന്‍ സ്ഥലം കാണാന്‍ പോയി.


റോഡു നിരപ്പില്‍ നിന്നും കുറച്ചു താഴ്ന്നു നിന്നിരുന്ന ആ സ്ഥലം കണ്ടപ്പോഴേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയ മരങ്ങളും, ചെടികളും ഒക്കെ നിറഞ്ഞ്, ഒരു പച്ചപ്പുതപ്പ് പുതച്ച സ്ഥലം പോലെ എനിക്ക് തോന്നി.

"അമ്പട..ഇത് താന്‍ യേന്‍ സ്വപ്ന ഭൂമി" . ഞാന്‍ മനസ്സില്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കാര്‍ക്കും ആ താഴ്ന്ന സ്ഥലത്തിനോട് അധികം താല്പര്യം തോന്നിയില്ല എങ്കിലും എന്‍റെ ഇഷ്ടത്തിനോട് എല്ലാവരും സമ്മതിച്ചു. അധികം താമസിയാതെ ഞാന്‍ എന്‍റെ സ്വപ്നക്കൂടാരത്തിന്റെ പണി തുടങ്ങി. എന്‍റെ ആത്മ സുഹൃത്ത്‌ തന്നെ വീടിന്‍റെ പ്ലാന്‍ വരച്ചു തന്നു. ഉടന്‍ തന്നെ ബാങ്ക് ലോണും ശരിയാക്കി ഞാന്‍ വീടിന്‍റെ പണി തുടങ്ങി.

പറമ്പില്‍ കുറെ ഏറെ മരങ്ങള്‍ ഉണ്ടായിരുന്നു. അയണി , പുളി, മാവ്, തെങ്ങ്, കശുമാവ് അങ്ങനെ കുറെ ഏറെ മരങ്ങള്‍. അതിന്‍റെ ഒക്കെ നടുക്ക് ഒരു വീട് ..അതായിരുന്നു എന്‍റെ ആദ്യ സ്വപ്നം. അതെത്രത്തോളം പ്രായോഗികമായ സ്വപ്നം ആയിരുന്നു എന്ന് പിന്നീടല്ലേ അറിഞ്ഞത്. വീട് പണി തുടങ്ങിയ ദിവസം മുതല്‍ മരങ്ങളില്‍ ഓരോന്നായി കോടാലി വീഴാന്‍ തുടങ്ങി.



"ജോസേ...എങ്ങനെ വന്നാലും, വീട് ഇരിക്കുന്ന സ്ഥലം ശരിയാക്കാന്‍ രണ്ടു അയണിയും ഒരു മാവും വെട്ടേണ്ടി വരും. ബാക്കിയുള്ള അയണിയും, മാവും ഒക്കെ നമുക്ക് നിര്‍ത്താം "

ബോംബെയില്‍ ഇരുന്ന എന്നോട് എന്‍ജിനീയര്‍ ഫോണില്‍ ക്കൂടെ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. വേറെയും മരങ്ങള്‍ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍.

വീടിന്‍റെ മുന്‍പില്‍ നിന്ന രണ്ടു വലിയ അയണി മരത്തില്‍ നിന്നും എന്നും പഴുത്ത കായ് താഴെ ചിതറി വീഴും. ഒപ്പം കുറെ ഏറെ പഴുത്ത ഇലകളും. അതൊക്കെ വാരിക്കളഞ്ഞു മതിയായപ്പോള്‍ അമ്മച്ചിയും ചേച്ചിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

"ഈ അയണി മരങ്ങള്‍ ഇങ്ങനെ നിര്‍ത്തിയാല്‍, എന്നും ഇതിന്‍റെ കായും ഇലകളും വാരിക്കളഞ്ഞ് ഞങ്ങളുടെ നടുവ് ഒരു പരുവം ആകും. അത് രണ്ടും വെട്ടിക്കളയുന്നതല്ലെടാ നല്ലത്? "

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല. . അമ്മച്ചിയും ചേച്ചിയും ചവറു വാരി കഷ്ടപ്പെടുന്നത് കാണാന്‍ എന്തായാലും വയ്യ.

"ഓക്കെ ..ശരി..എന്നാ വെട്ടിക്കോ. ബാക്കി മരങ്ങള്‍ ഒക്കെ നിര്‍ത്തിയേക്കണേ ?"

ഇനിയും മരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ ആശ്വസിച്ചു. പക്ഷെ പിന്നെ വീണ്ടും വീണ്ടും വീട്ടില്‍ നിന്നും ഫോണ്‍ കാളുകള്‍ വന്നു.

"എടാ ..വീടിന്‍റെ വരമ്പത്ത് പുളി നില്‍ക്കുന്നത് ശരിയല്ല. അത് മതിലിനു കേടാ. അത് കൊണ്ട് ആ പുളി വെട്ടണം. വെട്ടട്ടെ?

"ഓ ശരി..വെട്ടിക്കോ.. പിന്നല്ലാതെ എന്താ ചെയ്യാന്‍?"

"എടാ.. മുന്‍ വശത്തെ മാവിന്‍റെ വേരുകള്‍ ശരിക്കും പടര്‍ന്നിട്ടുള്ളതാ. അത് വെട്ടിയില്ലെങ്കില്‍ പിന്നീട് വീടിന്‍റെ അടിത്തറയെ ബാധിക്കും. അത് വെട്ടുന്നതാണ് നല്ലത്"

"ഓ ശരി..വെട്ടിക്കോ.. രണ്ടു മൂന്നു മരങ്ങള്‍ എങ്കിലും നിര്‍ത്തണേ ?"

"എടാ ജോസേ.. ആ കശു മാവില്‍ അപ്പിടി നീറാണ്. അതിന്‍റെ അടുത്ത് ചെന്ന് നിന്നാല്‍ നീറ് കടിക്കും. അതവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് വെട്ടിക്കള യുന്നതല്ലേ ബുദ്ധി? "

"ഓ പിന്നെന്താ ..വെട്ടിക്കോ "

അങ്ങനെ വെട്ടി വെട്ടി മരം എന്ന് പറയാന്‍ ഇപ്പോള്‍ ഒരു തെങ്ങ് മാത്രം ഉണ്ട്. അതും അടുക്കളയുടെ പുറകില്‍. അതില്‍ നിന്നും തേങ്ങ വീണ് ടെറസ്സില്‍ പൊട്ടല്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ അതിന്‍റെ ആയുസ്സും താമസിയാതെ തീരും.

മരങ്ങളുടെ തണലില്‍ വീട് വേണം എന്ന സ്വപ്നം ഇനിയും ബാക്കി. അഹങ്കാരം പറയുന്നതല്ല കേട്ടോ. എത്രയോ പേര്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ എനിക്ക് ഒരു വീടെങ്കിലും ഉണ്ടാക്കാന്‍ പറ്റിയില്ലേ. അത് തന്നെ ദൈവ കാരുണ്യം .

എന്തായാലും ഞാന്‍ സ്വപ്നം കാണുന്നത് നിര്‍ത്തിയിട്ടില്ല. ഭൂമിയിലെ യാത്ര അവസാനിക്കും മുന്‍പ് വലിയ മരങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഭൂമി ഞാന്‍ വാങ്ങും. കുറെ കാലം കൂടി ജീവിക്കാന്‍ തലവര ഉണ്ടെങ്കില്‍ ആ വയസ്സ് കാലത്ത്
പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്ന് ജീവിക്കാനായി, ആ കൊച്ചു ഭൂമിയില്‍ ഒരു കൊച്ചു വീടും കെട്ടി, ഞാന്‍ താമസിക്കും.

"എന്തെ? സ്വപ്നം കൊള്ളില്ലേ? "


ജോസ്
ബാംഗ്ലൂര്‍
19 മാര്‍ച്ച് 2012

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )