2012, ഏപ്രിൽ 21

കീര്‍ത്തി നഷ്ടപ്പെടുന്ന കലാലയങ്ങള്‍ ....

സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോളേജില്‍ പഠിക്കാന്‍ പോകുക എന്നത് ഒരു മധുര സ്വപ്നമായി മനസ്സില്‍ എന്നും ഉണ്ടായിരുന്നു. കോളേജിനെ ക്കുറിച്ചും, അവിടെയുള്ള ജീവിതത്തിനെക്കുറിച്ചും ഒക്കെ ഉണ്ടായിരുന്ന കേട്ടറിവുകള്‍ അത്ര മനോഹരം ആയിരുന്നു. അതാവും സ്വപ്നങ്ങളും അത്ര മനോഹരം ആവാന്‍ കാര്യം.

ഗവര്‍മെന്റ് ആര്‍ട്സ് കോളേജ് 
പത്താം ക്ലാസ് കഴിഞ്ഞു ആദ്യം ചെന്നത് തിരുവനന്തപുരത്തെ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ ആണ്. അവിടെ നിന്നാണ് സ്വപ്നങ്ങളിലെ മാധുര്യത്തിനു ചെറിയ കയ്പ്പ് വന്നുതുടങ്ങിയത്‌. പ്രതീക്ഷിച്ച പോലെ ഒരു സ്വതന്ത്ര മനസ്സോടെ, സന്തോഷത്തോടെ കോളേജില്‍ പഠിക്കുന്നതിനു പകരം, ഭീതി നിറഞ്ഞ മനസ്സോടെ ആണ് കോളേജില്‍ പഠിക്കേണ്ടി വന്നത്. കാരണം മറ്റൊന്നും അല്ല....കലാലയ രാഷ്ട്രീയം തന്നെ. ഇന്നും ആലോചിക്കുമ്പോള്‍ മനസ്സിലാവാത്ത ഒരു കാര്യം ആണ് ഈ കലാലയ രാഷ്ട്രീയം.

സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്തവരെപ്പോലും ഭീഷണി മുഴക്കി സമരം ചെയ്യാന്‍ പിടിച്ചോണ്ട് പോവുക, അതില്‍ പങ്കെടുക്കാത്തവരെ തിരഞ്ഞു പിടിച്ചു പെരുമാറുക, ഇത്തരം കലാപരിപാടികള്‍ ആണ് കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഭീതി നിറച്ചിരുന്നത്.

കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ പറയുന്നത്, ദേശീയ രാഷ്ട്രീയ രംഗത്തേക്ക് കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന കളിത്തട്ടാണ് കലാലയങ്ങള്‍  എന്ന്. പക്ഷെ ഇന്ന് വരെ കലാലയങ്ങളില്‍ ഒരു ദേശീയ തലത്തില്‍ അല്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ഗൗരവമുള്ള എന്തെങ്കിലും കാര്യം എടുത്തിട്ട്, അതിനെ നേരാംവണ്ണം കൈകാര്യം ചെയ്യുന്ന ഒരു പ്രവര്‍ത്തി ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളവും.

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കായി തിരുവനന്തപുരത്തെ പ്രശസ്തമായ യുണിവേഴ്സിറ്റി കോളേജില്‍ ആണ് ഞാന്‍ ചേര്‍ന്നത്‌. മഹാന്മാരായ പലരും പഠിച്ച കോളേജ് എന്ന നിലയില്‍ പുകള്‍ പെറ്റ കലാലയം ആണ് അത്. അവിടെയും വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ചേര്‍ന്നത്‌. എന്നാല്‍, ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒന്നോ രണ്ടോ അധ്യാപകരെയും, കുറച്ചു നല്ല സുഹൃത്തുക്കളെയും കിട്ടി എന്നതൊഴിച്ചാല്‍, ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു അദ്ധ്യായം ആണ് യുണിവേഴ്സിറ്റി കോളജിലെ ജീവിതം.
യൂണിവേഴ്സിറ്റി കോളേജ്

കഷ്ടപ്പെട്ട് പഠിച്ചു കോളേജില്‍ അഡ്മിഷന്‍ വാങ്ങി ചെല്ലുന്ന കുട്ടികള്‍ക്ക് പേടിക്കേണ്ടത് അധ്യാപകരെ അല്ല... മറിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുട്ടി നേതാക്കളുടെ നിഴലില്‍ നിന്ന് മറ്റുള്ളവരെ വിരട്ടി ജീവിക്കുന്ന ഞാഞ്ഞൂലുകളെ ആണ് . പ്രശസ്തനായ അധ്യാപകന്‍റെ വിദ്യാര്‍ഥി ആണ് എന്ന് പറയുന്നതിനേക്കാള്‍, വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനത്തിന്‍റെ നേതാവിനെ അറിയാവുന്ന ആളാണ്‌ താന്‍ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഞാഞ്ഞൂലുകള്‍ അവരുടെ കാലിന്‍റെ അടിയില്‍ നിന്നും മണ്ണ് ചോരുന്നത് അറിയുന്നില്ല. അറിഞ്ഞു വരുമ്പോഴേക്കും സമയം താമസിച്ചിരിക്കും.

"പെട്രോള്‍ സഹായ ഫണ്ട്‌ " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ഞാന്‍ ഇപ[പോഴും ഓര്‍ക്കുന്നു. പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ അവന്‍ ഓര്‍ത്തു വെച്ച് പെരുമാറും. അപ്പൊ പിന്നെ കൊടുക്കാതെ നിവര്ത്തിയില്ല.

ഒരു വിഷയത്തിനും ക്ലാസ്സില്‍ കയറാതെ, അധ്യാപകരെ തെറി പറഞ്ഞും, വിരട്ടിയും നടക്കുന്ന കുറെ  സ്റ്റൈല്‍ മന്നന്മാര്‍ എന്‍റെ  മനസ്സില്‍ ഇപ്പോഴും ഉണ്ട്. അവരുടെ ശിങ്കിടികള്‍ ആയി നടക്കുന്നവര്‍ക്കും, അവരെ സന്തോഷിപ്പിച്ചു നടക്കുന്നവര്‍ക്കും കോളേജില്‍ സ്വൈര വിഹാരം നടത്തുന്നതിനു യാതൊരു പ്രശ്നവും ഇല്ല. പേടിക്കേണ്ടത് ഒരു രാഷ്രീയ കൂറും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ്.

സമരങ്ങള്‍ക്ക് അന്ന് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. അതിന്‍റെ കാരണങ്ങള്‍ ചോദിക്കരുത്.  സോമാലിയയില്‍ പട്ടിണി മരണം നടന്നാലും, കുവൈറ്റില്‍ അമേരിക്ക ബോംബിട്ടാലും, യുണിവേഴ്സിറ്റി കോളേജില്‍ സമരം നടക്കും. അന്ന് ടാന്‍സ്പോര്‍ട്ട് ബസ്സിന്റെയോ അടുത്തുള്ള കണ്ണാടി കെട്ടിടങ്ങളുടെയോ ചില്ലുകള്‍ ഉടയും. പൊതു മുതല്‍ നശിപ്പിച്ചു വീര്യം പ്രകടിപ്പിക്കുക എന്നതാണല്ലോ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പിച്ച വെയ്ക്കുന്നവര്‍ക്കുള്ള ബാല പാഠം. സമരത്തിന്‍റെ കാരണം അറിയാത്ത, അതില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത പലരും പേടിച്ചു അതില്‍ പങ്കെടുക്കും. അങ്ങനെ സെക്രട്ടേറിയെട്ടിന്റെ മുന്‍പില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ശക്തി പ്രകടനം നടക്കും..അത് പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത ആവുകയും ചെയ്യും.

"അനീതിക്കെതിരെ പോരാടുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം ". എന്‍റെ സുഹൃത്തും, സീനിയറും ആയ ഒരു നേതാവ് ഒരിക്കല്‍ പറഞ്ഞ വാചകം ആണ് ഇത്. അവന്‍ കാട്ടിയ അനീതികള്‍ എന്തൊക്കെയാണ് എന്ന് ഇവിടെ വിസ്തരിക്കുന്നില്ല.

എല്ലാം ഒരു പരിധിക്ക് അകത്താണെങ്കില്‍ പിന്നെയും കുഴപ്പം ഇല്ല. കലാലയ ജീവിതത്തിന്‍റെ ഭാഗമല്ലേ ഇതെന്നൊക്കെ കരുതി ആശ്വസിക്കാം. പക്ഷെ കലാലയങ്ങളുടെ പ്രാഥമിക ധര്‍മ്മം പോലും നടപ്പാകാന്‍ പറ്റാത്ത വിധം ഈ പ്രസ്ഥാനങ്ങള്‍ വളര്‍ന്നാലോ. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്.

ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന എന്‍റെ അനന്തരവനുമായി സംസാരിക്കും. എങ്ങനെയെങ്കിലും കോളേജ് പഠിത്തം മതിയാക്കി അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നാണ് അവന്‍റെ ചിന്ത. നേരത്തെ പറഞ്ഞ പോലെ, എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സമരം വിളിച്ചു, വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പിടിച്ചിറക്കി മുദ്രാ വാക്യം വിളിപ്പിച്ചു റോഡിലൂടെ നടത്തിക്കുന്നത് ഇപ്പോള്‍ അവിടെ പതിവാണ്. വര്‍ഷത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത് വിരളം. ട്യൂഷന്‍ ക്ലാസ്സുകള്‍ ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് ജയിക്കാന്‍ ആവില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ പേരിനു ജയിച്ചിട്ടു എന്ത് കാര്യം.

ഞാന്‍ ആലോചിക്കാറുണ്ട്. ഈ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക്  അവരുടെ കഴിവ് വെച്ച് ചെയ്യാന്‍ പറ്റുന്ന വേറെന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതും ശരിക്കും നമ്മുടെ ദിനം ദിന ജീവിതത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍.... രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ നല്ല രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനം എന്താണ് എന്ന് മനസ്സിലാക്കിപ്പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.  പൈസ കൊണ്ടും, സമയം കൊണ്ടും സഹായം വേണ്ടുന്ന എത്രയോ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും ഉണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടൊന്നും പോയി ഒന്നും ചെയ്തുകൂടാ എന്നാരും പറഞ്ഞിട്ടില്ലല്ലോ?  കാസര്‍കോട് ജില്ലയില്‍ ഒരു വിദ്യാര്‍ഥിയെ ആരോ ഞോണ്ടി എന്നും പറഞ്ഞു തിരുവനന്ത പുരത്ത് സമരം ഉണ്ടാക്കി, സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്ത വിദ്യാര്‍ഥി കളെയും തെരുവില്‍ ഇറക്കി അടി വാങ്ങി കൊടുക്കുന്നതിലും നല്ലതല്ലേ അത്.  ഗവര്‍മെന്റിന്റെ അനാസ്ഥ കാരണം വഷളാവുന്ന എത്രയോ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഇടപെട്ട് ഗവര്‍മെന്റിന് മാതൃക ആകാമല്ലോ ഈ വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌.

"നീ ഏത് ലോകത്താ ജീവിക്കുന്നെ? വല്ല നടക്കുന്ന കാര്യവും പറ." ഞാന്‍ എന്‍റെ ചിന്തകള്‍ പുറത്തിടുമ്പോള്‍ എന്നെക്കാള്‍ ലോക വിവരം കൂടുതലുള്ള എന്‍റെ സുഹൃത്തുക്കള്‍ എന്നോട് പറയും. വേദനയോടെ ഞാന്‍ അത് ഉള്‍ക്കൊള്ളും. ഈ കലാലയങ്ങളില്‍ പഠിക്കുന്ന, കപട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത, എന്നാല്‍ ഭീഷണി കാരണം ഇറങ്ങേണ്ടി വരുന്ന  അനുജന്മാരെയും അനുജത്തിമാരെയും ഓര്‍ത്തു എനിക്ക് വിഷമം ഉണ്ട്. ആ വിഷമത്തിന്റെ കാരണം കുറച്ചു കൂടി വിശദമാക്കണം എങ്കില്‍ എന്‍റെ ബിരുദാനന്തര ബിരുദ ജീവിതവും പറയണം.

IIT  റൂര്‍ക്കി
യുണിവേഴ്സിറ്റി കോളേജിന്റെ ലോകത്ത് നിന്നും മാറി IIT റൂര്‍ക്കി എന്ന കലാലയത്തില്‍ പോകാന്‍ എനിക്ക് പ്രചോദനം നല്‍കിയത് യുണിവേഴ്സിറ്റി കോളേജില്‍ എന്നെ പഠിപ്പിച്ച കുമാര്‍ സാര്‍ ആണ്. ഇന്നും ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന അധ്യാപകരില്‍ ഒരാള്‍. ആ പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍  IIT    റ്റൂര്‍ക്കിയില്‍ പഠിക്കാന്‍ എത്തി. കലാലയ രാഷ്ട്രീയം മനസ്സില്‍ നിറച്ച ഭീതി ഒട്ടും പോകാതെ തന്നെയാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ തികച്ചും വിഭിന്നമായ ഒരു അന്തരീക്ഷം ആണ് അവിടെ എനിക്ക് കിട്ടിയത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിക്ക് അതിനുള്ള പൂര്‍ണ്ണ അവസരം അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥി രാഷ്രീയം എന്ന ഒരു കാര്യം അവിടെ കേള്‍ക്കാനേ ഇല്ലായിരുന്നു. അത് കൊണ്ട് അവിടെ പഠിച്ച ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടം വന്നോ? എന്‍റെ അറിവില്‍ ഇല്ല. മറിച്ച് , ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ അവിടത്തെ വിദ്യാഭ്യാസം സഹായിച്ചു. ഞാന്‍ ഇന്നത്തെ നിലയില്‍ എത്താനും എന്നെ സഹായിച്ചത്  ആ  വിദ്യാഭ്യാസം തന്നെ. കലാലയം എന്നാല്‍ എന്താണ് എന്ന് മനസ്സില്‍ പണ്ടുണ്ടായിരുന്ന ഒരു ചിത്രം, ശരിക്കും കണ്ടറിഞ്ഞത്‌ അവിടെ ചെന്ന ശേഷം ആണ്.

ഇനി ഞാന്‍ നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് വരാം. ഈ ഗവര്‍മെന്റ് കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലൊരു ഭാഗവും കഴിവുള്ളവര്‍ തന്നെ ആണ്.പ്രൊഫഷനല്‍ പഠനത്തിനു പോകാന്‍ കഴിഞില്ല എന്ന കാരണം കൊണ്ട് അവര്‍ കഴിവില്ലാത്തവര്‍ ആവുന്നില്ലല്ലോ ? പക്ഷെ അനാവശ്യമായ രീതിയിലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവര്‍ക്ക് പഠിക്കാനുള്ള അവസരം കിട്ടുന്നില്ല. അതിലൂടെ അവര്‍ക്കൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്? ഒരാള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുതുന്നതല്ലേ ആ വ്യക്തിയോട് ചെന്നുന്ന ഏറ്റവും വലിയ ക്രൂരത.?

മറ്റു പല കോളേജുകളിലും നടക്കുന്നത് ഇതാണോ, അതോ അവയൊക്കെ ഭേദമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ പഠിച്ച ഈ രണ്ടു കോളേജുകളുടെയും അവസ്ഥ ഇപ്പോള്‍ വീണ്ടും കഷ്ടം ആയിക്കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  നഷ്ടം വേറാര്‍ക്കും അല്ല...പഠിക്കാന്‍ എന്ന ചിന്തയുമായി എത്തുന്ന ശരാശരി വിദ്യാര്‍ഥി കള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും .

കലാലയങ്ങളില്‍ രാഷ്രീയം വേണോ വേണ്ടയോ എന്നൊക്കെ എത്രയോ വിവരമുള്ളവര്‍ സംസാരിച്ചിട്ടുണ്ട്..തര്‍ക്കിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുക എന്നതല്ല എന്‍റെ ഉദ്ദേശം. മറിച്ച്, നല്ലൊരു കലാലയ ജീവിതം അനുഭവിച്ച എനിക്ക്, അതിന്‍റെ നല്ല ഗുണങ്ങള്‍ എന്‍റെ  ജീവിതത്തില്‍ പ്രതിഫലിക്കുമ്പോള്‍, അത് പോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളെ ഓര്‍ത്തപ്പോള്‍ ഉണ്ടായ വിഷമം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ഇതെഴുതുമ്പോഴും, മനസ്സിനുള്ളില്‍ വെറുതെ ഞാന്‍ ആഗ്രഹിക്കുന്നു . ,...ഞാന്‍ പഠിച്ച ഈ കലാലയങ്ങള്‍ അതിന്‍റെ പഴയ പ്രൌഡി വീണ്ടെടുക്കുന്ന ഒരു കാലം വരില്ലേ ? സാമൂഹിക സാംസ്കാരിക നായകരെ വാര്‍ത്തെടുക്കുന്ന കാലം വീണ്ടും വരില്ലേ? അത് എളുപ്പം അല്ല എന്നും അറിയാം. കള നിറഞ്ഞ കുളം പോലെ വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് ഈ കലാലയങ്ങള്‍. അവയുടെ ഓരോ ജീവ കോശങ്ങളിലും തുളഞ്ഞു കയറി നില്‍കുന്ന കലാലയ രാഷ്രീയം എന്ന വിപത്ത് എന്ന് മാറുമോ എന്ന് ആ പഴയ കാലം വരും എന്ന് ആഗ്രഹിക്കാം.


ജോസ്
ബാംഗ്ലൂര്‍
21  - ഏപ്രില്‍ - 2012  

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )



2012, ഏപ്രിൽ 17

ഇണ...



 
ശനിയാഴ്ച ആയതുകൊണ്ടാവും ഷോപ്പിംഗ്‌ മോളില്‍ നല്ല തിരക്കായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും, വെറുതെ സമയം കളയാന്‍ വന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഷോപ്പിംഗ്‌ മോളിന്‍റെ താഴത്തെ നിലയില്‍, മതിലിനോട് ചേര്‍ന്ന് ഒരുക്കിയ പുല്‍ത്തകിടിയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഏറെപ്പേരും കമിതാക്കളായിരുന്നു. നഗരത്തിലെ തിരക്കേറിയ ജീവിതത്തിന്‍റെ ഇടയില്‍ കുറച്ചൊരു സ്വകാര്യത തേടി എത്തിയ ചെറുപ്പക്കാരും, വയസ്സായവരും, പിന്നെ കുറെ കുട്ടികളും ഒക്കെ ആ പുല്‍ത്തകിടിയുടെ ഒരറ്റത്ത് പണിത അര മതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ചക്രവാളത്തില്‍ മറയാന്‍ കുറച്ചു മണിക്കൂറുകള്‍ കൂടി ബാക്കി ഉണ്ടായിരുന്ന സൂര്യന്‍, നേരിയ ചുവന്ന നിറം മാനത്തു ചാലിച്ച് അസ്തമയം കാത്തിരുന്നു. 

ആ അരമതിലിന്‍റെ ഒരറ്റത്ത് അജയനും ലക്ഷ്മിയും ഇരുന്നു. ഒരു ഐസ് ക്രീമും നുണഞ്ഞ് അജയന്‍റെ തോളില്‍ തല  ചായ്ച്ചാണ് ലക്ഷ്മിയുടെ ഇരുപ്പ്. അജയനാവട്ടെ ഒരു കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് ആരോടോ സംസാരിച്ചു കൊണ്ട്, മറു കയ്യാല്‍ ലക്ഷ്മിയെ തന്നോട് ചേര്‍ത്ത് പിടിച്ചാണ് ഇരിക്കുന്നത്. ആരും ആരെയും തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന നഗരത്തില്‍ അല്ലെ അതൊക്കെ പറ്റൂ. ഷോപ്പിംഗ്‌ മോളില്‍ ഉള്ള ഒരു തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയതാണവര്‍. സിനിമ തുടങ്ങാന്‍ വീണ്ടും സമയം ഉണ്ടായിരുന്നതിനാല്‍ പുറത്തെ കാഴ്ചകള്‍ കണ്ടു സമയം കളയാനാണ് അവര്‍ ആ അര മതിലില്‍ വന്നിരുന്നത്. 

ആ ഇരുപ്പ് ലക്ഷ്മിയെ സംബന്ധിച്ച് ഒരു മധുരമായ അനുഭവം ആണ്.വീട്ടുകാരുടെ ഒന്നും  കണ്ണെത്താത്ത  ആ നഗരത്തില്‍  ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ  ചെലവഴിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും അവള്‍ ഏറെ ആസ്വദിക്കും.   എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ ഇങ്ങനെ അവസരങ്ങള്‍ കിട്ടാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ ജോലിത്തിരക്ക് കഴിഞ്ഞു തളര്‍ന്നു വരുമ്പോള്‍ ഇതിനൊക്കെ എവിടുന്നാ നേരം. 

അരമതിലിനോട് ചേര്‍ന്ന് അവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഒരു തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അതില്‍ പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവില്‍ കുറെ കിളികള്‍ കൂട്ടത്തോടെ വന്നിരുന്നു ചിലച്ചു. മരത്തിന്‍റെ കുറെ ചില്ലകള്‍ അടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും പോയിരുന്ന വൈദ്യുത ലൈനിലേക്ക് ചാഞ്ഞു കിടന്നു. വൈദ്യുത ബോര്‍ഡിലെ ആളുകള്‍ സാധാരണ അതൊക്കെ വെട്ടിക്കളയുന്നതാണ്. 

അടയ്ക്കാ കുരുവികളെ പോലെ തോന്നുന്ന കുറെ ചെറു കുരുവികള്‍ ആയിരുന്നു അവിടെ വന്നിരുന്നു ചിലച്ചത്. കുറെ കുരുവികള്‍ മരത്തിന്‍റെ ചില്ലയിലും , കുറെ എണ്ണം മരത്തിന്‍റെ താഴെയുള്ള പുല്ലിലും ഇരുന്നു ചിലപ്പ്‌ തുടര്‍ന്നു. ഐസ് ക്രീമും നുണഞ്ഞ് ലക്ഷ്മി ആ കുരുവികളെ നോക്കി ഇരുന്നു. അജയന്‍ അപ്പോഴും ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ടില്ലായിരുന്നു.

പെട്ടെന്നാണ് പുറത്തെ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്നും ഒരു വികൃതി ക്കുട്ടി കുരുവികള്‍  ഇരിക്കുന്ന  സ്ഥലത്തേയ്ക്ക്  ഉറക്കെ  കൂവി വിളിച്ചുകൊണ്ടു വന്നത്. താഴെ ഇരുന്ന കുരുവികളെ പേടിപ്പിക്കുകയായിരുന്നു  അവന്‍റെ  ലക്‌ഷ്യം. കുട്ടി ഓടി വരുന്നത് കണ്ടു പേടിച്ച കുരുവികള്‍ പെട്ടെന്ന് മേളിലേക്ക് പറന്നു പൊങ്ങി. അതിലൊരു കുരുവി പറന്നു   പൊങ്ങിയപ്പോള്‍ അതിന്‍റെ ചിറക് മരച്ചില്ലകളുടെ ഇടയിലൂടെ പോയിരുന്ന വൈദ്യുത ലൈനില്‍ തട്ടി. ഒരു സീല്‍ക്കാരത്തോടെ ആ കുരുവി തെറിച്ചു താഴെ വീണു. ലക്ഷ്മിയും അജയനും ഇരുന്നതിന്‍റെ കുറച്ചു ദൂരെ ആയാണ് ആ കുരുവി ഷോക്കടിച്ചു വീണത്‌. 

കുരുവികളെ പേടിപ്പിച്ചു വിട്ട ചെക്കന്‍ അതൊന്നും അറിയാതെ വീണ്ടും അവിടെ ഓടിക്കളിക്കാന്‍ തുടങ്ങി. വൈദ്യുതിയുടെ ആഘാതം താങ്ങാന്‍ ആ ചെറിയ കുരുവിക്ക് ആയില്ല. അതങ്ങനെ തറയില്‍ ചലനമറ്റു കിടന്നു. ആ കാഴ്ച കണ്ടു ലക്ഷ്മിയുടെ നെഞ്ച് പിടഞ്ഞു.അവള്‍ കാണ്‍കെ അല്ലെ ആ കുരുവി ഷോക്കടിച്ചു താഴെ വീണത്‌.  അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള ആള്‍ക്കൂട്ടം അവരുടെതായ ലോകത്തില്‍ മുഴുകി. ഒരു കുരുവി ചത്താല്‍ ആര്‍ക്കു എന്ത് സംഭവിക്കാനാണ്. മനുഷ്യര്‍ മനുഷ്യരെ കൊന്നു കൂട്ടുമ്പോഴും ലോകം നിസ്സംഗതയോടെ മുന്‍പോട്ടു പോകുന്നില്ലേ. പിന്നെയാണ് ഒരു അടയ്ക്കാ കുരുവി. 

അലിഞ്ഞു തുടങ്ങിയ ഐസ് ക്രീമും കയ്യില്‍ പിടിച്ചു നനവൂറിയ കണ്ണുകളോടെ ലക്ഷ്മി ആ ചലനമറ്റു കിടക്കുന്ന കുരുവിയെ നോക്കി.  ആ  സമയം വേറൊരു കുരുവി അവിടേക്ക് പറന്നിറങ്ങി. അത്,  ചലനമറ്റു കിടക്കുന്ന അതിന്‍റെ ചങ്ങാതിക്കുരുവിയുടെ അടുത്തു വന്നു അതിന്‍റെ ദേഹത്ത് ചുണ്ട് കൊണ്ട് പതിയെ തൊട്ടു. അതിന്‍റേതായ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി ചിലച്ചു. മറ്റു കുരുവികള്‍ എല്ലാം ദൂരെ മരക്കൊമ്പില്‍ ഇരുന്നു നോക്കിയതെ ഉള്ളൂ. അവ കൂട്ടത്തോടെ ഉണ്ടാക്കിയ ശബ്ദങ്ങള്‍ കരച്ചിലാണോ ആശ്വാസ വചനങ്ങള്‍ ആണോ എന്നൊന്നും ലക്ഷ്മിക്ക് മനസ്സിലായില്ല. പക്ഷെ ചലനമറ്റു കിടന്ന കുരുവിയും അതിനെ ഉണര്‍ത്താന്‍ നോക്കുന്ന അതിന്‍റെ ചങ്ങാതി ക്കുരുവിയും ഇണകള്‍ ആണെന്ന് മനസ്സിലാക്കാന്‍ ലക്ഷ്മിക്ക് അധികം സമയം വേണ്ടി വന്നില്ല. അവളും ഒരു ഇണ അല്ലേ. ഇണകളുടെ വേദനകളും സന്തോഷങ്ങളും അവളും അറിയുന്നതല്ലേ. 
ഐസ് ക്രീം അലിഞ്ഞ് ലക്ഷ്മിയുടെ കയ്യിലൂടെ താഴേക്ക് ഒലിച്ചു. അവള്‍ക്ക് അത് കഴിക്കാന്‍ തോന്നിയില്ല. ഇണയെ ഉണര്‍ത്താന്‍ വൃഥാ ശ്രമിക്കുന്ന കുഞ്ഞിക്കുരുവിയെ നോക്കി  നെടുവീര്‍പ്പിട്ട് അവള്‍ ആ അര മതിലില്‍ ഇരുന്നു. ഇണക്കുരുവി നിസ്സഹായതയോടെ ചങ്ങാതിയെ കൊക്ക് കൊണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ലക്ഷ്മിയുടെ കണ്ണില്‍ നിന്നും രണ്ടുമൂന്നു നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടി താഴേക്കൊലിച്ചു. ഫോണിലെ സംസാരം അവസാനിപ്പിച്ച അജയന്‍ അപ്പോഴാണ്‌ ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചത്. 

"എന്തേ ലക്ഷ്മീ. .. ഐസ് ക്രീമൊക്കെ താഴെപ്പോയല്ലോ. അല്ലാ ..ഇതെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എന്ത് പറ്റി നിനക്ക്? 

മറുപടി ഒന്നും പറയാതെ ലക്ഷ്മി കുരുവി ചത്തു കിടന്ന സ്ഥലത്തേയ്ക്ക് വിരല്‍ ചൂണ്ടി. അപ്പോഴും ഇണക്കുരുവി അതിന്‍റെ ചങ്ങാതി ക്കുരുവിയുടെ ചുറ്റും പറന്നു നടന്നു അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ അത് മരക്കൊമ്പില്‍ ഇരിക്കുന്ന കൂട്ടുകാരെ നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കും. 
"അയ്യേ ..ലക്ഷ്മീ ...നീ ഇതൊക്കെ കണ്ടു സെന്‍ടിമെന്‍ടല്‍ ആകാതെ. കുറച്ചു കഴിയുമ്പോള്‍ ആ കിളി നോക്കിക്കോ വേറൊരു കിളിയുടെ കൂടെ പോകും. നീ നോക്കിക്കോ. നീ വാ.. സിനിമ തുടങ്ങാല്‍ സമയം ആയി. "

ലക്ഷ്മി അജയന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു.. എന്നിട്ട് നനവൂറിയ കണ്ണുകളോടെ അജയനെ നോക്കി ചോദിച്ചു .

" അപ്പൊ ഞാന്‍ മരിച്ചാലും...  "

അത് മുഴുമിപ്പിക്കാന്‍ അജയന്‍ അവളെ സമ്മതിച്ചില്ല. ഒരു കൈ കൊണ്ട് ലക്ഷ്മിയുടെ വായ്‌ പൊത്തിക്കൊണ്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു അജയന്‍ തിയേറ്ററിന്റെ അടുത്തേക്ക് നടന്നു. 

രണ്ടര മണിക്കൂര്‍ കഴിഞ്ഞു  അവര്‍ പുറത്തിറങ്ങി. ബസ് സ്റ്റോപ്പി ലേക്ക് നടക്കുന്ന വഴി ലക്ഷ്മി ആ കുരുവി കിടക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി. ഇണക്കുരുവിയെ അവിടെങ്ങും കണ്ടില്ല. മുന്‍പോട്ടു നടന്ന  അവള്‍ വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി. അനക്കമില്ലാതെ ആ കുരുവി കിടന്നതിന്‍റെ അടുത്തുള്ള മരക്കൊമ്പില്‍ ഒരു കുരുവി മാത്രം ഇരിക്കുന്നത് അവള്‍ കണ്ടു. ചങ്ങാതി ക്കുരുവി ഉണര്‍ന്നു വരും എന്ന പ്രതീക്ഷ കൈ വെടിയാത്ത ആ ഇണക്കുരുവി  മാത്രം....


ജോസ്
ബാംഗ്ലൂര്‍
17  ഏപ്രില്‍ 2012 
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )
 

2012, ഏപ്രിൽ 9

ചൂളമടിക്കാതെടാ മക്കളെ ...

"ഡാ ...വെറുതെ ചൂളമടിക്കാതെടാ ..അതൊക്കെ ചെയ്യുന്നതേ...അഴുക്ക പിള്ളേരാ...നല്ല കൊച്ചുങ്ങള്‍ ഒന്നും അങ്ങനെ ചെയ്യില്ല "

ഈ പ്രസ്താവന കൊച്ചിലെ ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു. പ്രത്യേകിച്ച് വല്യമ്മച്ചി ഉണ്ടായിരുന്നപ്പോള്‍. എന്നാലും ഞാന്‍ ആരും കാണാതെ ചൂള മടിക്കുമായിരുന്നു.. വെറുതെ പൂവാലന്മാരെ പോലെ 'ശൂ ..ശൂ' എന്നൊന്നും അല്ല..മലയാളവും ഹിന്ദിയും ഒക്കെ വെച്ച് കാച്ചി നല്ല പാട്ടാണ് ഞാന്‍ചൂള മടിച്ചു പാടുമായിരുന്നത്.



അത് തികച്ചും പാരമ്പര്യം ആയി കിട്ടിയ ഒരു വാസന എന്ന് വേണം പറയാന്‍. എന്‍റെ അപ്പച്ചന്‍  നന്നായി ചൂള മടിച്ചു പാടുമായിരുന്നു . അല്ലാതെയും പാടുമായിരുന്നു. ഞങ്ങളൊക്കെ നന്നായി ആസ്വദിച്ചിരുന്നത് അപ്പച്ചന്റെ ഉറക്കത്തിലുള്ള പാട്ടും ചൂളമടിയും ഒക്കെയാണ്. പഴയ തമിഴും, ഹിന്ദിയും, മലയാളവും ഗാനങ്ങള്‍ നല്ല സുന്ദരമായി അപ്പച്ചന്‍ പാടും. അതും നല്ല ഉറക്കത്തില്‍.  അന്നൊന്നും അതൊക്കെ റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ പോയിട്ട് ഒരു ടേപ്പ് പോലും ഇല്ലായിരുന്നു.


അപ്പച്ചന്‍ പകലൊക്കെ ചൂള മടിച്ചാല്‍ വല്യമ്മച്ചി  പതിയെ പിറുപിറുക്കും...

"അതെങ്ങനാ...വലിയര്‍ കാണിക്കുന്നത് കണ്ടല്ലേ കൊച്ചുങ്ങള്‍ പഠിക്കുന്നത്.. "

ഞാനും ചേട്ടന്മാരും ഒക്കെ ചൂള മടിക്കുന്നത് കേട്ടിട്ടാണ് വല്യമ്മച്ചി അങ്ങനെ പറയുന്നത്.

ചൂള മടിച്ചു പാട്ട് പാടുന്നത് മോശമല്ല എന്ന് പിന്നീട് എനിക്ക്  മനസ്സിലായി. ടെലിവിഷനില്‍ ആളുകള്‍ ചൂളമടിച്ചു കച്ചേരി വരെ നടത്തിയിട്ടുണ്ട്. അപ്പൊ പിന്നെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ചൂള മടിച്ചു ഒരു പാടു പാടിയാല്‍ എന്നതാ കുഴപ്പം?



കഹനാ ഹീ ക്യാ ....

വല്യമ്മച്ചിയുടെ മരണ ശേഷം പിന്നെ ചൂളമടിയെക്കുറിച്ച് ആരും വഴക്ക് പറയാതെ ആയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് IIT  റൂര്‍ക്കിയില്‍ ജിയോളജി  പഠിക്കാന്‍ ചെന്നപ്പോള്‍ , അവിടെ എന്‍റെ ചൂളമടി കേട്ട കൂട്ടുകാര്‍ ഒന്നാം വര്‍ഷക്കാരെ വരവേല്‍ക്കാന്‍ ഉള്ള പ്രോഗ്രാമില്‍ എന്നെയും പിടിച്ചിട്ടു. പ്രത്യേക ഇനം ആയി എന്‍റെ ചൂള മടിയും. അതിന്റെ തെളിവായും ഓര്‍മ്മയായും ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. അതാണ്‌ മേളില്‍ കൊടുത്തിരിക്കുന്നത്‌.  അന്ന് A .R  റഹ്മാന്‍ സംഗീതം കൊടുത്ത 'കഹനാ ഹീ ക്യാ ' എന്ന പാട്ടാണ് ഞാന്‍ ചൂളമടിച്ചു പാടിയത്. (കൊച്ചിലെ ഒരിക്കല്‍ പാടാന്‍ സ്റ്റേജില്‍ കയറി തല കറങ്ങുന്ന പോലെ തോന്നിയതിനു ശേഷം പിന്നെ ആദ്യമായായിരുന്നു അന്ന് സ്റ്റേജില്‍ ചെന്ന് നിന്നത് ). അന്ന് പാടിയ പോലെ ഒന്ന് പാടാന്‍ ഇപ്പോള്‍ ശ്രമിച്ചു നോക്കി. ശ്വാസം പിടിക്കാന്‍ പറ്റുന്നില്ല. എന്നാലും ഒരു വിധം ഒപ്പിച്ചു ..ദേ താഴെ കൊടുത്തിരിക്കുന്നു.

കഹനാ ഹീ ക്യാ
  (കേള്‍ക്കാന്‍ പേജിന്‍റെ ഏറ്റവും  താഴെയുള്ള   streampad  എന്ന ഓഡിയോ പ്ലെയര്‍ ബാറില്‍ ഞെക്കണം ....)


പലപ്പോഴും വഴിയിലൂടെ ഒക്കെ എന്‍റെതായ ലോകത്തില്‍ മുഴുകി നടക്കുമ്പോള്‍ അറിയാതെ ചൂള മടിച്ചു ചില പാട്ടുകള്‍ പാടിപ്പോകും. പിന്നെ ആളുകള്‍ നോക്കുന്നു എന്ന് അറിയുമ്പോള്‍ ആണ് അത് നിര്‍ത്തുന്നത്. ഏതായാലും  പൂവാലന്മാരെ പോലെ അല്ല ചൂളം അടിക്കുന്നത് എന്നത് കൊണ്ട് അടി കിട്ടും എന്ന പേടി ഇല്ല.

പണ്ടൊക്കെ സ്ഥിരം പാടുമായിരുന്ന ചില പാട്ടുകള്‍ അന്നത്തെപ്പോലെ ഒപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നു ഇവിടെ. 

രാമാ രാമാ  

സുമംഗലീ നീ ഓര്‍മ്മിക്കുമോ  

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍  

അല്ലിയാമ്പല്‍ കടവിങ്കല്‍  

നയനാ ബോലേ നയനാ . 

പാടാത്ത വീണയും പാടും  

കാതല്‍ റോജാവേ  


ജോസ്
ബാംഗ്ലൂര്‍
09  ഏപ്രില്‍ 2012    

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )