2010, ജൂലൈ 18

ഒരു വാഴക്കൃഷിയുടെ കഥ ...


മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇത്തവണ ഞാന്‍ പ്രേമന്റെ കുടുംബ വീട്ടില്‍ പോയത്.ഒപ്പം മനോജും, കൃഷ്ണനും ഉണ്ടായിരുന്നു. അവന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് കുറെ ഏറെ നാള്‍ ആയിരുന്നു. അവരോടു സംസാരിച്ചിരിക്കവേ, അമ്മ കുടിക്കാന്‍ കാപ്പി കൊണ്ട് തന്നിട്ട് പറഞ്ഞു..

"എത്ര നാള്‍ ആയി മോനെ ഒരു ഗ്ലാസ് വെള്ളം നിനക്ക് എന്റെ കൈ കൊണ്ട് തന്നിട്ട്.. "

ഒരു ചിരിയോടെ ഞാന്‍ അത് വാങ്ങി കുടിച്ചു. പിന്നെ ഓര്‍ത്തു.. ശരിയല്ലേ...എത്ര തവണ ആണ് അവിടുന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ചിരിക്കുന്നത്..

ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഞങ്ങളുടെ നാല്‍വര്‍ സംഘത്തില്‍ ദൂരെ ജോലി ചെയ്യുന്ന ആള്‍. വല്ലപ്പോഴും, ഒരു അതിഥിയെപ്പോലെ ഞാന്‍ നാട്ടില്‍ വരും. അപ്പോഴല്ലേ ഒന്നോടിപ്പോയി എല്ലാവരെയും കാണുന്നത്.

കാപ്പി കുടിച്ച ശേഷം, പ്രേമന്റെ അനിയന്‍ വച്ച പുതിയ വീട് കാണാന്‍ ഞങ്ങള്‍ എല്ലാവരും പുറത്തേക്കിറങ്ങി. കുടുംബ വീടിന്റെ തൊട്ടടുത്താണ് പുതിയ വീട്. ആ വീടിരിക്കുന്ന സ്ഥലം ഒന്ന് നോക്കിയതെ ഉള്ളൂ ...കുറെ ഏറെ ഓര്‍മ്മകള്‍ ഓടി വന്നു മനസ്സിലേക്ക്...

ആദ്യത്തെ ബിസിനസ്സിന്റെ കഥ... പ്രി ഡിഗ്രി പഠിക്കുന്ന ഞങ്ങള്‍ കൃഷിക്കാരായ കഥ ...

കാരണം ആ വാഴ കൃഷി ചെയ്ത സ്ഥലത്തല്ലേ ഇപ്പോള്‍ ഒരു പടു കൂറ്റന്‍ വീട് ഉയര്‍ന്നിരിക്കുന്നത്.

പ്രി ഡിഗ്രി കഴിഞ്ഞു, ഞങ്ങള്‍ നാല് പേരും നാലു സ്ഥലങ്ങളില്‍ ആയി പഠനം തുടര്‍ന്നു. പ്രേമന്‍ മെഡിസിനു ചേര്‍ന്നു..കൃഷ്ണന്‍ എന്ജിനീയരിങ്ങിനു, ചേര്‍ന്നു , മനോജ്‌ അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍..ഞാന്‍ മാത്രം പ്രൊഫഷനല്‍ കോളേജില്‍ കിട്ടാതെ ഡിഗ്രിക്ക് ജിയോളജി പഠിക്കാന്‍ ചേര്‍ന്നു.

അങ്ങനെയിരിക്കെ, ഞങ്ങള്‍ നാല് പേരും കൂടി കൂടിയ ഒരു ദിവസം മനോജ്‌ ഒരു ബിസിനസ് ആശയം മുന്നോട്ടു വച്ചു..

വലുതായി പോക്കറ്റ് മണി ഒന്നും കിട്ടാത്ത ഞങ്ങള്‍ക്ക് കുറച്ചു പൈസ നമ്പാദിക്കാനുള്ള നല്ല ഒരു ആശയം ആയി അത് തോന്നി.

അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന കുട്ടികള്‍ക്ക് "ഹെര്‍ബേറിയം " എന്ന ഒരു സാധനം ചെയ്തു കൊടുക്കണം ആയിരുന്നു. പല പല ചെടികളുടെ ഇലകളും മറ്റും എടുത്തു ഉണക്കി നല്ല കട്ടിയുള്ള പേപ്പറില്‍ ഒട്ടിച്ചു വയ്ക്കുന്ന സംഭവം ആണ് ഈ ഹെര്‍ബേറിയം . കുറച്ചു മെനക്കെട്ട് ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന മടിയന്മാരും മടിച്ചികളും , നേരേ മനോജിന്റെ അടുത്ത് വന്നു. ആശാന്‍ നൂറു രൂപയ്ക്ക് ഒരു ഹെര്‍ബേറിയം ഉണ്ടാക്കി കൊടുക്കുന്ന ജോലി കുറച്ചു പിള്ളേരുടെ കയ്യില്‍ നിന്നും അടങ്കല്‍ വാങ്ങി.

പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റും ഞങ്ങള്‍ നാലും മനോജിന്റെ വീട്ടില്‍ കൂടി പേപ്പറില്‍ ഇലകള്‍ ഒട്ടിച്ച് വല്ലവന്മാര്‍ക്കും വേണ്ടി ഹെര്‍ബേറിയം ഉണ്ടാക്കാന്‍ തുടങ്ങി. അവസാനം ഒക്കെ വേണ്ടവര്‍ക്ക് കൊടുത്തു കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ചു കാശ് വന്നു. ഏകദേശം ആയിരം രൂപ. എല്ലാവര്ക്കും പെരുത്തു സന്തോഷം ആയി.. ആദ്യത്തെ ബിസിനസ്സിന്റെ പ്രതിഫലം..

കിട്ടിയ കാശ് കൊണ്ട് എന്ത് ചെയ്യാന്‍? പുട്ടടിച്ചു തീര്‍ക്കണോ? അതോ വേറെ എന്തെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കണോ? തല പുകഞ്ഞു ആലോചിച്ചപ്പോള്‍ മനോജ്‌ തന്നെ വേറൊരു ഉപായം പറഞ്ഞു..

കൃഷി ചെയ്യാന്‍ കുറെ സ്ഥലം ഉണ്ടെങ്കില്‍, വാഴ കൃഷി തുടങ്ങാം. നല്ല ലാഭം ഉള്ള പരിപാടി ആണ്. കാര്‍ഷിക കോളേജില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴ തൈകള്‍ കിട്ടും...ആദ്യ ബിസ്നിനസ്സിലെ പണവും പിന്നെ കുറച്ചു കാശും കൂടി ഇട്ടാല്‍ തുടങ്ങാം..

ഞങ്ങളുടെ ബിസിനസ്സിലെ ലാഭ വിഹിതം വേണ്ടാത്ത പങ്കാളി ആവാന്‍ വിധിക്കപ്പെട്ടത് പ്രേമന്റെ അച്ഛനാണ്. അദ്ദേഹം , അദ്ദേഹത്തിന്റെ പുരയിടത്തിലെ കാട് പിടിച്ചു കിടക്കുന്ന കുറെ സ്ഥലം ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ തരാം എന്ന് പറഞ്ഞു.

..പിന്നെന്തു വേണം...ഞങ്ങള്‍ റെഡി ..പിന്നെ വളരെ പെട്ടന്നാണ് കണക്കു കൂട്ടലുകള്‍ ഒക്കെ നടത്തിയത്...

ആര് മണ്ണ് കിളച്ചു , വാഴയ്ക്ക് കുഴി എടുക്കും? എവിടുന്നു വെള്ളം നനയ്ക്കും.. വളം വാങ്ങണ്ടേ...എല്ലാത്തിനും കൂടെ കാശ് തികയുമോ? ഇങ്ങനെയുള്ള പുതിയ കുറെ ചോദ്യങ്ങള്‍ പിന്നെ മുന്നില്‍ എത്തി.

അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ രംഗത്തെത്തി. അധ്വാനികളായ നാല് പിള്ളേരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും അദ്ദേഹം വളരെ ഉത്സാഹം കാണിച്ചു.

'പിള്ളേരെ ..നിങ്ങള്‍ എന്റെ കിണറ്റില്‍ നിന്നും വെള്ളം നനച്ചോ..ആ കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. വേണമെങ്കില്‍ ഓരോരുത്തരായി വന്നു ഹോസിട്ടു കിണറ്റില്‍ നിന്നും വെള്ളം എടുത്തു വാഴ നനച്ചോളണം .

അഗ്രിയില്‍ പഠിക്കുന്ന മനോജിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നൂറു എത്ത വാഴ തൈകള്‍ വാങ്ങി.. പിന്നെ കുറച്ചു വളവും വാങ്ങി,...വളം വീട്ടില്‍ കൊണ്ട് വന്ന ശേഷം പൈസ തരാം എന്ന കരാറിലാണ് വാങ്ങിയത്.. വളം വീട്ടില്‍ കൊണ്ട് വന്നപ്പോഴാകട്ടെ ഞങ്ങള്‍ ആരും ഇല്ലായിരുന്നു.. പാവം പ്രേമന്റെ അച്ഛന്‍ അവിടെയും പൈസ കൊടുത്തു ഞങ്ങളെ സഹായിച്ചു. ( ഞങ്ങള്‍ മനഃ പൂര്‍വ്വം മുങ്ങിയതല്ലായിരുന്നു കേട്ടോ. )

പിന്നെ താമസിയാതെ കുഴിയെടുക്കാന്‍ ഒരാളെ വിളിച്ചു. ഒരാള്‍ മാത്രം പോരല്ലോ? പക്ഷെ കൂടുതല്‍ ആളുകള്‍ക്ക് കൊടുക്കാന്‍ കാശില്ല . അപ്പോള്‍ ഞങ്ങള്‍ നാല് പേരും തന്നെ കുഴി വെട്ടാന്‍ ഇറങ്ങി. അപ്പോഴല്ലേ ആ പണിയുടെ കാഠിന്യം മനസ്സിലാവുന്നത്. ഒരു കുഴി വെട്ടിയപ്പോഴേ ഞങ്ങളുടെ നടുവിന്റെ ആപ്പീസ് പൂട്ടി.

ഒരു വിധം നൂറു വാഴകളും നട്ടു പിടിപ്പിച്ചു. അത് കഴിഞ്ഞു ദൂരെ നിന്ന് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി..ഒരു വാഴത്തോട്ടത്തിന്റെ ഉടമ ആയ പോലെ ...

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളില്‍ ആരെങ്കിലും രണ്ടു പേര്‍ അവിടെ പോയി വാഴയ്ക്ക് വെള്ളം നനയ്ക്കും. (ചിലപ്പോഴൊക്കെ എന്തെകിലും കാരണം പറഞ്ഞും മുങ്ങും. അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ ഞങ്ങളുടെ പണി ചെയ്യും...പിള്ളേരുടെ വാഴ അല്ലെ...വെള്ളം കിട്ടാതെ നില്കുന്നത് കാണുമ്പോള്‍ അദേഹത്തിന് സങ്കടം തോന്നും. ഞങ്ങള്‍ അതൊന്നു മുതലാക്കിയില്ലേ എന്നൊരു സംശയം )

സമയം കടന്നു പോയി.. വാഴകള്‍ വലുതാവാന്‍ തുടങ്ങി.. ഓരോ ആഴ്ച ഞങ്ങള്‍ നാല് പേരും കൂടുമ്പോഴും, വാഴ തോട്ടത്തില്‍ ഇരുന്നു ഓരോരോ പദ്ധതികള്‍ പ്ലാന്‍ ചെയ്യും.. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ...

"ഒരു വാഴയില്‍ നിന്നും കുറഞ്ഞത്‌ ഒരു 300 പഴങ്ങള്‍ കിട്ടും. കുറഞ്ഞത്‌ ഒരു വാഴക്കുലയ്ക്ക് 300 രൂപ കിട്ടില്ലേ ...അങ്ങനെയെങ്കില്‍ നൂറു വാഴയില്‍ നിന്നും കുറെ ഏറെ കാശ് കിട്ടില്ലേ...അതൊക്കെ വേറെ അടുത്ത ബിസിനസ്സില്‍ ഇട്ടു വീണ്ടും കാശ് കുറെ ഉണ്ടാക്കണം.."

കാശിട്ടു കാശെടുക്കുന്ന സ്വപ്നങ്ങള്‍ ഞങ്ങള്‍ കുറെ കാണാന്‍ തുടങ്ങി.

വാഴയില്‍
കുല വന്നു . കുലകള്‍ താമസിയാതെ പഴുക്കാനും തുടങ്ങി. വാഴക്കുലകള്‍ നല്ല വലുപ്പം ഉള്ളവ ആയിരുന്നു. അതിന്റെ ഭാരം കാരണം വാഴയുടെ മണ്ട താഴേയ്ക്ക് വളയാനും തുടങ്ങി.

ആ ഹാ ..എന്തൊരു അഭിമാനത്തോടെ ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി നിന്നത്.. ഞങ്ങളുടെ കൂട്ടായ്മയുടെ ഫലം..വീട്ടിലൊക്കെ എല്ലാവര്ക്കും നല്ല സന്തോഷം ആയി.. പൈസ കയ്യില്‍ കിട്ടിയാല്‍ പുട്ടടിച്ചു കളയുന്ന പിള്ളേരുടെ കാലത്ത്, നാല് പയ്യന്മാര്‍, അത് നല്ല കാര്യത്തിനു ചെലവഴിച്ചതിന്റെ സന്തോഷം ..കൂടാതെ ..വാഴക്കൃഷിയുടെ നല്ല ഫലം aഎ സന്തോഷത്തിന്റെ മാറ്റ് കൂട്ടി.

അങ്ങനെ ഞങ്ങള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കെ...ഒരു വാഴയുടെ മണ്ടയില്‍ ഞങ്ങള്‍ ഒരു ചെറിയ കറുപ്പ് കണ്ടു... കുറെ ഇലകള്‍ ഒക്കെ വാടി മഞ്ഞ നിറത്തില്‍ നില്‍ക്കുന്നു..എന്തോ ഒരു പന്തികേട്‌ തോന്നി..

"ഏതോ കീടം കയറി വാഴയുടെ കൂമ്പടച്ചു എന്നാ തോന്നുന്നേ..."

നെഞ്ച് പിളര്‍ക്കുന്ന ഒരു വര്‍ത്തമാനം ആണ് മനോജ്‌ പറഞ്ഞത്.. കേട്ടപ്പോള്‍ വല്ലാതെ തോന്നി..

കുറെ നേരത്തെ പരിശോധനയ്ക്ക് ശേഷം അത് സ്ഥിരീകരിച്ചു...വാഴയില്‍ രോഗ ബാധ പിടിച്ചിരിക്കുന്നു..

പോട്ടെ ..ഒരു വാഴയല്ലേ..ഇനിയും തൊണ്ണൂറ്റി ഒന്‍പതെണ്ണം ഇല്ലേ ..അങ്ങനെ ആശ്വസിച്ചു..

പക്ഷെ പിന്നീടുള്ള ഓരോ ആഴ്ചയിലും ഒന്നും രണ്ടും ആയി വാഴകള്‍ ഓരോന്നായി താഴെ വീഴാന്‍ തുടങ്ങി. ഒരു വാഴയെ ബാധിച്ച അസുഖം പതിയെ മറ്റുള്ളവയേയും ബാധിക്കാന്‍ തുടങ്ങി. വേറെ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അത് മിക്ക വാഴകളെയും ബാധിച്ചു.

ഞെട്ടലോടെയും സങ്കടത്തോടെയും ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി കണ്ടത്. ഞങ്ങളുടെ സ്വപ്നത്തെ വളര്‍ത്തിയ ആ വാഴ തോട്ടത്തില്‍ , സ്വപ്നങ്ങള്‍ ഒക്കെ തകര്‍ന്നു, ഞങ്ങള്‍ നിന്നു .

അവസാനം...ഒന്നോ രണ്ടോ വാഴകള്‍ മാത്രം അവശേഷിച്ചു. നഷ്ടത്തിനിടെ ഒരു ചെറിയ ആശ്വാസം പകരാന്‍ എന്ന പോലെ..

അവസാനം അതിന്റെ കുലകള്‍ നന്നായി പഴുത്തപ്പോള്‍, അതൊക്കെ പറിച്ചു ഞങ്ങളുടെ ഒക്കെ വീട്ടില്‍ തന്നെ കൊണ്ട് പോയി..

കാലം കുറെ കഴിഞ്ഞില്ലേ അതിനു ശേഷം... ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കിയാല്‍, വിഷമം തോന്നും. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒപ്പം കാണും. പൈസ വെറുതെ കളഞ്ഞു കുളിക്കാതെ ഒരു നല്ല സംരംഭത്തിനല്ലേ തുനിഞ്ഞത്..

സാമ്പത്തികമായി അത് നഷ്ടത്തില്‍ ആയെങ്കിലും..അത് കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു... ബിസിനസ് ബാല പാഠങ്ങള്‍ കുറച്ചു പഠിച്ചില്ലേ .. അതിനെക്കാളൊക്കെ ..ഞങ്ങളുടെ സുഹൃത്ത് ബന്ധം നന്നായി ഊട്ടി ഉറപ്പിക്കാനും അത് സഹായിച്ചു..

അതിനൊക്കെ ശേഷം വര്‍ഷം പതിനഞ്ചു കഴിഞ്ഞു. എപ്പോള്‍ ഞങ്ങള്‍ കൂടിയാലും അടുത്ത ഒരു ബിസിനസ്സിനെ കുറിച്ച് ആലോചിക്കും. പക്ഷെ ഒന്നും ഇതേവരെ തുടങ്ങിയിട്ടില്ല. എല്ലാവരും ഓരോരോ പ്രാരാബ്ധക്കാര്‍ ആയില്ലേ.

ഒരു പക്ഷെ അതിനൊക്കെയുള്ള സമയം ആയില്ലായിരിക്കും.

രാത്രി ഏറെ ആയപ്പോള്‍, ഒരു വട്ടം കൂടി ആ വാഴകള്‍ ഇരുന്ന സ്ഥലം നോക്കി , പഴയ ഓര്‍മ്മകള്‍ അയവിറക്കി ,ഞങ്ങള്‍ തിരികെ നടന്നു...

ജോസ്
ബാംഗ്ലൂര്‍
23- ജൂലൈ - 2010

2010, ജൂലൈ 17

ഒരു എന്ജിനീയറിംഗ് സ്വപ്നം ..


കഴിഞ്ഞ ആഴ്ച ഒരു അത്യാവശ്യ കാര്യത്തിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ആദ്യമായാണ്‌ കുറച്ചു ദിവസത്തേയ്ക്ക് അവധി എടുത്തു വരുന്നത്. അല്ലെങ്കില്‍ കുറഞ്ഞത്‌ രണ്ടാഴ്ച എങ്കിലും അവധി കാണും.

ഇത്തവണ ദിവസങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അതിലൊരു നാള്‍ എന്റെ ആത്മ സുഹൃത്തുക്കളുടെ കൂടെ ചിലവഴിക്കാന്‍ ഞാന്‍ നീക്കി വച്ചു. മറകള്‍ ഇല്ലാതെ എനിക്ക് എന്നെത്തന്നെ തുറന്നു കാട്ടാന്‍ പറ്റുന്ന എന്റെ മൂന്നു സുഹൃത്തുക്കള്‍..എന്റെ ഹൃദയ സ്പന്ദനം നന്നായി അറിയാവുന്നവര്‍..മനോജും, കൃഷ്ണനും, പ്രേമനും.

അവരുടെ കൂടെ വൈകിട്ട് മ്യൂസിയം വളപ്പിലെ പുല്‍ത്തകിടിയില്‍ ഇരുന്നു കുറെ വിശേഷങ്ങള്‍ പങ്കുവച്ചു...സുഖങ്ങളും, ദുഃഖങ്ങളും, രാഷ്ട്രീയവും ഒക്കെ വിഷയങ്ങള്‍ ആയി. രാത്രി ഒന്‍പതു മണി ആയപ്പോള്‍ ഒക്കെ മതിയാക്കി ഞങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങി.

മ്യൂസിയം വളപ്പില്‍ നിന്നും, രാജ വീഥിയുടെ അരികിലൂടെ ഞങ്ങള്‍ ജല ഭവന്‍ ലക്ഷ്യമാകി നടന്നു. കൃഷ്ണന്റെ ഓഫീസ് അതിനുള്ളില്‍ ആണ്. അവിടെയാണ് എല്ലാവരും ബൈക്കും, കാറും ഒക്കെ പാര്‍ക്ക് ചെയ്തിരുന്നത്. ജല ഭവന്‍ ആവും മുന്‍പേ 'കേരള എന്ജിനീയെഴ്സ് ഹാള്‍ ' എന്ന സ്ഥാപനം കണ്ടു. അതിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ മനസ്സില്‍ കുറെ ഏറെ ഓര്‍മ്മകള്‍ ഉണര്‍ന്നു..ഒരു എന്ജിനീയറിംഗ് സ്വപ്നത്തിന്റെ കയ്പുള്ള ഓര്‍മ്മകള്‍ ...

സ്കൂളില്‍ പഠിക്കുമ്പോള്‍, വലുതായാല്‍ ഒരു അദ്ധ്യാപകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാകട്ടെ എന്‍ജിനീയര്‍ ആകണം എന്നായി ആഗ്രഹം ( ഇലക്ട്രോണിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് ..അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. സിവിളിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു) . എന്റെ അമ്മച്ചിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം. എന്ട്രന്‍സ് പരീക്ഷ ഒക്കെ അടുക്കാറായ സമയത്ത്, ഞാന്‍ മെഡിക്കല്‍ എന്ട്രന്സിനും എന്ജിനീയറിംഗ് എന്ട്രന്സിനും അപേക്ഷകള്‍ കൊടുത്തു. മെഡിക്കല്‍ പഠനം എനിക്ക് താല്പര്യം ഇല്ലാത്ത സംഗതി ആണ് പണ്ടേ ( കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതല്ല കേട്ടോ. രക്തം കണ്ടാല്‍ ബോധം കെടുന്നവന്‍ എങ്ങനെ ഡോക്ടര്‍ ആവാന്‍. അത് കൊണ്ടാണ് താല്പര്യം ഇല്ലായിരുന്നത് എന്നത് ഒരു സത്യം. പിന്നെ റിസള്‍ട്ട് വന്നപ്പോള്‍ മെഡിക്കല്‍ സീറ്റുകള്‍ മിടുക്കന്മാര്‍ കൊണ്ടുപോയി എന്നത് മറ്റൊരു സത്യവും ) .

ഞാനും, മനോജും, കൃഷ്ണനും, പ്രേമനും ഒരുമിച്ചു പഠനം തുടങ്ങി. മിക്ക ദിവസവും ആരുടെ എങ്കിലും വീട്ടില്‍ കൂടും. പഠന ശേഷം ആഹാരവും ആ വീട്ടില്‍ നിന്നും കഴിക്കും. ഫിസിക്സിനെയും കെമിസ്ത്രിയെയും അപേക്ഷിച്ച് എനിക്ക് കണക്കു കുറച്ചു എളുപ്പമായിരുന്നു. ചിലപ്പോള്‍ കണക്കിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഞാന്‍ കൂട്ടുകാരെ സഹായിച്ചിട്ടും ഉണ്ട്.

എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍, വളരെ പ്രതീക്ഷയോടെ പത്രത്തില്‍ നോക്കി. ബാക്കി മൂന്നു പേരുടെയും പേരുണ്ട്. എന്റെ പേരില്ല. നോക്കിയതിന്റെ കുഴപ്പം ആണോ എന്നറിയാന്‍, പേപ്പര്‍ എടുത്തു വച്ച് വീണ്ടും വീണ്ടും നോക്കി. പിന്നീട് നോക്കിയപ്പോള്‍, കണ്ണിലെ നനവ്‌ കാരണം നമ്പരുകള്‍ ഒന്നും വ്യക്തമായില്ല. കടമ്പ കടന്നില്ല എന്ന് മാത്രം മനസ്സിലായി.

ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി. അന്ന് എന്‍ട്രന്‍സ് ആയിരുന്നല്ലോ എല്ലാം. ഒപ്പം, ബുദ്ധിയുടെ ഒരു അളവുകോലും ആയിരുന്നല്ലോ എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍. എന്ട്രന്സ് കിട്ടാത്തവന്‍ മിടുക്കന്‍ അല്ലാത്തതിനാല്‍ ഡിഗ്രി പഠിക്കാന്‍ പോവും. അതായിരുന്നു നാട്ടിലെ ചൊല്ല്.

റിസള്‍ട്ട് അറിഞ്ഞ ശേഷം എന്നെ ആശ്വസിപ്പിക്കാന്‍ കൃഷ്ണന്‍ വീട്ടില്‍ വന്നു. അവനോടു എന്ത് പറഞ്ഞു എന്റെ വിഷമം ഒന്ന് കുറയ്ക്കും എന്നറിയാതെ ഞാനും, എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവനും വിഷമിച്ചു.

ആഗ്രഹം സഫലീകരിക്കാത്തതിന്റെ വിഷമം പേറി ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ജിയോളജി പഠിക്കാന്‍ ചേര്‍ന്നു. എന്നാലും എന്ജിനീയറിംഗ് സ്വപ്നം മനസ്സില്‍ മങ്ങാതെ നില്‍പ്പുണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ട്രന്‍സ് എഴുതണം എന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. അടുത്ത വര്‍ഷം എന്ട്രന്‍സ് പരീക്ഷ അടുക്കാറാവുമ്പോള്‍ രാവും പകലും ഇരുന്നു പഠിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തെ എന്ജിനീയറിംഗ് കോളേജിന്റെ അടുത്തായിരുന്നു എന്റെ ചേച്ചിയുടെ വീട്. ചേച്ചിയെ കാണാനായി അവിടെ പോകുമ്പോള്‍ ഒക്കെ , ആ കോളേജ് കാണുമ്പോള്‍, മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെടും. എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്.

അതിനിടെ ജിയോളജി പഠനവും ആയി ഞാന്‍ പൊരുത്തപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റില്‍ എനിക്കൊരു കൂടുകാരിയെയും കിട്ടി. കിലുകിലെ വര്‍ത്തമാനം പറയാന്‍ അറിയാവുന്ന ഒരു ബ്രാഹ്മണ പെണ്‍കൊടി. ആണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളിലും കോളേജിലും പഠിച്ച എനിക്ക് കിട്ടിയ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു അവള്‍. ഒരു പക്ഷെ അതുപോലെ ഒരു കൂട്ടുകാരിയെ പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടും ഇല്ല.

എന്ജിനീയരിങ്ങിനെക്കുറിച്ചു പറഞ്ഞിട്ട് പെട്ടന്ന് ഒരു കൂടുകാരിയിലേക്ക് ഇവന്‍ പോയതെന്തേ എന്ന് ആലോചിച്ചു തല പുണ്ണാക്കണ്ട . ഞാന്‍ പറയാം..കുറച്ചൊന്നു കാത്തിരിക്കണം..

ഞാന്‍ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു അന്തരീക്ഷം ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമ പരമ്പരകള്‍ ഇല്ലാത്ത മാസങ്ങള്‍ ചുരുക്കം ആയിരുന്നു. പേടിയോടെ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. അതിനിടെ കിട്ടിയ, ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലതില്‍ ഒന്നായിരുന്നു, ചുരുക്കം ചില സൗഹൃദങ്ങള്‍..അതില്‍ ഏറ്റവും പ്രിയങ്കരം..ആ കിലുക്കാംപെട്ടി പെണ്‍കുട്ടിയുടെ സൗഹൃദം തന്നെ .

അത് പ്രേമം ആണോ? എന്ന് ചോദിച്ചാല്‍ അല്ല ..

പ്രേമവും കല്യാണവും ഒക്കെ ആലോചിക്കാന്‍ പറ്റുന്ന ഒരു പരുവം അന്ന് മനസ്സിനില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി വാങ്ങണം. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരുത്തണം ഇതൊക്കെയായിരുന്നല്ലോ അന്നത്തെ ചിന്തകളില്‍ പ്രധാനം.

പിന്നെ എന്താണ് ആ സൗഹൃദത്തിനു മാത്രം ഒരു പ്രത്യേകത? അവള്‍ വെറും സുഹൃത്ത് ആയിരുന്നോ? എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടിപ്പോവും. എനിക്കറിയില്ല. പക്ഷെ , ആ കിലുക്കാം പെട്ടിയുമായുള്ള കൂട്ട് അത്രയ്ക്ക് എനിക്കിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം. അവള്‍ കൂടെ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ക്ലാസില്‍ പോകാന്‍ നല്ല ഇഷ്ടം ആയിരുന്നു. .അതും എനിക്കറിയാം.

കോളേജിലെ ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍ , വീണ്ടും എന്ട്രന്‍സ് ജ്വരം തുടങ്ങി. കോളേജിലെ പരീക്ഷകള്‍ ഞാന്‍ അത്ര കാര്യമായി എടുത്തില്ല. മുഴുവന്‍ സമയവും എന്ട്രന്സിനായി പഠിച്ചു തുടങ്ങി. സത്യം പറഞ്ഞാല്‍, രാവും പകലും ഒക്കെ, വീടിനകത്തെ ഒരു കൊച്ചു മുറിയില്‍, ഒരു 60 വാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്ജിനീയറിംഗ് സ്വപ്നം സാക്ഷല്‍ക്കരിക്കാനായി ഒരു ശ്രമം കൂടെ തുടങ്ങി. മനസ്സില്‍ നിറയെ എന്‍ട്രന്‍സ് മാത്രം.

അവസാനം വീണ്ടും പരീക്ഷ എഴുതി. കുറെ കാത്തിരിപ്പിന് ശേഷം റിസള്‍ട്ട് വന്നു. ലിസ്റ്റില്‍ പേരുണ്ടായിരുന്നു . പക്ഷെ റാങ്ക് കുറച്ചു പിന്നിലും. ആദ്യ ലിസ്റ്റില്‍ അഡ്മിഷന്‍ കിട്ടില്ല എന്ന് മനസ്സിലായി. വെയിറ്റിംഗ് ലിസ്റ്റ് വരാന്‍ കുറെ സമയം എടുക്കും എന്നും പിടി കിട്ടി.

അതിനിടെ കോളേജില്‍ ചെന്നപ്പോള്‍ എന്റെ കിലുക്കം പെട്ടി കൂടുകാരി ചോദിച്ചു..

"എന്ജിനീയരിങ്ങിനു കിട്ടിയാല്‍ താന്‍ പോകുമോ? താന്‍ പോയാല്‍ എന്റെ ഒരു നല്ല കൂട്ട് പോകും. "

ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു. ഞാന്‍ അതെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നില്ല. . എന്ജിനീയറിംഗ് എന്ന ഒറ്റ സ്വപ്നത്തിന്റെ മുന്‍പില്‍ വേറെ ഒരു ചിന്തകളും വന്നില്ലായിരുന്നു.. വരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടപ്പോള്‍ ഒന്നെനിക്ക് ഉറപ്പായി..

ഒരു നേട്ടം വന്നാല്‍ അതിനൊപ്പം ഒരു നഷ്ടവും ഉണ്ടാവും. അഡ്മിഷന്‍ ശരി ആയാല്‍ പിന്നെ എന്നും കിലുക്കാം പെട്ടിയെ കാണാന്‍ പറ്റില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ? പിന്നെ പഠനം ജിയോളജി തന്നെ ആവുമല്ലോ ..കിലുക്കാം പെട്ടിയുമായുള്ള കൂട്ടുകെട്ട് നഷ്ടപ്പെടുകയും ഇല്ല.

ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ ആക്രമിക്കവേ, രണ്ടു മാസങ്ങള്‍ക്ക് ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ വിളിച്ചു. മ്യൂസിയം വളപ്പിനരികെയുള്ള എന്ജിനീയെഴ്സ് ഹാളില്‍ വച്ചാണ് ഇന്റര്‍വ്യൂ. വൈകിട്ട് നാല് മണി മുതല്‍ ഞാനും എന്റെ മൂത്ത ചേട്ടനും ആ കെട്ടിടത്തിന്റെ വളപ്പില്‍ കുറ്റിയടിച്ച് ഇരിക്കാന്‍ തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ ആണ് അന്നവിടെ ഇരുന്നത്. സ്വപ്ന സാക്ഷാല്കാരത്തിനു കുറച്ചു സമയം മാത്രം ബാക്കി. അഡ്മിഷന്‍ കിട്ടുമോ? ഇല്ലയോ? ആര്‍ക്കറിയാം?

അവസാനം രാത്രി ഏഴര ആയപ്പോള്‍ എന്നെ ഇന്റെര്‍വ്യൂവിന് വിളിച്ചു. നിര നിരയായി എന്റെ മുന്‍പില്‍ നിന്നവരോടും കൂടി ആയി ഇന്റര്‍വ്യൂ ചെയ്യുന്ന ഒരാള്‍ പറഞ്ഞു...

'സിവില്‍
മാത്രമേ ഉള്ളൂ .മറ്റെല്ലാ സീറ്റും തീര്‍ന്നു ' .

അത് കേട്ടപ്പോഴേ എന്റെ മനസ്സ് തകര്‍ന്നു. എന്നാലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല .

എന്റെ ഊഴം വന്നപ്പോള്‍ അയാള്‍ പറഞ്ഞു... കോത മംഗലത്ത് സിവില്‍ ഉണ്ട് ..വേണമെങ്കില്‍ എടുക്കാം.

"സാര്‍.. ഇപ്പോള്‍ ഇത് എടുത്താല്‍ പിന്നെ എപ്പോഴെങ്കിലും എനിക്ക് ഇലക്ട്രോണിക്സോ കമ്പ്യൂട്ടറോ എടുക്കാന്‍ പറ്റുമോ? " വളരെ പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഇല്ല. അതൊക്കെ ഇപ്പോഴേ ഫില്‍ ആയിക്കഴിഞ്ഞു. "

അത് കേട്ട് കഴിഞ്ഞപ്പോള്‍ , എനിക്ക് ആ നിമിഷം ഒരു തീരുമാനം എടുക്കേണ്ടതായി വന്നു. കോത മംഗലത്ത് സിവില്‍ മതിയെങ്കില്‍ ഉടനെ പൈസ അടച്ചു അഡ്മിഷന്‍ ശരിയാക്കണം. വേണ്ടെങ്കില്‍ അത് പറയണം...പുറകില്‍ നില്‍ക്കുന്ന ആളിന് ചാന്‍സ് കിട്ടുമല്ലോ..

കുറെ ഏറെ കാര്യങ്ങള്‍ മനസ്സിലൂടെ ഓടിപ്പോയി. എന്ജിനീയറിംഗ് സ്വപ്നങ്ങളും, അതിനായി ഞാന്‍ ചിലവഴിച്ച രാപ്പകലുകളും... പിന്നെ...ആ കിലുക്കാം പെട്ടി കൂട്ടുകാരിയുടെ മുഖവും.

വേറൊന്നും പിന്നെ ചിന്തിച്ചില്ല. ധൈര്യത്തോടെ ഞാന്‍ പറഞ്ഞു.

"വേണ്ട സാര്‍..ഞാന്‍ ചേരുന്നില്ല. നന്ദി "

ജിയോളജി തന്നെ ഞാന്‍ പഠിച്ചോളാം എന്ന തീരുമാനം വീട്ടിലെ എല്ലാവരെയും അറിയിച്ചു. അവര്‍ എന്റെ തീരുമാനത്തിനൊപ്പം നിന്നു.

തീരുമാനം തെറ്റോ ശരിയോ എന്നോര്‍ത്തു സമയം കളയാന്‍ ഞാനില്ല. സംഭവിക്കുന്നതൊക്കെ നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം .

മുന്‍പത്തെപോലെ കാലം പിന്നെയും കുതിച്ചു പാഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞാന്‍ കിലുക്കാം പെട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ( അതെക്കുറിച്ച് പിന്നൊരിക്കല്‍ എഴുതാം. അവള്‍ ഇപ്പോള്‍ ഒബാമയുടെ നാട്ടിലാണ്...ഒരു വീട്ടമ്മ ആയി. ഈ ബ്ലോഗ്‌ വായിക്കാനിടയായാല്‍ ...എന്റെ കിലുക്കാംപെട്ടി കൂട്ടുകാരീ ..നീ ചിരിക്കുമോ? അതോ പരിഭവിക്കുമോ? )

ജിയോളജിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ എനിക്ക് ഒരു ഫ്രെഞ്ച് കമ്പനിയില്‍ ജോലി കിട്ടി. കസ്റ്റമര്‍ സര്‍വീസ് ജിയോസയന്റിസ്റ്റ് എന്ന പൊസിഷന്‍ ആയിരുന്നു എനിക്ക്. എന്നാലും ഇടയ്ക്കിടെ ഓഫീസിലെ എഴുത്ത് കുത്തുകളില്‍ ഒക്കെ എന്നെ കമ്പനിയുടെ എന്‍ജിനീയര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കേട്ടപ്പോള്‍ കുറച്ചു സന്തോഷം ആയി..എന്‍ജിനീയര്‍ ആവാന്‍ പറ്റിയില്ലെങ്കിലും,
സ്ഥാനം കൊണ്ട് എന്‍ജിനീയര്‍ ആയല്ലോ.

ഇപ്പോള്‍ ഞാനിരിക്കുന്ന റോയല്‍ ഷെല്‍ എന്ന കമ്പനിയില്‍ എനിക്കുള്ള സ്ഥാനം റിസര്‍വോയര്‍ ജിയോളജിസ്റ്റ് എന്നോ പെട്രോളിയം എന്‍ജിനീയര്‍ എന്നോ ആണ്. രണ്ടും ഒരു പോലെ തന്നെ . അങ്ങനെ എന്ജിനീയറിംഗ് പഠിക്കാന്‍ ആയില്ലെങ്കിലും ഞാന്‍ ഒരു എന്‍ജിനീയര്‍ ആയി .. എണ്ണ പ്പാടങ്ങളുടെ എന്‍ജിനീയര്‍ .. അതാണ്‌ ഇപ്പോള്‍ ഞാന്‍ .

ജല ഭവനില്‍ ഇട്ടിരുന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നപ്പോഴും, അവിടുന്ന്, തിരികെ വീട്ടിലേക്കു പോയപ്പോഴും , മനസ്സില്‍ അന്നത്തെ ഇന്റര്‍വ്യൂവും, ആ കിലുക്കാം പെട്ടി കൂടുകാരിയുടെ മുഖവും ഒക്കെ ആയിരുന്നു.

ഓര്‍മ്മകള്‍ മായുന്നില്ല... ഒരിക്കലും മായാതിരിക്കാനല്ലേ ഞാന്‍ അതൊക്കെ ഇവിടെ കുറിക്കുന്നത്..


ജോസ്
ബാംഗ്ലൂര്‍
17-ജൂലൈ - 2010

2010, ജൂലൈ 4

പ്രത്യാശപ്പൂക്കളേ വാടരുതേ ...


കഴിഞ്ഞ ആഴ്ചയാണ് എനിക്ക് ഒരു ബന്ധു വഴി, കിഡ്നി മാറ്റി വയ്ക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഒരു ആളിനെ ആദ്യമായി പരിചയപ്പെടാന്‍ കഴിഞ്ഞത്. ഏറണാകുളത്തുള്ള ഒരു കോശി അങ്കിള്‍ .

അദ്ദേഹത്തെ വിളിച്ചു ഫോണില്‍ സംസാരിച്ചപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം തോന്നി. ലീനയും ഞാനും കടന്നു പോകുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോയ ആള്‍ എന്ന നിലയ്ക്ക്, എന്റെ വിഷമം മനസ്സിലാക്കി തന്നെ ആണ് അദ്ദേഹം സംസാരിച്ചത്.

കോശി അങ്കിള്‍ തന്നെയാണ് ആദ്യം നല്ല ധൈര്യം തന്നത്. ഒട്ടും മടിക്കാതെയും പേടിക്കാതെയും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പോകണം എന്ന് അദ്ദേഹം ഉപദേശിച്ചു.

ഒക്കെ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊക്കെ അറിയാതെ ഞാന്‍ പകച്ചു നില്‍ക്കുക ആയിരുന്നു. രക്ത സമ്മര്‍ദ്ദം കൂടുതല്‍ ആണ് എന്ന പേരില്‍ എന്നെ കിഡ്നി ഡോണരിന്റെ ലിസ്റ്റില്‍ നിന്നും നേരത്തെ വെട്ടിക്കളഞ്ഞായിരുന്നു. പിന്നെ, ലീനയുടെ കുടുംബത്തില്‍ നിന്നും ഒരു ഡോണര്‍ ലഭിച്ചതുമില്ല . അപ്പോള്‍ പിന്നെ ആകെ മുന്നില്‍ കണ്ട വഴി 'കഡാവര്‍ ട്രാന്‍സ്പ്ലാന്റ്' ആണ്. അതിനായി ഞങ്ങള്‍ ഇവിടെ രജിസ്ടര്‍ ചെയ്തെങ്കിലും അതില്‍ ലീനയുടെ നമ്പര്‍ വളരെ പിന്നിലാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിലേറെ എടുക്കുമായിരിക്കും അതിന്.

പിന്നെ
ഉള്ള വഴി വളഞ്ഞ വഴി മാത്രം. നിയമത്തിന്റെ നൂലാമാലകള്‍ ഒക്കെ താണ്ടി, ലീനയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെ കിഡ്നി മാറ്റി വയ്ക്കുക.. ചുരുക്കി പറഞ്ഞാല്‍ ഒരു കിഡ്നി വാങ്ങി വയ്ക്കുക..അതിനുള്ള നിയമ തടസ്സങ്ങള്‍ വളരെ ഏറെ ആണത്രേ.

ഇതൊക്കെ ചുറ്റും നടക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ അതിനായി ആരെ കാണണം എവിടെ പോകണം എന്നൊക്കെ അറിയാന്‍ കഴിയാതെ ഞാന്‍ ആകെ വിഷമിച്ച സമയം ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ചകള്‍. ആ സമയത്താണല്ലോ തുടരെ തുടരെ ലീനയ്ക്ക് ആശുപത്രിയില്‍ അട്മിട്റ്റ് ആകേണ്ടി വന്നത്. അങ്ങനെ ഇരിക്കെ ആണ് കോശി അങ്കിളിന്റെ വിവരം കിട്ടിയത്. ശരിക്കും ഒരു പ്രത്യാശയുടെ കിരണം പോലെയാണ് അങ്കിളിന്റെ ആ ഫോണ്‍ കാള്‍ എനിക്ക് തോന്നിയത്.

കോശി അങ്കിളിന്റെ കൂടെ അതെ സമയത്ത് കിഡ്നി ട്രാന്‍സ്പ്ലാന്റ് നടന്ന അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ പെണ്‍കുട്ടി, ബാംഗ്ലൂരില്‍ താമസിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ സില്‍വി എന്ന ചേച്ചിയെ പരിചയപ്പെട്ടു. ഇന്ന് ലീനയോടൊപ്പം ഞാന്‍ അവരുടെ വീട്ടില്‍ പോയി അവരെ പരിചയപ്പെട്ടു.

രണ്ടു പ്രാവശ്യം ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ ഒരു സ്ത്രീ ആണ് അവര്‍. വളരെ ചുറുചുറുക്കോടെ സംസാരിച്ച ആ ചേച്ചിയെ കണ്ടാല്‍ ഒരു കിഡ്നി പേഷ്യന്റ് ആയിരുന്നു എന്നൊന്നും പറയില്ല.

ട്രാന്‍സ്പ്ലാന്റിനെക്കുരിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചും ഒക്കെ അവര്‍ കുറെ ഏറെ സംസാരിച്ചു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകണം എന്നാണു ചേച്ചിയും അവരുടെ ഭര്‍ത്താവും പറഞ്ഞത്.

ഒരു സാധാരണ സര്‍ജറി പോലെ അല്ല ഇതെന്ന് വ്യക്തമായി എനിക്ക് അറിയാം. അത് കഴിഞ്ഞാല്‍ കുറെ ഏറെ നാള്‍ കൊച്ചു കുട്ടികളെ നോക്കുന്നപോലെ ലീനയെ പരിചരിക്കണം എന്നും, ജീവിത കാലം മൊത്തം മരുന്നുകള്‍ കഴിക്കണം എന്നും സില്‍വി ചേച്ചി ഞങ്ങളെ ഉപദേശിച്ചു.

ഡയാലിസിസും, പിന്നെ തുടരെ തുടരെ ഉള്ള ആശുപത്രി വാസവും മനസ്സിനെ നീറിക്കുന്ന ഈ സമയത്ത്..തീര്‍ച്ചയായും ഇന്നത്തെ കണ്ടു മുട്ടല്‍ വീണ്ടും മനസ്സില്‍ പ്രത്യാശയുടെ പൂക്കളെ വിടരാന്‍ സഹായിച്ചു.

അടുത്ത ആഴ്ച മുതല്‍ ഞാന്‍ എന്റെ യാത്ര തുടങ്ങുകയാണ്.. ആശുപത്രിയും ഡോക്ടറിനെയും, കിഡ്നി ഡോണറിനെയും ഒക്കെ തേടി. എത്രയും വേഗം ട്രാന്‍സ്പ്ലാന്റ് ചെയ്യാനായി. എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ..

പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പൂക്കളേ ..വാടരുതേ..

4- ജൂലൈ - 2010
ബാംഗ്ലൂര്‍