അനുഭവങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, ഏപ്രിൽ 21

കീര്‍ത്തി നഷ്ടപ്പെടുന്ന കലാലയങ്ങള്‍ ....

സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോളേജില്‍ പഠിക്കാന്‍ പോകുക എന്നത് ഒരു മധുര സ്വപ്നമായി മനസ്സില്‍ എന്നും ഉണ്ടായിരുന്നു. കോളേജിനെ ക്കുറിച്ചും, അവിടെയുള്ള ജീവിതത്തിനെക്കുറിച്ചും ഒക്കെ ഉണ്ടായിരുന്ന കേട്ടറിവുകള്‍ അത്ര മനോഹരം ആയിരുന്നു. അതാവും സ്വപ്നങ്ങളും അത്ര മനോഹരം ആവാന്‍ കാര്യം.

ഗവര്‍മെന്റ് ആര്‍ട്സ് കോളേജ് 
പത്താം ക്ലാസ് കഴിഞ്ഞു ആദ്യം ചെന്നത് തിരുവനന്തപുരത്തെ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ ആണ്. അവിടെ നിന്നാണ് സ്വപ്നങ്ങളിലെ മാധുര്യത്തിനു ചെറിയ കയ്പ്പ് വന്നുതുടങ്ങിയത്‌. പ്രതീക്ഷിച്ച പോലെ ഒരു സ്വതന്ത്ര മനസ്സോടെ, സന്തോഷത്തോടെ കോളേജില്‍ പഠിക്കുന്നതിനു പകരം, ഭീതി നിറഞ്ഞ മനസ്സോടെ ആണ് കോളേജില്‍ പഠിക്കേണ്ടി വന്നത്. കാരണം മറ്റൊന്നും അല്ല....കലാലയ രാഷ്ട്രീയം തന്നെ. ഇന്നും ആലോചിക്കുമ്പോള്‍ മനസ്സിലാവാത്ത ഒരു കാര്യം ആണ് ഈ കലാലയ രാഷ്ട്രീയം.

സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്തവരെപ്പോലും ഭീഷണി മുഴക്കി സമരം ചെയ്യാന്‍ പിടിച്ചോണ്ട് പോവുക, അതില്‍ പങ്കെടുക്കാത്തവരെ തിരഞ്ഞു പിടിച്ചു പെരുമാറുക, ഇത്തരം കലാപരിപാടികള്‍ ആണ് കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഭീതി നിറച്ചിരുന്നത്.

കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ പറയുന്നത്, ദേശീയ രാഷ്ട്രീയ രംഗത്തേക്ക് കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന കളിത്തട്ടാണ് കലാലയങ്ങള്‍  എന്ന്. പക്ഷെ ഇന്ന് വരെ കലാലയങ്ങളില്‍ ഒരു ദേശീയ തലത്തില്‍ അല്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ഗൗരവമുള്ള എന്തെങ്കിലും കാര്യം എടുത്തിട്ട്, അതിനെ നേരാംവണ്ണം കൈകാര്യം ചെയ്യുന്ന ഒരു പ്രവര്‍ത്തി ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളവും.

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കായി തിരുവനന്തപുരത്തെ പ്രശസ്തമായ യുണിവേഴ്സിറ്റി കോളേജില്‍ ആണ് ഞാന്‍ ചേര്‍ന്നത്‌. മഹാന്മാരായ പലരും പഠിച്ച കോളേജ് എന്ന നിലയില്‍ പുകള്‍ പെറ്റ കലാലയം ആണ് അത്. അവിടെയും വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ചേര്‍ന്നത്‌. എന്നാല്‍, ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒന്നോ രണ്ടോ അധ്യാപകരെയും, കുറച്ചു നല്ല സുഹൃത്തുക്കളെയും കിട്ടി എന്നതൊഴിച്ചാല്‍, ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു അദ്ധ്യായം ആണ് യുണിവേഴ്സിറ്റി കോളജിലെ ജീവിതം.
യൂണിവേഴ്സിറ്റി കോളേജ്

കഷ്ടപ്പെട്ട് പഠിച്ചു കോളേജില്‍ അഡ്മിഷന്‍ വാങ്ങി ചെല്ലുന്ന കുട്ടികള്‍ക്ക് പേടിക്കേണ്ടത് അധ്യാപകരെ അല്ല... മറിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുട്ടി നേതാക്കളുടെ നിഴലില്‍ നിന്ന് മറ്റുള്ളവരെ വിരട്ടി ജീവിക്കുന്ന ഞാഞ്ഞൂലുകളെ ആണ് . പ്രശസ്തനായ അധ്യാപകന്‍റെ വിദ്യാര്‍ഥി ആണ് എന്ന് പറയുന്നതിനേക്കാള്‍, വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനത്തിന്‍റെ നേതാവിനെ അറിയാവുന്ന ആളാണ്‌ താന്‍ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഞാഞ്ഞൂലുകള്‍ അവരുടെ കാലിന്‍റെ അടിയില്‍ നിന്നും മണ്ണ് ചോരുന്നത് അറിയുന്നില്ല. അറിഞ്ഞു വരുമ്പോഴേക്കും സമയം താമസിച്ചിരിക്കും.

"പെട്രോള്‍ സഹായ ഫണ്ട്‌ " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ഞാന്‍ ഇപ[പോഴും ഓര്‍ക്കുന്നു. പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ അവന്‍ ഓര്‍ത്തു വെച്ച് പെരുമാറും. അപ്പൊ പിന്നെ കൊടുക്കാതെ നിവര്ത്തിയില്ല.

ഒരു വിഷയത്തിനും ക്ലാസ്സില്‍ കയറാതെ, അധ്യാപകരെ തെറി പറഞ്ഞും, വിരട്ടിയും നടക്കുന്ന കുറെ  സ്റ്റൈല്‍ മന്നന്മാര്‍ എന്‍റെ  മനസ്സില്‍ ഇപ്പോഴും ഉണ്ട്. അവരുടെ ശിങ്കിടികള്‍ ആയി നടക്കുന്നവര്‍ക്കും, അവരെ സന്തോഷിപ്പിച്ചു നടക്കുന്നവര്‍ക്കും കോളേജില്‍ സ്വൈര വിഹാരം നടത്തുന്നതിനു യാതൊരു പ്രശ്നവും ഇല്ല. പേടിക്കേണ്ടത് ഒരു രാഷ്രീയ കൂറും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ്.

സമരങ്ങള്‍ക്ക് അന്ന് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. അതിന്‍റെ കാരണങ്ങള്‍ ചോദിക്കരുത്.  സോമാലിയയില്‍ പട്ടിണി മരണം നടന്നാലും, കുവൈറ്റില്‍ അമേരിക്ക ബോംബിട്ടാലും, യുണിവേഴ്സിറ്റി കോളേജില്‍ സമരം നടക്കും. അന്ന് ടാന്‍സ്പോര്‍ട്ട് ബസ്സിന്റെയോ അടുത്തുള്ള കണ്ണാടി കെട്ടിടങ്ങളുടെയോ ചില്ലുകള്‍ ഉടയും. പൊതു മുതല്‍ നശിപ്പിച്ചു വീര്യം പ്രകടിപ്പിക്കുക എന്നതാണല്ലോ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പിച്ച വെയ്ക്കുന്നവര്‍ക്കുള്ള ബാല പാഠം. സമരത്തിന്‍റെ കാരണം അറിയാത്ത, അതില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത പലരും പേടിച്ചു അതില്‍ പങ്കെടുക്കും. അങ്ങനെ സെക്രട്ടേറിയെട്ടിന്റെ മുന്‍പില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ശക്തി പ്രകടനം നടക്കും..അത് പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത ആവുകയും ചെയ്യും.

"അനീതിക്കെതിരെ പോരാടുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം ". എന്‍റെ സുഹൃത്തും, സീനിയറും ആയ ഒരു നേതാവ് ഒരിക്കല്‍ പറഞ്ഞ വാചകം ആണ് ഇത്. അവന്‍ കാട്ടിയ അനീതികള്‍ എന്തൊക്കെയാണ് എന്ന് ഇവിടെ വിസ്തരിക്കുന്നില്ല.

എല്ലാം ഒരു പരിധിക്ക് അകത്താണെങ്കില്‍ പിന്നെയും കുഴപ്പം ഇല്ല. കലാലയ ജീവിതത്തിന്‍റെ ഭാഗമല്ലേ ഇതെന്നൊക്കെ കരുതി ആശ്വസിക്കാം. പക്ഷെ കലാലയങ്ങളുടെ പ്രാഥമിക ധര്‍മ്മം പോലും നടപ്പാകാന്‍ പറ്റാത്ത വിധം ഈ പ്രസ്ഥാനങ്ങള്‍ വളര്‍ന്നാലോ. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്.

ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന എന്‍റെ അനന്തരവനുമായി സംസാരിക്കും. എങ്ങനെയെങ്കിലും കോളേജ് പഠിത്തം മതിയാക്കി അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നാണ് അവന്‍റെ ചിന്ത. നേരത്തെ പറഞ്ഞ പോലെ, എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സമരം വിളിച്ചു, വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പിടിച്ചിറക്കി മുദ്രാ വാക്യം വിളിപ്പിച്ചു റോഡിലൂടെ നടത്തിക്കുന്നത് ഇപ്പോള്‍ അവിടെ പതിവാണ്. വര്‍ഷത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത് വിരളം. ട്യൂഷന്‍ ക്ലാസ്സുകള്‍ ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് ജയിക്കാന്‍ ആവില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ പേരിനു ജയിച്ചിട്ടു എന്ത് കാര്യം.

ഞാന്‍ ആലോചിക്കാറുണ്ട്. ഈ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക്  അവരുടെ കഴിവ് വെച്ച് ചെയ്യാന്‍ പറ്റുന്ന വേറെന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതും ശരിക്കും നമ്മുടെ ദിനം ദിന ജീവിതത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍.... രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ നല്ല രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനം എന്താണ് എന്ന് മനസ്സിലാക്കിപ്പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.  പൈസ കൊണ്ടും, സമയം കൊണ്ടും സഹായം വേണ്ടുന്ന എത്രയോ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും ഉണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടൊന്നും പോയി ഒന്നും ചെയ്തുകൂടാ എന്നാരും പറഞ്ഞിട്ടില്ലല്ലോ?  കാസര്‍കോട് ജില്ലയില്‍ ഒരു വിദ്യാര്‍ഥിയെ ആരോ ഞോണ്ടി എന്നും പറഞ്ഞു തിരുവനന്ത പുരത്ത് സമരം ഉണ്ടാക്കി, സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്ത വിദ്യാര്‍ഥി കളെയും തെരുവില്‍ ഇറക്കി അടി വാങ്ങി കൊടുക്കുന്നതിലും നല്ലതല്ലേ അത്.  ഗവര്‍മെന്റിന്റെ അനാസ്ഥ കാരണം വഷളാവുന്ന എത്രയോ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഇടപെട്ട് ഗവര്‍മെന്റിന് മാതൃക ആകാമല്ലോ ഈ വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌.

"നീ ഏത് ലോകത്താ ജീവിക്കുന്നെ? വല്ല നടക്കുന്ന കാര്യവും പറ." ഞാന്‍ എന്‍റെ ചിന്തകള്‍ പുറത്തിടുമ്പോള്‍ എന്നെക്കാള്‍ ലോക വിവരം കൂടുതലുള്ള എന്‍റെ സുഹൃത്തുക്കള്‍ എന്നോട് പറയും. വേദനയോടെ ഞാന്‍ അത് ഉള്‍ക്കൊള്ളും. ഈ കലാലയങ്ങളില്‍ പഠിക്കുന്ന, കപട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത, എന്നാല്‍ ഭീഷണി കാരണം ഇറങ്ങേണ്ടി വരുന്ന  അനുജന്മാരെയും അനുജത്തിമാരെയും ഓര്‍ത്തു എനിക്ക് വിഷമം ഉണ്ട്. ആ വിഷമത്തിന്റെ കാരണം കുറച്ചു കൂടി വിശദമാക്കണം എങ്കില്‍ എന്‍റെ ബിരുദാനന്തര ബിരുദ ജീവിതവും പറയണം.

IIT  റൂര്‍ക്കി
യുണിവേഴ്സിറ്റി കോളേജിന്റെ ലോകത്ത് നിന്നും മാറി IIT റൂര്‍ക്കി എന്ന കലാലയത്തില്‍ പോകാന്‍ എനിക്ക് പ്രചോദനം നല്‍കിയത് യുണിവേഴ്സിറ്റി കോളേജില്‍ എന്നെ പഠിപ്പിച്ച കുമാര്‍ സാര്‍ ആണ്. ഇന്നും ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന അധ്യാപകരില്‍ ഒരാള്‍. ആ പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍  IIT    റ്റൂര്‍ക്കിയില്‍ പഠിക്കാന്‍ എത്തി. കലാലയ രാഷ്ട്രീയം മനസ്സില്‍ നിറച്ച ഭീതി ഒട്ടും പോകാതെ തന്നെയാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ തികച്ചും വിഭിന്നമായ ഒരു അന്തരീക്ഷം ആണ് അവിടെ എനിക്ക് കിട്ടിയത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിക്ക് അതിനുള്ള പൂര്‍ണ്ണ അവസരം അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥി രാഷ്രീയം എന്ന ഒരു കാര്യം അവിടെ കേള്‍ക്കാനേ ഇല്ലായിരുന്നു. അത് കൊണ്ട് അവിടെ പഠിച്ച ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടം വന്നോ? എന്‍റെ അറിവില്‍ ഇല്ല. മറിച്ച് , ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ അവിടത്തെ വിദ്യാഭ്യാസം സഹായിച്ചു. ഞാന്‍ ഇന്നത്തെ നിലയില്‍ എത്താനും എന്നെ സഹായിച്ചത്  ആ  വിദ്യാഭ്യാസം തന്നെ. കലാലയം എന്നാല്‍ എന്താണ് എന്ന് മനസ്സില്‍ പണ്ടുണ്ടായിരുന്ന ഒരു ചിത്രം, ശരിക്കും കണ്ടറിഞ്ഞത്‌ അവിടെ ചെന്ന ശേഷം ആണ്.

ഇനി ഞാന്‍ നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് വരാം. ഈ ഗവര്‍മെന്റ് കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലൊരു ഭാഗവും കഴിവുള്ളവര്‍ തന്നെ ആണ്.പ്രൊഫഷനല്‍ പഠനത്തിനു പോകാന്‍ കഴിഞില്ല എന്ന കാരണം കൊണ്ട് അവര്‍ കഴിവില്ലാത്തവര്‍ ആവുന്നില്ലല്ലോ ? പക്ഷെ അനാവശ്യമായ രീതിയിലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവര്‍ക്ക് പഠിക്കാനുള്ള അവസരം കിട്ടുന്നില്ല. അതിലൂടെ അവര്‍ക്കൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്? ഒരാള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുതുന്നതല്ലേ ആ വ്യക്തിയോട് ചെന്നുന്ന ഏറ്റവും വലിയ ക്രൂരത.?

മറ്റു പല കോളേജുകളിലും നടക്കുന്നത് ഇതാണോ, അതോ അവയൊക്കെ ഭേദമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ പഠിച്ച ഈ രണ്ടു കോളേജുകളുടെയും അവസ്ഥ ഇപ്പോള്‍ വീണ്ടും കഷ്ടം ആയിക്കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  നഷ്ടം വേറാര്‍ക്കും അല്ല...പഠിക്കാന്‍ എന്ന ചിന്തയുമായി എത്തുന്ന ശരാശരി വിദ്യാര്‍ഥി കള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും .

കലാലയങ്ങളില്‍ രാഷ്രീയം വേണോ വേണ്ടയോ എന്നൊക്കെ എത്രയോ വിവരമുള്ളവര്‍ സംസാരിച്ചിട്ടുണ്ട്..തര്‍ക്കിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുക എന്നതല്ല എന്‍റെ ഉദ്ദേശം. മറിച്ച്, നല്ലൊരു കലാലയ ജീവിതം അനുഭവിച്ച എനിക്ക്, അതിന്‍റെ നല്ല ഗുണങ്ങള്‍ എന്‍റെ  ജീവിതത്തില്‍ പ്രതിഫലിക്കുമ്പോള്‍, അത് പോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളെ ഓര്‍ത്തപ്പോള്‍ ഉണ്ടായ വിഷമം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ഇതെഴുതുമ്പോഴും, മനസ്സിനുള്ളില്‍ വെറുതെ ഞാന്‍ ആഗ്രഹിക്കുന്നു . ,...ഞാന്‍ പഠിച്ച ഈ കലാലയങ്ങള്‍ അതിന്‍റെ പഴയ പ്രൌഡി വീണ്ടെടുക്കുന്ന ഒരു കാലം വരില്ലേ ? സാമൂഹിക സാംസ്കാരിക നായകരെ വാര്‍ത്തെടുക്കുന്ന കാലം വീണ്ടും വരില്ലേ? അത് എളുപ്പം അല്ല എന്നും അറിയാം. കള നിറഞ്ഞ കുളം പോലെ വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് ഈ കലാലയങ്ങള്‍. അവയുടെ ഓരോ ജീവ കോശങ്ങളിലും തുളഞ്ഞു കയറി നില്‍കുന്ന കലാലയ രാഷ്രീയം എന്ന വിപത്ത് എന്ന് മാറുമോ എന്ന് ആ പഴയ കാലം വരും എന്ന് ആഗ്രഹിക്കാം.


ജോസ്
ബാംഗ്ലൂര്‍
21  - ഏപ്രില്‍ - 2012  

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )



2012, ഏപ്രിൽ 9

ചൂളമടിക്കാതെടാ മക്കളെ ...

"ഡാ ...വെറുതെ ചൂളമടിക്കാതെടാ ..അതൊക്കെ ചെയ്യുന്നതേ...അഴുക്ക പിള്ളേരാ...നല്ല കൊച്ചുങ്ങള്‍ ഒന്നും അങ്ങനെ ചെയ്യില്ല "

ഈ പ്രസ്താവന കൊച്ചിലെ ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു. പ്രത്യേകിച്ച് വല്യമ്മച്ചി ഉണ്ടായിരുന്നപ്പോള്‍. എന്നാലും ഞാന്‍ ആരും കാണാതെ ചൂള മടിക്കുമായിരുന്നു.. വെറുതെ പൂവാലന്മാരെ പോലെ 'ശൂ ..ശൂ' എന്നൊന്നും അല്ല..മലയാളവും ഹിന്ദിയും ഒക്കെ വെച്ച് കാച്ചി നല്ല പാട്ടാണ് ഞാന്‍ചൂള മടിച്ചു പാടുമായിരുന്നത്.



അത് തികച്ചും പാരമ്പര്യം ആയി കിട്ടിയ ഒരു വാസന എന്ന് വേണം പറയാന്‍. എന്‍റെ അപ്പച്ചന്‍  നന്നായി ചൂള മടിച്ചു പാടുമായിരുന്നു . അല്ലാതെയും പാടുമായിരുന്നു. ഞങ്ങളൊക്കെ നന്നായി ആസ്വദിച്ചിരുന്നത് അപ്പച്ചന്റെ ഉറക്കത്തിലുള്ള പാട്ടും ചൂളമടിയും ഒക്കെയാണ്. പഴയ തമിഴും, ഹിന്ദിയും, മലയാളവും ഗാനങ്ങള്‍ നല്ല സുന്ദരമായി അപ്പച്ചന്‍ പാടും. അതും നല്ല ഉറക്കത്തില്‍.  അന്നൊന്നും അതൊക്കെ റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ പോയിട്ട് ഒരു ടേപ്പ് പോലും ഇല്ലായിരുന്നു.


അപ്പച്ചന്‍ പകലൊക്കെ ചൂള മടിച്ചാല്‍ വല്യമ്മച്ചി  പതിയെ പിറുപിറുക്കും...

"അതെങ്ങനാ...വലിയര്‍ കാണിക്കുന്നത് കണ്ടല്ലേ കൊച്ചുങ്ങള്‍ പഠിക്കുന്നത്.. "

ഞാനും ചേട്ടന്മാരും ഒക്കെ ചൂള മടിക്കുന്നത് കേട്ടിട്ടാണ് വല്യമ്മച്ചി അങ്ങനെ പറയുന്നത്.

ചൂള മടിച്ചു പാട്ട് പാടുന്നത് മോശമല്ല എന്ന് പിന്നീട് എനിക്ക്  മനസ്സിലായി. ടെലിവിഷനില്‍ ആളുകള്‍ ചൂളമടിച്ചു കച്ചേരി വരെ നടത്തിയിട്ടുണ്ട്. അപ്പൊ പിന്നെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ചൂള മടിച്ചു ഒരു പാടു പാടിയാല്‍ എന്നതാ കുഴപ്പം?



കഹനാ ഹീ ക്യാ ....

വല്യമ്മച്ചിയുടെ മരണ ശേഷം പിന്നെ ചൂളമടിയെക്കുറിച്ച് ആരും വഴക്ക് പറയാതെ ആയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് IIT  റൂര്‍ക്കിയില്‍ ജിയോളജി  പഠിക്കാന്‍ ചെന്നപ്പോള്‍ , അവിടെ എന്‍റെ ചൂളമടി കേട്ട കൂട്ടുകാര്‍ ഒന്നാം വര്‍ഷക്കാരെ വരവേല്‍ക്കാന്‍ ഉള്ള പ്രോഗ്രാമില്‍ എന്നെയും പിടിച്ചിട്ടു. പ്രത്യേക ഇനം ആയി എന്‍റെ ചൂള മടിയും. അതിന്റെ തെളിവായും ഓര്‍മ്മയായും ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. അതാണ്‌ മേളില്‍ കൊടുത്തിരിക്കുന്നത്‌.  അന്ന് A .R  റഹ്മാന്‍ സംഗീതം കൊടുത്ത 'കഹനാ ഹീ ക്യാ ' എന്ന പാട്ടാണ് ഞാന്‍ ചൂളമടിച്ചു പാടിയത്. (കൊച്ചിലെ ഒരിക്കല്‍ പാടാന്‍ സ്റ്റേജില്‍ കയറി തല കറങ്ങുന്ന പോലെ തോന്നിയതിനു ശേഷം പിന്നെ ആദ്യമായായിരുന്നു അന്ന് സ്റ്റേജില്‍ ചെന്ന് നിന്നത് ). അന്ന് പാടിയ പോലെ ഒന്ന് പാടാന്‍ ഇപ്പോള്‍ ശ്രമിച്ചു നോക്കി. ശ്വാസം പിടിക്കാന്‍ പറ്റുന്നില്ല. എന്നാലും ഒരു വിധം ഒപ്പിച്ചു ..ദേ താഴെ കൊടുത്തിരിക്കുന്നു.

കഹനാ ഹീ ക്യാ
  (കേള്‍ക്കാന്‍ പേജിന്‍റെ ഏറ്റവും  താഴെയുള്ള   streampad  എന്ന ഓഡിയോ പ്ലെയര്‍ ബാറില്‍ ഞെക്കണം ....)


പലപ്പോഴും വഴിയിലൂടെ ഒക്കെ എന്‍റെതായ ലോകത്തില്‍ മുഴുകി നടക്കുമ്പോള്‍ അറിയാതെ ചൂള മടിച്ചു ചില പാട്ടുകള്‍ പാടിപ്പോകും. പിന്നെ ആളുകള്‍ നോക്കുന്നു എന്ന് അറിയുമ്പോള്‍ ആണ് അത് നിര്‍ത്തുന്നത്. ഏതായാലും  പൂവാലന്മാരെ പോലെ അല്ല ചൂളം അടിക്കുന്നത് എന്നത് കൊണ്ട് അടി കിട്ടും എന്ന പേടി ഇല്ല.

പണ്ടൊക്കെ സ്ഥിരം പാടുമായിരുന്ന ചില പാട്ടുകള്‍ അന്നത്തെപ്പോലെ ഒപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നു ഇവിടെ. 

രാമാ രാമാ  

സുമംഗലീ നീ ഓര്‍മ്മിക്കുമോ  

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍  

അല്ലിയാമ്പല്‍ കടവിങ്കല്‍  

നയനാ ബോലേ നയനാ . 

പാടാത്ത വീണയും പാടും  

കാതല്‍ റോജാവേ  


ജോസ്
ബാംഗ്ലൂര്‍
09  ഏപ്രില്‍ 2012    

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, മാർച്ച് 19

ഒരു മര പ്രേമ കഥ .....






കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോയ സമയത്ത്, വീട്ടിലെ ടെറസ്സില്‍ നിന്നും പുറത്തേയ്ക്ക് കണ്ണോടിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്‍റെ വീടിന്‍റെ ചുറ്റും ഹരിത മനോഹരമായ കാഴ്ചകള്‍ ആണ് മാങ്ങാത്തൊലി ആണ് എന്നൊക്കെ കരുതിയിരുന്ന എന്നെ, ഒന്ന് ഇരുത്തിയ കാഴ്ച. വീടിന്‍റെ അടുത്ത്, നിറച്ചും മരങ്ങള്‍ ഉണ്ടായിരുന്ന പറമ്പിലൊക്കെ തലങ്ങും വിലങ്ങും കുറെ ജെ സീ ബീ പാഞ്ഞു നടന്ന്, മരങ്ങളുംപിഴുത് , പറമ്പൊക്കെ വെട്ടിയിളക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, കാടു പോലെ കിടന്ന സ്ഥലം റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് പറ്റിയ മാതിരി വൃത്തിയായി നിരപ്പായി കിടന്നു . അതൊക്കെ കണ്ടപ്പോള്‍ എനിക്ക് എന്‍റെ കഥ ഓര്‍മ്മ വന്നു. ഒരു അഞ്ചാറു വര്‍ഷം പഴക്കം ഉള്ള കഥ.

എനിക്ക് മരങ്ങളോട് വല്ലാത്ത പ്രേമം ആണ്.പണ്ടും ഇപ്പോഴും. (അത് ഞാന്‍ ഒരു മരത്തലയന്‍ ആയതു കൊണ്ടാണ് എന്ന് എന്ന് ചില ദുഷ്ടര്‍ പറയും. അവര്‍ പറയട്ടെ . ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു). പടര്‍ന്നു പന്തലിച്ച്, വലിയ ശിഖരങ്ങളുമായി , നിറയെ പച്ച ഇലകളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്ത ഒരു കുളിര്‍മ തോന്നും (മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്നൊക്കെ ഒരു പരസ്യത്തില്‍ പറയാറില്ലേ ..അത് പോലെ ).

പണ്ട് ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ അവരുടെ വീടിന്‍റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവുണ്ടായിരുന്നു. അതിന്‍റെ താഴത്തെ കൊമ്പിലൊക്കെ കയറി ഞാന്‍ കുറെ തൂങ്ങിക്കളിച്ചിട്ടുണ്ട് . അത് കണ്ടപ്പോള്‍ മുതല്‍ എന്‍റെയും മനസ്സില്‍ ഒരു ആഗ്രഹം വന്നു. വലുതായി വീട് വയ്ക്കുമ്പോള്‍ അത് പോലെ വലിയ മരങ്ങള്‍ ഉള്ള പറമ്പില്‍ തന്നെ വേണം എന്ന്.

മരങ്ങള്‍ നിറഞ്ഞ പറമ്പും, അതിന്‍റെ നടുക്കൊരു കൊച്ചു വീടും. അതായിരുന്നു എന്‍റെ സ്വപ്നം. അവിടെ എന്നും രാവിലെയും വൈകിട്ടും ഒരു കസേര എടുത്തു പുറത്തിട്ടിട്ട് , മരങ്ങളെയും നോക്കി കുറച്ചു നേരം ഇരിക്കാനും, അതിന്‍റെ ചില്ലകളിലൂടെ വരുന്ന കാറ്റ് കൊള്ളാനും, അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദം കേള്‍ക്കാനും ഒക്കെ എന്ത് രസമായിരിക്കും. ഇങ്ങനെയൊക്കെ ആണ് ഞാന്‍ സ്വപ്നം കണ്ടത്.

'ഇതൊക്കെ നടക്കുന്ന കാര്യം ആണോടേ ജോസേ? വലിയ വീട് വേണമെന്നോ , പുതിയ കാറ് വേണമെന്നോ ഒക്കെ പറഞ്ഞാല്‍ നടക്കും. നിനക്കിപ്പോള്‍ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ ഉള്ള പറമ്പ് തന്നെ വേണം എന്ന് വെച്ചാല്‍ ..സംഗതി ലേശം പ്രയാസമാണ് മോനെ ദിനേശാ ..." എന്‍റെ ആഗ്രഹം കേട്ട ഒരു സുഹൃത്ത്‌ പറഞ്ഞു.

ഒരു കണക്കിന് അവന്‍ പറഞ്ഞത് നേരാണ്. ഒള്ള പറമ്പൊക്കെ നിരപ്പാക്കി വീടുകളും മറ്റു വലിയ കെട്ടിടങ്ങളും കെട്ടുന്ന ഇ സമയത്ത്, എന്‍റെ സ്വപ്നത്തിലെ പോലൊരു സ്ഥലം എവിടുന്നു കിട്ടാന്‍?

ജോലി കിട്ടിക്കഴിഞ്ഞ് സാമ്പത്തിക സ്ഥിതി ഒന്ന് പച്ചപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ 'വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമം തുടങ്ങി. ഞാന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ എന്‍റെ ചേട്ടനാണ് എനിക്ക് വേണ്ടി സ്ഥലം നോക്കാന്‍ പോയിരുന്നത്. ഏകദേശം എണ്‍പതോളം സ്ഥലങ്ങള്‍ അങ്ങനെ നോക്കി. എന്തെങ്കിലും പ്രശ്നം കാരണം അതൊന്നും നടന്നില്ല. ഒന്നുകില്‍ പ്രമാണത്തില്‍ എന്തെങ്കിലും കുരുക്ക്, അല്ലെങ്കില്‍ അടുക്കാന്‍ പറ്റാത്ത വില, ഇതൊന്നും പോരെങ്കില്‍ ചുറ്റു വട്ടം പന്തികേടുള്ളിടം. അങ്ങനെ കുറെ സ്ഥലങ്ങള്‍ നോക്കി നോക്കി സമയം പോയിക്കിട്ടി. അവസാനം കുടുംബ വീടിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അടുത്തുള്ള ഒരു സ്ഥലം വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നറിഞ്ഞു. ഞാനും കൂടെ അവധിക്കു വന്ന ഒരു സമയത്ത്, ചേട്ടന്‍റെ കൂടെ ഞാന്‍ സ്ഥലം കാണാന്‍ പോയി.


റോഡു നിരപ്പില്‍ നിന്നും കുറച്ചു താഴ്ന്നു നിന്നിരുന്ന ആ സ്ഥലം കണ്ടപ്പോഴേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയ മരങ്ങളും, ചെടികളും ഒക്കെ നിറഞ്ഞ്, ഒരു പച്ചപ്പുതപ്പ് പുതച്ച സ്ഥലം പോലെ എനിക്ക് തോന്നി.

"അമ്പട..ഇത് താന്‍ യേന്‍ സ്വപ്ന ഭൂമി" . ഞാന്‍ മനസ്സില്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കാര്‍ക്കും ആ താഴ്ന്ന സ്ഥലത്തിനോട് അധികം താല്പര്യം തോന്നിയില്ല എങ്കിലും എന്‍റെ ഇഷ്ടത്തിനോട് എല്ലാവരും സമ്മതിച്ചു. അധികം താമസിയാതെ ഞാന്‍ എന്‍റെ സ്വപ്നക്കൂടാരത്തിന്റെ പണി തുടങ്ങി. എന്‍റെ ആത്മ സുഹൃത്ത്‌ തന്നെ വീടിന്‍റെ പ്ലാന്‍ വരച്ചു തന്നു. ഉടന്‍ തന്നെ ബാങ്ക് ലോണും ശരിയാക്കി ഞാന്‍ വീടിന്‍റെ പണി തുടങ്ങി.

പറമ്പില്‍ കുറെ ഏറെ മരങ്ങള്‍ ഉണ്ടായിരുന്നു. അയണി , പുളി, മാവ്, തെങ്ങ്, കശുമാവ് അങ്ങനെ കുറെ ഏറെ മരങ്ങള്‍. അതിന്‍റെ ഒക്കെ നടുക്ക് ഒരു വീട് ..അതായിരുന്നു എന്‍റെ ആദ്യ സ്വപ്നം. അതെത്രത്തോളം പ്രായോഗികമായ സ്വപ്നം ആയിരുന്നു എന്ന് പിന്നീടല്ലേ അറിഞ്ഞത്. വീട് പണി തുടങ്ങിയ ദിവസം മുതല്‍ മരങ്ങളില്‍ ഓരോന്നായി കോടാലി വീഴാന്‍ തുടങ്ങി.



"ജോസേ...എങ്ങനെ വന്നാലും, വീട് ഇരിക്കുന്ന സ്ഥലം ശരിയാക്കാന്‍ രണ്ടു അയണിയും ഒരു മാവും വെട്ടേണ്ടി വരും. ബാക്കിയുള്ള അയണിയും, മാവും ഒക്കെ നമുക്ക് നിര്‍ത്താം "

ബോംബെയില്‍ ഇരുന്ന എന്നോട് എന്‍ജിനീയര്‍ ഫോണില്‍ ക്കൂടെ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. വേറെയും മരങ്ങള്‍ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍.

വീടിന്‍റെ മുന്‍പില്‍ നിന്ന രണ്ടു വലിയ അയണി മരത്തില്‍ നിന്നും എന്നും പഴുത്ത കായ് താഴെ ചിതറി വീഴും. ഒപ്പം കുറെ ഏറെ പഴുത്ത ഇലകളും. അതൊക്കെ വാരിക്കളഞ്ഞു മതിയായപ്പോള്‍ അമ്മച്ചിയും ചേച്ചിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

"ഈ അയണി മരങ്ങള്‍ ഇങ്ങനെ നിര്‍ത്തിയാല്‍, എന്നും ഇതിന്‍റെ കായും ഇലകളും വാരിക്കളഞ്ഞ് ഞങ്ങളുടെ നടുവ് ഒരു പരുവം ആകും. അത് രണ്ടും വെട്ടിക്കളയുന്നതല്ലെടാ നല്ലത്? "

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല. . അമ്മച്ചിയും ചേച്ചിയും ചവറു വാരി കഷ്ടപ്പെടുന്നത് കാണാന്‍ എന്തായാലും വയ്യ.

"ഓക്കെ ..ശരി..എന്നാ വെട്ടിക്കോ. ബാക്കി മരങ്ങള്‍ ഒക്കെ നിര്‍ത്തിയേക്കണേ ?"

ഇനിയും മരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ ആശ്വസിച്ചു. പക്ഷെ പിന്നെ വീണ്ടും വീണ്ടും വീട്ടില്‍ നിന്നും ഫോണ്‍ കാളുകള്‍ വന്നു.

"എടാ ..വീടിന്‍റെ വരമ്പത്ത് പുളി നില്‍ക്കുന്നത് ശരിയല്ല. അത് മതിലിനു കേടാ. അത് കൊണ്ട് ആ പുളി വെട്ടണം. വെട്ടട്ടെ?

"ഓ ശരി..വെട്ടിക്കോ.. പിന്നല്ലാതെ എന്താ ചെയ്യാന്‍?"

"എടാ.. മുന്‍ വശത്തെ മാവിന്‍റെ വേരുകള്‍ ശരിക്കും പടര്‍ന്നിട്ടുള്ളതാ. അത് വെട്ടിയില്ലെങ്കില്‍ പിന്നീട് വീടിന്‍റെ അടിത്തറയെ ബാധിക്കും. അത് വെട്ടുന്നതാണ് നല്ലത്"

"ഓ ശരി..വെട്ടിക്കോ.. രണ്ടു മൂന്നു മരങ്ങള്‍ എങ്കിലും നിര്‍ത്തണേ ?"

"എടാ ജോസേ.. ആ കശു മാവില്‍ അപ്പിടി നീറാണ്. അതിന്‍റെ അടുത്ത് ചെന്ന് നിന്നാല്‍ നീറ് കടിക്കും. അതവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് വെട്ടിക്കള യുന്നതല്ലേ ബുദ്ധി? "

"ഓ പിന്നെന്താ ..വെട്ടിക്കോ "

അങ്ങനെ വെട്ടി വെട്ടി മരം എന്ന് പറയാന്‍ ഇപ്പോള്‍ ഒരു തെങ്ങ് മാത്രം ഉണ്ട്. അതും അടുക്കളയുടെ പുറകില്‍. അതില്‍ നിന്നും തേങ്ങ വീണ് ടെറസ്സില്‍ പൊട്ടല്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ അതിന്‍റെ ആയുസ്സും താമസിയാതെ തീരും.

മരങ്ങളുടെ തണലില്‍ വീട് വേണം എന്ന സ്വപ്നം ഇനിയും ബാക്കി. അഹങ്കാരം പറയുന്നതല്ല കേട്ടോ. എത്രയോ പേര്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ എനിക്ക് ഒരു വീടെങ്കിലും ഉണ്ടാക്കാന്‍ പറ്റിയില്ലേ. അത് തന്നെ ദൈവ കാരുണ്യം .

എന്തായാലും ഞാന്‍ സ്വപ്നം കാണുന്നത് നിര്‍ത്തിയിട്ടില്ല. ഭൂമിയിലെ യാത്ര അവസാനിക്കും മുന്‍പ് വലിയ മരങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഭൂമി ഞാന്‍ വാങ്ങും. കുറെ കാലം കൂടി ജീവിക്കാന്‍ തലവര ഉണ്ടെങ്കില്‍ ആ വയസ്സ് കാലത്ത്
പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്ന് ജീവിക്കാനായി, ആ കൊച്ചു ഭൂമിയില്‍ ഒരു കൊച്ചു വീടും കെട്ടി, ഞാന്‍ താമസിക്കും.

"എന്തെ? സ്വപ്നം കൊള്ളില്ലേ? "


ജോസ്
ബാംഗ്ലൂര്‍
19 മാര്‍ച്ച് 2012

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, ഫെബ്രുവരി 25

ബൊക്കെ ...


അങ്ങനെ ഒരു ജന്മദിനം കൂടി പോയിക്കിട്ടി. വയസൊന്ന് കൂടി. നരച്ച മുടികള്‍ മൂന്നാലെണ്ണം കൂടി തലയില്‍ കണ്ടു. ഇതല്ലാതെ പ്രത്യേകിച്ച് ആഘോഷം ഒന്നും ഇല്ലായിരുന്നു. ഒറ്റയ്ക്ക് എന്താണ് ആഘോഷിക്കാന്‍? രാവിലെ എട്ടു മണി മുതല്‍ തന്നെ ഓഫീസില്‍ മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നതിനാല്‍ ആരൊക്കെയോ ആശംസകള്‍ അറിയിക്കാന്‍ സെല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാള്‍ എടുക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാന്‍ പറ്റാതെ വന്ന തിരക്കായിരുന്നു ജന്മദിനത്തില്‍. പിന്നെ വൈകിട്ട് ഓഫീസില്‍ നിന്നും വന്ന ശേഷം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഇ- മെയില്‍ നോക്കിയപ്പോഴാണ് നൂറില്‍ കൂടുതല്‍ ജന്മദിന ആശംസകള്‍ കണ്ടത്. അതും ഫെയ്സ് ബുക്കില്‍ കൂടെ. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫെയ്സ് ബുക്ക്‌ തുറക്കുന്ന ഞാന്‍ പിന്നെ കുത്തിയിരുന്നു ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

അപ്പോഴാണ്‌ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ബൊക്കെയും ആയി ഒരാള്‍ നില്‍ക്കുന്നത് കണ്ടു.

"മിസ്ടര്‍ ജോസ് വര്‍ഗീസ്‌ അല്ലേ? "

" അതെ ..എന്തെ? "

"ഹാപ്പി ബര്‍ത്ത് ഡേ സാര്‍ . ഇത് താങ്കള്‍ക്കുള്ളതാണ് " . ചുവന്ന റോസാ പ്പൂക്കള്‍ വെച്ച ആ ബൊക്കെ എന്റെ നേരെ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി അതിന്റെ കൂടെയുണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ ഇനിഷ്യല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ട ആരോ ആണെന്ന് അതെന്ന് മാത്രം മനസ്സിലായി. പിന്നെ ആരാണ് അതയച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു നേരം കൂടി കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ആ ബൊക്കെയും പിടിച്ച് ഇരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ജന്മദിനത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.

2011 ഫെബ്രുവരി 20. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. സാധാരണ പിറന്നാളൊന്നും ആഘോഷി ക്കാത്തതിനാല്‍ എന്നത്തേയും പോലൊരു ദിവസമായി അന്നും കരുതി ഞാന്‍ ഇരുന്നു. ലീന രാവിലെ തന്നെ ജന്മദിന ആശംസകള്‍ തന്നിരുന്നു. വീട്ടില്‍ നിന്നും ചേട്ടനും ചേച്ചിയും ആശംസകള്‍ വിളിച്ചറിയിച്ചു. പിന്നെ അനിയത്തിയും കൂട്ടുകാരും ഒക്കെ ആശംസാ സന്ദേശങ്ങള്‍ അയച്ചു. ഇതിനപ്പുറം വേറെ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു അന്നും...എന്നത്തേയും പോലെ .

ഏകദേശം പത്തു മണി അടുപ്പിച്ചു ആരോ കോളിംഗ് ബെല്‍ അമര്‍ത്തി. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍, ഒരു വലിയ ബൊക്കെയും പിടിച്ചു ഒരാള്‍ നില്‍ക്കുന്നു. ചുവന്ന റോസാ പ്പൂകളും, മനോഹരമായ ഇലകളും ഒരു പച്ച നിറത്തിലെ ബാസ്കറ്റില്‍ വെച്ചുണ്ടാക്കിയ ഒരു ബൊക്കെ. അതെനിക്കാണോ എന്ന് സംശയിച്ചു ഞാന്‍ നിന്നപ്പോള്‍ അത് കൊണ്ട് വന്നയാള്‍ എന്റെ പേര് ചോദിച്ച ശേഷം അത് എനിക്കുള്ളതാണ് എന്ന് പറഞ്ഞു. അത് കയ്യില്‍ വാങ്ങി അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ അതിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ പേര് അതില്‍ ഇല്ലായിരുന്നു. അപ്പോഴേക്കും ലീന അവിടേക്ക് വന്നു.

"ആഹാ കൊള്ളാമല്ലോ. ഇതാരപ്പാ ഇത്ര വലിയ ബൊക്കെ അയക്കാന്‍? "

"ഒരു പിടിയും ഇല്ല ലീന്‍സ് . കാര്‍ഡില്‍ ആളിന്റെ പേര് വച്ചിട്ടില്ല. ആശംസകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. "
"സത്യം പറ അച്ചാച്ചാ ..ഏതെങ്കിലും പെണ്‍ പിള്ളേര്‍ അയച്ചതല്ലേ? ". ലീന ഓരോന്നും പറഞ്ഞു എന്നെ കളിയാക്കാന്‍ തുടങ്ങി. ഞാനോ ...തല പുകഞ്ഞു ആലോചിക്കാനും തുടങ്ങി. എനിക്ക് ജീവിതത്തില്‍ ഇതേ വരെ അങ്ങനെ ഒരു ബൊക്കെ സമാനമായി കിട്ടിയിട്ടില്ല. ഞാന്‍ പറഞ്ഞു..

"ഡല്‍ഹിയിലെ എന്റെ കൂട്ടുകാരി ആരതി ആവുമോ? ഏയ് ..ആവില്ല. ആയിരുന്നെങ്കില്‍ എപ്പോഴേ ഫോണ്‍ ചെയ്തു പറഞ്ഞേനെ. ചെന്നെയില്‍ നിന്നും കസിന്‍ സിമിയോ, നാട്ടില്‍ നിന്നും അനിയത്തി അക്കുവോ ആണോ? അതും ആവാന്‍ വഴിയില്ല . കാരണം അങ്ങനെ ഒന്നും പതിവുള്ളതല്ലല്ലോ? പിന്നെ ആരപ്പാ എനിക്കിങ്ങനെ ബൊക്കെ അയക്കാന്‍?

അതിനിടെ അയാള്‍ പക്കത്തെ സുഹൃത്തും ഭാര്യയും ഒക്കെ വന്ന് ബൊക്കെ കണ്ടു കാര്യം ചോദിച്ചപ്പോള്‍ ലീന പറഞ്ഞു.

"അതേയ്.. ജോസിന്റെ പിറന്നാളിന് ഏതോ ആരാധിക അയച്ചതാണ് "

അതാരാണ് എന്നറിയാന്‍ ആകാംഷയോടെ ചോദിച്ചവരോടൊക്കെ എനിക്ക് കൈ മലര്‍ത്തി കാണിക്കേണ്ടി വന്നു. എന്തായാലും ഞാന്‍ ആ ബൊക്കെ മേശപ്പുറത്തു കൊണ്ട് വച്ചു. ഉച്ചയ്ക്ക് ഊണിനു മുന്‍പേ അതിന്റെ അടുത്തുചെന്നു പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നിന്നപ്പോള്‍ ലീന എന്റെ അടുത്ത് വന്നു.

"ഇപ്പോഴും അച്ചാച്ചന് പിടി കിട്ടിയില്ലേ ആരാ അയച്ചത് എന്ന്? "

"ഇല്ല ഒരു പിടീം ഇല്ല. "

"കുറെ പെണ്‍ കൊച്ചുങ്ങളുടെ പേര് പറഞ്ഞല്ലോ. എന്നിട്ടും ഞാന്‍ അയച്ചതാവും എന്ന് ചിന്തിച്ചില്ലല്ലോ."

ചെറു പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അവള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എനിക്കൊരു സര്‍പ്രൈസ് തരാനായി ലീന അയച്ചതാണ് ആ ബൊക്കെ എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും ഒപ്പം കുറ്റബോധവും തോന്നി. എന്നെ അത്ഭുതപ്പെടുതിയത്തില്‍ അവള്‍ക്ക് അതിയായ സന്തോഷം ഉണ്ടായിരുന്നു.

എനിക്ക് കിട്ടിയ ആദ്യ ജന്മദിന ബൊക്കെ ആയിരുന്നു അത്. കുറെ നാള്‍ അതിലെ പൂക്കള്‍ വാടാതെ നിന്നു. പിന്നെ കുറെ കഴിഞ്ഞ് അതിന്റെ ഇതളുകള്‍ വാടി ഉണങ്ങിയപ്പോള്‍ ഞാന്‍ ആ പൂക്കള്‍ എടുത്തു മാറ്റി. എന്നാലും അതിന്റെ ഇലകളും, പച്ച നിറത്തിലെ ആ ബാസ്കറ്റും ഇപ്പോഴും എന്റെ മുറിയില്‍ വെച്ചിട്ടുണ്ട്. ഇത്തവണ വന്ന ബൊക്കെയും ഞാന്‍ അതിന്റെ അടുത്ത് കൊണ്ടു വെച്ചു.

ഒന്നിനെയും ഓര്‍ത്തു വിഷമിക്കാനല്ല ഈ കുറിപ്പ്. മറിച്ച്.. ജീവിതത്തില്‍ ഇടയ്ക്കിടെ വരാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാനുള്ള ഒരു ശ്രമം മാത്രം. ഓര്‍മ്മകള്‍ മായും മുന്‍പേ ..

ജോസ്
തിരുവന്തപുരം.
26 ഫെബ്രുവരി 2012.

(ചിത്രത്തിന് കടപ്പാട് ..ഗൂഗിള്‍ )

2011, ഡിസംബർ 29

നിര്‍മ്മല....





രണ്ടു നാള്‍ മുന്‍പത്തെ
മരം കോച്ചും തണുപ്പിലും
അതിനൊപ്പം പെയ്ത
ചാറ്റല്‍ മഴയിലും
അവള്‍ വിഷമിച്ചില്ല
അവള്‍ തണുത്ത് വിറച്ചില്ല
അവളുടെ നെഞ്ചില്‍
എരികനലല്ലേ ..
വിഷാദാഗ്നിയില്‍ അവള്‍
വെന്തുരുകുകയല്ലേ.
വെളിയിലെ തണുപ്പില്‍
പിന്നവളെങ്ങനെ വിറയ്ക്കും ?

പതിനഞ്ചു വര്‍ഷങ്ങള്‍
ഹോമിച്ച വീടിന്റെ
വെളിയിലൊരന്ന്യയായ്
നിന്നൂ നിര്‍മ്മല...
ഭര്‍ത്താവും മക്കളും ചേര്‍ന്ന്
പുറത്താക്കിയതാണവളെ
കാരണം ചോദിച്ചാല്‍
കുറെ
കണ്ണുനീരല്ലാതെ
ഇല്ല മറ്റൊന്നും
പറയാനവള്‍ക്ക്

മംഗല്യം കഴിച്ച
പുരുഷന്റെ കണ്ണില്‍
നിര്‍മ്മല വെറുമൊരു
മൂധേവിയാണിന്നു
അവള്‍ നൊന്തു പെറ്റ
പെണ്‍
മക്കള്‍ക്ക്‌ പോലും
അവലക്ഷണം പേറും
ഒരു
'തള്ള' യാണവളിന്ന്

പഴന്തുണി പോലൊരു
സാരിയും ചുറ്റി
തുണികള്‍ നിറച്ചൊരു
സഞ്ചിയുമേന്തി
വീടിന്റെ വെളിയില്‍
നിന്നോര്‍ത്തു നിര്‍മ്മല
പതിനഞ്ചു വര്‍ഷത്തെ
അഗ്നി പരീക്ഷകള്‍

കാമാര്‍ത്തി തീര്‍ക്കാ -
നല്ലാതൊരിക്കലും
സ്നേഹാര്‍ദ്രമായൊരു
തലോടല്‍ പോലും
നല്‍കിയിട്ടില്ല
പതിദേവനവളുടെ
മക്കള്‍ക്കമ്മയെ
കാണുന്നതേ രോഷം
കൊഞ്ചിച്ചു ലാളിക്കാന്‍
അച്ഛനുള്ളപ്പോള്‍
പിന്നെന്തിനാണവര്‍ക്കീ
'കുരയ്ക്കുന്ന ' തള്ള ?

വായൊഴിയാതെ
പുലഭ്യങ്ങളും, പിന്നെ
നിര്‍ദ്ദയമുള്ള
മര്‍ദ്ദനങ്ങളുമൊക്കെ
തീര്‍ത്താലും തീരാത്ത
തുടര്‍ക്കഥയായപ്പോള്‍
ആര്‍ക്കും വേണ്ടാത്തയാ
ജീവിതം തീര്‍ക്കാന്‍
എത്രയോ വട്ടം
തുനിഞ്ഞൂ നിര്‍മ്മല

നീണ്ടു കിടക്കുന്ന
തീവണ്ടിപ്പാളങ്ങളില്‍
വിഷമം മറന്നു
തല ചായ്ച്ചുറങ്ങാന്‍
എത്രയോ വട്ടം
തുനിഞ്ഞിട്ടുണ്ടവള്‍ ..
സങ്കടങ്ങളില്‍ നിന്നൊക്കെ
ഓടിയൊളിക്കാന്‍
ഒട്ടേറെപ്പേര്‍ പോയ
കുറ്റാടിപ്പുഴയുടെ
കുത്തൊഴുക്കില്‍ നോക്കി
എത്രയോ നിന്നവള്‍....
പക്ഷെ അന്നൊക്കെയാ
പൈതങ്ങളെ ഓര്‍ത്ത്‌
പുഴയില്‍ മുഖം കഴുകി
അവള്‍ വീട്ടില്‍ തിരിച്ചെത്തി
എല്ലാം ശരിയാകുമെന്ന
പ്രത്യാശയും പേറി.

പ്രത്യാശകള്‍ അവള്‍ക്കിപ്പോള്‍
മരുപ്പച്ചകള്‍ മാത്രം
കാതങ്ങള്‍ താണ്ടി
നടന്നാലും
എത്താത്ത
മോഹ ഭംഗം നല്‍കും,
വെറും
മരുപ്പച്ചകള്‍.

നെഞ്ചുരുക്കുന്ന
സങ്കടം വന്നാല്‍
മാറോടണയ്ക്കുന്ന
പെറ്റമ്മ പോലും
നിര്‍മ്മലയോടോതി
'എന്‍ പൊന്നുമോളെ
കാല്‍ക്കാശിനിരക്കുന്ന
ഞാനെന്തു ചെയ്യാന്‍ ?
നിന്റെ വിധി
ഇതാണെന്നോര്‍ത്ത്
കരയുവാനല്ലാതെ,
വിഷമിക്കാനല്ലാതെ
നാമം ജപിച്ചു,
കാലനെയും കാത്ത്
കുഴി നോക്കിയിരിക്കുന്ന
ഞാനെന്തു ചെയ്യാന്‍?
ആര്‍ക്കും വേണ്ടെങ്കില്‍
ഒരു മുഴം കയറിലോ
സങ്കടം മായ്കുന്ന
പുഴവെള്ള പ്പാച്ചിലിലോ
ഒരു തീപ്പെട്ടിത്തിരിയുടെ
തീനാളത്തിലോ
തീര്‍ക്കൂ നീ മോളെ
നിന്റെയീ ജീവിതം '

കുറ്റാടിപ്പുഴയുടെ
ഒഴുക്കുള്ള തീരത്ത്‌
വ്യസനിച്ചു നിന്ന
നിര്‍മ്മലയ്ക്കന്നും
ജീവിതം പക്ഷേ
അമൂല്യമായ് തോന്നി
അതാവും അവളിന്നും
മര്‍ദ്ദന മേറ്റിട്ടും
നെഞ്ചു പിളര്‍ക്കുന്ന
പുലഭ്യങ്ങള്‍ കേട്ടിട്ടും
പ്രത്യാശകളുടെ
മരുപ്പച്ച തേടുന്നത് ..
ഒക്കെ ശരിയാവുമെന്ന
മോഹവും പേറി ...

പാവം നിര്‍മ്മല....


ഇത് എനിക്കറിയാവുന്ന ഒരു നിര്‍മ്മലയുടെ കഥ. വര്‍ഷങ്ങള്‍ നീണ്ട മനോവേദന, ആത്മ ഹത്യയുടെ വക്കില്‍ പലതവണ എത്തിച്ചെങ്കിലും ജീവിച്ചു കൊതി തീരാത്ത ഒരു പാവം ചേച്ചി. ഇത് പോലെ എത്രയോ നിര്‍മ്മലമാര്‍ ഉണ്ടാവും എനിക്ക് ചുറ്റും.

ഒരു അമ്മയ്ക്ക്, മകളോട് ജീവിക്കാന്‍ വഴിയില്ലെങ്കില്‍ പോയി മരിച്ചോളൂ എന്ന് സങ്കടത്തോടെ
പറയേണ്ടി വരുന്ന ഒരു അവസ്ഥ ...അത് ഒരു വല്ലാത്ത അവസ്ഥ അല്ലേ?

നിര്‍മ്മലയുടെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ മുതല്‍ അതൊരു വിങ്ങലായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടി. സഹോദരീ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ നല്‍കാവുന്ന സഹായങ്ങളുടെ പരിധിക്കും അപ്പുറം നിന്ന് നിര്‍മ്മല നിസ്സഹായതയോടെ തേങ്ങിയപ്പോള്‍ , എല്ലാം അറിയുന്ന എന്റെ സുഹൃത്തായ ദൈവത്തോട് ഞാനും ചോദിച്ചു... ' ആ പാവത്തിന്റെ മേല്‍ എന്തിനീ പരീക്ഷണം? കണ്ണുനീര്‍ ഒഴിഞ്ഞ ഒരു ദിവസം എങ്കിലും ആ പാവത്തിന്റെ ജീവിതത്തില്‍ കൊടുത്തൂടെ ? '. സുഹൃത്ത് എനിക്കുത്തരം തന്നിട്ടില്ല. അവന്റെ വഴികള്‍ എപ്പോഴും വിചിത്രമല്ലേ ....

ഒരു മരീചിക പോലെ അവളെ കബളിപ്പിച്ച്‌ അകന്നു മാറുന്ന മരുപ്പച്ച ഒടുവില്‍ നിര്‍മ്മലയെ തേടി എത്തിയിരുന്നെങ്കില്‍...

ഇതുപോലെ മരുപ്പച്ചകള്‍ തേടുന്ന അനേകം നിര്‍മ്മലമാര്‍ക്കായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ജോസ്
തിരുവനന്തപുരം
29 - ഡിസംബര്‍ - 2011

2011, നവംബർ 21

പോസ്റ്റ്‌ മാനും..പിന്നെ കുറെ എഴുത്തുകളും ...

"അമ്മേ ..ഈ പോസ്റ്റ്മാന്‍ എന്ന് വെച്ചാ എന്താ അമ്മെ? "

ഇങ്ങനെ ഒരു ചോദ്യം ഇപ്പോഴത്തെ കിടാങ്ങള്‍ അല്ലെങ്കില്‍ ഇനിയത്തെ കിടാങ്ങള്‍ ചോദിക്കുമോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ദിനം ദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പതിയെ കാലത്തിന്റെ മൂടു പടങ്ങള്‍ ചൂടി അകത്തേക്ക് മറയുന്ന കാര്യങ്ങളില്‍ പെട്ടവയാണ് പോസ്റ്റ്‌ മാനും ഇന്‍ലന്റ് ലെറ്ററുകളും.

ഇന്നലെ പഴയ ഒരു മലയാളം സിനിമ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന പോസ്റ്റ്മാന്‍ കഥാ പാത്രവും, അയാള്‍ കൊണ്ട് വരുന്ന എഴുത്തുകളും എന്നെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം മുതല്‍ ആവും ഞാന്‍ പോസ്റ്റ്‌ മാനെ കാണുന്നത് ..(അതിനു മുന്‍പ് കണ്ട ഓര്‍മ്മയില്ല ). പൂജപ്പുര ജെയിലില്‍ നിന്നും വാര്‍ഡന്‍ ആയി റിട്ടയര്‍ ആയ വല്ല്യമ്മചിക്കുള്ള പെന്‍ഷന്‍ കാശും കൊണ്ട് വരുന്ന പോസ്റ്റ്‌ മാന്റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അന്നൊന്നും എനിക്കാരും കത്തുകള്‍ എഴുതാത്തതുകൊണ്ടും (കത്തിടപാടുകള്‍ക്കുള്ള പ്രായം ആയില്ല ..അത്ര തന്നെ) ,എനിക്കാര്‍ക്കും എഴുതാനില്ലാത്തത് കൊണ്ടും അന്നൊന്നും പോസ്റ്റ്മാന്‍ എനിക്ക് വല്യ പ്രിയപ്പെട്ട ആളൊന്നും അല്ലായിരുന്നു.

കുറച്ചു വലുതായിക്കാഴിഞ്ഞപ്പോള്‍ , ഞാനും പോസ്റ്റ്‌ മാനെ കാത്തിരിക്കുന്ന സമയം വന്നു. ക്രിസ്തുമസിന്റെ സമയത്ത്, ബന്ധുക്കള്‍ ഒക്കെ നല്ല വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍ അയക്കും. അത് കിട്ടാനായി ഞാന്‍ പോസ്റ്റ്‌ മാന്റെ വരവും കാത്തിരിക്കും. അങ്ങനെ കിട്ടുന്ന കാര്‍ഡുകള്‍ ഒക്കെ ശേഖരിച്ചു വെയ്ക്കുന്നത് ഒരു രസമായിരുന്നു.

കോളേജില്‍ ഒക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ എനിക്കും (എനിക്ക് മാത്രം !!) കാര്‍ഡുകള്‍ വരുമായിരുന്നു...എഴുത്തുകളും. കൂട്ടുകാരും "കൂട്ടുകാരികളും " ഉണ്ടാവും അതില്‍ . അന്നൊക്കെ ഓരോ ദിവസവും പോസ്റ്റ്‌ മാന്‍ വന്നോ എന്നന്വേഷിക്കു മായിരുന്നു. കോളേജില്‍ നിന്നും വന്നാല്‍ ഉള്ള അന്വേഷണങ്ങളില്‍ ആദ്യതെത് അതാവും . ശനിയാഴ്ച , വീട്ടില്‍ ഇരിക്കുന്ന അവസരമാണെങ്കിലോ ..ജനലിന്റെ അടുത്തിരുന്ന്..പോസ്റ്റ്‌ മാന്‍ വരുന്നോ എന്ന് ഇട കണ്ണിട്ടു നോക്കുമായിരുന്നു. പോസ്റ്റ്‌ മാന്‍ എന്‍റെ വീട്ടില്‍ കയറാതെ പോകുമ്പോള്‍ , വല്ലാത്ത നിരാശ തോന്നുമായിരുന്നു.

റൂര്‍ക്കിയില്‍ ഉപരി പഠനത്തിനു പോയപ്പോഴാണ് പോസ്റ്റ്‌ മാന്റെ വില ശരിക്കും അറിയുന്നത്. നാട്ടിലെ വിവരങ്ങളും, കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ അറിയുന്നത് കയ്യില്‍ വരുന്ന കത്തുകളിലൂടെയാണ്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. അന്ന് ഹോസ്ടലില്‍ ഏറ്റവും അധികം കത്തുകള്‍ വരുന്നത് എനിക്കും എന്‍റെ രണ്ടു മൂന്നു കൂട്ടുകാര്‍ക്കും ആയിരുന്നു.

സ്വന്തം കൈപ്പടയില്‍ ആരെങ്കിലും എഴുതിയ കത്തുകള്‍ക്ക്, അച്ചടിച്ച കത്തുകളെക്കാള്‍ അല്ലെങ്കില്‍ ഇന്നത്തെ ഇ-മെയിലുകളെക്കാള്‍ വികാരങ്ങള്‍ കൈ മാറാന്‍ കഴിയും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവര്‍ അവരുടെ കൈപ്പടയില്‍ എഴുതിയ കത്തുകള്‍ എത്ര തവണ ഞാന്‍ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. ഞാന്‍ റൂര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ട ചേച്ചി എനിക്കെഴുതിയിരുന്ന കത്തുകള്‍ ഓരോന്നും ഒരു ഏഴെട്ടു പേജുകള്‍ വരുമായിരുന്നു. അതില്‍ വീടുകാരുടെയും നാട്ടുകാരുടെയും ഒക്കെ വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷവും, നൊമ്പരവും ഒക്കെ അനുഭവപ്പെടും. നാട്ടിലെയും വീട്ടിലെയും ഒക്കെ കാഴ്ചകള്‍ കണ്മുന്പിലൂടെ തെളിഞ്ഞു വരുന്ന പോലെ തോന്നും.

"ജോസ്..നിനക്ക് സുഖമാണോ? എനിക്കിവിടെ സുഖം തന്നെ ..ഇനി എപ്പോഴാ നാട്ടില്‍ ..അടുത്ത വരവിനു കാണണം..." ഇത്ര മാത്രം എഴുതുന്ന (സ്ഥിരമായി) കൂടുകാര്‍ മുതല്‍ , പരിഭവങ്ങളും, പരാതികളും, വേദനകളും ഒക്കെ കുത്തി നിറച്ചുള്ള കത്തുകളും എത്രയാണ് കിട്ടിയിരിക്കുന്നത്. അതൊക്കെ അവരുടെ തന്നെ കൈപ്പടയില്‍ വായിക്കുമ്പോള്‍, അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു സംസാരിക്കും പോലെ തോന്നുമായിരുന്നു.

ഒരു അഞ്ചാറു വര്ഷം മുന്‍പ് വരെ..ആ കത്തുകളുടെ ഒക്കെ ശേഖരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ അടുക്കിപ്പെരുക്കലിന്റെ ഭാഗമായി അതൊക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. അതില്‍ ചിലതെങ്കിലും കളയാതെ വെയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഓര്‍മ്മകളുടെ ഒരു നിധികളെ അല്ലേ ഞാന്‍ ചവറ്റു കുട്ടയില്‍ എറിഞ്ഞത്.

കാലം മാറിയപ്പോള്‍ , സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ഞാനും മാറി. ഒരു ഏഴെട്ടു വര്ഷം മുന്‍പ് വരെ, ഞാന്‍ അമ്മച്ചിക്കും ചേച്ചി മാര്‍ക്കും ഒക്കെ എഴുത്തെഴുതുമായിരുന്നു...എന്‍റെ സ്വന്തം കൈപ്പടയില്‍ . എല്ലാവരുടെയും ജന്മദിനങ്ങള്‍ ഓര്‍ത്തു വെച്ച് കാര്‍ഡുകള്‍ അയക്കുമായിരുന്നു. പിന്നെ ക്രിസ്തുമസിനും. ജിവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒക്കെ മറന്നു. ഇപ്പോള്‍ കത്തുമില്ല ..കാര്‍ഡുകളും ഇല്ല. അതിന്റെ ഒക്കെ സ്ഥാനം ഫോണും, ഇ-മെയിലും, ഇ- കാര്‍ഡുകളും അപഹരിച്ചു.

ഇപ്പോഴും, പ്രിയപ്പെട്ടവര്‍ ആരെങ്കിലും അവരുടെ കൈപ്പടയില്‍ എഴുതി അയച്ച കത്ത് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

വിവാഹ നിശ്ചയം കഴിഞ്ഞു , കല്യാണക്കുറി അടിച്ച സമയത്ത് ലീന എനിക്കയച്ച ഒരു ചെറിയ കുറിപ്പുണ്ട്. അവളുടെ സ്വന്തം കയ്യക്ഷരത്തില്‍ . അതിപ്പോഴും ഭദ്രമായി എന്‍റെ ഡയറിക്കകത്തുണ്ട് . മുന്‍പൊക്കെ അത് വായിച്ചു ഞങ്ങള്‍ രണ്ടു പേരും ചിരിക്കുമായിരുന്നു. ഇപ്പോള്‍ , അതെടുത്തു വായിക്കുമ്പോള്‍ , മനസ്സില്‍ വരുന്ന നൊമ്പരം , വാക്കുകളില്‍ പറയാന്‍ എനിക്കാവുന്നില്ല.

സ്വന്തം കൈപ്പടയില്‍ പ്രിയപ്പെട്ടവര്‍ എഴുതുന്ന കത്തുകള്‍ ഇനിയും എന്നെ തേടി എത്തും എന്ന പ്രത്യാശയോടെ ..നിര്‍ത്തട്ടെ

ജോസ്
ബാംഗ്ളൂര്‍.
21- നവംബര്‍ - 2011

2011, നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

2011, ഒക്‌ടോബർ 24

ആദ്യ വിമാന യാത്ര......


"ജോസമ്മാച്ചാ .. ഈ വിമാനത്തിന്റെ അകം എങ്ങനെയിരിക്കും? "

ഒരിക്കല്‍ എന്‍റെ കുഞ്ഞനന്തരവന്‍ എന്നോട് ചോദിച്ചു. ഞാന്‍ വിമാനത്തിന്റെ അകത്തെ കാര്യങ്ങള്‍ വര്‍ണ്ണിച്ചപ്പോള്‍ അവന്റെ കണ്ണില്‍ കണ്ട തിളക്കം എന്നെ പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

പണ്ട്, ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം, സ്കൂളില്‍ നിന്നും വിനോദ യാത്ര പോകുന്നു എന്ന് സാര്‍ പറഞ്ഞു. നെയ്യാര്‍ഡാം , അരുവിക്കര ഡാം, വിമാനത്താവളം എന്നിവയൊക്കെ കാണിക്കും എന്നാണു സാറുമ്മാര്‍ പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴേ എന്‍റെ ചേട്ടന്‍ എന്നോട് പറഞ്ഞു.

"നീ നോക്കിക്കോ..അവര്‍ വിമാനത്താവളത്തില്‍ ഒന്നും കൊണ്ട് പോവില്ല. എയര്‍ പോര്‍ട്ടിന്റെ അടുത്തുള്ള റോഡ്‌ സൈഡില്‍ വണ്ടി നിര്‍ത്തി, ദോ പിള്ളേരെ ആ കാണുന്നതാണ് വിമാനത്താവളം എന്ന് പറയുകയേ ഉള്ളൂ "

ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ഡാമിലൊക്കെ കൊണ്ടുപോയെങ്കിലും വിമാനത്താവളത്തില്‍ പോയില്ല. തിരികെ വരുന്ന വഴിയില്‍ , എയര്‍ പോര്‍ട്ടിന്റെ അടുത്തൂടെ വണ്ടി പോയപ്പോള്‍ സാര്‍ ഞങ്ങളോട് പറഞ്ഞു.

"പിള്ളേരെ ..ദോ അങ്ങോട്ട്‌ നോക്ക്..നേരെ നോക്ക്...ആ വിമാനങ്ങള്‍ കെടക്കണത് കണ്ടാ? അതാണ്‌ വിമാനത്താവളം "

എന്തായാലും അന്ന് മുതലേ വിമാനത്തില്‍ കയറണം എന്ന മോഹം മനസ്സില്‍ ഉടലെടുത്തു. അതിനൊക്കെ നല്ല കാശാവും എന്നും, ബസ് ടിക്കറ്റ് എടുത്തു കിഴക്കേ കോട്ടയില്‍ പോവുന്ന പോലൊന്നും പോവാന്‍ പറ്റില്ല എന്നൊക്കെ വൈകാതെ എനിക്ക് മനസ്സിലായി.

"ആ.. ദൈവം കനിഞ്ഞാല്‍ എപ്പോഴെങ്കിലും ഒന്ന് കയറാന്‍ പറ്റും. " ഞാന്‍ ഇടയ്ക്കിടെ ആത്മഗതം നടത്തും.

പഠിച്ചിറങ്ങി, ഡല്‍ഹിയില്‍ ജോലിക്ക് കയറിയപ്പോള്‍ , അവിടുന്ന് കമ്പനിയുടെ ബോംബെയിലെ ശാഖയില്‍ ഒരു നാലഞ്ചു മാസത്തെ ട്രെയിനിങ്ങിനു വേണ്ടി എന്നോട് പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള യാത്ര വിമാനത്തിലാണ്.

"ആഹാ.. അങ്ങനെ ഞാന്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോവുന്നു. ".

എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഒപ്പം കുറച്ചു പരിഭ്രമവും കൂടി വന്നു. വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തൊക്കെയാ ചെയ്യേണ്ടത് ? ചോദിച്ചറിയാന്‍ വീട്ടില്‍ ആരും അങ്ങനെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. കമ്പനിയില്‍ ഉള്ളവരോട് എങ്ങനാ ചോദിക്കുന്നെ? നാണക്കേടല്ലേ.

"ഇവനേതു മണ്ട് ഗുണാപ്പി? വിമാനത്താവളത്തില്‍ ചെന്നാല്‍ എന്ത് ചെയ്യണം എന്നറിയില്ല പോലും. " എന്നാരേലും പറഞ്ഞാലോ?

എന്തായാലും ഒരാഴ്ച മുന്‍പേ തന്നെ വെള്ള ഷര്‍ട്ടും, കടും കളര്‍ പാന്റും, ടൈയും ഒക്കെ മൂന്നാല് പ്രാവശ്യം തേച്ചു വച്ചു. ആ ഒരാഴ്ച എന്‍റെ ഷൂ ഞാന്‍ ഒരു പത്തു പ്രാവശ്യം എങ്കിലും പോളിഷ് ചെയ്തു കാണും. വിമാനത്താവളത്തില്‍ ചെല്ലുമ്പോള്‍ നമ്മുടെ മാത്രം ഗെറ്റപ്പിനു ഒരു കുറവും വരരുതല്ലോ.

അവസാനം യാത്ര ചെയ്യുന്ന ദിവസം വന്നു. വളരെ പരിഭ്രമത്തോടെ ഒരു എക്സിക്യൂടിവ് ഗെറ്റപ്പില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. കുളത്തിലെ തവള സമുദ്രം കണ്ട മാതിരി ഞാന്‍ ഒന്നമ്പരന്നു. നോക്കിയും കണ്ടും, ചോദിച്ചും ഒക്കെ കാര്യങ്ങള്‍ മനസ്സിലാക്കി , ഒരു വിധം ബോര്‍ഡിംഗ് പാസ് വാങ്ങി ഞാന്‍ ലോഞ്ചിലേക്ക് നടന്നു.

പാളയത്ത് നിന്ന് തമ്പാനൂരിലേക്ക് ബസ് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാന യാത്ര ചെയ്യുന്നവരാണ് അവിടിരിക്കുന്നത്‌ എന്ന് എനിക്ക് തോന്നി. ആരുടെ മുഖത്തും ഒരു പരിഭ്രമവും ഇല്ല. അതൊക്കെ എനിക്കെ ഉള്ളൂ എന്നായി എന്‍റെ വിചാരം. പക്ഷെ ഞാന്‍ ഒന്നും പുറത്തു കാട്ടിയില്ല. നല്ലപോലെ മസില് പിടിച്ചു ഞാനും ഇരുന്നു. കുറെ നേരത്തിനു ശേഷം ജെറ്റ് എയര്‍വെയ്സിലെ ഒരു സുന്ദരിയുടെ കിളിനാദം ഞാന്‍ കേട്ടു.

"ബോംബെയിലേക്കുള്ള വിമാനം യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. യാത്രക്കാര്‍ ദയവായി, ഗേറ്റ്‌ നമ്പര്‍ രണ്ടിലൂടെ വിമാനത്തിന്റെ അടുത്തേയ്ക്ക് പോകണം "

"ഈശ്വരാ.. അങ്ങനെ ഞാന്‍ ദേ വിമാനത്തില്‍ കയറാന്‍ പോകുന്നു. "

സന്തോഷത്തോടൊപ്പം എല്ലാ പുണ്യവാളന്മാരെയും ധ്യാനിച്ച്‌ ഞാന്‍ ഗേറ്റിലേക്ക് നടന്നു. അവിടെ നിന്ന ഒരു സെക്യൂരിറ്റി ചേട്ടന്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് എന്നെ ഒന്ന് പരതി നോക്കി.. വല്ല ബോംബും ഉണ്ടോ എന്ന് നോക്കാന്‍. ആ കടമ്പ കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ ഞാന്‍ കണ്ടു... യാത്രക്കാരെ കാത്തു നില്‍ക്കുന്ന ഒരു പടു കൂറ്റന്‍ വിമാനം !!

ഉടനെ ജെറ്റ് എയര്‍വേയ്സിന്റെ 'ഒഴുകി നടക്കുന്ന പോലെ ' ഓടുന്ന ഒരു കണ്ണാടി ബസ് അവിടെ വന്നു നിന്നു. യാത്രക്കാര്‍ അതില്‍ കയറി. ആ ബസ് വിമാനത്തിന്റെ അടുത്തേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി.

വിമാനത്തില്‍ കയറി ഇരുന്നതും, കുറെ തരുണീ മണികള്‍ വന്നു യാത്രക്കാരെ അഭിവാദ്യം ചെയ്തു. കുറച്ചു കഴിഞ്ഞു അവര്‍ വിമാനത്തിന്റെ അകത്തുള്ള സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് എന്‍റെ ചങ്കിടിപ്പ് നന്നേ കൂടിയത്.

എന്തെങ്കിലും അപകടം പറ്റി വിമാനത്തിനു വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് സീറ്റിന്റെ അടിയില്‍ വെച്ചിട്ടുണ്ട് എന്ന് ഒരു തരുണീ മണി പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. ബാക്കി ആരും ഈ പറയുന്നതൊന്നും കേള്‍ക്കാതെ അവരുടെതായ ലോകത്തില്‍ മുഴുകി ഇരിക്കുകയാണ്. ഞാന്‍ പതിയെ ആരും കാണാതെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി.

"കര്‍ത്താവേ... ഇതിന്റെ അടിയില്‍ ജാക്കറ്റും കോപ്പും ഒന്നും കാണുന്നില്ലല്ലോ. കൂടെയുള്ളവര്‍ക്കൊക്കെ അതൊക്കെ അറിയാമായിരിക്കും. അതല്ലേ അവരൊക്കെ കൂളായിട്ട് ഇരിക്കുന്നത്. അഥവാ വിമാനം വെള്ളത്തില്‍ പെട്ടാല്‍ , ഞാനും പെട്ടത് തന്നെ".

ഞാന്‍ പക്ഷെ എന്‍റെ പേടി പുറത്തു കാണിച്ചില്ല. ടെയ്ക്ക് ഓഫ്‌ കഴിഞ്ഞു വിമാനം നല്ല ഉയരത്തില്‍ എത്തിയപ്പോള്‍ ഞാന്‍ സീറ്റിന്റെ വശത്തെ കണ്ണാടിയിലൂടെ താഴേക്കു നോക്കി. റോഡും മറ്റും ഒരു വരപോലെ കണ്ടു ...ഭൂമിയുടെ ഒരു അരഞ്ഞാണം പോലെ . ഇടയ്ക്കിടെ പഞ്ഞിക്കെട്ടു പോലെ വെള്ളി മേഘങ്ങളും കണ്ടു.

"ബസ്സോ മറ്റോ ആണേല്‍, ഇടയ്ക്ക് നിര്‍ത്തണം എന്ന് തോന്നിയാല്‍ ഒന്ന് ബ്രേക്കിട്ടു നിര്‍ത്താം..ഇതിപ്പോ ...." ഞാന്‍ ആലോചിച്ചു.

എന്‍റെ അടുത്തിരുന്ന അപ്പച്ചന്‍ ടോയ്ലറ്റില്‍ പോയ സമയത്ത് ഞാന്‍ വീണ്ടും എന്‍റെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി..ജാക്കറ്റ് ഉണ്ടോ എന്നറിയാന്‍. കണ്ടില്ല. എന്‍റെ ചങ്കിടിപ്പ് പഴയപോലെ തന്നെ കൂടി നിന്നു.

മറ്റുള്ളവര്‍ പത്രങ്ങളും മാസികകളും വായിച്ചപ്പോള്‍ , ഞാന്‍ വീണ്ടും വീണ്ടും സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് എഴുതിയ കടലാസ് വായിച്ചു. (വായിച്ചില്ല എന്നോര്‍ത്തു പിന്നെ സങ്കടപ്പെടെണ്ടി വരരുതല്ലോ.)

കുറച്ചു കഴിഞ്ഞു, ഒരു സുന്ദരി എയര്‍ ഹോസ്ടെസ് വെളുത്തു ചുരുണ്ട കുറെ സാധനങ്ങള്‍ ഒരു തട്ടത്തില്‍ വെച്ചുകൊണ്ട് വരുന്നത് കണ്ടു. മുന്‍പേ ഇരിക്കുന്ന ചിലര്‍ അതില്‍ നിന്നും ഓരോന്ന് എടുക്കുന്നതും കണ്ടു.

"ഷേയ്പ്പ് കണ്ടിട്ട് തെരളിയപ്പം പോലെ ഉണ്ട്. കൊള്ളാലോ.. പക്ഷെ തെരളിയപ്പത്തിനു തൂവെള്ള കളറോ? മാത്രമല്ല വിമാനത്തില്‍ തെരളിയപ്പം കിട്ടുമോ? " എന്‍റെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെ ആയിരുന്നു. "

സീറ്റിന്റെ
പൊക്കം കാരണം മുന്‍പില്‍ ഇരുന്നവര്‍ അതെടുത്തു എന്താണ് ചെയ്യുന്നത് എന്ന് കാണാനും കഴിഞ്ഞില്ല.

നിമിഷങ്ങള്‍ക്കകം ആ സുന്ദരി എന്‍റെ അടുത്ത് വന്നു ഇംഗ്ലീഷില്‍ എന്തോ മൊഴിഞ്ഞു. തട്ടത്തില്‍ ഇരിക്കുന്നത് വേണോ എന്നാണ് ചോദ്യം എന്ന് മാത്രം പിടി കിട്ടി.

"എടുക്കണോ? നേരത്തെ കൊണ്ട് വന്ന ജ്യൂസും, കപ്പലണ്ടിയുടെ പാക്കറ്റും ഒക്കെ വാങ്ങിയതാ. ഇതും വാങ്ങിയാല്‍ ഇതൊന്നും കാണാതെ കിടക്കുന്ന ബാച്ചാണെന്ന് ഞാനെന്നു ആ സുന്ദരി കരുതിയാലോ? "

ബലം പിടിച്ചിരുന്ന ഞാന്‍ ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ പറഞ്ഞു

"നോ താങ്ക്സ് "

പിന്നല്ലേ പിടി കിട്ടിയത്.. അത് മുഖം തുടയ്ക്കാനുള്ള ടവല്‍ ആണെന്ന്. ആവി കൊള്ളിച്ച് , ഏതോ സുഗന്ധ ദ്രവ്യത്തില്‍ മുക്കി , തെരളിയപ്പം വെയ്ക്കും പോലെ മടക്കി വെച്ചിരിക്കുന്ന 'ഹോട്ട് ടവല്‍ ' വേണോ എന്നാണു സുന്ദരി എന്നോട് ചോദിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ട യാത്ര തീരാറായപ്പോള്‍ വീണ്ടും ഒന്ന് പേടിച്ചു ഞാന്‍. വിമാനം ബോംബെ എയര്‍പോര്‍ട്ടിന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അറബിക്കടലിന്റെ മുകളിലൂടെ വിമാനം പറന്നപ്പോള്‍ ഞാന്‍ ഒന്ന് താഴേക്കു നോക്കി. അറിയാതെ കൈ ഒന്ന് കൂടി സീറ്റിന്റെ അടിയിലെ ലൈഫ് ജാക്കറ്റ് തപ്പി. കിട്ടിയില്ല. ദൈവങ്ങള്‍ക്ക് നേര്‍ച്ച നേരുന്ന സ്വഭാവം ഇല്ലായിരുന്നു എങ്കിലും 'ദൈവമേ രക്ഷിക്കണേ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞു ' . എന്നിട്ട് കണ്ണും പൂട്ടി ഒരു ഇരുപ്പ് ഇരുന്നു.

വിമാനം ലാന്റ് ചെയ്തപ്പോള്‍ അതിന്റെ ചക്രങ്ങള്‍ നിലത്തു മുട്ടിയ ശബ്ദം ഒരു ഇടി മുഴക്കം പോലെ തോന്നി. വിമാനം ആകെ ഒന്ന് ആടി ഉലഞ്ഞു. പിന്നെ കുറെ ക്കഴിഞ്ഞു ബോംബെ എയര്‍ പോര്‍ട്ടിന്റെ പുറത്തു ഇറങ്ങിയപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്‌.

അതൊരു തുടക്കമായിരുന്നു. പിന്നെ ഓഫിസ് കാര്യങ്ങള്‍ക്കായി എത്ര പ്രാവശ്യം വിമാനത്തില്‍ കയറി. ആദ്യമൊക്കെ ഒരു ഹരമായിരുന്നു. പിന്നെപ്പിന്നെ അതൊരു മരവിപ്പും ചിലപ്പോള്‍ മടുപ്പും ഉളവാക്കുന്ന അനുഭവം ആയി മാറി. മിക്ക തവണയും അടുത്തിരിക്കുന്ന യാത്രക്കാര്‍ നല്ല മസില് പിടുത്തക്കാര്‍ ആയിരിക്കും. അപ്പോഴാവും ഞാന്‍ തീവണ്ടി യാത്രയുടെ കുളിര്‍മ്മ ഓര്‍ക്കുന്നത് ( റിസര്‍വേഷന്‍ ഉള്ള യാത്ര ആണേ ) . പല പല കാഴ്ചകള്‍ കണ്ട് , ഇടയ്ക്കിടെ ചായയും വടയും ഒക്കെ കഴിച്ച് , ഇടയ്ക്കിടെ വാതില്‍ക്കല്‍ നിന്നു കാറ്റ് കൊണ്ട്, ആളുകളോടൊക്കെ സംസാരിച്ചു കൊണ്ടുള്ള തീവണ്ടി യാത്ര എത്ര സുന്ദരം ആണ്.

ആദ്യ വിമാന യാത്രയുടെ സമയത്ത് രാവിലെ ഷേവ് ഒക്കെ ചെയ്തു കുട്ടപ്പനായല്ലേ എയര്‍പോര്‍ട്ടില്‍ എത്തിയത്. പക്ഷെ പിന്നീടോ? ..ഒരു കോലത്തില്‍ ആണ് പിന്നീട് യാത്ര ചെയ്തിട്ടുള്ളത്.

മിക്ക യാത്രകളും അസമയത്താവും ..രാത്രി ഓഫീസില്‍ നിന്നും താമസിച്ചാവും വീട്ടില്‍ എത്തുക. എന്നാലും അതിരാവിലെ മൂന്നു മണിക്ക് എണീറ്റാലെ ദൂരെയുള്ള എയര്‍പോര്‍ട്ടില്‍ ചെന്ന് അഞ്ചു മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. (ബോംബെയില്‍ നിന്നും ബറോഡയില്‍ പോകുന്ന യാത്ര ). പല്ലൊക്കെ തേച്ചു എന്ന് വരുത്തി, കയ്യില്‍ കിട്ടിയ ഒരു ടീ ഷര്‍ട്ടും ഇട്ടാവും വിമാന താവളത്തിലേക്ക് ഓടുന്നത്. ഷേവ് ചെയ്യാന്‍ സമയം പോലും കിട്ടാതെ ഒരു കോലത്തില്‍ ആവും എയര്‍ പോര്‍ട്ടില്‍ എത്തുക. അവിടെയുല്ലവര്‍ക്കൊന്നും നമ്മളെ ശ്രദ്ധിക്കാനുള്ള സമയം ഇല്ല എന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാണ്‌ പണ്ടത്തെപ്പോലെ തേച്ചു മിനുക്കിയ ഉടുപ്പൊക്കെ ഇട്ടു കുട്ടപ്പനായി യാത്ര ചെയ്യാന്‍ മെനക്കെടാത്തത് .. (സമയവും കിട്ടാറില്ല എന്നത് വാസ്തവം) . നഷ്ടപ്പെട്ട ഉറക്കം മൊത്തം വിമാനത്തില്‍ ഇരുന്നും , പിന്നെ ചെല്ലേണ്ട സ്ഥലത്ത് ചെന്ന് കാറില്‍ പോകുമ്പോഴും തീര്‍ക്കും. പിന്നെ ഹോട്ടല്‍ മുറിയില്‍ ചെന്നാവും, എക്സിക്യൂട്ടിവ് ഗെറ്റപ്പില്‍ പുറത്തിറങ്ങുന്നത്.

കുറെ യാത്രകള്‍ ചെയ്തു. ഭാരത ദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി.. അല്ല ഓടിച്ചു എന്ന് പറയുന്നതാവും ശരി. ഡല്‍ഹിയില്‍ നിന്നും ചെന്നൈ, ബോംബെയില്‍ നിന്നും ആസാം, അങ്ങനെ മാസത്തില്‍ ഒരു രണ്ടു മൂന്നു തവണ വെച്ച് കുറെ യാത്ര ചെയ്തു. പതിയെ യാത്രകളെ ഞാന്‍ വെറുത്തു തുടങ്ങി. പിന്നെ ഒരു പതം വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു.. ഇനി വേണ്ട ..യാത്രകള്‍ കുറച്ചു മതി. അങ്ങനെ എടുത്ത ഒരു തീരുമാനത്തില്‍ ഞാന്‍ ബാംഗ്ലൂരിലേക്ക് കുടിയേറി. ഇപ്പോള്‍ യാത്രകള്‍ വിരളം. വിമാന യാത്രയെക്കുറിച്ച് മനസ്സില്‍ ആഹ്ലാദമോ , ആകാംഷയോ ഒന്നും ഇല്ല.

തീവണ്ടി യാത്ര ആണെങ്കിലോ...ഇന്നും ആഹ്ലാദം മനസ്സില്‍ ഉണ്ടാവും. പ്രത്യേകിച്ച് കേരളത്തിന്റെ നടുവിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ കുളിര്‍മ്മ, അതില്‍ ലയിച്ചു ഞാന്‍ എന്റേതായ ലോകത്ത് മുഴുകുമ്പോള്‍ എനിക്ക് കിട്ടുന്ന സംതൃപ്തി .. ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണേ ....

വിമാനത്തിന്റെ അകത്തെക്കുറിച്ചും , യാത്രയെക്കുറിച്ചും ഒക്കെ അനന്തരവനോടു വര്‍ണ്ണിച്ച ശേഷം ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു.

"എന്‍റെ ആഗ്രഹം നടന്ന പോലെ അവന്റെ മനസ്സില്‍ ഉണ്ടായിരിക്കുന്ന ആഗ്രഹങ്ങളും നടപ്പിലാകാന്‍ ദൈവം സഹായിക്കട്ടെ. "

ജോസ്
ബാംഗ്ലൂര്‍
24- Oct-2011

2011, സെപ്റ്റംബർ 12

തെറ്റും ശരിയും ..



ഞാന്‍ ഇന്ന് എന്റെ ചേച്ചിയെയും, ചേച്ചിയുടെ മകളെയും കൂട്ടി, ചേച്ചിയുടെ ഒരു ബന്ധു വീട്ടില്‍ പോയി. ചേച്ചിയുടെ മകളുടെ കോളേജ് അഡ്മിഷന് കുറെ സഹായിച്ച ഒരു അച്ചായന്റെ വീട്ടിലായിരുന്നു പോയത്. വൈകിട്ട് ഒ
രു മൂന്നു മണി ആയപ്പോഴാണ് അവിടെ ചെന്ന് കയറിയത്. അകത്തു ചെന്നപ്പോള്‍ ആ അച്ചായന്റെ മൂന്നിലോ നാലിലോ പഠിക്കുന്ന മകന്‍ ആഹാരം കഴിച്ചുകൊണ്ട് അവിടിരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴേ എന്റെ അനന്തരവള്‍ എന്നോട് പറഞ്ഞു..

"അമ്മാച്ചാ.. ഈ ഇരിക്കുന്ന കക്ഷി ഭയങ്കര സാധനമാണ് ...കാണുന്ന പോലെ അല്ല "

അവള്‍ അത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും പാവം അച്ചായന്‍ അവിടേക്ക് വന്നിട്ട് മകനോട്‌ ചോദിച്ചു..

"ഡാ. മോനെ.. നിനക്ക് ഈ അങ്കിളിനെ അറിയാമോ? "

"അറിഞ്ഞൂടാ " . കഴിക്കുന്ന പ്ലേറ്റില്‍ നോക്കികൊണ്ട്‌ കൊച്ചു ചെക്കന്‍ പറഞ്ഞു.

"എന്നാ ..നീ അങ്കിളിനോട് പെരെന്താന്നൊക്കെ ചോദിക്ക് ". പാവം അച്ചായന്‍ കൊച്ചനോട് പറഞ്ഞു.

"വട്ടനാന്നാ തോന്നുന്നേ.. "

ചെക്കന്‍ എന്നെ നോക്കി ഒരു കാച്ചു കാച്ചി. കുളിച്ചു കുട്ടപ്പനായി, ടി ഷര്‍ട്ടും ജീന്‍സും ഒക്കെ ധരിച്ചാണ് ഞാന്‍ പോയിരുന്നത്. എന്നെ കണ്ടപ്പോഴേ അവന്‍ പറഞ്ഞത് ഞാന്‍ വട്ടനാണെന്ന്. (കൊച്ചു പയ്യന് ഒറ്റ നോട്ടത്തില്‍ സത്യം എങ്ങനെ പിടികിട്ടി എന്ന് നിങ്ങളില്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ചിലപ്പോള്‍ ചോദിച്ചേക്കാം :-)

സത്യം പറഞ്ഞാല്‍ അവിടെ ഇരുന്ന ആരും, ഞാനടക്കം, അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ഒരു രണ്ടു മൂന്നു സെക്കന്റ്‌ നേരത്തേക്ക് എല്ലാവരുടെയും ഫ്യുസ് പോയി. ഒന്ന് വിളറിയ അച്ചായന്‍, പാവം, വീണ്ടും അവനോടു പറഞ്ഞു.

"എടാ നീ ഇങ്ങനെ ആണോടാ പേര് ചോദിക്കുന്നെ "

"നീ പോടാ കൊരങ്ങാ. " കൊച്ചു കാന്താരിയുടെ മറുപടി ഇതായിരുന്നു.

കൊച്ചു ചെക്കന്, എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വിരു വിരുപ്പ് ആയിരുന്നു അപ്പോള്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കറിക്കരിയാന്‍ ഉപയോഗിക്കുന്ന ഒരു കത്തിയും എടുത്തോണ്ട് അടുക്കളയില്‍ നിന്നും വന്നു. അതും ചുഴറ്റി ഒരു വില്ലനെപ്പോലെ ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ എന്റെ അനന്തരവള്‍ വിരണ്ട്, എന്നോട് പറ്റിചേര്‍ന്നിരുന്നു. അപ്പോഴേക്കും, അച്ചായന്‍ ഓടി വന്നു കത്തി പിടിച്ചു വാങ്ങി.

അപ്പോഴാണ്‌ എന്റെ കാറോടിക്കുന്ന പയ്യന്‍ അവിടെയ്ക്ക് വന്നത്.

"മോനെ..നീ ഈ അങ്കിളിനെ അറിയുമോ? ഈ അങ്കിളിനു കന്നഡ അറിയാം. നീ കന്നടയില്‍ സംസാരിച്ചേ ".

"ഇവനും വട്ടനാ ..." . അത്തവണ അവന്റെ പ്രതികരണം ഇതായിരുന്നു.

ഇതൊക്കെ ‌ തമാശക്ക് പറഞ്ഞതല്ല. വള്ളി പുള്ളി വിടാതെ നടന്ന കാര്യമാണ് പറഞ്ഞത്.

പണ്ടൊരിക്കല്‍ എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് കേരള എക്സ്പ്രെസ്സില്‍ വന്നപ്പോള്‍ നടന്ന ഒരു സംഭവം പറഞ്ഞിരുന്നു. ചേട്ടന്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ അയാളുടെ മോനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. പുള്ളിക്കാരന്‍ അയാളുടെ മോന്റെ പഠനത്തെക്കുറിച്ചും, അവന്റെ ജനറല്‍നോളെട്ജ് നെക്കുറിച്ചും ഒക്കെ അവിടിരുന്ന സഹ യാത്രികരോട് വാതോരാതെ സംസാരിച്ച ശേഷം, മോനോട് ചോദിച്ചു..

"മോനെ..ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്നു പറഞ്ഞെ? "

"നിന്റെ അച്ഛന്‍ " . സ്വന്തം അച്ഛനെ നോക്കി ചെക്കന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. അതിനു ശേഷം അവനോ അവന്റെ പാവം അച്ഛനോ എന്ത് പറ്റി എന്ന് എനിക്കറിയില്ല. പക്ഷെ മേല്‍പ്പറഞ്ഞ സംഭവവും നടന്നതാണ്.

ഇതൊക്കെ പറയാന്‍ കാരണം ഉണ്ട്. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ കുട്ടിത്തവും, അതില്‍ നിറഞ്ഞു നില്‍കുന്ന കുസൃതികളും അതിലേറെ ഇഷ്ടവും. പക്ഷെ ഒന്നും അതിര് വിട്ടു പോകരുത് എന്ന് മാത്രം. ഒരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം ആ വ്യക്തിയുടെ വിദ്യാഭ്യാസത്തിനു സഹായം നല്‍കുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പോലെ ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവ രൂപീകരണം നടക്കുന്ന സമയത്ത്, തെറ്റുകള്‍ പറഞ്ഞു വിലക്കിയില്ലെങ്കില്‍ അത്, ആ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.


മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ , കുഞ്ഞുങ്ങള്‍ക്ക്‌ ആ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് ഒരു അറിവും ഇല്ല എന്നത് തീര്‍ച്ചയാണ് . അത് വേണ്ട രീതിയില്‍ അവരെ മനസ്സിലാക്കേണ്ടത് രക്ഷിതാകളുടെ ചുമതല ആണ്. (കൊച്ചു കുരുത്തക്കേടുകള്‍ക്കു പോലും ചുട്ട അടി പാര്‍സല്‍ ആയി വരുമായിരുന്നു എന്റെ ചേട്ടന്മാര്‍ക്ക്. താരതമ്യേന എനിക്ക് അടി കുറവായിരുന്നു എന്നാണു അമ്മച്ചിയുടെ ഭാഷ്യം ).

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അനുസരണക്കേടിന്റെ പരകോടിയില്‍ നിന്നിരുന്ന ചില കിടാങ്ങള്‍ ഇന്ന് മര്യാദക്കാരായി , കുടുംബമായി ജീവിക്കുന്നുണ്ട്. അവര്‍ അനുസരണക്കേട്‌ കാണിച്ച സമയത്ത് അവരുടെ രക്ഷിതാക്കള്‍ അവരെ വിലക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ , ദൈവാനുഗ്രഹം കാരണം, അവര്‍ ചിലപ്പോള്‍ തെറ്റുകള്‍ ഒക്കെ സ്വയം മനസ്സിലാക്കിയതാവാം അവര്‍ നന്നായി വരാന്‍ കാരണം . എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ.

പല സഹ പ്രവര്‍ത്തകരുടെയും വീടുകളില്‍ പോകുമ്പോള്‍ അവിടുത്തെ കുഞ്ഞുങ്ങളുടെ 'കുസൃതിയുടെ സീമ കടന്നുള്ള ' പെരുമാറ്റം കാണാറുണ്ട്‌. അവരെ ആരും വിലക്കാത്തപ്പോള്‍ വിഷമവും വരാറുണ്ട്. എനിക്ക് പറയാന്‍ അധികാരമോ സ്വാതന്ത്ര്യമോ ഉള്ള സ്ഥലം ആണെങ്കില്‍ ഞാന്‍ ചെയ്യാറും ഉണ്ട്. നാളത്തെ പൌരനു അത്രയെങ്കിലും ഞാന്‍ ഒരു സഹായം ചെയ്യേണ്ടേ?

'പറയാന്‍ എളുപ്പമാണ് . ഒന്നിനെ വളര്‍ത്തി നോക്ക് അപ്പോള്‍ അറിയാം ' ..എന്നാരെങ്കിലും എന്റെ മുഖമടച്ചു പറഞ്ഞാല്‍ ..ഞാന്‍ പറയും.

" ക്ഷമിക്കണം സുഹൃത്തേ .. അറിയാതെ പറഞ്ഞു പോയതാ... വളര്‍ത്താന്‍ ഉണ്ടെങ്കിലല്ലേ അറിയാന്‍ പറ്റു. ശരിയെന്നു മനസ്സില്‍ തോന്നിയത് പറഞ്ഞു പോയതാണേ ..എന്നോട് ക്ഷമി "


ജോസ്
ബാംഗ്ലൂര്‍
12- Sept- 2011

( ചിത്രങ്ങള്‍ക്ക് കടപ്പാട്.: ഗൂഗിള്‍ )

2011, സെപ്റ്റംബർ 6

ശാപം ..



എന്‍റെ ആത്മ മിത്രങ്ങളില്‍ ഒരാള്‍ , കുടുംബ സമേതം, ബാംഗ്ലൂരിലെ എന്‍റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനായി കഴിഞ്ഞ ആഴ്ച വന്നിരുന്നു. അവരെ ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞായറാഴ്ച 'നന്ദി ഹില്ല്സ് ' എന്ന ഒരു കൊച്ചു മലയുടെ മുകളിലേക്ക് അവരുമായി യാത്ര തുടങ്ങി. ഒരു ഫ്ലൈ ഓവറിന്റെ അടുത്തുള്ള ട്രാഫിക് ജങ്ക്ഷനില്‍ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ , സിഗ്നല്‍ കിട്ടാന്‍ വേണ്ടി നിന്ന സമയം. ഞാന്‍ ഡ്രൈവറിന്റെ അടുത്തുള്ള സീറ്റില്‍ ആണ് ഇരുന്നത്. സിഗ്നലില്‍ കാര്‍ നിന്ന സമയം, റോഡിലൂടെ രണ്ടു മൂന്ന് ഹിജഡകള്‍ കടന്നു വന്നു. ഞാനിരുന്ന വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റും മുന്‍പേ, അതില്‍ ഒരു ഹിജഡ, എന്‍റെ അടുത്തേക്ക് വന്നിട്ട്, പൈസ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നപ്പോള്‍ , അവര്‍ എന്‍റെ കവിളില്‍ ഒന്ന് നുള്ളികൊണ്ട്‌ ചോദിച്ചു.

"യാരിതു ...അമുല്‍ ബേബിയാ ? നീങ്ക പൈസ തരമാട്ടെ? "

അത് കേട്ട് പുറകില്‍ ഇരുന്ന കൂട്ടുകാരനും പിള്ളേര്‍ക്കും ഒക്കെ ചിരി വന്നു. എങ്ങനെയെങ്കിലും വണ്ടി ഒന്ന് നീങ്ങിയാല്‍ മതി എന്നോര്‍ത്തു ഞാനും ഇരുന്നു. ഡ്രൈവര്‍ അവര്‍ക്ക് പത്തു രൂപ കൊടുത്തതും, സിഗ്നല്‍ ക്ലിയര്‍ ആയതും ഒരുമിച്ചായിരുന്നു. അപ്പോഴേക്കും കിട്ടിയ പൈസയും വാങ്ങി അവര്‍ എങ്ങോ പോയി മറഞ്ഞു. ഞങ്ങള്‍ യാത്രയും തുടര്‍ന്നു. യാത്രയ്ക്കിടയില്‍ ഞാന്‍ ഇതുപോലെ ഹിജഡകളുമായി ട്രാഫിക് ജങ്ക്ഷനില്‍ കണ്ടുമുട്ടിയ മറ്റൊരു കഥ ഓര്‍ത്തു. വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കഥ .

ജോലി കിട്ടിയ ശേഷം ട്രെയിനിങ്ങിനു വേണ്ടി ബോംബെ മഹാനഗരത്തില്‍ ചേക്കേറിയ കാലം. അവിടത്തെ ഒറ്റ മുറി അപ്പാര്ട്ട്മെന്റില്‍ ആയിരുന്നു ഞാനും എന്‍റെ ഒരു സഹ പ്രവര്‍ത്തകനും താമസിച്ചിരുന്നത്. ശമ്പളം ഒക്കെ കിട്ടി വരുന്നതേ ഉള്ളൂ . ATM കാര്‍ഡ് കയ്യില്‍ കിട്ടിയിട്ടില്ലായിരുന്നതിനാല്‍ , ആവശ്യത്തിനുള്ള രൂപ ബാങ്കില്‍ നിന്നും എടുത്തു കയ്യില്‍ വയ്ക്കുക ആയിരുന്നു പതിവ് . പൈസ എടുക്കാന്‍ വേണ്ടി ബാങ്കില്‍ പോകുന്നതു തന്നെ ഒരു ചടങ്ങാണ്. ഓഫിസില്‍ നിന്നും അവധി പറഞ്ഞ്, കുറച്ചു ദൂരെ ഉള്ള ബ്രാഞ്ചില്‍ പോയി വേണം പൈസ എടുക്കാന്‍.

വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഓഫിസ് വാഹനം ഉള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും കൂടാതെ യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ബസ്സില്‍ അള്ളിപ്പിടിച്ചു നിന്ന് യാത്ര ചെയ്യും. ചില ദിവസം എണീക്കാന്‍ താമസിച്ചു പോയാല്‍ , താമസിച്ചു ബസ് സ്റ്റോപ്പില്‍ വരുമ്പോള്‍ അവിടത്തെ ജന സമുദ്രം കാണുമ്പോഴേ മനസ്സൊന്നു കിടുങ്ങും . പിന്നെ വരുന്ന ബസ്സില്‍ ഇടിച്ചു കയറി ഓഫീസില്‍ ചെല്ലുമ്പോള്‍ തേച്ചു വടിപോലെ ആക്കി ഇട്ട ഷര്‍ട്ടൊക്കെ ചുരുട്ടിക്കൂട്ടിയപോലെ ആവും. അങ്ങനെയുള്ള അവസരങ്ങളില്‍ ചിലപ്പോള്‍ ആട്ടോ റിക്ഷാ പിടിച്ചെന്നിരിക്കും. കാന്തിവ്ളിയില്‍ നിന്നും ഗോരേഗാവ് വരെയുള്ള യാത്രയില്‍ ഏതെങ്കിലും ട്രാഫിക് ജങ്ക്ഷനില്‍ ആട്ടോ നിര്‍ത്തുമ്പോഴാണ് പ്രശ്നം

ഹിജഡകള്‍ കൂടുതല്‍ ഉള്ള സ്ഥലം ആണല്ലോ ബോംബെ നഗരം. ടാഫിക് ജങ്ക്ഷനില്‍ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും അവര്‍ ഉണ്ടാവും. മിക്കവാറും ഒരു കൂട്ടമായാവും അവരുടെ യാത്ര. പ്രത്യേക രീതിയില്‍ കൈകള്‍ തമ്മില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവര്‍ ആളുകളോട് പൈസ ചോദിക്കും. കൊടുത്തില്ലെങ്കില്‍ ചിലര്‍ ഒന്നും പറയാതെ പൊയ്ക്കോളും. പക്ഷെ ചിലരോ, അസഭ്യം പറയുകയോ, പൈസ കൊടുക്കാത്ത ആളിനെ മാനം കെടുത്തുന്ന എന്തെങ്കിലും പരിപാടികള്‍ ഒപ്പിക്കുകയോ ചെയ്യും.

ആട്ടോയിലും, സ്കൂട്ടറിലും ബൈക്കിലും ഒക്കെ പോകുന്ന ആളുകള്‍ക്കാണ് പ്രശ്നം. ഹിജഡകള്‍ അടുത്ത് വന്നു പൈസ ചോദിക്കുമ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.പൈസ കൊടുത്തില്ലെങ്കില്‍ തലോടലും മറ്റും തുടങ്ങും. കാറില്‍ പോകുന്നവര്‍ക്ക് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഇരിക്കാം. പെണ്ണുങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരാളെയാണ് ഹിജഡകള്‍ ലക്ഷ്യമിടുന്നത് എങ്കില്‍, പാവം ചെക്കന്റെ കാര്യം പോക്കാണ്. പൈസ കൊടുത്താല്‍ ‍, പെണ്ണിന്റെ മുന്‍പില്‍ മാനം പോകാതെ അവനു പോകാന്‍ പറ്റും. ഇല്ലെങ്കിലോ, പെങ്കൊച്ചിന്റെ മുന്‍പില്‍ വെച്ച് തന്നെ അവനെ ഹിജഡകള്‍ കൈകാര്യം ചെയ്യും. മുഖത്ത് തലോടലും, ശൃംഗരിക്കലും ഒക്കെ കഴിഞ്ഞു പിന്നെ അതിലും വലിയ മാനം കെടുത്തല്‍ പരിപാടിയിലേക്ക് അവര്‍ കടക്കും മുന്‍പേ മിക്കവാറും ആണ്‍ കൊച്ചന്‍ പൈസ കൊടുത്തിരിക്കും.

ഒന്ന് രണ്ടു തവണ ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഹിജഡകള്‍ വന്നു പൈസ ചോദിച്ചിട്ടുണ്ട്. പഴ്സ് തുറക്കാന്‍ താമസിക്കുന്നത് കണ്ടു മുഖത്തു തലോടിയിട്ടുമുണ്ട്. ചിലരോ, ഒന്നും പറയാതെ പോയിട്ടുമുണ്ട്. എന്തോ...ജോലി ഒന്നും ചെയ്യാന്‍ വയ്യാത്ത, വയസായവര്‍ക്കോ , അംഗ വൈകല്യം വന്ന ഭിക്ഷക്കാര്‍ക്കോ പൈസ കൊടുത്താലും, ഒരു ജോലിയും ചെയ്യാതെ ആളുകളെ ശല്യപ്പെടുത്തി നടക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എനിക്ക് താല്പര്യം ഇല്ല .

ഒരിക്കല്‍ വാഷി എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ ഒരു സഹ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ക്രിസ്തുമസിനു ഊണ് കഴിക്കാന്‍ ക്ഷണിച്ചു. അത്തവണ ഞാന്‍ ക്രിതുമസിനു നാട്ടില്‍ പോയില്ലായിരുന്നു. ഞാനും എന്റെ സഹ മുറിയന്‍ സുഹൃത്തും കൂടി, വാഷിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ പോയിട്ട്, അവിടുന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചു വേണം വാഷിയില്‍ പോകാന്‍. ഓട്ടോയില്‍ ഇരുന്നു സ്റ്റെഷനിലേക്ക് പോകവേ ഒരു ട്രാഫിക് സിഗ്നില്‍ വെച്ച് ഞങ്ങള്‍ കുരുക്കില്‍ പെട്ടു. രണ്ടു മൂന്ന് ഹിജഡകള്‍ ഞങ്ങള്‍ ഇരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു. പിന്നെ താളത്തിലുള്ള കൈ കൊട്ടലും, കലാ പരിപാടികളും തുടങ്ങി. എന്റെ കൂട്ടുകാരന്‍ ഒന്ന് പരുങ്ങി. അവന്‍ എന്നോട് ചോദിച്ചു..

" ജോസേ .. പൈസ കൊടുക്കണോടാ? "

"നിനക്ക് വേണേല്‍ കൊടുക്ക്‌. ഞാന്‍ കൊടുക്കാന്‍ പോകുന്നില്ല "

ഞാന്‍ അങ്ങനെ പറഞ്ഞതും, അവന്‍ പറഞ്ഞു. ..

"എന്നാ വേണ്ട ഞാനും കൊടുക്കുന്നില്ല "

ഞങ്ങള്‍ പൈസ കൊടുക്കുന്നില്ല എന്ന് കണ്ടതും, അവര്‍ ഹിന്ദിയിലും മറാത്തിയിലും എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞ്, ദേഷ്യത്തോടെ കടന്നു പോയി. അപ്പോഴേക്കും സിഗ്നല്‍ ആയത് കാരണം അധിക നേരം ഞങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വന്നില്ല. ഓട്ടോ മുന്‍പോട്ടു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു.

"ജോസേ ..പൈസ കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെഡേയ് . ഹിജഡകള്‍ ദേഷ്യപ്പെട്ടു ശപിച്ചാല്‍ ദോഷം ഉണ്ടാവും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് "

"നീ ചുമ്മാ അതും ഇതും പറയാതെ . അവര് ദേഷ്യപ്പെട്ടു എന്നത് ശരി...ശപിച്ചു എന്നൊക്കെ പറഞ്ഞു നീ വെറുതെ മനസ്സ് വിഷമിപ്പിക്കാതെ " . ഞാന്‍ അവനെ സമാധാനിപ്പിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി. അവിടുന്ന് വാഷി വരെ പോകുന്ന ലോക്കല്‍ ട്രെയിന്‍ എവിടെയാണ് വരുന്നത് എന്ന് കണ്ടുപിടിക്കാനും , ടിക്കറ്റ് എവിടുന്നാണ് കിട്ടുന്നത് എന്നറിയാനും ആയി, ഞങ്ങള്‍ സ്റ്റേഷന്റെ പരിസരത്ത് കറങ്ങി. ടിക്കറ്റ് കൌണ്ടര്‍ കാണാത്തതിനാല്‍ ഞങ്ങള്‍ പ്ലാട്ഫോമിന്റെ അകത്തു കയറി. ടിക്കറ്റ് കൌണ്ടര്‍ അകത്തു കാണും എന്ന ധാരണയില്‍ ആണ് കയറിയത്. കയറി കുറച്ചു സമയം കഴിഞില്ല, ഒരാള്‍ വന്നു ഞങ്ങളോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു.അത് റെയില്‍വേ പോലിസ് ആയിരുന്നു എന്ന് താമസിയാതെ മനസ്സിലായി. ഞങ്ങള്‍ ടിക്കറ്റ് എടുക്കാനാണ് അകത്തു കയറിയത് എന്നൊന്നും പറഞ്ഞിട്ട് അയാള്‍ കേട്ടില്ല. ഞങ്ങളെ റെയില്‍വേ സ്റ്റേഷന്റെ അകത്തുള്ള പോലിസ് റൂമില്‍ കൊണ്ട് പോയി.

അകത്തു കുറേപ്പേര്‍ അപ്പോഴേ വരി വരിയായി ഇന്‍സ്പെക്ടറുടെ മേശയുടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ആളുകള്‍ ആയിരുന്നു എല്ലാവരും. ഞങ്ങളെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ആണെന്ന് തോന്നിയപ്പോള്‍, ഇന്‍സ്പെക്ടര്‍ കുറെ സന്മാര്‍ഗ പ്രസംഗം നടത്തി. ഞങ്ങളെപ്പോലെ പഠിപ്പുള്ളവര്‍ ഈ നില്‍ക്കുന്നവരെപ്പോലെ കള്ള വണ്ടി കേറാന്‍ തുടങ്ങിയാല്‍ എന്താവും എന്നൊക്കെ പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ ഒക്കെ ഞങ്ങള്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവസാനം ശിക്ഷ നടപ്പാക്കുന്ന സമയം ആയി. അപ്പോഴല്ലേ ‍, അസല്‍ പോലിസ് വിദ്യ പുറത്തു വരുന്നത് ഞങ്ങള്‍ കണ്ടത്. ആയിരം രൂപയാണ് അവിടുന്ന് ഞങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഞങ്ങളോട് ഇന്സ്പെകര്‍ ചോദിച്ചത്. ആയിരം പോയിട്ട് അഞ്ഞൂറ് പോലും കയ്യില്‍ ഇല്ലാ എന്നും, ഞങ്ങള്‍ പാവം വിദ്യാര്‍ഥികള്‍ ആണെന്നും ഒക്കെ എന്റെ സുഹൃത്ത്‌ കുറെ അഭിനയിച്ചു പറഞ്ഞപ്പോള്‍, ഇനി കുറയില്ലാ എന്ന അവസാന വാക്കോടു കൂടി, ഇന്‍സ്പെക്ടര്‍ അവസാനം മോചന ദ്രവ്യം ഇരുന്നൂറു രൂപയില്‍ എത്തിച്ചു. പിന്നെ അര മുക്കാല്‍ മണിക്കൂര്‍ നേരത്തെ മാനസിക വ്യഥ യ്ക്ക് ശേഷം, ഞങ്ങള്‍ പുറത്തു വന്നു ടിക്കറ്റ് എടുത്തു. അത് കഴിഞ്ഞ് അടുത്ത ലോക്കല്‍ ട്രെയിന്‍ പിടിച്ചു വാഷിയിലേക്ക് പോയി.

വാഷിയില്‍ ചെന്ന് സഹ പ്രവര്‍ത്തകരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചെങ്കിലും, റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടെണ്ടി വന്നതിന്റെ വിഷമവും, മാനഹാനിയുടെയും, ധന നഷ്ടത്തിന്റെയും ഓര്‍മ്മകളും , ക്രിസ്തുമസിന്റെ സന്തോഷത്തെ കുറച്ചു ബാധിച്ചു .തിരികെ ഒരു സഹ പ്രവര്‍ത്തകന്റെ കാറിലാണ് വീട്ടിലേക്കു വന്നത്. വീട്ടില്‍ വന്നും കയറും മുന്‍പ് , വിഷമത്തോടെ കൂട്ടുകാരന്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ,..ഹിജഡകള്‍ ശപിച്ചാല്‍ അത് ഏല്‍ക്കും എന്ന്. ഇപ്പൊ കണ്ടില്ലേ മാനവും പോയി, സമയവും പോയി, പൈസയും പോയി ".

ഞാന്‍ ഒന്നും പറയാന്‍ ആവാതെ നിന്നു. ശാപങ്ങളിലും മറ്റും വലിയ വിശ്വാസം ഇല്ലാത്ത ആളാണ്‌ ഞാന്‍. എന്നാലും ചിലപ്പോള്‍ ഓര്‍ക്കും...

'അവന്‍ ആ പറഞ്ഞത് നേരാണോ? അന്ന് ഹിജഡകള്‍ക്ക് പൈസ കൊടുക്കാഞ്ഞിട്ടാണോ..അന്ന് തന്നെ റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെട്ടത്? അവര്‍ ശപിച്ചാല്‍ ശാപം എല്‍ക്കുമോ? '


Jose
bangalore
8 sept 2011

2011, ഓഗസ്റ്റ് 11

അബദ്ധ പുരാണം..


രാവിലെ ഓഫീസില്‍ പോകാനായി ധൃതി പിടിച്ച് തയ്യാരായിക്കൊണ്ടിരിക്കുന്ന സമയം. തലേന്ന് , വീട്ടില്‍ സഹായത്തിനു വരുന്ന ലക്ഷ്മി അക്ക ഉണ്ടാക്കി വച്ച ചപ്പാത്തി ഫ്രിഡ്ജില്‍ നിന്നും എടുത്ത് , തവയില്‍ വച്ച് ചൂടാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഒരു ഫോണ്‍ കാള്‍ വന്നത്. കുറെ ബെല്‍ അടിച്ചപ്പോള്‍ ഓടിപ്പോയി ഫോണ്‍ എടുത്തു. സംസാരിച്ചിട്ടു തിരികെ വന്നപ്പോള്‍ ചപ്പാത്തി ഒരെണ്ണം നന്നേ കരിഞ്ഞു കരിക്കട്ട ആയിരുന്നു.

അടുക്കളയില്‍ കയറുമ്പോള്‍ ഉണ്ടാവാറുള്ള അബദ്ധ ഘോഷയാത്രകളില്‍ ഇതൊന്നു മാത്രം. ഏഴെട്ടു വര്‍ഷം മുന്‍പ്, ബോംബെ മഹാ നഗരത്തില്‍ , ജീവിതത്തിന്റെ നെട്ടോട്ടം ഓടുന്ന അനേകായിരങ്ങളില്‍ ഒരുവനായി ഞാന്‍ ജീവിച്ച സമയം ആണ് ആദ്യമായി സ്വയം പാചകം പരീക്ഷിച്ചു തുടങ്ങിയത്. വയ്ക്കുന്നതൊക്കെ രുചിയോടെ കഴിക്കാന്‍ അയാല്‍ , പാചകം എന്നത് ഒരു നല്ല വിനോദം കൂടി ആണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. വെയ്ക്കുന്നതൊന്നും ശരിയായില്ലെങ്കിലോ... പിന്നെ പറയണ്ട,...ധന നഷ്ടം , സമയ നഷ്ടം , ചിലപ്പോള്‍ മാനക്കേടും ഉണ്ടാവാം.

ബാംഗ്ലൂരില്‍ ചേക്കേറിയ ശേഷം, ഭക്ഷണം ഉണ്ടാക്കുന്ന ഭാരപ്പെട്ട ജോലി പ്രിയ സഖി ലീന ഏറ്റെടുത്തു. എന്നാലും ഇടയ്ക്കിടെ കുറച്ചു ഉത്സാഹം കൂടുമ്പോള്‍, എന്തെങ്കിലും ഉണ്ടാക്കാന്‍ ഞാന്‍ അടുക്കളയില്‍ കയറുമായിരുന്നു. ഇപ്പൊള്‍ , കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടും അടുക്കളയില്‍ കയറി പയറ്റുമ്പോള്‍ ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാറുണ്ട്.. പണ്ടത്തെപ്പോലെ .

കഴിഞ്ഞ ആഴ്ച, രാത്രി വിശന്നു തുടങ്ങിയപ്പൊള്‍ , നേരത്തെ വെച്ച ചോറെടുത്ത് ഒന്ന് ചൂടാക്കി. അതിന്റെ വെള്ളം കളയാനായി, സിങ്കിന്റെ അടുത്ത് കൊണ്ട് വെച്ച്, ഒന്ന് കലം കമഴ്ത്തിയതും , കൈ തെന്നി കലം തെറിച്ചു വീണു ... ചോറ് മൊത്തം സിങ്കില്‍ ചെന്ന് വീണു. പിന്നെ ഒന്നും കഴിക്കാന്‍ തോന്നിയില്ല.

പിന്നൊരു ദിവസം, വളരെ ഉത്സാഹത്തോടെ ഒരു കൂണ്‍ തോരന്‍ വെച്ചു. സ്വന്തം പാചകത്തില്‍ അഭിമാനം കൊണ്ട് ഞാന്‍ കഴിക്കാന്‍ തയ്യാറെടുത്തു. നല്ല ചൂടോടെ അതും ചപ്പാത്തിയും എടുത്ത്, കസേരയില്‍ വന്നിരുന്നിട്ട് ടെലിവിഷന്‍ ഓണ്‍ ചെയ്തതും, കൈ തട്ടി കൂണ്‍ തോരന്‍ മൊത്തം തറയില്‍ പോയി. കഴിക്കാന്‍ കിട്ടിയതുമില്ല, അതിന്റെ കൂടെ, തറ മൊത്തം തുടച്ചു വൃത്തിയാക്കുകയും ചെയ്യേണ്ടി വന്നു.

അങ്ങനെ പോകുന്നു അബദ്ധ പുരാണങ്ങള്‍ ..

കരിഞ്ഞ ചപ്പാത്തിയില്‍ നോക്കി വിഷമിച്ചു നിന്നപ്പോള്‍ ലീന പറയാറുള്ള ഒരു വാചകം ഓര്‍ത്തു പോയി...

"അച്ചാച്ചാ ..ഒരബദ്ധം പറ്റിപ്പോയി.. "

ആ വാചകം എത്ര തവണ കേട്ടിരിക്കുന്നു. ചിലപ്പോള്‍ ഓഫീസില്‍ നിന്നും വൈകിട്ട് വീട്ടില്‍ വരുന്ന സമയം, നന്നേ വിശന്നാവും എന്‍റെ വരവ്. അപ്പോള്‍ ലീന ചോദിക്കും .

"അച്ചാച്ചാ ..കഴിക്കാന്‍ ബ്രെഡ്‌ വേണോ , കട്ട് ലറ്റ് വേണോ, അതോ സൂപ്പ് വേണോ? "

"നീ എന്തേലും എടുത്തോ. എനിക്ക് ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് ". ഞാന്‍ പറയും.

പിന്നെ കഴിക്കാനുള്ളതും വരുന്നത് കാത്തിരിക്കുമ്പോള്‍ , ലീന വന്നു പറയും

"അച്ചാച്ചാ..ഒരബദ്ധം പറ്റിപ്പോയി. ബ്രെഡ്‌ കുറച്ചു കരിഞ്ഞു പോയി.

"കുഴപ്പമില്ല.. നീ അത് ഇങ്ങോട്ട് എടുത്തോ. "

പിന്നെ ഞാന്‍, ചായക്കോ കാപ്പിക്കോ ഒപ്പം ആ പാതി കരിഞ്ഞ ബ്രെഡ്‌ കഴിക്കുമ്പോള്‍ ലീന അടുത്തിരുന്നു പറയും

"സോറി അച്ചാച്ചാ ...നാളെ കരിയാതെ എടുത്ത് തരാം കേട്ടോ "

ഇങ്ങനെ ലീനയ്ക്കും ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാരുണ്ടായിരുന്നു. മിക്കവാറും അതെല്ലാം ഞാന്‍ ഓഫിസിലേക്കു പോകാന്‍ ധൃതി പിടിച്ച് നില്‍കുന്ന സമയത്തായിരിക്കും. ചിലപ്പോള്‍ കറികള്‍ക്ക് രണ്ടു പ്രാവശ്യം എരിവു ചേര്‍ക്കും, ചിലപ്പോള്‍ പുട്ട് നന്നായി വേവുന്നതിനു മുന്‍പേ അടുപ്പില്‍ നിന്നും എടുത്ത് വിളമ്പും. ഞാന്‍ കൊച്ചു വെളുപ്പാന്‍ കാലത്തെ ഓഫീസില്‍ പോകാനെന്നും പറഞ്ഞു ധൃതി കാണിച്ചു നില്കുന്നതാവും അബദ്ധങ്ങള്‍ക്കുള്ള പ്രധാന കാരണം.

ഇതൊക്കെ ലീന എന്നോട് പറയുന്നത് ഒരേ വാചകത്തില്‍ തുടങ്ങിക്കൊണ്ടായിരിക്കും.

"അച്ചാച്ചാ ..ഒരബദ്ധം പറ്റി "

അത് കേള്‍ക്കുമ്പോള്‍ അറിയാം.. പാചകത്തില്‍ എന്തോ പ്രശം അന്ന് ഉണ്ടായിട്ടുണ്ട് എന്ന്.

ചിലപ്പോള്‍ കാര്യം അറിയുമ്പോള്‍ വിഷമം തോന്നും. ഒരിക്കലും അതെ ചൊല്ലി ദേഷ്യപ്പെട്ടിട്ടില്ലാ എങ്കിലും, ചിലപ്പോള്‍ ഞാന്‍ പറയും

"ലീന്‍സ്.. കുറച്ചു നേരത്തെ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ അബദ്ധം പറ്റുമോ? "

അത് കേള്‍ക്കുമ്പോള്‍ കുറച്ചു വാടിയ മുഖത്തോടെ ലീന പറയും

"സോറി അച്ചാച്ചാ.. നാളെ ഒക്കെ ശരിയാക്കി തരാം. "

അങ്ങനെ അവളുടെ മുഖം വാടത്തക്ക വണ്ണം ഞാന്‍ എന്തെകിലും പറഞ്ഞിട്ടുണ്ടെങ്കില്‍ , അതൊന്നും ഇനി തിരിച്ചെടുക്കാനോ, അതിനൊരു ക്ഷമ ചോദിക്കാനോ ഇനി ആവില്ലല്ലോ . ..

പ്രിയപ്പെട്ടവര്‍ മരിച്ചു പോയ ഓരോരുത്തര്‍ക്കും ഇങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ കാണും? ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നല്ലേ പറയുക. പക്ഷെ, ഓര്‍മ്മകള്‍ ശേഖരിച്ചു വെയ്ക്കുന്ന തലച്ചോറിനെ, രോഗങ്ങളും, വാര്‍ദ്ധക്യവും, മറവിയും ഒക്കെ ബാധിച്ചാലോ? അതിനു മുന്‍പേ ഞാനിതൊക്കെ ഒന്ന് എഴുതിക്കോട്ടെ .. പിന്നെ മറവി വന്നാലും, എഴുതിയത് വായിച്ച്, വിലപ്പെട്ട ഓര്‍മ്മകളെ സജീവമാക്കാമല്ലോ

കരിഞ്ഞ ചപ്പാത്തി ചവറ്റു കുട്ടയില്‍ ഇട്ടിട്ട്, പാത്രം കഴുകുന്ന സമയം, ഞാന്‍ വെറുതെ ഊണ് മേശയുടെ അടുത്തേക്ക് നോക്കി.

'അച്ചാച്ചനും അബദ്ധം പറ്റിയല്ലേ' എന്ന് ചോദിക്കാന്‍ ...ലീന അവിടെ ഉണ്ടാവുമോ എന്ന് വെറുതെ ഒന്ന് നോക്കാന്‍. ..

ജോസ്
ബാംഗ്ലൂര്‍
11 ആഗസ്റ്റ്‌ , 2011