2010, മേയ് 28

ഒരു പരീക്ഷയുടെ ഓര്‍മ്മകള്‍ ...


ഇന്നലെ വീട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍, ചേട്ടന്റെ മകള്‍ ആശക്കുട്ടിയുടെ പരീക്ഷാ ഫലം അറിഞ്ഞു. അവള്‍ പത്താം ക്ലാസ്സുകാരിയായി വിലസുകയായിരുന്നു. വളരെ നല്ല റിസള്‍ട്ട് ആണ് വന്നത്. എണ്‍പത്തി ഏഴു ശതമാനം മാര്‍ക്ക് ഉണ്ട് അവള്‍ക്ക്. വീട്ടില്‍ എല്ലാവര്ക്കും സന്തോഷം ആയി.

ഇന്ന് രാവിലെ പേപ്പര്‍ നോക്കിയപ്പോഴും, വിജയിച്ച കുട്ടികളുടെ പടവും മറ്റും ആയി, കുറെ ഏറെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു വായിക്കാന്‍. പെട്ടന്നാണ് എന്റെ പത്താം ക്ലാസിനെ കുറിച്ച് ഓര്‍മ്മ വന്നത്...കുറച്ചു ഒരു മധുരം ഉള്ള ഓര്‍മ്മ ..

അമ്മച്ചിയും ചേച്ചിമാരും ഒക്കെ എപ്പോഴും എന്നോട് പറയുമായിരുന്നു..അവര്‍ എത്ര പ്രതീക്ഷയോടെ ആണ് എന്നെ കാണുന്നത് എന്ന്. ഞാന്‍ പഠിക്കാന്‍ മോശം അല്ലായിരുന്നു. അത്യാവശ്യം നല്ല മാര്‍ക്കൊക്കെ വാങ്ങും.

"കുട്ടാ ..ഇവിടെ എല്ലാവരും ' S.S.L.c ക്ക് 'ഇരുന്നൂറ്റിയതേ' ഉള്ളൂ ( കഷ്ടിച്ചു ഇരുന്നൂറു മാര്‍ക്ക് കിട്ടിയതേ ഉള്ളു എന്നര്‍ത്ഥം ) . നീ എങ്കിലും നല്ല മാര്‍ക്ക് വാങ്ങണേ". ചേച്ചി പറയും

സയന്‍സ് പഠിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. എങ്കിലും, കണക്ക് ഒരു പേടി സ്വപ്നം ആയിത്തന്നെ തുടര്‍ന്നു . ജീവിതത്തില്‍ ഒരു പരീക്ഷയ്ക്കെ തോറ്റിട്ടുള്ളൂ.. അത് സ്കൂളിലെ ഏതോ ഒരു കണക്കു പരീക്ഷക്കാണ് .

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, എന്റെ കൊച്ചമ്മയുടെ മകളെ പഠിപ്പിച്ചിരുന്ന, അബ്രഹാം വര്‍ഗീസ്‌ എന്ന സാറിന്റെ വീട്ടില്‍ കണക്കിനും, ഫിസിക്സിനും കൂടി ട്യൂഷന് പോയി തുടങ്ങി. പിന്നീടാണ് കണക്കിന് ഞാന്‍ പച്ച പിടിച്ചു തുടങ്ങിയത്. (എന്തായാലും പിന്നെ അതിനു മാറ്റം ഉണ്ടായില്ല).

പത്തിലെ പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേ എന്തോ ഒരു ഭയം ആയിരുന്നു മനസ്സില്‍ . ജീവിതത്തിലെ ഒരു വലിയ കടമ്പ പോലെ ആണല്ലോ അതിനെ നമ്മുടെയൊക്കെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. പരീക്ഷയ്ക്കുള്ള അവധി ആയപ്പോഴേ നല്ല ആധി കയറി തുടങ്ങി. അടച്ചിട്ട മുറിയില്‍ നിന്നും ഇറങ്ങാതെ കുത്തിയിരുന്ന് പഠനം തുടങ്ങി.

എന്റെ പഠിത്തത്തില്‍ എന്നെ ഒട്ടേറെ സഹായിച്ചത് എന്റെ വല്യേച്ചിയാണ്. രാവിലെ അലാറം വെച്ച് എന്നെ എണീപ്പിക്കുന്നതും , കാപ്പി ഇട്ടു തരുന്നതും, നോട്ടു പുസ്തകം നോക്കി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഒക്കെ ചേച്ചി ആയിരുന്നു.

പരീക്ഷ അടുക്കാറായപ്പോള്‍ പഠിച്ചതൊക്കെ മറക്കാനും തുടങ്ങി ( പരീക്ഷാ പേടി കൊണ്ടാവണം) . ഏറ്റവും പേടി കെമിസ്ട്രി ആയിരുന്നു . നേരെ ചൊവ്വേ പഠിപ്പിക്കാന്‍ സ്കൂളിലും സാറില്ലായിരുന്നു. ഓര്‍ഗാനിക് കെമിസ്ട്രി എന്നതിന്റെ അറ്റവും വാലും പോലും എന്താണെന്ന് അറിയാത്ത അവസ്ഥ.

പരീക്ഷ തുടങ്ങി കഴിഞ്ഞപ്പോള്‍ എല്ലാം കുഴപ്പം ഇല്ലാതെ നടന്നു. പക്ഷെ പേടിച്ച പോലെ കെമിസ്ട്രിയില്‍ ഭൂരിഭാഗവും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ നിന്നും ആയിരുന്നു. എന്തൊക്കെയോ എഴുതി വച്ചു . ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്‌ കിട്ടും എന്ന് ഒരു ഉറപ്പു തോന്നി .

പിന്നെ രണ്ടു മാസത്തെ അവധി കാലം. എല്ലാം മറന്ന് അവധി കാലം ആസ്വദിച്ചു നടന്നു. റിസള്‍ട്ട് അടുക്കാറായപ്പോള്‍ ഒരു വേവലാതി. പരീക്ഷ ഭവനില്‍ ആരെയെങ്കിലും അറിയാമെങ്കില്‍ ഫലം കുറച്ചു നേരത്തെ അറിയാം. ഞാന്‍ എന്റെ റോള്‍ നമ്പര്‍ അടുത്തുള്ള ഒരു ചേച്ചിയുടെ കയ്യില്‍ കൊടുത്തു. അവര്‍ക്ക് അറിയാവുന്ന ആരോ പരീക്ഷാ ഭവനില്‍ ഉണ്ടത്രേ . റിസള്‍ട്ട് അറിയാറായ ഒരു ദിവസം ആ ചേച്ചി അവരുടെ വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു..

"ജോസേ... റിസള്‍ട്ട് അറിഞ്ഞിട്ടുണ്ട്..ഓടി വാ "

വല്ലാത്ത ഒരു നെഞ്ചിടിപ്പോടെ ഞാന്‍ ഓടി ചെന്നു. കുറവ് മാര്‍ക്ക്‌ വല്ലതും ആവുമോ ആവോ?
ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു...

'ജോസേ.. നല്ല മാര്‍ക്കാണ് .. അറുന്നൂരില്‍ അഞ്ഞൂറ്റി ഒന്പതുണ്ട് "

എന്റമ്മേ ...പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം . പിന്നെ ഓടിച്ചെന്നു വീട്ടില്‍ എല്ലാവരോടും പറഞ്ഞു. എല്ലാവര്ക്കും ഏറെ സന്തോഷം ആയി. ഒരാള്‍ അഞ്ഞൂറ് എന്ന അക്കം കടന്ന സന്തോഷത്തിലായിരുന്നു പിന്നെ അവര്‍. അവരുടെ ഒന്നും പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചില്ല എന്ന സന്തോഷത്തില്‍ ഞാനും..

അപ്പച്ചന്‍ പിന്നെ വളരെ അഭിമാനത്തോടെ കാണുന്നവരോടൊക്കെ മകന്റെ വിജയം പങ്കു വയ്ക്കും ആയിരുന്നു.

പരീക്ഷകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ മധുരവും, തോല്‍വിയുടെ കയ്പ്പും എത്ര അറിഞ്ഞിരിക്കുന്നു. അതൊന്നും അറിയാന്‍ അപ്പച്ചന്‍ ഇപ്പോള്‍ ഇല്ല. മുകളിലിരുന്നു അതൊക്കെ അറിയുന്നുണ്ടാവും

ഇപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ പരീക്ഷകള്‍ എഴുതുകയാണ് . അവ എളുപ്പം അല്ല എന്നറിയാം. ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കാറുണ്ട് .

ചിലതില്‍ തോറ്റാലും അവയൊക്കെ വിജയത്തിലേക്കുള്ള ചവിട്ടു പാതകള്‍ ആണെന്ന് മാത്രം കരുതി മുന്‍പോട്ടു പോകുന്നു. ..ഇനിയും എത്രയോ പരീക്ഷകള്‍ ബാക്കി..

ജോസ്
29-മേയ് -2010
ബാംഗ്ലൂര്‍

1 അഭിപ്രായം:

ഉപാസന || Upasana പറഞ്ഞു...

ഇപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ പരീക്ഷകള്‍ എഴുതുകയാണ് . അവ എളുപ്പം അല്ല എന്നറിയാം. ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കാറുണ്ട് .

മിഴിച്ചു നില്‍ക്കാതെ ശ്രമിക്കൂ സുഹൃത്തേ. ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കു ഒരുവനാണ് പറയുന്നത്. തോറ്റതായിരുന്നില്ല, തോല്പിച്ചവരായിരുന്നു കൂടുതല്‍
:-(

Writing is OK. Try more
:-)