2010, മേയ് 15

ഓര്‍മ്മിക്കാന്‍ ഒരു ഏര്‍ക്കാട് യാത്ര ...





കഴിഞ്ഞ ആഴ്ച ഇതേ സമയം. ഞാനും ലീനയും, എന്റെ ആത്മ സുഹൃത്തുക്കളുടെ കുടുംബങ്ങളുമായി ഒരു യാത്ര പുറപ്പെട്ടിരുന്നു.. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന "ഏര്‍ക്കാട് " എന്ന സ്ഥലത്തേയ്ക്ക്. . തമിള്‍ നാട്ടിലെ സേലത്തിന്റെ അടുത്ത്.

അത് വളരെ കാലം കൊണ്ട് കാത്തിരുന്ന ഒരു ഒത്തുകൂടല്‍ ആയിരുന്നു.."മാന്‍ ജോസ് പക്രി " എന്ന് ഞങ്ങള്‍ നാമകരണം ചെയ്ത നാല് കൂട്ടുകാരുടെ കുടുംബങ്ങളുടെ ഒത്തുചേരല്‍ ...

പ്രേം ലാല്‍ ഒരു ഡോക്ടര്‍. മനോജ്‌ ഒരു അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍, കൃഷ്ണന്‍ വാട്ടര്‍ അതോരിട്ടിയില്‍ എക്സിക്യുടിവ് എഞ്ചിനീയര്‍..ഇവരെല്ലാം എന്റെ കൂടെ പ്രി ഡിഗ്രിക്ക് ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍ ആണ്. ഞങ്ങളുടെ ഗ്രുപ്പിന്റെ പേരാണ് "മാന്‍ ജോസ് പക്രി" . അന്ന് തുടങ്ങിയ സുഹൃത്ത് ബന്ധത്തിന്റെ ഇരുപതാം വാര്‍ഷികവും ആയിരുന്നു ഇത്തവണ.

ഇത്തവണത്തെ ഒത്തുകൂടലില്‍ ഒരു പടയ്ക്കുള്ള ആളുണ്ടായിരുന്നു. പെണ്ണുങ്ങളും, കുഞ്ഞു പിറുങ്ങിണികളും ആയി കുറെ ഏറെ ആളുകള്‍ ഉണ്ടായിരുന്നു. ഇങ്ങോട്ടുള്ള ട്രെയിന്‍ യാത്രയില്‍ തന്നെ, ട്രെയിനിലെ കമ്പാര്‍ട്ട്മെന്റിനെ പിള്ളേര്‍ യുദ്ധക്കളം ആക്കി എന്ന് അവര്‍ പറഞ്ഞു..അത് സത്യം ആണെന്ന് അവരുടെ ഇവിടത്തെ താമസം കൊണ്ട് എനിക്ക് മനസ്സിലായി.

ബംഗ്ലൂരില്‍ നിന്നും ഒരു ചെറിയ ടെമ്പോ വാന്‍ വാടകയ്ക്ക് എടുത്തു. എന്നിട്ട് കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏര്‍ക്കാടിലെയ്ക്ക് തിരിച്ചു . പ്രേം ലാലിന്റെ ഭാര്യ കാര്‍ത്തികയുടെ പരിചയത്തില്‍ ആരുടെയോ ഒരു രണ്ടു നില വീട് അവിടെ തരപ്പെട്ടു കിട്ടി. അങ്ങനെ ഹോട്ടല്‍ ഒന്നും ബുക്ക്‌ ചെയ്യാതെ അവിടെ താമസിക്കാനുള്ള അവസരം കിട്ടി.

പിള്ളേരെയും കൊണ്ട് വിചാരിച്ച സമയത്ത് ഇറങ്ങാന്‍ പറ്റില്ല എന്നറിയാവുന്നതിനാല്‍, ഒരു രണ്ടു മണിക്കൂര്‍ മുന്‍പേ ഉള്ള സമയം ആണ് യാത്ര തിരിക്കേണ്ട സമയം ആയി അവരോടെഒക്കെ പറഞ്ഞത്... അതുകൊണ്ട് ഒരു ഏഴു മണിക്കെങ്കിലും ഇറങ്ങാന്‍ പറ്റി.

വഴിക്ക് വച്ച് , വണ്ടി നിര്‍ത്തി, മുട്ടത്തോരനും ബ്രെഡും കൂട്ടി എല്ലാവരും ശാപ്പാട് അടിച്ചു. ഏകദേശം ഒരു മണിയായപ്പോള്‍ വണ്ടി സേലം ടൌണില്‍ എത്തി. അവിടുന്ന് പിന്നെ കയറ്റം ആണ്. ഏര്‍ക്കാട് എത്താന്‍ ദൂരം കുറച്ചേ പിന്നെ ഉള്ളൂ എങ്കിലും നല്ല വളവും തിരിവുകളും ആണ്. ഇരുപതു ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ടായിരുന്നു. ഒരു മൂന്നാലെണ്ണം കഴിഞ്ഞതോടെ, ചിലരൊക്കെ പ്ലാസ്റിക് കവര്‍ മുഖത്തോട് ചേര്‍ത്ത് വയ്ക്കാന്‍ തുടങ്ങി. മഹാ വികൃതി ആയിരുന്ന എബിന്‍ (മനോജിന്റെ മകന്‍) , പാവം, ഓക്കാനിച്ചു തളര്ര്നു കിടന്നുറങ്ങി.

ഏര്‍ക്കാട് ചെന്നതോടെ, പിന്നെ വീട് തപ്പല്‍ ആയി. തമിള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴനെ പോലെ തമിള്‍ പറയണ്ടേ..അതുകൊണ്ട് നമ്മളും പിന്നെ മുറി തമിഴ് പയറ്റാന്‍ തുടങ്ങി..

" അണ്ണാ ഇന്ത പക്കം ഒരു ലേയ്ക്ക് ഇരുക്ക്‌...അതുക്കു പക്കത്തിലെ ഒരു സ്കൂളും ഇരിക്കെ..അവിടെ പോകാന്‍ എന്ത വളി പോകണം. "

പിന്നെ ഒരു വിധം വീട് തപ്പി പിടിച്ചു. അടുത്ത് ഒരു മലയാളി ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണവും വാങ്ങി . ഒന്ന് വിശ്രമിച്ച ശേഷം വൈകിട്ട് കറങ്ങാന്‍ പോകാം എന്ന് പ്ലാന്‍ ഇട്ടു. പിള്ളാര്‍ക്ക് പക്ഷെ അപ്പോള്‍ വിശ്രമം ഒന്നും ഇല്ലായിരുന്നു. ഇല്ലാവരും ഇന്ധനം നിറച്ചു തയ്യാറായി നിന്ന പാറ്റന്‍ ടാങ്ക് പോലെ ആ വീടിനെയും യുദ്ധക്കളം ആക്കി.

നമ്മുടെ കൂട്ടത്തിലെ അടിപൊളി കുക്ക് മനോജ്‌ ആയിരുന്നു. വൈകിട്ടത്തേയ്ക്ക് വേണ്ടി അവന്‍ ചിക്കനും മറ്റും ഉണ്ടാകി വച്ചു. പിന്നെ തേവാരങ്ങള്‍ ഒക്കെ കുളിയും ജപവും ഒക്കെ കഴിഞ്ഞു വന്നപ്പോള്‍, മണി ആറു കഴിഞ്ഞു. പിന്നെ വീണ്ടും വണ്ടിയില്‍ കയറി അടുത്തുള്ള "പഗോഡ പോയിന്റില്‍ " പോയപ്പോള്‍ അവിടെ വെട്ടം മങ്ങി തുടങ്ങിയിരുന്നു. നല്ല വെളിച്ചം ഉള്ളപ്പോള്‍ വന്നിരുന്നെങ്കില്‍ ഉയരത്തില്‍ നിന്നും ഉള്ള നല്ല കാഴ്ച കാണാമായിരുന്നു. പിന്നെ നമ്മുടെ ഒരു സമാധാനത്തിനായി കുറച്ചു പടങ്ങള്‍ എടുത്തിട്ട് തിരികെ അടുത്തുള്ള ടൌണില്‍ വന്നു.

ഏര്‍ക്കാട് പെര്‍ഫ്യുമുകള്‍ക്ക് പേര് കേട്ടതാണ്. അങ്ങനെ ഞങ്ങള്‍ ഒരു കടയില്‍ കയറി കുറെ ഏറെ പെര്‍ഫ്യുമുകള്‍ വാങ്ങി. റോസ്, ജാസ്മിന്‍ , ചന്ദനം അങ്ങനെ കുറെ ഏറെ തരത്തിലുള്ളവ ..

അന്ന് രാത്രി ശിവ രാത്രി പോലെ ആയിരുന്നു. രാവിലത്തെ യുദ്ധമേളം കാരണം പിള്ളേരൊക്കെ ക്ഷീണിച്ച് ഉറങ്ങി. ശാപ്പാട് കഴിഞ്ഞു, ഞങ്ങള്‍ എല്ലാവരും നടുക്കത്തെ മുറിയില്‍ സമ്മേളിച്ചു. പിന്നെ പഴയ കഥകളായി...അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്പ്പുകളായി..പഴയ പ്രേമ കഥകള്‍ പറഞ്ഞു ഓരോരുത്തനെയും വട്ടിളക്കുന്ന പരിപാടികള്‍ ആയി ..അങ്ങിനെ സമയം പോയി. ചുറ്റും നിശബ്ദം ആയിരുന്നു എങ്കിലും, ഞങ്ങള്‍ ഇരുന്നിടത്ത് പൊട്ടിച്ചിരികള്‍ മാത്രമാണ് കുറെ നേരം മുഴങ്ങിയത്..എല്ലാവരും ഉറങ്ങിയപ്പോള്‍ ഏകദേശം രണ്ടു മണി എങ്കിലും ആയിക്കാണണം. .

പിറ്റേന്ന് രാവിലെ കറങ്ങാന്‍ പരിപാടി ഇട്ടെങ്കിലും, പലരുടെയും വയറു പണി മുടക്കി. അതൊക്കെ ഒന്ന് ശരിയാക്കി ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മണി പന്ത്രണ്ടു കഴിഞ്ഞു. അവിടെ നിന്നും താമസിച്ച വീടിന്റെ ഓണറിന്റെ ഒരു എസ്റ്റേറ്റ്‌ കാണാന്‍ പോയി. അവിടെ വെച്ച് കുറെ ഏറെ ഫോട്ടോകള്‍ എടുത്തു. ..മരത്തില്‍ പിടിച്ചും പിടിക്കാതെയും..മരത്തിന്റെ താഴെ ഇരുന്നും.നിന്നും..പോസുകള്‍ക്കണോ പഞ്ഞം?

ഞങ്ങള്‍ നാല് പേരും ചേര്‍ന്ന്, പ്രി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ , തിരുവനന്തപുരത്തെ വെള്ളനാട് എന്ന സ്ഥലത്ത് വെച്ച്, ഒരു പാറയുടെ മുകളില്‍ നിന്നും ഒരു ഫോട്ടോ എടുത്തായിരുന്നു. ആ പാറയുടെ താഴെ "മാന്‍ ജോസ് പക്രി" എന്നും എഴുതിയിട്ടുണ്ടായിരുന്നു. അതുപോലെ ഒരു ഫോട്ടോ ഇത്തവണയും എടുത്തു.. സുഹൃത്ത് ബന്ധത്തിന്റെ 20 - ആം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി.

അതൊക്കെ കഴിഞ്ഞു വീട്ടില്‍ തിരികെ വന്നപ്പോള്‍ പിന്നെ തിരികെ പോകാന്‍ സമയം ആയി. വൈകിട്ട് അഞ്ചു മണി അടുപ്പിച്ചു , ഞങ്ങളുടെ ഒഴിവു കാല വസതിയോടെ യാത്ര പറഞ്ഞു....നല്ല രണ്ടു ദിവസങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ വച്ചുകൊണ്ട് ...

രാത്രി പന്ത്രണ്ടു മണി അടുപ്പിച്ചു എലാവരും ബാംഗ്ലൂരില്‍ തിരികെ എത്തി. എനിക്ക് പിറ്റേന്ന് ഓഫീസിലും പോകണം ആയിരുന്നു.

പിറ്റേന്ന് വൈകിട്ട് അവരെയൊക്കെ യേശ്വന്ത്പൂരിലെ റെയില്‍വേ സ്റെഷനില്‍ യാത്ര ആക്കി തിരികെ വന്നപ്പോള്‍ വീട് വീണ്ടും ഉറങ്ങിയ പോലെ തോന്നി ...പൂരം തീര്‍ന്ന പറമ്പ് പോലെ ആയിരുന്നു വീടിന്റെ കിടപ്പ്.

എല്ലാവരും തീര്‍ത്തും ആസ്വദിച്ച ദിവസങ്ങള്‍ ആയിരുന്നു അത്. മനസ്സിലുള്ള വിഷമങ്ങളെ ഒക്കെ തല്‍കാലം മാറി വച്ച്.. മനസ്സ് തുറന്നു ചിരിച്ച ദിവസങ്ങള്‍ ആയിരുന്നു അത്.. അതുപോലുള്ള ദിനങ്ങള്‍ ഇനിയും വരട്ടെ ... അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ ..

ജോസ്
ബാംഗ്ലൂര്‍
16- മേയ് -2010

അഭിപ്രായങ്ങളൊന്നുമില്ല: