2010, മാർച്ച് 22

അറം പറ്റിയ വാക്കുകള്‍ ...


.













അടുത്ത മാസം എന്റെ കുഞ്ഞനിയത്തിയുടെ കല്യാണമാണ്. നാട്ടില്‍ ചെന്ന് അതില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നറിയില്ല . വളരെ മുന്‍പേ എന്തെകിലും ഒക്കെ പ്ലാന്‍ ചെയ്‌താല്‍ അതിനു മുടക്കം വരും എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. അവള്‍ക്കു എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത് എന്ന് ആലോചിച്ചിരുന്നപ്പോള്‍ , പണ്ട് ഞാന്‍ ഒരു കല്യാണ സമ്മാനം നല്‍കിയ കഥ ഓര്‍ത്തു ..

പണ്ടൊക്കെ വെറുതെ കിട്ടുന്ന സമയത്ത് , പടം വരച്ചും, കാര്‍ഡ് ബോഡ് വെട്ടിയും മറ്റും ഞാന്‍ എന്തെങ്കിലും ഒക്കെ കോപ്രായങ്ങള്‍ കാണിക്കുമായിരുന്നു.. ( ക്രിയാത്മകത തുളുമ്പി നില്‍കുന്ന സമയം എന്ന് വേണമെങ്കില്‍ പറയാം) . എന്റെ സ്വന്തം ചേച്ചിയുടെ കല്യാണം നടന്ന സമയത്താണ് ഒരു കല്യാണ സമ്മാനം തനിയെ ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നത്. കുറെ നേരം പണിപെട്ട് , കുറെ കണ്ണാടി കഷണങ്ങള്‍ മുറിച്ചിട്ട് , ഫെവിക്കോളും മറ്റും ചേര്‍ത്തു ഒട്ടിച്ച്, ഒരു വിവാഹ സമ്മാനം ഒരുക്കി. അതിനകത്ത് രണ്ടു ഇണ പ്രാവുകളുടെ പടവും വച്ചിട്ടായിരുന്നു ആ സമ്മാനം ഉണ്ടാക്കിയത്. അങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചപ്പോള്‍, പിന്നെ സഹോദരിമാരുടെ കല്യാണത്തിനൊക്കെ ഇങ്ങനെ എന്തെകിലും ഉണ്ടാക്കി കൊടുക്കണം എന്ന് തോന്നി.

ആ സമയത്താണ് എനിക്ക് കുറച്ചു മലയാള സാഹിത്യത്തിന്റെ വട്ടു പിടിച്ചത്. കടിച്ചാല്‍ പൊട്ടാത്ത കുറച്ചു വാക്കുകള്‍ നിറച്ച രണ്ട് മൂന്നു വാചകങ്ങള്‍ ചേര്‍ത്തു എന്തെകിലും എഴുതിയാല്‍ എന്തോ കോപ്പ് ആവും എന്ന് എങ്ങനോ ഞാന്‍ ധരിച്ചു വച്ചു. സമയം കിട്ടുമ്പോള്‍ ഒക്കെ മനസ്സില്‍ തോന്നുന്നതൊക്കെ ഇത്തരത്തില്‍ , കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് ഞാന്‍ എഴുതും. ( എന്തായാലും അങ്ങെനെ കുറെ മലയാളം വാക്കുകളും പ്രയോഗങ്ങളും പഠിച്ചു) അങ്ങനെ ഇരിക്കെയാണ് എന്റെ അടുത്ത ബന്ധുവായ ഒരു ചേച്ചിയുടെ കല്യാണം വന്നത്. എന്റെ വളരെ പ്രിയപ്പെട്ട ഒരു ചേച്ചി ആയിരുന്നു അത്. ചേച്ചിക്കൊരു സമ്മാനം കൊടുക്കണ്ടേ?

ചേച്ചിക്ക് കല്യാണ സമ്മാനമായി കൊടുക്കാന്‍ വേണ്ടി ഞാന്‍ ഒരു ഷോകേസ് ഐറ്റം ഉണ്ടാക്കി. തെര്‍മോകോള്‍ കൊണ്ട് ഒരു ചെറിയ പള്ളി പോലെ ഉണ്ടാക്കി . പിന്നെ ഒരു ഫാന്‍സി സ്റ്റോറില്‍ നിന്നും ഞാന്‍ മനസ്സില്‍ കരുതിയ അളവില്‍ കുറെ കണ്ണാടികള്‍ മുറിച്ചു വാങ്ങിച്ചു. പിന്നെ , ആ തെര്‍മോകോള്‍ പള്ളിയെ ആ കണ്ണാടിക്കൂട്ടില്‍ ആക്കി , ഫെവികോള്‍ കൊണ്ട് ഒട്ടിച്ചു. പിന്നെ അതിന്റെ അകത്തു വയ്ക്കാനായി എന്റെ 'സാഹിത്യ ഭാഷയില്‍ ' ഞാന്‍ ഒരു കത്തും എഴുതി. ( ആ കത്ത് വായിക്കണമെങ്കില്‍ കുറച്ചു നേരം പിടിക്കും. അതുകൊണ്ട് അത് മൊത്തം എഴുതുന്നില്ല...അതിന്റെ കുറച്ചു വരികള്‍ മാത്രം എഴുതാം.) . അതിന്റെ തുടക്കം ഇപ്പ്രകാരം ആയിരുന്നു.

"നിസ്സാര കാര്യങ്ങള്‍ക്ക് പോലും മലവെള്ളപ്പാച്ചില്‍ പോലെ കണ്ണീരൊഴുക്കാന്‍ കഴിയുന്ന എന്റെ പ്രിയപ്പെട്ട ചേച്ചീ ..

പോയ നാളുകളിലെ ചേച്ചിയും, വരും നാളുകളിലെ ചേച്ചിയും തമ്മില്‍ വളരെയധികം അന്തരം കാണുമല്ലോ. പോയ നാളുകളിലെ ചേച്ചിയെക്കുറിച്ചോര്‍ക്കുമ്പോള്‍ , എന്റെ മനസ്സില്‍ ഓടിയെത്തുന്നത് , ചെമ്പട്ടുടുത്ത ആകാശമോ, സിന്ദൂരം ചാര്‍ത്തിയ സന്ധ്യയോ, വമ്പന്‍ മരത്തിന്റെ കൊമ്പില്‍ ചേക്കേറുന്ന വാലാട്ടിപ്പക്ഷിയെയോ ആണ്. വരും നാളുകളിലെ ചേച്ചിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത്, ഭാരം ചുമക്കുന്ന ഭൂമീ ദേവിയെയോ , കൂട്ടിലടച്ച തത്തമ്മയെയോ, കുഞ്ഞിക്കിളിയുടെ വായില്‍ ഭക്ഷണം വെച്ചു കൊടുക്കുന്ന തള്ളക്കിളിയുടെയോ ചിത്രം ആണ്. വരും നാളിലെ ചേച്ചിക്കും, പോയ നാളിലെ ചേച്ചിക്കും തമ്മില്‍ എത്ര തന്നെ അന്തരം ഉണ്ടായാലും, എന്റെ മനസ്സിന്റെ ഒരു കോണില്‍ , കുണുങ്ങി നടക്കുന്ന, തോട്ടാവാടിയായ , ചേച്ചിയ്ക്കായി , തീര്‍ച്ചയായും ഒരു സ്ഥലം കാണും. "

എങ്ങനെ ഉണ്ട് സാഹിത്യം. ? തലയ്ക്കിട്ടു രണ്ടു ഞോണ്ടാന്‍ തോന്നുന്നുണ്ടാവും അല്ലെ? ( ഇതുപോലൊക്കെ എഴുതി, ഞാന്‍ പ്രേമ ലേഖനങ്ങള്‍ വല്ലതും ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കും. അയ്യോ ഇല്ല കേട്ടോ.. അത്രയ്ക്ക് ധൈര്യം ഞാന്‍ ഇതേ വരെ കാണിച്ചിട്ടില്ല. ഉറപ്പായും വിശ്വസിക്കാം ) .

ഈ എഴുതിയത്, ആ സമ്മാനത്തിന്റെ കൂടെ വച്ച കത്തിലെ ഒരു ഭാഗം മാത്രം. ഇതുപോലെ വാക്കുകള്‍ കൊണ്ട് ഗുസ്തി കാട്ടിയ ഒരു വലിയ സാഹിത്യ സൃഷ്ടി ആയിരുന്നു ആ കത്ത്. സമ്മാനം എന്തായാലും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എനിക്കും പെരുത്ത് സന്തോഷമായി. ഒരാഴ്ചത്തെ പ്രയത്നമായിരുന്നു അത്.

കല്യാണം കഴിഞ്ഞു, ഏതാനും മാസങ്ങള്‍ക്കകം, വളരെ വിഷമത്തോടെ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. ഞാന്‍ കൊടുത്ത ആ കത്തില്‍, യാതൊന്നും മനസ്സില്‍ വയ്ക്കാതെ ഞാന്‍ എഴുതി വിട്ട ഒരു വരി, അറം പറ്റി എന്ന്...

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മാനസികമായി നല്ല വിഷമം നേരിടേണ്ടി വന്നു ആ ചേച്ചിക്ക്. സ്വന്തം ഭര്‍ത്താവ് പോലും തുണയ്ക്കായി ഉണ്ടായിരുന്നില്ല. സാധാരണ പൈങ്കിളി കഥകളില്‍ മാത്രം കേട്ടിട്ടുള്ള പോലെ ..ബന്ധുക്കളെ ആരെയും കാണാനോ, സംസാരിക്കാനോ ചേച്ചിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. .. ഏതാണ്ട് തടവറ പോലെ തന്നെ ആയിരുന്നു ചേച്ചിക്ക് ആ വീട്.

കുറെ ഏറെ വര്‍ഷങ്ങള്‍ ആ രീതിയില്‍ മനോ വിഷമം സഹിച്ചു ആ ചേച്ചി കഴിഞ്ഞു. പിന്നെ ..കാലത്തിനു മായ്ക്കാന്‍ പറ്റാത്തതായി ഒന്നും ഇല്ലല്ലോ. വിഷമം വരുമ്പോള്‍ ദൈവത്തോട് കരഞ്ഞു സങ്കടം പറയും. ഏതായാലും, പതുക്കെ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇപ്പോള്‍ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ് ആ ചേച്ചി. വിഷമം സഹിച്ചു ജീവിച്ച ആ അവസ്ഥയില്‍ , ചിലപ്പോഴൊക്കെ കാണുമ്പോള്‍ ചേച്ചി പറയുമായിരുന്നു

" എടാ..ചെക്കാ ...നീ എഴുതിയ പോലെ തന്നെ ...ഞാന്‍ ഒരു കൂടിലടച്ച കിളി ആയിപ്പോയെടാ. .സങ്കടം സഹിക്കാതെ വരുമ്പോള്‍ , ഞാന്‍ നീ ഉണ്ടാക്കിത്തന്ന ആ പള്ളിയില്‍ നോക്കി ഇരുന്നു എത്ര പ്രാവശ്യം കരഞ്ഞിട്ടുണ്ടെന്നറിയാമോ? "

ചേച്ചി പറഞ്ഞ ആ വാക്കുകള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല . മനസ്സുകൊണ്ട് തെറ്റായി ഒന്നും വിചാരിക്കാതെ, ഞാന്‍ എഴുതിക്കൂട്ടിയ ഏതോ കുറെ വാചകങ്ങള്‍, ...അത് അറം പറ്റും എന്ന് ഒരിക്കലും കരുതിയില്ല ..

എന്തായാലും, പിന്നെ ആര്‍ക്കും അങ്ങനെ സമ്മാനങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല . ഉണ്ടാക്കിയാല്‍ . ...ഇതുപോലെ എന്തെങ്കിലും ഒക്കെ എഴുതണം എന്ന് തോന്നിയാലോ? പിന്നെ അതൊക്കെ അറം പറ്റുന്നപോലെ ആയാലോ? എന്തിനാ വെറുതെ?

അനിയത്തിക്കുട്ടിയ്ക്കുള്ള സമ്മാനം അവളോട്‌ തന്നെ ചോദിച്ചിട്ട് വാങ്ങാം ..അതല്ലേ നല്ലത്.

ജോസ്
ബാംഗ്ലൂര്‍
22- മാര്‍ച്ച്‌ -2010

അഭിപ്രായങ്ങളൊന്നുമില്ല: