2010, മാർച്ച് 3

ക്ഷണിക്കപ്പെടാത്ത അതിഥി ...

കഴിഞ്ഞ ആഴ്ച ബാംഗളൂരിലെ കാള്‍ട്ടന്‍ ടവറില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരിച്ചത് ഞാന്‍ അറിയുന്ന ആരും അല്ല. മരിച്ചവരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത സമയത്തും അത് കഴിഞ്ഞും, ഞാന്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു. മരിച്ചത് അപരിചിതര്‍ ആയിരുന്നു എങ്കിലും എനിക്കെന്തുകൊണ്ട്‌ വിഷമം തോന്നി? എനിക്ക് അറിയില്ല ...

ആശുപത്രി പരിസരത്ത് നിന്ന് മരിച്ചവര്‍ക്കും ഗുരുതരമായ പരിക്കേറ്റവര്‍ക്കും വേണ്ടി കരഞ്ഞ പലരും എന്നെപ്പോലെ ഉള്ളവര്‍ ആയിരുന്നു... എന്റെ അതെ പ്രായക്കാര്‍...

എന്നെപ്പോലെ, കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍..

നെയ്തുകൂട്ടിയ സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ട് , ഒരു സൂചന പോലും തരാതെ മരണം തുടച്ചു മാറ്റി. ...

ICU വിന്റെ മുന്നില്‍ നിന്ന് അതൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ഗദ്ഗദം നുരഞ്ഞു പൊങ്ങി ..

മനസ്സില്‍ ഒരുണ്ട് കൂടിയ ആ വിങ്ങല്‍ ഒരു കവിതയായി ഇവിടെ പുനര്‍ ജനിക്കുന്നു....

കാള്‍ട്ടന്‍ ടവറില്‍ മരിച്ചവരുടെ ആത്മാവുകളുടെ നിത്യ ശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട് .......

പുലര്‍ച്ചയ്ക്കടുത്തെങ്ങോ ഒരു കോഴി കൂവി
ജനാലയിലൂടെത്തി സൂര്യന്റെ കിരണങ്ങള്‍
എന്നത്തെപ്പോല്‍ അന്നും ഉണര്‍ന്നു ഞാന്‍
മറ്റൊരു പകലിനെ വരവേല്‍ക്കുവാനായി

മുറിയിലപ്പോഴും മൂടിപ്പുതച്ച്
നിദ്രയിലായിരുന്നെന്‍ മകള്‍ ഗാഥ
ഒരു പകല്‍ മുഴുവന്നുള്ളധ്വാന ശേഷം
നിദ്ര സുഖമുള്ളതാണവള്‍ക്കെന്നും.

ഘടികാര നാദം കേട്ടാറുവട്ടം
സ്നേഹത്തോടെ ഞാന്‍ ശകാരിച്ചവളെ
ജോലിക്ക് പോകാന്‍ സമയമായ് മോളെ
എഴുന്നേറ്റ് തയ്യാറായ് കഴിക്കുവാന്‍ പോരൂ

ഉറക്കം മാറാത്ത കണ്ണും തിരുമ്മി
വീണ്ടും അവള്‍ ഉറങ്ങാന്‍ തുനിഞ്ഞപ്പോള്‍
കൈക്കുമ്പിളില്‍ കുറെ വെള്ളമെടുത്തിട്ട്
കണ്ണില്‍ തളിച്ചു , അവളെ ഉണര്‍ത്താന്‍

പരിഭവത്തോടെന്തോ പുലമ്പിക്കൊണ്ടവള്‍
ഉറക്കമെണീറ്റൂ പുതിയൊരു ദിനത്തിനായ്
അവളുടെ പരിഭവം കണ്ടു പറഞ്ഞു ഞാന്‍
മാറിയില്ലേ നിന്റെ കുട്ടിത്തമിപ്പോഴും

കഴിക്കുവാന്‍ വന്നിരുന്നപ്പോഴും അവള്‍
വീണ്ടും പരിഭവം പറയാന്‍ മറന്നില്ല
ദോശ വേണ്ടായിരുന്നില്ലെന്റെ അമ്മേ
വെള്ളയപ്പം എന്തേ ഉണ്ടാക്കിയില്ലിന്ന്‍

പരിഭവം കണ്ട്, വീണ്ടും ചിരിച്ചു ഞാന്‍
സ്നേഹത്തോലവളുടെ തലയില്‍ തലോടിയി
-ട്ടോതി ഞാന്‍ മോളെ പരിഭവം വേണ്ടാ
അപ്പമുണ്ടാക്കിത്തരും നാളെ നിശ്ചയം

ധ്രിതിയില്‍ എന്തോ കഴിച്ചു കാട്ടിയവള്‍
ജോലിക്ക് പോവാന്‍ തയ്യാറായിറങ്ങി
കെട്ടിപ്പിടിച്ചിട്ടെന്നത്തെയും പോലെ
തന്നെന്റെ കവിളില്‍ അവളൊരു മുത്തം

മുഖത്തേയ്ക്കു വീണ മുടിയിഴകള്‍ കോതി
പുഞ്ചിരിയോടെന്നെ കൈ വീശിക്കാട്ടി
വാതില്‍ തുറന്നവള്‍ ഓടിയിറങ്ങി
ചൊല്ലിയെന്നോടവളൊന്നുറക്കെ

വൈകിട്ട് തയ്യാരായിര്ക്കണം അമ്മേ
ഇന്ന് ഞാന്‍ എത്തും നേരത്തെ തന്നെ
പോകാം നമുക്കിന്നൊരുമിച്ചടുത്തുള്ള
വെള്ള മണലുള്ള കടപ്പുറത്ത്

സമയം പെട്ടന്ന് പോയതറിഞ്ഞില്ല
പകല്ച്ചൂടിന്‍ തീഷ്ണത താണും തുടങ്ങി
ഭക്ഷണം കഴിഞ്ഞിട്ടലസമായിരുന്നപ്പോള്‍
ഇടയ്ക്കെപ്പോഴോ ഞാന്‍ ഉറങ്ങിയും പോയി

ഫോണിന്റെ ശബ്ദം പിന്നെന്നെ ഉണര്‍ത്തി
ഉറക്കച്ചടവോടെ ഫോണെടുത്തപ്പോള്‍
അതില്ക്കൂടെ ഞാന്‍ കേട്ടതൊക്കെയും അന്നെന്റെ
ലോകത്തെ ആകെ കീഴ്മേല്‍ മറിച്ചു

നഗരത്തിലെയൊരു ബഹുനിലക്കെട്ടിടം
അന്ന് വൈകിട്ട് തീ പിടിച്ചത്രേ
കൂടെയുയര്‍ന്ന വിഷപ്പുകയില്പ്പെട്ടു
മരിച്ചവരില്‍ ഒരാള്‍ എന്‍ മകളത്രേ

പ്രജ്ഞയറ്റവിടെ നിന്നു കുറെ നേരം
കരയുവാന്‍ പോലും കഴിഞ്ഞില്ലെനിക്കപ്പോള്‍
സത്യമോ മിഥ്യയോ കേട്ടതെന്നറിയാതെ
ഫോണും പിടിച്ചങ്ങവിടങ്ങിരുന്നു ഞാന്‍

രാവിലെയെന്നോടവള്‍ യാത്ര പറഞ്ഞപ്പോള്‍
അവസാന യാത്രാമൊഴിയാവും അതെന്നും
ഇനിയവള്‍ ഒരിക്കലും തിരികെ വരില്ലെന്നും
സ്വപ്നത്തില്‍ പോലും ഞാന്‍ കരുതീല

ഒരു മാത്ര കൊണ്ടെന്റെ ലോകം ശൂന്യമായ്
കൊച്ചു സന്തോഷങ്ങള്‍ നിറഞ്ഞയെന്‍ ജീവിതം
ശിഥിലമാക്കാന്‍ അവനെന്തിനെത്തി?
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ

പട്ടില്‍ പൊതിഞ്ഞയവളുടെ ദേഹത്ത്
അലമുറയിട്ടു കരഞ്ഞുമ്മ വയ്ക്കവേ
പ്രജ്ഞയറ്റൂവെനിക്കൊട്ടേറെ നേരം
നിര്‍ജീവമായ് ഞാനൊരു ശവം പോലെ

എല്ലാം കഴിഞ്ഞിട്ടൊടുവിലവളുടെ
ചിതയിലെ നാളങ്ങള്‍ അണയാന്‍ തുടങ്ങുമ്പോള്‍
കണ്ണീരുണങ്ങിയ കണ്ണുകളോടെ ഞാന്‍
അവിടവളെത്തേടി , വൃഥാ അപ്പോഴും

ഇനിയും വെളുപ്പിന് സൂര്യനുദിക്കുമ്പോള്‍
സ്നേഹത്തോടെ ഞാന്‍ ആരെ ശകാരിക്കും
കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തിട്ട്
ആരെ ഞാന്‍ ഉണര്‍ത്തും പുതിയ പകലിനായ്

മൃത്യുവേ നീയെന്തിനെത്തിയെന്‍ വീട്ടില്‍
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ
അത്രമേല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍
പകരമെന്‍ ജീവന്‍ എടുക്കാത്തതെന്തേ

ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയിട്ടില്ല
മനസ്സിന്റെ നീറ്റല്‍ ശമിക്കുന്നുമില്ല
നിറകണ്ണോടെന്നാലും കേഴും ഞാനീശ്വരാ
ശാന്തിയേകണേ എന്‍ മകളുടെയാത്മാവിന്


ജോസ്
ബാംഗ്ലൂര്‍




Protected by Copyscape Web Copyright Protection Software

1 അഭിപ്രായം:

ഒഴാക്കന്‍. പറഞ്ഞു...

എന്‍റെ ആദരാന്ജലികള്‍!