2011, ഫെബ്രുവരി 12

മീനാ കുമാരിയും, മോണാ ലിസയും പിന്നെ കുറെ കവിതകളും ...


എന്‍റെ ഒരു നോട്ടു ബുക്ക്‌ കളഞ്ഞുപോയി. പഴയ പേപ്പറുകള്‍ വച്ചിരുന്നതിന്‍റെ കൂടെ ഇരുന്നത് ആക്രിക്കച്ചവടക്കാരന് എടുത്തു കൊടുത്തു കാണണം. ഒരു നോട്ട് ബുക്ക്‌ പോയതിനു എന്തിനിത്ര വിഷമിക്കണം എന്ന് ചോദിച്ചാല്‍...അത് വെറും നോട്ട് ബുക്ക്‌ അല്ലായിരുന്നു സുഹൃത്തേ...എന്നെ സംബധിച്ചിടത്തോളം ഒരു നിധി തന്നെ ആയിരുന്നു...കുട്ടിക്കാലത്ത് കുറിച്ചിട്ട കുറെ കവിതകള്‍...അഞ്ചാം ക്ലാസ് മുതല്‍ എഴുതിയവ...ബാലരമയിലും പൂമ്പാറ്റയിലും മറ്റും പ്രസിദ്ധീ കരിക്കാന്‍ എഴുതി നോക്കിയ കവിതകള്‍.(ഒന്നും പ്രസിദ്ധീകരിച്ചില്ല )..ഒന്ന് രണ്ടു കഥകളും...ഒക്കെ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ ആക്കാം എന്ന് കരുതി നാട്ടില്‍ പോയപ്പോള്‍ എടുത്തുകൊണ്ടു വന്നതാണ്. അതാണ്‌ നഷ്ടമായത്.

പൈസ കളഞ്ഞുപോയാല്‍ വീണ്ടു ഉണ്ടാക്കാം.. പക്ഷെ ആ ബുക്ക്‌ കളഞ്ഞുപോയപ്പോള്‍ നഷ്ടമായത്, ഓര്‍മ്മയുടെ തേരിലേറി കുഞ്ഞിക്കാലത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റാണ്. ഞാന്‍ എവിടെയൊക്കെയോ പേപ്പറുകളില്‍ കുത്തിക്കുറിച്ചിട്ട ആ കവിതകള്‍, എന്‍റെ മൂത്ത ചേച്ചിയാണ് വളരെ നല്ല അക്ഷരത്തില്‍ ഒരു കൊച്ചു ഡയറിയില്‍ കുറിച്ചിട്ടത്‌.

ഭാഗ്യത്തിന്, അതിലെ മൂന്നാല് കവിതകള്‍ ഞാന്‍ എന്‍റെ ഡിജിറ്റല്‍ ക്യാമറ കൊണ്ട് പകര്‍ത്തി വച്ചിട്ടുണ്ട്. അതൊക്കെ ഒന്ന് വായിച്ചപ്പോള്‍ തന്നെ ഒരു രസം തോന്നി. ബാക്കി പിന്നെ ചെയ്യാം എന്ന് കരുതി ഇരിക്കവേ ആണ് ആ ബുക്ക്‌ നഷ്ടമായത്.

ഇത്തരത്തിലെ നഷ്ടത്തിന്റെ കഥ പറയുമ്പോള്‍ ഓര്‍മ്മ വരുന്ന മറ്റു ചില നഷ്ടങ്ങള്‍ കൂടി ഉണ്ട്..മീന കുമാരിയുടെ... കരിഷ്മാ കപൂരിന്‍റെ , ഐശ്വര്യ റായിയുടെ ... (സുന്ദരി പെണ്ണുങ്ങള്‍... നഷ്ടം...ഇതൊക്കെ പറയാന്‍ ഇവനാരെടാ..വല്ല കാസനോവയോ റോമിയോയോ മറ്റോ ആണോ? ...അങ്ങനെ ഒന്നും വിചാരിക്കരുതേ.. ഞാന്‍ പാവമാണേ. ഞാന്‍ പറയാന്‍ പോകുന്നത് വെറും പടങ്ങളെ കുറിച്ചാണേ )

രാജാ രവി വര്‍മ്മയുടെ പടങ്ങളില്‍ നിന്നും ആവേശം കൊണ്ടാവാം, ഞാനും കുഞ്ഞിലെ മുതല്‍ മതിലിലും പേപ്പറിലും ഒക്കെ ഏതെങ്കിലും വരക്കുമായിരുന്നു..
അന്നൊക്കെ വരയ്ക്കാന്‍ ഹരം ദൈവങ്ങളെയും, സൂപ്പര്‍ ഹീറോകളെയും(ഫാന്റ്റം , മാന്‍ഡ്രെ ക്ക്, സൂപ്പര്‍ മാന്‍ , ബാറ്റ് മാന്‍ ) ഒക്കെയായിരുന്നു. ദൈവങ്ങളില്‍ ഏറ്റവും ഇഷ്ടം ശ്രീ കൃഷ്ണനെയും ഹനുമാനെയും ആയിരുന്നു. ( അത് സ്വഭാവത്തിന്‍റെയും മുഖ ലക്ഷണത്തിന്‍റെയും ഗുണം ആണെന്ന് ചില കള്ള $%$£$**% കള്‍ പറയാറുണ്ട്‌).

അപ്പോഴും എനിക്കിഷ്ടം പെന്‍സില്‍ കൊണ്ട് വരയ്ക്കുന്നതായിരുന്നു. ഇപ്പോഴും. വാട്ടര്‍ കളര്‍ കൊണ്ട് പയറ്റി നോക്കിയെങ്കിലും അത് എന്തോ എനിക്ക് പറ്റിയതല്ല എന്ന് തോന്നി.

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് കുറെ ഏറെ വരച്ചു. കുറച്ചൊക്കെ, വീട്ടില്‍ ഏതോ പെട്ടിക്കകകത്തു ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. കോളേജില്‍ ആയപ്പോള്‍ സയന്‍സ് പഠനത്തിന്‍റെ തിരക്കില്‍ വരപ്പും എഴുത്തും ഒക്കെ കുറച്ചു പുറകിലോട്ടു പോയി. പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു വൈകുന്നേരം, എവിടുന്നോ ഉള്‍ക്കൊണ്ട ഒരു പ്രചോദനം, എന്നെക്കൊണ്ട് ഒരു പടം വരപ്പിച്ചു...മഹാനായ ഡാവിഞ്ചിയുടെ , പേര് കേട്ട ചിത്രം... മോണാ ലിസ. എന്‍റെ ഓലപ്പുരയിലെ, കുടുസായ പഠന മുറിയിലെ, നാല്പതു വാട്ട് ബള്‍ബിന്‍റെ വെളിച്ചത്തില്‍ നാലഞ്ച് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നു ഞാന്‍ അത് വരച്ചു. വരച്ചതെവിടെയെന്നോ.. മതിലില്‍...

നല്ല പണിപെട്ട്, വരച്ചു കഴിഞ്ഞപ്പോള്‍ ഒരു അഭിമാനം തോന്നി ( കോപ്പി അടിച്ചു വരച്ച എനിക്ക് ഇത്ര സന്തോഷം തോന്നി എങ്കില്‍, മോണാ ലിസയെ വരച്ച ഡാവിഞ്ചിയുടെ സന്തോഷം എത്ര ആയിരുന്നിരിക്കും) .

പക്ഷെ പിന്നീടാണ് ഒരു കാര്യം മനസ്സിലായത്‌. മതിലില്‍ വരച്ച ആ ചിത്രം ഒരിക്കലും എനിക്ക് സൂക്ഷിച്ചു വയ്കാന്‍ ആവില്ല. പഴയ ആ വീടിന്‍റെ മതിലുകള്‍ ഇപ്പോഴേ വിണ്ടു പൊട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ പുതിയ വീട്ടിലേക്കു താമസം മാറിക്കഴിഞ്ഞു. പഴയ വീട് എത്ര നാള്‍ അങ്ങനെ കാണും എന്നും അറിയില്ല. എന്തായാലും, ആ പടത്തിനെ ഓര്‍ക്കാനായി, എന്‍റെ അളിയന്‍, അദ്ദേഹത്തിന്‍റെ ഡിജിറ്റല്‍ ക്യാമറയില്‍ അതിന്റെ ഒരു പടം എടുത്തു തന്നു...ഓര്‍മ്മയ്ക്കായി.

അത് പോലെ തന്നെയായിരുന്നു മറ്റു ചില പടങ്ങളും. റൂര്‍ക്കിയില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത്, ഹോസ്റ്റ്ലിലെ മതിലില്‍ ഞാന്‍ കരിഷ്മാ കപൂറിനെയും, ഐശ്വര്യ റായിയും, മീനാ കുമാരിയും വരച്ചിട്ടു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്കെച്ച് മീനാ കുമാരിയുടെതായിരുന്നു. ഒരു ശനിയാഴ്ച രാത്രി ഉറക്കം കളഞ്ഞു നാലഞ്ചു മണിക്കൂര്‍ ഇരുന്നു വരച്ചതാണ് മീനാ കുമാരിയെ. ..ഒരു സൌന്ദര്യത്തിന്റെ നിറ കുടം അല്ലായിരുന്നോ മീനാ കുമാരി. മനോഹരമായ കണ്ണുകളും ചുണ്ടുകളും. അതൊക്കെ അതെ പടി ചിത്രത്തില്‍ പകര്‍ത്താന്‍ ഞാന്‍ കുറെ ഏറെ സമയം കൂടുതല്‍ ചിലവഴിച്ചു. പക്ഷെ, എന്‍റെ സൃഷ്ടിയെ അഭിമാന പൂര്‍വ്വം നോക്കിക്കണ്ട് കൊതി തീരും മുന്‍പേ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി.

എന്‍റെ റൂമില്‍ വരുന്ന ഓരോ സുഹൃത്തും, മീനാ കുമാരിയുടെ പടത്തില്‍, ആ മാദകത്വം തുളുമ്പുന്ന ചുണ്ടുകളില്‍ ഉമ്മ വയ്കാന്‍ തുടങ്ങി. ഓരോരുത്തന്മാര്‍ വന്നു ഉമ്മ വയ്ക്കുമ്പോഴും..പടത്തിന്‍റെ ചുണ്ടിന്‍റെ ഭാഗം മായാന്‍ തുടങ്ങും. വേദനയോടെ ഞാന്‍ പറയും

'എടാ ..എടാ..മച്ചാ..ദ്രോഹിക്കാതെടെയ്... എത്ര നേരത്തെ പണി ആണെന്നറിയാമോ? '

ആരും പക്ഷെ കൂട്ടാക്കില്ല. വരുമ്പോഴും പോകുമ്പോഴും ഓരോരോ ഉമ്മ...അതാവും സ്റ്റൈല്‍. അവന്മാര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ വീണ്ടും അവിടം വരച്ചു ശരിയാക്കും. ശല്യം സഹിക്കാതെ വന്നപ്പോള്‍ പടത്തിന്‍റെ മുകളില്‍ ഞാന്‍ ഒരു പോളിത്തീന്‍ പേപ്പര്‍ ഒട്ടിച്ചു. എന്നാലും അതിന്‍റെ മുകളില്‍ കൂടെ അവന്മാര്‍ ഉമ്മ വയ്ക്കുമായിരുന്നു.

അന്നൊന്നും എന്‍റെ കയ്യില്‍ ക്യാമറ ഇല്ലായിരുന്നു. അത് കാരണം ഒരു പടം എടുത്തു വയ്ക്കാന്‍ പോലും കഴിഞ്ഞില്ല. മതിലില്‍ വരയ്ക്കുന്നതിനു പകരം പേപ്പറില്‍ വരചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിക്കുമായിരുന്നു. (പക്ഷെ , മതിലില്‍ വരയ്ക്കുന്നതിനു ഒരു ത്രില്ല് തന്നെ ആണേ )

ആ വര്‍ഷം വേനല്‍ അവധിക്കു നാട്ടില്‍ പോയിട്ട് തിരികെ വന്നപ്പോള്‍ ശരിക്കും വിഷമം വന്നു. മീനാ കുമാരിയുടെ പടത്തിന്‍റെ മുകളിലൂടെ ഹോസ്ടല്‍ ജോലിക്കാര്‍ ഒരു കോട്ട് പെയിന്ടടിച്ചു കളഞ്ഞു .

അതില്‍പ്പിന്നെ മതിലില്‍ വരച്ചിട്ടില്ല. പേപ്പറിലെ വരയ്ക്കാറുള്ളൂ . ഒന്നുമില്ലെങ്കിലും, വയസ്സു കാലത്ത് ഒന്നെടുത്തു നോക്കാമല്ലോ..ആയ കാലത്ത് ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തു സമയം കളയുന്ന സമയത്ത് . (അത് വരെയൊക്കെ ജീവിച്ചിരുന്നാല്‍.. പറയുമ്പോള്‍ അതും പറയണമല്ലോ )


ജോസ്
ബാംഗ്ലൂര്‍
13- feb-2011

2 അഭിപ്രായങ്ങൾ:

Satheesh Haripad പറഞ്ഞു...

ഓർമ്മകളെ താലോലിക്കാൻ ഇങ്ങനെ ചില ബിം‍ബങ്ങൾ ഓരോരുത്തർ‍ക്കും ഉണ്ടാവും. ലളിതമായ ഹൃദയസ്പർശിയായ ആഖ്യാനം.
satheeshharipad.blogspot.com

BIG B പറഞ്ഞു...

DEar Jose...
This is the first time i am reading your blog. excellent.. i am also in banglaore can you just give me call my no is 9739992021