2011, ഫെബ്രുവരി 6

നാക്കേ സൂക്ഷിക്കണേ...


ചിലരുടെ ചില സമയത്തുള്ള സംസാരം കേട്ടാല്‍ വളരെ നിഷ്കളങ്കം ആണെന്നെ തോന്നൂ. പക്ഷെ അത് വേണ്ടാത്ത ചില സന്ദര്‍ഭങ്ങളില്‍ ആണെങ്കിലോ? പൊല്ലാപ്പിന്‍റെ പൂരം ആവാം പിന്നെ. നമ്മുടെ കഥാ നായകന് പറ്റുന്നതും അത് തന്നെ.

പരമേശ്വരന്‍ പിള്ള. അതാണ്‌ നമ്മുടെ കഥാ നായകന്‍റെ പേര്. പ്രായം നാല്‍പ്പതിനു അടുപ്പിച്ചു വരും. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്ക് ആണ്. ആളൊരു പാവവും, പരോപകാരിയും ഒക്കെ ആണ്. ചിലര്‍ പരമൂ എന്നും, മറ്റു ചിലര്‍ പരമു അണ്ണാ എന്നും അയാളെ വിളിക്കും.

ഒരിക്കല്‍ പരമുവിന്‍റെ ഒരകന്ന ബന്ധത്തിലെ ഒരു അപ്പൂപ്പന്‍ ഇഹലോക വാസം വെടിഞ്ഞു. ആ സമയത്ത് പരമു കുടുംബവുമായി ഊട്ടിയില്‍ ആയിരുന്നു...പിള്ളേരുടെ അവധിക്കാലം ആഘോഷിച്ചുകൊണ്ട്. ഊട്ടിയില്‍ ഇരിക്കുമ്പോള്‍ തന്നെ പരമു കാര്യം അറിഞ്ഞെങ്കിലും, വന്നില്ല. ഉടനെ തിരിച്ചാലും അടക്കമൊക്കെ കഴിഞ്ഞേ നാട്ടില്‍ എത്തുകയുള്ളൂ. പിന്നെ ഓടിപ്പിടച്ച്‌ വന്നിട്ട് കാര്യമില്ലല്ലോ. എന്നാപ്പിന്നെ തിരികെ ചെന്നിട്ടു മരണ വീട്ടില്‍ പോകാം എന്ന് പരമു കരുതി.

ഊട്ടിയില്‍ നിന്നും വന്ന ശേഷം പരമു മരണ വീട്ടില്‍ പോയി. മരിച്ച വല്യപ്പന്‍റെ മകന്‍ , ഒരു കാര്‍ന്നോര്‍ , മുഖത്ത് കുറച്ചു നീരസത്തോടെ ആണ് പരമുവിനെ എതിരേറ്റത്.

" ആ.. പരമുവോ..നീ ഊട്ടിയില്‍ ഉല്ലസിക്കുകയല്ലായിരുന്നോടെയ് ? മരിച്ച വിവരം നിന്നെ ഉടനെ തന്നെ അറിയിച്ചതല്ലേ? വരാമായിരുന്നില്ലെടെയ് ?

പാവം പരമു. ഭയ ഭക്തി ബഹുമാനത്തോടെ, മറ്റൊന്നും വിചാരിക്കാതെ പറഞ്ഞു.

"ഇത്തവണ സമയത്തെത്താന്‍ പറ്റിയില്ല അമ്മാവാ. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും വരും "

കാര്‍ന്നോര്‍ ഒന്ന് ഞെട്ടി. പരമുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയ ശേഷം പറഞ്ഞു

" നീ എന്‍റെ പെലവിളി കണ്ടിട്ടേ അടങ്ങൂ അല്ലേടെയ്? "

വീടിലുണ്ടായിരുന്ന മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് പരമു കാര്‍ന്നോരുടെ ദേഷ്യത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ .

പിന്നെ പരമുവിന് അക്കിടി പറ്റിയത് മറ്റൊരു മരണത്തിനാണ്. ഓഫിസിലെ ഒരു സഹ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് ഒരു വാഹന അപകടത്തില്‍ മരിച്ചു പോയി. ആ സ്ത്രീ വാര്‍ത്ത അറിഞ്ഞത് ഓഫീസില്‍ ഇരിക്കുമ്പോഴാണ്. അവര്‍ വാവിട്ടു കരയുന്ന സമയത്ത്, പരമു അവരെ ആശ്വസിപ്പിക്കാന്‍ ചെന്നിട്ടു പറഞ്ഞു

"കരയാതെ സരസു..പോട്ടെ സാരമില്ല " (കൊച്ചു കുട്ടികള്‍ കയ്യോ കാലോ മുറിഞ്ഞിട്ടു കരയുമ്പോള്‍, അവരെ ആശ്വസിപ്പിക്കാന്‍ പറയുന്ന പോലെ പരമു പറഞ്ഞു)

"എന്‍റെ കെട്ടിയോന്‍ പോയത് സാരമിലെന്നു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി പരമു അണ്ണാ.. ? "

അലമുറയിട്ടു വിളിക്കുന്നതിനിടെ സരസു പരമുവിന്‍റെ നേരെ അലറിക്കൊണ്ട്‌ ചോദിച്ചു

" ശേ..നിങ്ങളിടെന്താപ്പാ ഈ പറയണേത് ? ഇപ്പൊ അവരൂടി പറയേണ്ടത് ഇതാണാപ്പാ ? നിങ്ങള് വരീന്‍ "

കാഷ്യര്‍ മോയ്തൂട്ടി പരമുവിനെ അവിടുന്ന് തക്കത്തില്‍ മാറ്റി. അതിനാല്‍ വേറെ അധികം ആരും അറിഞ്ഞില്ല പരമുവിന്‍റെ നാക്കിന്‍റെ പിഴ. പാവം പരമു വേറൊന്നും മനസ്സില്‍ വിചാരിച്ചല്ല പറഞ്ഞത്. പക്ഷെ അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോ? പറയേണ്ടിടത്ത് പറയേണ്ടതല്ലേ പറയാവൂ.

പിന്നത്തെ അക്കിടി പറ്റിയതും മരണ വാര്‍ത്തയുടെ തുടര്‍ച്ചയായാണ്. പരമുവിന്‍റെ കൂടെ ജോലി ചെയ്ത ഒരു സുബ്രമണ്യന്‍ എന്ന ഒരാള്‍, രണ്ടു വര്‍ഷം മുന്‍പേ മറ്റൊരു ഡിവിഷനിലേക്ക് മാറ്റം വാങ്ങി പോയി. പിന്നത്തെ രണ്ടു വര്‍ഷം അയാളുമായി അധികം കാണാനോ സംസാരിക്കാനോ പരമുവിന് പറ്റിയിട്ടില്ലായിരുന്നു. കൂടെ ജോലി ചെയ്ത സമയത്തും അവര്‍ തമ്മില്‍ നല്ല രസത്തില്‍ അല്ലായിരുന്നു.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ പരമു ഒരു വാര്‍ത്ത അറിഞ്ഞു. കരമന ഡിവിഷനിലെ സുബ്രമണ്യം ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു എന്ന് . ഇത് കേട്ട പരമുവിന് നല്ല വിഷമം ആയി. ഒന്നുമില്ലെങ്കിലും കുറെ നാള്‍ കൂടെ ജോലി നോക്കിയ ആള്‍ അല്ലെ. പക്ഷെ വാര്‍ത്തയുടെ വിശദാംശം അറിയാനോ മരണ വീട്ടില്‍ പോകാനോ ഒന്നും പരമു മെനക്കെട്ടില്ല. ജോലിത്തിരക്കാവാം കാരണം. അതിനാല്‍, യഥാര്‍ത്ഥത്തില്‍ മരിച്ചത് മറ്റൊരു സുബ്രമണ്യം ആയിരുന്നു എന്ന കാര്യം പരമു അറിഞ്ഞില്ല.

അങ്ങനെ ഇരിക്കെ, ഒരു ദിവസം റോഡില്‍ വച്ച് , പരമു പഴയ സഹ പ്രവര്‍ത്തകനായ സുബ്രമണ്യത്തെ കണ്ടു . പെട്ടന്ന് ഞെട്ടിയ പരമു അത്ഭുതത്തോടെ ചോദിച്ചു.

" സുബ്ബൂ..നീ മരിച്ചു പോയില്ലെടെയ്? നീ എങ്ങനെ ....? "

പെട്ടന്ന് അബദ്ധം മനസ്സിലായെങ്കിലും, വീണ്ടും പരമു പറഞ്ഞു..

" നീ മരിച്ചു പോയന്നാണല്ലോടെയ് ഞാന്‍ കേട്ടത്. അപ്പം നീയല്ല അല്ലെ മരിച്ചത്?"

പണ്ടേ പരമുവിനോട്‌ ചൊരുക്കുള്ള സുബ്രമണ്യം പറഞ്ഞു.

"ഞാന്‍ പയറ് പോലെ നടക്കുന്നത് കണ്ടിട്ട് നിനന്ക്ക് സഹിക്കുന്നില്ല. അല്ലേടാ ... "$^%^^&$£%* (പിന്നെ ചേര്‍ത്തു പറഞ്ഞത് തെറി. ഇവിടെ എഴുതാന്‍ കൊള്ളില്ല )

ഒന്ന് തിരിഞ്ഞു നോക്കി, ഈ നടന്നതൊന്നും ആരും അറിഞ്ഞില്ല എന്ന് ഉറപ്പു വരുത്തി, പരമു സ്ഥലം കാലിയാക്കി എന്നാണു സുബ്രമണ്യത്തിന്‍റെ കൂട്ടുകാര്‍ വഴി ഞാന്‍ അറിഞ്ഞത്.

ഇങ്ങനെ അബദ്ധം പറയുന്ന പരമുവിനെ ചൊടിപ്പിച്ച ഒരു സംഭവം ഉണ്ടായി. കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്ന പോലെ.

പരമുവിന് എന്തോ പ്രശ്നം വന്ന് വയറു കേടായി. അത് മൂത്ത് വയറിളക്കവും ശര്‍ദ്ദിലും പിന്നെ വേറെ എന്തൊക്കെയോ ആയി. അവസാനം ആശുപത്രിയില്‍ I. C. Uവില്‍ കൊണ്ട് കിടത്തി. മൂന്നാല് ദിവസം അവിടെ കിടന്ന ശേഷം പിന്നെ വാര്‍ഡിലേക്കും മാറ്റി. ഒന്നും കഴിക്കാന്‍ പറ്റാതെ പരമു ഒരു കോലം ആയായിരുന്നു . എന്നാലും പരമുവിന്‍റെ വാച്ചകമടിക്കൊന്നും ഒരു കുറവും ഇല്ലായിരുന്നു. വാര്‍ഡിലുള്ള നഴ്സ് പെണ്‍പിള്ളേരോട് വാചകമടിച്ചു അയാള്‍ സമയം കളഞ്ഞു. നഴ്സുമാര്‍ക്കൊക്കെ 'പരമു അണ്ണനെ' ഇഷ്ടമായി. ഡിസ്ചാര്‍ജ് ചെയ്യാന്‍ സമയം ആയപ്പോള്‍ ഒരു നഴ്സ് സങ്കടത്തോടെ പറഞ്ഞു..

"അയ്യോ പരമു അണ്ണാ..പോവാണോ? ഇനി വരുമ്പോള്‍ നല്ല ആരോഗ്യമൊക്കെ വച്ചിട്ട് വരണേ? "

വീണ്ടും I.C.U വിലും മറ്റും വന്ന് കിടക്കുന്ന കാര്യം ആണ് നഴ്സ് കൊച്ച് പറഞ്ഞത് എന്നോര്‍ത്തപ്പോള്‍ പരമു ഒന്ന് ചൊടിച്ചു.

"കൊച്ചെ.. എന്നെ തെക്കോട്ട്‌ എടുക്കുന്നത് കാണാന്‍ തന്നെ നീ ഇരിക്കണത് ? "

"അയ്യോ..അണ്ണാ അങ്ങനെ ഓര്‍ത്തല്ല ഞാന്‍ പറഞ്ഞത്" അബദ്ധം മനസ്സിലാക്കിയ നഴ്സ് കൊച്ചു തടി തപ്പാന്‍ നോക്കി.

"അങ്ങനെ അല്ലെങ്കില്‍ പിന്നെ എങ്ങനെ? " പരമു വിട്ടില്ല. പിന്നെ പരമുവിന് തന്നെ തോന്നിക്കാണണം..തന്നെപ്പോലെ തന്നെ മറ്റു പലരും ഉണ്ടെന്നു.

ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒന്നേ എന്നോട് പറയാന്‍ തോന്നിയുള്ളൂ...
" പൊന്ന് നാക്കേ ...സൂക്ഷിക്കണേ? "



ജോസ്
ബാംഗ്ലൂര്‍
6- Feb- 2011

Protected by Copyscape Web Copyright Protection Software

അഭിപ്രായങ്ങളൊന്നുമില്ല: