2010, ജൂൺ 20

ഒരു ചെറിയ തെറ്റിന്റെ ശിക്ഷ ...


നമ്മളില്‍ തെറ്റ് ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? തീര്‍ച്ചയായും ഉണ്ടാവില്ല. ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ ഉടനെ അല്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും കിട്ടും എന്ന് ഉറപ്പാണ്. (ചിലര്‍ പറയും തെറ്റിന്റെ ശിക്ഷ ഈ ജീവിതത്തിനുള്ളില്‍ കിട്ടിയില്ലെങ്കില്‍, മരണ ശേഷം, ന്യായ വിധിയുടെ ദിവസം കിട്ടുമത്രേ. ശരിയാണോ എന്നെനിക്കറിയില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല )

ഇന്ന് രാവിലെ നല്ല ശ്വാസം മുട്ടലെടുത്തു ലീന അസ്വസ്ഥത കാണിച്ചപ്പോള്‍, ഞാന്‍ ഉടനെ തന്നെ അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. അത്യാഹിത വിഭാഗത്തില്‍ നിന്നും ഡോക്ടര്‍ അവളെ ഡയാലിസിസ് യൂനിട്ടിലേക്ക് റെഫര്‍ ചെയ്തു. ഈ ആഴ്ച ഇത് അഞ്ചാമതാണ് ഡയാലിസിസ് ചെയ്യുന്നത്.

നേരത്തെ ഡയാലിസിസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത പേടി ആയിരുന്നു. ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്യുന്ന ഒരു ലാഘവത്തോടെ അല്ലെ ലീന ഡയാലിസിസിനു പോവുന്നത്.

ഡയാലിസിസ് യൂണിറ്റിന്റെ വെളിയില്‍ ഇരുന്നു, ഏകാന്തതയില്‍ എന്നെ വേട്ടയാടുന്ന വിചാര വികാരങ്ങളുമായി മല്ലിടവേ , ഞാന്‍ ഓര്‍ത്തു..

"ദൈവമേ...ഒരു ചെറിയ തെറ്റിന്റെ ശിക്ഷ ഇത്ര കഠിനമോ? "

മൂന്നു വര്‍ഷം മുന്‍പ്, ലീനയ്ക്ക് കിഡ്നി പ്രശ്നം ഉണ്ടെന്നു കണ്ടെത്തിയത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പിഷാരടി ആയിരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനത്തിന്റെ ഒരു അളവ് കോലായ ക്രിയാട്ടിനിന്‍ എന്ന രക്ത പദാര്‍ഥത്തിന്റെ അളവ് അന്ന് 1.8 ആയിരുന്നു. ( സാധാരണ അത് 1.4 വരെയേ സ്ത്രീകളില്‍ ആകാവൂ)

ആ സമയം പിഷാരടി സാറിന്റെ ചികിത്സയില്‍ ഇരിക്കവേ, ഞാന്‍ കാട് കയറി ചിന്തിച്ച് സാറിനോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.

"ലീനയ്ക്ക് എപ്പോഴെങ്കിലും ഡയാലിസിസ് ചെയ്യേണ്ടി വരുമോ?"
"എപ്പോഴെങ്കിലും ട്രാന്‍സ്പ്ലാന്റിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമോ? "
"ഈ അസുഖം ശരിക്കും ഭയക്കേണ്ട അവസ്ഥയിലേക്ക് മാറുമോ? "
'ഈ അവസ്ഥയില്‍ പ്രെഗ്നന്സി ആയാല്‍ കുഴപ്പമല്ലേ ?

ഡോക്ടര്‍ അതിനൊക്കെ ചുരുങ്ങിയ വാക്കുകളില്‍ ഉത്തരം തന്നു.

" അങ്ങനെ ഒന്നും ആലോചിക്കേണ്ട ആവശ്യമേ ഇല്ല . അതൊന്നും വേണ്ടി വരുന്ന ഒരു അവസ്ഥയിലെ അല്ല ലീന. ഒക്കെ കുറഞ്ഞ ശേഷം പ്രെഗ്നന്സിയെക്കുറിച്ച് ആലോചിക്കാവുന്നത്തെ ഉള്ളൂ "

അങ്ങനെ ഡോക്ടറിന്റെ ആശ്വാസ വാക്കുകള്‍ കേട്ടു , ഞങ്ങള്‍ ബാംഗ്ലൂരിലെ ഞങ്ങളുടെ ജീവിതം തുടര്‍ന്നു. അങ്ങനെ ഇരിക്കെ ലീന ഒരു നാള്‍ എന്നോട് ചോദിച്ചു

" അച്ചാച്ചാ ..ഞാന്‍ ഇവിടെ അടുത്തുള്ള ഒരു പ്രാര്‍ഥനാ ഗ്രൂപ്പില്‍ പൊയ്ക്കോട്ടേ? "

അത് വളരെ നിര്‍ദോഷകരമായ ഒരു ആവശ്യമായെ ഞാന്‍ അന്ന് കണ്ടുള്ളൂ. പക്ഷെ അത് ഞങ്ങളുടെ ജീവിതത്തിനെ കീഴ്മേല്‍ മറിക്കാന്‍ പോകുന്ന ഒന്നാണ് എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

എന്റെ സമ്മതം വാങ്ങിയ ശേഷം, ലീന ഞായറാഴ്ചകളില്‍ ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകാന്‍ തുടങ്ങി.
പല പല ബഹു രാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന, നല്ല വിദ്യാഭ്യാസം ഉള്ള ആളുകള്‍ ആയിരുന്നു ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

യേശു ക്രിസ്തുവിനെ നല്ല വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ എല്ലാ കഷ്ടപ്പാടുകളും മാറും എന്നും, അതിലുപരി, ഡോക്ടരിന്റെയോ, മരുന്ന്കളുടെയോ ഒന്നും ആവശ്യം ഇല്ല എന്നും അക്കൂട്ടര്‍ വിശസിച്ചു. അവിടത്തെ ഒരു പാസ്റ്റര്‍ അങ്ങനെ ശസ്ത്രക്രിയ പോലും ചെയ്യാതെ വെറും പ്രാര്‍ത്ഥനയിലൂടെ , തലച്ചോറില്‍ വന്ന ഒരു ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടത്രേ.

ഒരു നേതാവിന്റെ കഴിവുകള്‍ എല്ലാം ഉള്ള ഒരാള്‍ക്ക്‌, അയാളുടെ പ്രവര്‍ത്തികളിലും വാക്കുകളിലും കൂടെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് പിന്നെ നടന്ന സംഭവങ്ങള്‍.

പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകാന്‍ തുടങ്ങിയ ലീന, മരുന്നൊന്നും കഴിക്കാതെ തന്നെ എല്ലാം ശരിയാകും എന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്നു. ഞാന്‍ അതറിഞ്ഞപ്പോള്‍ തന്നെ കുറെ വൈകിപ്പോയി. . കിഡ്നി പ്രശ്നത്തിനുള്ള മരുന്ന്, രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്ന്, രക്തം കട്ട പിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മരുന്ന്, ഇങ്ങനെ ഒഴിച്ച് കൂടാന്‍ പറ്റാത്ത എല്ലാ മരുന്നുകളും ലീന ഒറ്റയടിക്ക് നിര്‍ത്തി.

'കര്‍ത്താവായ ദൈവം എന്നെ സുഖപ്പെടുത്തി കഴിഞ്ഞു. മരുന്നിന്റെ ഒന്നും ആവശ്യം ഇനി ഇല്ല"
ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍, ലീനയുടെ മറുപടി ഇതായിരിക്കും. അത്രയ്ക്ക് ഉറച്ചതായിരുന്നു ആ വിശ്വാസം.

അതെ സമയം, ഇതേ പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഉള്ളവര്‍, അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ ആശുപത്രിയും ഡോക്ടരിനെയും ആശ്രയിച്ചപ്പോള്‍ ഞാന്‍ ലീനയെ താക്കീതു ചെയ്തു. ...തെറ്റായ വിശ്വാസങ്ങള്‍ കളയാനും, പ്രായോഗികമായി ചിന്തിക്കാനും..പക്ഷെ ഞാന്‍ പരാജയപ്പെട്ടു..

ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാനോ, പ്രാര്‍ഥനയുടെ ശക്തിയില്‍ അവിശ്വസിക്കാണോ അല്ല ഞാന്‍ ശ്രമിച്ചത്. മറിച്ചു, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നേരിട്ടാവണം എന്നില്ല, പല പല ആളുകളില്‍ ക്കൂടി ആവും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ ലീനയെ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. അവിടെയും ഞാന്‍ പരാജയപ്പെട്ടു.

2008 ആഗസ്റ്റു മാസം , കിഡ്നി, ഹൃദയം, കണ്ണ് , തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായി, മരണത്തിന്റെ വക്കിലെത്തിയ ലീനയെ , ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. രണ്ടാഴ്ചത്തെ I.C.U വാസത്തിനിടെ ഏകദേശം ഏഴു എട്ടു പ്രാവശ്യം ഡയാലിസിസ് ചെയ്തു. അതൊക്കെ കഴിഞ്ഞു, ഡിസ്ചാര്‍ജ് ആയ സമയത്ത്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ ഡോക്ടര്‍ സോമനാഥ് ബാനര്‍ജി പറഞ്ഞു

"നിരന്തരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ നിന്നും പുറത്തു വന്നാല്‍ നിങ്ങളുടെ ജീവിതം സുഖകരം ആയിരിക്കും"

ആ വാക്കുകള്‍ പൊന്നാവട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ ആയില്ല .

പിന്നെയുള്ള മാസങ്ങളില്‍ കിഡ്നിയുടെ പ്രവര്‍ത്തനം പതിയെ മോശമാകാന്‍ തുടങ്ങി. ഡയാലിസിസും ട്രാന്‍സ്പ്ലാന്റും ഒക്കെ വിദൂരതയില്‍ നിന്നും എന്നെ തുറിച്ചു നോക്കി. ..ദ്രംഷ്ടകള്‍ കാട്ടി ചിരിച്ചു.. അതൊക്കെ വരാന്‍ പോകുന്ന മാനസിക സംഘര്‍ഷങ്ങളുടെ മുന്നോടി ആയിരുന്നു എന്നറിഞ്ഞില്ല .

രക്തത്തിലെ ക്രിയാട്ടിനിന്റെ അളവ് പതുക്കെ കൂടാന്‍ തുടങ്ങി. അതിന്റെ അളവ് ആറിലും കവിഞ്ഞപ്പോള്‍, ഡോക്ടര്‍ കിഷോര്‍ ബാബു ആഴ്ചയില്‍ മൂന്നു തവണ ഹീമോ ഡയാലിസിസ് ചെയ്യണം എന്ന് പറഞ്ഞു. ഒപ്പം കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയാനുള്ള തയ്യാറെടുക്കണം എന്നും

20101 മാര്‍ച്ചില്‍ ഹീമോ ഡയാലിസിസ് തുടങ്ങിയ ശേഷം, മാനസിക സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ വിരളം. ശാരീരികവും, മാനസികവും ആയ അസ്വാസ്ഥ്യതകളോടെ ലീന ദിവസങ്ങള്‍ തള്ളി നീക്കുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസവും ഒപ്പം ഉണ്ട്. . അതൊക്കെ കണ്ടും കേട്ടും, ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, കൂടെ ഞാനും.

അപ്പോഴൊക്കെ വെറുതെ ഞാന്‍ ഓര്‍ക്കും ..

"അന്ന് ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകുന്നതില്‍ നിന്നും ലീനയെ തടയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ '
"മരുന്ന് മുടക്കുന്നതില്‍ നിന്നും അവളെ പിന്തിരിപ്പിക്കാന്‍ അന്ന് കഴിഞ്ഞിരുന്നെങ്കില്‍ "

കള്ളന്മാരും, കൊള്ളക്കാരും കൊലപാതകികളും, മറ്റു സാമൂഹിക വിരുദ്ധരും ചെയ്യുന്ന തെറ്റുകളെ വെച്ച് നോക്കുമ്പോള്‍, മൂഢ വിശ്വാസത്തിന്റെ പുറത്തു, ജീവ നാഡികളായ മരുന്നുകള്‍ കഴിക്കാതിരുന്നത് ഒരു വലിയ തെറ്റാണോ? അതിനുള്ള ശിക്ഷ ഇത്രയും വലുതാവാണോ?

അനുഭവങ്ങളുടെ തീച്ചൂളയിലൂടെയുള്ള ഈ നടപ്പ്, ഞങ്ങളുടെ നിയോഗം ആയിരിക്കും. പ്രാര്‍ഥനാ ഗ്രൂപ്പും, അതിലെ ആളുകളും , അവരുടെ വിശ്വാസവും ഒക്കെ ഈ അഗ്നി പരീക്ഷകള്‍ക്ക് ഞങ്ങളെ തയ്യാറെടുപ്പിക്കാനുള്ള നിമിത്തങ്ങള്‍ ആയിരിക്കും..അറിയില്ല. കാത്തിരുന്നു കാണുക ..അത്ര തന്നെ

ജോസ്
ബാംഗ്ലൂര്‍
20-ജൂണ്‍ - 2010

അഭിപ്രായങ്ങളൊന്നുമില്ല: