2011, മേയ് 1

ജോസ് .. ഈസ്‌ യുവര്‍ ഹാര്‍ട്ട് ഓക്കേ ?

വളരെ കുറഞ്ഞ നിരക്കില്‍ ഹൃദയം നേരായി ഓടുന്നുണ്ടോ എന്ന് പരിശോധിക്കാം എന്നുള്ള പരസ്യം ( ഒരു വമ്പന്‍ ആശുപത്രിയുടെ ) കണ്ടപ്പോഴാണ് പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. അതാവട്ടെ ഇന്നത്തെ ബ്ലോഗില്‍. മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ പറ്റാത്ത കാര്യമല്ലേ അത്.

വര്‍ഷം 1996 .. ഹിമാലയ സാനുക്കളുടെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന റൂര്‍ക്കിയില്‍ ഉള്ള (ഇപ്പോഴത്തെ ഉത്തരാഞ്ചല്‍ സംസ്ഥാനം ) IIT യില്‍ ജിയോളജിയില്‍ ഉപരിപഠനം നടത്താന്‍ ഞാന്‍ പോയ സമയം. പുതിയ കാലാവസ്ഥയും, പുതിയ ഭക്ഷണ ക്രമങ്ങളും ഒക്കെ ആയി ഒന്ന് പൊരുത്തപ്പെട്ടു വരുന്ന സമയം. വര്‍ഷാവസാന പരീക്ഷക്കായി എല്ലാവരും തകൃതിയായി പഠിക്കുകയായിരുന്നു.. കൂട്ടത്തില്‍ ഞാനും.

ഒരു രാത്രി.. ഏകദേശം രണ്ടു മണി ആയപ്പോള്‍ മുതല്‍ എനിക്ക് കലശലായ നെഞ്ചു വേദന തുടങ്ങി . കുറച്ചു കഴിഞ്ഞു മാറിക്കോളും എന്ന് കരുതി ഉറങ്ങാന്‍ നോക്കിയെങ്കിലും പറ്റിയില്ല. നെഞ്ചു വേദന കൂടിയതെ ഉള്ളൂ. സഹ മുറിയന്‍ അനില്‍ ചെറിയാന്‍ നല്ല പൂണ്ട ഉറക്കത്തിലും. തിരിഞ്ഞും മറിഞ്ഞും, നെഞ്ചു തിരുമ്മിയും ഞാന്‍ കിടന്നു. സമയം മൂന്നും, നാലും, അഞ്ചും ഒക്കെ ആവുന്നത് ഞാന്‍ നോക്കിയിരുന്നു. നേരം പുലരാറായപ്പോള്‍ , ഇനിയും വൈകാതെ ആശുപത്രിയില്‍ പോകുന്നതാണ് ബുദ്ധി എന്ന് തോന്നി. സഹമുറിയനെ ഉണര്‍ത്താതെ ഞാന്‍ പതിയെ ഹോസ്റല്‍ മുറിക്കു പുറത്തേയ്ക്കിറങ്ങി.

അതി രാവിലെ ആയതിനാല്‍ വഴിയില്‍ ഒരു സൈക്കിള്‍ റിക്ഷ പോലും ഇല്ല. ആശുപത്രി വരെ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ട്. ഞാന്‍ പതിയെ നടന്നു. അപ്പോഴേക്കും നെഞ്ചില്‍ കുത്തിപ്പിടിക്കുന്ന തരം വേദന തുടങ്ങി. ഒടുക്കം ഒട്ടും നടക്കാന്‍ ആവാതെ വഴിയരികിലെ ഒരു മൈല്‍ക്കുറ്റിയില്‍ ഞാന്‍ ഇരുന്നു. കുറച്ചു കഴിഞ്ഞു ദൈവം കനിഞ്ഞു ഒരു സൈക്കിള്‍ റിക്ഷാ അത് വഴി വന്നു. പിന്നെ അതില്‍ കയറി നേരെ യുണിവേഴ്സിറ്റി വക ആശുപത്രിയിലേക്ക് ഞാന്‍ ചെന്നു.

രാവിലെ ആയതിനാല്‍ അധികം തിരക്കില്ലായിരുന്നു. പാലക്കാട് നിന്നുള്ള ഒരു തമിള്‍ അമ്മ ആയിരുന്നു അവിടത്തെ മുഖ്യ ഡോക്ടര്‍ . നെഞ്ചു വേദന ആണെന്ന് പറഞ്ഞപ്പോള്‍ എന്നോട് ഇ. സി. ജി എടുക്കാന്‍ പറഞ്ഞു. അധികം താമസിയാതെ ഇ. സി. ജി എടുത്തു ഡോക്ടറെ കാണിച്ചു. അവര്‍ ഉടനെ എന്നോട് വേറൊരു ഡോക്ടറെ കാണാന്‍ പറഞ്ഞു..ഒരു കാര്‍ഡിയോള ജിസ്ടിനെ . ഞാന്‍ ആ ഡോക്ടറെ കാണാന്‍ റൂമില്‍ ചെന്നതും..എന്നോട് ആ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്റെ ഇ. സി. ജി ഡോക്ടറുടെ കയ്യില്‍ ഇരിക്കുന്നത് കണ്ടു. പുള്ളിക്കാരന്‍ പെട്ടെന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചു..

വീട്ടില്‍ ആര്‍ക്കെങ്കിലും ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ടോ?

"ഉവ്വ് സാര്‍ ..എന്റെ അപ്പച്ചന്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടാണ്. "

പുള്ളിക്കാരന്‍ എന്റെ ഇ.സി. ജി വീണ്ടും കുറെ നേരം നോക്കിയിട്ട് പറഞ്ഞു.

" ഇത് ഒരു ചെറിയ അറ്റാക്ക് ആണ്. എത്രയും വേഗം അഡ്മിറ്റ്‌ ആവണം. താമസം വേണ്ട. എന്റെ ഹോസ്പിറ്റല്‍ ഇവിടെ അടുത്താണ്. "

അതും പറഞ്ഞു പുള്ളിക്കാരന്‍ ഒരു വിസിറ്റിംഗ് കാര്‍ഡ് എന്റെ പോക്കറ്റില്‍ ഇട്ടു. ഞാനാവട്ടെ കേട്ടത് വിശ്വസിക്കാനാവാതെ ഷോക്കേറ്റു കാറ്റുപോയ പോലെ അവിടെ ഇരുന്നു.

"കര്‍ത്താവേ ജീവിതം തുടങ്ങിയതെ ഉള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്. പഠിക്കാനായി വാങ്ങിയ കടം തീര്‍ക്കണ്ടേ? ഓലപ്പുര മാറ്റി ഒരു നല്ല വീട് പണിയണ്ടേ. അങ്ങനെ കുറെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ ഉണ്ട്. അതൊക്കെ സാക്ഷാല്‍ക്കരിക്കും മുന്‍പേ അറ്റാക്ക് വന്നു ചാവാനോ? പിച്ച വച്ച് നടക്കും മുന്‍പേ ചീട്ടു കീറുകയാണോ കര്‍ത്താവേ?


ഞാന്‍ നേരെ തമിള്‍ ഡോക്ട അമ്മയുടെ അടുത്ത് പോയി. അപ്പോഴേക്കും മറ്റേ ഡോക്ടര്‍ കാര്യങ്ങള്‍ അവിടെ അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍ അമ്മ എന്നോട് ചോദിച്ചു.

"പേടി ഉണ്ടോ? "

പേടി കൊണ്ട് , എന്റെ മെടുല്ല ഒബ്ലാങ്ങട്ട ഫ്യൂസ് ആയിരുന്നു എങ്കിലും , ഞാന്‍ ധൈര്യം സംഭരിച്ചു..വിക്കി വിക്കി പറഞ്ഞു..

"ഇല്ല മാഡം "

"ജോസിന്റെ വീട്ടില്‍ ആരെയെങ്കിലും അറിയിക്കണമല്ലോ. ആരെയാ ഞാന്‍ വിളിക്കണ്ടേ? "

അന്നൊന്നും എന്റെ വീട്ടില്‍ ഫോണില്ല. ആകെ ഫോണ കണക്ഷന്‍ ഉള്ളത് എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ് ( അമ്മയുടെ മൂത്ത ചേട്ടന്‍) .

"മാഡം.. വീട്ടില്‍ ഫോണില്ല. എന്റെ അങ്കിളിന്റെ വീട്ടില്‍ ഫോണ്‍ ഉണ്ട്. അവിടെയ്ക്ക് വിളിക്കാം ".

ഞാന്‍ നമ്പര്‍ പറഞ്ഞു..ഡോക്ട അമ്മ അത് ഡയല്‍ ചെയ്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ അമ്മാച്ചന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു..

" അമ്മാച്ചാ..ഇത് ഞാനാ.. ജോസൂട്ടന്‍ ..രൂര്‍ക്കീന്ന്. ഇന്ന് രാവിലെ നെഞ്ചു വേദന എടുത്ത് ഇവിടെ ആശുപത്രിയില്‍ വന്നപ്പോള്‍ ഇവിടുത്തെ ഡോക്ടര്‍ പറഞ്ഞു എനിക്ക് അറ്റാക്ക് ആണെന്ന്."

ഇത്രയും പറഞ്ഞതെ എനിക്ക് ഓര്‍മ്മയുള്ളൂ. അപ്പോഴേക്കും ഞാന്‍ ഒന്ന് കുഴഞ്ഞു വീണു. പേടി കാരണമാണോ അതോ രക്ത സമ്മര്‍ദം കുറഞ്ഞതോ..അറിയില്ല. പക്ഷെ ഡോക്ടര്‍ അമ്മ ഉടനെ എന്നെ ഒരു സ്ട്രെച്ചര്‍ വിളിപ്പിച്ചു , അതില്‍ കിടത്തി ഏതോ റൂമിലേക്ക് കൊണ്ട് പോയി. പിന്നെ ഒരു ദിവസം കഴിഞ്ഞാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അത് വരെ ഓര്‍മ്മ ഇടയ്ക്കിടെ വരും..പോകും . അപ്പോഴൊക്കെ അവ്യക്തമായി എന്തൊക്കെയോ കാഴ്ചകള്‍ കാണും. കുറെ ആളുകളെയും, കുറെ ശബ്ദങ്ങളും ഒക്കെ അവ്യക്തമായി കാണുകയും കേള്‍ക്കുകയും ചെയ്തു. പിറ്റേന്ന് നേരെ ബോധം തെളിഞ്ഞപ്പോള്‍ , നാട്ടിലുള്ള എന്റെ മൂത്ത ചേട്ടന്‍ എന്നോടൊപ്പം ആശുപത്രി മുറിയില്‍ ഉണ്ട്. കൂടെ യുനിവേഴ്സിട്ടിയിലെ കുറെ സുഹൃത്തുക്കളും.

പിന്നീടാണ് കാര്യം എത്ര സീരിയസ് ആയി എന്നത് അറിഞ്ഞത്. യുനിവെസിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്ക് 'ഹാര്‍ട്ട് അറ്റാക്ക്' വന്ന കാര്യം ചൂട് വാര്‍ത്ത ആയി അവിടെ പരന്നു. പിന്നെ ഡീനും, വൈസ് ചാന്സലരും , അദ്ധ്യാപകരും , കൂട്ടുകാരും ഒക്കെ റൂമിലേക്ക്‌ വന്നു തുടങ്ങി. എനിക്ക് മരുന്നും, ഇഞ്ജക്ഷനും എന്നുവേണ്ട കുറെ ഏറെ സാധനങ്ങളും. അപ്പോഴും എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല.. ഞാന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു ആശുപത്രിയില്‍ കിടക്കുക ആണ് എന്ന്. എന്ത് ചെയ്യാം വിശ്വസിച്ചല്ലേ പറ്റൂ.

മുന്‍പോട്ടുള്ള കാര്യങ്ങള്‍ പറയും മുന്‍പേ ..ഒരു ദിവസത്തെ ഫ്ലാഷ് ബാക്ക്. ..( പിന്നെ വീട്ടില്‍ ചെന്നപ്പോള്‍ ചേച്ചിമാര്‍ പറഞ്ഞു അറിഞ്ഞത് ) . ഞാന്‍ അമ്മാച്ചനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞ ശേഷം ഡോക്ടര്‍ അമ്മ കാര്യങ്ങള്‍ വിശദമായി അമ്മാച്ചനോട് പറഞ്ഞു. അമ്മാച്ചന്‍ ഉടനെ എന്റെ മൂത്ത ചേട്ടന്റെ ഓഫീസില്‍ വിളിച്ചു ആരോടോ കാര്യങ്ങള്‍ പറഞ്ഞു. അല്ലാതെ ചേട്ടനെ അറിയിക്കാന്‍ വേറെ മാര്‍ഗം ഇല്ല. ഇതൊന്നും അറിയാതെ ചേട്ടന്‍ എന്നത്തെയും പോലെ വീട്ടില്‍ നിന്ന് ഓഫിസിലേക്കു വരുന്നു. അപ്പോഴേക്കും ഓഫിസിലെ നല്ലവരായ സഹപ്രവര്‍ത്തകര്‍ എവിടുന്നോ, ഡല്‍ഹിയിലേക്കു ഒരു വിമാന ടിക്കറ്റ് സംഘടിപ്പിച്ചു.. പിന്നെ ആരുടെയൊക്കെയോ സ്യൂട്കെസും കുറെ ഷര്‍ട്ടുകളും ഒക്കെ ശരിയാക്കിയ ശേഷം ചേട്ടനോട് പറഞ്ഞു..

" അനിയന് സുഖമില്ല എന്ന് പറഞ്ഞു ഫോണ്‍ വന്നു. എത്രയും പെട്ടന്ന് റൂര്‍ക്കിയില്‍ ചെല്ലണം. ടിക്കറ്റൊക്കെ ഞങ്ങള്‍ ശരിയാക്കിയിട്ടുണ്ട്. "

ബോംബ്‌ പൊട്ടിയ പോലെ ഉള്ള വാര്‍ത്ത കേട്ടു ഞെട്ടിയ ചേട്ടന് പിന്നെ പകച്ചു നില്‍ക്കാന്‍ പോലും സമയം ഇല്ലായിരുന്നു. പാവം ചേട്ടന്‍.. ഉരുകുന്ന മനസ്സോടെ ഡല്‍ഹിയില്‍ എത്തി..അവിടുന്ന് അഞ്ചു മണിക്കൂര്‍ ബസ് യാത്ര ചെയ്തു..രൂര്‍ക്കിയിലും എത്തി. (ചേട്ടന്റെ ആദ്യ വിമാന യാത്ര അങ്ങനെ ആയിരുന്നു ) .

അമ്മച്ചിയോട്‌ കാര്യം ഇത്ര ഗൌരവമായി ആരും പറഞ്ഞില്ല. എനിക്ക് മഞ്ഞപ്പിത്തം വന്നു. വേറെ പ്രശനം ഒന്നും ഇല്ല എന്നൊക്കെ കള്ളം പറഞ്ഞാണ് ചേട്ടനെ ഡല്‍ഹിയില്‍ പറഞ്ഞയച്ചത്.

ചേട്ടന്‍ റൂര്‍ക്കിയില്‍ വന്ന ശേഷം, കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു. എന്നെ യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും മാറ്റി വേറൊരു ഹോസ്പിറ്റലില്‍ ആക്കി. പിന്നെ കുറെ നാള്‍ ഒരു 'വല്ലാത്ത പരിചരണം ' ആയിരുന്നു എനിക്ക് കിട്ടിയത്. ഹോസ്ടളില്‍ നിന്നും പൊടിയരിക്കഞ്ഞി അവിടെയ്ക്ക് കൊണ്ട് വരും. ചിലപ്പോള്‍ ഒരു കൂട്ടുകാരിയോ, സീനിയര്‍ കൂടുകാരോ ചേട്ടനോ , കഞ്ഞി വാരിത്തരും.. കഞ്ഞി കുടിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെടണ്ട എന്നോര്‍ത്തിട്ടാണ്. കുളിപ്പിക്കുന്നത് പോലും ചേട്ടന്‍. വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാല്‍ കേള്‍ക്കണ്ടേ..

" വെള്ളം കോരി ആവശ്യമില്ലാതെ നെഞ്ചില്‍ സമ്മര്‍ദ്ദം കൊടുക്കണ്ട.. ". ഇതാവും മറുപടി

കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സംഗതി അത്ര പന്തി അല്ല എന്ന് തോന്നി.. ഒരു തരം വീട്ടു തടങ്കല്‍ പോലെ ആ സമയം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി. രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം കഴിഞു റൂമില്‍ തിരികെ എത്തിയപ്പോള്‍ സംഗതി വീണ്ടും കുഴഞ്ഞു...

എന്നൊക്കൊണ്ട് പടി കയറാന്‍ ആരും സമ്മതിക്കില്ല. അഥവാ എപ്പോഴെങ്കിലും അതിനൊന്നു തുനിയുന്നത് ആരെങ്കിലും കണ്ടാല്‍..തലയ്ക്കിട്ടു കൊട്ട് കിട്ടും. പിന്നെ രാവിലെ രാവിലെ ചില 'സുഹൃത്തുക്കള്‍' റൂമില്‍ വന്നിട്ട് പറയും.

'കഷ്ടം തന്നെ...വിഷമ ഉണ്ട് കേട്ടോ ..ഇത്ര ചെറുപ്പത്തിലെ ...'

അതൊക്കെ കേള്‍ക്കുമ്പോഴേ എന്റെ കണ്ട്രോള്‍ പോവും. എങ്കിലും ഞാന്‍ ഒരു ചെറു ചിരി വരുത്തി, പിടിച്ചിരിക്കും. റൂമില്‍ വന്ന അതിഥി അല്ലെ. ക്ഷേമം അന്വേഷിക്കാന്‍ വന്ന സുഹൃത്തല്ലേ..ഒന്നും പറയണ്ട.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞു. പാവം ചേട്ടന്‍ എനിക്ക് വേണ്ടി ഒരു മാസത്തിലേറെ അവധി എടുത്തു അവിടെ നിന്നു. ഡിപ്പാര്‍ത്മെന്റ്റ് എനിക്ക് വേണ്ടി, വര്‍ഷാവസാന പരീക്ഷ താഴത്തെ ഹാളില്‍ വച്ച് നടത്തി. എല്ലാം കഴിഞ്ഞു വേനല്‍ അവധി ആയപ്പോള്‍, നാട്ടിലേക്ക് വരും മുന്‍പേ ഡല്‍ഹിയിലെ AIIMS വരെ ഒന്ന് പോയി. എന്റെ ഒരു സീനിയര്‍ നിര്‍ബന്ധിച്ചത് മൂലം ആണ് അവിടെ പോയത്. അവിടെ ചെന്ന് വിശദമായ കുറെ പരിശോധനകള്‍ നടത്തി. അവസാനം ഡോക്ടര്‍ പറഞ്ഞു..

" ഇത്ര ചെറു പ്രായത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നുകൂടാ എന്നൊന്നും ഇല്ല. പക്ഷെ താങ്കളെ പരിശോധിച്ച ശേഷം എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. ഒന്ന് രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ഒരു സ്പെഷ്യല്‍ ടെസ്റ്റ്‌ നടത്താം. അത് ഉടനെ നടത്താന്‍ പറ്റില്ല "

ഡോക്ടര്‍ പറഞത് കേട്ടപ്പോഴേ വളരെ ആശ്വാസം ആയി. ആ സ്പെഷ്യല്‍ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി രണ്ടാഴ്ച ഡല്‍ഹിയില്‍ തങ്ങണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട്ടില്‍ ചെന്ന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിശദ പരിധോധന ചെയ്യാം എന്നും തീരുമാനിച്ചു.

നാട്ടില്‍ വന്നപ്പോള്‍ അല്ലെ അവിടത്തെ സ്ഥിതികള്‍ മനസ്സിലായത്‌. കൊച്ചു പയ്യന് ഹാര്‍ട്ട് അറ്റാക്ക് വന്ന കാര്യം ബന്ധുക്കളും വീടുകാരും ഒക്കെ അറിഞ്ഞു ഞെട്ടിയിരുന്നു. AIIMS ഇല്‍ നിന്നുള്ള റിസള്‍ട്ട് അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും കുറച്ചു സമാധാനം ആയി. എന്നാലും വീണ്ടും സമാധാനം ആവാന്‍ വേണ്ടി മെഡിക്കല്‍ കോളേജില്‍ തന്നെ പോയി. ട്രെഡ് മില്‍ ടെസ്റ്റും, ഇ.സി.ജിയും ഒക്കെ എടുത്ത ശേഷം ..ഡോക്ടര്‍ വിധി എഴുതി..

" നിനക്കൊരു കുഴപ്പവും ഇല്ല ചെക്കാ.. അന്ന് വന്നത് വല്ല ഗ്യാസ് ട്രബിള്‍ കാരണം ഉള്ള ഇ.സി. ജി വ്യതിയാനം ആവണം. "

മനസ്സാ ദൈവത്തോട് നന്ദി പറഞ്ഞു.. ജീവിതം തിരികെ കിട്ടിയ പോലെ തോന്നി. രണ്ടു മാസം ഞാനും വീട്ടുകാരും തീ തിന്നതിന് ഒരു അവസാനം കണ്ടു. ആ രണ്ടു മാസക്കാലം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച വരും, കഷ്ടപ്പെട്ടവരും ഏറെ ഉണ്ട്.. എന്റെ ചേട്ടന്‍.. വീട്ടുകാര്‍, മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന രണ്ടു കുഞ്ഞമ്മമാര്‍, ബന്ധുക്കള്‍, കുറെ നല്ല കൂട്ടുകാര് അങ്ങനെ കുറെ പേര്‍ . വേനല്‍ അവധി കഴിഞു തിരികെ യുനിവേഴ്സിട്ടില്‍ ചെന്നപ്പോള്‍ ..അധ്യാപകരും, കൂട്ടുകാരും ഒരേ പോലെ ചോദിച്ചു..

" ജോസ്... ഈസ്‌ യുവര്‍ ഹാര്‍ട്ട് ഓക്കേ നവ് ? '

വാല്‍ക്കഷ്ണം. : വര്‍ഷം പതിനഞ്ചു കഴിഞ്ഞു. വണ്ടി ഇപ്പോഴും അധികം റിപ്പയര്‍ വേണ്ടാതെ ഓടുന്നു. (ദൈവത്തിനു നന്ദി). കടങ്ങള്‍ വീടി. ഓലപ്പുര മാറി ഒരു കൊച്ചു വീട് പണിതു. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം..ഇനി മരിച്ചാലും കുഴപ്പമില്ലേ എന്ന്.. കൊള്ളാം.എന്നാ ചോദ്യമാ അത്? ആദ്യത്തെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തി ആയപ്പോള്‍ പുതിയ സ്വപ്നങ്ങള്‍ വന്നില്ലേ.. അത് പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണ്ടേ..

സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം മാഷേ ?

ജോസ്
ബാംഗ്ലൂര്‍

മെയ്‌ -1 - 2011

7 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

എവെരിതിംഗ് ഈസ്‌ ഓക്കേ! പിന്നെന്താ കുഴപ്പം .?
.റെഡി വണ്‍ ടൂ ത്രീ ജോസുകുട്ടീ വിട്ടോടാ ...:)

Lipi Ranju പറഞ്ഞു...

ഈശ്വരാ... ഗ്യാസ് ട്രബിള്‍, ഹാര്‍ട്ട് അറ്റാക്ക് ആക്കിയ ആ മഹാ ഡോക്ടറെ
സമ്മതിക്കണമല്ലോ....

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഇനിയും ഈ വണ്ടി പല പതിനഞ്ചു വര്‍ഷങ്ങളും കടന്നു ഓടട്ടെ!

സ്വപ്‌നങ്ങള്‍ ഇനിയും കണ്ടോളൂ..എന്നാലല്ലേ സ്വപ്‌നങ്ങള്‍ സാക്ഷല്‍ക്കരിക്കുമ്പോള്‍ ഒരു സുഖം ഉണ്ടാവൂ!

വീണ്ടും കാണാം..
വില്ലെജ്മാന്‍

ഷമീര്‍ തളിക്കുളം പറഞ്ഞു...

ജീവിക്കണം, ജീവിച്ചു കൊതിതീരും വരെ...!

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

എന്തായാലും അറ്റാക്ക് അല്ലായിരുന്നല്ലോ അത് മതി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ella nanmakalum undakatte ennu prarthanayode....

Satheesh Haripad പറഞ്ഞു...

" ഈ യാത്ര തുടങ്ങിയതെവിടെ വച്ചോ..
ഇനിയൊരു വിശ്രമമെവിടെ ചെന്നോ.."
സ്വപ്നങ്ങളുടെ മഞ്ചലിലേറിയുള്ള ഈ യാത്ര ഒരിക്കലും അവസനിപ്പിക്കാൻ തോന്നില്ലല്ലോ മാഷേ. അതല്ലേ ജീവിതത്തിന്റെ ഒരു സുഖം.
satheeshharipad.blogspot.com