2010, ഡിസംബർ 16

കൈക്കൂലി.. ആദ്യത്തെയും..അവസാനത്തെയും....


"ആറ്റുകാലമ്മച്ചിയാണെ സത്യം എന്‍റെ പൊന്നു മക്കളെ ..ആ വില്ലേജാപ്പീസറില്ലേ ..അവന്‍ ..അറത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത മഹാ കൈക്കൂലിപ്പാവി ആണ് മോനെ "

മേല്‍പ്പറഞ്ഞ മാതിരി ഉള്ള രോദനങ്ങള്‍ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. പല പല കാര്യങ്ങളില്‍ നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ പിന്നിലാക്കിയേക്കാമെങ്കിലും , കൈക്കൂലിയുടെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴേ ബഹുദൂരം മുന്‍പില്‍ തന്നെ ആണ്. .

'കേസില്‍ നിന്നും തടി തപ്പാന്‍ പോലീസിനു കൈമടക്ക്‌. ..'

ഗവര്‍ന്മെന്റ് ഓഫീസില്‍ ഫയലുകള്‍ നീങ്ങാന്‍ ഒഫിസര്‍ക്കും ശിങ്കിടികള്‍ക്കും കിമ്പളം ...'

പോസ്റ്റ്‌ മോര്‍ട്ടം റിസള്‍ട്ട് തിരുത്താന്‍ ഡോക്ടര്‍ക്ക് കൈക്കൂലി ..'

അങ്ങനെ , വേണമെങ്കില്‍ കൈക്കൂലിയെപ്പറ്റി ഒരു പ്രബന്ധം തന്നെ എനിക്ക് തയ്യാറാക്കാം. കൈക്കൂലിയെപ്പറ്റി പറയാന്‍ ഇവനാരെടാ? അഭിനവ മഹാത്മാ ഗാന്ധിയോ? അങ്ങനെ നിങ്ങളില്‍ ആരെങ്കിലും ചോദിച്ചേക്കാം ..

അയ്യോ ... ഞാന്‍ ഒരു പാവം സാധാരണക്കാരന്‍. ജീവിത വൃത്തിയ്ക്കായി ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്‍. ജീവിച്ചു പോകാനായി ഞാനും പല തവണ കൈക്കൂലി കൊടുത്തിട്ടുണ്ട്...കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നതാവും ശരി.

'സ്കോളര്‍ഷിപ്പ് കിട്ടാനായി, വില്ലേജ് ആഫീസില്‍ നിന്നും കിട്ടണ്ട സര്‍ട്ടിഫിക്കറ്റിനായി അവിടത്തെ സാറിനു കൈമടക്ക്‌ കൊടുത്തിട്ടുണ്ട് (കൈമടക്ക്‌ പ്രതീക്ഷിച്ചു വീട്ടില്‍ വന്ന അദ്ദേഹത്തോട് ആദ്യം തന്നെ സര്‍ട്ടിഫിക്കറ്റു ചോദിച്ചപ്പോള്‍ എന്തൊക്കെയോ നിയമ തടസ്സങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. പിന്നെ കൈമടക്ക്‌ കൊടുത്തപ്പോള്‍ തടസ്സങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തി ഉളുപ്പൊന്നും ഇല്ലാതെ അദ്ദേഹം ബാഗില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് എടുത്തു തന്നു )

പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന് വരുന്ന പോലിസ് അണ്ണന് , 'അംഗീകൃത റേറ്റില്‍' ഉള്ള കിമ്പളം കൊടുത്തിട്ടുണ്ട് .. (ഞാന്‍ മറന്നപ്പോഴും..പാവം അണ്ണന്‍ മറക്കാതെ കൊടും തണുപ്പിനെ പോലും അവഗണിച്ചു എന്‍റെ ഹോസ്റ്റല്‍ മുറിയില്‍ വന്നു സന്തോഷത്തോടെ എല്ലാം വെരിഫൈ ചെയ്തു പോയി )

ഇയിടെ ബാംഗ്ലൂരിലെ ട്രാഫിക് പോലിസ് എന്‍റെ വണ്ടി പിടിച്ചു. കുറ്റം.. പൊള്യൂഷന്‍ സര്ട്ടിഫിക്കട്ടിന്‍റെ കാലാവധി കഴിഞ്ഞു ഒരു ദിവസം ആയിട്ടും ഞാന്‍ പുതുക്കിയില്ല.. പിന്നെ ഇന്നലെ വരെ വണ്‍്വേഅല്ലായിരുന്ന റോഡ്‌ അന്ന് വൈകിട്ട് വണ്‍് വേ ആയതു കാരണം. ..എന്‍റെ വണ്ടി അറിയാതെ തെറ്റായ സൈഡില്‍ കയറി..നമ്മടെ പോലീസണ്ണന്‍ ആയിരം രൂപ ചോദിച്ചു.. പിന്നെ മുന്നൂറു രൂപയില്‍ 'ഒതുക്കി' . എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട സമയവും ആയിപ്പോയിരുന്നു. ( ആദര്‍ശവാനായ അണ്ണന്‍ അന്ന് എന്‍റെ പൈസയില്‍ വീട്ടില്‍ ചിക്കന്‍ വാങ്ങിക്കാണും. പാവം ...കഴിക്കട്ടെ. വയറു നിറയെ കഴിക്കട്ടെ )

ഡ്രൈവിംഗ് പഠിക്കാന്‍ ചെന്നപ്പോള്‍ ലൈസന്‍സ് എടുക്കാനും കൂടി ചേര്‍ത്തു സ്കൂളില്‍ പൈസ കൊടുത്തു. ആ പൈസ ആര്‍ . ടീ ഓഫിസിലെ ഓഫിസര്‍ മാമനും കൂടി പോയതിനാല്‍, ഡ്രൈവിംഗ് ടെസ്റ്റ്‌ പോലും എടുക്കാതെ ലൈസന്‍സും കിട്ടി.

'കൈക്കൂലിയെക്കുറിച്ച് പ്രസംഗിക്കാന്‍ , അത് പ്രോത്സാഹിപ്പിക്കുന്ന നിനക്ക് എന്തവകാശമെന്ന് നിങ്ങളില്‍ പലരും ചോദിക്കാം.. ചോദിക്കണം.. '

ശരിയാണ് സുഹൃത്തേ.. കൈക്കൂലി കൊടുക്കുന്നത് സ്വയം നിര്‍ത്തുന്നത് വരെ .അതെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ എനിക്കവകാശം ഇല്ല . ( എന്നാലും എന്‍റെ കയ്യില്‍ നിന്നും.. കൈക്കൂലിപ്പാവികളായ അണ്ണന്മാര്‍ക്ക് കൊടുക്കാന്‍ തുട്ടുകള്‍ ഇറങ്ങുമ്പോള്‍ നെഞ്ച് വിങ്ങും.. കഴിഞ്ഞ ആഴ്ചയും അങ്ങനെ പൈസ പോയ വേദനയില്‍ എഴുതുന്നതാണിത്. )

പക്ഷെ ..മനസ്സില്‍ തികട്ടി വരുന്ന വേറൊരു അനുഭവം ഉണ്ട്....എനിക്ക് കൈക്കൂലി വാങ്ങേണ്ടി വന്ന അവസരം. ..വാങ്ങിയത് കൈക്കൂലി ആണ് എന്ന് തിരിച്ചറിവ് ആവും മുന്‍പ് നടന്നത്..

'സര്‍ക്കാര്‍ ആപ്പീസില്‍ ജോലി ഇല്ലാത്ത ഇവനും കിമ്പളം വാങ്ങിയോ? '
നിങ്ങള്‍ ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കണ്ട. ഞാന്‍ പറയാം.

ഏകദേശം 23 വര്ഷം മുന്‍പ്.. ഹൈ സ്കൂളില്‍ പഠിക്കുന്ന കാലം. സ്റ്റാമ്പ് ശേഖരണം എന്ന വിനോദം തലയില്‍ പിടിച്ചിരിക്കുന്ന സമയം. കൂട്ടുകാരോടും, പരിചയക്കാരോടും ഒക്കെ ഇരന്നും. ..പിന്നെ കുറച്ചു തുട്ട് ഇറക്കിയും..സ്റ്റാമ്പുകള്‍
ഞാന്‍ ശേഖരിക്കുമായിരുന്നു. വഴിയില്‍ വല്ല സായിപ്പിനെയോ മദാമ്മയെയോ കണ്ടാലും, ഫോറിന്‍ സ്റാമ്പ് കിട്ടും എന്ന പ്രതീക്ഷയില്‍ അവരുടെ അടുത്തും പോയി ചോദിക്കുമായിരുന്നു..മുറി ഇംഗ്ലിഷില്‍. .( കിലുക്കത്തില്‍ ജഗതി പറയുന്ന പോലെ ..കാണാപാഠം പഠിച്ച രണ്ടു മൂന്നു വരികള്‍.. ഹല്ലോ മാഡം..ഹൌ ആര്‍ യൂ ..കാന്‍ ഐ ഹാവ് സം സ്റ്റാമ്പ്സ് ..എന്നൊക്കെ . ചിലര്‍ ചിരിച്ചു കൊണ്ട് പോകും. ചിലര്‍ എന്തെങ്കിലും ദേഷ്യത്തില്‍ പറയും. ..തെറി ആണോ എന്ന് മനസ്സിലാക്കാനുള്ള ഇംഗ്ലിഷ് പരിജ്ഞാനം അന്നില്ലായിരുന്നു ) .അതൊക്കെ അന്നത്തെ ഒരു ഹരം.

അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ശേഖരത്തില്‍ ഉണ്ടാവുന്നത് ഒരു ഗമയാണ്‌. ത്രികോണ സ്റ്റാമ്പ് , വട്ടത്തിലെ സ്റ്റാമ്പ് , തിരുവിതാം കൂറിന്‍റെ സ്റ്റാമ്പ് , ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് അങ്ങനെ പലതും അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ആണ്. ഇതില്‍ കുറച്ചൊക്കെ എന്‍റെ കയ്യിലും ഉണ്ട്.

ഗാന്ധിജിയും നെഹ്രുവും കൂടി ഒരുമിച്ചിരിക്കുന്ന ഒരു സ്റ്റാമ്പ് ഉണ്ട്. അത് എന്‍റെ കയ്യില്‍ ഇല്ലായിരുന്നു. ഞാന്‍ അത് കുറെ ഏറെ നോക്കി നടന്ന ഒന്നായിരുന്നു. എന്‍റെ ക്ലാസിലെ പോപ്പിന്‍ വിന്‍സന്റ്റ് എന്ന പയ്യ ന്‍റെ കയ്യില്‍ അത് ഒരിക്കല്‍ ഞാന്‍ കണ്ടു. ഞാന്‍ അവനോടു കെഞ്ചിപ്പറഞ്ഞു....അതെനിക്ക് തരാന്‍. ...അവനാരാ മോന്‍....അവന്‍ വലിയ ഗമയില്‍ പറഞ്ഞു...തരത്തില്ല എന്ന്. എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ ഞാനും ഇരുന്നു.

ക്ലാസ്സിലെ ലീഡര്‍ ഞാന്‍ ആയിരുന്നു. ഒരു ദിവസം, പോപ്പിന്‍ , അവന്റെ സ്റ്റാമ്പ് ശേഖരം ക്ലാസില്‍ കൊണ്ട് വന്ന ദിവസം..എനിക്കൊരു അവസരം കിട്ടി.

ഗബ്രിയേല്‍ സാറിന്റെ ക്ലാസ്സിന്റെ സമയത്ത്..സാറിനു വെളിയില്‍ എവിടെയോ പോവേണ്ടി വന്നപ്പോള്‍, സാര്‍ എന്നോട് പറഞ്ഞു...

"ജോസ്..ഞാന്‍ വരുന്ന വരെ ആരും ബഹളം ഒന്നും ഉണ്ടാക്കാതെ നോക്കണം. സംസാരിക്കുന്നവരുടെ പേരുകള്‍ എഴുതി ഞാന്‍ വരുമ്പോള്‍ തരണം. അവന്മാരെ ഒക്കെ ഞാന്‍ ശരിയാക്കിക്കോളാം "

ഗബ്രിയേല്‍ സാറിന്റെ ചൂരല്‍ കാണുമ്പോഴേ ചിലരുടെ മുട്ട് വിറയ്ക്കും. അങ്ങനത്തെ അടിയാണ് സാര്‍ തരാരുള്ളത്‌. ( എനിക്ക് ഒരിക്കല്‍ കയ്യില്‍ കിട്ടിയിട്ടുണ്ട് ..എന്തോ കുരുത്തക്കേട്‌ കാട്ടിയതിനു) . ക്ലാസില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാത്തവന്മാര്‍ക്കും, ബഹളം കാട്ടുന്നവര്‍ക്കും ഒക്കെ ചന്തിയില്‍ ആണ് പെട.

സാര്‍ ക്ലാസിന്‍റെ സമാധാന പാലനം എന്നെ ഏല്‍പ്പിച്ചു പോയപ്പോള്‍ എന്താ ഗമയായിരുന്നു എനിക്ക്. അധികാരം എന്ന സംഭവത്തിന്റെ രുചി അന്ന് എനിക്ക് മനസ്സിലായി. പാവപ്പെട്ടവനെ കുരുക്കാനും അത് ഉപയോഗിക്കാം എന്ന് മനസ്സറിയാതെ അന്ന് ഞാന്‍ അറിഞ്ഞു.

ഞാന്‍ ആരുടെ വാ അനങ്ങുന്നു എന്നൊക്കെ നോക്കി ഇരുന്ന സമയം..നമ്മുടെ പാവം പോപ്പിന്‍ വാ അനക്കി. ഞാന്‍ അവന്‍റെ പേര് നോട്ടു ചെയ്തു. എന്നിട്ട് കണ്ണ് കൊണ്ട് മറ്റാരും കാണാതെ അവനോടു ആംഗ്യ ഭാഷയില്‍ പറഞ്ഞു..നിന്റെ പേര് എഴുതിയിട്ടുണ്ട് മോനെ.. നിന്‍റെ കട്ടപ്പൊക.. ഇനി ഗബ്രിയേല്‍ സാര്‍ വരുമ്പോള്‍ നിനക്ക് പൂരം.

പാവം പോപ്പിന്‍റെ ഗ്യാസ് പോയി. സാറിന്‍റെ ചൂരല്‍ കൊണ്ടുള്ള അടി ഓര്‍ത്തപ്പോള്‍ തന്നെ അവന്‍റെ മുട്ടില്‍ വിറയല്‍ തുടങ്ങി കാണണം. അവന്‍ പതുക്കെ ഞാന്‍ നില്‍കുന്ന സ്ഥലത്തേക്ക് വന്നു..

' ജോസേ ..ഡാ.. എന്‍റെ പേര് കൊടുക്കല്ലെട.. പ്ലീസ് ..ഡാ .. "

അവന്‍ പേടിച്ചു കെഞ്ചാന്‍ തുടങ്ങി.

ഞാന്‍ ഒട്ടും താമസിച്ചില്ല...കാത്തിരുന്ന അവസരം കൈവന്ന പോലെ..ഞാന്‍ പതിയെ പറഞ്ഞു..

" മറ്റേ സ്റ്റാമ്പ് തന്നാല്‍ പേര് പറയൂല്ല.. "

അവന്‍ ഒന്ന് വിഷമിച്ചു. ഒരു അപൂര്‍വ സ്റ്റാമ്പല്ലേ ഈ ക്ലാസ് ലീഡര്‍ ദ്രോഹി ചോദിക്കുന്നത്. അവനു വിഷമം വരാതിരിക്കുമോ?

എല്ലാം പിന്നെ പെട്ടന്നായിരുന്നു. സ്റ്റാമ്പ് എന്‍റെ കയ്യില്‍. ഗബ്രിയേല്‍ സാര്‍ വന്നപ്പോള്‍ സാറിനും സന്തോഷം...ആരും സംസാരിച്ചില്ലല്ലോ ( കാരണം എന്‍റെ ലിസ്റ്റില്‍ പോപ്പിന്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ) ...അടിയില്‍ നിന്നും രക്ഷ പെട്ട പോപ്പിനും സന്തോഷം.. എനിക്കോ.. കാത്തിരുന്ന സ്റ്റാമ്പ് കിട്ടിയ സന്തോഷം.

വര്‍ഷങ്ങള്‍ക്കു ശേഷം.. തിരിച്ചറിവ് നന്നായി വച്ചപ്പോള്‍, എനിക്ക് തോന്നി.. പാവം..പോപ്പിനെ കബളിപ്പിച്ച്‌..ഞാന്‍ ആ സ്റ്റാമ്പ് തട്ടിയെടുത്തതല്ലേ.. ഞാന്‍ വാങ്ങിയത്..ഒരര്‍ഥത്തില്‍ കൈക്കൂലി തന്നെ അല്ലെ? സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഞാന്‍ തകര്‍ത്തില്ലേ സത്യത്തില്‍? എനിക്ക് തോന്നിയ അതെ അത്യാഗ്രഹം അല്ലേ എല്ലാ കൈക്കൂലി പ്പാവികള്‍ക്കും തോന്നുന്നത് ?

സാറോ, പോപ്പിനോ ഒന്നും എവിടെ ആണെന്നൊന്നും എനിക്കറിയില്ല. അവര്‍ ആരെങ്കിലും എപ്പോഴെങ്കിലും ഇത് വായിക്കാനിടയായാല്‍..ഇതെന്‍റെ മാപ്പപേക്ഷ ആയിക്കൂടെ കരുതണം. അന്നോ തിരുത്താന്‍ പറ്റിയില്ല. ഇന്നെങ്കിലും ഇതിലൂടെ അത് തിരുത്തട്ടെ .

കല്‍മാടിയും, 2G രാജയും, ലാലൂ യാദവും, മറ്റു രാഷ്ട്രീയ നേതാക്കളും ഒക്കെക്കൂടി മത്സരിച്ചു, നികുതി കൊടുക്കുന്ന ജനങ്ങളുടെ പൈസ കട്ട് മുടിക്കുമ്പോള്‍ , ജനങ്ങള്‍ക്ക്‌ തോന്നുന്ന വിഷമവും , പോപ്പിയുടെ മനസ്സില്‍ തോന്നിയ പോലെ ആവില്ലേ?

ദൈവമേ.. പൊറുക്കണേ..എന്‍റെ ആദ്യത്തെയും ..അവസാനത്തെയും ആയ കൈക്കൂലി ആണേ അത്. ..

ജോസ്
ബാംഗ്ലൂര്‍
16- dec- 2010



Protected by Copyscape Web Copyright Protection Software

1 അഭിപ്രായം:

moshe പറഞ്ഞു...

Super cheta....waiting 4 ur next post....:)