2010, ഏപ്രിൽ 30

തനിയെ..








വിരസമായ ഒരു ശനിയാഴ്ച ദിവസം...മേയ് ദിനം കൂടിയാണ് ഇന്ന്.

ലീന ആശുപത്രിയില്‍ പോയിരിക്കുന്നു...ഇന്ന് ഡയാലിസിസ് ഉള്ള ദിവസം ആണ്. അതിപ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു. ജോലിക്ക് പോകുന്ന പോലെയോ ഷോപ്പിങ്ങിനു പോകുന്ന പോലെയോ ഒക്കെ ...

രാവിലെ മുതല്‍ ടി. വി വച്ച് ചാനലുകള്‍ മാറ്റി മാറ്റി നോക്കി..വിരസത മാറുന്നില്ല.. കഴിഞ്ഞ ആഴ്ച ഇതേ സമയം ഇവിടെ ഒരു ശബ്ദ കോലാഹലം ആയിരുന്നു..ചേട്ടനും ചേച്ചിയും പിള്ളേരും ഒക്കെ...നല്ല രസമായിരുന്നു..അവര്‍ പോയിക്കഴിഞ്ഞുള്ള , നിശബ്ദത ...ചിലപ്പോഴൊക്കെ എന്നെ അസ്വസ്ഥനാക്കി ..

അപ്പോഴാണ്‌ ഈ ജനുവരിയില്‍ കൊച്ചേച്ചിയുടെ വീടിനടുത്തുള്ള വിശ്രാന്തി ഭവനത്തില്‍ പോയപ്പോള്‍ അവിടത്തെ അന്തേവാസിയായ ഒരു അമ്മച്ചി പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വന്നത്.. ആ അമ്മച്ചിയെ നോക്കാന്‍ ആരുമില്ല.. പക്ഷെ ആവശ്യത്തിനു പൈസയും ഉണ്ട്. അമ്മച്ചി പറഞ്ഞു...

"മക്കളെ പണം മാത്രം ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല.. നോക്കാനും മറ്റും ആരും ഇല്ലെങ്കില്‍ ..പൈസ മാത്രം ഒന്നും അല്ല മക്കളെ "

ആ വാക്കുകള്‍ മനസ്സില്‍ കിടന്നു.. ആ വാകുകളിലെ നോവ്‌ .എന്റെ മനസ്സിലിട്ടു അവയെ ഇളക്കി മറിച്ചു. കുറെ നാളുകള്‍ക്ക് ശേഷം അത് ഒരു കവിതയായി രൂപാന്തരം പ്രാപിച്ചു. അതെഴുതി വച്ച പേപ്പര്‍ ഞാന്‍ തപ്പിപ്പിടിച്ചു. അതിവിടെ കുറിക്കട്ടെ. ഒറ്റപ്പെടല്‍ തീര്‍ക്കുന്ന നിശബ്ദതയില്‍..വീര്‍പ്പുമുട്ടുന്ന എല്ലാ ആളുകള്‍ക്കും വേണ്ടി..

തനിയെ ....

അകലെ ചക്രവാളമിന്നും ചുവന്നു
ആരോടും മിണ്ടാതെ പകല്‍ പോയ്മറഞ്ഞു
മൂകമാം സന്ധ്യയില്‍ ചെവിയോര്‍ത്തിരുന്നു ഞാന്‍
എനിക്കായ് വരുന്നൊരു കാലൊച്ച കേള്‍ക്കുവാന്‍

പറമ്പുകള്‍ കുറെയേറെ ഉണ്ടെന്റെ പക്കല്‍
വേണ്ടതിലേറെ കാശുണ്ടെനിക്ക്
ആമാടപ്പെട്ടി നിറച്ചിടാന്‍ വേണ്ടുന്ന
പണ്ടങ്ങളും കുറെ ഉണ്ടെന്റെ പക്കല്‍

എന്നാലും കുഞ്ഞേ ഒരു വാക്ക് മിണ്ടുവാന്‍
സ്നേഹത്തോടൊരു തുള്ളി ദാഹജലം തരാന്‍
ഞാന്‍ തീര്‍ത്ത പടുകൂറ്റന്‍ മാളികയ്ക്കുള്ളില്‍
ആരുമില്ലിന്നെന്റെ പൈതങ്ങള്‍ പോലും

പണ്ടൊക്കെ കരുതി ഞാന്‍ നേടിയെടുത്തില്ലേ
സ്വപ്നങ്ങള്‍ കണ്ടു ഞാന്‍ മോഹിച്ചതൊക്കെയും
ഭൂമിയും പൊന്നും പണവും എല്ലാമെന്റെ
നേട്ടത്തിന്‍ പട്ടിക ഊതിപ്പെരുക്കി

അതിലൊക്കെ മതിമറന്നാഹ്ലാദിച്ചിരുന്നപ്പോള്‍
ഞാന്‍ കരുതീലയീ ഏകാന്ത സായാഹ്നം
ഒറ്റപ്പെടലിന്റെ തുരുത്തിലിരുന്നു ഞാന്‍
അയവിറക്കുന്നു, കുറെ നല്ല ഓര്‍മ്മകള്‍

മക്കളും പിന്നെയെന്‍ കൊച്ചു മക്കളും എല്ലാം
പറന്നകന്നൂ ദൂരെ മരുപ്പച്ചകള്‍ തേടി
സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച സഖി പോലും
എന്നെ തനിച്ചാക്കി പ്രാപിച്ചു മോക്ഷം

ഓര്‍മ്മകള്‍ മായുമീ സായാഹ്ന വേളയില്‍
ജീവിത വീഥി ഞാന്‍ താണ്ടുന്നു ഏകനായ്
കാല്‍ വെയ്പ്പോന്നു പിഴച്ചെന്നാല്‍ പോലും
ഒരു കൈ തരാനാരുമിന്നില്ലെന്റെ സ്വന്തം

ഏകാന്തതയുടെ നോവുമീ വേളയില്‍
വൃദ്ധ സദനത്തിന്‍ വാതില്‍ക്കലിരുന്നു ഞാന്‍
എന്നുമാശിക്കും, എന്‍ മക്കളോടിയെന്‍
അരികത്തണയും ഒരു നാള്‍ എന്നെങ്കിലും

സൂര്യാസ്തമയം കഴിഞ്ഞിരുളിമ പടരുമ്പോള്‍
വേദനയോടെ ഞാന്‍ മനസ്സിലാക്കും സത്യം
അകലെയാകൂട് വിട്ടെത്തില്ലവരൊന്നും
ഏകനായ് തുടരണം ഞാനെന്‍ പ്രയാണം

നോക്കുവാനാരുമില്ലെങ്കിലോ കുഞ്ഞേ
എത്രമേല്‍ ഭാഗ്യങ്ങള്‍ വെട്ടിപ്പിടിച്ചാലും
ജീവിതം കൊണ്ടാര്‍ത്ഥം എന്തെന്ന് ചൊല്ലൂ
നിഷ്ഫലം, അതൊരു ജയില്‍ വാസം പോലെ


ജോസ്
ബാംഗ്ലൂര്‍
1-മെയ്‌ -2010





അഭിപ്രായങ്ങളൊന്നുമില്ല: