2011, നവംബർ 1

കാ ലികായിയുടെ ചാട്ടം ....


എത്ര മനോഹരം അല്ലേ ഈ വെള്ളച്ചാട്ടം !. മഴ നന്നേ കുറഞ്ഞ സമയത്ത് എടുത്ത ചിത്രം ആണിത്. മഴക്കാലം ആയിരുന്നെങ്കില്‍ ഇതിന്റെ മനോഹാരിത ഇതിലും കൂടുതല്‍ ആയിരുന്നേനെ. ഇത് മേഘാലയയിലെ 'സോഹ്ര' അഥവാ 'ചിറാപുഞ്ചി' എന്ന സ്ഥലത്തെ 'നൊഹ് കാ ലികായ് ' എന്ന വെള്ളച്ചാട്ടം ആണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു ചിറാപുഞ്ചി. ഇപ്പോള്‍ പക്ഷെ മൂന്നാല് വര്‍ഷങ്ങളായി ചിറാപുഞ്ചി വരളുകയാണ്. വെള്ളച്ചാട്ടങ്ങള്‍ ഒക്കെ പഴയ പ്രതാപത്തിന്റെ നിഴലുകള്‍ മാത്രം.

നൊഹ് കാ ലികായുടെ മനോഹാരിതയ്ക്ക് പിന്നില്‍ നൊമ്പരം ഉളവാക്കുന്ന ഒരു കഥയുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വിധം നൊമ്പരം അനുഭവിച്ച ഒരു അമ്മയുടെ കഥ . മേഘാലയയിലെ ഖാസി മല നിരകള്‍ പറഞ്ഞ കഥ ഇപ്രകാരം.

കാ ലികായ് എന്ന ഒരു യുവതിയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അവര്‍ പിന്നീടും ഒരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭര്‍ത്താവിനു ആ മകളെ വെറുപ്പായിരുന്നു. അയാള്‍ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു.

ഒരു ദിവസം, വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ലികായ് വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും അത്ഭുതപ്പെട്ടു. പതിവിനു വിപരീതമായി ഭര്‍ത്താവ് ഭക്ഷണം ഒക്കെ പാകം ചെയ്തിരിക്കുന്നു. മാത്രമല്ല, ലികായ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. ലികായ് അത് സന്തോഷത്തോടെ കഴിക്കുകയും ചെയ്തു.

കുറെ നേരമായിട്ടും മകളെ കാണാത്തപ്പോള്‍ ലികായ് ഭര്‍ത്താവിനോട് മകളെ പറ്റി ചോദിച്ചു. ഒഴുക്കന്‍ മട്ടില്‍ ഭര്‍ത്താവ് മറുപടി പറഞ്ഞു. പിന്നീട് വീട്ടിനകത്ത് വെച്ചിരുന്ന ഒരു കുട്ടയില്‍ നിന്നും മകളുടെ ചോര നിറഞ്ഞ ഒരു വിരല്‍ തുമ്പു കിട്ടിയപ്പോള്‍ ലികായ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. മകളെയാണ് ഭര്‍ത്താവ് കൊന്നു ഭക്ഷിച്ചത് എന്നും, അതിന്റെ പങ്കാണ് താനും കഴിച്ചത് എന്നും മനസ്സിലായതോടെ സമനില തെറ്റിയ കാ ലികായ് അടുത്തുള്ള ഒരു പാറപ്പുറത്ത് നിന്നും താഴേക്കു ചാടി ആത്മ ഹത്യ ചെയ്തു. അന്ന് മുതല്‍ ആ സ്ഥലം കാ ലികായിയുടെ ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്നു ( ഖാസി ഭാഷയില്‍ അതിനെ നൊഹ് കാ ലികായ് എന്ന് പറയുന്നു).

കഥ അറിഞ്ഞപ്പോള്‍ മുതല്‍ ആ സ്ഥലത്തോട് ഒരു അടുപ്പം തോന്നി. കഴിഞ്ഞ ആഴ്ച ഞാന്‍ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ വരെ ഒന്ന് പോയി നോക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊരു മണ്ടത്തരം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി. നിരപ്പില്‍ നിന്നും ഏകദേശം 350 മീറ്റര്‍ താഴെ എത്താനുള്ള വഴി വളരെ ദുര്‍ഘടം ആയിരുന്നു. തിങ്ങി നിറഞ്ഞ കാടിന്റെ ഇടയിലൂടെ , വള്ളികളില്‍ പിടിച്ചു ചാടിയും, വഴുക്കന്‍ പാറകളില്‍ ചറുകി ഇറങ്ങിയും ഒക്കെയാണ് ഞാന്‍ താഴേക്കു പോകാന്‍ ഒരു ശ്രമം നടത്തിയത്. കുത്തനെ ഉള്ള ഇറക്കം ഒരു മണിക്കൂറോളം ഇറങ്ങിയ ശേഷം, മനസ്സിലായി, മുന്‍പോട്ടു പോയാല്‍ അന്ന് ഇരുട്ടും മുന്‍പേ തിരികെ കയറി വരാന്‍ ആവില്ല എന്ന്. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നെ തിരികെ കയറാന്‍ തുടങ്ങി. അപ്പോഴല്ലേ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസ്സിലാവുന്നത്. മല കയറ്റം പരിശീലിക്കാതെ , പത്തിരുന്നൂറ് മീറ്റര്‍ കുത്തനെയുള്ള കയറ്റം കയറാന്‍ നോക്കിയതിനെ മണ്ടത്തരം എന്നോ ആന മണ്ടത്തരം എന്നോ പറഞ്ഞാലും പോര. കുരച്ചും, കിതച്ചും, പാറകളില്‍ അള്ളിപ്പിടിച്ചു കയറിയും, ഓരോ അഞ്ചു മിനുട്ടുകള്‍ കഴിയുമ്പോള്‍ ഇരുന്നും, ഒക്കെ എങ്ങനെയോ തിരികെ മുകളില്‍ എത്തി.

മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം, കിതപ്പോക്കെ മാറ്റി വിശ്രമിക്കുമ്പോള്‍ ഞാന്‍ വീണ്ടും ആ വെള്ളച്ചാട്ടത്തിലേക്ക് നോക്കി ... മനം നൊന്തു ഓടി വരുന്ന ലികായിയെ ഞാന്‍ എന്‍റെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു.

ലികായിയുടെ നൊമ്പരം അവിടത്തെ കാറ്റിനും ഉണ്ടെന്നു ഒരു നിമിഷം തോന്നിപ്പോയി.


ജോസ്
(സോഹ്ര , 29 ഒക്ടോബര്‍ , 2011 )

5 അഭിപ്രായങ്ങൾ:

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പുതിയൊരു കഥ കേട്ടു...കൊണ്ടറിഞ്ഞു..
നൊമ്പരപ്പെടുത്തുന്നു..!
സാഹസികത കൊള്ളാം...നന്നായിരിയ്ക്കുന്നൂ ട്ടൊ..ആശംസകള്‍.

minhas പറഞ്ഞു...

നല്ല കഥ....വെള്ളച്ചാട്ടത്തിന്റെ മിത്തും കൊള്ളാം..ഒരു ദിവസം എനിക്കും പോണം അവിടെ...ഇനിയും ഇങ്ങനെ ഓരോന്ന് പോരട്ടെ....

Rajagopal S. പറഞ്ഞു...

kashtapettu budhimutti enjoy cheythallo....athinte thrill onnu vere thanne alleda jose kutta...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ലികായിയെ ആ കഥയിലെ നൊമ്പരത്തോടൊപ്പം അറിയുകയും ഒപ്പം ചിറാപുഞ്ചിയുടെ ചഞ്ചലമായ ചലനങ്ങളും തൊട്ടറിയാൻ സാധിച്ചു കേട്ടൊ ഈ ലേഖനത്തിലൂടെ കേട്ടൊ ജോസ്

Saritha പറഞ്ഞു...

appol ingane ulla abadhangal ellarkkum patum alle? njan vicharichu enikke ullennu...