2010, സെപ്റ്റംബർ 24

ജോമോന് വേണ്ടി ..


ബാംഗ്ലൂരിലെ ആയിരക്കണക്കിന് മലയാളികളിലെ ഒരാളാണ് ജോമോന്‍. എനിക്കയാളെ അറിയില്ല. കണ്ടിട്ടും കൂടി ഇല്ല. എന്നിട്ടും ജോമോനെക്കുറിച്ചു അറിഞ്ഞ കാര്യം എന്നെ വിഷമിപ്പിച്ചു.

ലീനയ്ക്ക് ഡയാലിസിസ് ഉള്ള ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നും തിരികെ വരുമ്പോള്‍, ലീന ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ ഒക്കെ എന്നോട് പറയാറുണ്ട്‌.

"ഇന്ന് അടുത്ത ബെഡ്ഡില്‍ കിടന്ന ഒരു അപ്പച്ചന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോള്‍ വല്ലാതെ കിടന്നു നില വിളിച്ചു"

"ഇന്ന് നേഴ്സ് വന്നിട്ട് പറഞ്ഞു ഞാന്‍ പഴയതിലും സ്മാര്‍ട്ട് ആയിട്ടുണ്ടെന്ന്'

"മണിപ്പാളിലെ നെഴ്സുമാര്‍ക്കൊന്നും അധികം ശമ്പളം ഇല്ലത്രെ. നമ്മുടെ ഡ്രൈവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ അത്ര പോലും ഇല്ല അവര്‍ക്ക്"

അങ്ങനെ പല പല കാര്യങ്ങള്‍ പറയും. സ്കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ അമ്മമാരോട് കഥകള്‍ പറയുന്ന പോലെ. ഞാനും അതൊക്കെ കേട്ടിരിക്കും.

ചിലപ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ വന്ന ആരുടെയെങ്കിലും വിഷമ സ്ഥിതിയെക്കുറിച്ച്ലീന പറഞ്ഞു അറിയുമ്പോള്‍ , പെട്ടന്ന് വിഷമം തോന്നും.. എന്നാല്‍ നിമിഷങ്ങള്‍ക്കകം അതെക്കുറിച്ച് മറക്കും..

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ആഴ്ച ലീന ജോമോന്റെ കാര്യം പറയുന്നത്.

ജോമോന്‍ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പയ്യനാണ്. ഒരു 26 വയസ്സുകാരന്‍. അപ്പോള്‍ തീര്‍ച്ചയായും അവിടെ വരുന്ന രോഗികളുടെ മനോ വ്യഥ അവനു നന്നായി അറിയാമായിരിക്കും.

പെട്ടന്ന് ഒരു ദിവസം അവന്റെ ആരോഗ്യവും മോശമായി. ഡോക്ടറെ കാണിച്ചു നോക്കിയപ്പോള്‍, പാവം അവന്റെ വൃക്കകളും തകരാറിലായി എന്ന് പറഞ്ഞു.

ഇപ്പോള്‍ അവനും ഡയാലിസിസ് ചെയ്യേണ്ടി വരുന്നു. രാവിലെ അവന്‍ ഡയാലിസിസ് കഴിഞ്ഞ ശേഷം വൈകിട്ട് അവിടെത്തന്നെ ജോലിക്കും വരും അത്രേ.
ഡയാലിസിസ് ചെയ്യാനുള്ള കാശ് ഹോസ്പിടല്‍ അവനില്‍ നിന്നും വാങ്ങില്ല. അതെന്തായാലും അവര്‍ സന്മനസ്സു കാട്ടിയത് നന്ന്. പക്ഷെ വൃക്ക മാറ്റി വയ്ക്കല്‍ ഒക്കെ നടത്താനുള്ള പാങ്ങില്ല അവന്റെ വീടുകാര്‍ക്ക്. .

അവിടെയുള്ള നേഴ്സുമാര്‍ പറഞ്ഞത്രേ...ജോമോന്‍ ഭയങ്കര ഡിപ്പ്രഷനില്‍ ആണെന്ന്.

ഒക്കെ കേട്ടപ്പോള്‍ നല്ല വിഷമം തോന്നി. ഒരു പക്ഷെ ലീന അതെ വിഷമ സ്ഥിതിയില്‍ കൂടെ പോകുന്നത് കണ്ടുള്ള വിഷമം എനിക്കറിയാവുന്നത് കൊണ്ടാവും...

കുറച്ചു നേരം ഞാന്‍ ആലോചിച്ചു നോക്കി.. വിധി എന്തൊക്കെ വിചിത്രങ്ങളായ വഴിത്തിരിവുകള്‍ ആണ് ചിലപ്പോള്‍ തയ്യാറാക്കുക.

സ്വപ്നങ്ങളും നെയ്തു, പല പല പ്രതീക്ഷകളും പേറി ജീവിതത്തിലേക്ക് കുതുച്ചു പാഞ്ഞ ഒരു പാവം പയ്യന്റെ കുതിപ്പിന് എത്ര പെട്ടന്നാണ് വിധി കടിഞ്ഞാന്‍ ഇട്ടതു. അതും അവന്‍ കണ്‍ മുന്‍പില്‍ കണ്ടു കൊണ്ടിരിക്കുന്ന രോഗികളുല്ടെ അതെ വിഷമ സ്ഥിതി അവനും നല്‍കിക്കൊണ്ട്..

ഒരു പക്ഷെ ജോമോന്‍ എന്ന ആ മെയില്‍ നേഴ്സിനെ എപ്പോഴെങ്ങിലും കാണാനോ പരിചയപ്പെടാനോ ആയാല്‍ ഞാന്‍ പറയും..

" വിഷമിക്കരുത്. പ്രതീക്ഷ കൈ വെടിയരുത്. ജീവിതത്തില്‍ പൊടുന്നനെ ഒരു കാര്‍ മേഘം വന്നിറങ്ങിയ പോലെ തന്നെ, ഇരുളിമയെ തുടച്ചു നീക്കാന്‍ വെളിച്ചവും എത്തും. കാത്തിരിക്കുക.. ക്ഷമയോടെ. this too shall pass

ജോസ്
ബാംഗ്ലൂര്‍
25- സെപ്റ്- 2010

അഭിപ്രായങ്ങളൊന്നുമില്ല: