2010, ജൂലൈ 4

പ്രത്യാശപ്പൂക്കളേ വാടരുതേ ...


കഴിഞ്ഞ ആഴ്ചയാണ് എനിക്ക് ഒരു ബന്ധു വഴി, കിഡ്നി മാറ്റി വയ്ക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഒരു ആളിനെ ആദ്യമായി പരിചയപ്പെടാന്‍ കഴിഞ്ഞത്. ഏറണാകുളത്തുള്ള ഒരു കോശി അങ്കിള്‍ .

അദ്ദേഹത്തെ വിളിച്ചു ഫോണില്‍ സംസാരിച്ചപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം തോന്നി. ലീനയും ഞാനും കടന്നു പോകുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോയ ആള്‍ എന്ന നിലയ്ക്ക്, എന്റെ വിഷമം മനസ്സിലാക്കി തന്നെ ആണ് അദ്ദേഹം സംസാരിച്ചത്.

കോശി അങ്കിള്‍ തന്നെയാണ് ആദ്യം നല്ല ധൈര്യം തന്നത്. ഒട്ടും മടിക്കാതെയും പേടിക്കാതെയും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പോകണം എന്ന് അദ്ദേഹം ഉപദേശിച്ചു.

ഒക്കെ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊക്കെ അറിയാതെ ഞാന്‍ പകച്ചു നില്‍ക്കുക ആയിരുന്നു. രക്ത സമ്മര്‍ദ്ദം കൂടുതല്‍ ആണ് എന്ന പേരില്‍ എന്നെ കിഡ്നി ഡോണരിന്റെ ലിസ്റ്റില്‍ നിന്നും നേരത്തെ വെട്ടിക്കളഞ്ഞായിരുന്നു. പിന്നെ, ലീനയുടെ കുടുംബത്തില്‍ നിന്നും ഒരു ഡോണര്‍ ലഭിച്ചതുമില്ല . അപ്പോള്‍ പിന്നെ ആകെ മുന്നില്‍ കണ്ട വഴി 'കഡാവര്‍ ട്രാന്‍സ്പ്ലാന്റ്' ആണ്. അതിനായി ഞങ്ങള്‍ ഇവിടെ രജിസ്ടര്‍ ചെയ്തെങ്കിലും അതില്‍ ലീനയുടെ നമ്പര്‍ വളരെ പിന്നിലാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിലേറെ എടുക്കുമായിരിക്കും അതിന്.

പിന്നെ
ഉള്ള വഴി വളഞ്ഞ വഴി മാത്രം. നിയമത്തിന്റെ നൂലാമാലകള്‍ ഒക്കെ താണ്ടി, ലീനയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെ കിഡ്നി മാറ്റി വയ്ക്കുക.. ചുരുക്കി പറഞ്ഞാല്‍ ഒരു കിഡ്നി വാങ്ങി വയ്ക്കുക..അതിനുള്ള നിയമ തടസ്സങ്ങള്‍ വളരെ ഏറെ ആണത്രേ.

ഇതൊക്കെ ചുറ്റും നടക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ അതിനായി ആരെ കാണണം എവിടെ പോകണം എന്നൊക്കെ അറിയാന്‍ കഴിയാതെ ഞാന്‍ ആകെ വിഷമിച്ച സമയം ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ചകള്‍. ആ സമയത്താണല്ലോ തുടരെ തുടരെ ലീനയ്ക്ക് ആശുപത്രിയില്‍ അട്മിട്റ്റ് ആകേണ്ടി വന്നത്. അങ്ങനെ ഇരിക്കെ ആണ് കോശി അങ്കിളിന്റെ വിവരം കിട്ടിയത്. ശരിക്കും ഒരു പ്രത്യാശയുടെ കിരണം പോലെയാണ് അങ്കിളിന്റെ ആ ഫോണ്‍ കാള്‍ എനിക്ക് തോന്നിയത്.

കോശി അങ്കിളിന്റെ കൂടെ അതെ സമയത്ത് കിഡ്നി ട്രാന്‍സ്പ്ലാന്റ് നടന്ന അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ പെണ്‍കുട്ടി, ബാംഗ്ലൂരില്‍ താമസിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ സില്‍വി എന്ന ചേച്ചിയെ പരിചയപ്പെട്ടു. ഇന്ന് ലീനയോടൊപ്പം ഞാന്‍ അവരുടെ വീട്ടില്‍ പോയി അവരെ പരിചയപ്പെട്ടു.

രണ്ടു പ്രാവശ്യം ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ ഒരു സ്ത്രീ ആണ് അവര്‍. വളരെ ചുറുചുറുക്കോടെ സംസാരിച്ച ആ ചേച്ചിയെ കണ്ടാല്‍ ഒരു കിഡ്നി പേഷ്യന്റ് ആയിരുന്നു എന്നൊന്നും പറയില്ല.

ട്രാന്‍സ്പ്ലാന്റിനെക്കുരിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചും ഒക്കെ അവര്‍ കുറെ ഏറെ സംസാരിച്ചു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകണം എന്നാണു ചേച്ചിയും അവരുടെ ഭര്‍ത്താവും പറഞ്ഞത്.

ഒരു സാധാരണ സര്‍ജറി പോലെ അല്ല ഇതെന്ന് വ്യക്തമായി എനിക്ക് അറിയാം. അത് കഴിഞ്ഞാല്‍ കുറെ ഏറെ നാള്‍ കൊച്ചു കുട്ടികളെ നോക്കുന്നപോലെ ലീനയെ പരിചരിക്കണം എന്നും, ജീവിത കാലം മൊത്തം മരുന്നുകള്‍ കഴിക്കണം എന്നും സില്‍വി ചേച്ചി ഞങ്ങളെ ഉപദേശിച്ചു.

ഡയാലിസിസും, പിന്നെ തുടരെ തുടരെ ഉള്ള ആശുപത്രി വാസവും മനസ്സിനെ നീറിക്കുന്ന ഈ സമയത്ത്..തീര്‍ച്ചയായും ഇന്നത്തെ കണ്ടു മുട്ടല്‍ വീണ്ടും മനസ്സില്‍ പ്രത്യാശയുടെ പൂക്കളെ വിടരാന്‍ സഹായിച്ചു.

അടുത്ത ആഴ്ച മുതല്‍ ഞാന്‍ എന്റെ യാത്ര തുടങ്ങുകയാണ്.. ആശുപത്രിയും ഡോക്ടറിനെയും, കിഡ്നി ഡോണറിനെയും ഒക്കെ തേടി. എത്രയും വേഗം ട്രാന്‍സ്പ്ലാന്റ് ചെയ്യാനായി. എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ..

പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പൂക്കളേ ..വാടരുതേ..

4- ജൂലൈ - 2010
ബാംഗ്ലൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: