2012, ജനുവരി 22

സൈക്കിള്‍ ...





'ഇക്കണക്കിനു പോയാല്‍ താമസിയാതെ ഒരു ലോറി നിറയെ കാശും കൊണ്ട് പോയാലും ഒരു ലിറ്റര്‍ പെട്രോള്‍ പോലും കിട്ടില്ല. എന്‍റെ ഭഗവതീ .. ആളുകള്‍ എങ്ങനെ ജീവിക്കാനാ? '

ഞായറാഴ്ച രാവിലെ തന്നെ പത്ര വായന കഴിഞ്ഞപ്പോള്‍ രാജീവന്റെ പ്രതികരണം ഇതായിരുന്നു. എപ്പോഴൊക്കെ പെട്രോള്‍ വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ അയാള്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ അന്നും അയാള്‍ പത്ര വായന കഴിഞ്ഞ്, തന്റെ ഡയറിയും എടുത്തു വെച്ച് കണക്കു കൂട്ടാന്‍ തുടങ്ങി.

'ചേട്ടാ ..ഇതെന്താ..രാവിലെ തന്നെ ഡയറിയും കൊണ്ട് ഇരുപ്പായോ? '. രാജീവനുള്ള ചായയും കൊണ്ട് വന്ന ഭാര്യ ലീല അയാളോട് ചോദിച്ചു.

'എടീ ..നിനക്കെന്തറിയാം. കുടുംബ ബഡ്ജറ്റ് പിടിച്ചാല്‍ കിട്ടുന്നില്ല. മാസം പകുതി കഴിഞ്ഞതെ ഉള്ളൂ. ബാങ്കിലെ ബാലന്‍സ് കമ്മിയാണ്. എവിടെയെങ്കിലും എന്തെങ്കിലും ചിലവുകള്‍ കുറച്ചേ പറ്റൂ. ഈ വിലക്കയറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അല്ലാതെ വേറെ വഴിയില്ല. സ്കൂട്ടര്‍ വിറ്റിട്ട് ഒരു സൈക്കിള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ. അതിനും വേണം ഒരു മൂവായിരം നാലായിരം രൂപ.'

കുറെ ദിവസങ്ങള്‍ ആയി അയാള്‍ വീട്ടിലെ വരവ് ചെലവു കണക്കുകള്‍ കുറിച്ച ഡയറിയും എടുത്തു വച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. വീടിന്റെ ലോണും, പിള്ളേരുടെ പഠനത്തിനുള്ള ചെലവും, വീട്ടിലെ മറ്റു ചെലവുകളും ഒക്കെ ആയപ്പോള്‍ , തന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അതിനാല്‍ ചെലവു ചുരുക്കാനുള്ള വഴികള്‍ ആലോചിച്ചാണ് മിക്ക ദിവസങ്ങളിലും അയാളുടെ ദിവസങ്ങള്‍ തുടങ്ങുന്നതും തീരുന്നതും.

'ചേട്ടാ ..പ്രഭ ചേച്ചിയെ കണ്ടിട്ട് രണ്ടാഴ്ച ആയില്ലേ. നമുക്ക് ഇന്നവിടെ പോയാലോ? ' അടുക്കളയില്‍ നിന്നും ലീല വിളിച്ചു ചോദിച്ചു.

'ആ...പോകാം. ഉച്ചക്ക് ശേഷം ആകട്ടെ' . അയാള്‍ അലസമായി മറുപടി പറഞ്ഞിട്ട് ഡയറിയില്‍ കണ്ണും നട്ട് ഇരുന്നു.

പെട്ടെന്നാണ് രാജീവന് ചെലവു ചുരുക്കാനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞത്. വലിയ ചെലവു ചുരുക്കല്‍ ഒന്നും അല്ലെങ്കിലും പല തുള്ളി പെരുവള്ളം എന്ന് പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങളില്‍ ചെലവു ചുരുക്കിയാല്‍ അതൊക്കെ കൂടി ഒരു വലിയ തുക ആവും എന്നു അയാള്‍ക്കറിയാം. പ്രഭയെക്കുറിച്ച് സംസാരിച്ചപ്പോഴാണ്, അവള്‍ക്കു ചെലവിനായി മാസാമാസം കൊടുക്കുന്ന തുക ഒന്ന് കുറച്ചാലോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നത്.

രാജീവന്റെയും, അനുജന്‍ സഹദേവന്റെയും അനിയത്തി ആണ് പ്രഭ. ചെറുപ്പത്തില്‍ പോളിയോ വന്ന് പ്രഭയുടെ കാലുകള്‍ രണ്ടും തളര്‍ന്നിരുന്നു. ഒരു വീല്‍ ചെയറില്‍ ആണ് പ്രഭ അന്നുമുതല്‍ ജീവിക്കുന്നത്. അവരുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.പിന്നീട് രാജീവന്‍ കല്യാണം കഴിച്ച് ബോംബെയിലേക്ക് താമസം മാറി. അന്നയാള്‍ക്ക് അവിടെ നല്ല ജോലിയും ഉണ്ടായിരുന്നു. കുടുംബ വീട് സഹദേവനാണ് കിട്ടിയത്. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹ ദേവന്റെ കല്യാണവും കഴിഞ്ഞു. അത് കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞപ്പോള്‍, അവരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രഭ, സഹദേവന്റെ കൂടെ കുടുംബ വീട്ടില്‍ താമസം തുടര്‍ന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പോള്‍ രാജീവന്റെ നല്ല ജോലി നഷ്ടപ്പെട്ടു. പിന്നെ നാട്ടില്‍ വന്ന് ഒരു ഇടത്തരം കമ്പനിയില്‍ ജോലി നോക്കി വരികയാണ് അയാള്‍ . രാജീവനും സഹദേവനും കൂടി പ്രഭയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. പ്രഭ, സഹ ദേവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ പ്രഭയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി, രാജീവനും ഒരു തുക അയാളുടെ പങ്കായി നല്‍കാം എന്ന് പറഞ്ഞു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ആയിരം രൂപ അയാള്‍ പ്രഭയുടെ കയ്യില്‍ കൊണ്ട് കൊടുക്കുമായിരുന്നു.

സഹദേവന് ഇപ്പോള്‍ പ്രമോഷന്‍ ഒക്കെ കിട്ടി നല്ല നിലയില്‍ ആണ്. അത് വെച്ച് നോക്കിയാല്‍ രാജീവന്‍ കൊടുക്കുന്ന ആയിരം രൂപ ഇല്ലെങ്കിലും പ്രഭയുടെ കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കും. ആയിരത്തിനു പകരം അതൊരു അഞ്ഞൂറായി കുറച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. മാസച്ചെലവില്‍ അഞ്ഞൂറ് രൂപ ലാഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം അല്ലേ. അയാള്‍ അങ്ങനെ ചിന്തിച്ചു.

'എടീ ലീലേ ..ഞാന്‍ ആലോചിക്കുവായിരുന്നു...പ്രഭയ്ക്കു മാസാമാസം കൊടുക്കുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കുറച്ചാലോ എന്ന്. സഹദേവന് ഇപ്പോള്‍ നല്ല ശമ്പളം ഇല്ലേ. ഞാനല്ലേ കുറച്ചു കഷ്ടപ്പെടുന്നത്. നിനക്ക് എന്ത് തോന്നുന്നു ?'

'ഞാന്‍ ഇത് ചേട്ടനോട് പറയാം എന്ന് എത്ര വട്ടം കരുതിയതാ. പിന്നെ ചേട്ടന് വല്ലതും തോന്നിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞില്ല. എന്തായാലും സഹദേവനോടും പ്രഭയോടും ഒന്ന് പറഞ്ഞു നോക്ക്. '

ഞായറാഴ്ച ഉച്ച കഴിഞ്ഞു രാജീവനും ലീലയും പിള്ളേരും കൂടി കുടുംബ വീട്ടിലേക്കു പോയി. ഒരു കൈനെറ്റിക് ഹോണ്ട സ്കൂട്ടറില്‍ ആയിരുന്നു യാത്ര. സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ അയാള്‍ പിള്ളേരോടായി പറഞ്ഞു.

'മക്കളെ..ഇനി സ്കൂട്ടറില്‍ അധികം കറക്കം കാണില്ല കേട്ടോ. അച്ഛന്‍ ഇത് വിറ്റിട്ട് ഒരു സൈക്കിള്‍ എടുക്കാന്‍ പോവുകയാ. പെട്രോള്‍ അടിച്ചടിച്ച് ഇപ്പോള്‍ വീട്ടില്‍ അരി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ വരികയാണ്. പിന്നെ ഇതേ വഴിയുള്ളൂ. '

അര മണിക്കൂറത്തെ യാത്രക്ക് ശേഷം അവര്‍ കുടുംബ വീട്ടില്‍ എത്തി. അവിടെ സഹദേവനും കുടുംബവും പ്രഭയും ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്ന് കുടുംബ വിശേഷവും നാട്ടു വര്‍ത്തമാനവും ഒക്കെ പറയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും ചെലവു ചുരുക്കല്‍ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു രാജീവന്‍. അപ്പോഴാണ്‌ ടീ. വീയില്‍ വന്ന വാര്‍ത്തയില്‍ പെട്രോള്‍ വി വീണ്ടും കൂട്ടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു കേട്ടത്. ഇത് തന്നെ അവസരം എന്നോര്‍ത്തു രാജീവന്‍ പറഞ്ഞു തുടങ്ങി.

'എന്‍റെ പ്രഭെ..വയ്യ...ഈ കൂടെക്കൂടെ ഉള്ള വിലകയറ്റം എന്‍റെ നടുവൊടിക്കുകയാണ്. ഈ ചെലവൊക്കെ കഴിഞു മാസം അവസാനിക്കാറാവുമ്പോള്‍ എന്‍റെ കയ്യില്‍ കാശൊന്നും മിച്ചം വരുന്നില്ല. ചെലവു ചുരുക്കാനുള്ള വഴികള്‍ ഒക്കെ ആലോചിച്ചു തല പുകച്ചിട്ടും ഒരിടത്തും എത്തുന്നില്ല. ഈ സ്കൂട്ടറും വിറ്റിട്ട് ഒരു സൈക്കിള്‍ വാങ്ങിയാലോ എന്നാലോചിച്ചു. അതിനും വേണമല്ലോ മൂവായിരമോ നാലായിരമോ വില. പണ്ടത്തെ സൈക്കിളിന്റെ വില അല്ലല്ലോ ഇന്ന്. '

'ചേട്ടന്‍ സത്യമായിട്ടും പറഞ്ഞതാണോ അത്. ഇത്ര നാള്‍ സ്കൂടര്‍ ഓടിച്ച ആള്‍ ഇനി സൈക്കിള്‍ ഓടിക്കുമോ? ' പ്രഭ ചോദിച്ചു.

'സത്യമാണ് പ്രഭേ . സൈക്കിളിനെന്താ ഒരു കുഴപ്പം. ഞാന്‍ എത്ര ഓടിച്ചിട്ടുള്ളതാ. പെട്രോള്‍ വില കയറ്റം നേരിടാന്‍ ഇതല്ലാതെ വേറെന്താ ഒരു വഴി? '

'എന്നാല്‍ ചേട്ടന്റെ പഴയ സൈക്കിള്‍ ഇവിടെ ഇരിപ്പുണ്ടല്ലോ. അതെടുത്തൂടെ? '

'പഴയ സൈക്കിളോ? അതിവിടെ ഇപ്പോഴും ഇരുപ്പുണ്ടോ? അത് ഞാന്‍ പണ്ട് ഉപയോഗിച്ച് കൊണ്ടിരുന്നതല്ലേ? അതൊക്കെ തുരുമ്പിച്ചു നാശം ആയിക്കാണും പ്രഭേ. ഞാന്‍ കരുതി അതൊക്കെ എപ്പോഴേ ആക്ക്രിക്കച്ചവടക്കാര്‍ക്ക് എടുത്തു കൊടുത്തു കാണും എന്ന് '

'ഇല്ല ചേട്ടാ.. ചേട്ടന്‍ അകത്തു മുറിയില്‍ പോയി നോക്കിക്കേ. ഞാന്‍ ഇപ്പോഴും അതിനെ തുടച്ചു മിനുക്കി വെയ്ക്കാറുണ്ട്‌. ആരും അത് ഉപയോഗിക്കാറില്ലെങ്കില്‍ പോലും. '

കുറച്ചു അത്ഭുതത്തോടെ അത് കേട്ട ശേഷം രാജീവന്‍ സഹദേവന്റെ മകള്‍ ഉപയോഗിക്കുന്ന അകത്തുള്ള മുറിയില്‍ പോയി നോക്കി. അയാളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ ഇപ്പോഴും തുരുമ്പിക്കാതെ അവിടെ ഇരുപ്പുണ്ടായിരുന്നു. സന്തോഷത്തോടെ അയാള്‍ അതിന്റെ ഹാന്റിലിലും വീലിലും ഒക്കെ തൊട്ടു നോക്കി. അതെല്ലാം കാലം ഇത്ര ആയിട്ടും നന്നായി തന്നെ ഇരുപ്പുണ്ട്‌. ടയറുകള്‍ രണ്ടും മാത്രം മാറ്റേണ്ടി വരും.

രാജീവന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ആ സൈക്കിള്‍ വാങ്ങിയത്. ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ്. അന്ന് കോളേജില്‍ പോകാനും, ട്യൂഷന്‍ എടുക്കാന്‍ പോകാനും ഒക്കെ ആ സൈക്കിളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. എന്നും വൈകിട്ട് വന്ന ശേഷം സൈക്കിള്‍ തുടച്ചു വെയ്ക്കുക അയാളുടെ പതിവായിരുന്നു. അന്നൊരിക്കല്‍ സൈക്കിള്‍ തുടച്ചു കൊണ്ടിരിക്കെ പ്രഭ വീല്‍ ചെയറില്‍ അയാളുടെ അടുത്ത് വന്ന് അതൊക്കെ നോക്കി ഇരുന്നു . അന്നവള്‍ക്ക് പതിമൂന്നു വയസ്സ് കാണും. അയാള്‍ക്ക്‌ ഇരുപതും .

'പ്രഭേ..നിനക്ക് ഈ സൈക്കിള്‍ എന്നും തുടച്ചു വെയ്ക്കാമോ? ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു എണ്ണയും ഇടണം. വെറുതെ വേണ്ട. ഞാന്‍ നിനക്ക് ദിവസവും മൂന്നു രൂപ വെച്ച് തരാം. അങ്ങനെ മാസാവസാനം എല്ലാം ചേര്‍ത്തു നൂറായി നിന്റെ കയ്യില്‍ താം. എന്താ .സമ്മതം ആണോ? '

അയാള്‍ കളിക്ക് ചോദിച്ചതാണെങ്കിലും ഒരു ചിരിയോടെ പ്രഭ സമ്മതിച്ചു. അന്ന് മുതല്‍ മുടങ്ങാതെ പ്രഭ അയാളുടെ സൈക്കിള്‍ തുടച്ചു വെയ്ക്കുമായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നാല്‍ കഴിയുന്ന രീതിയില്‍ അവള്‍ അത് ഭംഗിയായി ചെയ്തു പോന്നു. മാസാവസാനം രാജീവനും പ്രഭയ്ക്കു നൂറു രൂപ കൊടുക്കുമായിരുന്നു. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ വരുന്ന ആ സന്തോഷം കാണുമ്പോള്‍ രാജീവനും സന്തോഷിക്കുമായിരുന്നു.

കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ രാജീവന്‍ പക്ഷെ സൈക്കിള്‍ ഉപേക്ഷിച്ചു സ്കൂട്ടറില്‍ ആയി യാത്ര. ബോംബെയില്‍ ജോലി കൂടി ആയപ്പോള്‍ അയാള്‍ സൈക്കിളിന്റെ കാര്യം പാടെ മറന്നു. പിന്നെ കല്യാണം, വീട് മാറല്‍ , പുതിയ ജോലി, ജീവിത പരാധീനതകള്‍ ഇതൊക്കെ ആയപ്പോള്‍ അങ്ങനെ ഒരു സൈക്കിള്‍ ഉണ്ടെന്ന കാര്യം തന്നെ അയാള്‍ മറന്നിരുന്നു. ആ സൈക്കിള്‍ തന്നെയാണ് ഇപ്പോഴും അതിന്റെ ഭംഗി നഷ്ട്ടപ്പെടാതെ പ്രഭ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

അപ്പോഴേക്കും വീല്‍ ചെയര്‍ പതിയെ ഉരുട്ടി പ്രഭ അവിടേക്ക് വന്നു.

'ഇപ്പൊ ചേട്ടന് വിശ്വാസം വന്നോ? ഞാന്‍ ഇത് തുടയ്ക്കുന്നത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല കേട്ടോ. വല്ല പനി വന്ന് ഒട്ടുംഅനങ്ങാന്‍ വയ്യാതെ കിടപ്പായാല്‍ മാത്രമേ ഞാന്‍ ചെയ്യാതെ ഇരിന്നിട്ടുള്ളൂ. അല്ലെങ്കില്‍ എല്ലാ ദിവസവും ഞാന്‍ രാവിലെ തന്നെ ഇത് തുടച്ചു വെയ്ക്കും. സഹദേവന്‍ ചേട്ടന്‍ എന്നെ അതും പറഞ്ഞു കളിയാക്കും. എന്നാലും ഞാന്‍ അത് എന്നാല്‍ കഴിയും വിധം തുടച്ചു വെയ്ക്കും. ചേട്ടന് അത്രയ്ക്ക് പ്രിയം ആയിരുന്നില്ലേ ഈ സൈക്കിള്‍ '

ആ സൈക്കിളില്‍ നോക്കി നിന്നപ്പോള്‍ രാജീവന്റെ മനസ്സില്‍ എന്തോ ഒരു ഭാരം നിറഞ്ഞു. ഒപ്പം പ്രഭയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിലെ നനവ്‌ തിരിച്ചറിഞ്ഞിട്ടാവണം പ്രഭ ചോദിച്ചു.

'അയ്യോ ..ഇതെന്താ ചേട്ടാ...പഴയ സൈക്കിള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞോ? അത് കൊള്ളാമല്ലോ? '

രാജീവന്‍ ആലോചിച്ചു. പഴയ സൈക്കിള്‍ കണ്ടിട്ടാണോ കണ്ണുകള്‍ നനഞ്ഞത്‌? അതോ സ്വന്തം സ്വാര്‍ഥത ഓര്‍ത്തിട്ടോ?. പാവം പ്രഭയ്ക്കുള്ള ആയിരം രൂപ വീണ്ടും കുറച്ച് സ്വന്തം കുടുംബ ബഡ് ജറ്റ് ശരിയാക്കാന്‍ ഉള്ള തന്റെ തീരുമാനം ഒരു തരം സ്വാര്‍ഥത അല്ലേ എന്ന് അയാളുടെ മനസ്സ് തന്നെ ചോദിച്ചു. അതെ സമയം ഒന്നും പ്രതീക്ഷിക്കാതെ പ്രഭ അന്ന് മുതല്‍ ഇന്ന് വരെ ആ സൈക്കിളിനെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഒരു കേടും കൂടാതെ.

തിരികെ വീടിന്റെ വാരന്തയിലേക്ക് വന്നപ്പോള്‍ പ്രഭ ചോദിച്ചു.

'ചേട്ടന്‍ സൈക്കിള്‍ കൊണ്ട് പോകുന്നുണ്ടോ. ഇപ്പോള്‍ സ്കൂട്ടറില്‍ അല്ലേ വന്നത്. പിന്നെങ്ങനെ കൊണ്ട് പോകും? '

'ഞാന്‍ മറ്റന്നാള്‍ വന്നു എടുത്തോണ്ട് പോകാം പ്രഭേ'

കുറച്ച് നേരം കഴിഞ്ഞു അയാള്‍ കുടുംബ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. തിരികെ അയാളുടെ വീട്ടിലേക്കു സ്കൂട്ടറില്‍ പോകുമ്പോള്‍ , ലീല അയാളോട് ചോദിച്ചു.

'എന്താ ചേട്ടാ ..പ്രഭ ചേച്ചിക്കുള്ള പൈസ കുറയ്ക്കുന്ന കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ട്..എന്തേ പറയാത്തത്?

കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

'വേണ്ട ലീലേ. എനിക്കത്രയും സ്വാര്‍ത്ഥന്‍ ആവാന്‍ വയ്യ. അവള്‍ എന്‍റെ അനിയത്തി അല്ലേ. അവള്‍ക്കു വേണ്ടി ഞാന്‍ മനസ്സില്‍ ഉറപ്പിച്ച പൈസയില്‍ നിന്നും എടുത്ത് എനിക്ക് ചെലവു ചുരുക്കണ്ട. അങ്ങനെ ആലോചിച്ചത് തന്നെ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. ചെലവു ചുരുക്കാന്‍ ഞാന്‍ വേറെ എന്തെങ്കിലും വഴി കണ്ടു പിടിച്ചോളാം. '

അത് പറഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ഭാരം ഇല്ലായിരുന്നു. മാസ ചെലവുകളെ ക്കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നു. പക്ഷെ കണ്‍ പീലികളെ നനയ്ക്കുന്ന ഒരു ചെറു നനവ്‌ അപ്പോഴും അയാളുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.


ജോസ്
ബാംഗ്ലൂര്‍
22- ജനുവരി - 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )

5 അഭിപ്രായങ്ങൾ:

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഇവിടം സന്ദര്‍ശിച്ചാല്‍ ഒരു തരി നൊമ്പരം നെഞ്ചിലേറ്റുക പതിവാണ്‍..ഇക്കുറിയും..!

Artof Wave പറഞ്ഞു...

നന്നായിരിക്കുന്നു
aashamsakal

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നന്നായി ചേട്ടാ..ഒന്നും പ്രതീക്ഷിക്കാതെ നമുക്കായി എന്തെങ്കിലും ചെയ്യുന്നവര്‍ വളരെ വിരളമാണ്..അങ്ങനെയുള്ളവരെ നമ്മള്‍ ഒരിക്കലും മറക്കരുത് .നല്ലൊരു സന്ദേശം ഉള്ള കഥ.

പിള്ളേച്ചന്‍‌ പറഞ്ഞു...

very good post.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നൊമ്പരം ഉളവാക്കിയ വായനയാണല്ലോ ഇതിലൂടെ ജോസ് ഞങ്ങൾക്ക് തന്നത്...