
മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇത്തവണ ഞാന്‍ പ്രേമന്റെ കുടുംബ വീട്ടില്‍ പോയത്.ഒപ്പം മനോജും, കൃഷ്ണനും ഉണ്ടായിരുന്നു. അവന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് കുറെ ഏറെ നാള് ആയിരുന്നു. അവരോടു സംസാരിച്ചിരിക്കവേ, അമ്മ കുടിക്കാന്‍ കാപ്പി കൊണ്ട് തന്നിട്ട് പറഞ്ഞു..
"എത്ര നാള് ആയി മോനെ ഒരു ഗ്ലാസ് വെള്ളം നിനക്ക് എന്റെ കൈ കൊണ്ട് തന്നിട്ട്.. "
ഒരു ചിരിയോടെ ഞാന്‍ അത് വാങ്ങി കുടിച്ചു. പിന്നെ ഓര്‍ത്തു.. ശരിയല്ലേ...എത്ര തവണ ആണ് അവിടുന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ചിരിക്കുന്നത്..
ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഞങ്ങളുടെ നാല്‍വര്‍ സംഘത്തില്‍ ദൂരെ ജോലി ചെയ്യുന്ന ആള്. വല്ലപ്പോഴും, ഒരു അതിഥിയെപ്പോലെ ഞാന്‍ നാട്ടില്‍ വരും. അപ്പോഴല്ലേ ഒന്നോടിപ്പോയി എല്ലാവരെയും കാണുന്നത്.
കാപ്പി കുടിച്ച ശേഷം, പ്രേമന്റെ അനിയന് വച്ച പുതിയ വീട് കാണാന്‍ ഞങ്ങള്‍ എല്ലാവരും പുറത്തേക്കിറങ്ങി. കുടുംബ വീടിന്റെ തൊട്ടടുത്താണ് പുതിയ വീട്. ആ വീടിരിക്കുന്ന സ്ഥലം ഒന്ന് നോക്കിയതെ ഉള്ളൂ ...കുറെ ഏറെ ഓര്‍മ്മകള്‍ ഓടി വന്നു മനസ്സിലേക്ക്...
ആദ്യത്തെ ബിസിനസ്സിന്റെ കഥ... പ്രി ഡിഗ്രി പഠിക്കുന്ന ഞങ്ങള്‍ കൃഷിക്കാരായ കഥ ...
കാരണം ആ വാഴ കൃഷി ചെയ്ത സ്ഥലത്തല്ലേ ഇപ്പോള്‍ ഒരു പടു കൂറ്റന്‍ വീട് ഉയര്‍ന്നിരിക്കുന്നത്.
പ്രി ഡിഗ്രി കഴിഞ്ഞു, ഞങ്ങള്‍ നാല് പേരും നാലു സ്ഥലങ്ങളില്‍ ആയി പഠനം തുടര്‍ന്നു. പ്രേമന് മെഡിസിനു ചേര്‍ന്നു..കൃഷ്ണന് എന്ജിനീയരിങ്ങിനു, ചേര്‍ന്നു , മനോജ് അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍..ഞാന്‍ മാത്രം പ്രൊഫഷനല്‍ കോളേജില്‍ കിട്ടാതെ ഡിഗ്രിക്ക് ജിയോളജി പഠിക്കാന്‍ ചേര്‍ന്നു.
അങ്ങനെയിരിക്കെ, ഞങ്ങള്‍ നാല് പേരും കൂടി കൂടിയ ഒരു ദിവസം മനോജ് ഒരു ബിസിനസ് ആശയം മുന്നോട്ടു വച്ചു..
വലുതായി പോക്കറ്റ് മണി ഒന്നും കിട്ടാത്ത ഞങ്ങള്‍ക്ക് കുറച്ചു പൈസ നമ്പാദിക്കാനുള്ള നല്ല ഒരു ആശയം ആയി അത് തോന്നി.
അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന കുട്ടികള്‍ക്ക് "ഹെര്‍ബേറിയം " എന്ന ഒരു സാധനം ചെയ്തു കൊടുക്കണം ആയിരുന്നു. പല പല ചെടികളുടെ ഇലകളും മറ്റും എടുത്തു ഉണക്കി നല്ല കട്ടിയുള്ള പേപ്പറില്‍ ഒട്ടിച്ചു വയ്ക്കുന്ന സംഭവം ആണ് ഈ ഹെര്‍ബേറിയം . കുറച്ചു മെനക്കെട്ട് ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന മടിയന്മാരും മടിച്ചികളും , നേരേ മനോജിന്റെ അടുത്ത് വന്നു. ആശാന് നൂറു രൂപയ്ക്ക് ഒരു ഹെര്‍ബേറിയം ഉണ്ടാക്കി കൊടുക്കുന്ന ജോലി കുറച്ചു പിള്ളേരുടെ കയ്യില്‍ നിന്നും അടങ്കല്‍ വാങ്ങി.
പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റും ഞങ്ങള്‍ നാലും മനോജിന്റെ വീട്ടില്‍ കൂടി പേപ്പറില്‍ ഇലകള്‍ ഒട്ടിച്ച് വല്ലവന്മാര്ക്കും വേണ്ടി ഹെര്‍ബേറിയം ഉണ്ടാക്കാന്‍ തുടങ്ങി. അവസാനം ഒക്കെ വേണ്ടവര്‍ക്ക് കൊടുത്തു കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ചു കാശ് വന്നു. ഏകദേശം ആയിരം രൂപ. എല്ലാവര്ക്കും പെരുത്തു സന്തോഷം ആയി.. ആദ്യത്തെ ബിസിനസ്സിന്റെ പ്രതിഫലം..
കിട്ടിയ കാശ് കൊണ്ട് എന്ത് ചെയ്യാന്‍? പുട്ടടിച്ചു തീര്‍ക്കണോ? അതോ വേറെ എന്തെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കണോ? തല പുകഞ്ഞു ആലോചിച്ചപ്പോള്‍ മനോജ് തന്നെ വേറൊരു ഉപായം പറഞ്ഞു..
കൃഷി ചെയ്യാന്‍ കുറെ സ്ഥലം ഉണ്ടെങ്കില്‍, വാഴ കൃഷി തുടങ്ങാം. നല്ല ലാഭം ഉള്ള പരിപാടി ആണ്. കാര്‍ഷിക കോളേജില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴ തൈകള്‍ കിട്ടും...ആദ്യ ബിസ്നിനസ്സിലെ പണവും പിന്നെ കുറച്ചു കാശും കൂടി ഇട്ടാല്‍ തുടങ്ങാം..
ഞങ്ങളുടെ ബിസിനസ്സിലെ ലാഭ വിഹിതം വേണ്ടാത്ത പങ്കാളി ആവാന്‍ വിധിക്കപ്പെട്ടത് പ്രേമന്റെ അച്ഛനാണ്. അദ്ദേഹം , അദ്ദേഹത്തിന്റെ പുരയിടത്തിലെ കാട് പിടിച്ചു കിടക്കുന്ന കുറെ സ്ഥലം ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ തരാം എന്ന് പറഞ്ഞു.
..പിന്നെന്തു വേണം...ഞങ്ങള്‍ റെഡി ..പിന്നെ വളരെ പെട്ടന്നാണ് കണക്കു കൂട്ടലുകള്‍ ഒക്കെ നടത്തിയത്...
ആര് മണ്ണ് കിളച്ചു , വാഴയ്ക്ക് കുഴി എടുക്കും? എവിടുന്നു വെള്ളം നനയ്ക്കും.. വളം വാങ്ങണ്ടേ...എല്ലാത്തിനും കൂടെ കാശ് തികയുമോ? ഇങ്ങനെയുള്ള പുതിയ കുറെ ചോദ്യങ്ങള്‍ പിന്നെ മുന്നില്‍ എത്തി.
അപ്പോഴും പാവം പ്രേമന്റെ അച്ഛന് രംഗത്തെത്തി. അധ്വാനികളായ നാല് പിള്ളേരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും അദ്ദേഹം വളരെ ഉത്സാഹം കാണിച്ചു.
'പിള്ളേരെ ..നിങ്ങള്‍ എന്റെ കിണറ്റില്‍ നിന്നും വെള്ളം നനച്ചോ..ആ കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. വേണമെങ്കില്‍ ഓരോരുത്തരായി വന്നു ഹോസിട്ടു കിണറ്റില്‍ നിന്നും വെള്ളം എടുത്തു വാഴ നനച്ചോളണം .
അഗ്രിയില്‍ പഠിക്കുന്ന മനോജിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നൂറു എത്ത വാഴ തൈകള്‍ വാങ്ങി.. പിന്നെ കുറച്ചു വളവും വാങ്ങി,...വളം വീട്ടില്‍ കൊണ്ട് വന്ന ശേഷം പൈസ തരാം എന്ന കരാറിലാണ് വാങ്ങിയത്.. വളം വീട്ടില്‍ കൊണ്ട് വന്നപ്പോഴാകട്ടെ ഞങ്ങള്‍ ആരും ഇല്ലായിരുന്നു.. പാവം പ്രേമന്റെ അച്ഛന് അവിടെയും പൈസ കൊടുത്തു ഞങ്ങളെ സഹായിച്ചു. ( ഞങ്ങള്‍ മനഃ പൂര്‍വ്വം മുങ്ങിയതല്ലായിരുന്നു കേട്ടോ. )
പിന്നെ താമസിയാതെ കുഴിയെടുക്കാന്‍ ഒരാളെ വിളിച്ചു. ഒരാള്‍ മാത്രം പോരല്ലോ? പക്ഷെ കൂടുതല്‍ ആളുകള്‍ക്ക് കൊടുക്കാന്‍ കാശില്ല . അപ്പോള്‍ ഞങ്ങള്‍ നാല് പേരും തന്നെ കുഴി വെട്ടാന്‍ ഇറങ്ങി. അപ്പോഴല്ലേ ആ പണിയുടെ കാഠിന്യം മനസ്സിലാവുന്നത്. ഒരു കുഴി വെട്ടിയപ്പോഴേ ഞങ്ങളുടെ നടുവിന്റെ ആപ്പീസ് പൂട്ടി.
ഒരു വിധം നൂറു വാഴകളും നട്ടു പിടിപ്പിച്ചു. അത് കഴിഞ്ഞു ദൂരെ നിന്ന് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി..ഒരു വാഴത്തോട്ടത്തിന്റെ ഉടമ ആയ പോലെ ...
എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളില്‍ ആരെങ്കിലും രണ്ടു പേര് അവിടെ പോയി വാഴയ്ക്ക് വെള്ളം നനയ്ക്കും. (ചിലപ്പോഴൊക്കെ എന്തെകിലും കാരണം പറഞ്ഞും മുങ്ങും. അപ്പോഴും പാവം പ്രേമന്റെ അച്ഛന് ഞങ്ങളുടെ പണി ചെയ്യും...പിള്ളേരുടെ വാഴ അല്ലെ...വെള്ളം കിട്ടാതെ നില്കുന്നത് കാണുമ്പോള്‍ അദേഹത്തിന് സങ്കടം തോന്നും. ഞങ്ങള്‍ അതൊന്നു മുതലാക്കിയില്ലേ എന്നൊരു സംശയം )
സമയം കടന്നു പോയി.. വാഴകള്‍ വലുതാവാന്‍ തുടങ്ങി.. ഓരോ ആഴ്ച ഞങ്ങള്‍ നാല് പേരും കൂടുമ്പോഴും, വാഴ തോട്ടത്തില്‍ ഇരുന്നു ഓരോരോ പദ്ധതികള്‍ പ്ലാന്‍ ചെയ്യും.. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ...
"ഒരു വാഴയില്‍ നിന്നും കുറഞ്ഞത് ഒരു 300 പഴങ്ങള്‍ കിട്ടും. കുറഞ്ഞത് ഒരു വാഴക്കുലയ്ക്ക് 300 രൂപ കിട്ടില്ലേ ...അങ്ങനെയെങ്കില്‍ നൂറു വാഴയില്‍ നിന്നും കുറെ ഏറെ കാശ് കിട്ടില്ലേ...അതൊക്കെ വേറെ അടുത്ത ബിസിനസ്സില്‍ ഇട്ടു വീണ്ടും കാശ് കുറെ ഉണ്ടാക്കണം.."
കാശിട്ടു കാശെടുക്കുന്ന സ്വപ്നങ്ങള്‍ ഞങ്ങള്‍ കുറെ കാണാന്‍ തുടങ്ങി.
വാഴയില്‍ കുല വന്നു . കുലകള്‍ താമസിയാതെ പഴുക്കാനും തുടങ്ങി. വാഴക്കുലകള്‍ നല്ല വലുപ്പം ഉള്ളവ ആയിരുന്നു. അതിന്റെ ഭാരം കാരണം വാഴയുടെ മണ്ട താഴേയ്ക്ക് വളയാനും തുടങ്ങി.
ആ ഹാ ..എന്തൊരു അഭിമാനത്തോടെ ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി നിന്നത്.. ഞങ്ങളുടെ കൂട്ടായ്മയുടെ ഫലം..വീട്ടിലൊക്കെ എല്ലാവര്ക്കും നല്ല സന്തോഷം ആയി.. പൈസ കയ്യില്‍ കിട്ടിയാല്‍ പുട്ടടിച്ചു കളയുന്ന പിള്ളേരുടെ കാലത്ത്, നാല് പയ്യന്മാര്, അത് നല്ല കാര്യത്തിനു ചെലവഴിച്ചതിന്റെ സന്തോഷം ..കൂടാതെ ..വാഴക്കൃഷിയുടെ നല്ല ഫലം aഎ സന്തോഷത്തിന്റെ മാറ്റ് കൂട്ടി.
അങ്ങനെ ഞങ്ങള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കെ...ഒരു വാഴയുടെ മണ്ടയില്‍ ഞങ്ങള്‍ ഒരു ചെറിയ കറുപ്പ് കണ്ടു... കുറെ ഇലകള്‍ ഒക്കെ വാടി മഞ്ഞ നിറത്തില്‍ നില്ക്കുന്നു..എന്തോ ഒരു പന്തികേട് തോന്നി..
"ഏതോ കീടം കയറി വാഴയുടെ കൂമ്പടച്ചു എന്നാ തോന്നുന്നേ..."
നെഞ്ച് പിളര്‍ക്കുന്ന ഒരു വര്‍ത്തമാനം ആണ് മനോജ് പറഞ്ഞത്.. കേട്ടപ്പോള്‍ വല്ലാതെ തോന്നി..
കുറെ നേരത്തെ പരിശോധനയ്ക്ക് ശേഷം അത് സ്ഥിരീകരിച്ചു...വാഴയില്‍ രോഗ ബാധ പിടിച്ചിരിക്കുന്നു..
പോട്ടെ ..ഒരു വാഴയല്ലേ..ഇനിയും തൊണ്ണൂറ്റി ഒന്‍പതെണ്ണം ഇല്ലേ ..അങ്ങനെ ആശ്വസിച്ചു..
പക്ഷെ പിന്നീടുള്ള ഓരോ ആഴ്ചയിലും ഒന്നും രണ്ടും ആയി വാഴകള്‍ ഓരോന്നായി താഴെ വീഴാന്‍ തുടങ്ങി. ഒരു വാഴയെ ബാധിച്ച അസുഖം പതിയെ മറ്റുള്ളവയേയും ബാധിക്കാന്‍ തുടങ്ങി. വേറെ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അത് മിക്ക വാഴകളെയും ബാധിച്ചു.
ഞെട്ടലോടെയും സങ്കടത്തോടെയും ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി കണ്ടത്. ഞങ്ങളുടെ സ്വപ്നത്തെ വളര്‍ത്തിയ ആ വാഴ തോട്ടത്തില്‍ , സ്വപ്നങ്ങള്‍ ഒക്കെ തകര്‍ന്നു, ഞങ്ങള്‍ നിന്നു .
അവസാനം...ഒന്നോ രണ്ടോ വാഴകള്‍ മാത്രം അവശേഷിച്ചു. നഷ്ടത്തിനിടെ ഒരു ചെറിയ ആശ്വാസം പകരാന്‍ എന്ന പോലെ..
അവസാനം അതിന്റെ കുലകള്‍ നന്നായി പഴുത്തപ്പോള്‍, അതൊക്കെ പറിച്ചു ഞങ്ങളുടെ ഒക്കെ വീട്ടില്‍ തന്നെ കൊണ്ട് പോയി..
കാലം കുറെ കഴിഞ്ഞില്ലേ അതിനു ശേഷം... ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കിയാല്‍, വിഷമം തോന്നും. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒപ്പം കാണും. പൈസ വെറുതെ കളഞ്ഞു കുളിക്കാതെ ഒരു നല്ല സംരംഭത്തിനല്ലേ തുനിഞ്ഞത്..
സാമ്പത്തികമായി അത് നഷ്ടത്തില്‍ ആയെങ്കിലും..അത് കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു... ബിസിനസ് ബാല പാഠങ്ങള്‍ കുറച്ചു പഠിച്ചില്ലേ .. അതിനെക്കാളൊക്കെ ..ഞങ്ങളുടെ സുഹൃത്ത് ബന്ധം നന്നായി ഊട്ടി ഉറപ്പിക്കാനും അത് സഹായിച്ചു..
അതിനൊക്കെ ശേഷം വര്‍ഷം പതിനഞ്ചു കഴിഞ്ഞു. എപ്പോള്‍ ഞങ്ങള്‍ കൂടിയാലും അടുത്ത ഒരു ബിസിനസ്സിനെ കുറിച്ച് ആലോചിക്കും. പക്ഷെ ഒന്നും ഇതേവരെ തുടങ്ങിയിട്ടില്ല. എല്ലാവരും ഓരോരോ പ്രാരാബ്ധക്കാര്‍ ആയില്ലേ.
ഒരു പക്ഷെ അതിനൊക്കെയുള്ള സമയം ആയില്ലായിരിക്കും.
രാത്രി ഏറെ ആയപ്പോള്‍, ഒരു വട്ടം കൂടി ആ വാഴകള്‍ ഇരുന്ന സ്ഥലം നോക്കി , പഴയ ഓര്‍മ്മകള്‍ അയവിറക്കി ,ഞങ്ങള്‍ തിരികെ നടന്നു...
ജോസ്
ബാംഗ്ലൂര്‍
23- ജൂലൈ - 2010
2 അഭിപ്രായങ്ങൾ:
EE vazhakrishiyude katha nannayirunnu.... marannathentho ormmippichathu pole...
എന്തായാലും വാഴ വഴുവഴുപ്പുള്ള ബിസ്സിനസ്സിന്റെ ബാലപാഠങ്ങള്‍ കുറച്ചു പഠിപ്പിച്ചില്ലേ ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ