kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഡിസംബർ 29

നിര്‍മ്മല....





രണ്ടു നാള്‍ മുന്‍പത്തെ
മരം കോച്ചും തണുപ്പിലും
അതിനൊപ്പം പെയ്ത
ചാറ്റല്‍ മഴയിലും
അവള്‍ വിഷമിച്ചില്ല
അവള്‍ തണുത്ത് വിറച്ചില്ല
അവളുടെ നെഞ്ചില്‍
എരികനലല്ലേ ..
വിഷാദാഗ്നിയില്‍ അവള്‍
വെന്തുരുകുകയല്ലേ.
വെളിയിലെ തണുപ്പില്‍
പിന്നവളെങ്ങനെ വിറയ്ക്കും ?

പതിനഞ്ചു വര്‍ഷങ്ങള്‍
ഹോമിച്ച വീടിന്റെ
വെളിയിലൊരന്ന്യയായ്
നിന്നൂ നിര്‍മ്മല...
ഭര്‍ത്താവും മക്കളും ചേര്‍ന്ന്
പുറത്താക്കിയതാണവളെ
കാരണം ചോദിച്ചാല്‍
കുറെ
കണ്ണുനീരല്ലാതെ
ഇല്ല മറ്റൊന്നും
പറയാനവള്‍ക്ക്

മംഗല്യം കഴിച്ച
പുരുഷന്റെ കണ്ണില്‍
നിര്‍മ്മല വെറുമൊരു
മൂധേവിയാണിന്നു
അവള്‍ നൊന്തു പെറ്റ
പെണ്‍
മക്കള്‍ക്ക്‌ പോലും
അവലക്ഷണം പേറും
ഒരു
'തള്ള' യാണവളിന്ന്

പഴന്തുണി പോലൊരു
സാരിയും ചുറ്റി
തുണികള്‍ നിറച്ചൊരു
സഞ്ചിയുമേന്തി
വീടിന്റെ വെളിയില്‍
നിന്നോര്‍ത്തു നിര്‍മ്മല
പതിനഞ്ചു വര്‍ഷത്തെ
അഗ്നി പരീക്ഷകള്‍

കാമാര്‍ത്തി തീര്‍ക്കാ -
നല്ലാതൊരിക്കലും
സ്നേഹാര്‍ദ്രമായൊരു
തലോടല്‍ പോലും
നല്‍കിയിട്ടില്ല
പതിദേവനവളുടെ
മക്കള്‍ക്കമ്മയെ
കാണുന്നതേ രോഷം
കൊഞ്ചിച്ചു ലാളിക്കാന്‍
അച്ഛനുള്ളപ്പോള്‍
പിന്നെന്തിനാണവര്‍ക്കീ
'കുരയ്ക്കുന്ന ' തള്ള ?

വായൊഴിയാതെ
പുലഭ്യങ്ങളും, പിന്നെ
നിര്‍ദ്ദയമുള്ള
മര്‍ദ്ദനങ്ങളുമൊക്കെ
തീര്‍ത്താലും തീരാത്ത
തുടര്‍ക്കഥയായപ്പോള്‍
ആര്‍ക്കും വേണ്ടാത്തയാ
ജീവിതം തീര്‍ക്കാന്‍
എത്രയോ വട്ടം
തുനിഞ്ഞൂ നിര്‍മ്മല

നീണ്ടു കിടക്കുന്ന
തീവണ്ടിപ്പാളങ്ങളില്‍
വിഷമം മറന്നു
തല ചായ്ച്ചുറങ്ങാന്‍
എത്രയോ വട്ടം
തുനിഞ്ഞിട്ടുണ്ടവള്‍ ..
സങ്കടങ്ങളില്‍ നിന്നൊക്കെ
ഓടിയൊളിക്കാന്‍
ഒട്ടേറെപ്പേര്‍ പോയ
കുറ്റാടിപ്പുഴയുടെ
കുത്തൊഴുക്കില്‍ നോക്കി
എത്രയോ നിന്നവള്‍....
പക്ഷെ അന്നൊക്കെയാ
പൈതങ്ങളെ ഓര്‍ത്ത്‌
പുഴയില്‍ മുഖം കഴുകി
അവള്‍ വീട്ടില്‍ തിരിച്ചെത്തി
എല്ലാം ശരിയാകുമെന്ന
പ്രത്യാശയും പേറി.

പ്രത്യാശകള്‍ അവള്‍ക്കിപ്പോള്‍
മരുപ്പച്ചകള്‍ മാത്രം
കാതങ്ങള്‍ താണ്ടി
നടന്നാലും
എത്താത്ത
മോഹ ഭംഗം നല്‍കും,
വെറും
മരുപ്പച്ചകള്‍.

നെഞ്ചുരുക്കുന്ന
സങ്കടം വന്നാല്‍
മാറോടണയ്ക്കുന്ന
പെറ്റമ്മ പോലും
നിര്‍മ്മലയോടോതി
'എന്‍ പൊന്നുമോളെ
കാല്‍ക്കാശിനിരക്കുന്ന
ഞാനെന്തു ചെയ്യാന്‍ ?
നിന്റെ വിധി
ഇതാണെന്നോര്‍ത്ത്
കരയുവാനല്ലാതെ,
വിഷമിക്കാനല്ലാതെ
നാമം ജപിച്ചു,
കാലനെയും കാത്ത്
കുഴി നോക്കിയിരിക്കുന്ന
ഞാനെന്തു ചെയ്യാന്‍?
ആര്‍ക്കും വേണ്ടെങ്കില്‍
ഒരു മുഴം കയറിലോ
സങ്കടം മായ്കുന്ന
പുഴവെള്ള പ്പാച്ചിലിലോ
ഒരു തീപ്പെട്ടിത്തിരിയുടെ
തീനാളത്തിലോ
തീര്‍ക്കൂ നീ മോളെ
നിന്റെയീ ജീവിതം '

കുറ്റാടിപ്പുഴയുടെ
ഒഴുക്കുള്ള തീരത്ത്‌
വ്യസനിച്ചു നിന്ന
നിര്‍മ്മലയ്ക്കന്നും
ജീവിതം പക്ഷേ
അമൂല്യമായ് തോന്നി
അതാവും അവളിന്നും
മര്‍ദ്ദന മേറ്റിട്ടും
നെഞ്ചു പിളര്‍ക്കുന്ന
പുലഭ്യങ്ങള്‍ കേട്ടിട്ടും
പ്രത്യാശകളുടെ
മരുപ്പച്ച തേടുന്നത് ..
ഒക്കെ ശരിയാവുമെന്ന
മോഹവും പേറി ...

പാവം നിര്‍മ്മല....


ഇത് എനിക്കറിയാവുന്ന ഒരു നിര്‍മ്മലയുടെ കഥ. വര്‍ഷങ്ങള്‍ നീണ്ട മനോവേദന, ആത്മ ഹത്യയുടെ വക്കില്‍ പലതവണ എത്തിച്ചെങ്കിലും ജീവിച്ചു കൊതി തീരാത്ത ഒരു പാവം ചേച്ചി. ഇത് പോലെ എത്രയോ നിര്‍മ്മലമാര്‍ ഉണ്ടാവും എനിക്ക് ചുറ്റും.

ഒരു അമ്മയ്ക്ക്, മകളോട് ജീവിക്കാന്‍ വഴിയില്ലെങ്കില്‍ പോയി മരിച്ചോളൂ എന്ന് സങ്കടത്തോടെ
പറയേണ്ടി വരുന്ന ഒരു അവസ്ഥ ...അത് ഒരു വല്ലാത്ത അവസ്ഥ അല്ലേ?

നിര്‍മ്മലയുടെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ മുതല്‍ അതൊരു വിങ്ങലായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടി. സഹോദരീ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ നല്‍കാവുന്ന സഹായങ്ങളുടെ പരിധിക്കും അപ്പുറം നിന്ന് നിര്‍മ്മല നിസ്സഹായതയോടെ തേങ്ങിയപ്പോള്‍ , എല്ലാം അറിയുന്ന എന്റെ സുഹൃത്തായ ദൈവത്തോട് ഞാനും ചോദിച്ചു... ' ആ പാവത്തിന്റെ മേല്‍ എന്തിനീ പരീക്ഷണം? കണ്ണുനീര്‍ ഒഴിഞ്ഞ ഒരു ദിവസം എങ്കിലും ആ പാവത്തിന്റെ ജീവിതത്തില്‍ കൊടുത്തൂടെ ? '. സുഹൃത്ത് എനിക്കുത്തരം തന്നിട്ടില്ല. അവന്റെ വഴികള്‍ എപ്പോഴും വിചിത്രമല്ലേ ....

ഒരു മരീചിക പോലെ അവളെ കബളിപ്പിച്ച്‌ അകന്നു മാറുന്ന മരുപ്പച്ച ഒടുവില്‍ നിര്‍മ്മലയെ തേടി എത്തിയിരുന്നെങ്കില്‍...

ഇതുപോലെ മരുപ്പച്ചകള്‍ തേടുന്ന അനേകം നിര്‍മ്മലമാര്‍ക്കായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ജോസ്
തിരുവനന്തപുരം
29 - ഡിസംബര്‍ - 2011

2011 നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

2010 നവംബർ 10

അമ്മുവിന്‍റെ പാവക്കുട്ടി...


മനസ്സില്‍ എന്തോ പറയാന്‍ പറ്റാത്ത വിഷമം...വിഷമം വരുമ്പോഴാണല്ലോ പലര്‍ക്കും കഥയും കവിതയും ഒക്കെ വരുന്നത്...ഞാനും അത് കരുതി ഒരു പേപ്പറും പേനയും എടുത്തു...പക്ഷെ പേപ്പറിനായി തപ്പിയപ്പോള്‍ കിട്ടിയത്...പതിമൂന്നു വര്ഷം മുമ്പേ എഴുതിയ ഒരു കവിത...മനം നൊന്ത് എഴുതിയ ഒരു കവിത..ഇപ്പോള്‍ വായിക്കുമ്പോള്‍ ഒരു രസം...

റൂര്‍ക്കിയില്‍ പഠിക്കുന്ന കാലം... വീട്ടില്‍ പണത്തിനു നന്നേ ഞെരുക്കം. അത് കാരണം ഞാന്‍ ട്യുഷന്‍ കിട്ടിയാല്‍ എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. രണ്ടു മൂന്നു ഹിന്ദി പിള്ളേരെ കിട്ടി. അങ്ങനെ ഇരിക്കെ എന്നെ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ ഒരു ദിവസം ക്ലാസില്‍ വന്നു പറഞ്ഞു...

"എനിക്കൊരു മിടുക്കിയായ മകള്‍ ഉണ്ട്. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ക്കു കണക്കിന് ഒരു ട്യുഷന്‍ മാസ്ടരെ ആവശ്യമുണ്ട്. പഠിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ എന്നെ വന്നു കാണണം. ക്ലാസില്‍ നല്ല മാര്‍ക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്‌. മാസ്ടര്‍ക്ക് ഞാന്‍ മണിക്കൂറിനു മുന്നൂറു രൂപ തരും "

കേട്ടപ്പോള്‍ കാതുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മണിക്കൂറിനു മുന്നൂറു രൂപയോ? ഞാന്‍ എടുക്കുന്ന രണ്ടു ട്യുഷന്‍ ചേര്‍ത്താല്‍ തന്നെ എനിക്ക് മാസം കഷ്ടിച്ച് അഞ്ഞൂറ് രൂപ കിട്ടും.

ഞാന്‍ ഉടന്‍ തന്നെ സാറിനെ വീട്ടില്‍ പോയി കണ്ടു. അവിടെ വച്ചും അദ്ദേഹം പറഞ്ഞു.. മണിക്കൂറിനു മുന്നൂറു രൂപ ആണ് ഫീസ്‌ എന്ന്. വേറെ ആരും അതേവരെ വന്നിരുന്നില്ല. അതിനാല്‍ സാര്‍ എന്നെത്തന്നെ മകളെ പഠിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചു.

ഞാന്‍ ആദ്യം തന്നെ പോയി ഏകദേശം നാന്നൂറ് രൂപ മുടക്കി പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഗൈഡ് വാങ്ങിവച്ചു. പിന്നെ രാത്രി എനിക്ക് പടിക്കാനുള്ളവ പഠിച്ച ശേഷം ആ ഗൈഡ് നോക്കി കുട്ടിയെ പഠിപ്പിക്കേണ്ടത് പഠിച്ചു. ഒപ്പം സ്വപ്നവും കാന്നാന്‍ തുടങ്ങി...മണിക്കൂറിനു മുന്നൂറു വച്ച് , ആഴ്ചയില്‍ ഒരു നാല് മണിക്കൂറും, അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു മണിക്കൂറും... അങ്ങനെ സ്വപ്നത്തിലെ ഞാന്‍ പണക്കാരനായി .

എന്റെ ചേച്ചിയുടെ മകന്‍ കുറെ നാളായി ഒരു കളിപ്പാട്ടം വാങ്ങണം എന്ന് പറഞ്ഞിരുന്നു. ജോലി ഇല്ലാത്ത എന്റെ കയ്യില്‍ എവിടുന്നാണ് അതിനു കാശ്. പക്ഷെ സാറിന്‍റെ കയ്യില്‍ നിന്നും ഫീസ്‌ കിട്ടിയാല്‍ പിന്നെ നല്ല ഒരു കളിപ്പാട്ടം വാങ്ങാനുള്ള പൈസ കിട്ടുമല്ലോ..ഞാന്‍ അങ്ങനെ കരുതി.

ഉടനെ തന്നെ കുട്ടിയെ പഠിപ്പിച്ചു തുടങ്ങി. വളരെ മിടുക്കിയായ ഒരു കുട്ടി. കണക്കൊക്കെ വളരെ പെട്ടന്ന് ചെയ്യും. അത് കാരണം രാത്രി കാലങ്ങളില്‍ ഞാന്‍ കൂടുതല്‍ നേരം ഉറക്കം കളഞ്ഞിരുന്നു പതിനൊന്നാം ക്ലാസ്സിലെ കണക്കും പഠിച്ചു തുടങ്ങി.

മാസം ഒന്ന് കഴിഞ്ഞു. പൈസ കിട്ടിയില്ല. ഞാന്‍ കരുതി സാര്‍ ഉടനെ തരും എന്ന്. രണ്ടാം മാസം തീരാറായപ്പോള്‍ ഞാന്‍ കരുതി രണ്ടു മാസത്തെ ഫീസ്‌ സാര്‍ ഒരുമിച്ചു തരും എന്ന്. അങ്ങനെ മനക്കോട്ട കെട്ടി ഇരിക്കവേ, ഒരു ദിവസം സാര്‍ വിളിച്ചിട്ട് കുറച്ചു പൈസ കയ്യില്‍ തന്നു. പ്രതീക്ഷയോടെ വാങ്ങി നോക്കിയപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ..ഇരുന്നൂറ്റി അമ്പതു രൂപ ഉണ്ടായിരുന്നു. ഞാന്‍ വാങ്ങിയ ഗൈഡ് ബുക്ക്‌ അതിലും വില ഉള്ളതായിരുന്നു.

സാറല്ലേ...എനിക്കെതെങ്കിലും പറയാന്‍ പറ്റുമോ? ഞാന്‍ വിഷമം മനസ്സിലടക്കി.

"ഇത് കുറഞ്ഞു പോയെങ്കില്‍ പറയണം" സാര്‍ കണ്ണാടി വച്ച മുഖം എന്‍റെ നേരെ തിരിച്ചു ചോദിച്ചു.

വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാന്‍ പറഞ്ഞു..."ഇല്ല സാര്‍..ഇത് ധാരാളം"

എനിക്ക് പൈസ കിട്ടുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും ഒരു ട്രീറ്റ് പ്രതീക്ഷിച്ച എന്‍റെ കുറെ മലയാളി കൂടുകാരും വിഷണ്ണരായി. ചേച്ചിയുടെ മകന് കളിപ്പാഠം വാങ്ങിക്കൊടുക്കാം എന്നെ പ്രതീക്ഷയും പാളി.

അന്ന് രാത്രി..സഹിക്കാന്‍ പറ്റാത്ത വിഷമം വന്നപ്പോള്‍ എഴുതിയതാണ്‌ ഈ കവിത... സാര്‍ പറ്റിച്ചതിലുള്ള അമര്‍ഷവും, കണ്ട പല സ്വപ്നങ്ങളും പൊലിഞ്ഞതിലുള്ള സങ്കടവും പ്രതിഫലിപ്പിക്കാന്‍ അന്ന് ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം..

ഇന്നത്തെ എന്‍റെ വിഷമത്തിനെ ഒഴുക്കിക്കളയാന്‍, ആ കവിതയിലൂടെ ഞാന്‍ ഒന്ന് സഞ്ചരിക്കട്ടെ ....

"തെക്കേപ്പറമ്പൊന്നു വെട്ടിക്കിളയ്ക്കണം
കാടൊക്കെ മാറ്റി കുറെ കപ്പ നട്ടേക്കണം
നാലഞ്ചു നാളത്തെ പണിയുണ്ടത് കഴി-
ഞെല്ലാത്തിനും ചേര്‍ത്തൊരഞ്ഞൂറു രൂപയും
ദിവസവും കഴിക്കുവാന്‍ കഞ്ഞിയും തന്നെയ്ക്കാം

ചാര് കസേരയില്‍ മലര്‍ന്നു കിടന്നിട്ടു
വെറ്റില മുറുക്കിയതൊന്നാഞ്ഞു തുപ്പി
എന്നോട് മുതലാളി അന്ന് ചൊല്ലി.
അഞ്ഞൂറ് രൂപയും കഴിക്കുവാന്‍ കഞ്ഞിയും
ഓര്‍ത്തു ഞാനൊക്കയും സമ്മതിച്ചു.

മുതലാളിയൊന്നു ചിരിച്ചപ്പോള്‍ ഞാനതില്‍
പ്രത്യാശാ നാളങ്ങള്‍ വിടര്‍ന്നു കണ്ടു
വീട്ടിലടുപ്പത്തു പുക കാണുമെന്നോര്‍ത്തു
പിറ്റേന്ന് സൂര്യനുദിക്കുന്നതിനും മുന്നേ
തെക്കേപ്പറമ്പില്‍ ഞാന്‍ പണി തുടങ്ങി

അവിടെന്‍റെ വിയര്‍പ്പിന്‍റെ തുള്ളികള്‍ വീണു..
വൈകിട്ട് സൂര്യന്‍ മറയുന്നതും വരെ
പോത്തിനെപ്പോലെ ഞാന്‍ പണിയെടുത്തു.
വക്കുകള്‍ പൊട്ടിയ പിച്ചളപ്പാത്രത്തില്‍
കുടിക്കുവാന്‍ എനിക്കന്നു കഞ്ഞി കിട്ടി.

ക്ഷീണിച്ചവശനായ് പാതിരാ നേരത്ത്
പുല്ലിട്ടു മേഞ്ഞയെന്‍ കൂരയിന്‍ മുറ്റത്ത്
പൊട്ടിപ്പൊളിഞ്ഞൊരു കട്ടിലിന്‍ മേലെ
മാനത്തുനോക്കി കിടന്നപ്പോഴെന്‍റെ
പുന്നാരമോളമ്മു, എന്നോട് ചൊല്ലി

നാലുനാള്‍ കഴിഞാലെന്‍ പിറന്നാളാണച്ഛാ
അച്ഛന്‍റെയമ്മൂനു വാങ്ങിത്തരാമോ
അമ്മൂനെപ്പോലൊരു പാവക്കുട്ടിയെ?
കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തിട്ട്
അമ്മുവോടോതി ഞാന്‍, പുന്നാര മോളെ


തെക്കേപ്പറമ്പിലെ പണി കഴിഞ്ഞാലെനി -
ക്കഞ്ഞൂറു രൂപ തരുമെന്‍റെ തമ്പുരാന്‍.
അന്നേരം അമ്മൂന് പാവയും , പോരാഞ്ഞു
പളപളാ മിന്നുന്ന മുത്തണി മാലയും
പുത്തനുടുപ്പും ഞാന്‍ വാങ്ങിടാം നിശ്ചയം.

അവളുടെ വദനത്തില്‍ പൊട്ടി വിടര്‍ന്നൊരാ
പുഞ്ചിരിയില്‍ ഞാന്‍ എന്‍ ക്ഷീണം മറന്നു.
അഞ്ചു നാള്‍ ഞാന്‍ എന്‍റെ രക്തം വിയര്‍പ്പാക്കി
രാപ്പകലില്ലാതെ തൂമ്പയിളക്കി
തെക്കേപ്പറമ്പിനെ മോടിയാക്കി.

അഞ്ഞൂറ് രൂപയും പ്രതീക്ഷിച്ചു ഞാനന്ന്
ബംഗ്ലാവിലെത്തി കാത്തിരുന്നു.
കുറെയേറെ നേരം കഴിഞ്ഞിട്ടൊടുവില്‍
കതകുകള്‍ മലര്‍ക്കെ തുറന്ന് മുതലാളി
സുസ്മേര വദനനായ് പുറത്തു വന്നു.

മോശമായിരുന്നില്ലേ ഈ വര്‍ഷത്തെ കൊയ്ത്തു
മഴപോലും ചതിച്ചില്ലേ കുറെ ഏറെ നാളുകള്‍
പൈസക്കിത്തിരി പ്രയാസമാണിപ്പോള്‍ ....
വെറ്റക്കറയുള്ള പല്ലുകള്‍ കാട്ടി
മുതലാളി വീണ്ടും പുഞ്ചിരിച്ചു

മടിക്കുത്ത് തുറന്നിട്ട്‌ പത്തിന്‍റെയഞ്ചു
നോട്ടുകള്‍ എന്‍റെ കയ്യില്‍ തിരുകി
പട്ടിന്‍റെ മുണ്ടൊന്നു മുറുക്കിക്കെട്ടി
വെറ്റില ത്തുപ്പലൊന്നാഞ്ഞു തുപ്പി
മുതലാളി തിരിഞ്ഞങ്ങകത്ത് കേറി

അഞ്ഞൂറ് രൂപ കിനാവില്‍ കണ്ട ഞാന്‍
അനങ്ങുവാന്‍ ആവാതെ നിന്നുപോയി
ചേതനയറ്റൊരു പ്രതിമ പോലെ.
മണ്‍വെട്ടി ഏന്തിയ കൈകളായിട്ടും അന്ന്
നോട്ടുകളിരുന്ന എന്‍ കൈ വിറച്ചു

ഉള്ളിലെ ദുഃഖം ഞാന്‍ ആരോട് ചൊല്ലും?
സാന്ത്വനമേകുവാനാരുണ്ടെനിക്ക് ?
ചോദിച്ചു ഞാനപ്പോളെന്നോട്തന്നായ്
വയറിലെ കത്തുന്ന വിശപ്പിനും മീതെയെന്‍
നെഞ്ചില്‍ വിഷാദം പടര്‍ന്നു പൊങ്ങി.

എന്തുവന്നാലുമെന്‍ പുന്നാര മോള്‍ക്ക്‌
പാവയെ വാങ്ങണം എന്ന് നിനച്ചു ഞാന്‍
എന്നാലും പക്ഷെ ദൈവം കനിഞ്ഞില്ല ..
വഴിയില്‍ വച്ചടുത്തുള്ള പീടികക്കാരന്‍
കടം തന്ന പൈസ മടക്കുവാന്‍ ചൊല്ലി.

ഒന്നും പറയാതെ കടം വച്ച നാല്‍പ്പതു
രൂപ ഞാനവിടെവച്ചെണ്ണിക്കൊടുത്തു.
ബാക്കി വന്നൊരു പത്തിന്‍റെ നോട്ടിനാല്‍
വെള്ളിക്കടലാസില്‍ പൊതിഞ്ഞ മിഠായികള്‍
മടിക്കുത്ത് നിറയെ ഞാന്‍ വാങ്ങി വച്ചു.

വീടിന്‍റെ മുറ്റത്ത് വെള്ളാരം കല്ലുകള്‍
കൂനകൂട്ടിക്കളിച്ചു രസിച്ചയെന്‍
പുന്നാരമോളമ്മു ഓടിവന്നെന്നെ
കെട്ടിപ്പിടിച്ചിട്ടു ചോദിച്ചു, അച്ഛാ..
എവിടെ അമ്മൂന്‍റെ പാവക്കുട്ടി?

മടിക്കുത്ത് തുറന്നിട്ട്‌ മിഠായികള്‍ വാരി
കുഞ്ഞിക്കൈകളില്‍ വച്ചു ഞാന്‍ ചൊല്ലി
മറന്നതല്ലച്ഛന്‍ പറ്റാഞ്ഞിട്ടല്ലേ മുത്തേ
അടുത്ത പിറന്നാളിന് നിശ്ചയം വാങ്ങിടാം
തമ്പുരാന്‍ കനിഞ്ഞാലെന്‍ പൊന്നു മോളെ

കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞതും പിന്നെ
ചുണ്ടിലെ പുഞ്ചിരി മാഞ്ഞതും എന്‍റെ
നെഞ്ചിനെ വല്ലാതെ പിടിച്ചുലച്ചു.
വഞ്ചിതനായതിന്‍ ദുഃഖത്തിന്‍ മീതെ
നിസ്സഹായതന്‍ കൊടുങ്കാറ്റ് വീശി.

താഴെ വിരിച്ചിട്ട പുല്‍പ്പായയില്‍ കിട -
ന്നാകാശത്തേക്ക് ഞാന്‍ കണ്ണയച്ചു.
അവിടെ തെളിഞ്ഞൊരു ചന്ദ്ര ബിംബത്തിലും
വെറ്റിലക്കറയുള്ള പല്ലും വിടര്‍ത്തിയ
മുതലാളിപ്പുഞ്ചിരി ഞാനന്ന് കണ്ടു

അന്ന് ഞാന്‍ പക്ഷെ, സ്വപ്നത്തില്‍ കണ്ടുവെന്‍
അമ്മൂനെ, പുത്തന്‍ ഉടുപ്പുമായി.
സ്വപ്നത്തില്‍, ഓടിക്കളിച്ച ആ കൈകളില്‍
ഉണ്ടായിരുന്നൊരു പാവക്കുട്ടി ...
എന്‍റെ അമ്മൂനെ പ്പോലൊരു പാവക്കുട്ടി.


ജോസ്
( റൂര്‍ക്കി , 07- dec- 1997)

2010 ഏപ്രിൽ 30

തനിയെ..








വിരസമായ ഒരു ശനിയാഴ്ച ദിവസം...മേയ് ദിനം കൂടിയാണ് ഇന്ന്.

ലീന ആശുപത്രിയില്‍ പോയിരിക്കുന്നു...ഇന്ന് ഡയാലിസിസ് ഉള്ള ദിവസം ആണ്. അതിപ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു. ജോലിക്ക് പോകുന്ന പോലെയോ ഷോപ്പിങ്ങിനു പോകുന്ന പോലെയോ ഒക്കെ ...

രാവിലെ മുതല്‍ ടി. വി വച്ച് ചാനലുകള്‍ മാറ്റി മാറ്റി നോക്കി..വിരസത മാറുന്നില്ല.. കഴിഞ്ഞ ആഴ്ച ഇതേ സമയം ഇവിടെ ഒരു ശബ്ദ കോലാഹലം ആയിരുന്നു..ചേട്ടനും ചേച്ചിയും പിള്ളേരും ഒക്കെ...നല്ല രസമായിരുന്നു..അവര്‍ പോയിക്കഴിഞ്ഞുള്ള , നിശബ്ദത ...ചിലപ്പോഴൊക്കെ എന്നെ അസ്വസ്ഥനാക്കി ..

അപ്പോഴാണ്‌ ഈ ജനുവരിയില്‍ കൊച്ചേച്ചിയുടെ വീടിനടുത്തുള്ള വിശ്രാന്തി ഭവനത്തില്‍ പോയപ്പോള്‍ അവിടത്തെ അന്തേവാസിയായ ഒരു അമ്മച്ചി പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വന്നത്.. ആ അമ്മച്ചിയെ നോക്കാന്‍ ആരുമില്ല.. പക്ഷെ ആവശ്യത്തിനു പൈസയും ഉണ്ട്. അമ്മച്ചി പറഞ്ഞു...

"മക്കളെ പണം മാത്രം ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല.. നോക്കാനും മറ്റും ആരും ഇല്ലെങ്കില്‍ ..പൈസ മാത്രം ഒന്നും അല്ല മക്കളെ "

ആ വാക്കുകള്‍ മനസ്സില്‍ കിടന്നു.. ആ വാകുകളിലെ നോവ്‌ .എന്റെ മനസ്സിലിട്ടു അവയെ ഇളക്കി മറിച്ചു. കുറെ നാളുകള്‍ക്ക് ശേഷം അത് ഒരു കവിതയായി രൂപാന്തരം പ്രാപിച്ചു. അതെഴുതി വച്ച പേപ്പര്‍ ഞാന്‍ തപ്പിപ്പിടിച്ചു. അതിവിടെ കുറിക്കട്ടെ. ഒറ്റപ്പെടല്‍ തീര്‍ക്കുന്ന നിശബ്ദതയില്‍..വീര്‍പ്പുമുട്ടുന്ന എല്ലാ ആളുകള്‍ക്കും വേണ്ടി..

തനിയെ ....

അകലെ ചക്രവാളമിന്നും ചുവന്നു
ആരോടും മിണ്ടാതെ പകല്‍ പോയ്മറഞ്ഞു
മൂകമാം സന്ധ്യയില്‍ ചെവിയോര്‍ത്തിരുന്നു ഞാന്‍
എനിക്കായ് വരുന്നൊരു കാലൊച്ച കേള്‍ക്കുവാന്‍

പറമ്പുകള്‍ കുറെയേറെ ഉണ്ടെന്റെ പക്കല്‍
വേണ്ടതിലേറെ കാശുണ്ടെനിക്ക്
ആമാടപ്പെട്ടി നിറച്ചിടാന്‍ വേണ്ടുന്ന
പണ്ടങ്ങളും കുറെ ഉണ്ടെന്റെ പക്കല്‍

എന്നാലും കുഞ്ഞേ ഒരു വാക്ക് മിണ്ടുവാന്‍
സ്നേഹത്തോടൊരു തുള്ളി ദാഹജലം തരാന്‍
ഞാന്‍ തീര്‍ത്ത പടുകൂറ്റന്‍ മാളികയ്ക്കുള്ളില്‍
ആരുമില്ലിന്നെന്റെ പൈതങ്ങള്‍ പോലും

പണ്ടൊക്കെ കരുതി ഞാന്‍ നേടിയെടുത്തില്ലേ
സ്വപ്നങ്ങള്‍ കണ്ടു ഞാന്‍ മോഹിച്ചതൊക്കെയും
ഭൂമിയും പൊന്നും പണവും എല്ലാമെന്റെ
നേട്ടത്തിന്‍ പട്ടിക ഊതിപ്പെരുക്കി

അതിലൊക്കെ മതിമറന്നാഹ്ലാദിച്ചിരുന്നപ്പോള്‍
ഞാന്‍ കരുതീലയീ ഏകാന്ത സായാഹ്നം
ഒറ്റപ്പെടലിന്റെ തുരുത്തിലിരുന്നു ഞാന്‍
അയവിറക്കുന്നു, കുറെ നല്ല ഓര്‍മ്മകള്‍

മക്കളും പിന്നെയെന്‍ കൊച്ചു മക്കളും എല്ലാം
പറന്നകന്നൂ ദൂരെ മരുപ്പച്ചകള്‍ തേടി
സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച സഖി പോലും
എന്നെ തനിച്ചാക്കി പ്രാപിച്ചു മോക്ഷം

ഓര്‍മ്മകള്‍ മായുമീ സായാഹ്ന വേളയില്‍
ജീവിത വീഥി ഞാന്‍ താണ്ടുന്നു ഏകനായ്
കാല്‍ വെയ്പ്പോന്നു പിഴച്ചെന്നാല്‍ പോലും
ഒരു കൈ തരാനാരുമിന്നില്ലെന്റെ സ്വന്തം

ഏകാന്തതയുടെ നോവുമീ വേളയില്‍
വൃദ്ധ സദനത്തിന്‍ വാതില്‍ക്കലിരുന്നു ഞാന്‍
എന്നുമാശിക്കും, എന്‍ മക്കളോടിയെന്‍
അരികത്തണയും ഒരു നാള്‍ എന്നെങ്കിലും

സൂര്യാസ്തമയം കഴിഞ്ഞിരുളിമ പടരുമ്പോള്‍
വേദനയോടെ ഞാന്‍ മനസ്സിലാക്കും സത്യം
അകലെയാകൂട് വിട്ടെത്തില്ലവരൊന്നും
ഏകനായ് തുടരണം ഞാനെന്‍ പ്രയാണം

നോക്കുവാനാരുമില്ലെങ്കിലോ കുഞ്ഞേ
എത്രമേല്‍ ഭാഗ്യങ്ങള്‍ വെട്ടിപ്പിടിച്ചാലും
ജീവിതം കൊണ്ടാര്‍ത്ഥം എന്തെന്ന് ചൊല്ലൂ
നിഷ്ഫലം, അതൊരു ജയില്‍ വാസം പോലെ


ജോസ്
ബാംഗ്ലൂര്‍
1-മെയ്‌ -2010





2010 മാർച്ച് 3

ക്ഷണിക്കപ്പെടാത്ത അതിഥി ...

കഴിഞ്ഞ ആഴ്ച ബാംഗളൂരിലെ കാള്‍ട്ടന്‍ ടവറില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരിച്ചത് ഞാന്‍ അറിയുന്ന ആരും അല്ല. മരിച്ചവരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത സമയത്തും അത് കഴിഞ്ഞും, ഞാന്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു. മരിച്ചത് അപരിചിതര്‍ ആയിരുന്നു എങ്കിലും എനിക്കെന്തുകൊണ്ട്‌ വിഷമം തോന്നി? എനിക്ക് അറിയില്ല ...

ആശുപത്രി പരിസരത്ത് നിന്ന് മരിച്ചവര്‍ക്കും ഗുരുതരമായ പരിക്കേറ്റവര്‍ക്കും വേണ്ടി കരഞ്ഞ പലരും എന്നെപ്പോലെ ഉള്ളവര്‍ ആയിരുന്നു... എന്റെ അതെ പ്രായക്കാര്‍...

എന്നെപ്പോലെ, കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍..

നെയ്തുകൂട്ടിയ സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ട് , ഒരു സൂചന പോലും തരാതെ മരണം തുടച്ചു മാറ്റി. ...

ICU വിന്റെ മുന്നില്‍ നിന്ന് അതൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ഗദ്ഗദം നുരഞ്ഞു പൊങ്ങി ..

മനസ്സില്‍ ഒരുണ്ട് കൂടിയ ആ വിങ്ങല്‍ ഒരു കവിതയായി ഇവിടെ പുനര്‍ ജനിക്കുന്നു....

കാള്‍ട്ടന്‍ ടവറില്‍ മരിച്ചവരുടെ ആത്മാവുകളുടെ നിത്യ ശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട് .......

പുലര്‍ച്ചയ്ക്കടുത്തെങ്ങോ ഒരു കോഴി കൂവി
ജനാലയിലൂടെത്തി സൂര്യന്റെ കിരണങ്ങള്‍
എന്നത്തെപ്പോല്‍ അന്നും ഉണര്‍ന്നു ഞാന്‍
മറ്റൊരു പകലിനെ വരവേല്‍ക്കുവാനായി

മുറിയിലപ്പോഴും മൂടിപ്പുതച്ച്
നിദ്രയിലായിരുന്നെന്‍ മകള്‍ ഗാഥ
ഒരു പകല്‍ മുഴുവന്നുള്ളധ്വാന ശേഷം
നിദ്ര സുഖമുള്ളതാണവള്‍ക്കെന്നും.

ഘടികാര നാദം കേട്ടാറുവട്ടം
സ്നേഹത്തോടെ ഞാന്‍ ശകാരിച്ചവളെ
ജോലിക്ക് പോകാന്‍ സമയമായ് മോളെ
എഴുന്നേറ്റ് തയ്യാറായ് കഴിക്കുവാന്‍ പോരൂ

ഉറക്കം മാറാത്ത കണ്ണും തിരുമ്മി
വീണ്ടും അവള്‍ ഉറങ്ങാന്‍ തുനിഞ്ഞപ്പോള്‍
കൈക്കുമ്പിളില്‍ കുറെ വെള്ളമെടുത്തിട്ട്
കണ്ണില്‍ തളിച്ചു , അവളെ ഉണര്‍ത്താന്‍

പരിഭവത്തോടെന്തോ പുലമ്പിക്കൊണ്ടവള്‍
ഉറക്കമെണീറ്റൂ പുതിയൊരു ദിനത്തിനായ്
അവളുടെ പരിഭവം കണ്ടു പറഞ്ഞു ഞാന്‍
മാറിയില്ലേ നിന്റെ കുട്ടിത്തമിപ്പോഴും

കഴിക്കുവാന്‍ വന്നിരുന്നപ്പോഴും അവള്‍
വീണ്ടും പരിഭവം പറയാന്‍ മറന്നില്ല
ദോശ വേണ്ടായിരുന്നില്ലെന്റെ അമ്മേ
വെള്ളയപ്പം എന്തേ ഉണ്ടാക്കിയില്ലിന്ന്‍

പരിഭവം കണ്ട്, വീണ്ടും ചിരിച്ചു ഞാന്‍
സ്നേഹത്തോലവളുടെ തലയില്‍ തലോടിയി
-ട്ടോതി ഞാന്‍ മോളെ പരിഭവം വേണ്ടാ
അപ്പമുണ്ടാക്കിത്തരും നാളെ നിശ്ചയം

ധ്രിതിയില്‍ എന്തോ കഴിച്ചു കാട്ടിയവള്‍
ജോലിക്ക് പോവാന്‍ തയ്യാറായിറങ്ങി
കെട്ടിപ്പിടിച്ചിട്ടെന്നത്തെയും പോലെ
തന്നെന്റെ കവിളില്‍ അവളൊരു മുത്തം

മുഖത്തേയ്ക്കു വീണ മുടിയിഴകള്‍ കോതി
പുഞ്ചിരിയോടെന്നെ കൈ വീശിക്കാട്ടി
വാതില്‍ തുറന്നവള്‍ ഓടിയിറങ്ങി
ചൊല്ലിയെന്നോടവളൊന്നുറക്കെ

വൈകിട്ട് തയ്യാരായിര്ക്കണം അമ്മേ
ഇന്ന് ഞാന്‍ എത്തും നേരത്തെ തന്നെ
പോകാം നമുക്കിന്നൊരുമിച്ചടുത്തുള്ള
വെള്ള മണലുള്ള കടപ്പുറത്ത്

സമയം പെട്ടന്ന് പോയതറിഞ്ഞില്ല
പകല്ച്ചൂടിന്‍ തീഷ്ണത താണും തുടങ്ങി
ഭക്ഷണം കഴിഞ്ഞിട്ടലസമായിരുന്നപ്പോള്‍
ഇടയ്ക്കെപ്പോഴോ ഞാന്‍ ഉറങ്ങിയും പോയി

ഫോണിന്റെ ശബ്ദം പിന്നെന്നെ ഉണര്‍ത്തി
ഉറക്കച്ചടവോടെ ഫോണെടുത്തപ്പോള്‍
അതില്ക്കൂടെ ഞാന്‍ കേട്ടതൊക്കെയും അന്നെന്റെ
ലോകത്തെ ആകെ കീഴ്മേല്‍ മറിച്ചു

നഗരത്തിലെയൊരു ബഹുനിലക്കെട്ടിടം
അന്ന് വൈകിട്ട് തീ പിടിച്ചത്രേ
കൂടെയുയര്‍ന്ന വിഷപ്പുകയില്പ്പെട്ടു
മരിച്ചവരില്‍ ഒരാള്‍ എന്‍ മകളത്രേ

പ്രജ്ഞയറ്റവിടെ നിന്നു കുറെ നേരം
കരയുവാന്‍ പോലും കഴിഞ്ഞില്ലെനിക്കപ്പോള്‍
സത്യമോ മിഥ്യയോ കേട്ടതെന്നറിയാതെ
ഫോണും പിടിച്ചങ്ങവിടങ്ങിരുന്നു ഞാന്‍

രാവിലെയെന്നോടവള്‍ യാത്ര പറഞ്ഞപ്പോള്‍
അവസാന യാത്രാമൊഴിയാവും അതെന്നും
ഇനിയവള്‍ ഒരിക്കലും തിരികെ വരില്ലെന്നും
സ്വപ്നത്തില്‍ പോലും ഞാന്‍ കരുതീല

ഒരു മാത്ര കൊണ്ടെന്റെ ലോകം ശൂന്യമായ്
കൊച്ചു സന്തോഷങ്ങള്‍ നിറഞ്ഞയെന്‍ ജീവിതം
ശിഥിലമാക്കാന്‍ അവനെന്തിനെത്തി?
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ

പട്ടില്‍ പൊതിഞ്ഞയവളുടെ ദേഹത്ത്
അലമുറയിട്ടു കരഞ്ഞുമ്മ വയ്ക്കവേ
പ്രജ്ഞയറ്റൂവെനിക്കൊട്ടേറെ നേരം
നിര്‍ജീവമായ് ഞാനൊരു ശവം പോലെ

എല്ലാം കഴിഞ്ഞിട്ടൊടുവിലവളുടെ
ചിതയിലെ നാളങ്ങള്‍ അണയാന്‍ തുടങ്ങുമ്പോള്‍
കണ്ണീരുണങ്ങിയ കണ്ണുകളോടെ ഞാന്‍
അവിടവളെത്തേടി , വൃഥാ അപ്പോഴും

ഇനിയും വെളുപ്പിന് സൂര്യനുദിക്കുമ്പോള്‍
സ്നേഹത്തോടെ ഞാന്‍ ആരെ ശകാരിക്കും
കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തിട്ട്
ആരെ ഞാന്‍ ഉണര്‍ത്തും പുതിയ പകലിനായ്

മൃത്യുവേ നീയെന്തിനെത്തിയെന്‍ വീട്ടില്‍
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ
അത്രമേല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍
പകരമെന്‍ ജീവന്‍ എടുക്കാത്തതെന്തേ

ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയിട്ടില്ല
മനസ്സിന്റെ നീറ്റല്‍ ശമിക്കുന്നുമില്ല
നിറകണ്ണോടെന്നാലും കേഴും ഞാനീശ്വരാ
ശാന്തിയേകണേ എന്‍ മകളുടെയാത്മാവിന്


ജോസ്
ബാംഗ്ലൂര്‍




Protected by Copyscape Web Copyright Protection Software

2010 ഫെബ്രുവരി 12

വളപ്പൊട്ടുകള്‍ ....


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ...

അപ്പച്ചന്റെ മരണ ശേഷം ഉള്ള കാലഘട്ടം ....

വരുമാന മാര്‍ഗ്ഗമായിരുന്ന വാച്ച് നന്നാക്കുന്ന കട നഷ്ട്ടപ്പെട്ട സമയം....

വരുമാനം കുറഞ്ഞ്, വീട്ടിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന കാലം ...

ആഗ്രഹിക്കുന്നതൊക്കെ കിട്ടാനായി കാലതാമസം എടുക്കാം എന്ന സത്യം മനസ്സിലാക്കി വരുന്ന സമയം...

അന്നൊരു സായം സന്ധ്യയില്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി സ്വപ്നം കണ്ടിരുന്നപ്പോള്‍ എഴുതിയതാണ് ഇത് .....

ഇതിനു താളമുണ്ടോ എന്നറിയില്ല ... പക്ഷെ അന്നെനിക്ക് മനസ്സില്‍ തോന്നിയ ഒരു വിങ്ങലാണ് ഇതിന്റെ പുറകിലെ പ്രചോദനം എന്ന് മാത്രം ഉറപ്പിച്ചു പറയാനാവും ...

ഉത്സവപ്പറമ്പിലെ ദീപങ്ങള്‍ക്കരികിലായ്
ചായം പുരട്ടിയ കോലങ്ങ ളാടവേ
ദുരെ വഴികളി ലിരുട്ടു പരന്നതും
പക്ഷികള്‍ കൂട്ടില്‍ ചേക്കേറി കഴിഞ്ഞതും
കണ്ണും മിഴിച്ചങ്ങു നൃത്തവും കണ്ടു
ലയിച്ചങ്ങുറങ്ങിയ ഞാനറിഞ്ഞില്ല

വാദ്യഘോഷങ്ങള്‍ നിലച്ചപ്പോഴെപ്പോഴോ
പാതിയുറക്കത്തില്‍ നിന്നെഴുന്നേറ്റു ഞാന്‍
അപ്പോഴാണോര്‍ത്തതെന്‍ പെങ്ങളിന്നെന്നോടായ്
കരിവള വാങ്ങുവാന്‍ പറഞ്ഞ കാര്യം.
മയില്‍പ്പീലി കൊണ്ടുത്തരാമെന്നോതി ഞാന്‍
പറ്റിയ്ക്കുമായിരു ന്നെന്‍ കുഞ്ഞു പെങ്ങളെ

ഇന്നുമതുപോലെ പറ്റിയ്ക്കല്ലെയെന്നെ
എന്ന് പറഞ്ഞവളെന്നോട് പല വട്ടം
ഇന്നെങ്കിലുമവള്‍ക്കാശിച്ച സമ്മാനം
വാങ്ങിയെ പോകാവു എന്ന് നിനച്ചു ഞാന്‍
പാത വക്കത്തുള്ള പീടികയില്‍ നിന്നും
അവള്‍ക്കായ്‌ ഞാന്‍ കുറെ കരിവളകള്‍ വാങ്ങി.

വീടിലേയ്ക്കായൊരു വണ്ടിയില്‍ കയറുവാന്‍
കരിവള പ്പൊതിയെ ഞാന്‍ മടിയില്‍ വച്ചോടി
പാതയോരത്തുള്ള വൈദ്യുത ദീപങ്ങള്‍
ചൊരിഞ്ഞ നിലാവില്‍ തെളിഞ്ഞ വഴിയില്‍
ഒരാമയെപ്പോലെയാ വണ്ടി കിതച്ചോടി
വീടിന്റെ പടിയിലിന്നെന്നെയും കാത്ത്
കുഞ്ഞിക്കൈകളില്‍ മുഖം വച്ചിരിക്കും
കുഞ്ഞിപ്പെങ്ങളെയോര്‍ത്തു ഞാനപ്പോള്‍
വിടര്ന്നെന്‍ ചുണ്ടിലൊരു മന്ദഹാസം

വണ്ടിയിറങ്ങിയിട്ടേറെ നടന്നു ഞാന്‍
വീടിന്റെ മുറ്റത്തെ പടി വാതില്‍ക്കലെത്തി
വള വാങ്ങിയോയെന്നു ചോദിച്ചു കൊണ്ടെന്റെ
പെങ്ങളെന്‍ മുന്നിലെയ്ക്കൊടി വന്നപ്പോള്‍
കുരുന്നു മനസ്സിന്റെ കുറുമ്പൊന്നു കാണുവാന്‍
ഞാന്‍ പറഞ്ഞയ്യോ ! മറന്നെന്റെ മോളെ

അതുകെട്ടവളൊന്നുമുരിയാടിയില്ല
എന്‍ മുഖം നോക്കി കുറച്ചൊന്നു നിന്നവള്‍
തുളുമ്പുവാന്‍ വെമ്പുന്ന കുടങ്ങളായ് കണ്ണുകള്‍
വിറയ്ക്കുമധരങ്ങളാല്‍ അവളോതിയെന്നോടായ്
എന്തേ എനിക്കിന്നും വള വാങ്ങിയില്ല ?
എന്തിനാണെന്നെ പറ്റിച്ചതേട്ടന്‍ ?

നിറഞ്ഞോരാ കണ്ണുകള്‍ തുളു മ്പുന്നതിന്‍ മുന്നേ
പുറകില്‍ ഒളിപ്പിച്ച വളപ്പോതി നീട്ടി ഞാന്‍
പിന്നെ ചിരിച്ചു കൊണ്ടാപ്പൊതി വാങ്ങി
സന്തോഷത്തോടവള്‍ മെല്ലെത്തുറക്കവേ
കണ്ടു ഞാനതില്‍ ക്കുറെ വളപ്പൊട്ടുകള്‍ മാത്രം
വള പ്പൊതി മടിയില്‍ തിരുകി ഞാനോടിയ
നേരത്തതെങ്ങാനും പൊട്ടിയിരിക്കണം

ചെയ്യേണ്ടതെന്തെ ന്നറിയാതെ വള
പ്പൊട്ടുകള്‍ നോക്കി ഞാന്‍ സ്തബ്ധനായ്‌ നില്‍ക്കവേ
എന്നെ വിളിച്ചിട്ട് ചൊല്ലിയെന്‍ പെങ്ങള്‍
ഇന്നെങ്കിലു മേട്ടന്‍ പറഞ്ഞു പറ്റിക്കാതെ
കൊണ്ട് വന്നില്ലേയീ വളപ്പൊട്ടെങ്കിലും
താഴേക്കു വീണൊരാ വളപ്പൊട്ടുകളെല്ലാം
തിരികെപ്പെറുക്കിയാ പൊതിയിലിട്ടപ്പോഴെന്‍
കണ്ണില്‍ നിന്നൊരു തുള്ളി കണ്ണു നീരൊഴുകി
താഴേയ്ക്ക് വീണൊരു വളപ്പൊട്ട്‌ പോലെ

ജോസ്
31-8-95

2010 ഫെബ്രുവരി 10

മഴത്തുള്ളികള്‍ ......


മഴ ...അത് അന്നും എന്നും ഇന്നും എനിക്ക് ഹരമാണ്.
എത്ര വിഷമിച്ചിരിക്കുംപോഴും മഴ പെയ്യുന്നത് കാണുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു സുഖമാണ് ..ആ സമയത്ത് ചുറ്റും പരക്കുന്ന മണ്ണിന്റെ ഗന്ധം ഒരു പ്രത്യേക അനുഭുതി തന്നെയാണ് .

പണ്ട് മനസ്സൊന്നു വിഷമിച്ചിരുന്ന സമയത്ത്, വീടിന്റെ മുന്നിലെ അഴിയിട്ട ജനാലയ്ക്കരുകില്‍ ഇരുന്ന് മഴപെയ്യുന്നതും നോക്കി ഇരുന്നപ്പോള്‍ എഴുതിയതാണ് ഈ കവിത..
മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി .....


വീടിന്റെ മുന്നിലെ ചില്ല് പതിപ്പിച്ച
പഴയ ജനാല തുറന്നു പുറത്തുള്ള
കാഴ്ചകള്‍ കണ്ടങ്ങിരുന്നു മയങ്ങുവാന്‍
എന്നുമെനിക്കിഷ്ടമായിരുന്നു .

പാതി തുറന്ന ജനാലയിലൂടെ
എന്നെത്തന്നെ മറന്നങ്ങിരിക്കുമ്പോള്‍
സീമകള്‍ താണ്ടിപ്പറക്കുമെന്നോര്‍മ്മകള്‍
യവന കഥയിലെ ചിറകുള്ള കുതിരപോല്‍

മാനം നിറയുന്ന കാര്‍മുകില്‍ കൂട്ടങ്ങള്‍
ആകാശമൊക്കെയും ചിത്രം വരയ്ക്കവേ
മാനത്തൂന്നാരോ താഴേക്ക്‌ തൂവുന്ന
കണ്ണുനീര്‍ പോല്‍ മഴത്തുള്ളികളെത്തവേ

ദുഃഖങ്ങള്‍ ഒക്കെയും പറന്നങ്ങു പോകും
ചെറു ചിരി തെളിയുമെന്‍ ചുണ്ടിന്റെ കോണില്‍
ഈറനണിയുമെന്‍ ഓര്‍മ്മകള്‍ എല്ലാം
മനസ്സില്‍ തെളിയുമെന്‍ ബാല്യ കാലം

പുസ്തക സഞ്ചിയും നെഞ്ചോട്‌ ചേര്‍ത്ത്
കുഞ്ഞിക്കുടയൊന്നു കയ്യിലേന്തി
സ്കൂളിലേക്കോടുന്ന എന്റെ ചിത്രം
മനസ്സിലപ്പോഴെയ്ക്കൊടിയെത്തും .

ഉയരെ മേഘങ്ങള്‍ക്കിടയിലിരുന്നാരോ
തൂകി വിടുന്ന കണ്ണീരു പോലെ
പെയ്തു തിമര്‍ക്കും മഴയില്‍ നിരത്തുകള്‍
കാട്ടാറുപോലെ നിറഞ്ഞിടുമ്പോള്‍

കാലിട്ടടിച്ചു വെള്ളത്തിലോളങ്ങള്‍
തീര്‍ത്തു നടക്കുന്നോരെന്റെ ചിത്രം
ഓര്‍മ്മചെപ്പില്‍ നിന്നൊരു മാത്ര കൊണ്ട്
കണ്ണിന്റെ മുമ്പിലേക്കോടിയെത്തും

മേളില്‍ നിന്നൊരു തുള്ളി താഴേക്ക്‌ വീഴുമ്പോള്‍
താഴെ ജനിക്കുന്ന കുമിളകളെ നോക്കാന്‍
അതിനുള്ളില്‍ വിടരുന്ന സപ്ത വര്‍ണ്ണം കാണാന്‍
അന്നുമെനിക്കിഷ്ടമായിരുന്നു.

അന്നൊരു നാളിലെ മഴവെള്ളപ്പാച്ചിലില്‍
കാലിട്ടടിച്ചു രസിച്ചു ഞാന്‍ നീങ്ങവേ
വിട്ടുപോയെന്നുടെ കാലുകളില്‍ നിന്നും
പാദുകങ്ങള്‍ രണ്ടുമാ ഒഴുക്കില്‍

പക്ഷേ, അവ രണ്ടും തേടിപ്പിടിച്ചിട്ടു
മരചീനിക്കമ്പു കൊണ്ടത്‌ കോര്‍ത്തെടുത്തു
പിറ്റേന്ന് രാവിലെ എന്നടുത്തെത്തിയ
കളിക്കൂട്ടുകാരിയെ ഞാനോര്‍ക്കുമപ്പോള്‍

സഖിയവള്‍ പിന്നെ പറന്നകന്നെങ്ങോ
സുമംഗലി ആയവള്‍ കഴിയുന്നുണ്ടെവിടെയോ
അവളിപ്പോഴെവിടെയെന്നറിയില്ലെനിക്ക്
അവളെന്തു ചെയ്യുന്നെന്നറിയില്ലെനിക്ക്

എന്നാലും മഴയത്ത് നിരത്തുകളെല്ലാം
നിറഞ്ഞു കവിഞ്ഞൊഴുകുന്ന നേരത്ത്
എന്നിലെ ഓര്‍മ്മകള്‍ മേയും തുരുത്തില്‍
ഉണ്ടായിരിക്കും അവളെന്നുമോര്‍മ്മയായ്

ഇന്നും മാനത്ത് കാര്‍മുകില്‍ കൂടുമ്പോള്‍
മാനം നിറഞ്ഞു മഴ തിമിര്‍ത്താടുമ്പോള്‍
വെളിയിലെയ്ക്കോടിയാ മഴ ഒന്ന് നനയുവാന്‍
വെറുതെയൊന്നു കൊതിച്ചിരിക്കും ഞാന്‍

പണ്ട് ഞാന്‍ ചെയ്തപോല്‍ കാലി ട്ടടിച്ചങ്ങു
ഓളങ്ങള്‍ തീര്‍ത്തു രസിച്ചു നടക്കുവാന്‍
മാനത്ത് വിടരുന്ന മഴവില്ല് കാണുവാന്‍
ഉള്ളിന്റെ ഉള്ളില്‍ വെറുതെ കൊതിച്ചിടും

കുട്ടിയല്ലിന്നു ഞാന്‍ എന്നയെന്‍ ബോധം
പക്ഷേ അതില്‍ നിന്നെന്നെ വിലക്കും
എന്നാലും പിന്നെയും നാമ്പിടും മോഹങ്ങള്‍
മഴത്തുള്ളികള്‍ പെയ്തു തൂവുന്ന നേരം

ജോസ്
28- 8- 1995

കിളിക്കൂട് ....


പണ്ടൊരിക്കല്‍ ഒരു നല്ല മഴ സമയത്ത് വീട്ടിനടുത്ത് ഒരു കിളിക്കൂട് തകര്‍ന്നു കിടക്കുന്നത് കണ്ടു. അന്ന് മനസ്സില്‍ വിഷമം തോന്നിയപ്പോള്‍ എഴുതിയതാണ് ഈ കവിത ...

എന്റെ വീട്ടിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരുനാളിലൊരു കിളി കൂടുകെട്ടി
അവിടെയുമിവിടെയും പറന്നു നടന്നത്
കമ്പുകള്‍ കൊണ്ടൊരു കൂട് തീര്‍ത്തു.

നേര്‍ത്ത പലതരം നാരുകള്‍ കൊണ്ടൊരു
മെത്തയും കൂടിനകത്ത്‌ തീര്‍ത്തു.
രണ്ടുനാള്‍ കഴിഞ്ഞതില്‍ ചന്ദമെഴുന്നൊരു
മുട്ടയുമിട്ടത് കാത്തിരുന്നു.

ഞാനെന്റെ വീടിന്റെ വാതില്‍ക്കല്‍ നിന്ന്കൊ -
ണ്ടാക്കൂട് നോക്കിയിരിക്കുമെന്നും
കുഞ്ഞി ക്കിളികളെ കാണുവാനായി
ദിവസങ്ങളെണ്ണി ഞാന്‍ കാത്തിരുന്നു.

ചോര നിറമാര്‍ന്ന ചുണ്ടുമായി
നേര്‍ത്ത സ്വരത്തില്‍ കരയും തന്റെ
കുഞ്ഞിക്കിളിയേ കിനാവ്‌ കണ്ട്
കൂടിനുള്ളില്‍ തള്ളക്കിളിയിരുന്നു.

എന്നത്തെപ്പോലെ ഞാനന്നും വീടിന്റെ
വാതില്‍ക്കല്‍ വന്നിട്ടാകൂട് നോക്കി.
അന്ന് ഞാന്‍ പക്ഷേ കൂടിന്റെ പുറകിലായ്
ചക്രവാളത്തിലാ ചുവപ്പ് കണ്ടു

ദൂരെ മലനിരകള്ക്കൊക്കെയും മീതെ
കാര്‍ മേഘക്കൂട്ടങ്ങള്‍ ഇരുണ്ടു കൂടി.
തെന്നലായ് വീശിയ ഇളം കാറ്റുപോലും
മട്ടാകെ മാറി ഒന്നാഞ്ഞുവീശി.

മാനം കറുത്തപ്പോള്‍ സുര്യന്‍ മറഞ്ഞു
വീശിയ കാറ്റത്ത്‌ മരമൊന്നുലഞ്ഞു.
കാറ്റില്‍ കുലുങ്ങിയ കൊച്ചു കൂട്ടില്‍
പേടിച്ചിരുന്നാ തള്ളക്കിളി .

ഇലകളില്‍ തട്ടി താഴേയ്ക്ക് വീഴുന്ന
മഴത്തുള്ളികള്‍ കണ്ടു വിറച്ചു തള്ളക്കിളി
ഇത്രനാള്‍ സൂക്ഷിച്ച മുട്ടകള്‍ പൊട്ടാതെ
കൂടിലാ പാവം ഭയന്നിരുന്നു.

മഴപെയ്തു തീര്‍ന്നപ്പോള്‍ കാറ്റൊന്നടങ്ങി
സുര്യന്‍ തെളിഞ്ഞപ്പോള്‍ മാനം വെളുത്തു.
പക്ഷേ മരക്കൊമ്പിനിടയിലിരുന്നോരാ
കൂടോ കൊമ്പത്ത് കണ്ടില്ല

മഴയത്ത് വീശിയ കാറ്റില്‍ ഉലഞ്ഞോര -
ക്കൂടോ താഴെ തകര്‍ന്നു വീണു.
നഷ്ട സ്വപ്നങ്ങള്‍ തന്‍ ബാക്കിപത്രം പോലെ
കിളിക്കൂട്‌ ചിതറിക്കിടന്നു താഴെ

പൊട്ടിച്ചിതറിയ മുട്ടയ്ക്കടുത്തിരു -
ന്നൊരുപാട് തേങ്ങിക്കരഞ്ഞു തള്ളക്കിളി
ആശാഭംഗത്തില്‍ നിന്നുതിര്‍ന്നൊരു കണ്ണുനീര്‍
അയ്യോ, മഴയത്തൊലിച്ചു പോയി.

കൊക്കിനിടയില്‍നിന്നുതിര്‍ന്ന രോദനം
വീശിയ കാറ്റത്തലിഞ്ഞു പോയി.
അപ്പോഴും പെയ്തൊരാ ചാറ്റല്‍ മഴയില്‍
പാടേ നനഞ്ഞു വിറച്ചിരുന്നാക്കിളി

സുര്യന്‍ തെളിഞ്ഞിട്ടും മാനം വെളുത്തിട്ടും
സാന്ത്വനം പോലൊരു കുളിര്‍ കാറ്റ് വന്നിട്ടും
നെഞ്ചകം തെളിയാത്ത പാവം തള്ളക്കിളി
കൂട്ടിനടുത്തു നിന്നൊന്നു തേങ്ങി .

എല്ലാം തകരുവാന്‍ നിമിഷങ്ങളെ വേണ്ടു
പിന്നൊന്ന് തീര്‍ക്കാനോ ദിവസങ്ങളും
പഴമക്കാരെന്നും പറയുമെല്ലാ
വാക്യങ്ങള്‍ ഒക്കെയും എത്ര സത്യം

ജോസ്
25- 8- 1995

2010 ജനുവരി 31

പ്ലാവിന്റെ കഥ..


ആദ്യത്തെ കുറിപ്പ് രവിന്ദ്രന്‍ സാറില്‍ നിന്നാവട്ടെ...

എന്റെ സ്കൂള്‍ കോളേജ് ജീവിതത്തില്‍ വളരെ കുറച്ചു അദ്ധ്യാപകരെ മാത്രമേ ഞാന്‍ വിദ്യാര്‍ഥിയുടെ മിത്രമായി കണ്ടിട്ടുള്ളു. അതിലൊന്നായിരുന്നു രവിന്ദ്രന്‍ സര്‍.
തിരുവനന്തപുരത്തെ s.m.v schoolil എട്ടാം ക്ലാസ്സ്‌ മുതല്‍ സോഷ്യല്‍ സയന്‍സു പഠിപ്പിച്ച സാറായിരുന്നു അദ്ദേഹം. പാഠ ഭാഗങ്ങള്‍ പറയുന്നതിനോടൊപ്പം സാമൂഹികമായ പല നല്ല കാര്യങ്ങളും സര്‍ ക്ലാസ്സില്‍ പറയുമായിരുന്നു..
ഒരു നാള്‍ ക്ലാസ്സില്‍ വന്ന ശേഷം സര്‍ എന്നോടും എന്റെ സുഹൃത്ത് ദിനേഷിനോടുമായി ഒരു കാര്യം ആവശ്യപ്പെട്ടു. ..
" നാളെ വരുമ്പോള്‍ ഒരു മലയാളം കവിത എഴുതി കൊണ്ടുവരാമോ? അതിന്റെ ആശയം ഞാന്‍ പറഞ്ഞു തരാം..
ഒരു വലിയ പ്ലാവില്‍ ഒരു ആല്‍ മരത്തിന്റെ വിത്ത്‌ വീണിട്ട് ..അത് പിന്നെ ഒരു വലിയ ആല്‍ മരമായാലുള്ള സ്ഥിതി ..."

അന്ന് രാത്രി ഞാനും ദിനേശും മത്സരിച്ചു കവിത എഴുതി. ..പിറ്റേന്ന് സാറിനെ കാണിച്ചു.. രണ്ടു പേരെയും സര്‍ അഭിനന്ദിച്ചു.. ..ഞാന്‍ എഴുതിയ കവിത താഴെ കുറിക്കുന്നു..

"കാലത്തിന്റെ ചക്രമുരുളുംപോഴും , യാമങ്ങള്‍ ഓരോന്നായ് കൊഴിയുമ്പോഴും
കാറ്റും മഴയും ചൂടും ഏറ്റു നില്‍ക്കും, പ്ലാവിന്റെ കഥയിതൊന്നു കേള്‍ക്കു.
സൂര്യന്റെ പൊള്ളുന്ന ചൂടില്‍ നിന്നും, മഴയുടെ കോരി ചൊരിയലിലും
ഏവര്‍ക്കും തണലേകാനായി നില്‍ക്കും, പ്ലാവിന്റെ കഥയിതൊന്നു കേള്‍ക്കു.

നിത്യ വസന്തത്തിന്‍ തൊപ്പിയുമായ് , ഏവര്ക്കുമേവര്‍ക്കും രക്ഷകനായ്
നിന്നൊരാ പ്ലാവിന്റെ കൈകള്‍ ഒന്നില്‍ , ഒരു നാളില്‍ ഒരു കാക്ക വന്നു ചേര്‍ന്നു.
പ്ലവിളിരുന്നോരാ വായസത്തിന്‍ , കാലില്‍ ആലിന്‍ കുരു പറ്റി നിന്നു
കാകന്‍ തിരികെ പറന്നപ്പോഴാ , കുരു അതോ പ്ലാവിന്റെ പോട്ടില്‍ വീണു.

പൊട്ടി മുളച്ചുവാപ്പോട്ടിലൊരു , ആലിന്‍ തൈ അന്നൊരു പുലരി തന്നില്‍
ലാളിച്ചു പാലിച്ചു പ്ലാവതിനെ , തന്റെ അരുമ മകനെന്നപോലെ
നാള്‍ക്കുനാള്‍ ആലിന്‍ തൈ പൊങ്ങി വന്നു, അച്ഛനെ കൊല്ലാനായെന്ന പോലെ
ആലിന്‍ തൈ ഊറ്റി എടുത്താ പ്ലാവിന്‍, ജീവ രക്തം - രക്ത ദാഹിയെ പോല്‍

ആലിന്‍ തൈ ആല്‍ മരമായ്‌ വളര്നൂ, പ്ലാവോ തളര്‍ന്നങ്ങവശനുമായ്
പ്ലാവിന്‍ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി , അരയാലിന്‍ ക്രൂരമാം കാല്‍ നഖങ്ങള്‍

ആപത്തടുത്തങ്ങു വന്ന നേരം , പ്ലാവിന്റെ ആത്മാവ് വെന്തു നീറി
അവശനായ് മാറിയ പ്ലവൊരു നാള്‍ , പൊട്ടിയ മനവുമായ്‌ മരണം പുല്‍കി
ലാളിച്ചു പോറ്റിയ തന്‍ പിതാവിന്‍ , നെഞ്ചില്‍ ചവുട്ടി കരേറി മകന്‍
കഥ കേട്ടാലാരും കരഞ്ഞുപോകും, ആരുടെയാത്മാവും വിങ്ങിപ്പോകും "

സര്‍ പറഞ്ഞു തന്ന ആശയം വെച്ചെഴുതിയതാണ്... ഇരുപതും വര്‍ഷം മുമ്പ്. ഇപ്പോള്‍ അതിനെ പൊടി
തട്ടി എടുക്കാന്‍ ഒരു കാരണം ഉണ്ട്.
2009 ഡിസംബറില്‍ , അവധിക്കു നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി നിന്നപ്പോഴാണ് ദിനേശ് ഇ-മെയില്‍ അയച്ചത്.
"ഡാ ജോസേ... നമ്മുടെ രവിന്ദ്രന്‍ സാറില്ലേ...അദ്ദേഹം കിടപ്പില്ലാണ് .. kidney problem ആണ് ."
ഞാന്‍ ഉടനെ അവനെ വിളിച്ചു പ്ലാന്‍ തയ്യാറാക്കി. നാട്ടില്‍ വരുമ്പോള്‍ ഒരുമിച്ച് പോയി സാറിനെ കാണാം എന്ന്.
ഡിസംബറില്‍ നാട്ടില്‍ എത്തിയ ശേഷം സാറിനെ കാണാനായി പ്ലാന്‍ ഇട്ടു. പക്ഷെ ആ ദിവസം അടുക്കും മുന്‍പേ എനിക്ക് അത്യാവശ്യമായി ബാന്ഗ്ലൂരിലേക്ക് തിരികെ വരേണ്ടി വന്നു. അത് കഴിഞു രണ്ടു ദിവസം കഴിഞ്ഞു ദിനേശിന്റെ ഇ-മെയില്‍ വന്നു.

" ഡാ.. രവിന്ദ്രന്‍ സര്‍ മരിച്ചു പോയി. "

അവസാനമായി ഒന്ന് കാണാന്‍ പറ്റിയില്ല .. "man proposes god disposes " എന്ന ആപ്തവാക്യം എത്ര ശരി ...
സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന സാറിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട് ..
ശിഷ്യന്‍... ജോസ്, 9 E, SMV School